Monday 21 July 2008

കുറച്ചു ചോദ്യങ്ങള്‍ ???

കടപാട്‌: ഗൂഗിള്‍ ഇമേജ്

രണ്ടായിരത്തി മൂന്നിലെ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. എയിഡ്സ് കന്‍‌ഡ്രോള്‍ സൊസൈറ്റിയുടെ റിസോഴ്സ് പേഴ്സണ്‍ ആയി, ഇരുപ്പത്തി നാലു സ്കൂളിന്റെ ചാര്‍ജ്ജാണ് കിട്ടിയിരിക്കുന്നത്‌. ഒരു ബോധവല്‍‌ക്കരണ പരിപാടിയായ അതിന്റെ വിഷയം സെക്സ് എജുകേഷനും, വ്യക്തിത്വ വികസനവും ആണ്. ഞാന്‍ പെണ്‍‌കുട്ടികള്‍‌ക്ക് മാത്രമുള്ള ക്ലാസ്സുകള്‍‌ ആണ് തിരഞ്ഞെടുത്തത്. ഒരു ടീച്ചര്‍‌ ആയല്ല അവരുടെ അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ഞാന്‍‌ ആ ജോലി ചെയ്യാന്‍‌ തീരുമാനിച്ചത്‌.

സാരി ഉടുത്തിറങ്ങുമ്പോള്‍‌ അമ്മ കളിയാക്കി “ ആ നല്ല ഗൌരവം തോന്നുന്നുണ്ട്‌ പക്ഷെ വായ തുറക്കല്ലേട്ടാ” അമ്മയെ കണ്ണുരുട്ടി കാണിച്ച് ഇറങ്ങുമ്പോള്‍‌ ഞാനറിഞ്ഞില്ല നിസ്സഹായതയുടെ നീര്‍തുളുമ്പുന്ന കുഞ്ഞു കണ്ണുകളെയാണ് കാണേണ്ടിവരിക എന്നു.

ടോട്ടോചാന്‍‌ വായിച്ചതിന്റെ ഭാഗമായുണ്ടായ ആദര്‍ശങ്ങളും, ചില്ലറ പൊടിക്കൈകളും, തമാശകളും ഒക്കെ ആയി കുട്ടികളില്‍ ഒരാളായി മാറാന്‍‌ എനിക്കെളുപ്പം കഴിഞ്ഞു. സ്ത്രീ- പുരുഷ ശാരീരിക വ്യത്യാസങ്ങളും, ലൈഗിക പീഢനങ്ങളും അവക്കെതിരെ എങ്ങിനെ പ്രതികരിക്കണം, പ്രതികരിക്കാതിരുന്നാല്‍‌ നമ്മുക്ക് തന്നെ നഷ്ടം എന്നെല്ലാം പഠിപ്പിക്കുമ്പോള്‍‌ ക്ലാസ്സില്‍‌ ചില കുട്ടികള്‍ തലചുറ്റി വീണു.
എങ്ങനെ അവര്‍‌ തലകറങ്ങാതിരിക്കും? സെക്സ് എന്താണന്നറിയാത്ത പ്രായത്തില്‍‌ സംരക്ഷിക്കപെടേണ്ടവരില്‍‌ നിന്നു തന്നെ സ്ഥിരമായി പീഢനത്തിനു ഇരയാകേണ്ടി വരുന്ന നിസ്സഹായാ‍യ ഒരു പെണ്‍‌കുട്ടി തലകറങ്ങാതെ എന്തു ചെയ്യാന്‍‌?
നൂറ് മുതല്‍‌ നൂറ്റിഅന്‍പത് കുട്ടികള്‍‌ ആണ് ഒരു ക്ലാസ്സില്‍ ഉണ്ടാവാറ്- അതില്‍‌ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു പേര്‍ എങ്കിലും സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്.മിഠായി കൊടുത്തും, പുന്നാരിച്ചും, കൂടെ കളിച്ചും അവര്‍‌ കുട്ടികളെ മുതലാക്കുന്നു.
ഇതെന്നോട് തുറന്നു പറഞ്ഞവ മാത്രം, തുറന്ന് പറയാത്തവ എത്രയുണ്ടാകാം? എത്രെ നിസ്സഹായരാണു നമ്മുടെ കുട്ടികള്‍‌, ബസ്സില്‍‌ വച്ചുപദ്രവിക്കുന്ന ഒരാള്‍ക്കെതിരെ പ്രതികരിച്ചാല്‍‌ പ്രതിക്കൂട്ടിലാകുന്ന കേരളത്തിലവര്‍ എത്രത്തോളം ശക്തരാകും? ജനലിലൂടെ കാണുന്ന ചതുരാകാശവും, ഇത്തിരി നക്ഷത്രങ്ങളും...പിന്നെ കുറെ അരുതുകളും അവരെ തളര്‍ത്തുകയല്ലാതെ വളര്‍ത്തുകയില്ലല്ലോ... ഇരുപത്തിനാലു സ്കൂളുകളിലും അനുഭവം ഒന്നു തന്നെയായിരുന്നു.. അനുഭവസ്തരുടെ എണ്ണത്തില്‍‌ മാത്രം വ്യത്യാസം കാണാറുണ്ടു.

