കുറച്ച്
കാലങ്ങളായി ഞാന്‍ മനുഷ്യരെ കാണുന്നതു കാലുകളും, നടത്തങ്ങളുമായി മാത്രമാണ്. ഹീല്‍സിട്ട്
ഞാന്‍ ഭൂമിയിലല്ലാ എന്ന മട്ടില്‍ വരുന്ന പെണ്‍കുട്ടികള്‍, ഉറച്ച കാല്‍വെപ്പുകളോടെ
ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍, പിച്ച വെക്കുന്ന പിഞ്ചു
കുട്ടികള്‍, തട്ടി തടഞ്ഞും പ്രയാസപ്പെട്ടും നടന്നു വരുന്ന വയസ്സായവര്‍, വയസ്സായി
വരികയാണെന്നു ഭാവിച്ചു വരുന്ന തളര്‍ച്ച ബാധിച്ചു തുടങ്ങിയ കാലുകള്‍, സ്റ്റേജില്‍
ഭ്രാന്തന് സ്റ്റെപ്പുകളോടെ കാലുകളാണെന്റെ എല്ലാമെന്നു പറയുന്ന ഡാന്‍സുകാര്‍,
മസിലുകള്‍ ഡാന്‍സു ചെയ്യുന്ന സ്പോര്‍ട്ട്സ് കാലുകള്‍, അങ്ങിനെ അങ്ങിനെ ഒരു പാട്
കാലുകള്‍, അതിനെയെല്ലാം അസൂയയോടെയാണ് ഞാന്‍ നോക്കാറ്, വികലാംഗകരായ കാലുകളെയും
നടത്തങ്ങളെയും ഞാന്‍ കരുണയോടെ ശ്രദ്ധിക്കാറുണ്ട്, അതിലും കൂടുതല്‍ ഞാന്‍
ശ്രദ്ധിക്കാറ് ചിരിക്കുന്ന മുഖത്തോടെ ആത്മവിശ്വാസകുറവോടെ തനിക്കു നടക്കാന്‍
ബുദ്ധിമുട്ടുട്ടുണ്ടെന്ന് മറ്റാരും അറിയാതെ സൂക്ഷിച്ച് നടക്കുന്ന ചെറുപ്പക്കാരെ
തന്നെയാണ്.
2003 വരെ ഞാന്‍ നടത്തകളെയോ കാലുകളേയോ ചെരിപ്പുകളേയോ ശ്രദ്ധിച്ചിരുന്നില്ല. കാടുകളും മലകളും കയറി ഇറങ്ങി ചെറുപ്പത്തിനെ ആഘോഷിക്കുമ്പോഴാണ് നട്ടെല്ലില്‍ ഒരിടത്തൊരു ചെറുവേദനയായി ബുദ്ധിമുട്ടുകള്‍ തലനീട്ടിയത്,കുമ്പിട്ടു നിവരാനുള്ള ചില പ്രയാസങ്ങള്‍, നടക്കുമ്പോള്‍ തണ്ടെലിനു(നടുവിനു)ള്ള പിടുത്തങ്ങള്‍, കാലു വേദന, കൈവേദന ഒക്കെ സാധാരണമായപ്പോള്‍ തൃശ്ശൂരിലെ തിരക്കിസ്റ്റായ ഓര്‍ത്തോ ഡോക്ടറെ കണ്ടത്. പിന്നില്‍ നീണ്ട നിരയിലിരിക്കുന്ന രോഗികളെ തീര്‍ക്കുന്ന തിരക്കിലാണാ ഡോക്ടര്‍, മുന്പിലെത്തുന്ന രോഗിയെ കേള്‍ക്കാനേ സമയമില്ല. എല്ലാ രോഗികള്‍ക്കും സേവനം
ലഭ്യമാക്കലിനേക്കാള്‍, അതി ല്‍ ബിസിനസ്സിന്റെ സാധ്യതകളാണ് കൂടുതലയാള്‍
കാണുന്നതെന്നു തോന്നിപ്പോയി.. “നട്ടെല്ലു കാണിക്കാന്‍ ഉടുപ്പിട്ടാണോ ഡോക്ടര്‍ക്കു മുന്പില് നിലക്കുന്നതെന്ന” അലര്‍ച്ചയോടെയായിരുന്നു
അയാള്‍ എന്റെടുത്തേക്കെത്തിയത്. ,അതു
കേട്ടതിന്റെ നടുക്കത്തിനൊപ്പം സ്വയം മാത്രം കണ്ടിട്ടുള്ള നഗ്നത അയാള്‍ക്ക് മുന്പില് പ്രദര്‍ശന വസ്തുവാക്കി. കേട്ടു നിന്ന നേഴ്സ് സഹതാപത്തോടെ ഊരിയിട്ടും കിട്ടാത്തവ
ഊരിയെടുക്കാന്‍ സഹായിച്ചു, അയാളുടെ അക്ഷമയും, ദേഷ്യവും ആ സമയത്ത് കൂടുതല്‍
വെപ്രാളത്തിലേക്കാണ് ഞങ്ങളെ നയിച്ചത്. പരിശോധന കഴിഞ്ഞപ്പോള്‍ കൂടി വന്ന വേദനയേക്കാളും എന്റെ കണ്ണുനനയിപ്പിച്ചത് അയാളുടെ മനുഷ്യത്വമില്ല്യായ്മയായിരുന്നു. കഴിവുള്ള
