Tuesday 24 November 2009

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ ആ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ആ ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
ഗ്രാമമുഖ്യനൊപ്പം ഒരു ചര്‍ച്ച...


എണ്‍പത് രാജ്പുരോഹിത് കുടുംബങ്ങളും, പത്ത് മേഘ്‌വാളരും(ദളിതര്‍)ആണിപ്പോള്‍‌ ഹിംഗോളയില്‍ താമസിക്കുന്നത്‌. പിന്നീട് ഹിംഗോളയിലെ സ്ത്രീകളുമായി സംസാരിക്കുക എന്നത് എന്റെ മുഖ്യ അജണ്ടയായി മാറി. മുഖമില്ലാത്തതെങ്കിലും കുറച്ച് സ്ത്രീകളെ കാണാമായിരുന്നു മറ്റ് ഗ്രാമങ്ങളില്‍, എന്തു തന്നെ ആയാലും സ്ത്രീകളെ കാണണം എന്ന ഉദ്ദേശത്തിലാണ് മറ്റ് ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍‌ കുട്ടികളെ സംഘടിപ്പിച്ച് അവിടെ ഒരു ജാഥ നടത്തിയത്.


വയസ്സായതെങ്കിലും ഒരു സ്തീയെ കാണുമെന്ന എന്റെ പ്രതീക്ഷ മുഴുവനും തെറ്റി. ജാഥയല്ല ഭൂകമ്പം ഉണ്ടായാലും ഇവര്‍ പുറത്തിറങ്ങില്ലന്ന് തോന്നുന്നു..


ഒരിക്കല്‍ ഹിംഗോള ലോവര്‍‌ പ്രൈമറി സ്കൂളിലെത്തിയപ്പോള്‍ പേരിനെങ്കിലും കുറച്ച് പെണ്‍കുട്ടികളെ കാണാനൊത്തു, പക്ഷെ അവരുമായി സംസാരിക്കണമെങ്കില്‍‌ എന്റെ ജാതി അവിടത്തെ ടീച്ചറെ ബോധ്യപെടുത്തണമായിരുന്നു. സാധാരണ എല്ലാ ഗ്രാമവാസികളും മേംസാബിന്റെ പേരിനേക്കാള്‍ മുന്‍പേ ജാതിയായിരുന്നു ചോദിക്കാറ്, അതു കൊണ്ട് തന്നെ ജാതി പറയല്‍‌ പ്രയാസമല്ല. പക്ഷെ എന്റെ കൂടെ രണ്ട് പുരുഷന്മാര്‍ കൂടി ഉണ്ടെന്ന് കണ്ടതോടെ ടീച്ചറും കയ്യൊഴിഞ്ഞു. സഹായത്തിനാളില്ലെങ്കില്‍ ഇവര്‍ സംസാരിക്കുന്ന മാര്‍വാടി എനിക്ക് മുഴുവന്‍ പിടികിട്ടുകയും ഇല്ല.