എടുത്തു പറയെണ്ട ഒരു അനുഭവം കൊണ്ടാണ് ഞാന്‍‌ ആ ജോലി വേണ്ടെന്ന് വെച്ചത്‌.ഈ പദ്ധതി ഒരു ബോധവല്‍ക്കരണ ക്ലാസ്സ് കൊണ്ടു അവസാനിക്കുന്നതായിരുന്നു.പക്ഷെ ഞങ്ങളില്‍‌ ചിലര്‍‌ കുട്ടികള്‍ക്ക് ഒരു സെന്‍‌ട്രല്‍‌ ഗവണ്മെന്റ് പദ്ധതി വഴി സഹായങ്ങള്‍‌ എത്തിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് ജയ( തല്‍ക്കാലം ഞാനവളെ അങ്ങിനെ വിളിക്കുന്നു) എന്റെ അടുത്തെത്തിയത്‌.

എന്റെ അമ്മയുടെ ഭാഷയില്‍‌ പറഞ്ഞാല്‍‌ ‘നല്ല പൂവന്‍പഴം പൊലെ ഐശ്വര്യമുള്ള കുട്ടി’. കരഞ്ഞു ചുവന്ന പൊലെ കവിളുകള്‍‌, കണ്ണുകള്‍‌ നിറച്ചും സങ്കടം. “ടീച്ചറെ എന്നെ രക്ഷിക്കാമോ?” എന്നായിരുന്നു എന്നെ കണ്ടപ്പോള്‍‌ ആദ്യം ചോദിച്ചത്‌ “ ഞാന്‍ ഉറങ്ങിയിട്ടേറെ നാളായി ടീച്ചറെ, അമ്മ ഉറങ്ങിയാല്‍‌ അച്ഛന്‍‌( രണ്ടാനച്ഛന്‍‌) എന്റെ റൂമില്‍ വന്ന് ശല്യപെടുത്തുകയാ” ബാക്കി പറയാനാകാതെ ജയ വാ വിട്ട് കരഞ്ഞു.

അമ്മയോടിക്കാര്യം പറഞ്ഞപ്പോള്‍‌ അവര്‍‌ അവളെ അടിച്ചെത്രെ!! സ്നേഹം കാണിക്കുന്ന അച്ഛനെ കുറിച്ച് അപവാദം പറഞ്ഞതിന് . ആ പെണ്‍‌ക്കുട്ടിക്ക് ലോകം കാണിക്കേണ്ട അമ്മ അവരുടെ ജീവിതം നഷ്ടപെടുമൊ എന്ന ഭീതിയിലായിരുന്നു.

