Saturday, 13 December 2025

മിയ കിളിയും ഞാനും പിന്നെ ഞങ്ങളുടെ ഡിപ്രഷനും

 


മിയ ഞങ്ങളുടെ കിളി പെണ്ണാണ്. ലോക്ക് ഡൌൺ കാലത്ത്, മോൾടെ നിർബന്ധത്തിനു വാങ്ങിയ ഗ്രീൻ വയലറ്റ് ലവ് ബേർഡ്സിൽ ഒരാളാണ് മിയ , കാര്യം ഗ്രീൻ വയലറ്റ് എന്നൊക്കെയാണ് പേരെങ്കിലും, അവൾക്ക് ശരിക്കും നീല നിറമാണ്. ഞങ്ങളുടെ നടുമുറ്റത്ത് വളരുന്ന അമ്മിണി കുട്ടി എന്ന മരവും ചെടികളും ആയി നല്ല പച്ചപ്പാണ്, അവിടെ ഇവരെ  പറക്കാൻ വിട്ട ഒരു ദിവസം, അവളുടെ ഇണയായ ആൺ കിളി പുറത്തേക്ക് പറന്നു പോയിരുന്നു. മനുഷ്യരോട് ഇണക്കമില്ലെങ്കിലും അവർ രണ്ടുപേരും അവിടെ പറന്നു നടക്കുമായിരുന്നു അതിനിടയിൽ ആരോ ഗ്രിൽ തുറന്നപ്പോഴാണ് കിളി പുറത്തേക്ക് പോയത്. ഇത്തരം കിളികൾ പുറത്ത് സർവൈവ് ചെയ്യാൻ സാധ്യതയില്ല എന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് ആ കിളി ചത്ത് പോയി കാണണം .

കൗമാരത്തിന്റെ കിറുക്കുകളിലേക്ക് കാലെടുത്തു വെച്ച ഇവിടുത്തെ മനുഷ്യകുട്ടിയുടെ മാറ്റവും , മനുഷ്യനോട് ഒട്ടും  ഇണക്കം കൂടെ ഇല്ലാതെ  ആയപ്പോൾ അവൾക്കും കിളിയെ  പതിയെ മടുത്തു തുടങ്ങിയിരുന്നു. 

ഒറ്റയ്ക്ക് ആയിപ്പോയ മിയക്കിളിക്ക് കൂട്ട് പിന്നെ ഞാനായിരുന്നു, എനിക്കാണെങ്കിൽ സംസാരിക്കാൻ കിളിയോ മരമോ പുല്ലോ പുൽച്ചാടിയോ മതിയെന്നതാണ് സത്യം, ഇടയ്ക്കിടെ മുകളിൽ ചെന്ന് അവളോട് വിശേഷം പറയും. അവൾക്ക് കടിച്ചു കളിക്കാൻ ഇലകൾ കൊടുക്കും, ഇഷ്ടമുള്ള സീഡ്സ് കൊടുക്കും, നിറയെ വിശേഷങ്ങൾ പറയും താഴെയിരുന്നാലും മുകളിലേക്ക് ശൂ ശൂ ... എന്ന് വിളിച്ചു അവളോടെന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. പല തരം കിളി ചിലപ്പിലൂടെ, തല ചെരിച്ചെന്നെ നോക്കിയും അവളതിനു മറുപടികൾ തരും. ഞാനത് മൊഴിമാറ്റി ഉത്തരവും പറയും. ഞാനോ ആമിയോ പുറത്ത് നിന്ന് വരുന്നത് കണ്ടാൽ ചിറക് വിടർത്തി ഒരു സംന്തോഷപ്രകടനവും കൂടെയുണ്ട്. അങ്ങനെ അവൾ ഒറ്റക്കല്ലെന്നും ഞങ്ങൾ ഒരുമിച്ചാണെന്നും ഞാൻ ഉറപ്പു വരുത്തി കൊണ്ടിരുന്നു .

എന്നാലും ഒറ്റയ്ക്കായി പോയ ആ പാവത്തിന് ഞാൻ തന്നെയായിരുന്നു അടുത്ത കൂട്ടുകാരി എനിക്ക് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു .

