Friday 16 September 2011

മഴയോര്‍മ്മകള്‍‌

മഴക്കാലത്തെ ഓര്‍മ്മകള്‍ മഴ പോലെ മനോഹരങ്ങളാണ്, എന്നാലോ കോര്‍ത്തിണക്കാന്‍ പ്രയാസമുള്ളത്രയും അനവധിയുമാണ്.എങ്കിലും പറയാതെ പോകാനാകാത്ത ഓര്‍മ്മകളില്‍ ചിലതാണിത്. ഞങ്ങള്‍ തീരദേശവാസികള്‍ക്ക് മഴക്കാലമെന്നാല്‍ കടലിന്റെ മുഴക്കമാര്‍ന്ന ഇരമ്പങ്ങളില്‍ കാതോര്‍ത്ത് കിടന്നുറങ്ങുന്ന രാത്രികളാണ്.. അന്ന് ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിന്‍ പുറത്തായിരുന്നു, പെയ്യുന്ന മഴയെ മുഴുവനോടെ വിഴുങ്ങുന്ന ആ കുന്നിറങ്ങിയാല്‍ കാണുന്ന ആദ്യത്തെ വീട്ടുപറമ്പിലാകട്ടെ നിറച്ചും കുഞ്ഞുമീനുകള്‍ ഓടികളിക്കുന്ന അത്രയും വെള്ളം നിറയും മൂന്നാം മഴക്ക് തന്നെ . തോര്‍ത്ത് മുണ്ടുകള്‍ വിരിച്ച് പിടിച്ച് ഞങ്ങള്‍ കുട്ടിപട്ടാളങ്ങള്‍ ആ മീനുകള്‍ക്ക് പുറകെ പായും, അന്നൊക്കെ അസൂയയോടെ ഓര്‍ക്കും, ഇത്രയും മീനോടി കളിക്കുന്ന പറമ്പുള്ള അവരെത്ര ഭാഗ്യവാന്മാരണെന്ന്!
മഴയോര്‍മ്മയില്‍ മുഖ്യം സ്കൂളിലേക്കുള്ള പത്ത് മിനുട്ട് നീണ്ട നാട്ട് വഴി നടത്തം തന്നെയാണ്. ഉണങ്ങാന്‍ മടിക്കുന്ന നീണ്ട ശീലക്കുടകള്‍ ചൂടി, പത്തോളം ചെറുതോടുകള്‍ കടന്ന്, അവയില്‍ പൊടുന്നനെ മുളച്ച് പൊങ്ങിയ അല്ലിച്ചെടികളെയും, ആമ്പല്‍ പൂക്കളെയും കണ്ട് അത്ഭുതപ്പെട്ട്, വെള്ളം കാലുകൊണ്ടടിച്ച് ‘ഠോ’ ന്ന് ശബ്ദമുണ്ടാക്കി…അങ്ങനെ നനഞ്ഞീറനായാകും ക്ലാസ്സിലെത്തുക.


അക്കാലത്ത് സ്കൂളില്‍ നാലോ അഞ്ചോ കുട്ടികള്‍ക്ക് പൂക്കള്‍ നിറഞ്ഞ കളര്‍ കുടകള്‍ ഉണ്ടായിരുന്നു, ഗള്‍ഫുകാരുടെ മക്കളായിരുന്നു അവരില്‍ മിക്കവാ‍റു പേരും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്തരമൊരു കളര്‍ കുട സ്വന്തമാക്കുക എന്നത്.

മഴക്കുറുമ്പുകളുടെ അകമ്പടിയായി ഒരു പനിയും ഉറപ്പായിരുന്നു, ചുക്കു കാപ്പിയുടെ എരിവില്‍ കട്ടിപുതപ്പിനുള്ളില്‍ പനിച്ചു കിടന്നുള്ള ഉറക്കവും എന്ത് സുഖമായിരുന്നു.

എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍  നീളന്‍ ശീലകുടകള്‍ക്ക് പകരം മടക്കു കുടകള്‍ വന്നെങ്കിലും, കളറ് കുടയെന്ന മോഹം ബാക്കി നിന്നു. കുട കൊണ്ട് കുത്ത് കൂടി കളിക്കുക എന്ന മഴക്കാലവിനോദത്തിനു നീളന്‍ കുടകള്‍ തന്നെയായിരുന്നു നന്നെന്ന് പിന്നീട് ഓര്‍ക്കാറുണ്ടായിരുന്നു



ഏതൊരു മഴക്കാലവും വരാന്‍ പോകുന്ന ചാകരക്കാലത്തിന്റെ ഉത്സവപ്രതീക്ഷയോടെയാണ് ഓരോ തീരദേശവാസികളും എതിരേല്‍ക്കാറ്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്ന് ഓരോ വീട്ടിലും സ്ത്രീകള്‍ പാതിരയാവോളം ബീഡിതെരുക്കുന്നുണ്ടാകും, അതായത് കടലില്‍ പോയ അവരുടെ പുരുഷന്മാര്‍ തിരിച്ചുവരുവോളം.



അവര്‍ വന്നു കഴിഞ്ഞാല്‍ കൊണ്ട് വരുന്ന മീന്‍ മുറിക്കലും, അയല്‌വക്കക്കാര്‍ക്ക് കൊടുക്കലും, ഉറക്കെ വര്‍ത്തമാ‍നം പറഞ്ഞിരുന്ന് മീന്‍ കറിവെക്കലും പതിവായിരുന്നു. എന്നും വെളുപ്പിനേ കനത്ത മഴയിലും, കടലില്‍ പോകാന്‍ ബീഡിയും പുകച്ച് ആവേശഭരിതരായി ഇറങ്ങുന്ന പുരുഷന്മാരെ ഇന്നും അത്ഭുതത്തോടെയേ ഓര്‍ക്കാനാകു.
അത്തരമൊരു കനത്ത മഴക്കാലത്ത് തന്നെയായിരുന്നു മഴയേക്കാള്‍ ശക്തിയായി കരയുന്ന അമ്മയെ കണ്ടത്. ആ പെരുമഴക്കാലത്ത് അച്ചമ്മ ഞങ്ങളെ വീ 
ട്ടില്‍ നിന്ന് പുറത്താക്കിയ ദിവസമായിരുന്നു അന്ന്. ഞങ്ങളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അമ്മക്ക് ശക്തി തിരികെ വന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു, ഞാനും മൂത്ത അനിയനും വലിയ മരങ്ങളില്‍ വലിഞ്ഞ് കയറി കമ്പുകള്‍ വെട്ടിയിട്ടു, ചെറിയ അനിയനും അമ്മയും അവ വൃത്തിയാക്കി. രാത്രി കുറേ ഏറിയപ്പോഴേക്കും പറമ്പിന്റെ കിഴക്കെ അറ്റത്ത് ഒരു കുടിലിന്റെ പ
കുതി ഭംഗിയോടെ പണി തീര്‍ത്തു. മറുകുതി ക്ഷീണവും വിശപ്പും കൊണ്ട് മടുത്ത ഞങ്ങള്‍ ഒപ്പിച്ചും വെച്ചു. ആ പകുതി എല്ലാ മഴക്കും ചോര്‍ന്നൊലിച്ച് ഞങ്ങള്‍ കിടന്നുറങ്ങുന്ന നല്ല പകുതിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അമ്മ കുടിലിനകത്ത് ഒരു ചാലു വെട്ടി വെള്ളം തെങ്ങിന്‍ തടത്തിലേക്ക് തിരിച്ച് വിട്ടു. ആ മഴക്കാലമത്രയും ഉറക്കം പിടിക്കുമ്പോഴും, ഉണരുമ്പോഴും ആ ചാലിലെ വെള്ളമൊഴുക്കായിരുന്നു
കണി.



കാലമെന്നെ എല്‍ത്തുരുത്തിലെത്തിച്ചു, പ്രീഡിഗ്രി പഠനത്തിനു..അവിടത്തെ  മഴ സ്വപ്നതുല്യമായിരുന്നു.പുല്ലു പിടിച്ച് കിടക്കുന്ന ഗ്രൌണ്ടിലും , ആകാശം  അതിരിടുന്ന കോള്‍വയലില്‍  പെയ്യുന്ന കൌമാരത്തിലെ  സ്വപ്നങ്ങള്‍ പോലെ മനോഹരമായ മഴ. അന്ന് മൂന്നു മടക്കുള്ള കുടകള്‍ക്കായിരുന്നു പ്രിയം, പൂക്കളുള്ള കുടകളോടുള്ള കമ്പം  എവിടെയോ അലിഞ്ഞുപോയിരുന്നു.

