Friday 16 September 2016

വക്കീലെന്നാല് സിമ്പിളാ, ബട്ട് പവര്‍ഫുള്ളും..



വാടാനപ്പള്ളി എന്റെ നാടാണ്, അതിന്റെയൊരുഅധികാരത്തോടെയാണ് അവിടെ കറങ്ങി നടക്കാറ്‌.ജയ്പൂരിലു വെച്ചുണ്ടാകാറുള്ള അന്യസംസ്ഥാനക്കാരിതോന്നലങ്ങനെ ഇല്ല്യാതായി പോകുന്നത്‌ ഒരു സുഖമാണ്.ഒപ്പം പഠിച്ചവരോ പരിചയക്കാരോ ആണ് ചുറ്റിലും.ഓരോ കറക്കത്തിലും മിനിമം പത്ത്‌ പേരെ എങ്കിലുംകണ്ടുമുട്ടാറുണ്ട്.. പറഞ്ഞാലും തീരാത്ത വിശേഷങ്ങള്എല്ലാവര്‍ക്കും  പറയാനുണ്ടാകാറുണ്ട്..ജയ്‌പൂരിലിരുന്നോര്‍ക്കുമ്പോള്ഏറ്റവും വലിയ നഷ്ടമായി തോന്നാറുള്ളതും സ്നേഹസമ്പന്നതയാണ്.
സെന്ററിലെ പച്ചക്കറി കടയില്‍ നല്ല ഭംഗിയുള്ള കയ്പക്ക കണ്ടാണ് ചാടി കയറിയത്‌. അതും ഞായറാഴ്ച , കട മാത്രമേ തുറന്നിട്ടോള്ളൂ..പച്ചക്കറീ എടുത്ത്‌ തരുന്ന ചേട്ടനെ ആവശ്യമില്ലാത്തതിനെല്ലാം വഴക്ക് പറഞ്ഞ്‌മുതലാളി‘     ഭരിച്ചു കൊണ്ടിരിപ്പുണ്ട്‌. തന്നേക്കാള് താഴ്ന്നുനില്‍ക്കാന്യോഗമുണ്ടായ അയാളോട് മെക്കിട്ട് കയറുന്നതില്‍ അയാള്‍ക്ക് അതീവ രസമുണ്ടെന്ന്‌ മനസ്സിലായി,,അതു കാണുന്നവര്‍ക്കും കൂടി രസമായിരിക്കാം എന്നൊരു തോന്നാലും ശക്തമായുണ്ട്.. ആള്‍ക്കാരെ കാണുമ്പോള്‍ കടുക് പൊട്ടിക്കും പോലെ സ്പീഡ്‌ കൂടുന്നുണ്ട്..പൊതിഞ്ഞെടുക്കുന്ന ചേട്ടനാകാട്ടെ ഇതൊന്നും ഞാനറിയുന്നില്ലന്നതു പോലെ ഏതോ സാങ്കല്പിക ലോകത്താണെന്നും തോന്നിപ്പിച്ചു.
ചേട്ടാ വായ കഴക്കൂലേന്ന്..എന്റെ എല്ലാം സഹിക്കുന്ന അമ്മ പോലും ചോദിച്ചു പോയി, ചോദ്യം അയാള്‍ക്കൊരു പ്രചോദനമായന്നെല്ലാതെ എന്ത് പറയാന്‍..  തൊട്ടപ്പുറത്തെ ബേക്കറിയിലു നിന്നും അപ്പോഴാണ്‍ തമിഴരാ‍യ രണ്ട് വയസ്സത്തി അമ്മൂമ്മമാര്‍ പൈസ കൊടുത്ത്‌ ചായയും സമോസയും വാങ്ങി, ബേക്കറി വരാന്തയിലിരുന്ന് കഴിക്കാന്‍ തുടങ്ങിയത്‌. അവരുടെ പൈസ കൊടുത്തിട്ടും അവര്‍ക്കിരിക്കാനാകാത്ത ഒഴിഞ്ഞ  മേശകളും കസേരകളും കട നിറയെ..…വെറുതെ പറയാം കേരളമെന്നാലു നന്മ പൂക്കുന്നിടമാണെന്ന്..  
