Sunday, 2 November 2025

ഞാൻ

 


കേരളത്തിൽ ഇന്ന് അതിദാരിദ്ര്യമുള്ളവർ ഉണ്ടോ എന്ന ചോദ്യം എന്നെ  ഒരു വലിയ തിര എടുത്തടിച്ച, കുഞ്ഞു വള്ളം പോലെ ഒരു ഇരുണ്ട കാലത്തിലേക്ക്  തകർത്തെറിഞ്ഞു.


ഉള്ളിലൊരു കുഞ്ഞു ഉള്ളുലഞ്ഞു തേങ്ങുന്നുണ്ട്. അത് കൊണ്ട് ഉത്തരമായി ഗദ്ഗദം കാരണം ഇത്രയേ പറയാൻ പറ്റിയൊള്ളോ, എന്നെ പോലൊരു കുഞ്ഞെങ്കിലും വിശന്നിരിക്കില്ല എന്നത് എത്ര വലിയ സന്തോഷം ഉണ്ടാക്കുമെന്നോ, എന്നെ പോലെ ഒരു പെൺകുഞ്ഞിന് വളർന്നു വരാൻ സഹായിക്കുന്നതെന്തും നല്ലതാണ്.


കുഞ്ഞായിരിക്കുമ്പോൾ വിശപ്പ്, വിശപ്പ് എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു, വിശപ്പറിഞ്ഞവന് ബാക്കിയെല്ലാം വെറും ദുഖങ്ങളാണ്. കഠിനദുഃഖം വിശപ്പ് മാത്രമാണ്. 


അന്നൊക്കെ വിശപ്പ് സഹിക്കാനാകാതെ ഞാൻ സ്‌കൂളിൽ തലകറങ്ങി വീഴുമായിരുന്നു. കസ്തൂരി ടീച്ചറും വിമല ടീച്ചറും ഭക്ഷണം വാങ്ങിച്ചു തരും. എന്നും തലകറങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള് കണ്ടിട്ടുണ്ടോ? അത് ഞാനായിരുന്നു.


എനിക്കെന്നും ഒട്ടി ഉള്ളിലേക്ക് വലിഞ്ഞ വയറായിരുന്നു., വിശപ്പ് തീരാത്ത വയർ, വാടിയ, കരുവാളിച്ച നിറവും കാണാനൊരു അഴകും ഇല്ലാത്ത ഒരു കുട്ടി. വലിയ രണ്ടു കണ്ണുകൾ മാത്രം അപ്പോഴും പ്രതീക്ഷയിൽ തിളങ്ങും. മുടി മാത്രം ആരോടോ ഉള്ള വാശിക്ക് വളരുമായിരുന്നു. 


ദാരിദ്ര്യം നമുക്ക് ഉണ്ടാകുന്ന അപമാനം എന്തെന്ന് അനുഭവിച്ചവർക്ക് മാത്രമേ തിരിച്ചറിയൂ. ആരും കൂട്ടത്തിൽ ചേർക്കാത്ത, ചില ക്രൂരർക്ക് കളിയാക്കാനും കൂടെയുള്ളവർ ആയിരുന്നു ഞങ്ങൾ.


ആറാം ക്‌ളാസിൽ നവോദയ കിട്ടാതെ ആയപ്പോൾ മുതൽ ഉറക്കത്തിൽ ഞാൻ പേടി സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും വലിയ പേടി എന്റെ പഠനം നിന്നു പോകുമോ എന്നതായിരുന്നു. ലംസം ഗ്രാൻഡ് എന്ന ഗവൺമെന്റ് സംവിധാനം ഇല്ലായിരുന്നുവെങ്കിൽ എന്നേ സ്കൂളിന്റെ പടിയിറങ്ങേണ്ടുന്ന ഒരാളായിരുന്നു ഞാൻ. ബീഡി ത്തൊഴിലാളിയോ അല്ലെങ്കിൽ അടുക്കള തൊഴിലാളിയോ ആയി മാറേണ്ട ഒരാളായിരുന്നു.


