Sunday 6 August 2017

ഒരു വട്ടം കൂടിയെൻ....

ആദ്യത്തെ പ്രണയവും ആദ്യത്തെ കോളേജും ലോകത്തിലാരും മറക്കാറില്ലെന്നാണ് തോന്നാറ്‌.സ്ക്കൂളുകളിലെ യൂണിഫോമിന്റെ മുഷിപ്പില്‍ നിന്നും നിറങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ആ പിച്ചവെപ്പ് എങ്ങനെ മറന്ന്‌ കളയും? അച്ചടക്കത്തോടെ പകലൊട്ടുക്ക് ക്ലാസ്സുകളില്‍ ഉറക്കം തൂങ്ങിയിരുന്നവരുടെ ക്ലാസ്സ് കട്ടുകളിലേക്കുള്ള ആഘോഷങ്ങളുടെ വളര്‍ച്ചയാണത്. പലതരം കോളെജുകളുണ്ടെങ്കിലും എന്നെ യൂണിഫോമുള്ള ക്രിസ്റ്റ്യന്‍ മാനേജ്മെന്റ്‌ കോളേജിലയക്കാനായിരുന്നു വീട്ടുകാര്‍ക്ക് താല്പര്യം.എന്നാല്‍ റിസല്‍ട്ട്‌ വന്നതോടെ അതിനൊരു തീരുമാനമായി. അവരുടെ നടക്കാത്ത സ്വപ്നം എനിക്ക് സന്തോഷത്തിനു കാരണമായി, എല്ലാ ഗവണ്‍മ്മെന്റ് മിക്സഡ്‌ കോളെജുകളും എന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറപകിട്ടേകി.

എന്നാല്‍ മാര്‍ക്കിന്റെ ആധിക്യം കാരണം ഒരു വിധപ്പെട്ട എല്ലാ കോളെജുകളും എന്നെ തഴഞ്ഞെന്നറിഞ്ഞപ്പോള്‍ ഞാന്‍ അടുത്തുള്ള ടാഗൊര്‍ ട്യൂട്ടോറിയലില്‍ അഭയം പ്രാപിച്ചു. എന്നെ പോലെ ഇത്രയധികം ആള്‍ക്കാരുണ്ടെന്ന അറിവില്‍ ഇത്തിരി പ്രയാസത്തോടെ ഇതായിരിക്കും എന്റെ ഇടമ്മെന്ന് മനസ്സിലുറപ്പിച്ചു. ആ  ആഗസ്റ്റ്‌ അവസാനത്തിലാണ് സെന്റ് അലോഷ്യസില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ എത്തുന്നത്‌. സന്തോഷത്തിനു പകരം ദേഷ്യമാണ് തോന്നിയത്. എന്നാലമ്മ  വളരെ സന്തോഷത്തിലായിരുന്നു. എല്‍ എഫും വിമലയുമൊന്നുമല്ലേലും ക്രിസ്റ്റ്യന്‍ മാനേജ്മെന്റ് കോളേജാണല്ലോ..മിക്കവാറും യൂണിഫോമും ഉണ്ടാകും എന്നമ്മ പ്രത്യാശിച്ചു. അങ്ങനെയാണെങ്കില്‍ ടാഗോറില്‍ തുടരുന്നതാ ഭേദം എന്ന്‌ ഞാനും ഉറപ്പിച്ചു.

അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും അലോഷ്യസിലേക്ക് പോകാന്‍ തന്നെ തീരുമാനമായി. ഒരു മണിക്കൂര്‍ യാത്ര, അതിരാവിലെയുള്ള ഉണരല്‍, ഇതിനോളം ബുദ്ധിമുട്ടെന്തിനുണ്ടെന്നാണ് ഞാനാലോചിച്ചത്‌. ഇത്ര നേരം കാറ്റടിച്ച്‌ എനിക്ക് ജലദോഷം വരും, മനക്കൊടി പാടത്തെ ചീഞ്ഞ മണം കേട്ടാ, ബസിലെ കിളികളെ ഞാന്‍ പ്രേമിച്ചാലൊ എന്നു തുടങ്ങി ഉടക്കു ന്യായങ്ങള്‍ കുറേ പറഞ്ഞിട്ടും അമ്മക്ക് കുലുക്കമില്ല. എല്‍തുരുത്തില്‍ നിന്നും ഓട്ടോയില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ശരിക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു. അനവധി വളവുകള്‍ തിരിവുകള്‍ ആളനക്കമധികമില്ലാത്ത അവസാനമില്ലാത്ത റോഡ്, എവിടേക്കാ ചേട്ടാ കാട്ടിലേക്കാണോ പോണെ എന്ന്‌ അസഹ്യത മൂത്ത്‌ ചോദിക്കേം ചെയ്തു.


