Monday 1 June 2009

മരുഭൂമി കാഴ്ചകള്‍

ഇനി കുറച്ച് മരുഭൂമി കാഴ്ചകളാകാം ..!!! ഇത് താര്‍ മരുഭൂമിയിലെ മാര്‍വാടില്‍ നിന്നുള്ള കാഴ്ച്ചയാണ്.. സാധാരണ മരുഭൂമികളില്‍ ആള്‍ താമസം കുറവാണ്...ഉള്ളത് തന്നെ സ്കയര്‍ കിലോമീറ്ററില്‍ 3
മുതല്‍ നാല് വരെയാണ് ജനസാന്ദ്രത..എന്നാലിവിടെ 80മുതല്‍ 90വരെയാണ്‌ ജനസാന്ദ്രത.. മരുഭൂമിയായത് കൊണ്ട് ചൂടിനെ പറ്റി പറയേണ്ടതില്ലല്ലോ..പതിവു പോലെ വെള്ളം തന്നെയാണ് പ്രധാന പ്രശ്നം. അപ്പോള്‍‌ ഇവിടത്തെ വികസനം കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്നെ, എന്നാലും കൂട്ടത്തില്‍‌‌ സ്ത്രീവികസനത്തിന്റെ ലീഡര്‍‌ പദവി കൂടി കിട്ടിയിട്ടുണ്ട്. ‍പതിവു പോലെ ജോലിക്കു ചേര്‍ന്നിട്ട് ആദ്യം ചെയ്തത് രാജസ്ഥാന്‍ ഗ്രാമങ്ങള്‍‌‌ കാണാന്‍ പോകലായിരുന്നു, അപ്പോള്‍ കണ്ട ചില കാഴ്ചകളാണിത്.
ഇതാണ് ഒരു സാധാരണ രാജസ്ഥാന്‍ സ്ത്രീയുടെ വേഷം, ആ‍ഭരണങ്ങള്‍ ജാതി ഉയര്‍ന്നതായാല്‍ കുറച്ച്കൂടി കണ്ടേക്കാം.
മരുവാത് എന്ന സംസ്ക്രുത നാമത്തില്‍ നിന്നാണത്രെ മാര്‍വാട് എന്ന പേരുണ്ടായിരിക്കുന്നത്, മരണത്തിന്റെ പ്രദേശമെന്നര്‍ത്ഥം.
അതെ ഇടക്കിടെ ആഞ്ഞുവീശുന്ന പൊടിക്കാറ്റും, എപ്പോഴും പാഞ്ഞ് പറക്കുന്ന ചൂടുക്കാറ്റും, കിലോമീറ്ററോളം ആളൊഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളും, പൊള്ളികിടക്കുന്ന മണലും ...എല്ലാം ശശ്മാനങ്ങളേക്കാള്‍ ഭീകരം ആയി തോന്നും.. ഇതിനെയെല്ലാം അതിജീവിച്ച് കുറച്ച് മനുഷ്യരിവിടെ താമസ്സിക്കുന്നു,ജീവിതത്തിന്റെ യാതൊരു സൌകര്യങ്ങളും ഇല്ലാതെ. എന്തിനു കുടിവെള്ളം പോലുമില്ലാതെ!!!


