Saturday, 19 April 2008

പേരില്ലാത്ത കഥ

ഇതു ഞാന്‍ എഴുതുന്നത് മാഞ്ചസ്റ്ററില്‍ നിന്നാണ് ...കയ്യിലൊരു കാലണ പോലുമില്ലാതെ ഉപരിപഠനത്തിന്‌ പുറപ്പെട്ട ഞാനെന്ന കഥയാണ്..കഥ പറയുമ്പോള്‍ ചരിത്രം പറയണമല്ലോ...ഇതും അങ്ങിനെ തന്നെ തുടങ്ങാം പണ്ടു പണ്ട് ...വളരെ പണ്ടല്ല രണ്ടായിരത്തില്‍ രണ്ടു കൂട്ടുകാര്‍ തമ്മില്‍ കണ്ടുമുട്ടി, ഒരു പൂച്ചക്കണ്ണുള്ള വെളപ്പായക്കാരന്‍ ബിജോയിയും ഈ ഞാനും ..പിന്നീട് സങ്കടത്തിലും സന്തോഷത്തിലും കുശുമ്പിലും കുനുഷ്ടിലും ഒരുമിച്ചു ജോലിയിലും, ആലത്തൂരിലെ ദോശ കടയിലും , ഇടുക്കിയിലെ ആദിവാസി കോളനിയിലും, തൃശ്ശൂര്‍ റൌണ്ടിലും ആഘോഷപൂര്‍വ്വം കറങ്ങി നടന്നു. എനിക്ക് വെളപ്പായയിലെ അച്ഛനും അമ്മയും ഉണ്ടായപ്പോള്‍ അവന് ശാന്തമ്മയുംഅച്ഛനും ഉണ്ടായി..പതിവു പോലെ ആളുകള്‍ കഥകള്‍ ഉണ്ടാക്കി ..കാലം കുറെ കഴിഞ്ഞപ്പോ മടുത്തു മറ്റുള്ളവരെ കുറിച്ചായി പറച്ചില്‍.. . അവന്‍ എന്റെ ജൂനിയര്‍ ആണെങ്കിലും ( ഇതു ഞാന്‍ എല്ലായിടത്തും പറയുന്നതു ഈഗൊ കൊണ്ട് ആണെന്നാണ് അവന്റെ വാദം) വയസ്സന്‍ ആയതു കൊണ്ടു അവന് കല്യാണ ആലോചന തുടങ്ങി. തളിക്കുളത്തും പരിസരപ്രദേശത്തു നിന്നും തലക്കുറികളും, നാളുകളും കുറെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല ... കാലം ഏറെയായിട്ടും ഒന്നും ശരിയായില്ല.അവസാനം അച്ഛന്‍ എങ്ങനെയോ ഇരിങ്ങപ്പുറത്തു ഒരു കുട്ടിയെ കണ്ടെത്തി. അങ്ങിനെ അവന്‍ പെണ്ണ് കാണാന്‍ പോയി ...ഞാന്‍ ശ്വാസം അടക്കി പിടിചിരുപ്പാണ് റിസള്‍ട്ട് അറിയാന്‍ ...പെണ്ണും കണ്ടു ഫോട്ടോയും കൊണ്ടു ബിജോയ്‌ എന്റെ അടുത്തെത്തി .. ഭാഗ്യം ബുജി ലുക്ക് ഒന്നും ഇല്ല ..നല്ല കുട്ടി ..സാറ ജോസഫിന്റെ നോവല്‍ വായിക്കുന്ന ആളത്രേ നല്ലവള്‍ ആകാതിരിക്കില്ല. എന്നെ പോലെ ഒരു തലതെറിച്ച കൂട്ടുകാരിയെ തെറിപ്പിച്ചു കളയാന്‍ ശേഷി ഉള്ള ആളാണി വരാന്‍ പോകുന്നത്.ബിജോയ്‌ നല്ല ആശങ്കയിലാണ്...ഞാന്‍ തീരുമാനിച്ചു ആ കുട്ടിക്ക് ഈ കൂട്ടുകെട്ട് ഇഷ്ടപെട്ടില്ലങ്കില്‍ നിര്‍ത്താം ..കൂട്ടുകാരന്റെ മനസ്സമാധനമാണല്ലോ വലുത്. ഉള്ളില്‍ സങ്കടത്തോടെ ഞാന്‍ അത് പറഞ്ഞപ്പോള്‍ ബിജോയ്‌ പറഞ്ഞു പോസിറ്റീവ് ആയി ചിന്തിക്കാന്‍ , എന്റെ അമ്മ പറഞ്ഞു അവന് നല്ലവളെ തന്നെ കിട്ടൂ എന്ന്.