ഡോക്ടര്‍മാര്‍ എന്നാല്‍ മനുഷ്യത്തവില്ലാത്തവര്‍ എന്നാണെങ്കില്‍ തീര്‍ച്ചയായും അവരെ
മനുഷ്യത്തം ഉണ്ടാകാനുള്ള കോഴ്സിനുകൂടി പറഞ്ഞയച്ചിട്ടേ ചികിത്സക്ക് ഇറക്കാവു എന്ന്
അന്നു തോന്നിയിരുന്നു. സ്കാനിങ്ങും
ടെസ്റ്റകളും കഴിഞ്ഞ് ചികിത്സ നിശ്ചയിച്ചു. കുറേ അധികം പെയിന്‍ കില്ലറുകള്‍,
നട്ടെല്ലിനു 12 ദിവസം ഇഞ്ചക്ഷന്, വെയിറ്റിട്ട് കുറച്ചു നാള് കട്ടിലില്‍, ഒരു വര്‍ഷത്തെ
വിശ്രമം.പിന്നീട് സെക്കന്റും തേര്‍ഡും ഫോര്‍ത്തും അഭിപ്രായമെടുക്കാനായി പല ഡോക്ടര്‍മാരെയും
കണ്ടു..വെജിറ്റബിള്‍ പോലെ ജീവിക്കു, പെയിന്‍ കില്ലറും കഴിക്കു കുറേ കാലം പോകാം
എന്നു പറഞ്ഞവരും നേരത്തേ പറഞ്ഞ ചികിത്സാ വിധിയും മാത്രമേ അലോപ്പതിക്കാര്‍ക്കൊള്ളൂ..പിന്നെ
മരുന്നുകള്‍ ഇഞ്ചെക്ഷനുകള്‍, എന്നിട്ടും നിന്നെം കൊണ്ടേ പോകു എന്ന മട്ടില്‍
വേദനകള്‍ എന്നെ പിന്തുടര്ന്നു. വിശ്രമിച്ചുള്ള ചികിത്സ, നടക്കാ സ്വപ്നമാണ്,
വീട്ടിലെ കാര്യങ്ങള്‍ക്കും, എന്തിനു മരുന്നു മേടിക്കാനുള്ള പൈസക്കും ജോലി തന്നെ
ശരണം
പിന്നെയാരോ
പറഞ്ഞതു കേട്ട് ആയുര്‍വേദം ചെയ്തു, വേദനകള്‍ വിഴുങ്ങിയ,
ഉറക്കമില്ല്യാത്ത രാത്രികള്‍ തന്നെ ഫലം.
വയ്യാ എന്നു പറഞ്ഞു ശീലമില്ലാത്ത നാവു വളച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു 'എനിക്കു
വയ്യാ', കേട്ടു നിന്ന കൂടെ ജോലി ചെയ്യുന്നവരടക്കം ചിരിച്ചു,
'എന്താ
അസുഖം?
'തണ്ടലു(നടുവിനു)
വേദന',
'ഇപ്രായത്തിലോ?
കണ്ടാലും പറയും'..
സത്യമാണ്
ആരെയും കുറ്റം പറയാനാകില്ല. പ്രത്യേകിച്ചൊരു രോഗലക്ഷണവും ഇല്ല, അറ്റന്ഷന്
സീക്കിങ്ങിനു വേണ്ടി ചില മനോരോഗികള്‍ കാണിക്കുന്ന തരം ഫേഷ്യല്‍ എക്സ്പ്രെഷന്‍,
നടത്തത്തിനു മടിയുടെ ഒരു വേഗതകുറവ് അത്ര തന്നെ.. അങ്ങിനെ വേണമെങ്കിലും ഈ ലക്ഷണങ്ങളെ കാണാം, അതാണ്
കൂടുതല്‍ ആള്‍ക്കാര്‍ക്കും ഇഷ്ടവും..
വലതു കയ്യും, വലതു കാലും 70% ത്തോളം പണി മുടക്കി
തുടങ്ങിയിരുന്നു. മുടി ചീകാനോ, പേന പിടിക്കാനോ ആകാത്തവിധം കയ്യും, . വലിച്ചു
കൊണ്ടുപോകും വിധത്തില്‍ ഭാരമായി വലതു കാലും തൂങ്ങി കിടന്നു. മുഴുവന്‍ ഭാരവും
ഇടത് ഭാഗത്തു കൊടുത്തായി നടത്തം, ആ ഭാരം തൂങ്ങി ഇടത്തു ഭാഗം മുഴുവന്‍ നീരു വന്നു
വീര്‍ത്തു.ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ബാല്യത്തിലെ വാശിയില്‍ നിന്നും
ആരെങ്കിലും നീട്ടുന്ന ആശ്രയത്തിനു കാത്തു നിലക്കേണ്ടി വരുന്ന നിസ്സഹായതയിലേക്ക്
ജീവിതം കൂപ്പു കുത്തി.
