Sunday, 14 September 2025

യാത്രക്കാരി



 എന്നെ സത്യമായി സന്തോഷിപ്പിക്കുന്നത് എന്താണെന്ന് അറിയുമോ? അപരിചിതരായ ആളുകളോട് സംസാരിക്കുന്നതാണ്! ആ അത് തന്നെ 

സംഭാഷണത്തിന്റെ പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്ന സന്തോഷത്തിന്റെ മൊത്തകച്ചവടക്കാരിയാണ് ഞാനെന്ന് പറഞ്ഞാൽ അധികമാകില്യ. 

ആളുകളോട് സംസാരിക്കുന്നതെൻറെ ദിനങ്ങളെ നിറയ്ക്കുന്നു, കണ്ടു മുട്ടുന്ന ഓരോരുത്തരും ഓരോ അറിവാണ്,  ചിലർ രസകരമായ ഓർമ്മയാണ് ,  ചിലർ രഹസ്യ സ്വപ്നം പോലെ നിഗൂഢമാണ് , ചിലർ ഓരോ കഥയാണ് , ചിലപ്പോൾ കണ്ണീരാണ് , ഞാനാകട്ടെ അവയെല്ലാം ശേഖരിക്കുന്ന, യാത്രകൾ ചെയ്യാതെ തന്നെ  അവരിലൂടെ, ലോകം ചുറ്റുന്ന യാത്രക്കാരിയാണ് . 

ചിലർക്ക് തോന്നാം ഞാൻ അതികൗതുകിയായെന്ന്, പക്ഷേ സത്യം പറയാം, ഇതൊരു നിമിഷ ബന്ധത്തിന്റെ തുടക്കമാണെങ്കിലും അവരെന്നെ ഇടക്കെങ്കിലും ആലോചിയ്ക്കും, ഒന്ന് കൂടെ കണ്ടെങ്കിലെന്ന്! 

കാരണം ഞാൻ മാത്രമല്ല അവരെയും കൂടെ സന്തോഷത്തിലാക്കിയേ ഞാൻ അവരിൽ നിന്ന് യാത്ര തിരിക്കാറുള്ളൂ. 

കാലങ്ങളായി കേൾക്കാത്ത നല്ലൊരു കാര്യം കേട്ടതിന്റെ സന്തോഷം അവരെ ഭരിക്കുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. എന്നാലും ആ സന്തോഷം അവരുടെ കണ്ണുകളിൽ തിളങ്ങുന്നത് കാണാൻ എന്ത് രസമാണെന്നോ.

 അഞ്ചുമിനിറ്റ് സംസാരിച്ചാൽ പോലും ഒരാളുടെ ദിനം പ്രകാശിക്കുന്നത് അത്ഭുതമാണ്, അതെന്റേയും  ദിനം പ്രകാശഭരിതമാക്കുന്നു.

ലോകം മുഴുവൻ എന്റെ കണ്ണിൽ ഒരു വലിയ കുടുംബമാണ്. ഒരോ സംഭാഷണവും ഒരു ചേർത്തുപിടിത്തം പോലെയാണ്,ഇറുക്കിയ കെട്ടിപിടുത്തമാണ്!

 അതും ഇനി ഒരിക്കലും കാണാനാകാത്തവരുമായി. 

 അന്യരോടൊപ്പം ചിരിക്കാനും, അവരിൽ നിന്ന് പഠിക്കാനും, ഒടുവിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ തിരിച്ചു പോവാനും    ഉള്ളഴിഞ്ഞു സാധിക്കുന്നത് എന്ത് സന്തോഷമെന്നോ!  

ജനക്കൂട്ടങ്ങളിലോ ശബ്ദങ്ങളിലോ അല്ല എന്റെ സന്തോഷം,

മനസ്സിനെ തൊടുന്ന ബന്ധങ്ങളിലാണ് എന്റെ സന്തോഷം

ഒരു കടക്കാരനോടുള്ള ചിരിയുടെ പങ്കുവെപ്പ്,

ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരാളോട് ഒരു ഹൃദയസംഭാഷണം,

ചായകപ്പിനപ്പുറമിരുന്ന് പറയാവുന്ന കഥകളുടെ സൗഹൃദം.

 അങ്ങനെ, അങ്ങനെ ഓരോ ‘ഹലോ’പോലും ഒരു പുതിയ സുന്ദര തുടക്കം ആകാമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു നിമിഷം മാറ്റാൻ,

അല്ലെങ്കിൽ ഒരു ജീവിതം തന്നെ മാറ്റാൻ

വീണ്ടും കണ്ടുമുട്ടാത്ത ഈ സൗഹൃദം കാരണമായേക്കാം 


ശബ്ദങ്ങളാലും, പുഞ്ചിരികളാലും,

അപ്രതീക്ഷിത സംഭാഷണങ്ങളുടെ കരകൗശലത്താൽ നെയ്തെടുത്തൊരു ഹസ്തശില്പങ്ങളാണ് ഓരോ കുഞ്ഞു സൗഹൃദവും.. 


