Saturday 8 March 2008

മനസ്സുകളുടെ കോളനിവല്ക്കരണം

രാവേറെ ആയിട്ടും മായാത്ത പകല്‍ വെളിച്ചമുള്ള സെപ്റ്റംബര്‍ ... നാലാമത്തെ ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ചു പേര്‍ താമസം ആരംഭിച്ചു.ഓരോ മുറിയിലും അവരവരുടെ നാടുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു.കേരളം,മുംബൈ, ചൈന, അമേരിക്ക,ബാംഗ്ലൂര്‍ എന്നിങ്ങനെ അത് പുരോഗമിച്ചു.ഏതൊരു പെണ്‍ ലോകത്തെ പോലെയും ഞങ്ങളുടെ ഫ്ലാറ്റും ഗോസ്സിപ്പുകളുടെ ലോകം തന്നെ ആയിരുന്നു. ധാരാളം ഇന്ത്യക്കാര്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നും പോയ് കൊണ്ടിരുന്നു.എല്ലാ ഇന്ത്യക്കാരുടെയും (ആണ് പെണ്‍ വ്യത്യാസമില്ലാതെ ) പ്രധാന സംസാര വിഷയം എങ്ങിനെ ഒരു കാമുകി അല്ലെന്കില്‍ കാമുകനെ ഉണ്ടാക്കാം എന്നതായിരുന്നു. പ്രായത്തിന്റെ കൌതുകം ആണോ എന്തോ എല്ലാവരും ആ അന്വേഷണത്തില്‍ ആണ്,അതിന്റെ പ്രധാന പ്രത്യേകത എല്ലാവര്‍ക്കും ബ്രിട്ടീഷ് കാരെയോ അമേരിക്ക കാരെയോ വേണം എന്നതായിരുന്നു. ഞാന്‍ ആണെങ്കില്‍ കൂട്ടത്തില്‍ വയസ്സിയും 'ഗാവ് ' പെണ്ണും ആണ്, എന്നെ ഈ അന്വേഷണത്തില്‍ നിന്നും അവര്‍ ഒഴിവാക്കിയിരു‌ന്നു.ഈ പരക്കം പാച്ചില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണി ഇവരെ തന്നെ വേണം എന്ന് പറയുന്നതിന്റെ കാരണം എന്ന്.എന്നെ നോക്കിയ കണ്ണുകളിലെ പരമപുച്ഛം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ശാരി ഇത്തരം മണ്ടത്തരങ്ങള്‍ ഇനിയും ചോദിക്കല്ലേ, അവരുടെ അത്ര സുന്ദരന്മാര്‍ ആരുണ്ട്. വെളുത്തു ,നീലകണ്ണും ..എന്താ അവരുടെ ഒരു സ്റ്റൈല്‍...ആകെ മൊത്തം ഹോട്ട് അല്ലെ?എന്നതായിരുന്നു ഇന്ത്യന്‍ സുന്ദരിമാരുടെ ഉത്തരം...ആവോ എനിക്കറിയില്ല്യ എന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിശയത്തില്‍ പരസ്പരം നോക്കി.