ആദ്യമായി ഫോണിലൂടെ ഞങ്ങള്‍ സംസാരിച്ചു..അന്ന് മുതല്‍ ഞാന്‍ പോസിറ്റീവ് ആയി..കാരണം ദിവ്യയെന്ന അവള്‍ അങ്ങിനെ ആയിരുന്നു.പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍ ഞാനൊരു കട്ടുറുമ്പായി അവരുടെ ഒപ്പം കറങ്ങി നടന്നു. വേഗം ഒരു ഉണ്ണി വേണമെന്നും എന്നെ അമ്മായി എന്ന് വിളിപ്പിക്കണം എന്നെല്ലാം പറഞ്ഞു പരസ്പരം മറ്റുള്ളവരെ കുറിച്ചു കമന്റുകള്‍ പറഞ്ഞു ...എന്നെയവള്‍ ഒരു പുറമക്കാരി ആക്കിയില്ല, പകരം സൗഹൃദത്തിന്റെ പുതിയ ലോകം തന്നു. എന്റെ പ്രിയ സുഹൃത്തിനെ പറിച്ചെടുത്തില്ല....പകരം മനസ്സു തുറന്നു എന്തും പറയാന്‍ അവള്‍ അവളെ തന്നെ തന്നു.. പിന്നീട് ബിജോയ്‌ ഔട്ട് ഓഫ് ഫോകസ് ആയി എന്നത് സത്യം.ബിജോയ്‌ അബുദാബി ക്ക് പോയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിഷമിച്ചു.മണികുട്ടി പിറന്നപ്പോള്‍ ഒരുമിച്ചു ആഘോഷിച്ചു അങ്ങനെയിരിക്കെ ആണ് എനിക്ക് മാഞ്ചസ്റ്റര്‍ ല്‍ നിന്നും അണ്‍കണ്ടീഷനല്‍ ഓഫര്‍ വന്നത് . സ്കോളർഷിപ്പിനു അപേക്ഷിക്കണമെങ്കില്‍ പൈസ വേണം.എത്ര ശമ്പളം കിട്ടിയാലും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പങ്കു വെക്കുന്നത്‌ കാരണം കൈ എപ്പോഴും ശൂന്യമാണ് .അടുത്ത കൂട്ടുകാരനായ മാത്യൂസിനോട് അഡ്മിഷന്‍ സമയത്തു ആവശ്യത്തിലും അധികം വാങ്ങിയിട്ടുണ്ട്‌ .ബിജോയ്‌ ആണേല്‍ കുടുംബമായി ,മണികുട്ടി ആയി അവനും ചെലവുകള്‍ ഏറെ ...ഇനി ആരോടു ചോദിക്കും എന്ന വലിയ സങ്കടവും മനസ്സിലിട്ടാണ് അന്ന് മണികുട്ടിയേം ദിവ്യയേം കാണാന്‍ പോയത്.അന്ന് ഞങ്ങള്‍ രണ്ടു പേരും കൂടെ ഗുരുവായൂര്‍ പോയി , ദിവ്യ എ ടി എമ്മില്‍ നിന്നും പൈസ എടുക്കുന്നത് കണ്ടു.തിരിച്ചു പോകാന്‍ ഇറങ്ങുമ്പോള്‍ നാലായിരം രൂപ ദിവ്യ ആരും കാണാതെ കയ്യില്‍ വച്ചു തന്നു. ഇരിങ്ങപ്പുറത്തു നിന്നും ബസ് കയറാന്‍ നടക്കുമ്പോള്‍ വഴിയില്‍ നടന്നു ഞാന്‍ കരഞ്ഞു..അമ്മയുടെ മകള്‍ക്ക്‌ ദൈവത്തിന്റെ ഖജനാവില്‍ ഒരു ദിവ്യയും കൂടെ ഉണ്ടായിരുന്നു.... അവളുടെ ബന്ധുക്കളെല്ലാവരോടും ഇതെന്റെ കൂട്ടുകാരി എന്നും , അവളുടെ വീട്ടില്‍ ഇതു മണിക്കുട്ടിയുടെ അമ്മായി എന്നും പറയുന്നതിന്റെ സ്നേഹം കണക്കുകളില്ലാത്തതായിരുന്നു. പിന്നീട് സ്കോളർഷിപ്പ് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടവള്‍ എന്റെ ഒപ്പം കരഞ്ഞു. വിസ എടുക്കാന്‍, മുംബൈ വരെയുള്ള ഫ്ലൈറ്റിനു എന്ന് തുടങ്ങി ഞാന്‍ ചോദിയ്ക്കാതെ നിറഞ്ഞ ഹൃദയത്തോടെ അവള്‍ എനിക്ക് വാരി കോരി തന്നു. പൈസക്ക്‌ ആവശ്യം വന്നപ്പോള്‍ തരാന്‍ ഉണ്ടായിരുന്ന അടുത്ത സുഹൃത്തുക്കള്‍ മുഖം തിരിച്ചപ്പോള്‍ ആ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ ആശ്വാസവാക്കുകള്‍ എന്നെ എന്ത് മാത്രം ശക്തിപെടുതിയിരുന്നെന്നോ ..എന്ത് മാത്രം പിടിച്ചു നിര്‍ത്തിയിരുന്നു...അവള്‍ കരുതുന്നതിലും അധികമായിരുന്നു. പിരിയുന്ന വിഷമം ഉണ്ടായിരുന്നെങ്കിലും ഇങ്ങോട്ടുള്ള യാത്രയില്‍ ഓരോ ചുവടു വെപ്പിലും അവള്‍ തന്നിട്ടുള്ള ധൈര്യം വല്ലാത്തതായിരുന്നു . എന്നെ അവര്‍ക്കിടയില്‍ ഒരാളാക്കി, മണിക്കുട്ടിയുടെ അമ്മായി ആക്കി ...അവളെന്റെ അമ്മയുടെ മരുമകളായി, അവളെന്റെ പ്രിയസഖി ആയി ... മാഞ്ചസ്റ്ററിലേക്ക് പോരുമ്പോള്‍ ഞാന്‍ അവളോട് മാത്രം യാത്ര പറഞ്ഞില്ല....അവളുടെ വാടിയ മുഖം കാണുമ്പോഴൊക്കെ ഞാന്‍ ഉള്ളില്‍ കരഞ്ഞു. യാത്ര പറയാതിരുന്നാല്‍ ഒരു വലിയ കരച്ചില്‍ ഒഴിവാക്കാം...തൃശ്ശൂര്‍ക്ക് പോകും പോലെ എന്തോ തമാശയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് ...പിന്നീട് ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞു...അവള്‍ അവിടെയും ഇരുന്നു കരഞ്ഞു..അന്ന് ബിജോയ്‌ എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് നിങ്ങളെ കാണുമ്പോള്‍ സന്തോഷം ഉണ്ടെടി..എന്ന്.