പൊടുന്നനേയാണ് യാതൊരു പ്രകോപനവുമില്ലാതെ പച്ചക്കറി മുതലാളി ടീ ആദിവാസികളെ പോടീ അവിടന്ന്..എന്നും അലറി കൊണ്ട്‌ ആ സ്ത്രീകള്‍ക്ക് നേരെ ചാടിയത്‌.കയ്യിലിരിക്കുന്ന വലിയ ഒരു കടചക്ക കൊണ്ടായിരുന്നു അയാള്‍ അവരെ അടിക്കാനാഞ്ഞത്‌. അയാളെ ചാടി കയറീ തടയുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല, അവരെ അയാളുടേ അടിയില്‍ നിന്നും രക്ഷിക്കണമെന്നല്ലാതെഇതെല്ലാം അറിയാതെ ചെയ്ത് പോയതുമാണ്.  അവര് രണ്ട്‌ പേരും സമോസയും ചായയും തറയിലുപേക്ഷിച്ചു ദൂരേക്ക്ഓടി മാറി..അവരോട് അവിടെ വന്നിരിക്കു എന്ന് പറഞ്ഞിട്ടും ഭയത്തോടെ അയാളെ തന്നെ നോക്കി ദൂരെ നിന്നു. ദൈന്യത മാത്രം കൂട്ടുള്ള അശരണരായ വയസ്സര്‍ ഇയാള്‍ക്കെന്ത് ദോഷം ചെയ്തു എന്ന അമ്പരപ്പിലായിരുന്നു അപ്പോള്‍, എന്റെ ധൈര്യശാലിയായ അമ്മയാകട്ടെ കരയാനും ആരംഭിച്ചു.  സകലദേഷ്യത്തോടെ പിന്നെ അയാള്‍ വാളെടുത്തത്‌ എനിക്ക് നേരെ ആയിരുന്നു.വെടി പൊട്ടുന്ന ശബ്ദത്തിലാണയാള്
‘ നീ ആരാടീ ആദിവാസ്യോടെ ---------- ആണോന്ന്‌…
 അപ്പോള്‍ മുതല്‍ അയാള്‍ടെ നല്ല നേരം ആരംഭിച്ചു അയാളുടെ മോശം സ്വഭാവത്തിനു മുന്‍പില് ഒന്നും പറയാതെ കടന്നു പോയവരായിരിക്കും അധികവും, അതാണയാളുടെ ധൈര്യവുമെന്ന്‌ ശരീരഭാഷ വ്യക്തമാക്കുന്നുമുണ്ട്‌. അയാളേക്കാള് തറയാ‍യ ഒരാളോടാണ് അയാളലറിയതെന്ന്, കൂസലില്ലാതെ അയാളെ നോക്കി നില്‍ക്കുന്ന എന്നെ കണ്ടപ്പോഴെ മനസ്സിലായോള്ളു.എന്റെ കണ്ണിലേക്ക് നോക്കാനായാള്‍ക്കാവുന്നില്ലായിരുന്നു..
‘ചേട്ടാ ഞാനിപ്പോ പോയി നിങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കും, ജാതി വിളിച്ചാക്ഷേപം, സ്ത്രീപീഡനം തുടങ്ങി എനിക്ക് തോന്നുന്ന എല്ലാ വകുപ്പും ചുമത്തും ട്ടാ..എല്ലാരോടും കളിക്കുന്ന കളി എന്നോട്‌ വേണ്ട.’