ഇന്നും ഓര്‍മ്മയിലുണ്ട് ഒരു
മീറ്റിങ്ങിന്റെ മിനുട്സ് എഴുതാന്‍ ആവശ്യപെട്ടപ്പോള്‍ 'കൈ വേദനയാ സാര്‍ എഴുതാന്‍
വയ്യെന്ന' എന്റെ മറുപടിക്കു അഹങ്കാരി എന്ന മട്ടിലുള്ള നോട്ടവും, തുടര്‍ന്ന് ഇത്ര
മടി പാടില്ലന്ന സഹപ്രവര്‍ത്തകരുടെ ഉപദേശവും കിട്ടിയത്.
ഒരുപാട്
അലച്ചിലുകള്‍ക്കൊടുവിലാണ് തിരുനാവായയിലെ പാരമ്പര്യ തിരുമ്മു ചികത്സാ കേന്ദ്രത്തില്‍
എത്തിപ്പെട്ടത്.വൈദ്യന് കൈനാഡി പിടിച്ച് വേദനയുള്ള എല്ലാ ജോയിന്റുകളും തൊട്ട്
ചോദിച്ചു ‘ഇവിടെയൊക്കെ അല്ലേ വേദനയുള്ളത്? എനിക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത
അത്രയും ഇടങ്ങളില്‍, ഓരോ ദിവസവും പല തരത്തിലും,രൂപത്തിലും ആണ് വേദനകള്‍ പിടികൂടാറ്.
അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തെത്തി എല്ലാ വേദനകളേകുറിച്ചു പറയാന്‍ തുടങ്ങിയാല്‍
ഏതെങ്കിലും ഒരു വേദന പറയൂ എന്നാകും മറുപടി, അവസാനം വേദനയുള്ളടത്തെല്ലാം പുരട്ടാന്‍
ഒരു ഓയില്‍മെന്റും എഴുതി തരും,ഒരു ഓയില്‍മെന്റ് ഒരു ദിവസത്തിനു തികയാത്ത
അവസ്ഥയാണെന്നുള്ളതായിരുന്നു സത്യം. ആ ഗതികേടിനെയായിരുന്നു ആ വൈദ്യന് ആദ്യം തീര്‍ത്തുതന്നത്,
ആശ്വാസത്തോടെ കാര്യങ്ങള്‍ പറയാന്‍ അതു മൂലം സാധിച്ചു
'കുറച്ചുകാലം
ചികത്സ വേണ്ടിവരും, ഉഴിച്ചില്‍, കിഴി , കടിവസ്തി ഒക്കെ വേണം. ചികത്സ കഴിഞ്ഞാലും
വിവാഹം, പ്രസവം ഒക്കെ കുറച്ച് കാലത്തേക്ക് മാറ്റിവെക്കേണ്ടി വരും..പ്രസവം ഏതു
കാലത്തായാലും ബുദ്ധിമുട്ടാകും...എന്താ തയ്യാറാണോ? 'എനിക്കൊന്നുറങ്ങണം , പരസഹായമില്ലാതെ നടക്കണം' എന്ന ലളിതമായ
രണ്ടാവശ്യങ്ങളുമായി എത്തിയ എനിക്കെന്തു തടസ്സം ഒരു മാസവും 21 നീണ്ടു നിന്ന
ചികിത്സക്കു തുടക്കം കുറിച്ചു.
നട്ടെല്ലിനു കേടു വന്ന കല്യാണപ്രായമായ മകളെ
നാട്ടുകാരും വീട്ടുകാരും അറിയാതെ ചികിത്സിക്കുക എന്ന അമ്മയുടെ ഉദ്യമത്തിനു മുന്പില്
സഹായത്തിനു ഹോംനേഴ്സിനെ വെക്കുക മാത്രമേ എനിക്കു നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ...
അമ്മ എനിക്കു കല്ല്യാണ ആലോചനകള്‍ മുടങ്ങാതിരിക്കാനായും, രോഗവിവരം
ആരുമറിയാതിരിക്കാനുമായി വീട്ടിലിരുന്നും സകല അമ്പലങ്ങളിലും, ജ്യോതിഷികളുടേയും
അടുത്തു പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു പോന്നു. ഹോംനേഴ്സിനെ അന്വേഷിച്ചിരുന്ന ദിവസങ്ങളില്‍ മനസ്സില്‍
നൂറുപ്രധിഷേധങ്ങളായിരുന്നു. കേരളത്തിലെ വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക്
ഇമ്മാതിരി അസുഖങ്ങള്‍ വരാന്‍ പാടില്ലേ, അഥവാ വന്നാല്‍ തന്നെ വീട്ടില്‍ നിന്നുള്ള
ഇത്തരം സേവനങ്ങള്‍ ലഭ്യമാകില്ലേ…ഇല്ല എന്നു തന്നെയായിരുന്നു ഉത്തരം, എനിക്കും ഹോം
നേഴ്സിനെ തന്നെ നിര്‍ത്തേണ്ടി വന്നു.ചെറിയ അനിയന് ഹോംനേഴ്സ് വരും വരെ എനിക്കു
തുണയായി ആറു ദിവസം കൂട്ടു നിന്നു. അതു തന്നെ വലിയ കാര്യമായിരുന്നു.