അങ്ങനെയിരിക്കെയാണ്, ഈയടുത്ത് എനിക്ക് ഒരു മൈൽഡ് ഡിപ്രഷൻ വന്നത്. സദാ നെഞ്ചിൽ ഒരു ചിത എരിയും പോലെ എന്തോ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ആവശ്യമില്ലാത്ത സങ്കടങ്ങൾ, ഉത്കണ്ഠകൾ, വേദനകൾ, ഓർമ്മകൾ, വിഷമങ്ങൾ ഒക്കെ മാത്രമായി ഞാൻ  . പുറത്തേക്കിറങ്ങാനും മടിയായി. ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷന്റെ മൈൽഡ് വേർഷൻ ആണത്രേ, പെരിമെനോപോസിന്റേതായിരിക്കാം എന്ന് പറഞ്ഞു. വലിയ ഡിപ്രഷനുകളും മാനസിക പ്രശ്നം ഉള്ളവരെയെല്ലാം ഓർത്ത് എനിക്ക് വളരെ വിഷമം തോന്നി. എന്തായിരിക്കും കഠിനമായ അവസ്ഥയിൽ അവരെ വേട്ടയാടുന്ന വേദനകൾ എന്നോർത്ത് സങ്കടപ്പെട്ടു. 

നിലവിൽ എനിക്ക് ഉണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളെയും അത് പറിച്ചു കളഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന എല്ലാ പണികളും മടുത്തു, നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ഞാൻ ചെടികളെ മര്യാദയ്ക്ക് നോക്കാതെയായി. മിയ കിളിയോട് സംസാരിക്കാറേ ഇല്ല്യ. വീട്ടിലെ സഹായി മുടങ്ങാതെ അവൾക്കുള്ള വെള്ളവും കഴിക്കാനുള്ളതും എടുത്തു കൊടുക്കും, ചെടികൾക്കെല്ലാം വെള്ളമൊഴിക്കും, അമ്മിണി കുട്ടി എന്ന മരമാകട്ടെ തുടരെ ഇല പൊഴിച്ചും പ്രധിഷേധിക്കുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞ എന്റെ കൂട്ടുകാർ എല്ലാവരും എനിക്ക് ചുറ്റും പലപ്പോഴായി വന്നു. അവരെന്നെ എന്നെ സഹായിച്ചതിന് കണക്കില്ല. ഉറക്കമില്ലാത്ത രാത്രികളിൽ കാനഡയിൽ നിന്ന് രശ്മി വിളിച്ചു എന്റെ ഉറക്കം വരുവോളം സംസാരിക്കും. എല്ലാ ദിവസവും 'എടീ നീ ഓക്കേ അല്ലെ' എന്നും ചോദിച്ചു ബാംഗ്ലൂരിൽ നിന്ന് അനുമോൾ വിളിക്കും. എന്തെങ്കിലും വായിൽ തോന്നിയത് പറഞ്ഞെന്നെ ചിരിപ്പിക്കും. എന്റെ പാർട്ണർ ഓടിയോടി വരും, ഫോണിൽ ഇടയ്ക്കിടെ വിളിക്കും. ചില രാവുകളിൽ ചിലപ്പോൾ രാജും  രമ്യയും വരും. തിരുവന്തപുരം മുഴുവൻ കറങ്ങും, രാത്രികളിലെ ശംഖുമുഖം ബീച്ചും, തുമ്പ ബീച്ചും കണ്ട് കഥ പറഞ്ഞു ഞങ്ങൾ രാവെളുക്കുവോളം നടക്കും. 

 കടൽ തീരത്തിരുന്ന് ചായ കുടിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെല്ലാം നടത്തി തന്ന് , കവിത പോലെ സുന്ദരമായ പടങ്ങൾ എടുക്കും. വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. നമിത ആഴ്ചയിലൊരിക്കലെങ്കിലും വന്നു എവിടെയെങ്കിലും വച്ച് കണ്ടു,  ഞങ്ങൾ തിരുവനന്തപുരം മുഴുവൻ അളക്കും. 

എന്റെ മുഴുവൻ ദൗർബല്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും അവർ കാവലിരുന്നു. എന്റെ സങ്കടകടൽ ഇരമ്പിയാർകുമ്പോൾ, കനത്ത കടൽ ഭിത്തി പോലെ അവരെല്ലാവരും എനിക്കൊപ്പം നിന്നു . പലപ്പോഴും സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വരുമായിരുന്നു, ഞാൻ എത്ര ഭാഗ്യം ചെയ്ത ജന്മമാണെന്ന് ഓർത്തെന്റെ ഹൃദയം തുടിക്കുമായിരുന്നു. എനിക്ക് ചുറ്റും എത്ര സ്നേഹം നിറഞ്ഞ ഹൃദയങ്ങൾ ആണെന്ന് ഓർക്കും.

 വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഞാൻ ഇതിനെ റിക്കവർ ചെയ്തു തുടങ്ങി. നെഗറ്റീവ് ആയ, എന്നെ ബുദ്ധിമുട്ടിക്കുന്ന എല്ലാവരെയും, എല്ലാ തരം ജോലികളെയും ഞാൻ ഉപേക്ഷിച്ചിരുന്നു.

അതിനെല്ലാം ശേഷമാണ് ഞാൻ മിയ കിളിയെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊടുക്കുന്ന വെള്ളവും ഭക്ഷണവും അതെ പോലെ ദിവസങ്ങളോളം ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഉണ്ടകുട്ടി ആയിരുന്ന ആ ശരീരം, ഒരു ബ്ലേഡ് പോലെയായിരിക്കുന്നു, തീരെ കനം കുറഞ്ഞിട്ടുമുണ്ട് , പഴയ പോലെ ചിലയ്ക്കലോ വർത്തമാനമോ ഇല്ല. തൂങ്ങി പിടിച്ചിരിപ്പാണ്.

ഞാനോർത്തു, പാവം ഒറ്റയ്ക്കായി പോയതിന്റെ വിഷമമായിരിക്കും. ആമിയുടെ അനുവാദത്തോടെ അവളെ കൊണ്ടുപോയി അടുത്തുള്ള ഒരു കിളികളുടെ പെറ്റ് ഷോപ്പിൽ ഏൽപ്പിച്ചു. അവളെ പോലുള്ള നിറയെ കിളികൾ ഉള്ള ഒരിടം, അവൾക്ക് നിറയെ കൂട്ടുകാരാകുമല്ലോ എന്ന് സമാധാനിച്ചു, എന്റെ വിഷമം ഞാൻ മറികടന്നു. വൈകുന്നേരം ആയപ്പോഴേക്കും കടക്കാരൻ വിളിച്ചിട്ട് പറഞ്ഞു ഈ കിളി ഇവിടെ അതിജീവിക്കുമെന്ന് തോന്നുന്നില്ല, നിങ്ങളതിനെ തിരിച്ചുകൊണ്ടുപോകൂ എന്ന്. അവൾ കഠിനമായ ഡിപ്രഷനിലാണെന്ന്.

ആ കുഞ്ഞു കിളിത്തലയിൽ ഇത്രമാത്രം വിഷാദവും ഓർമ്മകളും ഉണ്ടാകുമോ മനുഷ്യർക്ക് മാത്രമല്ലേ ഡിപ്രഷൻ വരൂ , എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ഞാൻ പെറ്റ് ഷോപ്പിൽ എത്തുമ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു

ഇടതു ചിറകിനടിയിൽ സ്വന്തം തല ഒളിപ്പിച്ച്, ഒരു ഉരുള പോലെ മറ്റു കിളികളോട് ഒന്നും കൂട്ടുകൂടാതെ, കൂടിന് ഒരറ്റത്ത് ഒറ്റയ്ക്ക് ചുരുണ്ടുകൂടി ഇരിക്കുന്നുണ്ടായിരുന്നവൾ . എന്റെ ശബ്ദം കേട്ട ഉടനെ തല ഉയർത്തി നോക്കി, പിന്നെ ചിറകു വിരിച്ചു സന്തോഷപ്രകടനമായിരുന്നു.

ഇപ്പോഴവളെ താഴെ നടുമുറ്റത്ത് കൂട്ടിലിട്ടു കാരണം അഴിച്ചുവിട്ടാൽ പറക്കാൻ മാത്രമുള്ള ആരോഗ്യം ഒന്നുമില്ല നെഞ്ചിപ്പോഴും ശരിക്കും ഒരു ബ്ലേഡ് പോലെ കൂർത്ത് നിൽക്കുക തന്നെയാണ്. അറിയാവുന്ന വെറ്റിനോട് സംസാരിച്ചപ്പോൾ കിളികൾക്കും ഇത്തരം അവസ്ഥ ഉണ്ടത്രേ.

അവളുടെ ഡിപ്രഷൻ കുറയ്ക്കാനായി ഞാൻ പഴയ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി. ആമിയും വന്നിരുന്ന സംസാരിക്കും , ഞങ്ങളുടെ വീട്ടിൽ വന്നു പോകുന്ന വിരുന്നുകാരും ഇപ്പോഴവളോട് സംസാരിക്കാൻ തുടങ്ങി.