ഞാനോര്‍ത്തു എന്റെ കൊച്ച് കേരളത്തില്‍ നമ്മള്‍ വെറുതെ കളയുന്ന വെള്ളമുണ്ടെങ്കില്‍ ഇവര്‍ സുഖമായി ജീവിച്ചേനെ, നമ്മള്‍ എത്ര വിലകുറച്ചാണ് വെള്ളത്തെ കാണുന്നത്.ഈ ഗ്രാമങ്ങളിള്‍‌ കണ്ടപ്പോഴാണ് പ്രകൃതി വിഭവങ്ങള്‍ കൊണ്ട് നാമെത്ര അനുഗ്രഹിതരാണെന്ന് ഓര്‍ത്തത്, ഒപ്പം നമ്മള്‍ക്കതിലുള്ള അശ്രദ്ധയും.
മാര്‍വാട് ചുട്ട് പഴുക്കുന്നതില്‍‌ അതിശയമില്ല, മരുഭൂമിയല്ലേ, പക്ഷെ മരങ്ങളും,പുഴകളും നിറഞ്ഞ കേരളം വേനലില്‍ ചുട്ട്പഴുക്കുന്നത് നാമോരുരുത്തരും പ്രകൃതിയില്‍‌ ചെയ്ത് കൂട്ടുന്ന അഹങ്കാരത്തിന്റെയും, ബഹുമാനമില്ല്യായ്മയുടെയും തിരിച്ചടിയല്ലേ?
ചീഞ്ഞളിഞ്ഞ പുഴകളും, മരങ്ങള്‍ലില്ലാത്ത കാടുകളും, മരങ്ങള്‍ വളരാനുവദിക്കാത്ത തൊടികളും, മണ്ണടിച്ച് മൂടികൊണ്ടിരിക്കുന്ന പാടങ്ങളും, ഇല്ലാതായികൊണ്ടിരിക്കുന്ന കാവുകളും....ഇങ്ങനെയെല്ലാമായാല്‍ മഴ പെയ്യാന്‍‌‌ മടിക്കുന്നതില്‍ എന്തതിശയം...വേനല്‍‌ തീപിടിക്കാതിരിക്കുമോ...
ഒരു രാജസ്ഥാനി കുടുംബത്തോടൊപ്പം...

ഒരു രാജസ്ഥാനി വീട്.

വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍‌ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍‌.


ഇതാണ് കുടിവെള്ളം, മഴക്കാലത്ത് ചാലുകള്‍ വഴി കുളത്തിലേക്ക് ശേഖരിച്ച ജലമാണിത്, ഇതിനെ മീട്ടാ പാനി ആയാണ് കണക്കാക്കുന്നത്. നായ്ക്കളും,ഒട്ടകവും, പക്ഷികളും, മനുഷ്യരും ഒന്നിച്ച് വെള്ളം കുടിക്കുന്നത്, കേരളത്തിലെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.








മീട്ടാ പാനിയുടെ നിറം അടുത്ത് നിന്ന്




ഉപ്പും, കടുപ്പവും ഉള്ള വെള്ളമാണ് കിണര്‍ കുഴിച്ചാല്‍ ലഭിക്കുക,അതു കൊണ്ട് ഈ വെള്ളമല്ലാതെ മറ്റ് സ്രോതസ്സുകള്‍‌ ഇല്ല.



മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍‌ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!!
ഇനി കുറച്ച് നാട്ട് വിശേഷങ്ങള്‍..ഇത് വിമല..... പ്രായം അഞ്ച് വയസ്സ്, വിവാഹിതയാണ്, ഇതില്‍ നിന്ന് തന്നെ ഇവിടത്തെ സ്ത്രീകളുടെ പദവി വളരെ താഴ്ന്നതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല ഓരോ ബാലവിവാഹവും നടക്കുന്നതു ഒരു മരണത്തോടൊപ്പമാണ്. ഒരു മുതിര്‍ന്ന കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന്‍,പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയെ സ്ത്രീധനത്തോടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കും.
മുതിര്‍‌ന്ന സ്ത്രീകള്‍ക്കാണെങ്കില്‍ പൊതുവേദികളില്‍ വരാന്‍ അനുവാദമില്ല, വന്നാല്‍ തന്നെ മുഖം മറച്ച്,സംസാരിക്കതിരിക്കണം,
വെള്ളം എടുത്ത്പോകുമ്പോഴും മുഖം മറച്ചിരിക്കണം, ഇത് പോലെ. കുട്ടികള്‍ക്ക് മുഖം മറക്കേണ്ടതില്ല, ഒട്ട് മിക്കവാര്‍ സ്ത്രീകളും സ്കൂള്‍‌ കാണാത്തവരാണ്, ഇപ്പോഴത്തെ തലമുറയില്‍ കുറച്ച് പേര്‍ സ്കൂളില്‍ പോകുന്നുണ്ട്, പക്ഷെ വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍‌ നടന്ന് വെള്ളം ഏറ്റാന്‍‌ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍‌ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍‌ താല്പര്യപെടുന്നില്ല.




ഇവിടത്തെ ജാതി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഈ പോസ്സ്റ്റ്നീണ്ട് പോകും, അതു കൊണ്ട് ആ വിശേഷങ്ങളുമായി വീണ്ടും വരാം.