ഇന്നും ഞങ്ങള്‍ എന്നും വിളിക്കുന്നു.മണിക്കുട്ടി വാക്കുകള്‍ കൂട്ടിവെച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ അമ്മയെന്നു വിളിക്കാന്‍ പഠിച്ച ഒപ്പം ശാരി അമ്മായി എന്ന് പറഞ്ഞു തുടങ്ങി. സ്നേഹത്തിന്റെ വലിയ ഒരു ലോകം എനിക്കായി ദിവ്യ തുറന്നു വെച്ചു. ആ കൊച്ചു കേരളത്തില്‍ ഇങ്ങനെയും ഒരു സ്ത്രീ ഉണ്ടെന്നത്‌ എനിക്കിന്നും അത്ഭുതമാണ്. അവന്റെ കല്യാണത്തിന്നു ശേഷം ഞങ്ങളുടെ സൌഹൃദം പൊളിയുമെന്നും സ്വപ്നം കണ്ടു നടന്നിരുന്ന, അപവാദ കഥകള്‍ ഇറക്കിയിരുന്നവരെ ദിവ്യ തോല്‍പ്പിച്ച് കളഞ്ഞു.

ഇവിടെ ഇരുന്നു ഞാന്‍ സ്വപ്നം കാണുകയാണ്...ഞാനും ദിവ്യയും ബിജോയിയും മണിക്കുട്ടിയും കൂടി തൃശൂരും ഞങ്ങളുടെ പതിവു സ്ഥലങ്ങളിലുംകറങ്ങുന്നത് ... ഞങ്ങള്‍ കാത്തിരിക്കുകയാണ്‌... പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി വീണ്ടും ഒന്നിച്ചു കൂടാന്‍ ......

അങ്ങനെ ഈ കഥ തുടരും ഞങ്ങള്‍ ഉള്ള കാലത്തോളം....