എന്നാല്‍ വിമലയിലെ ഹോസ്റ്റലിന്റെ നടുമുറ്റത്തെ  മഴ സങ്കടങ്ങളുടേതായിരുന്നു. കന്യാസ്ത്രീകളുടെ കനത്തനോട്ടത്തിന്‍ കീഴില്‍ ക്രിമിനലുകളായി കഴിഞ്ഞിരുന്ന മഴക്കാലങ്ങള്‍ . കുട്ടികളില്‍ ചിലര്‍ മഴ വരുമ്പോള്‍ കരയുന്നത് കാണാമായിരുന്നു. ഹോസ്റ്റലില്‍ നിന്നും കാലെടുത്ത് വെച്ചാലെത്തുന്ന കോളേജിലേക്കെന്ത് കുട. അങ്ങിനെ മൂന്നു വര്‍ഷം മഴ
ക്കൊള്ളാകുട്ടിയായി കഴിഞ്ഞിട്ട് ലോകോളേജിലെത്തി ആദ്യമഴയില്‍ നനഞ്ഞീറനായപ്പോള്‍ മഴയോട് അരിശപെട്ടതും മറ്റൊരോര്‍മ്മയാണ്.

ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ് മുറികളില്‍ കുടപിടിച്ചിരുന്ന ക്ലാസ്സുകള്‍…അതായിരുന്നു ലോകോളേജിലെ ക്ലാസ്സുകള്‍. ഓടുകള്‍ക്കിടയിലൂടെ അതിഥിയായെത്തിയ മഴത്തുള്ളികളെ തൊട്ട് ഡെസ്ക്കുകളില്‍ കുട്ടികളെല്ലാവരും പടം വരച്ചുതുടങ്ങിയപ്പോള്‍ ടീച്ചര്‍മ്മാര്‍ അവധി തന്ന ഒരു ദിനം,  അന്നായിരുന്നു കൃഷ്ണവര്‍ണ്ണമുള്ള ചുരുളന്‍ മുടിക്കാരന്‍ മഴയെ പേടിച്ച് ഓടിക്കയറി മുന്‍പിലെത്തിയത്. വേണ്ട വെറുതെയൊരു പുലിവാല്‍ എന്ന് കരുതി, പ്രണയം മനസ്സിലൊളിപ്പിച്ച് അയാളെ അകറ്റി നിര്‍ത്തിയതും ആ മഴക്കാലത്ത് തന്നെ ആയിരുന്നു.

ഒരു ജോലിക്കാരിയുടെ ഉത്തരവാദിത്തങ്ങളിലേക്ക്‌ മഴ വഴങ്ങി തന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. അങ്ങനെ ആദിവാസി ഊരുകള്‍ തോറും കറങ്ങി നടന്ന് കൊണ്ട പനിവരാ മഴകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇടുക്കിയിലെ ഇടമലക്കുടിയെന്ന മുതുവാന്‍ കോളനിയിലേക്ക് പുറപ്പെട്ട് ഇടമലയാറിന്റെ തുടക്കത്തിലെവിടെയോ വഴിതെറ്റി ഒരു ഗുഹയില്‍ ഇരുന്നനുഭവിച്ച ഒരു രാത്രി മഴയാണതില്‍ ഏറ്റവും മനോഹരം. 