ഇടാനുള്ള വസ്ത്രങ്ങൾ ഏറെയും ചില നല്ല മനുഷ്യരുടെ സ്നേഹസമ്മാനമായിരുന്നു. എന്നും എപ്പോഴും സ്നേഹാസമ്മാനം കിട്ടില്ലല്ലോ അത് കൊണ്ട് തന്നെ വലുതായി വരും തോറും വസ്ത്രങ്ങൾ കുറഞ്ഞു വന്നു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ജോഡി ഡ്രസ്സ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അതെന്ന് തന്ന ആളെ ഇന്ന് കണ്ടാലും ഞാൻ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും മൂടി കളയാറുണ്ട്. അന്നും വളരെ അഭിമാനിയായിരുന്നത് കൊണ്ട് ആരും ഇട്ടത് ഞാൻ മേടിക്കില്ലായിരുന്നു. കാരണം ഞാൻ വല്യ ആളാകുമ്പോൾ കളിയാക്കുമോ എന്നാ പേടിയായിരുന്നു. സത്യം അന്നും മണ്ണെണ്ണ വിളക്കിന്റെ കരിപ്പിടിച്ച വെളിച്ചത്തിൽ വലിയ, വലിയ പുസ്തകങ്ങൾ വായിച്ചു ഞാൻ വലിയ ,വലിയ സ്വപ്‌നങ്ങൾ കൊണ്ട് വിശപ്പടക്കുമായിരുന്നു.


അന്നും കിട്ടുന്ന എല്ലാ പുസ്തകവും ഞാൻ വായികുമായിരുന്നു. പാട്ടിനോട് അമിതമായ ഇഷ്ടവും ഉണ്ടായിരുന്നു. അയല്പക്കത്തെ നല്ല ചിലമനുഷ്യർ പാട്ട് കേൾക്കാൻ സമ്മതിക്കുമായിരുന്നു. അന്നവർ എനിക്ക് ദൈവമായിരുന്നു.


ബസ് സമരം വരുമ്പോൾ സ്കൂളിൽ പോകാൻ കാശില്ലാതാകുന്ന ദിവസങ്ങളിൽ പാട്ടും പാടി കാഞ്ഞാണിയിൽ നിന്ന് തളിക്കുളം വരെ രണ്ടു മണിക്കൂർ പുല്ല് പോലെ നടക്കും. പഠിക്കുക എന്നതായിരുന്നു എന്റെ സ്വപ്നങ്ങളിലേക്കുള്ള വഴിയായി ഞാൻ തിരഞ്ഞെടുത്തത്.


വെള്ളം ചോരുന്ന വീട്ടിൽ, യാതൊരു സുരക്ഷയുമില്ലാതെ വളർന്ന ഒരു പെൺകുഞ്ഞ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്. അത് കൊണ്ട് തന്നെ എനിക്കേറ്റവും പ്രിയം നിറഞ്ഞ പുരുഷൻ ഒരു സ്ത്രീയെ പറ്റിച്ചെന്ന് പറഞ്ഞാൽ പോലും ഞാൻ കണ്ണും പൂട്ടി ആ പെണ്ണിനോപ്പം അയാളെ ചീത്ത വിളിച്ചു, സ്ത്രീയെ സമാധാനിപ്പിക്കും. ഇന്നും എന്നെ ഇത് പറഞ്ഞു പറ്റിക്കാൻ വളരെ ഈസിയാണ്. ദാ ഈയടുത്തും കൂടെ അങ്ങനെ കള്ളനാടകം കളിച്ചെന്നെ ഒരു സ്ത്രീ പറ്റിച്ചിരുന്നു, എനിക്കേറെ ഇഷ്ടമുള്ള ഒരാളെ വെറുപ്പിക്കാനും ഞാൻ പറഞ്ഞെതെല്ലാം അയാളോട് പറഞ്ഞു വെറുപ്പിക്കാനും സാധിച്ചു.