36 comments:

  1. ഈ കഥ ഇങ്ങനെ അധികനാള്‍ തുടരാനാവില്ലല്ലോ ഗൌരീനാഥാ :) :) ഇതിനിടയില്‍ മറ്റുപല കഥാപാത്രങ്ങളും കടന്നുവരും, പല ഉപകഥകളും ഉണ്ടാകും, പല വഴിത്തിരിവുകളും, പല വ്യതിയാനങ്ങളും ഉണ്ടാകും. ഉണ്ടാകണം. ഉണ്ടായേ പറ്റൂ. ആല്ലെങ്കില്‍ കഥയ്ക്ക് ഒരു പരിസമാപ്തി ആകില്ല. :) :)

    ReplyDelete
  2. ഇനി ഗൗരീനാഥന് മറ്റൊരു കൂട്ടുകാരന്‍ വരില്ലേ.. ( അപ്പോള്‍ ആ കൂട്ടുകാരന്റെ പ്രതികരണം മറ്റൊരു രീതിയില്‍ ആയാല്‍ എന്ന നെഗറ്റിവ് ചിന്ത എന്റെ മനസ്സില്‍ വന്നു. ). വന്നില്ല എങ്കില്‍ അതിന്റെ അര്‍ഥം വേറെ തരത്തില്‍ വ്യാഖ്യാനിക്കാന്‍ ആളു കാണാം. ഗൗരിക്ക് എന്താ ഒരു കൂട്ടുകാരന്‍ വരാത്തെ എന്ന് ചോദ്യങ്ങള്‍ വരാം.. ?എന്റെ മനസ്സിലെ ചിന്ത അല്ല കേട്ടൊ,,, സമൂഹത്തിന്റെ മുഖം ആണ് പറഞ്ഞത്.

    ReplyDelete
  3. നിരക്ഷരന്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കണമെങ്കില്‍ കഥ തുടരുക തന്നെ വേണമല്ലോ ...അത് കൊണ്ട് കഥ തുടരട്ടെ...പിന്നെ അനില്‍ ശ്രീ ...ബിജോയും , എന്റെ അമ്മയും പറഞ്ഞ പോലെ നമ്മുക്ക് പോസിറ്റീവ് ആയി ചിന്തിക്കാമല്ലോ, എന്റെ കൂട്ടുകാരന്‍ വരട്ടെ..നല്ലത് തന്നെയേ സംഭവിക്കൂ ..കാരണം നന്മക്കു അങ്ങനെ ഒരു ഗുണമുണ്ട്.

    ReplyDelete
  4. നല്ല വിവരണം.....

    ReplyDelete
  5. ഈ കഥക്ക് പേരുവേണ്ട.
    ഇതിലെ കഥതന്നെ ഇതിന്റെ പേരും പ്രശസ്തിയും.

    ReplyDelete
  6. നല്ല തുടക്കം

    ആലത്തൂര്‍കാരിയാണോ

    ഞാന്‍ ആ പരിസരത്തൊക്കെ ഉള്ള ആളാണേ

    ReplyDelete
  7. മനസ്സില്‍ തട്ടുന്ന കുറിപ്പ്, കഥ തുടരുക.. :)

    ReplyDelete
  8. നല്ല വിവരണം കേട്ടോ..പേരില്ലാ കഥ ഉഗ്രന്‍!

    ReplyDelete
  9. വായിച്ചു. മുഴുവനും

    നല്ല വിവരണം..


    എല്ലാ ആശംസകളും ..

    ഞാനും ത്യ്ശൂക്കാരനാണേ..

    ReplyDelete
  10. bluebird-dreamingtree.blogspot.com

    ReplyDelete
  11. നല്ല കഥ,നല്ല എഴുത്ത്,മനസ്സിലെ നന്മ കെടാതിരിക്കട്ടെ

    ReplyDelete
  12. jeevithathinu enthinanu thalakettu!! ee nanmaniranja manassinu ennum nallathevaravuoo...

    ReplyDelete
  13. ente hridayathil thottu ee kurippu

    ReplyDelete
  14. ഈ കഥ ഇങ്ങനെ തുടരട്ടെയെന്നും ശാരിയുടെ വരാന്‍ പോവുന്ന കൂട്ടുകാരന്‍ ദിവ്യയെ പോലെ ആവട്ടെയെന്നും ആത്മാര്‍ത്ഥമായി ആശിക്കുന്നു.
    അങ്ങനെ തന്നെ സംഭവിക്കട്ടെ :)

    ReplyDelete
  15. വായിച്ചു.
    എന്തോ എല്ലാരോടും വല്ലാത്തൊരിഷ്ടം...

    ReplyDelete
  16. ഈ കഥപറഞ്ഞ്‌ എന്നെ കുഴപ്പത്തിലാക്കി.ഇനിയിപ്പോ ഞാന്‍ എങ്ങിനെ എണ്റ്റെ തിരക്കഥ ഒരു സംവിധായകനോടുപറയും..ബ്ളോഗ്ഗിലെ കഥമോഷ്ടിച്ചു അതും നാട്ടുകാരന്‍ എന്ന്‌ എന്നെകുറിച്ച്‌ നിങ്ങള്‍ പറയില്ല്‌?