നിറഞ്ഞ അനാഥത്തത്തില്‍ കൂട്ടു വന്ന
വൃദ്ധയായ ട്രീസചേച്ചി എന്റെ ഇടം കൈകൊണ്ട് കോരി വായിലേക്കെത്താത്ത സ്പൂണ്‍
സ്നേഹപൂര്‍വ്വം വായിലടുപ്പിച്ചു തന്നു, സ്റ്റൂളീലിരുത്തി വൃത്തിയായി കുളിക്കാന്‍
പാകത്തിനു വെള്ളം കോരിയൊഴിച്ചു തന്നു, കൈപിടിച്ച് വലതു ഭാഗം താങ്ങി നടത്തി
ഉഴിച്ചില്‍ മുറിയില്‍ കിടത്തി തന്നു, ഇടക്കിടെ താഴ്ന്നു പോകുന്ന ബിപിയുടെ
അബോധാവസ്ഥയില്‍ ഞാന്‍ അവരെ നോക്കി ‘അമ്മേ; എന്നു വിളിച്ചു കരഞ്ഞിരുന്നെത്രെ.കഴുത്തൊപ്പം
വെട്ടിയ മുടി വേഗം വളരട്ടെ എന്നും പറഞ്ഞ് തല നിറച്ചും എണ്ണ തേച്ച് മസ്സാജ്ജു
ചെയ്തു തന്നു,മസ്സാജിന്റെ സുഖത്തില്‍ കണ്ണടയുമ്പോള്‍ ഉഴിച്ചില്‍ക്കാരി സല്‍മാത്ത
ഭീഷണിപ്പെടുത്തും 'പകലുറങ്ങല്ലേ'
രാത്രികളിലെല്ലാം
കുഞ്ഞുകുട്ടിക്കെന്നവണ്ണം ട്രീസച്ചേച്ചി കേട്ടതും കേള്‍ക്കാത്തതുമായ മുത്തശ്ശി
കഥകള്‍ പറഞ്ഞു തരുമായിരുന്നു. അത് കേട്ട് കേട്ടായിരുന്നു ചിലപ്പോള്‍ ബോറടിച്ചും,
ബോറടിക്കാതെയും ഉറങ്ങാറ്. ആ കഥകള്‍ വലിയ ആശ്വാസം തന്നെയായിരുന്നു.
പിന്നെ
പ്രിയം എന്റെ നോക്കിയയുടെ കുട്ടി ഫോണിനോടായിരുന്നു. അതിനെ ഞാന്‍ പ്രാണനോളം
സ്നേഹിച്ചു, അതിലായിരുന്നു എന്നില്‍ ഊര്‍ജ്ജം നിറക്കുന്ന സ്നേഹവിളികള്‍
വന്നിരുന്നത്. ഇടക്കിടെ തിരക്കിട്ട് പൊതിച്ചോറുമായി അമ്മ വരും, പിന്നെ വിരലില്‍
എണ്ണാവുന്ന ചില സുഹൃത്തുക്കള്‍ ,അല്ലെങ്കിലും നമ്മള് ഒറ്റപ്പെടുമ്പോഴാണ് നമ്മുടെ
ശരിയായ സുഹൃത്തുക്കളെ തിരിച്ചറിയുക. അവര്‍
പോയി കഴിഞ്ഞാല്‍ പിന്നെയും ശൂന്യമാകുന്ന ദിനങ്ങള്‍. അടുത്ത മുറിയിലുണ്ടായിരുന്ന
ബ്രയിന്‍ ട്യൂമറുകരാനായ സനുവെന്ന 10 വയസ്സുകാരനായിരുന്നു ഒരാശ്രയം തുടക്കത്തില്‍,
ഒരു ദിവസം പൊടുന്നനെ അവന് മരിച്ചു പോയി, ആ ദിവസങ്ങള്‍ ഓര്‍ക്കാനിപ്പോഴും വയ്യ.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈകാലുകളുടെ ഭാരം കുറഞ്ഞു വന്നു ഒപ്പം വേദനകളും,
ചികിത്സ പുരോഗമിക്കുംതോറും ആത്മവിശ്വാസം കൂട്ടുന്ന തരത്തിലായിരുന്നു വേദനകളുടെ
കുറവ്, തിരിച്ചു പോരുമ്പോള്‍ ആരുടെയും കൈപിടിക്കാതെ വേദനിക്കാതെ ആയിരുന്നു ഞാന്‍
നടന്നത്.ഡോക്ടര്‍ പറഞ്ഞത്രയും വിശ്രമം കഴിഞ്ഞപ്പോള്‍ സ്ഥിതി നേരെ തിരിച്ചും ആയി
