Wednesday 18 June 2008

ഘാനയിലൂടെ കുറച്ചു ദിവസങ്ങള്‍

നെതെര്‍ലാന്‍ഡ്‌ കണ്ടപ്പോഴേ കുട്ടനാട്ടില്‍ എത്തിയ സന്തോഷമായിരുന്നു. തോടും പുഴകളും, ബോട്ടും വള്ളങ്ങളും....അങ്ങിനെ അങ്ങിനെ എല്ലാം കുട്ടനാട് പോലെ തന്നെ. അതിന്റെ സുഖകരമായ ഓര്‍മയിലാണ്‌ അക്രയില്‍( ഘാന) വന്നിറങ്ങുന്നത്. നിരന്നു നില്ക്കുന്ന തെങ്ങിന്‍ തോപ്പുകളും , മണലും പിന്നെ മുയൽചെവിയനും കറുകയും നിറഞ്ഞു നില്ക്കുന്ന പുല്പരപ്പുകളും ,പപ്പായ മരങ്ങളും എന്ന് വേണ്ട, എന്റെ കേരളത്തെ ഓര്‍മിപ്പിക്കുന്നവയായിരുന്നു എല്ലാം. ആളുകളുടെ നിറത്തിലും അന്തരീക്ഷത്തിലെ ചൂടു കൂടുതലും ഒഴിച്ചാല്‍ കേരളം തന്നെ. പിന്നീടങ്ങോട്ട് പന്ത്രണ്ടു ദിവസത്തെ യാത്ര...ഘാനയുടെ പുരോഗമന പദ്ധതികളിലൂടെ, ജനങ്ങളിലൂടെ, ആദിവാസി വർഗ്ഗക്കാരിലൂടെ, ഇപ്പോഴും നിലനില്കുന്ന രാജവാഴ്ച്ചയിലൂടെ .... ഏഴാം ദിവസമാണ് ഞങ്ങള്‍ കേപ് ഓഫ് കോസ്റ്റ്ലുള്ള എല്മിന സ്ലേവ് കാസ്റ്റിലില്‍ എത്തിയത്. എണ്ണൂറ്റി അമ്പതു വര്‍ഷംപഴക്കമുള്ള അടിമ കോട്ട !!! ഇതു എല്മിന അടിമ കോട്ട
കണ്ണീരിന്റെയും , വേദനയുടെയും , രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുൻപ്    വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ്കള്‍ക്ക് നടുവിലാണ് ഈ ഭീകരന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...

ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍,  ബർക്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്‍പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്‍ക്കാര്‍ ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
പിന്നീട് അവസാനത്തെ കുളി ( ലാസ്റ്റ് ബാത്ത് ) എന്നറിയപെടുന്ന വൃത്തിയാക്കല്‍ ചടങ്ങ് നടത്തപെടുന്നു. ലാസ്റ്റ് ബാതിന്റെ പെയിന്റിംഗ് :-


കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു മുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്‍ക്കാര്‍ താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
അതെ മുറി ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.ഇവിടെ ആയിരുന്നു പുരുഷന്മാര്‍ താമസിച്ചിരുന്നത്‌.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്‌.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്‌.
ഫ്ലാഷ് ഇട്ടെടുത്ത ചിത്രം.

ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
ഈ സ്ഥലത്തായിരുന്നു സ്ത്രീകള്‍ പരസ്യമായി കുളിച്ചിരുന്നത്, അങ്ങനെ കുളിക്കുന്ന സ്ത്രീകളില്‍ നിന്നും ഇഷ്ടപെട്ടവരെ ഉടമകളായ വെളുത്ത വര്‍ഗ്ഗക്കാര്‍ മുകളിലേക്ക് വിളിപ്പിച്ചു ലൈന്‍ഗികമായി ഉപയോഗിച്ചിരുന്നത്.
ഈ ഗോവണി വഴിയാണ് അവര്‍ കയറി പോയിരുന്നത്, അപ്പോഴും അവര്‍ ചങ്ങലയാല്‍ ബന്ധിപ്പിക്കപെട്ടിരുന്നു.ഇത്തരത്തില്‍ സമ്മതിക്കാത്ത സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചും, ചിലരെ അതിക്രൂരമായി ബലാത്സംഗം ചെയ്തും കൊന്നു കളഞ്ഞിരുന്നു. ചിലര്‍ക്കാവട്ടെ കൊല ചെയ്യുന്നത് വിനോദവും ആയിരുന്നത്രെ.ഇത്തരം ബന്ധത്തില്‍ ഗര്‍ഭിണികള്‍ ആയ അപൂര്‍വ്വം ചിലരെ സ്വതന്ത്രര്‍ ആക്കി, എങ്കിലും കൊല ചെയ്യപെട്ട ഗര്‍ഭിണികള്‍ ആയിരുന്നു അധികവും, വെളുത്ത വർഗ്ഗക്കാർക്കിടയിൽ മനുഷ്യനായി ഒരാള്‍ ഉണ്ടെന്നു ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഒരു പ്രണയവും ആ കോട്ടയില്‍ സംഭവിച്ചു, അയാള്‍ പിന്നീട് അടിമ പെണ്ണിനോടൊപ്പം കേപ് ഓഫ് കോസ്റ്റ് ല്‍ താമസിച്ചിരുന്നുവത്രെ.
ഇതു വഴിയാണ് അടിമകളെ ബോട്ടുകളിലേക്ക് അയക്കാറുള്ളത്, അന്ന് ഈ കോട്ട കടലിനോടു ചേര്‍ന്നായിരുന്നു. പിന്നീട് കടല്‍ പിന്‍ വാങ്ങിപോയി , കുറച്ചു കര അവശേഷിച്ചു.
ഈ ഇടുങ്ങിയ വാതില്‍ കാണാത്ത ക്രൂരതകള്‍ ഉണ്ടാവില്ല. ഇവിടെ നിന്നും അടിമകള്‍ എന്നന്നേക്കുമായി അവരുടെ നാടും കുടുംബവുമായി ഉള്ള ബന്ധം ഇല്ലാതാകുന്നു.
സ്വാതന്ത്ര്യ മോഹികളായ അടിമകള്‍ ഇവിടെ അവസാനിക്കുന്നു.സ്വാതന്ത്ര്യത്തിനു പോരടിച്ച എല്ലാ അടിമകളെയും ഈ ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറിയില്‍ അടക്കുകയും, പട്ടിണിക്കിട്ട് പതുക്കെ കൊല്ലുകയായിരുന്നു പതിവു. ഈ മുറി ഡോര്‍ ഓഫ് നോ റിട്ടെണ്‍് എന്ന് അറിയപെടുന്നു.
ലോകത്ത് എല്ലായിടത്തും അടിമത്തം ഒരു തരത്തില്‍ അല്ലന്കില്‍ മറ്റൊരു തരത്തില്‍ നിലനിന്നിരുന്നു....... അല്ല ഇപ്പോഴും നിലനില്ക്കുന്നു.എങ്കിലും ഇത്രയും ക്രൂരമായ ഒരു വ്യവസ്ഥിതി ആഫ്രിക്കയിലെ നിലനിന്നിരുന്നോള്ളൂ. ഇന്നു നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ മൂല്യം, മറ്റെന്തിനോക്കയോ വേണ്ടി പണയപെടുതാന്‍ നാം മല്‍സരിക്കുന്ന ഈ സ്വാതന്ത്ര്യം ,അറുപതു മില്ല്യന്‍ ജനങ്ങളുടെ മാത്രം വിലയല്ല. ആരുമറിയാതെ ചരിത്രം മായ്ച്ചു കളഞ്ഞ എത്രയോ കോടി ജനങ്ങളുടെ ജീവന്റെ വില കൂടി ആകും.......