അന്ന് മടിച്ചാണെങ്കിലും ഗ്രാമമുഖ്യനോട് ഞാന്‍‌ ഒരു സ്സ്ത്രീയെ കാണാന്‍‌ അനുവദിക്കണമെന്ന് ആവശ്യപെട്ടു, പ്രതീക്ഷിച്ച പോലെ അയാള്‍‌ പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ക്ക് ചിരപരിചിതനായ പൂസാറാം, ജാനദേസര്‍ എന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് ഹിംഗോളക്കാരനാണന്ന് അറിയുന്നത്. അയാളാണെങ്കില്‍ മുഴുവന്‍‌ സമയവും സോഹാ ഖാ എന്ന മുസ്ലിം സുഹൃത്തിനോടൊപ്പമാണ് കാണാറുള്ളത്, പൊതുവെ രാജ്പുരോഹിതര്‍‌ മറ്റുള്ള ജാതിക്കാരുമായി സമ്പര്‍ക്കം കുറവായത് കൊണ്ട് പൂസാറാം രാജ്പുരോഹിതനാണെന്ന് ഞാന്‍‌ കരുതിയിരുന്നില്ല.
പൂസാറാമുമൊത്തൊരു മീറ്റിങ്ങില്‍, സ്യുട്ടിട്ടിരുകുന്നത് പൂസാറാം.
പഞ്ചായത്ത് പ്രസിഡണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ സ്ര്തീകളെ കാണാന്‍‌ അവസരമൊരുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു, എങ്കിലും അതിലും ഒരു ഉറപ്പുണ്ടായിരുന്നില്ല. കാരണം പൂസാറാം ഹിംഗോളക്കാര്‍ക്ക് സ്വീകാര്യനായ നേതാവല്ല തന്നെ. ഞാന്‍‌ അതിശയത്തോടെ ചോദിച്ചു ‘അപ്പോള്‍ വാര്‍ഡ് മെംബര്‍‌‌ ആയതെങ്ങിനെ?”
പൂസാറാം ചിരിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു ‘ എന്റെ വീട്ടുകാരുടെ വോട്ട് പോലും എനിക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്, മറിച്ച് മൂല്‍ ക്കി ഡാണിയിലെ (മറ്റൊരു ഗ്രാമം) മുന്നൂറ്റി എണ്‍‌പത് സിന്ധ് (വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍‌ പറ്റാതെ ഇന്ത്യന്‍‌ ബോര്‍ഡറില്‍ കുടുങ്ങി പോയ മുസ്ലീങ്ങളാണ് സിന്ധ്കള്‍) കുടുംബങ്ങളിലെയും മുഴുവന്‍ വോട്ടും കിട്ടി വന്‍‌ഭൂരിപക്ഷത്തിലാണ് ഞാന്‍‌ ജയിച്ചത്.
പണ്ട് ഹിംഗോള അഞ്ഞൂറോളം കുടുംബങ്ങള്‍‌ നിറഞ്ഞ, ഒന്‍‌പത് കുളങ്ങള്‍‌ സ്വന്തമായുള്ള അതായത് ഏത് വരള്‍ച്ചയേയും അതിജീവിക്കാന്‍‌ വിധം കുടിവെള്ള ലഭ്യത ഉള്ള ഒരു ഗ്രാമമായിരുന്നു. അഞ്ഞൂറ് കുടുംബത്തില്‍ ഈ മുന്നൂറ്റി എണ്‍പത് സിന്ധുകളും ഉണ്ടായിരുന്നു, എന്നാല്‍‌ രാജ്പുരോഹിതര്‍ സ്ഥിരമായി ഈ മുസ്ലിങ്ങളെ ഉപദ്രവിക്കുകയും, വിദ്യാഭ്യാസം മുതല്‍ കുടിവെള്ളം വരെ തടയുകയും ചെയ്ത് പോന്നു.. സ്ത്രീകളെ പുറത്തിറങ്ങി കണ്ടാല്‍ അപമാനിക്കുന്നതും ഒരു പതിവായിരുന്നത്രെ. ഒടുവില്‍‌ ആ എണ്‍പതോളം രാജ്പുരോഹിത കുടുംബങ്ങളോട് പൊരുതി നില്‍ക്കാനാകതെ സിന്ധുകള്‍‌ എല്ലാവരും പത്ത് കിലോമീറ്ററോളം അപ്പുരത്തേക്ക് മാറി താമസിച്ചു, ആ ഗ്രാമമാണ് മൂല്‍ ക്കീ ഡാണി.