എന്നാല്‍ കോളേജിന്റെ ആദ്യ ഗേറ്റെത്തുന്നതിനു മുന്‍പേ വച്ചു തന്നെ എല്‍തുരുത്തിന്റെ ശാന്തത എന്നിലും പകരാന്‍ തുടങ്ങിയിരുന്നു. റോഡിന്റെ ഇരു സൈഡിലും ഇടതൂര്‍ന്ന വാഴത്തോട്ടങ്ങള്‍, അതിനിടയിലൂടെ നിലാവെട്ടം വീണപോലെ വെയിലടിച്ച്‌  തിളങ്ങുന്ന വെള്ളം നിറഞ്ഞ കോള്‍പ്പാടം, വല്ലാത്ത നിശബ്ദതയും…..ആ നിമിഷം മുതല്‍ ഞാന്‍ അലോഷ്യസിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

അതിവിശാലവും , നിരവധി പടികളുള്ള പള്ളിക്കു മുന്‍പിലാണ് ഓട്ടോ നിന്നത്‌. മുന്‍പ്പിലാകട്ടെ വന്‍പന്‍ പച്ചകുട നിവര്‍ത്തി പിടിച്ച പോലെ ഒരു മദിരാശി മരം.. അതിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന  വേരുകള്‍ക്കിടയില്‍ നിറങ്ങളുടെ ഉത്സവമെന്നോണം നിരന്നിരിക്കുന്ന കുട്ടികള്‍.ദൂരെ മലകളുടെ നേര്‍ത്ത രേഖ കാണിച്ച്, വെള്ളം നിറഞ്ഞ്‌ വെയിലില്‍ തിളങ്ങി കിടക്കുന്ന കോള്‍ പാടം. മുട്ടുകാലൊപ്പം പൊക്കത്തില്‍ പുല്ലു നിറഞ്ഞ ഗ്രൌണ്ട്, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി നടപ്പാത..ഏതൊക്കെയോ റൊമാന്റിക്ക്‌ സിനിമകളില്‍ കണ്ടുമറന്ന അടയാളങ്ങള്‍ എനിക്ക്‌ മുന്‍പില്‍ നിവര്‍ത്തിയിട്ട്‌ അലോഷ്യസ്‌ ചിരിച്ചു.



അന്ന്‌ ഒരു സമരദിവസമായിരുന്നു. ഞങ്ങള്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ പ്രിന്‍സിപ്പാളും, സൂപ്രണ്ടും സമരനേതാക്കളും കൂടെ കലശലായ തര്‍ക്കം നടക്കുന്നു. പ്യൂണ്‍ ഹരിക്കുട്ടന്‍ വന്ന് അരമണിക്കൂ‍ര്‍ കഴിഞ്ഞേ അഡ്മിഷന്‍ നടക്കൂ എന്നറിയുച്ചു. എന്നെ കൂടാതെ 5 പേര്‍ കൂടി ഉണ്ടായിരുന്നു അഡ്മിഷന്. ഞങ്ങളെല്ലാരും കൂടെ നേരെ പോയത് കാന്റീനിലേക്കായിരുന്നു.

കോള്‍പ്പാടത്തെ തണുത്ത കാറ്റ്‌ എന്റെ വിടത്തിയിട്ട മുടിക്കുള്ളിലൂടെ ഇക്കിളിയിട്ട് പാഞ്ഞു. കണ്ണത്താദൂരം ആകാശമതിരിട്ട് കിടക്കുന്ന പാടത്തിനിടയില്ലൂടെ ബണ്ട്‌ റോഡുകള്‍ ആകാശത്തേക്കാണോ വഴി കാട്ടുന്നതെന്ന് സംശയിച്ച്, ആലീസ് അത്ഭുത ലോകത്തില്‍ പെട്ട പോലെ ഞാന്‍ കാന്റീന്‍ പുറത്ത്‌ നിന്നു. മനസ്സിലപ്പോള്‍ ഇതാണ് ഇതു മാത്രമാണെന്റെ ഇടമെന്ന്‌ വീണ്ടും വീണ്ടും ഉറപ്പിച്ചു.