നോൺ വെജ് ഞങ്ങൾക്ക് ആർഭാടാമായിരുന്നത് കൊണ്ട് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി ഭക്ഷണം ആയിരുന്നു ഇഷ്ടം, പിന്നീടാ ശീലം മാറ്റാനും പോയില്ല. അത് കൊണ്ട് തന്നെ ഇത് വരെ മീറ്റ് കഴിച്ചിട്ടും ഇല്ല്യ. അത് ജാതിയല്ല ദാരിദ്ര്യം ആണ്.


ഇലക്ട്രിസിറ്റി ഇല്ലാത്ത വീട്ടിലിരുന്നാണ് എൽഎൽബി വരെ പഠിച്ചത്. രാവിലെ എണീക്കുമ്പോൾ മൂക്ക് നിറയെ കരിയുണ്ടാകും മണ്ണെണ്ണ വിളക്കിന്റെ സ്നേഹം. രാവിലെ എണീറ്റാൽ ആദ്യം മൂക്കിൽ വെള്ളം വലിച്ചു കയറ്റി കഴുകി വൃത്തിയാക്കുന്നത് ഒരു ശീലമായിരുന്നു.


ശമ്പളം കിട്ടിയപ്പോൾ ആദ്യം ചെയ്തത് വീട്ടിലേക്ക് ഇലക്ട്രിസിറ്റി എടുക്കുകയായിരുന്നു, വീട്ടിൽ ഓരോന്നായി ഒപ്പിച്ചു ,വീട് വീടാകുന്നത് കാണുമ്പോൾ അഭിമാനമാണ് അന്നും ഇന്നും,


ജീവിതത്തിൽ എന്നും തലകുത്തി വീണു തളർന്നു പോകാനുള്ള വഴികൾ ആയിരുന്നു ധാരാളം, ചെറുപ്രായത്തിൽ ഒരു കുടുംബത്തെ എടുത്ത് ചുമലിൽ വെയ്ക്കുമ്പോൾ എടുത്ത തീരുമാനം ഇനി പട്ടിണി കിടക്കാൻ വയ്യ എന്നതായിരുന്നു. ആ ഏറ്റെടുക്കൽ ഭാരമായിട്ട്  ഞാൻ ഇന്നുവരെ കരുതിയിട്ടില്ല.


 ജീവിതം ശ്വാസം പിടിച്ചുള്ള ഒരു ഓട്ടമായിരുന്നു, ഇപ്പോൾ ഓർക്കുമ്പോൾ അത് ഞാൻ തന്നെയായിരുന്നോ ആ ദുരിതം മുഴുവൻ സഹിച്ചത് എന്ന് ഭയപ്പാടോടെ തിരിഞ്ഞുനോക്കുന്ന അത്രയും ദുരിതവും കഷ്ടപ്പാടും മാത്രമായിരുന്നു എന്റെ ജീവിതം.


ഇത്രയേറെ ദുരിതത്തിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ക്ലാസിലെ സ്കൂളിലെ അല്ലെങ്കിൽ കോളേജിലെയോ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി ഞാനായിരുന്നു. അവരിൽ ചുരുക്കം ചിലർക്ക് ഒഴിച്ച് ആർക്കും എന്റെ ചരിത്രം അറിയില്ലായിരുന്നു. അതൊരു അഭിനയവും ആയിരുന്നില്ല. ഞാൻ ബൈ ഡിഫോൾട്ട് സന്തോഷം തന്നെയായിരുന്നു. ജീവിത ദുരിതങ്ങൾ മാത്രം പാകപ്പെടുത്തിയ ജന്മം ആയത് കൊണ്ട് കാണുന്ന കുഞ്ഞു സന്തോഷങ്ങൾ എല്ലാം വലുതായാണ് തോന്നാറുള്ളത്. അത് കൊണ്ട് തന്നെ സന്തോഷത്തിന്റെ ഗ്രാഫ് എന്നും ഉയർന്നു നിൽക്കാറുണ്ട്, കൂടെയുള്ളവരെയും സ്നേഹവും സന്തോഷവും കൊണ്ട് മൂടാറുമുണ്ട്. അതും കൂടെയാണ് ഞാൻ.