അവസ്ഥ. ശരീരം വെറുതെ കിടന്നും ഇരുന്നും മടിച്ചിയായിരിക്കുന്നു, അതു പാകപെടുത്തി
എടുക്കല്‍ അതിലും വേദനാജനകമായിരുന്നു. ഒരു സാധാരണ നടത്തം പോലും ഓരോഭാഗത്തേയും
വേദനിപ്പിച്ചു. സുഖചികിത്സക്കു പോയ ആള്‍ക്കെന്ത് അസ്വസ്ഥത എന്ന മട്ടിലാണ് ഭൂരിഭാഗം
ആള്‍ക്കാരും കരുതുന്നത്. അതു മടിയായും, വെറുതെ ഇരുന്നു കാശു മേടിക്കുന്ന ആളായും
കരുതാന്‍ വഴിയൊരുക്കി, ചിലരുടെ അസ്വാരസ്യങ്ങള്‍ ജോലി ഉപേക്ഷിച്ചു കൂടെ എന്ന
ചോദ്യമായി തെളിഞ്ഞും ഒളിഞ്ഞും കേള്‍ക്കേണ്ടി വന്നു. എക്സര്‍സൈസ് ചെയ്യാതിരുന്ന
ഒരാള്‍ ചെയ്തു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന തരം അസ്വസ്ഥത മാത്രമാണെന്നു ചിലരോട് പറയുകയും
ചെയ്തു. അന്നതിനെ മറികടക്കാനും ഉത്തരം പറയാനും പാകത്തിനു ആത്മവിശ്വാസം നിറഞ്ഞ ഒരു
ശക്തി എനിക്കു ചികിത്സയിലൂടെ കിട്ടിയിരുന്നു
പക്ഷെ ആ അത്മവിശ്വാസം അധിക കാലം നിലനിന്നില്ല, അപ്പോഴേക്കും
ഒരു പുതിയ പ്രശ്നം തലപൊക്കി. ചെറിയ കല്ലില്‍ തട്ടിയാല്‍ പോലും ഞാന്‍ മറിഞ്ഞു
വീഴാന്‍ തുടങ്ങി, കല്ല് എന്നു പറഞ്ഞാല്‍ ഒരു കുഞ്ഞു പൊട്ടോളം വലുപ്പമായാലും മതി.
കണ്ട് നിലക്കുന്നവരെല്ലാം ചിരിക്കും, ഞാനും കൂടെ ചിരിക്കും, ഇതു പതിവായപ്പോള്‍
എന്റെ ചിരിയണഞ്ഞു, ഒപ്പം ആത്മവിശ്വാസവും.
ഫ്ലാറ്റായ ചെരിപ്പില്‍ നിന്നും തെന്നി വീഴുക, കയറ്റം
കയറുമ്പോല്‍ പിന്നോക്കം മറിഞ്ഞു വീഴുക. ഒരല്പം മിനുസമുള്ള ഏതു സ്ഥലത്തും വീഴുക
എന്നു തുടങ്ങി നടക്കാന്‍ തന്നെ ധൈര്യമില്ല്യാത്ത രീതിയിലേക്കു ഞാന്‍ മാറി.
അലോപ്പതിക്കാരും, ആയുര്‍വേദക്കാരും പറഞ്ഞു ഒരു കുഴപ്പവുമില്ല ഇപ്പോഴെന്ന്.അതു
2008 വരെ തുടര്‍ന്നു.
ഒരിക്കള്‍ അടുത്ത
സുഹൃത്തായ മൈത്രിയോട് കാര്യം പറഞ്ഞു, അദ്ദേഹമാണ് വയനാട്ടിലുള്ള മറ്റൊരു വൈദ്യരെ
പരിചയപെടുത്തിയത്.അദ്ദേഹം പറഞ്ഞത് ചികിത്സകളുടെ സൈഡ് എഫക്ട് ആണ്, എന്റെ മസിലികള്‍,
പ്രത്യേകിച്ച് നടുമ്പുറത്തേത് സ്റ്റിഫ് ആയിപ്പോയതു കൊണ്ടാണീ വീഴ്ചകള്‍ എന്നു. 2
മാസം അദ്ദേഹത്തിന്റെ വക ചികിത്സ, അതിനേയും തോല്‍പ്പിച്ചു. ആത്മവിശ്വാസത്തോടെ,
നടക്കാനാരംഭിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം, ഒരു പക്ഷെ ഞാന്‍ കുട്ടിക്കാലത്തു
പിച്ചവെച്ചതിലും ആഹ്ലാദിച്ചിട്ടുണ്ടെന്നു തോന്നി...