    തൃശ്ശൂരിലെ പബ്ളിക്ക്‌ ലൈബ്രറിപരിസരം,റൌണ്ടിലെ ആല്‍മരച്ചോടുകള്‍,കോടതി, കോഫീഹൌസിലും മറ്റും വച്ച്‌ അവധിദിനങ്ങളുടെ വിലപ്പെട്ടനിമിഷങ്ങളെ വിലവെക്കാതെ പഴയ സൌഹൃദം ഇന്നും പുതുക്കുന്ന എണ്റ്റെ വക്കീല്‍ സുഹ്ത്തിനെ ഓര്‍ത്തുപോകുന്നു. സാസ്ക്കാരിക തലസ്ഥാനത്തിണ്റ്റെ സംസ്ക്കാരമില്ലാത്ത ചുറ്റുപാടുകള്‍ ഇടക്ക്‌ നെറ്റിചുളിച്ചിരുന്നു. എണ്റ്റെ പ്രണയിനിക്ക്‌ ആദ്യം പരിചയപ്പെടുത്തിയ പെണ്‍ സുഹൃത്തും അവര്‍ ആയിരുന്നു.പെണ്ണിണ്റ്റെ സ്വദസ്സിദ്ധമായ സ്വഭാവം എണ്റ്റെ പ്രണയിനിയിലും ഉണ്ടയിരുന്നതുകൊണ്ട്‌ ആദ്യം ഒരു അകല്‍ച്ച പിന്നീട്‌ അവര്‍ ഇന്നും നല്ല സുഹൃത്തുക്കളായി പ്രവാസിയാ ഞാന്‍ നിങ്ങള്‍ പറഞ്ഞപോലെ ഔട്‌ ഓഫ്‌ ഫോക്കസുമായി....

    ഈകഥ കണ്ടില്ലായിരുന്നെങ്കില്‍ സംഗതി കുഴഞ്ഞേനേ... എണ്റ്റെ തിരക്കത്ഥയും അതുവഷി സിനിമയില്‍ മാക്ടയില്‍ അംഗത്വം എടുത്ത്‌ അല്‍പം പേരെടുക്കാം എന്നെല്ലാം ഉള്ള സ്വപ്നങ്ങളെ ഉടച്ചുകളഞ്ഞല്ലോ എണ്റ്റെ സുഹൃത്തേ?

    ബ്ളോഗ്ഗ്‌ നന്നായിട്ടുണ്ട്‌.തിരക്കുകള്‍ക്കിടയില്‍ വായനകുറവാണ്‌.ഞാന്‍ പഴയ്‌ ഒരു എസ്‌.എന്‍ കോളേജ്‌ വിദ്യാര്‍ത്തിയാണ്‌. നാടുമാത്രം ചോദിക്കരുത്‌..തൊട്ടടുത്തുതന്നെ.

    ReplyDelete
  17. വഴിപോക്കന്‍, ബാജി, ഗോപന്‍, വല്ല്യമ്മായി,ഹരിയണ്ണന്‍,smitha adharsh, bluebird ,ബഷീര്‍ വെള്ളറക്കാട്, pramy69, സാദിഖ്‌ മുന്നൂര്‌, നിസ്, ആഷ....എല്ലാവര്‍ക്കും എന്റെ ഹ്രിദയം നിറ്ഞ്ഞ നന്ദി..നന്മ നിരഞ്ഞ ഒരുപാടു ആള്‍ക്കാരെ കണ്ടെതിയ സന്തൊഷം കൂടി ഉണ്ടെനിക്ക്... പിന്നെ തഥാഗതന്‍ ഞാന്‍ ആലതൂര്‍ ക്കാരി അല്ല..പക്ഷെ കുറച്ച് കാലം അവിടെ ജോലി ചെയ്തിട്ടുന്ട്.. അയ്യൊ paarppidam അറിയാതെ തന്നെ ചതിച്ചതാണു ട്ടൊ..പിന്നെ ഞാനും ഒരു വക്കീല്‍ ആണുട്ടൊ.

    ReplyDelete
  18. തളിക്കുളം തൃശ്ശൂരില്‍ അല്ലേ ഗൌരീനാഥേ?

    ReplyDelete
  19. അതെ തളിക്കുളം ത്രിശ്ശൂര്‍ ജില്ലയുടെ തീരദേശ പ്രദേശമാണ്. തെളിചു പറഞ്ഞാല്‍ എസ്. എന്‍ കോളേജ് നാട്ടികയുടെ അടുത്ത പ്രദേശം.

    ReplyDelete
  20. തളിക്കുളത് എവിടെയാണ് കുട്ടിയുടെ വീട്?
    അവിടെയടുത്താണ് ഞാനും...