എന്നൊക്കെയോ കണ്ട സ്വപ്നങ്ങൾ എല്ലാം എത്തിപ്പിടിക്കുമ്പോഴും  ആർഭാടം നിറഞ്ഞ കാര്യങ്ങൾ ഞാൻ സ്നേഹപൂർവ്വം ഒഴിവാക്കും, അതിനുപകരം ചെറിയ കാറും ചെറിയ വീടും ഉണ്ടാക്കി, ബാക്കി പൈസ നല്ലതിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതിനു പൂർണ്ണ ഹൃദയത്തോടെ കൂടെ നിൽക്കുന്ന ഒരാളാണ് കൂടെയുളളത്. അയാളാണ് എന്നെ എല്ലാ സൗകര്യങ്ങളും നിർബന്ധിച്ചു തന്ന് വഷളാക്കുന്നത്. പഴങ്കഥ പറഞ്ഞ് കണ്ണ് നിറയ്ക്കുന്ന കൂട്ടുകാരിക്കൊപ്പം കണ്ണ് നിറയ്ക്കുന്ന ഒരാൾ. എന്റെ കണ്ണൊന്നു നനയിപ്പിക്കുന്ന ആരെയും വെറുക്കുന്ന ഒരാൾ 


ജീവിതത്തിലെ സന്തോഷങ്ങൾ നന്നായി ഞാൻ അനുഭവിച്ചിട്ടില്ലല്ലോ എന്നതുകൊണ്ട് ഈ ലോകത്ത് ഞാൻ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും അനുഭവിക്കട്ടെ എന്ന് ആലോചിച്ച്  സ്നേഹം മാത്രം തരുന്ന, ഒരു ഉപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്ന എന്റെ ആത്മമിത്രം. 


ജീവിതത്തിൽ എന്നെ തോൽപ്പിക്കാൻ വഴിയിലേറെ കടമ്പകൾ ഉണ്ടായിട്ടും, ഉള്ളിൽ എത്ര കരഞ്ഞാലും തോൽക്കാൻ ആവാത്ത ഒരു മനസ്സും കൊണ്ട് ജീവിക്കുന്നവളാണ് ഞാൻ


ജീവിതം എനിക്ക് ഒരുപാട് നന്മ നിറഞ്ഞ, ഒരു ബന്ധവും ഇല്ലാത്ത മനുഷ്യരുടെ സ്നേഹവും വാത്സല്യവും കരുണയും എല്ലാം അനുഭവിക്കാൻ ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനും എന്റെ കരുണയ്ക്കു സ്നേഹത്തിനും ബൗണ്ടറികൾ സെറ്റ് ചെയ്യാൻ ഇടയ്ക്കിടയ്ക്ക് മറന്നുപോയി മറ്റുള്ളവർ എന്നെ പറ്റിക്കുകയും ചെയ്യാറുണ്ട്, ചിലപ്പോഴൊക്കെ അവരെന്നെ പറ്റിക്കുന്നത് നോക്കിയിരുന്നു അവർക്ക് ഉപകരിക്കട്ടെ എന്ന് വിചാരിച്ചു ചിരിയോടെ അവരെ നോക്കിയിരിക്കാറുണ്ട്


സ്നേഹത്തിനു മുൻപിൽ തോൽക്കുന്നത് ഒരു സുഖമല്ലേ


അതി ദാരിദ്ര്യം പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഞാൻ വീണ്ടും സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും എത്തി.