ചുറ്റും വര്‍ണ്ണപ്രപഞ്ചം വിരിഞ്ഞെന്നോണം ഇറങ്ങിവരുന്ന വിവിധവര്‍ണ്ണത്തിലുള്ള വലിപ്പമേറിയ ഒച്ചുകള്‍‌, നോക്കിയിരിക്കുമ്പോള്‍ ഗുഹക്കടിയിലെ വെള്ളാരംക്കല്ലുകള്‍ ഇളകി വരുന്ന ആയിരക്കണക്കിനു കുഞ്ഞുറവകള്‍‌, ആടിയുലയുന്ന മ
രങ്ങളുടെ നിലവിളികള്‍…ആ ഇരിപ്പില്‍ ഉറങ്ങിപ്പോയി ഉണരുമ്പോള്‍ തണുത്ത ശാന്തത ചുറ്റും.
കാലം  വെള്ളത്തിന്റെ നാട്ടിലേക്കെന്നെ ഒഴുക്കിയപ്പോള്‍ പമ്പയിലും മണിമലയാറ്റിലും പെയ്യുന്ന മഴകള്‍ കണ്ടു. 
എങ്കി ലും എടത്വാ പാലത്തിന്റെ കൈവരിയില്‍ കൈകള്‍ രണ്ടും വിരിച്ച് പിടിച്ച് മഴകൊണ്ടതും, എന്റെ  പാര്‍ട്ട്ണര്‍  ഓടിവന്ന് കുടചൂടി തന്നതിനും പമ്പ മാത്രം സാക്ഷിയായിരുന്നു. അന്ന് ചൂടി തന്നത് ജീവിതമെന്ന പ്രണയാര്‍ദ്രമായ കുട തന്നെയായി മാറി എന്നത് മഴ സാക്ഷിയായ മറ്റൊരു സത്യമായിരുന്നു.  

തണുത്തു വിറപ്പിച്ച്, പല്ലുകള്‍ കൂട്ടിയിടിപ്പിച്ച്, പിശറന്‍ കാറ്റോട് കൂടി പെയ്ത മാഞ്ചെസ്റ്റര്‍ മഴയെ ഭീതിയോടെയേ ഓര്‍ക്കാനാകൂ, അന്ന് എന്നെയും ഉപേക്ഷിച്ച് ഒടിഞ്ഞ് മടങ്ങി പറന്നകന്ന മൂന്നുമടക്കി കുടയെ ദേഷ്യത്തോടെയെ ഓര്‍ക്കാനാകു.പിന്നീട് സ്നേഹപൂര്‍വ്വം നനഞ്ഞ ആഫ്രിക്കയിലെ കനോപ്പി മഴയാണ് ആ മഴ ദേഷ്യത്തെ തണുപ്പിച്ചെടുത്തത്.

വേനലില്‍ പെയ്യുന്ന വയനാടന്‍ മഴയുടെ തണുപ്പ് വേനലിനെ വല്ലാതെ  സുന്ദരമാക്കുന്നതാണ്,അത്തരമൊരു മഴയുള്ള വേനല്‍ക്കാലത്താണ് വയനാട്ടിലെത്തുന്നത്. ആ തണുപ്പില്‍ പുതച്ച് മൂടി ഉറങ്ങാറുള്ള നാലു മണി ഉറക്കത്തോളം മനോഹരമായ ഉറക്കമില്ല തന്നെ.

അവിടെ നിന്നും താര്‍ മരുഭൂമിയില്‍ എത്തിയപ്പോഴാണ് കേരളത്തിലെ ചാറ്റല്‍ മഴയെ ‘തണ്ട ര്‍സ്റ്റോം’ എന്നു വിശേഷിപ്പിക്കുന്ന ജനതയെ കണ്ടത്. 
നമ്മുടെ മഴയെ സ്നേഹത്തോടെ ഓര്‍ത്ത് കൊണ്ട് തിരിച്ചെത്തിയ ജൂണ്‌മാസമഴയില്‍ എന്റെ മകള്‍ എട്ടാം മാസത്തില്‍ വയറ്റിനുള്ളില്‍ തുള്ളി കളിച്ചു, അവള്‍ക്കും മഴ ഇഷ്ടമായിരിക്കുന്നു.


ഈമഴക്ക് ഞാനൊരു കളറുകുട സ്വന്തമാക്കി, അതും ചൂടി ഞാനും എന്റ മകളും പുറത്തിറങ്ങിയ കനത്തമഴ ദിവസം.. അവള്‍ പൊടുന്നനെ കുഞ്ഞികൈകളില്‍ പുറത്തിട്ട് മഴയെ കോരിയെടുത്ത് പൊട്ടിച്ചിരിച്ചു.. കൂടെ കണ്‍നിറയുവോളം, മഴനിറവോടെ ഞാനും ചിരിച്ചു

33 comments:

ഗൗരിനാഥന്‍ said...