ഇപ്പോൾ പഴയ പോലെ വെള്ളം കുടിക്കാൻ തുടങ്ങി, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. കിളി ചിലപ്പുകൊണ്ട് വീടകം നിറയാൻ തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കല പില പറച്ചിൽ ഭീഷണിപ്പെടുത്തി നിർത്തേണ്ടി വരുന്നുണ്ടിപ്പോൾ . ആരോഗ്യമായിട്ട് വേണം അവളെ വീണ്ടും നടുമുറ്റത്ത് അഴിച്ചു വിടാൻ.

പാവം ജീവികൾ മനുഷ്യനുവേണ്ടി വളർത്തിയെടുത്ത് മനുഷ്യരില്ലാതെ ജീവിക്കാൻ ആകാതെയായി. അവളോട് പറഞ്ഞിട്ടുണ്ട്, നിന്റെ കുഞ്ഞി തലയിൽ ഇത്രയും സ്നേഹവും ഓർമ്മയും വിഷാദമൊന്നും വേണ്ടാട്ടോ എന്ന് എല്ലാം കളഞ്ഞേക്കൂ, ഒരാളെയും മതിമറന്നു സ്നേഹിച്ചു, മനുഷ്യനെ പോലെയായി ഒരുപാടൊന്നും ബുദ്ധിമുട്ടരുതെന്ന് . എന്റെ അശ്രദ്ധയിലുള്ള കുറ്റബോധം ഇപ്പോഴും വിട്ടിട്ടില്ലെങ്കിലും അവളുടെ മാറ്റം മനസ്സു നിറയ്ക്കുന്നതാണ്.

Tuesday, 9 December 2025

ശാന്തി

 


അങ്ങിനെ ആ യുഗം കഴിഞ്ഞു

അച്ഛനോർമ്മകളിൽ ഏറെയും വേദനകളുടെയും മാറാത്ത മുറിവുകളുടേതുമായിരുന്നു. അതുകൊണ്ടുതന്നെ പൊതുവേ അച്ഛനെക്കുറിച്ച് ഞാൻ അധികം സംസാരിക്കില്ലായിരുന്നു. സംസാരിക്കാൻ തുടങ്ങിയാൽ എല്ലാ ഒളിച്ചിരുന്ന മുറിവുകളെല്ലാം ഉപ്പു തേച്ച പോലെ വേദനിച്ചുണരുമായിരുന്നു.

 പണ്ടൊക്കെ അച്ഛൻ അമ്മയുമായി വഴക്കടിക്കുമ്പോൾ എന്നെ അമ്മയുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടു പോകുമായിരുന്നു. മുനമ്പത്തുള്ള അച്ഛന്റെ സുഹൃത്തായ ആന്റണി അങ്കിളിന്റെ അമ്മയുടെ അടുത്താണ് എന്നെ കൊണ്ടുപോയി ഉപേക്ഷിക്കാറുള്ളത്. പിന്നെ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളുകുടിച്ച് അർമാദിച്ച് നടക്കും,  ഞാൻ അവിടെ എത്തിയാൽ ആ അമ്മൂമ്മ അമ്മയ്ക്ക് എഴുത്തെഴുതും, മകൾ ഇവിടെയുണ്ടെന്നുള്ള ആ അറിയിപ്പ് കിട്ടും വരെ എന്റെ അമ്മയ്ക്ക് അറിയില്ല ഞാൻ എവിടെയായിരിക്കും എന്ന്. അമ്മൂമ്മ എന്നെ വളരെ സ്നേഹത്തോടെ നോക്കും, ഊട്ടും, ഉറക്കും, കുറെ ദിവസം കഴിഞ്ഞും അച്ഛനെ കാണാതാകുമ്പോൾ അമ്മൂമ്മ അച്ഛന്റെ പണി സ്ഥലത്തേക്ക് ആളെ പറഞ്ഞയക്കും, 'അവനോട് ചെന്ന് പറയണം, ഇവിടെ ഇളം കള്ള് ചെത്തി ഇറക്കിയിട്ടുണ്ട് എന്ന്' .അച്ഛൻ ഉടനടി അതിനു വേണ്ടി വീട്ടിലെത്തുമ്പോൾ എന്നെ ഒരുക്കി നിർത്തിയിട്ടുണ്ടാകും. പിന്നെ അച്ഛനെയും കൂട്ടി എന്നെ നാട്ടിലേക്ക് പറഞ്ഞയക്കും.