ഡിക്സണ് ചേട്ടന്‍ വക ചായയും കുടിച്ച്‌, തിരിച്ച്‌ ഓഫീസിലെത്തിയപ്പോഴാണ് അടുത്ത ഷോക്കുണ്ടായത്‌. അഡ്മിഷനു വേണ്ടി എടുത്ത് വെച്ചിരുന്ന 6 അപേക്ഷാഫോമുകളില്‍ എന്റെ ഫോം മാത്രം കാണാനില്ല, ഹരിയാണെങ്കില്‍ അതെടുത്ത്‌ വെച്ചിരുന്നതാണെന്ന് പറയുന്നുമുണ്ട്.ഇനി അഡ്മിഷന്‍ നടക്കാന്‍ സാധ്യത ഇല്ലെന്ന് സൂപ്രണ്ടിന്റെ മുഖം പരയുന്നുണ്ട്.. എങ്കില്‍ പിന്നെ പോയേക്കാം എന്ന ട്യൂണിലാണമ്മ, അല്ലെങ്കിലും യൂണിഫോമില്ലാത്ത കോളേജിനെന്ത് വില. ഞാനും ഹരിയും കൂടെ മൊത്തം ഫോമുകള്‍ എടുത്ത് പരിശോധിച്ചു, , പക്ഷേ അതിലും അതിനെ കണ്ടു കിട്ടിയില്ല.

ഉള്ളില്‍ നഷ്ടബോധത്തിന്റെ വേദന ഒരു വലിയ കരച്ചിലായി വിങ്ങുന്നുണ്ട്, കണ്ണുനിറയാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇനി പോകാം എന്നമ്മയോട് പറഞ്ഞു. അപ്പോഴാണ് മാറ്റി വെച്ചിരിക്കുന്ന ആ 5 ഫോമുകളിലൊന്നിനു ഇത്തിരി കനം കൂടുതലില്ലേ എന്ന് അമ്മ സംശയിച്ചത്‌, ഹരി ആ ഫോമെടുത്ത് ഒന്നു കുടഞ്ഞപ്പോള്‍ എന്റെ ഫോം മറ്റൊന്നിനകത്ത്‌ നിന്നു “നിന്നെ പറ്റിച്ചേ“ എന്ന മട്ടില്‍ പുറത്തേക്ക് ചാടി.


അന്ന്‌ മനസ്സ്‌ കൊണ്ട് അവിടെയാടിയ ദപ്പാം കൂത്ത് 2 വര്‍ഷവും തുടര്‍ന്നു. ഏറ്റവും പ്രണയപൂര്‍വ്വം ആ വളവുകളും തിരിവുകളും പൊട്ടിച്ചിരികളോടെ നടന്നു തീര്‍ത്തു. പ്രണയങ്ങളുടെ, സൌഹൃദങ്ങളുടെ, പിണക്കങ്ങളുടെ, സ്വപ്നങ്ങളുടേ, കുറുമ്പുകളുടേ എല്ലാം ആദ്യകാഴ്ച അവിടെ നിന്നായിരുന്നു. ഇടക്കിടെ വെള്ളം നിറയുകയും, പച്ചനിറയുകയും, കായ്കുകയും, കൊയ്തൊഴിഞ്ഞു മരവിച്ച് കിടക്കുകയും ചെയ്തിരുന്ന കോള്‍ പാടം പോലെ തന്നെ വ്യത്യസ്തമായിരുന്നു അലോഷ്യസിലെ പിഡിസി ജീവിതവും. പ്രിയ തുരുത്തിലെ കലാലയമേ നീ തന്നതോളം ഒരിടത്ത്‌ നിന്നും ലഭിച്ചിട്ടില്ല, നിന്നോളമില്ല പിന്നെ വന്ന ഒരു കലാലയവും.

Tuesday 1 August 2017

വിട.... പ്രിയ ജയ്പൂർ


പ്രിയപ്പെട്ട ജയ്പൂർ, നീ എനിക്കെത്ര പ്രിയം നിറഞ്ഞതായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. നീ ആന്തിയടിപ്പിച്ച് വീടിനെ ഒരു പൊടി കൂടാരമാക്കുമ്പോൾ, മയിലുകൾ കൂട്ടമായി വന്ന് ബാൽക്കെണി നിറച്ചും അപ്പിയിട്ട് എനിക്ക് കെണിയൊരുക്കുമ്പോൾ, കുരങ്ങന്മാർ കുടുംബമായി വന്ന് ഹർത്താൽ നടത്തിയ ദിവസങ്ങളിൽ, റോഡുകൾ നിറയെ കുറുമ്പൻ പട്ടികൂട്ടം മേയുമ്പോൾ..ചൂട് കൂടി കൂടി 'നിന്നെ ഞാൻ ഉണക്കി കളയും' എന്നാ നിന്റെ ഭീഷണി കൂടുമ്പോൾ, തണുപ്പിച്ച് തണുപ്പിച്ച് നീയെന്നെ ഒരു മഞ്ഞുകാലമാക്കാൻ വാശി പിടിക്കുമ്പോഴെല്ലാം അതിയായ ദേഷ്യത്തോടെ ഞാൻ നിന്നോട് പിണങ്ങിയിട്ടുണ്ട്... നിന്നിൽ നിന്നും ഓടി പോയി കേരളത്തിലേക്ക് വണ്ടി കയറിയിട്ടുണ്ട്..