മലയാളവും , ഇന്റര്‍‌നെറ്റും സഹകരിക്കാതെ നീന്ന്ട് പോയ ഒരു പോസ്റ്റാണിത്..പടങ്ങള്‍ക്ക് ഗൂഗിളിനോടും ഈ പോസ്റ്റെഴുതാന്‍ കാരണമായ അടുത്ത സുഹൃത്ത് രാമചന്ദ്രനോടും കടപ്പെട്ടിരിക്കുന്നു..ഈ നീണ്ട പോസ്റ്റ് ബോറടിപ്പിച്ചില്ലെന്ന വിശ്വാസത്തോടെ :)

ഇട്ടിമാളു അഗ്നിമിത്ര said...

മഴകാഴ്ചകള്‍ ... മായകാഴ്ചകള്‍ 

എത്ര നിറങ്ങളാ ഇവിടെ മഴയ്ക്ക്..

ആദ്യമായി ജോലിക്കാരിയായ് ചേക്കേറിയത് പീരുമേട്ടിലായിരുന്നു.. അവിടെ ദിവസങ്ങളോളം നിര്‍ത്താതെ പെയ്യുന്ന മഴയായിരുന്നു.. ഒപ്പം കനത്ത കാറ്റും .. ആദ്യത്തെ ദിവസമെ വില്ലുപൊട്ടിപ്പോയ കുട ഞാനൊരിക്കലും നന്നാക്കിയില്ല.. അവിടെ ഉണ്ടായിരുന്ന രണ്ടര വര്‍ഷവും അതെന്റെ കൂടെ യുണ്ടായിരുന്നു...ഒടിഞ്ഞു പോയ വില്ലുമായ്.. എല്ലാവരും ഉണങ്ങാത്ത തുണിയെ കുറിച്ചും തണുപ്പിനെ കുറിച്ചും പരാതി പെട്ടപ്പോള്, ഞാന്‍  എന്നെ ഭയപ്പെടുത്താന്‍ ഇടിമിന്നലുകള്‍ വരാത്തതില്‍ സന്തോഷിച്ചു

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ajith said...

മഴയോര്‍മ്മകള്‍ മധുരതരമായി. തോരാമഴ കണ്ടും കൊണ്ടും ഒരു മാസം നാട്ടില്‍ ചെലവഴിച്ചിട്ട് ഇന്നലെ മരുഭൂമിയിലെത്തിയതേയുള്ളു. പെരുമഴയത്ത് ഹൈറേഞ്ചിലൂടെ എത്ര യാത്രകള്‍. (പോസ്റ്റുകള്‍ക്കിടയില്‍ നീണ്ട് ഇടവേളകള്‍ ഉണ്ടല്ലോ)

ചേച്ചിപ്പെണ്ണ്‍ said...

മഴയോര്‍മ്മകള്‍ മനോഹരമായി ഗൌരി .. ആ മഴക്കാലത്ത് കൂടി ഞാനും നടന്നു പോയത് പോലെ ..

ente lokam said...

കുറെ നാളുകള്‍ ആയല്ലോ കണ്ടിട്ട്...നനഞ്ഞ മഴകള്‍ അടുക്കും ചിട്ടയോടെ തന്നെ അവതരിപ്പിച്ചു..കാലത്തിന്റെ കുത്തൊഴുക്ക് പോലെ..ചിത്രങ്ങള്‍ മനോഹരം ആയിട്ടുണ്ട്‌...
ഞാനും നാട്ടില്‍ പോയി ഇഷ്ടം പോലെ മഴ നനജിട്ടു എത്തിയതെ ഉള്ളൂ..അതാ വായിക്കാന്‍ താമസിച്ചത്...ആശംസകള്‍..

സ്വപ്നാടകന്‍ said...

മനോഹരം...!

മണിഷാരത്ത്‌ said...

മഴപോലെ തന്നെ മധുരമായ മഴയോര്‍മ്മകളും.മഴകഴിഞ്ഞ്‌ ഈ ഉഷ്ണം നിറഞ്ഞ പകലില്‍ മഴയെപ്പറ്റിയുള്ള ഈ വായന വല്ലാത്ത നഷ്ടബോധം ഉണ്ടാക്കിയല്ലോ? മഴക്കാലം കഴിഞ്ഞതില്‍ ദുഖം തോന്നി.മഴയുടെ പശ്ചാത്തലത്തില്‍ ഒരു ജീവിതകഥ തന്നെ അവതരിപ്പിച്ചത്‌ പുതിയ അനുഭവമായി തോന്നി.ആശംസകള്‍

Unknown said...