ജയയെ സെന്‍‌ട്രല്‍‌ ഗവണ്‍‌മെന്റ് പദ്ധതിയിലേക്കു മാറ്റിതാമസ്സിപ്പിക്കാം എന്നു തീരുമാനമായപ്പോള്‍‌ ജയയുടെ അച്ഛന്‍‌ ആ കുട്ടിയെ ബലമായി എങ്ങോട്ടോ കൊണ്ട് പോയി. പക്ഷെ ജയയുടെ ഒരു ടീച്ചര്‍‌ ഇതു മുന്‍‌കൂട്ടി കണ്ടിരുന്നതിനാല്‍, ജയയെ അവര്‍‌ നിരീക്ഷിച്ചിരുന്നു. അവര്‍‌ അവള്‍‌ എവിടെയെന്നു കണ്ട് പിടിച്ച് പദ്ധതിയിലേക്ക് എത്തിച്ചു.

ഈ സംഭവങ്ങളെല്ലാം വളരെ രഹസ്യമായി ചെയ്യണമായിരുന്നു എന്നതായിരുന്നു അതിന്റെ എറ്റവും വലിയ റിസ്ക്.പുറത്തറിഞ്ഞാല്‍‌ എല്ലാവരും കുറ്റം ചുമത്തുക ആ കുട്ടിയെ ആകും, ചിലപ്പോള്‍‌ വിലയിടാന്‍‌ കാത്തു നില്‍ക്കുന്ന കഴുകന്മാര്‍‌ ഉണ്ടാകും....

പിന്നീട് ജയയെ കാണാന്‍ ഞാനൊരിക്കല്‍ ഈ പദ്ധതിയില്‍ ചെന്നു. ജയ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. “ ടീച്ചറേ എന്നെ ടീച്ചറുടെ കൂടെ കൊണ്ടോകാമൊ?” എന്നും ചോദിച്ച്.. ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്ന NGO ഒരു മതതിന്റെ സാമൂഹ്യസേവനത്തിനു വേണ്ടി ഉണ്ടാക്കിയതാണ്, അതു കൊണ്ട് ഇവിടെയുള്ള അന്തേവാസികള്‍‌ അവരുടെ മതാചാര-അനുഷ്ഠാനങ്ങള്‍‌ ചെയ്യേണ്ടതായി വരുന്നു. ഹിന്ദു മതത്തില്‍‌ ജനിച്ചു വളര്‍ന്ന ജയയടക്കം പല കുട്ടിക്കള്‍ക്കും അതു വീണ്ടും മാനസ്സിക വിഷമത്തിനു ഇടയാക്കി. അന്നു ജയയെ അടക്കി പിടിച്ച് ആശ്വസിപ്പികുമ്പോള്‍‌ ഞാന്‍‌ ഉള്ളില്‍‌ കരഞ്ഞു.
“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍‌ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”

ഞാന്‍‌ ഈ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍‌ കേരളം മറ്റൊരു വാര്‍ത്ത കൊണ്ടാടുകയായിരുന്നു.ഒറ്റക്കു താമസ്സിക്കുന്ന ഒരു എഴുത്തുക്കാരിയുടെ (ശ്രീബാലയാണെന്നാണ് ഓര്‍മ്മ) ഫ്ലാറ്റില്‍‌ വന്നു പോകുന്ന പുരുഷന്മാരും അവെരെന്തിനു വരുന്നു, ആ എഴുത്ത് കാരിയുടെ സദാചാരം, ചാരിത്ര്യം ഇത്യാദി കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വിലക്കേര്‍പ്പെടുത്തിയ ഒരു ഹൌസിങ്ങ് കോളനിക്കാരെ കുറിച്ച്.. പത്രങ്ങളില്‍‌ വാര്‍ത്തകള്‍‌, ചര്‍ച്ചകള്‍‌, അഭിപ്രായങ്ങള്‍‌, വായിച്ചപ്പോള്‍‌, തമാശ തോന്നി. എന്റെ കൊച്ചു കേരളത്തിലെ കപട സദാചാരികളോട് ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു.


മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍‌ പുറകില്‍‌ നിങ്ങളുടെ കുഞ്ഞ് അത് ആണോ പെണ്ണോ ആകട്ടെ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടോ?
നിങ്ങളെന്തിനു സദാചാരതിനു കാവല്‍‌ ഇരിക്കണം, എത്ര പേര്‍ക്കതിനു യോഗ്യത ഉണ്ട്?
ഉണ്ടെന്നു ഭാവിക്കുന്ന സദാചാരത്തിനു ചലനം സംഭവികുമ്പോള്‍‌ നിങ്ങള്‍‌ എന്തിനു വേവലാതി പിടിക്കണം?
നിങ്ങള്‍‌ നിങ്ങളെ വെച്ച് മറ്റുള്ളവരെ അളന്നിട്ടല്ലേ?
ഒരു ആണിനും പെണ്ണിനും സൌഹ്രുദം ആയിക്കൂട എന്നുണ്ടോ?
പ്രായപൂര്‍ത്തി ആയ ഒരു ആണും പെണ്ണും തമ്മില്‍‌ അടുത്തിടപഴകുന്നതാണോ, അതോ അറിയാത്ത പ്രായത്തില്‍‌ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മേല്‍‌ സെക്സ് എന്ന ദൌര്‍ബല്യം മുതിര്‍ന്നവര്‍‌ വെച്ച് കെട്ടി കൊടുക്കുന്നതാണോ തെറ്റ് ?‌
ദൈവത്തിന്റെ സ്വന്തം നാട് എന്ന മുഖം മൂടിക്കുള്ളില്‍‌ സാക്ഷര സമ്പന്നരായ നാം എത്ര കാലം ഇത്തരം സത്യങ്ങളെ മൂടി വെക്കും?

----------------------------------------------------------------

Saturday 19 July 2008

എന്റെ പ്രിയപ്പെട്ട കാതറിന്‍

ആദ്യത്തെ നാലു ദിവസത്തെ അമ്പരപ്പ് തീരും മുന്പേ സ്കൂള്‍ ഓഫ് എൻവയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് ന്റെ ഇന്റക്ഷൻ വീക്ക്‌ ആരംഭിച്ചു. പല നിറത്തില്‍ ഉള്ള ആളുകള്‍ നിരന്നിരിക്കുന്ന ഹാളിലേക്ക് കടക്കുമ്പോള്‍ കാലുകള്‍ വിറച്ചു. ആദ്യമേ തന്നെ ഒരു ഇന്ത്യന്‍ മുഖമാണ് ശ്രദ്ധയില്‍ പെട്ടത്. എന്റെ ട്യൂട്ടര്‍ ഉമാ കോത്താരി. മുന്‍പില്‍ നിരന്നിരിക്കുന്നത് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പുലികളാണ് :- സാം ഹിക്കി, ടോണി ബെബ്ബിങ്ങ്സണ്‍, അട്മോസ് ശിമ്പോവ് , ഡയാന മില്ടന്‍ , ഫിലിപ്പ് വുഡ് ഹൌസ്.... എന്നിങ്ങനെ നീളുന്ന നിര.

കൊഴ കൊഴാന്ന് കേള്‍ക്കുന്ന ഇംഗ്ലീഷ് പകുതിയും മനസ്സിലായില്ല, പ്രത്യേകിച്ച് അമേരിക്കന്‍, ചൈനീസ്‌ ഇംഗ്ലീഷ്. എങ്കിലും ജന്മ വാസന കൊണ്ടെന്നവണ്ണം ആദ്യ ദിവസം തന്നെ ക്ലാസ്സിലെ എല്ലാവരെയും പരിചയപെടുകയും പേരുകള്‍ ഓര്‍ത്ത് വെക്കുകയും ചെയ്തു . അതിനിടക്കാണ്‌ വായ നിറച്ചും പുകയും വിട്ടു, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു നില്‍കുന്ന ഒരാളെ കണ്ടത്. അടുത്ത് ചെന്നു, അറിഞ്ഞ ഭാവം ഇല്ല. ഞാന്‍ വെളുക്കെ ചിരിച്ചു വിഷ് ചെയ്തു. വളരെ ബുദ്ധിമുട്ടി തല ഒന്നു ഉയര്‍ത്തി പറഞ്ഞു.'' ഞാന്‍ ഗ്രീസില്‍ നിന്നും കാതറിൻ ''.