ചില്ലറ ബുദ്ധിമുട്ടുകള്‍
ബാക്കിയായെങ്കിലും പരസഹായമില്ല്യാത്ത ഈ യാത്ര സന്തോഷം തന്നെ..എന്നാലും ചിലപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍,
ഉറക്കമില്ലാത്ത ചില രാത്രികളില്‍, ചില യാത്രകള്‍ കാണുമ്പോള്‍ ആലോചിക്കും.. സ്വപ്നത്തിലോ
മറ്റോ ആയിരുന്നോ ഞാന്‍ എന്നൊരു പെണ്‍കുട്ടി ഒരു ബാക്ക്പാക്കും തൂക്കി, കേരളത്തിലെ
കാടായ കാടെല്ലാം കയറി ഇറങ്ങിയത്?? ആദിവാസി ഊരുകള്‍ തേടി കിലോമീറ്ററുകളോളം നടന്നിരുന്നത്,
അതു നടന്നതു തന്നെയായിരുന്നോ? ഇനി അങ്ങനെ വീണ്ടുമൊരു യാത്ര സാധിക്കുമോ?? ആശങ്കയോടെയാണെങ്കിലും
ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, അങ്ങനെ ഒരു കാലം എനിക്കിനിയും ബാക്കി ഉണ്ടെന്നു....കാരണം
എന്റെ കൈതുമ്പിലൊരു കുഞ്ഞു കയ്യുണ്ട് കിട്ടാന്‍ വലിയ പ്രയാസമായിരിക്കും എന്നു ഡോക്ടര്‍മാര്‍
വിധിയെഴുതിയത്, അതോ ഒട്ടും പ്രയാസപ്പെടുത്താതെ കടന്നുവന്നതും…
30 comments:
ആരും തെറ്റിദ്ധരിക്കരുത്, ഇതൊരു ഫുട്ട്ബോള്‍ കഥയല്ല, കാലുകള്‍ക്ക് ഇത്തരത്തിലും ഒരു കഥയുണ്ടെന്ന് തോന്നിയതില്‍ നിന്നു വന്ന പോസ്റ്റാണേ..പതിവു പോലെ ഗൂഗിളില്‍ ചിത്രങ്ങള്‍ പബ്ലിഷ് ചെയ്ത കലാകാരന്/കാരികളോട് ചിത്രങ്ങള്‍ക്ക് കടപ്പാട്...
എന്താ പറയുക ,, വിധിയെ പഴിച്ചു ചുമ്മാ വിഷമം പിടിച്ചു വീട്ടില്‍ ഇരിക്കാതെ ആത്മവിശ്വാസത്തോടെ പൊരുതിജയിച്ചല്ലോ ,,അതില്‍ സന്തോഷവും ദൈവത്തോടു നന്ദിയും പറയാം , നമ്മുടെ ഏതു അവയവത്തിന്റെയും വിലയറിയണം എങ്കില്‍ എന്തെങ്കിലും ഒരു പരിക്ക് പട്ടണം എന്ന് പറയുന്നത് എത്ര ശരിയാ അല്ലെ ,, ആത്മവിശ്വാസം കൈവിടാതെ ഇനിയും മുന്നേറാന്‍ സാധിക്കട്ടെ .
അനുഭവിച്ചറിയുമ്പോഴേ വേദനകളുടെ തീക്ഷ്ണത ബോദ്ധ്യമാകൂ!അല്ലാത്തവര്‍ അപരന്റെ വേദനകളെ പരിഹസിക്കാനും,കളിയാക്കാനും തുനിഞ്ഞുകൊണ്ടേയിരിക്കും.
ഡോക്ടറുടെ പെരുമാറ്റം ആതുരസേവനരംഗത്തിന് കളങ്കമായി മാറുന്നില്ലേ?!എളിയവരായ ട്രീസാമ്മ സേവനം എത്രയോ ഉല്‍കൃഷ്ടം!
നന്നായി എഴുതി
ആശംസകള്‍
എത്ര പറഞ്ഞാലും അന്യന്റെ വേദന മനസ്സിലാക്കാന്‍ അവനവനു തന്നെ അത്തരം അവസ്ഥ സംഭവിക്കേണ്ടിയിരിക്കുന്നു എന്നിടത്താണ് ഇപ്പോഴും കാര്യങ്ങള്‍. ഇനി മറ്റൊരുവന് നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കാണ് എന്തെങ്കിലും ശാരീരിക വിഷമതകള്‍ ഉള്ളതെങ്കില്‍ അതൊക്കെ ജാടയും അഭിനയവുമാക്കാന് മനുഷ്യര്‍ക്ക് പ്രത്യേക കഴിവാണ്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. ഒപ്പം കേള്‍ക്കുന്ന പഴികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ കഴിഞ്ഞതും. തീര്‍ച്ചയായും നാളെ ചുറുചുറുക്കൊടെ ആദിവാസി ഊരുകള്‍ ഇനിയും ധാരാളം കയറിയിറങ്ങാന്‍ കഴിയും. തീര്‍ച്ച. ധൈര്യപൂര്‍വ്വം മുന്നോട്ട്.
തളര്‍ത്തുവാന്‍ നോക്കുമ്പോഴെല്ലാം വിധിയോട് പറയണം... നായകന് ദിലീപിനെപ്പോലെ... 'വിടില്ല ഞാന്‍... വിടില്ല..' എന്ന്. ആശംസകള്‍.
കാല്ക്കഥ കഥയല്ലേ?
എന്തായാലും നമ്മുടെ കാണാവേദനകളൊക്കെ മറ്റുള്ളവര്‍ക്ക് നിസ്സാരവും പലപ്പോഴും അഭിനയമായും തോന്നാറുണ്ട് എന്നതൊരു വസ്തുത തന്നെ.
ശ്ശ്യോ ന്റെ ഗൗരീ....എത്ര നന്നായി എഴുതിയിരിക്കുന്നു.ലളിതം, അര്‍ത്ഥ സമ്പുഷ്ടം, വായിക്കുന്നവര്‍ക്ക് സ്വന്തം അനുഭവം എന്നു തോന്നും വിധം. പൂര്‍ണ്ണ സുഖം കാലം തരും എന്നു തന്നെ വിശ്വസിക്കുന്നു. ഇതുപോലൊരു ശാരീരിക/മാനസികാവസ്ഥയിലൂടെ കടന്നു പോയതാണ് ഞാനും . ഇപ്പോഴും കടന്നു പോകുന്നുമുണ്ട്, അത്ര കഠിനതരമല്ലെങ്കിലും. അലോപ്പതി മരുന്നുകള്‍ നിര്‍ത്താന്‍ അത്യാഗ്രഹമുണ്ട്. എവിടെ നടക്കാന്‍.