നന്ദി, ഓര്‍മകള്‍ തിരികെതന്നതിന് :)

Mathews Mullackal said...

".. അവള്‍ പൊടുന്നനെ കുഞ്ഞികൈകളില്‍ പുറത്തിട്ട് മഴയെ കോരിയെടുത്ത് പൊട്ടിച്ചിരിച്ചു.. കൂടെ കണ്‍നിറയുവോളം, മഴനിറവോടെ ഞാനും ചിരിച്ചു..." ഈ മനോഹരമായ മഴ ഓര്‍മ്മകളില്‍ കണ്ണുകള്‍ നിറഞ്ഞ ഞാനും ചിരിച്ചല്ലോ.

Echmukutty said...

എന്തൊരു നല്ല മഴ പോസ്റ്റ്....... മഴ ഇങ്ങനെ ഓരോ ജീവിതത്തിലും പല പല രൂപത്തിൽ വരും അല്ലേ?
ഇത്ര വലിയ ഇടവേളയില്ലാതെ ഓരോ പോസ്റ്റ് ഇട്ടൂടെ? വായിയ്ക്കണമെന്ന് മോഹമുള്ളതുകൊണ്ടല്ലേ എന്റെ ഈ ചോദ്യം?

Vp Ahmed said...

മഴയുടെ വിവിധ രൂപങ്ങളും ഭാവങ്ങളും വരച്ചു കാണിച്ചത്‌ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.
http://surumah.blogspot.com

ശിഖണ്ഡി said...

മഴ കൊള്ളാം. രണ്ടു ദിവസം ലീവെടുത്ത് നാട്ടില്‍ വരുമ്പോള്‍ മഴ വന്നാല്‍, അടുത്ത ലീവിന് പോകും വരെ ആ മഴയെ കുറിച്ച് പറയാനേ നേരം കാണൂ. "ഹോ മുടിഞ്ഞ മഴ കാരണം രണ്ടു ദിവസത്തെ ലീവ് പോയി, ഒന്ന് പുറത്തേക്കിറങ്ങാന്‍ പോലും സമ്മതിച്ചില്ല, ഓടുകത്തെ മഴ" എന്നാലും, മലയാളത്തിന്റെ മഴയെ ഇഷ്ട്ടമാ..

Unknown said...

പൂവിനോടും, പുൽച്ചാടിയോടുമുള്ളതുപോലെ തന്നെ സ്നേഹം മഴയോടുമുണ്ടല്ലേ...? മനോഹരമായ വിവരണം...ചെറുപ്പകാലത്തെ മഴക്കാല അനുഭവങ്ങളിലൂടെ ഒന്ന് കടന്നുപോകാൻ എന്റെയും ,മനസ്സിനെ പ്രേരിപ്പിച്ച നല്ല പോസ്റ്റിന് പ്രത്യേകം നന്ദി..ആശംസകൾ.

ഇലഞ്ഞിപൂക്കള്‍ said...

ഒരു ചാറ്റല്‍മഴ കൊള്ളുന്ന ആസ്വാദ്യതയോടെ വായിച്ചു.. നല്ല പോസ്റ്റ്...

വേണുഗോപാല്‍ said...

മഴയെ കൂട്ട് പിടിച്ചു ഒരു പാട് വഴികളിലൂടെ കൈ പിടിച്ചു നടത്തിയല്ലോ ...
ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് .... പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടൂ ..
ആശംസകള്‍

Satheesh Haripad said...

ആദ്യമായാണ് ഇവിടെ.
തുടക്കം കണ്ടപ്പോൾ കേട്ടുമടുത്തൊരു 'നൊസ്റ്റാൾജിക് മഴ'യുടെ വിശേഷങ്ങളാണെന്ന് കരുതി. പക്ഷേ വായിച്ചപ്പോൾ മഴയെ നന്നായി അറിഞ്ഞ ഒരാളാണ് എഴുതിയതെന്ന് മനസ്സിലായി.
വരാൻ വൈകിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു.

ആശംസകളോടെ
satheeshharipad.blogspot.com

ബഷീർ said...

ഒരു കമന്റ് വഴിയാണിവിടെ വീണ്ടുമെത്തിയത്... ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല..
നന്നായിരിക്കുന്നു..
ആശംസകള്‍

ഓടോ :

പുതിയ മെമ്പര്‍ക്ക് സുഖമല്ലേ..
പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒന്ന് അറിയിക്കണേ

റിനി ശബരി said...