നമിതയുടെ ഭാഷ കടം എടുത്താല്‍ ഫ്രീസറില്‍ വെച്ച പോലുള്ള ശരീരം ആയാണ് എനിക്ക് തോന്നാറ്‌ ,തനി കേരള കാഴ്ച തന്നെ . അങ്ങിനെ വെളുത്ത വര്‍ഗ്ഗക്കാരുടെ പുറകെയുള്ള ഇന്ത്യക്കാരുടെ പരക്കം പാച്ചിലുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. പലരും അസ്ഥി മരവിക്കുന്ന തണുപ്പത്ത് കുട്ടി പാവാടകള്‍ ധരിച്ചു പബ്ബുകളിലും ഡാന്‍സ് ക്ലബ്ബുകളിലും ആടാന്‍ പോയി, ചില ആണ്‍കുട്ടികള്‍ക്ക് ഡാന്‍സ് സമയത്തെന്കിലും ബ്രിട്ടീഷുകാരികളെ തൊടാന്‍ പറ്റി എന്നാശ്വസിക്കാനായി. പക്ഷെ ആരും വിചാരിക്കുന്ന അത്ര എളുപ്പം ആയിരുന്നില്ല കാര്യങ്ങള്‍.. ബ്രിട്ടീഷുകാര്‍ പിടിതരാതെ പോയ്കൊണ്ടിരുന്നു..ഇന്ത്യക്കാര്‍ അവരെ പോലെ ഇംഗ്ലീഷ് സംസാരിച്ചു നോക്കി,മദ്യപിച്ചു ബോധമില്ലാതെ ഒരുമിച്ചുറങ്ങി, രമിച്ചു ...പിറ്റേ ദിവസം കണ്ടിട്ട് തിരിഞ്ഞു നോക്കാതെ പോയ സായിപ്പുമാരെ മുഴുവന്‍ ചീത്ത വിളിക്കേണ്ടി വന്നു എന്നത് ആയിരുന്നു പ്രധാന ഫലം . എന്നിട്ടും ഇന്ത്യക്കാരുടെ മനസ്സു അവര്‍ക്കൊപ്പം ആയിരുന്നു.
ഇരുന്നൂറു വര്‍ഷം ഭരിച്ചുഇന്ത്യ വിട്ടു പോയപ്പോള്‍ ഭൗതികമായേ ഇന്ത്യ കോളനിവല്ക്കരണത്തിൽ നിന്നു രക്ഷ നേടിയിട്ടോള്ളൂ. മനസ്സുകള്‍ എപ്പോഴും കോളനിവല്ക്കരിക്കപെട്ടിരിക്കുകയാണ് എന്ന് അവരുടെ മറുപടികള്‍ എന്നെ ഓര്‍മ്മപെടുത്തി . ജോണ്‍ എന്ന ഞങ്ങളുടെ ഐറിഷ് സുഹൃത്തിനെ പബ്ബില്‍ വച്ചു ഒരു യുവാവായ ബ്രിട്ടീഷുകാരന്‍ റഗ്ബി ബോള്‍ കൊണ്ടു കണ്ണിനു അടിച്ച്, നീര് വന്നു കണ്ണിന്റെ സ്ഥാനത്ത് ഒരു ബോള്‍ പോലെ ആയി.. എല്ലാ ഇന്ത്യക്കാർക്കും ജോണിനോട് സഹതാപം ഉണ്ടെങ്കിലും ബ്രിട്ടീഷുകാരന്‍ കുറ്റക്കാരന്‍ ആണെന്ന് പറയാന്‍ സമ്മതമില്ലായിരുന്നു..കാരണം അയാള്‍ കുടിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അവര്‍ എന്നോട് വാദിച്ചു കൊണ്ടേയിരുന്നു. ബ്രിട്ടീഷ് പോലീസും അത് പറഞ്ഞാണ് ആ യുവാവിനെ വെറുതെ വിട്ടത്. പക്ഷെ ജോണിനെ അടിക്കുമ്പോള്‍ ആ കുടിയന്‍ '' നീ ഐറിഷ്കാരന്‍ എന്തിനെന്റെ നാട്ടില്‍ വന്നു ...