എന്റെ ദൈന്യതയും പോസ്റ്റ് ചെയ്യാന്‍ പലവട്ടം ഒരുങ്ങിയതാണ്. എഴുതണം, ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയുമായല്ലോ. ഗൗരി എഴുതിയതുപോലെ touching ആയി എഴുതാനൊന്നും എനിക്ക് കഴിയുമെന്നു തോന്നുന്നില്ല. :)
പിന്നെ ആ ഹോംനഴ്സ്നെ എവിടുന്നാ കിട്ടിയത്?:))
ഇതുമായി ബന്ധമൊന്നുമില്ലെങ്കിലും ഇന്നലെ ഞാന്‍ പാദങ്ങളെ കുറിച്ച് /ചെരുപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നു. ഏതു ബ്രാന്‍ഡ് വേണം എന്നിങ്ങനെ.:)
ശരിയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്ന് പറയുമ്പോലെ തന്നെയാണ് ഓരോ അവയവങ്ങളുടെയും കാര്യം
കാൽക്കഥ... സ്വന്തം അനുഭവമെന്നപോലെയുള്ള എഴുത്ത്.
നന്നായിരിക്കുന്നു. ആശംസകൾ...
ചിത്രങ്ങൾ ആർക്കും ഗൂഗിളിൽ പബ്ലിഷ് ചെയ്യാൻ കഴിയില്ല. അവരവരുടെ സൈറ്റുകളിലാണ് പബ്ലിഷ് ചെയ്യുന്നത്. ചിലപ്പോൾ ഒന്നിലധികം സൈറ്റുകളിൽ ഉണ്ടാവാം. സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ അവയൊക്കെ പ്രദർശിപ്പിക്കുന്നുവെന്നേയുള്ളൂ.
ഉദാഹരണമായി ആദ്യത്തെചിത്രം ഈ സൈറ്റിൽ (http://fineartamerica.com/featured/legs-joni-mcpherson.html) ആണുള്ളത്. വിലയും കൊടുത്തിട്ടുണ്ട്.
സൗജന്യമായി ചിത്രങ്ങൾ ലഭ്യമാക്കുന്ന സൈറ്റുകളും ഉണ്ട്. എഡിറ്റ് ചെയ്യുകയോ പേരോ വാട്ടർമാർക്കോ നീക്കംചെയ്യുകയോ അരുതെന്ന നിബന്ധനയും അതോടൊപ്പമുണ്ടായിരിക്കും.
എത്ര ലളിതമായിട്ടാണ് ഗൗരി കാല്ക്കഥ പറഞ്ഞത്! ഓരോന്നിന്റെയും വില അറിയണമെങ്കില്‍ ഒന്ന് മുടങ്ങി നോക്കണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് എത്ര ശരിയാണല്ലേ...എഴുത്ത് ഒരുപാടിഷ്ടായിട്ടോ :)
love u dear.. !
നന്നായി എഴുതി...
ശരീരത്തിന്റെ ഓരോഭാഗത്തിന്റേയും പ്രാധാന്യം നാം മനസ്സിലാക്കുന്നത് വയ്യായ്ക വരുമ്പോഴാണ്!മറ്റുള്ളവർക്ക് അത് സ്വയം അനുഭവിച്ചറിയുന്നത് വരേയ്ക്കും തമാശയായിട്ടും തോന്നും.
ഓരോ ആപത്തിൽ നിന്നും കരകയറാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയുമാണ് പ്രധാനം. അതുണ്ടായല്ലോ...
(ഓ.ടോ. എഴുത്ത് നന്നായിട്ടുണ്ട്)
ലേബൽ അനുഭവം എന്നാണല്ലോ..
വായിക്കുമ്പോഴും അത് തന്നെ തോന്നുന്നു..
ഈശ്വരാ ഈ ഒരു അനുഭവം വരാതിരിക്കട്ടെ..
ബാക്ക്പാക്കും തൂക്കി, കേരളത്തിലെ കാടായ കാടെല്ലാം കയറി ഇറങ്ങാൻ കഴിയട്ടെ..
വളരെ ഇഷ്ടമായി എഴുത്ത്..
ഗൌരി
കാൽക്കഥയിൽ തുടങ്ങി
നടുവു വിശേഷങ്ങൾ വിവരിച്ചു
ഒടുവിൽ ഒരു നല്ല പര്യവസാനത്തിൽ
എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം
ഈഅനുഭവ വിവരണം നന്നായി.
ചുരങ്ങൾ കയറുവാൻ അല്ല ചിത്രത്തിൽ
കണ്ടതുപോലെ മരങ്ങൾ കയറുവാൻ
സർവ്വേശ്വരൻ സഹായിക്കട്ടെ!
ആശംസകൾ !