  അച്ഛൻ തൊട്ടടുത്ത് ഉണ്ടാകുമ്പോൾ പോലും ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, മറിച്ച് എപ്പോഴാണ് അമ്മയെ അടിക്കാൻ തുടങ്ങുക എന്ന അറ്റം കാണാത്ത ഉത്കണ്ഠയിലായിരിക്കും ഞങ്ങൾ. കള്ളുകുടിച്ചു കിടന്നുറങ്ങുമ്പോൾ ഈ ലോകം മുഴുവൻ മറിഞ്ഞാലും തിരിച്ചറിയാത്ത അച്ഛൻ എങ്ങനെയാണ് മകളെ ആരെങ്കിലും കയ്യെത്തിച്ചു പിടിക്കുമോ എന്ന് ചിന്തിക്കുക? അതുകൊണ്ടുതന്നെ ഓർമ്മയിലെപ്പോഴും ഞാൻ സ്വയം യുദ്ധം ചെയ്തു മുന്നേറുന്ന ഒരാളായിരുന്നു , പക്ഷെ സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നെങ്കിലും അച്ഛന് ഏറ്റവും പ്രിയം എന്നോടായിരുന്നു.

പണ്ട് ഞങ്ങൾ തമ്മിലെന്നും വഴക്കുകൾ പതിവുമായിരുന്നു.നാട്ടുമ്പുറത്തെ സാധാരണക്കാരനായ ആയ അച്ഛന് ജനിച്ചത്, വളരെ തലതിരിഞ്ഞ ഒരു മകളായിരുന്നു. നന്നായി വായിക്കുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന, തർക്കുത്തരം പറയുന്ന, സ്നേഹം പ്രകടിപ്പിക്കുന്നതിൽ പോലും വ്യത്യസ്തതയുള്ള, അച്ഛനെ ഒരു പേടിയും കൂടാതെ ഭരിക്കുന്ന, അച്ഛനോട് ഒപ്പത്തിനൊപ്പം സംസാരിക്കുന്ന, അച്ഛനെ അടക്കം ആരെയും ചോദ്യം ചെയ്യാൻ ഭയമില്ലാത്ത ഒരു മകൾ. എപ്പോഴും സാധാരണ പെൺകുട്ടികളുടെ ലലനാ മണിത്തരങ്ങൾ കാണിക്കാതെ, ആരെയും കൂസാതെ, ആൺകുട്ടികളുമായി കൂട്ടുകൂടി നടക്കുന്ന, അന്നത്തെ കാലഘട്ടത്തിനു ഒട്ടും യോജിക്കാത്ത ഒരാൾ.

കുസൃതിയുടെ കാര്യത്തിൽ മുന്പിലായിരുന്നത് കൊണ്ട് പരാതികളുടെ പ്രവാഹമായിരുന്നു. എന്നാൽ ഞാൻ ചെയ്യുന്നത് 100% ശരിയെന്ന വിശ്വാസത്തിൽ, അതിനെതിരെ അച്ഛൻ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, അച്ഛനെ ഞാൻ നിയന്ത്രിക്കുന്നത് കൊണ്ട് വഴക്കുകൾക്ക് തീരെ ക്ഷാമമുണ്ടായിരുന്നില്ല.

അമ്മയ്ക്കും അനിയന്മാർക്കും അച്ഛന്റെ കയ്യിൽ നിന്ന് അടി കിട്ടുമെങ്കിലും എനിക്ക് അതിൽ നിന്ന് ഏതുകാലത്ത് ഒഴിവുണ്ടായിരുന്നു.

നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ പ്രിയംങ്കരനായിരുന്നെങ്കിലും വീട്ടിലെ ഉത്തരവാദിത്തങ്ങളൊന്നും എടുക്കാതെ അലസനായാണ് അച്ഛൻ ജീവിച്ചത്. അത് കൊണ്ട് പട്ടിണിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല,

അയല്വക്കക്കാർക്ക് ഓല മെടഞ്ഞു കൊടുത്തും , കൃഷി ചെയ്തും, പശു വളർത്തിയുമൊക്കെയാണ് അമ്മയും ഞങ്ങൾ മൂന്ന് മക്കളും അന്നന്നത്തെ കാര്യങ്ങൾക്കുള്ള പൈസ കണ്ടെത്തിയിരുന്നത്.

ഏതു കാലത്തും അച്ഛനോർമ്മകൾ വേദനകളുടെ ഒരു വലിയ മാറാപ്പുതന്നെയായിരുന്നു.

അനുമോൾ എന്നോട് ചോദിക്കാറുണ്ട്, ഒന്നോർത്തെടുത്തു നോക്കിക്കേ , എവിടെയെങ്കിലും കാണും നിനക്ക് ഒരു നല്ല ഓർമ്മ അച്ഛനെ കുറിച്ചെന്നു.

ഞാനിരുന്നു ഓർമ്മയിൽ പരതി, പരതി രണ്ടു നല്ല ഓർമ്മകൾ കണ്ടുപിടിച്ചിരുന്നു.