‘നീയ്യാരാണ്ടീ വല്ല്യേ വക്കീലാ‘ [ ഒരു ലോഡ്‌ പുച്ഛം കൂടെ)  കാഴ്ചകാരിലെ പരിചയക്കാരനായ് ഓട്ടോ ഡ്രൈവര്‍ അയാളോട്‌ പറഞ്ഞു ‘ അതു ശരിക്കും വക്കീല് തന്നേട്ടാ’
അണിയാനെന്നും മടി കാണിച്ച കുപ്പായമാണ്, എങ്കിലും ആ പഠനത്തിന്റെ വിലയറിയുന്ന അപൂര്‍വ്വ നിമിഷങ്ങളാണത്‌.ഈ ധൈര്യവും അവിടന്ന്‌ ഉറച്ച്‌ കിട്ടിയത്‌ തന്നെ..പൊടുന്നനെ ഞാന്‍ നല്ലൊരു വക്കീലായി മാറി.
‘അതെ ഞാന്‍ വക്കീലന്നെ, ചേട്ടനു ഒരു പണി തരാന്‍ വേണ്ടി ഞാനേത്‌ കോടതീം കേറുംട്ടാ..’
കാറ്റ്‌ പോയ ബലൂണ്‍ പോലെ നില്‍ക്കാണ് ആള്‍..പിന്നെ എനിക്ക് പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാനുള്ള യോഗമായിരുന്നു അയാള്‍ക്ക്..കേസ്‌ കൊടുത്താല്‍ അയാള്‍ക്ക്‌ കിട്ടാന്‍ പോകുന്ന തടവും ഫൈനും സമയ നഷ്ടത്തിന്റെ സങ്കല്പ വിവരണം തന്നെ അയാളുടെ കലിയെ കുറച്ചിരുന്നു.അവസാനം ദയനീയമെങ്കിലും അഹങ്കാരത്തോടെ പറഞ്ഞു
 ‘ വക്കീലാണെങ്കീ വീട്ടീ കൊണ്ടോയി വെക്ക്’ ന്ന്‌.
വക്കീലായത്‌ വീട്ടില് വെക്കാനല്ല ചേട്ടാ , വാ ബോധ്യാക്കി തരാംന്നു കൂടി പറഞ്ഞതോടെ ആളിറങ്ങി പോയി.  കണ്ണുനിറയെ സ്നേഹം നിറച്ച്‌ കുറച്ചാള്‍ക്കാര്‍ ചുറ്റും കൂടി. അയാളെ കൊണ്ട് പൊറുതി മുട്ടിയ ഓട്ടോഡ്രൈവര്‍മാരായിരുന്നു കൂടുതലും.. കടക്കു മുന്‍പില്‍ ഓട്ടോ ഇട്ടന്നും പറഞ്ഞാണെത്ര ആ പീഡനം. കടക്കകത്ത്‌ നിന്ന്‌ പച്ചക്കറി എടുത്ത്‌ കൊടുക്കുന്ന ചേട്ടന്‍ സ്നേഹപൂര്‍വ്വം ചിരിച്ചു.. വാങ്ങിക്കെണ്ടതെല്ലാം വാങ്ങി തിരിച്ച്‌ ആ കടക്ക്‌ മുന്‍പിലെത്തിയപ്പോള്‍ എന്നെ കാണാത്തമട്ടിലിരിപ്പുണ്ട്‌ ആശാന്‍ എന്റെ വാടാനപ്പള്ളിയില്‍ ഞാന്‍ കാര്യം പറഞ്ഞ്‌ അയാളിറങ്ങി പോയ സന്തോഷത്തിലും തന്നേക്കാള്‍ താഴ്ന്നവരോടിങ്ങനെ പെരുമാറുന്നത്‌ മനുഷ്യരിലെ സ്ഥിരം ശീലമാണെന്നത്‌ വേദനയുണ്ടാക്കുന്നു..അതു കൊണ്ടാരും വലുതാകില്ല മറിച്ച്‌ സ്വയം താഴുന്നതേ ഒള്ളുവെന്ന്‌ മനസ്സിലാക്കാത്തെന്തേ ആവോ…