Friday 2 February 2018

ആർത്തവവിചാരങ്ങൾ


(Photo Courtesy : Churan Zheng)
                          വർഷങ്ങൾക്ക് മുൻപാണ് കുറച്ചു കൊല്ലം ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നത്. ഇരുനൂറ്റാമ്പതോളം പെൺകുട്ടികൾ പാർക്കുന്ന അവിടെ വെച്ചാണ് നാനാതരം സ്വഭാവമുള്ള ആൾക്കാരുമായി അടുത്തിടപഴകിയിട്ടുള്ളത്. അതിനേക്കാൾ ആർത്തവമെന്ന ബയോളജിക്കൽ സംഗതി എങ്ങനെയൊക്കെ വ്യത്യസ്തമായിരുന്നു എന്ന് കണ്ടതും അപ്പോഴായിരുന്നു. 
ചില ഭാഗ്യവതികൾ ഉണ്ടായിരുന്നു.. ഇളംകാറ്റ് തഴുകും പോലെ ആർത്തവം വന്ന് പോകുന്നതറിയാത്തവർ. വേദനകളോ മറ്റ് പരവേശങ്ങളോ ബാധിക്കാത്തവർ. ചിലരാകട്ടെ വയറുവേദന, നടുവേദന, കയ്യ്-കാൽ കഴപ്പുകൾ, ഛർദ്ദി, തലകറക്കം, മൂഡ് സ്വിംങ്ങ് എന്നിങ്ങനെ നിരന്തര ശല്യക്കാരുമായി പടവെട്ടുന്നത് കാണാം.. രക്തസ്രാവം കൂടുതലായി വിളറി വെളുത്ത് , ഇടക്കിടെ ബാത്റൂമിനകത്തേക്ക് ഓടി ഓടി പോകുന്നവരെ കാണാം... പലപ്പോഴും ആദ്യം പറഞ്ഞ ഭാഗ്യവതികൾക്ക് പരമപുച്ഛമാണ് ഈ പടവെട്ടുകാരോട്. പെണ്ണുങ്ങൾക്ക് മനശക്തിയില്ലെന്നും, സഹനശക്തി ഇല്ലെന്നും ഈ ഭാഗ്യവതികൾ ലേബലൊട്ടിച്ചു കളയും  മാനസികമായി അവരെ നിരന്തര   നാണകേടിലേക്ക് തള്ളിയിടാൻ  അവർക്കാവുന്നത് ചെയ്തിരിക്കും. 
ഇനി വീടുകളിലെ സ്ഥിതിയും വല്യ വ്യത്യസ്ഥമല്ല ,  വേദന ഉള്ള അമ്മയാണെങ്കിലും അടക്കം ഒതുക്കം എന്നാ ലേബലിൽ ആ വേദനകളെ ഒതുക്കി കളയാൻ ഉപദേശിക്കും . ആയവളൊഴിച്ച് ആരും അറിയരുത്. 
ഇതിലും ഭീകരമാണ് വെള്ളമില്ലാ നാട്ടിലെ ആർത്തവ ദിനങ്ങൾ.. മുകളിൽ പറഞ്ഞ ഒന്നിനോടും ഉപമിക്കാൻ വയ്യ. ഓർക്കുമ്പോൾ വയറ്റിൽ ഒരു വേദന ഉരുകാൻ തുടങ്ങും 
വലിയ മണൽ കിഴികൾ സിന്തറ്റിക്ക് തുണിയിൽ കെട്ടിയാണ് അവർ ആർത്തവത്തെ തടയിടുന്നത്. മണലുരഞ്ഞു പഴുത്ത തുടകളിൽ നരകം തീർക്കുന്ന കാലം.. ചില പെൺകുട്ടികൾ ചെറിയ മണൽ കൂനകൾ ഉണ്ടാക്കി അതിനു മുകളിൽ അടയിരിക്കുന്നത് കാണാം.. ചിലരാകട്ടെ കയ്യിൽ കിട്ടിയ പഴംതുണികൾ എല്ലാം കൂട്ടിക്കെട്ടി തിരുകി വെക്കും. ഉപയോഗശൂന്യമായ ചിലവയിൽ ഉള്ള ഹുക്കുകളിൽ നിന്ന് ടെറ്റനസ് അടിച്ച് മരിക്കുന്നവരും ഉണ്ട്.. പെൺജന്മങ്ങൾ തീർന്നു പോകുന്ന ഈ ഇടങ്ങളിലെ ഒരു കണക്കും ആർക്കും ഇല്ല. 
ഇത്രയൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും ഒന്നും പുറത്ത് പറയാൻ പാടുള്ളതല്ല..ഭാരത സ്ത്രീ തൻ വിശുദ്ധി  ..അശുദ്ധി നേരത്തും കാത്തല്ലേ പറ്റൂ.. ആർത്തവത്തെ അശുദ്ധി എന്ന് ചിന്തിക്കുന്ന നമ്മുടെ നാട്ടിൽ എന്താണാവോ ആർത്തവമില്ലാത്ത പെണ്ണിനെ ആർക്കും ഭാര്യയായി വേണ്ടാത്തത്... 
ഈ എല്ലാ അങ്കവെട്ടലുകൾക്കിടയിലും ഞങ്ങൾ സ്ത്രീകൾ എഴുദിവസവും പ്രവർത്തനനിരതരാണെന്നത് അഭിമാനം തന്നെ എന്നും കൂടി പറഞ്ഞ് നിർത്തട്ടെ...