എന്നാലും നിറഞ്ഞ അഭിമാനം മാത്രം, എന്നോട് എനിക്ക് അത്രമേൽ ഇഷ്ടം തോന്നാറുണ്ട്, വഴിയിൽ വീണിടത്ത് നിന്നെല്ലാം എണീറ്റ് നിന്ന് മുറിവുകളെ നോക്കി ചിരിച്ച് ആ പെൺകുട്ടി ഇന്നും ഈ 48 വയസ്സ് കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്. അത് പോലെ ആയിരം പേര് ദാരിദ്ര്യം വെടിഞ്ഞു ജീവിതത്തിൽ മുന്നേറട്ടെ . പ്രിവിലേജ്ഡ് ആയവർക്ക് മാത്രം സുന്ദരമായാൽ മതിയോ ഭൂമി .

Sunday, 14 September 2025

യാത്രക്കാരി



 എന്നെ സത്യമായി സന്തോഷിപ്പിക്കുന്നത് എന്താണെന്ന് അറിയുമോ? അപരിചിതരായ ആളുകളോട് സംസാരിക്കുന്നതാണ്! ആ അത് തന്നെ 

സംഭാഷണത്തിന്റെ പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്ന സന്തോഷത്തിന്റെ മൊത്തകച്ചവടക്കാരിയാണ് ഞാനെന്ന് പറഞ്ഞാൽ അധികമാകില്യ. 

ആളുകളോട് സംസാരിക്കുന്നതെൻറെ ദിനങ്ങളെ നിറയ്ക്കുന്നു, കണ്ടു മുട്ടുന്ന ഓരോരുത്തരും ഓരോ അറിവാണ്,  ചിലർ രസകരമായ ഓർമ്മയാണ് ,  ചിലർ രഹസ്യ സ്വപ്നം പോലെ നിഗൂഢമാണ് , ചിലർ ഓരോ കഥയാണ് , ചിലപ്പോൾ കണ്ണീരാണ് , ഞാനാകട്ടെ അവയെല്ലാം ശേഖരിക്കുന്ന, യാത്രകൾ ചെയ്യാതെ തന്നെ  അവരിലൂടെ, ലോകം ചുറ്റുന്ന യാത്രക്കാരിയാണ് . 

ചിലർക്ക് തോന്നാം ഞാൻ അതികൗതുകിയായെന്ന്, പക്ഷേ സത്യം പറയാം, ഇതൊരു നിമിഷ ബന്ധത്തിന്റെ തുടക്കമാണെങ്കിലും അവരെന്നെ ഇടക്കെങ്കിലും ആലോചിയ്ക്കും, ഒന്ന് കൂടെ കണ്ടെങ്കിലെന്ന്! 

കാരണം ഞാൻ മാത്രമല്ല അവരെയും കൂടെ സന്തോഷത്തിലാക്കിയേ ഞാൻ അവരിൽ നിന്ന് യാത്ര തിരിക്കാറുള്ളൂ. 

കാലങ്ങളായി കേൾക്കാത്ത നല്ലൊരു കാര്യം കേട്ടതിന്റെ സന്തോഷം അവരെ ഭരിക്കുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. എന്നാലും ആ സന്തോഷം അവരുടെ കണ്ണുകളിൽ തിളങ്ങുന്നത് കാണാൻ എന്ത് രസമാണെന്നോ.

 അഞ്ചുമിനിറ്റ് സംസാരിച്ചാൽ പോലും ഒരാളുടെ ദിനം പ്രകാശിക്കുന്നത് അത്ഭുതമാണ്, അതെന്റേയും  ദിനം പ്രകാശഭരിതമാക്കുന്നു.

ലോകം മുഴുവൻ എന്റെ കണ്ണിൽ ഒരു വലിയ കുടുംബമാണ്. ഒരോ സംഭാഷണവും ഒരു ചേർത്തുപിടിത്തം പോലെയാണ്,ഇറുക്കിയ കെട്ടിപിടുത്തമാണ്!

 അതും ഇനി ഒരിക്കലും കാണാനാകാത്തവരുമായി. 