ഒന്ന് എന്റെ അനിയന്മാർ എന്നെ ഭരിക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾ ആരും അവളെ ഭരിക്കണ്ട, അവള് നിങ്ങളെ ഭരിക്കേണ്ടവളാണ് എന്ന് പറഞ്ഞവരെ പേടിപ്പിച്ച ഒരു ദിനം. പിന്നെ അച്ഛൻ നന്നായി വായിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ആ വായനാശീലം എനിക്ക് കിട്ടിയത് അച്ഛനിൽ നിന്നാണ്.

നല്ല അച്ഛനോർമ്മകൾ ഇല്ലാത്ത മൂന്ന് കുട്ടികളായിരുന്നു ഞങ്ങൾ. രണ്ട് ദിവസം മുൻപ് കൂടെ ചെറിയ അനിയനോട് ചോദിച്ചിരുന്നു, 'എടാ നിനക്ക് എന്തെങ്കിലും നല്ലോർമ്മകൾ ഓർക്കാൻ പറ്റുന്നുണ്ടോ എന്ന്;. അവൻ ഇല്ലെന്നു പറഞ്ഞു സ്നേഹത്തോടെ അവന്റെ മകനെ ചേർത്ത് പിടിച്ചു.

അച്ഛൻ കള്ളും പുകവലിയുമായി നടന്ന്, അവസാനം തലച്ചോറിലെ ഞരമ്പുകൾ പൊട്ടുന്ന അസുഖം വന്നപ്പോൾ വലിയും കുടിയും നിർത്തേണ്ടി വന്നു.

കള്ളും പുകവലിയും നിന്നപ്പോൾ തന്നെ അച്ഛൻ വേറെ ഒരാളായി മാറി. തലയിലെ ഞരമ്പുകൾ പൊട്ടുന്നതിന് അനുസരിച്ച് സ്നേഹവും വികാരങ്ങളും കൂടി വരികയും ചെയ്‌തു. ഏതോ സ്‌നേഹഞരമ്പ് പൊട്ടിവിരിഞ്ഞിട്ടുണ്ട് ആ തലയിൽ എന്നും പറഞ്ഞു അച്ഛനെ ഞാൻ കളിയാക്കുകയും ചെയ്യുമായിരുന്നു. ഞാൻ വീട്ടിൽ വന്നു തിരിച്ചു പോകുന്ന അവസരങ്ങളിലെല്ലാം , അച്ഛനെന്റെ കൈപിടിച്ചു പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എപ്പോഴൊക്കെയോ അച്ഛൻ എന്നോട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

ഞാൻ ആകട്ടെ പഴയ ഓർമ്മകളിൽ, വേദനകളിൽ കുടുങ്ങി, ആ മനുഷ്യനെ നോക്കി വികാര രഹിതയായി നിൽക്കുമായിരുന്നു . മനസ്സ് കൊണ്ടൊരു മാപ്പ് കൊടുക്കൽ നടന്നിട്ടില്ലായിരുന്നു . അത്രയും കാലത്തേ പരാതികൾ, അരക്ഷിതാവസ്ഥകൾ , ഉപേക്ഷിക്കപെടൽ, ആരുടെക്കെയോ ഉപദ്രവിക്കൽ, എല്ലാം മനസ്സിൽ കൂട്ടി വെച്ചിരുന്ന കുഞ്ഞു തന്നെയായിരുന്നു ഉള്ളിൽ ഞാൻ .

ഇതായിരുന്നു ഞങ്ങളുടെ ഏഴുമാസം മുൻപ് വരെയുള്ള ശീലങ്ങൾ.

അങ്ങനെയാണ് അനോണിമസായ എനിക്ക് ആരെന്നോ, എന്തെന്നോ അറിയാത്ത, എന്നോട് പ്രത്യേകിച്ച് യാതൊരു സ്നേഹമോ അടുപ്പമോ ഇല്ലാത്ത, ഒരാളെ ഞാൻ പരിചയപ്പെടുന്നത്, സോഷ്യൽ മീഡിയ അനോണികളുടെയും കൂടിയാണല്ലോ,