നിങ്ങളെ ഞങ്ങള്‍ക്ക് വെറുപ്പാണ്‌ '' എന്ന് അലറിയിരുന്നത്രേ. അത് എന്റെ ഇന്ത്യന്‍ സുഹൃത്തുക്കളും കേട്ടിരുന്നു. ചരിത്രത്തില്‍ എന്നോ മറഞ്ഞു പോയ ബ്രിട്ടീഷ് - ഐറിഷ് പക ഇന്നും ഇവിടെത്തെ യുവതലമുറയില്‍ അവശേഷിക്കുന്നു എന്നോ? ജോണ്‍ പിന്നീടിത് വരെ പബ്ബില്‍ പോയിട്ടില്ല , കാരണം ഇനിയും എന്തെങ്കിലും സംഭവിച്ചാല്‍ ഒരു ഐറിഷ്കാരന്‍ ആയിപോയത് കൊണ്ടു നീതി കിട്ടില്ല എന്ന് അയാള്‍ക്ക് അറിയാം. ഈ സംഭവം കഴിഞ്ഞു ഒരാഴ്ച തികയും മുന്‍പാണ്‌ ഒരു ബ്രിട്ടീഷ്ക്കാരി എന്റെ ഇന്ത്യന്‍ സുഹൃത്തിനെ പരസ്യമായി ബസ്സ് സ്റ്റോപ്പില്‍ വച്ചു ചീത്ത പറഞ്ഞതു. ''നീ ഇന്ത്യക്കാരി എന്തിനിവിടെ വന്നു'' പിന്നീട് വിളിച്ച ചീത്ത വാക്കുകളില്‍ ഏറ്റവും മാന്യമായത് ഭിക്ഷക്കാരി എന്നതായിരുന്നു. ഇവിടത്തെ യൂനിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ സാധാരണ വിദ്യാർത്ഥികളേക്കാള്‍ മൂന്നിരട്ടി ഫീസ്‌ കൊടുത്താണ് പഠിക്കുന്നത്.ഇവിടത്തെ യൂണിവേഴ്സിറ്റികളുടെ വളര്‍ച്ചക്ക്‌ അത് നല്ല പോലെ സഹായിക്കുന്നുണ്ടാകും.. ആ സ്ത്രീക്കെതിരെ പരാതി കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യക്കാരി മാന്യമായി മൊഴിഞ്ഞു '' അവര്‍ ഒരു മോശം സ്ത്രീ ആണെന്ന് ഞാന്‍ കരുതുന്നില്ല , അവർക്ക്  മനസ്സിനു എന്തോ തകരാറുണ്ട് , കാരണം അവരുടെ മൂക്കൊലിക്കുന്നുണ്ടായിരുന്നു'' ജലദോഷം വന്നാലും ആരെയും എന്തും പറയാമെന്നോ? ഈശ്വരാ.. ഈ ക്ഷമ എന്റെ സുഹൃത്തുക്കള്‍ക്ക് ഇന്ത്യയില്‍ ഉണ്ടാകുമോ? ഉണ്ടായിരുന്നേല്‍ എത്ര നന്നായേനെ ... എങ്കിലും ഇടക്കിടെ നല്ല സദ്യ അരി ചോറും,പപ്പടവും,അച്ചാറും ഉണ്ടാക്കി ഉണ്ണാന്‍ കൊണ്ടു പോകുന്ന ലീ എന്ന ഞങ്ങളുടെ ബ്രിട്ടീഷ് സുഹൃത്തിനെ, എല്ലാ സൌത്ത് ഇന്ത്യന്‍ പെണ്ണുങ്ങളും നല്ലവരെന്നു വിശ്വസിക്കുന്ന ആന്‍ഡ്രൂ ഒന്നും മറക്കാന്‍ ആവില്ല്യ...അത് കൊണ്ടാണ് ഞാന്‍ ചിത്രക്ക് എഴുതിയത് '' ഇവിടെ വര്‍ഗ്ഗത്തിന്റെ പേരില്‍ വ്യത്യാസം കാണിക്കുന്നവര്‍ ഉണ്ട് പക്ഷെ അത് വ്യക്തികളെ ആശ്രയിച്ചാണ് , ഒരിക്കലും എല്ലാവരും അങ്ങിനെ കാണിക്കുന്നവര്‍ അല്ല,അത് നമ്മുടെ ഭാഗ്യകേട്‌ പോലിരിക്കും.'' എന്ന്.