ഇന്ന് ഡൽഹിയിലെ തിരക്കിലലിയുമ്പോൾ, നിന്നോടുള്ള പ്രണയം ഞാനറിയുന്നു.നീ തന്ന സന്തോഷങ്ങൾ എന്നും ആഹ്ലാദിപ്പിക്കുന്നു..
ലോകരായ ലോകരെല്ലാം നിന്നെ കുറിച്ചെഴുതുമ്പോൾ ഞാൻ മാത്രം നിന്നെ കുറിച്ച് എഴുതിയില്ല, കാരണം നീയും ഞാനും അത്രകണ്ട് സ്നേഹത്തിലായിരുന്നു,എഴുതി നിന്നെ വേർപ്പെടുത്താനാവാതെയാണ് ഞാനതിന് മുതിരാതിരുന്നത്..

എന്ത് രസമായിരുന്നു, നേഹർഘട്ടിലേക്കുള്ള വൈകുന്നേര യാത്രകൾ. മുകളിലേക്ക് പോകും തോറും യാത്രകൾക്ക് ഹരം കൂടുമെന്ന് നീയെന്റെ ഹൃദയത്തിൽ എഴുതി വെച്ചു. നരച്ച് ഉണങ്ങിയ കാടും വിജനമായ വളഞ്ഞ് തിരിഞ്ഞ റോഡുകൾക്ക് നടുവിൽ എന്റെ മകൾ മയിലിനെക്കാൾ മനോഹരമായി നൃത്തമെത്ര ചെയ്തിരിക്കുന്നു.ഒറ്റമഴ കൊണ്ട് പച്ചപിടിക്കുന്ന അതെ കാടുകൾ, ആ മാജിക്കിൽ  മനംനിറഞ്ഞെത്ര സമയം അവിടെ നിന്നിരിക്കുന്നു.

ജവഹർ കലാകേന്ദ്രയിലെ നാടകങ്ങൾ, ചിത്രപ്രദർശനങ്ങൾ, കൗതുക വസ്തുക്കളുടെ മേളകൾ, പാനിപ്പൂരികൾ,... എന്തിന് നൊസ്റ്റാൾജിയയുടെ ആവിപറക്കുന്ന ഇന്ത്യൻ കോഫീ ഹൌസ് കാപ്പികളിൽ അലിഞ്ഞ സന്ധ്യകൾ എത്രയോ വട്ടം ആസ്വദിച്ചിരുന്നു.

നിന്റെ ഹൃദയങ്ങളായ കോട്ടക്കൊത്തളങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് ക്ഷീണിച്ച ദിവസങ്ങളെത്ര...ഹവാ മഹലും, അംബർ ഫോർട്ടും, ആൽബർട്ട് ഹോളും എന്റെ മകളുടെ ചിരികൾ അലയടിച്ചത് മറക്കുന്നതെങ്ങനെ...



ചോക്കീ ഡാണിയിലെ നാട്ടുനൃത്തക്കാർക്കൊപ്പം മാർവാടി പാട്ടിനൊപ്പം ഞങ്ങൾ ആടിയ ആട്ടം കണ്ട് നീ ചിരിച്ച് തകർന്നിട്ടുണ്ടാകണം.. ആ ഗ്രാമങ്ങളെല്ലാം പുനർനിർമ്മിക്കപ്പെട്ടവയാണെന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിച്ചിട്ടില്ല, അവ എത്ര സുന്ദരമാണ്.