വീണ്ടും പോരട്ടെ ഇത്തരം ഹൃദയഹാരിയായ
കുറിപ്പുകൾ. എന്റെ ബ്ളോഗിൽ വന്നതിലും
തന്നതിലും വീണ്ടും നന്ദി
വീണ്ടും കാണാം
എഴുതുക അറിയിക്കുക
നല്ല വിവരണം ....ഈ ആത്മവിശ്വാസം എന്നുമുണ്ടാവട്ടെ ...
Powerful writing as usual...
ആദ്യ ഭാഗം വായിച്ചപ്പോൾ എന്താണു പറഞ്ഞു വരുന്നതെന്ന് ശങ്കിച്ചു.
ബാക്കി ഭാഗം വായിച്ചപ്പോൾ നല്ല വിഷമം തോന്നി.ഇപ്പോൾ അസുഖം നന്നായി കുറഞ്ഞു കാണുമെന്നു വിശസിക്കുന്നു.!
ആത്മവിശ്വാസം അതുണ്ടേല്‍ എല്ലാം നേടാന്‍ സാധിക്കും . ഉള്ളിന്റെ ഉള്ളില്‍ എല്ലാം തരണം ചെയ്തു ജീവിക്കണമെന്ന ആഗ്രഹം ശരിക്കും ഉണ്ടായെങ്കില്‍ ഉറപ്പിച്ചുകൊള്‍ക അവിടെ പ്രപഞ്ചാത്മാവിന്റെ സാന്നിദ്ധ്യമുണ്ടെന്നു ....ആ വിശ്വാസം ഗൌരിയെ മുന്നോട്ട് നയിക്കും ...ആശംസകള്‍ !
:)
>ഉറച്ച കാല്‍വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍ << ഏത് കാലത്താണോ ആവോ ? ഉള്ളത് ഇല്ലാതാവുമ്പോഴാണു ഉണ്ടായിരുന്നപ്പോഴത്തെ വിലയറിയുക. അതിൽ ഒന്നാണ് ആരൊഗ്യം, ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥനയോടെ
തികച്ചും ഹൃദയം തൊട്ടറിയാവുന്ന വിധമുള്ള രചന ......., അവസാന ഭാഗം ഒരു പിടിച്ചിലോടെ കുരുക്ക് പൊട്ടിച്ചു വീണ്ടും പാറിപ്പറക്കാനുള്ള വ്യഗ്രതക്ക് ശക്തി കുട്ടുന്ന ചിറകായാണ് ആ കുഞ്ഞ് വിരല്‍ തുമ്പിന്റെ സ്പര്‍ശം ....... അതുമാത്രം മതി ചങ്ങാതി ..... താങ്കള്‍ക്ക് പറന്നുയരാന്‍.....
പിടിച്ചിരുത്തുന്ന രചന...... അലക്കി പൊളിച്ചു..... മനസ്സു നിറഞ്ഞ ആശംസകൾ.....
വിധിയെ പഴിക്കാതെ വിധിയെ തോല്പിച്ച
അനുഭവാവിഷ്കാരം പോലുള്ള കുറിപ്പുകളാണല്ലോ ഇത്
കൺഗ്രാജുലേഷൻസ് എഗ്യെൻ ..ഗൌരിനാഥ്
ഗൗരീ..
ഞാൻ ഒരു ഭീരുവാണ് കേട്ടോ..
ഇത്രക്ക് ഫൈറ്റിംഗ് സ്പിരിറ്റ് എനിക്കുണ്ടാവാൻ സാധ്യത ഇല്ല.
പക്ഷെ വേദനയിൽ തുടങ്ങി സൈഭാഗ്യത്തിൽ കൊണ്ടുചെന്നെത്തിക്കുന്ന എഴുത്ത് നല്ല ഇഷ്ടായി.
അവസാന വരികൾ സന്തോഷം നൽകി ...
ഇനിയും ഒരുപാട് മുന്നോട്ട് നടക്കാനാകട്ടെ ..!!!
Ithu kathayo atho...
Manassinte dharyam anu innee nilayil ethan kazhinjathu.. Munpottum dhairyamayi athmaviswasathode munneran kazhiyatte..
ഇരുട്ടടി പോലെ വന്നു വീഴുന്ന ചില രോഗാവസ്ഥകൾ അതുവരെയുള്ള ജീവിതം നൽകിയ ആത്മവിശ്വാസം മുഴുവനും ചോർത്തിക്കളയും. പഴയ അവസ്ഥയിലേക്കൊരു തിരിച്ചു പോകലുണ്ടാവില്ലെന്നു ലക്ഷണമൊത്ത ഡോക്ടർമാർ തന്നെ വിധിയെഴുതുമ്പോൾ ജീവിതത്തോളം ഭാരം മറ്റൊന്നിനും ഇല്ലെന്നു തോന്നും. ഇതിനെയെല്ലാം അതിജീവിച്ചല്ലോ.ആ മനഃശക്തിക്ക് അഭിനന്ദനങ്ങൾ. എഴുത്തിനും.
ലവ്യൂ യൂ... ഉമ്മകൾ... ആത്മവിശ്വാസം മുറുകെ പിടിക്കുക...
Post a Comment