അതീവ രൂക്ഷമായ കുടിവെള്ള ക്ഷാമം മൂല്‍‌ ക്കീ ഡാണിക്കാര്‍‌ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് കൂടി അവകാശപ്പെട്ട കുളങ്ങള്‍‌ ഹീംഗോളക്കാര്‍‌ ഒറ്റക്ക് അനുഭവിക്കുകയാണ്.
എങ്കിലും സോഹാ ഖായോട് സംസാരിച്ചപ്പോള്‍‌ സംന്തോഷം തോന്നി.. അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍‌ ആരെയും പേടിക്കാതെ ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍‌ പോകാം, കിട്ടുന്ന വെള്ളം പങ്കിട്ടെടുത്ത് ഉള്ളത് കൊണ്ട് സന്തോഷം പോലെ കഴിയാം. ഞങ്ങളുടെ സ്ര്തീകള്‍ നരേഗക്ക് (എന്‍‌. ആര്‍‌. ജി. എ) പോയി നല്ല വരുമാനം കിട്ടുന്നുണ്ട്...ഞങ്ങളിപ്പോള്‍‌ സന്തോഷത്തിലാണ്.പക്ഷെ അവിടെ ഇപ്പോഴും താമസിക്കുന്ന മേഘ്‌വാളരുടെ കാര്യം വലിയ കഷ്ട്ടത്തിലാണ്’.
സോഹാ ഖാക്കൊപ്പം ഒരു മീറ്റിംങ്ങ്.
ഇവിടെ താമാസിക്കുന്ന മേഘ്‌വാളരുടെ വീടെവിടെയാണ് എന്ന എന്റെ ചോദ്യം കേട്ടപ്പോഴെ ഹിംഗോള ഗ്രാമമുഖ്യന്റെ മുഖം ചുവന്നു വന്നു. അവിടേക്ക് പോകരുത് എന്ന് പറഞ്ഞിട്ടും ഞങ്ങള്‍‌ പോയി. പത്ത് കുടുംബങ്ങള്‍‌, കുടിലുകളില്‍‌ നിശബ്ദരായി കഴിഞ്ഞു കൂടുന്നു. രാജ്പുരോഹിതര്‍‌ കല്‍പ്പിച്ചിട്ടുള്ള അയിത്തം കാരണം തലമുറകളായി സ്കൂളില്‍‌ പ്രവേശനമില്ലാത്തവര്‍, വെളിച്ചമില്ല, വെള്ളമില്ല.. സമൃദ്ധമായി കുടിവെള്ളം ലഭ്യമായിട്ടും, വെള്ളം എടുക്കാന്‍‌ അനുവാദമില്ല. ആരും കാണാതെ, എല്ലാവരും എടുത്ത ശേഷമാണിവര്‍‌ വെള്ളം എടുക്കാറ്..ആരെങ്കിലും കണ്ടാല്‍ തല്ലും ചവിട്ടും ഉറപ്പ്... അവരുടെ സങ്കടങ്ങള്‍ എണ്ണമില്ലാതെ തുടരുകായാണ്...
നിങ്ങള്‍ക്കും സിന്ധ്കള്‍‌ പോയ പോലെ മാറിതാമസിച്ചു കൂടെ?
പൈസ ഇല്ല മേംസാബ്....
എന്തു പറയാന്‍‌... വിദേശത്ത് നിന്നും ധാരാളം ഫണ്ടൊഴുകി വരുന്ന, രാജ്പുത്രര്‍‌ ഭരിക്കുന്ന എന്റെ സ്ഥാപനത്തിലെ തലവരോട് ഒരു കെഞ്ചല്‍‌...
‘അവര്‍ക്ക് കുടിവെള്ളത്തിനെന്തെങ്കിലും,അല്ലെങ്കില്‍‌ ആ കുട്ടികളുടെ പഠനത്തിനെന്തെങ്കിലും.....
അവര്‍‌ ചിരിച്ച് കൊണ്ട് പറഞ്ഞു ‘ഏസാ ഹീ ഹോത്താ ഹേ...
ഒരു സൌത്ത് ഇന്ത്യക്കാരി നോര്‍ത്ത് ഇന്ത്യന്‍‌ ദളിതരെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് ആണത്രെ!!!
അവരോട് ദേഷ്യപെട്ടിറങ്ങി... പൊള്ളുന്ന വെയിലിലേക്കിറങ്ങി നിന്നു... നക്സല്‍‌ മൂവ്മെന്റുകള്‍‌‌ ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍‌ സിന്ദാബാദ് വിളിച്ചു..
ശ്രീനിവാസന്‍‌ അറബികഥയില്‍‌ കണ്ണാടിക്ക് മുന്‍പില്‍‌ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!!!