ഒരിക്കൽ എന്തിനോ വേണ്ടി സംസാരിച്ചപ്പോൾ, അച്ഛനും അമ്മയും ഇല്ലാത്ത ആ മനുഷ്യൻ അച്ഛനിലേക്ക് എന്നെ എത്തിച്ചു. ഞാൻ അയാളോട് പറഞ്ഞു 'അച്ഛനെന്റെ കൈപിടിച്ചു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ഇമോഷണലെസ്സ് ആയി മാറാറാണ് പതിവ്, എന്തോ പഴയ വേദനകൾ എനിക്ക് മറക്കാൻ പറ്റുന്നേ ഇല്ലെന്നു' പറഞ്ഞത് . അന്ന് അയാളെന്നെ ഉപദേശിച്ചു 'നിനക്ക് ബാക്കിയുള്ള എല്ലാവരോടും കരുണയോടെ പെരുമാറാം എന്നുണ്ടെങ്കിൽ അച്ഛനോട് എന്തുകൊണ്ടായിക്കൂടാ, ലോകത്തുള്ള ആരെയും മുൻധാരണകൾ ഇല്ലാതെ കേൾക്കാൻ നിനക്ക് പറ്റിയിട്ടുണ്ടാകാം, പക്ഷെ അച്ഛന് പറയാൻ ഉള്ളത് കേട്ടിട്ടുണ്ടോ? രണ്ടാമതൊരിക്കൽ നിനക്ക് അച്ഛനോട് സംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലോ? സത്യത്തിൽ നമ്മൾ ഒരാളോട് മാപ്പ് കൊടുക്കുമ്പോൾ നമ്മളോട് തന്നെയാണ് മാപ്പ് കൊടുക്കുന്നതെന്നു ആലോചിച്ചിട്ടുണ്ടോ' എന്നൊക്കെ ചോദിച്ചത് .

സത്യമാണ് , പരിചയമില്ലാത്തവരോട് കരുണ കാണിക്കാൻ എളുപ്പമാണ് കാരണം അവർ നമ്മളോട് ചെയ്ത ദ്രോഹങ്ങളോ , വേദനകളോ ഇടയിൽ ഇല്ലല്ലോ , അത് കൊണ്ട് അവരോട് കരുണ കാണിക്കുമ്പോൾ , ആളുകൾക്ക് നമ്മളോട് സ്നേഹം തോന്നും, പക്ഷെ നമ്മുടെ മുറിവുകളെ ഓർമ്മിപ്പിക്കുന്നവരെ കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്യുമ്പോഴല്ലേ നമ്മൾ യഥാർത്ഥത്തിൽ കരുണയുള്ളവർ ആകൂ എന്ന് അപ്പോഴാണ് ചിന്തിച്ചത് തന്നെ.

അപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു, അച്ഛനെ കാണുംവരെ എനിക്ക് വിഷമമായിരുന്നു. അന്ന് അച്ഛന്റെ നഖം വെട്ടി കൊടുത്തു കൊണ്ടിരിക്കുമ്പോൾ ,അച്ഛനുമായി കുറെ സംസാരിച്ചു. അച്ഛൻ എന്നോട് പറഞ്ഞത് മക്കളിൽ ഏറ്റവും ഇഷ്ടം എന്നെ ആയതുകൊണ്ടാണ് എന്നെ കട്ടെടുത്തു കൊണ്ടുപോയിരുന്നത് എന്നായിരുന്നു,  കൂടെ എന്നെ അനുഗ്രഹിക്കലും നടത്തി ആൾ .

ഞാൻ ആദ്യമായിട്ടായിരിക്കും അച്ഛനെ കേൾക്കാൻ മനസ്സുതുറന്നു വെച്ചത്.

അന്നത്തോടെ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന സകല കാലുഷ്യങ്ങളും മാറ്റിവെച്ച്, അച്ഛനെ അത്തരത്തിലാക്കിയ എല്ലാ സാഹചര്യങ്ങളോടും, എല്ലാ വേദനകൾക്കും ഞാൻ മാപ്പു കൊടുത്തിരുന്നു

എനിക്കുണ്ടായ വേദനകൾ എല്ലാം ശാന്തിയിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രം മാനസികവും ശാരീരികവുമായി ഞാൻ വളർന്നെന്നു തോന്നുന്നു , അല്ലെങ്കിൽ അയാളുടെ ഉപദേശം ആ മാനസിക വളർച്ചയിലേക്ക് ഒരു വഴികാട്ടിയായി, മുൻപോട്ടുള്ള വെളിച്ചമായി നിന്നിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഏഴ് മാസങ്ങൾക്ക് ശേഷം ആ അനോണിയെ കാണാതായി, യാത്രയൊന്നും പറയാതെ അയാൾ അയാളുടെ വഴിക്കു ഇറങ്ങിപ്പോയിരുന്നു . അന്ന് മുതൽ എന്തെന്നറിയാത്ത ഉൾവിളി പോലെ അച്ഛന്റെ മരണത്തെ ഞാൻ മുൻകൂട്ടി കണ്ടിരുന്നു, അത് പറയുമ്പോഴെല്ലാം കൂടെ നിന്ന് എന്റെ പാർട്ണറും അനുമോളും  രശ്മിയും ആശ്വസിപ്പിക്കുമായിരുന്നു .