ഞാന്‍ പറഞ്ഞു ''ഞാന്‍ ഇന്ത്യയില്‍ നിന്നു ശാരി'' കണ്ണുകളില്‍ ചിരിപരന്നു, പിന്നെ ചോദിച്ചു ഇന്ത്യയില്‍ എവിടെ? കണ്ട കൂട്ടുകാരില്‍ പലരും ഇന്ത്യയില്‍ വന്നവരാണ്. അത് കൊണ്ടു തന്നെ പറഞ്ഞു '' കേരളം'' കയ്യിലിരുന്ന സിഗരെറ്റ് വലിച്ചെറിഞ്ഞു കാതറിന്‍ എന്നെ പുണര്‍ന്നു. കേരളം ...ഞാന്‍ കേരളത്തിന്റെ ആരാധികയാണ് ..ഗ്രീസും കേരളവും തമ്മില്‍ പണ്ടു കച്ചവട ബന്ധം ഉണ്ടായിരുന്നു. പിന്നെ നിങ്ങളുടെ സിനിമകളും മനോഹരമാണ്. കലാപനിയും പിറവിയും ഞാന്‍ കണ്ടിട്ടുണ്ട്..... എന്നിങ്ങനെ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയം ,സാമൂഹ്യ സാമ്പത്തികമായ മാറ്റങ്ങള്‍, എല്ലാം കാണാപാഠമാണ് കാതെറിനു .

ക്ലാസ്സില്‍ ഒന്നും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരി ആയ കാതെറിന്‍ എന്റെ അടുത്ത സുഹൃത്തായി. സംസാരിക്കുക എന്നത് എനിക്കൊരു ഹോബി ആയതുകൊണ്ട് ക്ലാസ്സിലെ എല്ലാ ആള്‍ക്കാരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു. കാതെറിനു ഞാന്‍ വഴി അവരുമായി നല്ല ബന്ധം ഉണ്ടാവുകയും ചെയ്തു. അതിന് അന്ന് മുതല്‍ ഇന്നു വരെ നന്ദി പറയുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ എന്നെ കണ്ടാല്‍ ''നല്ല ദിവസം '' എന്ന് മലയാളത്തില്‍ ആശംസിക്കാന്‍ അവള്‍ മറക്കാറില്ല.

ഒരിക്കല്‍ കേരളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത ക്ലാസ്സ്മുറിയില്‍ അമേരിക്കക്കാരി ആയ പെണ്‍കുട്ടി കേരളത്തിലെ സ്ത്രീകള്‍ കുടുംബത്തിനു അടിമകള്‍ ആണെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിക്കും മുന്പേ കാതെറിന്‍ പ്രതികരിച്ചിരുന്നു. '' യൂറോപ്പിലെ സ്ത്രീകളെക്കാള്‍ ഭേദമാണ് , ഇവിടുത്തെ സ്ത്രീകള്‍ ഫാഷനും, പരസ്യങ്ങള്‍ക്ക്, സെക്സ് നും, മദ്യത്തിനും, മയക്കു മരുന്നിനും അടിമകളാണ്.. അതിലും എത്രയോ നല്ല അവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകള്‍ ''..തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ..

വീട്ടുകാര്‍ക്ക് കാതെറിന്റെ പഠനത്തിനോട് എതിര്‍പ്പാണ്. അത് കൊണ്ടു തന്നെ സ്വയം ജോലി ചെയ്താണ് കാതെറിന്‍ പഠനത്തിന്‌ പൈസ കണ്ടെത്തുന്നത്. രാവേറുവോളം നീളുന്ന ഹോട്ടെല്‍ ജോലി. എന്നാലും ക്ലാസ്സില്‍ വന്നാല്‍ ഉറങ്ങാറില്ല. ഓരോ ക്ലാസ്സും കേള്‍ക്കുന്ന ആത്മാർത്ഥത കാണുമ്പോൾ ഞാന്‍ മനസ്സു കൊണ്ടവളെ നമിക്കാറുണ്ട്.