    ReplyDelete
  21. കണ്ണെത്താ ദൂരെ ഒരു കുട്ടിക്കാലം...
    കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...

    സാധാരണ അത്രയും അയവിറക്കി ഇരിക്കലാ എല്ലാരുടേം പരിപാടി..
    പക്ഷേ ഇവിടെ.. ഇഷ്ടായിട്ടോ.. ഈ അനുഭവങ്ങള്‍
    നല്ല ആസ്വാദ്യതയുള്ള വിവരണം.

    തുടരുക...

    ReplyDelete
  22. സത്യമുള്ള ഒരു ബന്ധമേ ലോകത്തുള്ളൂ സൌഹൃദം. ഉപചാരങ്ങളില്ലാത്ത നാട്യങ്ങളില്ലാത്ത അതിനെ അതിന്റെ ഏല്ലാ അര്‍ഥത്തിലും മനസിലാക്കാനും അനുഭവിക്കാനും കഴി‌ുന്നത് പുണ്യം.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. കല്യാണം കഴിയുന്ന സുഹൃത്തുക്കളില്‍ നിന്ന് പതിയെയങ്ങ് ഊരാറാണ് പതിവ് ;) മനസ്സിലാവാത്ത ഏതൊക്കെയോ ഭാഷ പറഞ്ഞുതുടങ്ങും, ജീവിതത്തിന്റെ :( പിന്നെ അവരുടെ ബെറ്റര്‍ഹാഫുമായി കൂട്ടാവാന്‍ നോക്കിയിട്ടില്ല. becoz ഇങ്ങനൊരു ദിവ്യയെ പ്രതീക്ഷിച്ചിട്ടില്ല :)

    ചില പോസ്റ്റ്സ് മുന്‍പും വായിച്ചിരുന്നു. ആശംസകള്‍.

    ReplyDelete
  25. ഇത്ര നാളുണ്ടായിട്ടും ഞാനീ ബ്ലോഗ് കണ്ടിട്ടില്ലാരുന്നുവല്ലോ എന്ന സങ്കടം. വായിച്ചു കഴിഞ്ഞപ്പോള്‍ അതിലേറെ സങ്കടവും, സന്തോഷവും ചേര്‍ന്ന എന്തോ ഒരിത്. നന്മകളൊക്കെ പോയി എന്ന് പറയുമ്പോഴും ഇങ്ങനെ കുറെ മനുഷ്യരെ പരിചയപ്പെടുമ്പോള്‍ സന്തോഷം. ആശംസകള്‍

    ReplyDelete
  26. സൌഹൃദങ്ങള്‍ ഇങ്ങനെ കൊണ്ടുപോകാന്‍ കഴിയുന്നത്‌ സന്തോഷകരമായ കാര്യം തന്നെ. എന്നും ഈ സൌഹൃദം ഇങ്ങനെ നിലനില്‍ക്കട്ടെ എന്ന്‍ ആശംസിക്കുന്നു.

    ReplyDelete
  27. ഒരു ബന്ധത്തെപ്പറ്റി വളരെ മമതയോടെ വിവരിച്ചതിലും നിങ്ങളുടെ വിവരണത്തിലെ സരളതയാണെന്നെ ആകര്‍ഷിച്ചത്. ഒരു പക്ഷേ, ഈ സരളതയാണു ബന്ധങ്ങളെ ദൃഡമാക്കുന്നതും. :)

    ReplyDelete
  28. വായിച്ച്‌ തുടങുമ്പോള്‍ വളരെ അലസനായാണ് തുടങിയത്‌... പിന്നീട്‌ അല്‍പ്പം അടുത്തിരുന്ന്‌ വായിച്ചു.. അവസാനിക്കുമ്പോള്‍ ഒരിക്കലും പേരിടാന്‍ കഴിയാത്തൊരു കഥയായി....

    നന്മകള്‍

    ReplyDelete
  29. വളരെ ഇഷ്‌ടമായി. ശരിക്കും ഇതിലെ ദിവ്യ ഇതു വരെയും കണ്ടു മുട്ടിയിട്ടില്ലാത്ത ഒരു കഥാപാത്രം!
    എന്നും ഈ സൌഹൃദം മായാതെ നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  30. ഇന്നു രാവിലെ വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് ധൃതിയില്‍ മറിച്ചു നോക്കുന്നതിനിടയിലാണ് “ബ്ലോഗന” പംക്തിയില്‍ ഈ അനുഭവക്കുറിപ്പ് കണ്ടത്. സാധാരണ, പ്രവൃത്തിദിവസം അതിനു മുതിരാത്തതാണ്. ഇന്നിതാ ഈ കുറിപ്പ് വായിക്കാനെന്നവണ്ണം അത് സംഭവിച്ചു. ഊഷ്മളമായ ബന്ധത്തിന്റെ ഹൃദ്യമായ വിവരണം, കണ്ണു നനയിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയുന്നവരുണ്ടെന്ന ആശ്വാസം, നന്മയ്ക്കു പകരം നന്മ എന്ന വിശ്വാസം! ഈ കുറിപ്പ് വായിച്ചു തുടങ്ങിയ ദിവസം ഈ കമന്റോടു കൂടി അവസാനിക്കുന്നുവെങ്കിലും ബാക്കിയാകുന്നത് ഇതു രണ്ടുമാണ്. ഗൌരീനാഥനും സൌഹൃദങ്ങള്‍ക്കും ആയുസ്സും ആരോഗ്യവും നേരുന്നു.