പെൺ വിചാരങ്ങൾ

 
 ( Photo courtesy : The Mask She Hides Behind Painting by Sara Riches)         
എപ്പോഴും തോന്നാറുണ്ട് ഒരു പുരുഷൻ ഏത് തരമെന്ന് പറയേണ്ടത് അവന്റെ കൂടെ പാർക്കുന്ന സ്ത്രീയാണെന്ന്. ശ്രദ്ധിച്ചിട്ടുണ്ടോ, സ്വന്തം വീടുകളിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ, സമൂഹത്തിലെ പലകാര്യങ്ങളിലും പ്രതികരിച്ച് കൊണ്ട് സുഖമായി ജീവിക്കുന്ന ഒരു പാട് പുരുഷൻമാരെ നമുക്ക് ചുറ്റും കാണാം. അവരാകട്ടെ മറ്റുള്ളവർക്ക് മുൻപിൽ വളരെ സൗമ്യനും, മര്യാദക്കാരനും ആയിരിക്കും. വീട്ടിലാകട്ടെ അവരുടെ കൂടെയുള്ള സ്ത്രീകളുടെ ചോദ്യത്തിന് ഉത്തരമായി അവരെ അടിക്കുന്നവർ ആയിരിക്കും, അവരെ മറ്റുള്ളവർക്ക് മുൻപിൽ വിലകുറച്ചു കാണിക്കുന്നവർ ആയിരിക്കും.. അവരുടെ കൂട്ടുകാരികൾ ആകട്ടെ ഭാരം ചുമക്കുന്ന കഴുതകൾ പോലെ ക്ഷീണിച്ച് അവശരും ആയിരിക്കും, അവർ നിരന്തരം പരാതികൾ പറഞ്ഞു നാക്കിട്ടലച്ചു കൊണ്ടിരിക്കും, വിഷാദത്തിന്റെ തിരമാലകളിൽ ഊയലാടി കൊണ്ടിരിക്കും. അവരെ കേൾക്കാൻ ആർക്കും ഇഷ്ടം തോന്നതെയാകും, കാരണം അവർ പരാതി പറയുന്നത് വളരെ നല്ലതെന്ന് നമ്മുക്ക് തോന്നുന്ന ഒരാൾക്കെതിരെയാണ്. അവനൊപ്പം കൂട്ടുന്നതിന് മുൻപ് അവൾ എങ്ങനെ ആയിരുന്നു എന്ന് അവളടക്കം, ചുറ്റുമുള്ളവർ മറന്നേ പോയിട്ടുണ്ടാകും. അവന്റെ ഇഷ്ടങ്ങൾ, അവന്റെ സന്തോഷങ്ങൾ എന്നിവക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചും, കഷ്ടപ്പെട്ട, കയ്യിൽ നിന്ന് പോയ കാലങ്ങളുടെ നഷ്ടബോധമാണ് അവൾ ഭ്രാന്തിയെ പോലെ ഉരുവിടുന്നത്..കൂട്ടുകാരില്ലാതെ, അവനു വേണ്ടി വാദിക്കുന്നവരുടെ മുന്പിൽ കൂടിയവളായി തികച്ചും ഒറ്റപ്പെട്ട അവളോട് ഒപ്പം നിൽക്കാനാണ് എനിക്കിഷ്ടം... അവരെ വിശ്വസിക്കാനാണ് എനിക്ക് സാധിക്കു. അവരോടുള്ള ശാരീരികവും മാനസികവുമായ ഹിംസ ചെയ്യുന്ന ഏതൊരുവനും എനിക്ക് ശത്രുവാണ്. അവൻ തനിക്ക് ചുറ്റുമുള്ളവരോട് എങ്ങിനെ എന്നത് തീർത്തും പ്രാധാന്യമില്ലാത്തതാണ് . നമുക്കൊപ്പമുള്ള, നമ്മുക്ക് വേണ്ടി നിലകൊള്ളുന്ന സ്വന്തം സ്ത്രീയെ സന്തോഷിപ്പിക്കാനാവില്ലെങ്കിൽ പുരുഷാ നീ പറയുന്ന ഏത് സമത്വ സുന്ദര അവകാശവാദങ്ങളും വ്യർത്ഥമെല്ലെ? അവളെ ഹിംസിക്കുന്ന നിന്നോളം വെറുക്കപ്പെട്ടതെന്തുണ്ട്?