അന്നും പതിവു പോലെ കൊച്ചു വര്‍ത്തമാനവുമായി ഞങ്ങള്‍ ഏഴുപേര്‍ കൂടി നില്‍കുന്ന ഒരു വൈകുന്നേരം..ഒരു ബ്രിട്ടീഷ്കാരി വന്നു ജിങ്ങിനോട് ഏതോ ഒരു കെട്ടിടത്തിലേക്കുള്ള വഴി ചോദിച്ചു. ജിങ്ങ് സോറി ഒന്നു കൂടി പറയു എന്ന് ചോദിച്ചതും ആ പെണ്‍കുട്ടി പരിഹസിച്ചു." ഇംഗ്ലീഷ് അറിയില്ല അല്ലെ? നാണമില്ലല്ലോ ഞങ്ങളുടെ നാട്ടില്‍ വരാന്‍"

ജിങ്ങ്ന്റെ കണ്ണുകള്‍ നിറഞ്ഞു. തൃശ്ശൂര്‍ക്കാര്‍ പറയുന്ന മലയാളം മനസ്സിലാകാത്ത തിരുവനന്തപുരം കാരന് മലയാളം അറിയില്ലാന്നു പറയാന്‍ പറ്റില്ലല്ലോ?

കാതെറിന്‍ നടന്നകന്നു കൊണ്ടിരുന്ന ആ പെണ്‍കുട്ടിയെ ഓടി ചെന്നു തടഞ്ഞു നിര്‍ത്തി. പിന്നീട് വളരെ ഗൌരവത്തില്‍ ചോദിച്ചു " അവള്‍ ഇവിടെ പീജിക്കാണ് പഠിക്കുന്നത്. ഇവിടെ എടുക്കുന്ന ഓരോ ക്ലാസ്സും അവള്‍ക്ക് മനസ്സിലാകും'' പിന്നീട് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് കാരിയെ ചൂണ്ടി കാണിച്ചു തുടര്‍ന്നു " ഈ ബ്രിട്ടീഷ് കാരി പറയുന്നതെല്ലാം അവൾക്ക് മനസ്സിലാകും , നീ പറയുന്നതു മറ്റുള്ളവര്‍ മനസ്സിലാക്കണം എന്നഹൃദയമാണ് നിനക്കില്ലാതെ പോയത്.അവള്‍ സംസാരിക്കുന്നത് അവളുടെ സെക്കന്റ് ലാന്ഗ്വേജിലാണ് (ഭാഷ). നിനക്കു നിനക്കെന്തറിയാം ഇംഗ്ലീഷ് അല്ലാതെ , നീ ജനിച്ചതും വളര്‍ന്നതും ആ ഭാഷയില്‍ അല്ലെ? ജിങ്ങ് നീ ഒരു ചൈനീസ് വാക്ക് പറയു.. നീ ഒന്നു ശ്രമിച്ചു നോക്ക് പറയാന്‍..." ജിങ്ങ് പറഞ്ഞതു പറയാന്‍ അവർക്ക് സാധിച്ചില്ല..തുടര്‍ന്ന് ജിങ്ങിന്റെ കൈ പിടിച്ചു മാപ്പും പറഞ്ഞു ആ പെണ്‍കുട്ടി നടന്നകന്നു.


ഞാന്‍ കാതെറിനെ നോക്കി രണ്ടു മിനിട്ട് മുന്പ് കണ്ട രൌദ്ര ഭാവം മുഖത്തില്ല .. കാര്യമായി ഒന്നുംചിന്തിക്കാതെ സിഗരെറ്റും പുകച്ചു പതിവ് പോലെ ഒതുങ്ങി കൂടി നില്‍ക്കുന്നു. നേരത്തെ സടകുടഞ്ഞെഴുന്നെറ്റ ആ ഭാവം ആ മുഖത്ത് തന്നെയോ എന്ന് അത്ഭുത പെടുത്തും വിധത്തില്‍......