 അന്യരോടൊപ്പം ചിരിക്കാനും, അവരിൽ നിന്ന് പഠിക്കാനും, ഒടുവിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ തിരിച്ചു പോവാനും    ഉള്ളഴിഞ്ഞു സാധിക്കുന്നത് എന്ത് സന്തോഷമെന്നോ!  

ജനക്കൂട്ടങ്ങളിലോ ശബ്ദങ്ങളിലോ അല്ല എന്റെ സന്തോഷം,

മനസ്സിനെ തൊടുന്ന ബന്ധങ്ങളിലാണ് എന്റെ സന്തോഷം

ഒരു കടക്കാരനോടുള്ള ചിരിയുടെ പങ്കുവെപ്പ്,

ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരാളോട് ഒരു ഹൃദയസംഭാഷണം,

ചായകപ്പിനപ്പുറമിരുന്ന് പറയാവുന്ന കഥകളുടെ സൗഹൃദം.

 അങ്ങനെ, അങ്ങനെ ഓരോ ‘ഹലോ’പോലും ഒരു പുതിയ സുന്ദര തുടക്കം ആകാമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു നിമിഷം മാറ്റാൻ,

അല്ലെങ്കിൽ ഒരു ജീവിതം തന്നെ മാറ്റാൻ

വീണ്ടും കണ്ടുമുട്ടാത്ത ഈ സൗഹൃദം കാരണമായേക്കാം 


ശബ്ദങ്ങളാലും, പുഞ്ചിരികളാലും,

അപ്രതീക്ഷിത സംഭാഷണങ്ങളുടെ കരകൗശലത്താൽ നെയ്തെടുത്തൊരു ഹസ്തശില്പങ്ങളാണ് ഓരോ കുഞ്ഞു സൗഹൃദവും.. 


എനിക്കുറപ്പാണ് ഇന്നലെ കണ്ട വിടർന്ന കണ്ണുകളുള്ള ചേച്ചി, അവരുടെ കൗമാരത്തിലെ കാമുകനെ ഓർത്തൊരു ചിരി നുണഞ്ഞാവും രാത്രി ഉറങ്ങിയിട്ടുണ്ടാവുക. അവരെത്ര കാലം കഴിഞ്ഞാകും ആ കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച്  ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാവുക!


നല്ല ഉശിരൻ ചായ ഉണ്ടാക്കി തന്ന ചായക്കടക്കാരൻ ചേട്ടൻ കട വലുതാകുന്നതും സ്വപ്നം കണ്ടു കാണും.!

തലകറങ്ങാതെ ഊഞ്ഞാലാടാൻ ആഗ്രഹമുള്ള 60 വയസ്സുകാരി ഉറക്കത്തിൽ തലകറങ്ങാതെ ഊഞ്ഞാലാടി കാണും.!

എന്റെ കൂടെ വന്ന രാജ്, രമ്യയോട് പറഞ്ഞു കാണും ഞാനൊരു പ്രാന്തത്തിയെയും കൊണ്ടാണ് മടവൂർ പാറക്ക് പോയതെന്ന്!

പാറക്കുള്ളിൽ കുടിയിരിക്കുന്ന ദൈവത്തെ  എനിക്ക് ചുറ്റുമുള്ള മനുഷ്യരിൽ ആണിന്നലെ ഞാൻ  കണ്ടെത്തിയത്!




Friday, 15 August 2025

പാതിരാവിൽ രണ്ടുമണിയോടെ തിരിച്ചറിഞ്ഞത്



ഞാനിടയ്ക്കിടെ നിറങ്ങളുടെ ഉത്സവമായി  പുനർജനിക്കാറുണ്ട്. പ്യൂപ്പയുടെ പുറം കുപ്പായം പൊഴിച്ചു കളഞ്ഞു ചിറകു വിരിച്ചു ലോകത്തെ ആദ്യം കാണുന്നത് പോലെ നോക്കുന്ന ഒരു പൂമ്പാറ്റയെ പോലേ!