ഒരുപക്ഷേ അയാൾ ഉപദേശിച്ചപ്പോൾ മനസ്സിലായതിനേക്കാൾ, അയാൾ പറഞ്ഞ കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ അച്ഛൻ മരിച്ച രാത്രിയിലാണ് എനിക്ക് മനസ്സിലായത്.

കെടാവിളക്കിനു മുമ്പിൽ നീണ്ടുനിവർന്ന്, ഉറങ്ങിയെന്ന പോലെ അച്ഛൻ കിടക്കുമ്പോൾ, ഞാൻ ഉറക്കമില്ലാതെ ഉഴറി നില്കുകയായിരുന്നു. എന്റെ പാർട്ണർ രാത്രി ഒരു മണിയോടെ എന്നെ ചേർത്ത് പിടിച്ചു വീടിനു മുൻപിലുള്ള വിജനമായ റോഡിലൂടെ എനിക്കൊപ്പം നടന്നു . ഞാനവനോട് പറഞ്ഞു, 'എന്തൊരു ശാന്തിയാണ്, അച്ഛന്റെ ആഗ്രഹങ്ങളെല്ലാം നടത്തി കൊടുത്ത മകൾ എന്ന് സമാധാനം, മകളുടെ അച്ഛനായി അറിയപ്പെട്ട അച്ഛന്റെ അഭിമാനം, അതിലുപരി അച്ഛനും ഞാനും തമ്മിൽ ഉണ്ടായിരുന്ന കാലുഷ്യമെല്ലാം മാഞ്ഞ് , അച്ഛൻ നിറഞ്ഞ മനസ്സോടെയാണ് കിടക്കുന്നത്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഈ രാത്രിയും ശേഷം വരാൻ പോകുന്ന എല്ലാ ദിനവും, അച്ഛനോട് പറയാനുള്ളത് പറയാതെയും, ക്ഷമിക്കാതെയും, പോയതോർത്ത് ഞാൻ കരഞ്ഞേനെ, ഇപ്പോഴാണ് എനിക്ക് അയാൾ പറഞ്ഞത് മനസ്സിലായത്, ഞാൻ എന്നോട് തന്നെയായിരുന്നു ക്ഷമിച്ചത്,ഈ ശാന്തി അതായിരുന്നു ഞാൻ എന്നോട് ചെയ്ത കാര്യം.'

അയാളെ കണ്ടെത്തിയത് ഇതിനു വേണ്ടിയായിരിക്കും എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.

ശാന്തനായി അച്ഛൻ കടന്നു പോകുമ്പോൾ, തികഞ്ഞ ശാന്തിയോടെ ഇനിയൊരിക്കലും അച്ഛനെ കാണില്ലല്ലോ എന്ന ദുഃഖം മാത്രം ബാക്കി നിർത്തി, അച്ഛനെ ഈ ഭൂമിയിൽ നിന്ന് യാത്ര അയക്കുമ്പോൾ മനസ്സു നിറയെ സമാധാനം ഉണ്ടായിരുന്നു.

അയാളുടെ ഉപദേശമില്ലായിരുന്നെങ്കിൽ, ഞാൻ എത്ര പാകപ്പെട്ടിട്ടും പാകപ്പെടാത്ത ഈഗോയുമായി, വാശിക്കാരിയായ കുഞ്ഞായി കാലം കഴിച്ചേനേ. 

എന്നെ പാകപ്പെടുത്തിയെടുക്കാൻ കാരണമായ അയാളുടെ വാക്കുകളോടും, അയാളോടും എന്നന്നേക്കുമായി ഞാൻ കടപ്പെട്ടിരിക്കുന്നു.

ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത, കണ്ടുമുട്ടിയാൽ തിരിച്ചറിയാൻ സാധിക്കാത്ത അജ്ഞാതനായ സുഹൃത്തെ നിങ്ങൾ എവിടെയുണ്ടെങ്കിലും നിങ്ങൾക്ക് എന്റെ സ്നേഹം.

(മീരയും വിജുവും യും പലപ്പോഴും   ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിക്കാറുണ്ട്. ആ ഉത്തരം കൂടെയാണ് ഈ പോസ്റ്റ് )