    ReplyDelete
  31. മാത്രുഭൂമിയിലെ ബ്ലൊഗനെയില്‍ നിന്നാണു ഞാന്‍ ഈ “പേരില്ലാത്ത കഥ വായിച്ചത്. എഴുതിയ ആളെ പേര് ഇല്ലായിരുന്നു. പക്ഷെ വായന പുരോഗമിക്കും തോറും, അതിലെ ചില വാക്കുകള്‍ ( തളിക്കുളം, മാഞ്ച്സ്റ്റ്ര്, പിന്നെ ശാരി അമ്മായി) ചേര്‍ത്തു വെച്ചപ്പോള്‍ ആളെ പിടി കിട്ടി..ഇത് ശാരി വിശ്വനാഥന്‍ തന്നെ..(ശാരിയൊ ഗൌരിയോ.. പേരിലും ഒരു മായ(0) ) പിന്നെ ശാരിയുടെ ഓർക്കൂട്ട് ആല്‍ബത്തില്‍ ‘ഏറ്റവും തെറ്റുധരിക്കപ്പെട്ട ഫോട്ടോ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ ഓര്‍മ്മ വന്നു..കഥ വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.എന്റെ കൂട്ടുകാര്‍ക്കെല്ലാം ഞാന്‍ ഈ കഥ കാണിച്ചു കൊടുതു – ദിവ്യ എല്ലാവർക്കും ഒരു അവശ്വ്‌സ്സിനിയമായ ഒരു കഥാപാത്രമായി തോന്നി..വളരെ അപൂര്‍വ്വമായ വ്യക്തിത്വം. ഒരു പക്ഷെ ആണ്‍-പെണ്‍ സൌ‌ഹ്രദത്തിന്റെ പ്രശനങ്ങള്‍ ഞാനും അനുഭവിച്ചിട്ടുള്ളതുക്കോണ്ടാവാം ശാരിയുടെ കഥയുടെ ഹാങോവെര്‍ കുറച്ചു ദിവസം ഉണ്ടായിരുന്നു.എന്നിക്കും നല്ലോരു കൂട്ടുകാരിയുണ്ടായിരുന്നു. ഇണക്കവും, പിണക്കവും, ഉപദേശങ്ങളുമായി മുന്നേറിയ സൌഹ്രദം. പത്തംകല്ലില്‍ നിന്ന് വീട്ടിലെയ്ക്കും, വിളക്കുംകാലില്‍ നിന്ന് സമാജം സ്കൂളിലെക്കുമുള്ള യാത്രയില്‍ അവള്‍ വാതോരാതെ വര്‍ത്തമാനം പറഞ്ഞുകോണ്ടിരിക്കും,ഞാന്‍ കേള്‍വിക്കാരനും.ഞങ്ങളുടെ വീട്ടുക്കാര്‍ നല്ല പരിചയത്തില്‍ ആയിരുന്നു.. പിന്നെ പിന്നെ ആളുകള്‍ അടക്കം പറയാന്‍ തുടങ്ങി.ഒരു ദിവസം അവളുടെ അമ്മ വന്നു പറഞ്ഞു “ ആളുകള്‍ നിങ്ങളെ കുറിച്ചു പലതും പറയാന്‍ തുടങ്ങിട്ടുണ്ട്, എനിക്കു നിങ്ങളെ നല്ലതു പോലെ അറിയാം. പക്ഷെ അവള്‍ ഒരു പെണ്ണല്ലെടാ..അതുകോണ്ട് വഴിയോരത്ത് നടന്നുള്ള വർത്ത‌മാനം പരമാവധി ഒഴിവാക്കണം”. ഒരു അമ്മയുടെ അഭ്യര്‍ത്ഥന .ഞങ്ങളുടെ സൌഹ്രദം തുടര്‍ന്നങ്കിലും ഒരു അകലം കാത്ത് സൂക്ഷികേണ്ടി വന്നു. അന്ന് പത്താം ക്ലാസ്സ്ക്കാരായ ഞങ്ങള്‍ക്ക് അത്രക്ക് +വ് ആയി ചിന്തിക്കന്‍ കഴിഞ്ഞുള്ളു. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞവള്‍ കോയമ്പത്തൂരില്‍ സുഖമായി കഴിയുന്നു. നാട്ടില്‍ പോകുമ്പാളെല്ലാം അവള്‍ ഇല്ലേങ്കിലും അവളുടെ വീട്ടില്‍ പോകറുണ്ട്, തിരിച്ച് അവളും. കഴിഞ്ഞ തവണ നാട്ടില്‍ പൊയപ്പോള്‍, വഴിയില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞു “ടാ ഞാന്‍ രണ്ടിസത്തിനുള്ളില്‍ തിരിച്ച് പോകും, നിന്റെ പെണ്ണിനെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല, പോകുന്നതിനു മുന്മ്പ് ഞങ്ങള്‍ വീട്ടിലെക്ക് വരുന്നുണ്ട്”. എവിടെയോ പോയി വരുന്ന വഴിക്ക് അവളും ഭര്‍ത്താവും ഞങ്ങളുടെ വീട്ടില്‍ വന്നു. പ്രിയ (ഒരു 75% ദിവ്യയുടെ സ്വഭാവം അവള്‍ക്ക് ഉണ്ട്) അവളെ ഹ്രദ്യമായി സ്വീകരിച്ചു. ഒത്തിരി നാളെത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് – വീണ്ടും കാണാം എന്ന പ്രതിക്ഷയോടെ ഞങ്ങള്‍ പിരിഞ്ഞു.
    ആണ്‍-പെണ്‍ സൌഹ്ര്‌ദങ്ങ്‌ള്‍ ഒരിക്കെലും സാധ്യ്‌മല്ലന്നാണ് നമ്മുടെ സമൂഹത്തിന്റെ വിശ്വാസം. നിങ്ങളുടെ സൌഹ്ര്‌ദം കാണുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷം ഉണ്ട്. ഇത് എന്നും നിലനില്‍ക്കെട്ടെന്ന് ആശംസിക്കുന്നു. മണിക്കുട്ടിക്ക് “അങ്കിള്‍” എന്ന് വിളിക്കാന്‍ ഒരു നല്ല അങ്കിളിനെ കിട്ട്‌ട്ടെന്ന് പ്രാര്‍ത്ഥിക്കുന്നു. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂടിയെങ്കില്‍ ദൈര്‍ഘ്യം കൂടിയ ഒരു ക്ഷ്‌മ ചോദിക്കുന്നു.കാരണം എഴുത്തിന്‍‌റ്റെ ചിറ്റവട്ടങ്ങള്‍ എനിക്കറിയില്ല,ആദ്യമായിട്ടാണു ഒരു കമെന്റ് എഴുതുന്നത്