നിറമിളകി എന്നെയെത്ര പറ്റിച്ചിട്ടും പഴയ സിറ്റിയിലെ ജോഹരി ബസാറും, ചോട്ടീ ചോപ്പടും, ബാപ്പു ബസാറും നിറങ്ങൾ കാണിച്ച് തന്നെ എന്നെ വീണ്ടും ആകർഷിക്കുന്നു. ഇന്നിപ്പോൾ മൂന്നിരട്ടി വിലകൊടുത്തിട്ടും കിട്ടാനില്ലവിടെ അവയൊക്കെ..ജയ്പൂർ ജൂത്തകളും, നിറങ്ങൾ കണ്ണ്നിറക്കുന്ന കുട്ടി ലേഹങ്കകളും എന്റെ മകൾക്കെത്ര മിസ്സാകുന്നുവെന്നോ.

മധുരമിഷ്ടമില്ലാത്ത എന്നെ നീയെത്ര മധുരം കഴിപ്പിച്ചു. ബൂന്ദീ ലഡ്ഡു, ദൂത് ലഡ്ഡു, രസഗുളാ, ഗുലാബ് ജാമുൻ, കാജു കീ മിഠായ്... മധുരമില്ലാത്തവരോക്കെ മനസ്സേറി എന്റെ അടുക്കളയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. രാജ്കച്ചോരി, മിർച്ചി വട,ചോളാ ബട്ടൂര, ഗോപീ കീ പറാട്ട, ഖട്ട കറി... നീളുന്ന നിര അല്ലേ....

വളയിടാത്ത ഞാൻ മണിയറോം വാല കാ രസ്‌തായിൽ പോയി, അവയുടെ ചന്തം കണ്ട് ബാഗ് നിറച്ചും കല്ല് വെച്ച വളകൾ കൊണ്ട് വന്നപ്പോൾ , എന്റെ കൂട്ടുകാരൻ വള വട്ടത്തിൽ വായ് പൊളിച്ചിരുന്നത് ഓർമ്മയില്ലേ.... നീ ഒരു മായലോകം മുക്കിലും മൂലയിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ആ പാവം അറിഞ്ഞിരുന്നില്ലന്നേ..

കാലി നമക്കും , മധുരവും ഇട്ട ലസ്സിവാലായിലെ ലസ്സീയെ കുറിച്ച് 'ഛീ' ന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ ആൾ ഞാനായിരിക്കും അല്ലേ.. പക്ഷേ ബിക്കാനറി ബുജിയയും, വറുത്ത മൂംഗ് ദാലും ഞങ്ങൾ കൂടെ കൊണ്ട് പോന്നു ... സെൻട്രൽ പാർക്കിലെ ഭീമൻ പതാക പറക്കുന്നതും നോക്കിരുന്നു , താപ്രീ ടെറസ്സിലെചൂടൻ മസാല ചായ കുടി നീ എന്നെ മാത്രം ഉദ്ദേശിച്ചൊരിക്കയതാണെന്ന് ഞാൻ സങ്കല്പിക്കാറുണ്ട്...



മരുഭൂമിയെ പോലെ തന്നെ പരിചിതരായ വരോടും അപരിചിതർ ആയി പെരുമാറുന്ന നിന്റെ മക്കൾക്കിടയിൽ നല്ലതിനെ മാത്രം എനിക്ക് വേണ്ടി നീ നീക്കിവെച്ചിരുന്നു.എന്നത്തേയും പോലെ ഭാഗ്യം സൗഹൃദത്തിന്റെ രൂപത്തിൽ എനിക്ക് വേണ്ടി കാത്തിരുന്നു. ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന അവളേത് ഞാനെതെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ള അത്രയും സാമ്യമുള്ള രണ്ട് പേർ, അത് ഞാനും നിധിയും ആകുന്നു .എന്തിനും ഏതിനും കൂടെ നിലക്കുന്ന സ്കേറ്റിങ്ങ് ഗ്രൗണ്ടിലെ കൂട്ടുകാരികൾ... സ്കൂളിലെ അമ്മ കൂട്ട്കാരികൾ....സ്നേഹവും ആഘോഷവും നീ എനിക്കായി കാത്ത് വെച്ചു.

ദീപാവലിയും, ഹോളിയിലും നിറങ്ങൾ ചാലിച്ച് എന്നെ സ്നേഹിച്ച ജയ്പൂർ അവിടെയായിരുന്നു ഞങ്ങളുടെ ജീവിതം പിച്ചവെച്ച് തുടങ്ങിയത്...എന്റെ മകൾ വളർന്നതും നിന്റെ മണ്ണിലായിരുന്നു. നീയിങ്ങനെ ഒരു മരം വേരുകളാഴ്ത്തി പടരും പോലെ ഞങ്ങളിൽ പടർന്നിരിക്കയാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്....... Miss you Jaipur.... Miss You alll...