ഞാനാർക്കൊക്കെ വേണ്ടി കരുണയുടെ കടും പായസമായിട്ടുണ്ടോ അതിനിരട്ടിയായി എനിക്കത് തിരിച്ചു കിട്ടിയിട്ടുണ്ട്!

 പ്രണയമായും, സൗഹൃദമായും, സ്നേഹമായും, ആരാധനയായും കരുതലായും എനിക്കൊപ്പം എന്റെ മനുഷ്യർ കൂടെ നിന്നിട്ടുണ്ട് എന്നിട്ട് ഹൃദയം നിറയെ വാരി കോരി ഊട്ടിയിട്ടുണ്ട്. 

ഇന്നെന്റെ ഹൃദയം കൃതജ്ഞതാഭാരത്താൽ നിറഞ്ഞിരിക്കുകയാണ്. 

ഹൃദയത്തിൽ ഒരു മുള്ളു കൊള്ളാൻ പോകുകയാണെന്ന്, എന്റെ വഴി നീളെ ചിതറി കിടക്കുന്ന തീഷ്ണ വിഷം തീണ്ടിയ മുള്ളുകളെ കുറിച്ച് മുന്നറിയിപ്പ് തന്നത് ഏത് ശക്തിയാണെന്ന് എനിക്കറിയില്ല്യ. എന്റെ ബുദ്ധി,  അറിവ് എന്ന് മാത്രം പറഞ്ഞു മാത്രം നിർത്താനും വയ്യ.

 എന്റെ കാഴ്ചവട്ടത്തിലേക്ക് ഇരുണ്ട അഗാധമായ ആ കയത്തെ കാണിച്ചു തരുന്നത്, എനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹം, എന്റെ ആത്മാർത്ഥത, കറ തീർന്ന സ്നേഹം ഒക്കെയാണന്ന് തോന്നിപോവുകയാണ്.

അല്ലെങ്കിലും  ഇത്രയെല്ലാം ഉള്ളയെന്നെ പറ്റിക്കാൻ ആർക്കും സാധിക്കില്ല്യ.

 ഇന്നത്തോളം എന്നോട്, എനിക്ക് ഇത്രയും സ്നേഹവും കരുതലും തോന്നിയ ഒരു ദിവസമില്ല്യ. എന്നോളം എന്നെ ഒരാൾക്ക് മുന്നിൽ തുറന്നു വെക്കുക എന്നത് വലിയ പ്രയാസമാണ്, അത് ചെയ്യണമെങ്കിൽ കൊടുംസ്നേഹം വേണം.  പകരം അതെങ്ങനെ അവർ ഉപയോഗിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല്യ. എന്നിട്ടും അത് ചെയ്തു പോകുന്ന സ്നേഹത്തെ ഒക്കെ പറ്റിക്കാൻ ഈ ലോകം കൂട്ട് നിൽക്കില്ല്യ.

കാരണം നിഗൂഢമായ കാടുപോലെയാണതെന്ന് കണ്ടവർ തിരിച്ചറിയില്ല്യ. ദിശതെറ്റി അലയുമ്പോഴേ അവരതറിയൂ.

 അതേ ഇന്നും,  ഞാൻ കൂടുതൽ നല്ല ഒരാളായി പുനർജനിച്ചിരിക്കുന്നു. ഞാനെന്റെ നിറമുള്ള ചിറകുകൾ നോക്കി അഭിമാനിച്ചു കൊണ്ട് വീണ്ടും പറക്കട്ടെ. 

എന്നോടെനിക്ക് കടലോളം കരയോളം കാടോളം സ്നേഹം.

Wednesday, 2 July 2025

ജനനവും മരണവും

 


ജനനമാഘോഷിക്കുമ്പോൾ എന്തായാലും മരണത്തെയും കൂടെ ഓർക്കണമല്ലോ.  


ഞാൻ മരിച്ചാൽ ആരും കരയരുതെന്നോ മറ്റു നിയമങ്ങളോ എനിക്കില്ല്യ.