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. Hai chechi, Eni nan chechiyanna vilikku.Eniyanna parichayapadutham, enta name Parukutty(original allatto).Chachi anna parunnu vilichal mathi.Nan sthirayittu Mathrubhumi Azuchapatippu vayikkunna koottathila.Paksha sep lakkam nan vayichittillayirunnu(midterm exam ayathondu amma olippichu vachatha,ennala uchakka purathu chadithh)Vayichappo thanna nan netil kari bakki mayakazhchakalum vayichu.Nannayittundutto.Azhuttinda asukamullathondu appo thanna oru kavitha azhuthitheerthu.Attu(8) vara anikku frndsa eillayirunnu.Athu vara ulla anta frnds exam timil mathram annodu kootu koodunnavarayirunnu.Exam kazhinnal nan pinnayum otta thanna. Eppo anikkum oru frnd undu,Ammu.Chechida divya chechida poola ,Bijoy attana poola.santhoshatilum sankadathilum kusumbinum kootu nilkkan(oru rahasyam avalanda sahithya sahasagaluda oru aradika koodiya).Parillatha kadha avalkku ennala thanna nan koduthu.Avalkkum nannayi eshtapattunnu parayan parannittunuto.Anikkorappundu chachida kootukaran divyachechida poola nalla alavum.Nan prarthikkum.ANNANNUM NANMAL KOOTTUNDAVATTA
    BY
    Paru

    ReplyDelete
  34. ഈ നല്ല ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു...........

    ReplyDelete
  35. കൊള്ളാം...കഥ നന്നായിത്തന്നെ തുടരട്ടെ

    അപ്പൊ ഇനിറൗണ്ടിലൂടെ നടക്കുമ്പോ കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിയ്ക്കണമല്ലോ:))

    ReplyDelete