ഗൗരീ നാഥന്‍ , സഖേ, മൂന്നു വട്ടം
ഞാനീ പൊസ്റ്റ് വായിച്ചു മുഴുവനും ..
എനിക്ക് വളരെ പ്രീയപെട്ട ഒന്നാണെന്റെ മഴ .
ഞാന്‍ പലപ്പൊഴും തുനിഞ്ഞതുമാണ്
എന്റേ ജീവിതത്തില്‍ മഴ കടന്നു പൊയ
നിമിഷങ്ങളിലൂടെയുള്ളൊരു തിരിച്ച് പൊക്ക്
ഇഴമുറിയാത്ത മഴ നല്‍കിയ ഓര്‍മകളുടെ
നോവും കുളിരും ഹൃത്തിലുണ്ടെന്നും
എനിക്കീ വരികള്‍ വായിക്കുമ്പൊള്‍
സന്തൊഷമോ ,സങ്കടമോ ഒക്കെ വന്നൂ ..
അവസ്സാന പാദത്തില്‍ അച്ചമ്മ ഇറക്കി വിട്ട
മഴ വീഥീയില്‍ അമ്മയും മക്കളും മറച്ച് പിടിച്ച
മനസ്സിന്റെ കരുത്തിനേ ഇന്നിവിടെ എത്തിച്ചിരിക്കുന്നു ..
കടലിന്റെ ഇരമ്പം കൊണ്ട് മഴയും
ആറും പുഴയും,ഗുഹയും ചുരവും മൈതാനവും
ഒക്കെ മഴയുടെ വിവിധ ഭാവങ്ങളെ മുന്നിലെത്തിച്ചൂ
മഴയുടെ എതൊരു വാക്കും എനിക്ക് പൂര്‍ണതയാണ്..
വായിക്കുംതൊറും വല്ലാത്തൊരു അനുഭൂതീ നിറയുന്ന ഒന്ന് പ്രീയ മഴയുടെ പലവിധ രൂപങ്ങള്‍ നനഞ്ഞ പ്രതീതി നല്‍കിയ പ്രീയ കൂട്ടുകാര ,ഹൃദയം നിറഞ്ഞ നന്ദീ .ഈ മഞ്ഞിന്‍ കുളിരിലേ പ്രവാസത്തില്‍ എന്നുമൊരു മഴ കൊതിക്കുന്ന മനസ്സുണ്ടെനിക്ക് , നഷ്ടമായീ പൊകാത്ത ഒന്ന് അത് ഈ വരികളില്‍ പൊഴിയുന്നുന്റ് ,മഴ അതു നിലക്കാതെ തൊരാതെ ഇന്നും പെയ്യുന്നുണ്ട് എന്റേ മനസ്സാം പൂമുറ്റത്ത് ..

anupama said...

പ്രിയപ്പെട്ട ഗൌരിനാഥന്‍,
മഴത്തുള്ളികിലുക്കം പോസ്റ്റില്‍ ഉടനീളം കേള്‍പ്പിച്ചു എഴുതിയ ജീവിത ചരിത്രം മനോഹരം!
എങ്ങിനെയോ ഞാന്‍ ഇവിടെ എത്തി...നാട്ടുകാരിയാണെന്നു അറിഞ്ഞു സന്തോഷം തോന്നുന്നു.
നല്ല ചിത്രങ്ങള്‍..!നല്ല വര്‍ണന....അഭിനന്ദനങ്ങള്‍..!
എന്തേ പിന്നീടു ഒന്നും തന്നെ എഴുതിയില്ലല്ലോ...?
അടുത്ത മഴക്കായി കാത്തിരിക്കാം.
സസ്നേഹം,
അനു

Muralee Mukundan , ബിലാത്തിപട്ടണം said...

കമനീയമായ ഇതിലുൾല ബ്ലാക്&വൈറ്റ് ചിത്രങ്ങൾ പോലെ എനിക്കീയെഴുത്ത് പല പഴേമഴ ഓർമ്മകൾ സമ്മാനിച്ചിച്ചു കേട്ടൊ ഗൌരി

ശ്രീ said...

നന്നായി എഴുതി...

Admin said...