നിങ്ങൾ എന്നത്തേയും പോലെ,  എന്നെ കാണാൻ വരിക, പണ്ടത്തെ പോലെ തന്നെ നിങ്ങളായി എനിക്ക് മുൻപിൽ വെളിപ്പെടുക.


മരിച്ചാൽ എന്റെ ശരീരത്തെ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് 


മരിച്ചാൽ എന്നെ കുഴിച്ചിടണമെന്നാണെന്റെ ആഗ്രഹം.


എനിക്ക് വേണ്ടി ഇളംകാറ്റിലുലയുന്ന കാട്ടുമരങ്ങൾ നിറഞ്ഞ, ഇത്തിരി മണ്ണ് കണ്ടു പിടിക്കണം..മഴ വരുമ്പോൾ ഉള്ളുറവകൾ ഊറാൻ സാധ്യതയുള്ള ഇത്തിരി മണ്ണ്!


നല്ല മണ്ണിൽ ആഴത്തിൽ വെട്ടിയ കുഴിയിൽ എന്നെ അടക്കം ചെയ്തേക്കുക, 


എന്നെ നിവർത്തി കിടത്താതേ അമ്മയുടെ വയറ്റിൽ കിടന്ന പോലെ ചുരുട്ടി കിടത്തിയേക്കണം,

മണ്ണിന്റെ ഇളം ചൂടിൽ, അതിന്റെ സ്‌നിഗ്ധ  ഗന്ധത്തിൽ മുങ്ങി  ഗർഭപാത്രത്തിലെന്ന വണ്ണം,ഇന്നലെകളോ ഇപ്പോഴോ ഇല്ലാതെ ഞാൻ കിടന്നോളാം.


എന്നെ മണ്ണിന്റെ പുതപ്പണിയിച്ചു മുഴുവൻ മൂടി കഴിഞ്ഞാൽ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ടു മരങ്ങൾ കാൽക്കലും തലയ്ക്കലും വെച്ച് പിടിപ്പിക്കുക!


അവർ എന്നിലേക്ക് വേരുകളാഴ്ത്തി, എന്നെ ഭക്ഷിച്ചു വളരട്ടെ.


എന്നിട്ട് കാലമെറെ കഴിയുമ്പോൾ നിങ്ങൾ പറയുക ഞാനതാ പൂത്തും കായ്ച്ചും നിൽക്കുന്നു എന്ന്.


എന്നെ വീണ്ടും ഭക്ഷിക്കാനെത്തുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും കണക്കെടുക്കുക, 


എന്നിട്ട് സന്തോഷത്തോടെ ഇറുകേ പൂത്തും കായ്ച്ചും നില്കുന്നത് ഞാനെന്ന് കരുതി ഓർമ്മകളെ പുതുക്കുക

 ആ പൂക്കളിലും കായ്കളിലും എന്റെ സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതുക,

ഞാൻ കരൾ പകുത്തെടുത്ത പ്രണയങ്ങൾ, പ്രണയ നിരാസങ്ങൾ, എന്റെ സന്തോഷങ്ങൾ, കണ്ണീരിറ്റു വീഴാതെ കരഞ്ഞ വിങ്ങലുകൾ, സ്നേഹിച്ചു മരവിപ്പിച്ച കാലങ്ങൾ അങ്ങനെ, അങ്ങനെ  എന്തെല്ലാം നിങ്ങൾക് കണ്ടെത്താൻ പറ്റുമെന്ന് ശ്രമിക്കുക.


 പിന്നെയും കാലം പോകെ കുഞ്ഞു കുഞ്ഞു വിത്തുകൾ വീണു, മഴയത്ത് തലയുയർത്തി ഞാനേതെന്നും കാടേതെന്നും തിരിച്ചറിയരുത്.


എന്നിട്ട് പറയണം അവിടെ കാട് പോലൊരു പെണ്ണുണ്ടായിരുന്നു, അവളെ കാടെടുത്തു പോയെന്ന്! 

ഗൗരിനാഥൻ