മഴയുടെ നിറങ്ങള്‍ ഇഷ്ടപ്പെട്ടു. ആശംസകള്‍...

RK said...

:)

...karthika... said...

Gowri,

It was great to walk with you in the rain... the romantic monsoon we get really doesnt have a parallel anywhere else i feel. well, u know it better. I love the style of ur writing! expecting more and more...

anish said...

എലാവരുടെയും നൊമ്പരങളും ഏറ്റുവാങ്ങാന്‍ മഴ പെയിതുകൊണ്ടേയിരിക്കും...

ശ്രീ said...

ഒന്നൂടെ വായിച്ചു :)

ഫൈസല്‍ ബാബു said...

നാല്‍പത്തിയാറു ഡിഗ്രി ചൂടായിരുന്നു ഇന്നിവിടെ അപ്പോഴാണ് ഈ പോസ്റ്റ്‌ വായിക്കുന്നത്. അത് കൊണ്ട് ഇത് വായിച്ചപോള്‍ ശരിക്കും വല്ലാത്ത ഒരു നോസ്റ്റിയാണ് ഫീല്‍ ചെയ്തത് ,, നല്ല അവതരണം , പഴയ പോസ്റ്റുകള്‍ ഒക്കെ ഒന്നുവായിച്ചു നോക്കട്ടെ .

Sudheer Das said...

നിങ്ങളുടെ എഴുത്തിന് ആത്മാര്‍ത്ഥതയുടെ ഒരു നൈര്‍മല്യമുണ്ട്. എഴുത്ത് തുടരണം... ഗൗരിനാഥന്‍.. ആശംസകള്‍.

Anonymous said...

രാത്രി മഴ. ഭയങ്കര ഫീല്‍ ആണ്. എനിക്ക് വളരെ ഇഷ്ടം ആണ് രാത്രിയില്‍ ഉള്ള മഴ. ഞാന്‍ ഉറങ്ങില്ല. ലൈറ്റ് ഒക്കെ ഓഫ് ആക്കി വീട്ടിലെ ദിവാന്‍ കോട്ടില്‍ ഒരു കപ്പ് കട്ടന്‍ ചായയും ഒക്കെ ആയിട്ട് ഇങ്ങനെ ഇരിക്കും. ചിലപ്പോ പാട്ട് വല്ലതും വയ്ക്കും. ഇന്സ്ട്രമെന്ടല്‍ മ്യൂസിക് ആണ് ആ അവസരങ്ങളില്‍ കേള്‍ക്കാന്‍ താല്പര്യം. പ്രത്യേകിച്ചു വയലിന്‍.

വയലിനും മഴയും തമ്മില്‍ വല്ലാത്ത ഒരു ബന്ധം ഉണ്ടന്ന് തോന്നിപ്പോവും. അത്രക്ക് ഒരു സിങ്ക് ആണ് രണ്ടിനും.

നന്ദി കുറേ നല്ല മഴ ഓര്‍മ്മകള്‍ പങ്കു വെച്ചതിനു :)

മഹേഷ് മേനോൻ said...

നൊസ്ടാൾജിയയുടെ ഇലഞ്ഞിത്തറമേളം... 😍😍😍

എന്താ പറയാ..കിടിലോൾസ്കി സംഭവം. സ്കൂളിൽ പോയിരുന്ന കാലത്തെയൊക്കെ ഓർമിപ്പിച്ചു.. ഈ വാക്കുകളുടെ മഴയിൽ ശരിക്കും നനഞ്ഞു..

കല്ലോലിനി said...

ത്രില്ലിംഗ് ആയ ഈറൻ ഓർമ്മകൾ മനോഹരമായി വരച്ചിട്ടിരിക്കുന്നു.....!!!

Devi Nediyoottam (Nediyoottam Devi K Pillai) said...

മഴയോർമ്മകൾ മഴപോലെ നല്ല ഒഴുക്കോടെ എഴുതി... രസകരമായ വിവരണങ്ങൾ... മഴയിൽ നനഞ്ഞചില ഈറൻ വരികൾ മനസ്സിൽ നൊമ്പരചില്ലുകൊണ്ട് ഇടയ്ക്കിടെ കീറി.. നല്ല ഫീലോടെ എഴുതി... നല്ല വായന സമ്മാനിച്ചു ഗൗരി.. ആശംസകൾ