എനിക്കുറപ്പാണ് ഇന്നലെ കണ്ട വിടർന്ന കണ്ണുകളുള്ള ചേച്ചി, അവരുടെ കൗമാരത്തിലെ കാമുകനെ ഓർത്തൊരു ചിരി നുണഞ്ഞാവും രാത്രി ഉറങ്ങിയിട്ടുണ്ടാവുക. അവരെത്ര കാലം കഴിഞ്ഞാകും ആ കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച്  ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാവുക!


നല്ല ഉശിരൻ ചായ ഉണ്ടാക്കി തന്ന ചായക്കടക്കാരൻ ചേട്ടൻ കട വലുതാകുന്നതും സ്വപ്നം കണ്ടു കാണും.!

തലകറങ്ങാതെ ഊഞ്ഞാലാടാൻ ആഗ്രഹമുള്ള 60 വയസ്സുകാരി ഉറക്കത്തിൽ തലകറങ്ങാതെ ഊഞ്ഞാലാടി കാണും.!

എന്റെ കൂടെ വന്ന രാജ്, രമ്യയോട് പറഞ്ഞു കാണും ഞാനൊരു പ്രാന്തത്തിയെയും കൊണ്ടാണ് മടവൂർ പാറക്ക് പോയതെന്ന്!

പാറക്കുള്ളിൽ കുടിയിരിക്കുന്ന ദൈവത്തെ  എനിക്ക് ചുറ്റുമുള്ള മനുഷ്യരിൽ ആണിന്നലെ ഞാൻ  കണ്ടെത്തിയത്!




Friday, 15 August 2025

പാതിരാവിൽ രണ്ടുമണിയോടെ തിരിച്ചറിഞ്ഞത്



ഞാനിടയ്ക്കിടെ നിറങ്ങളുടെ ഉത്സവമായി  പുനർജനിക്കാറുണ്ട്. പ്യൂപ്പയുടെ പുറം കുപ്പായം പൊഴിച്ചു കളഞ്ഞു ചിറകു വിരിച്ചു ലോകത്തെ ആദ്യം കാണുന്നത് പോലെ നോക്കുന്ന ഒരു പൂമ്പാറ്റയെ പോലേ!

ഞാനാർക്കൊക്കെ വേണ്ടി കരുണയുടെ കടും പായസമായിട്ടുണ്ടോ അതിനിരട്ടിയായി എനിക്കത് തിരിച്ചു കിട്ടിയിട്ടുണ്ട്!

 പ്രണയമായും, സൗഹൃദമായും, സ്നേഹമായും, ആരാധനയായും കരുതലായും എനിക്കൊപ്പം എന്റെ മനുഷ്യർ കൂടെ നിന്നിട്ടുണ്ട് എന്നിട്ട് ഹൃദയം നിറയെ വാരി കോരി ഊട്ടിയിട്ടുണ്ട്. 

ഇന്നെന്റെ ഹൃദയം കൃതജ്ഞതാഭാരത്താൽ നിറഞ്ഞിരിക്കുകയാണ്. 

ഹൃദയത്തിൽ ഒരു മുള്ളു കൊള്ളാൻ പോകുകയാണെന്ന്, എന്റെ വഴി നീളെ ചിതറി കിടക്കുന്ന തീഷ്ണ വിഷം തീണ്ടിയ മുള്ളുകളെ കുറിച്ച് മുന്നറിയിപ്പ് തന്നത് ഏത് ശക്തിയാണെന്ന് എനിക്കറിയില്ല്യ. എന്റെ ബുദ്ധി,  അറിവ് എന്ന് മാത്രം പറഞ്ഞു മാത്രം നിർത്താനും വയ്യ.

 എന്റെ കാഴ്ചവട്ടത്തിലേക്ക് ഇരുണ്ട അഗാധമായ ആ കയത്തെ കാണിച്ചു തരുന്നത്, എനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹം, എന്റെ ആത്മാർത്ഥത, കറ തീർന്ന സ്നേഹം ഒക്കെയാണന്ന് തോന്നിപോവുകയാണ്.

അല്ലെങ്കിലും  ഇത്രയെല്ലാം ഉള്ളയെന്നെ പറ്റിക്കാൻ ആർക്കും സാധിക്കില്ല്യ.

 ഇന്നത്തോളം എന്നോട്, എനിക്ക് ഇത്രയും സ്നേഹവും കരുതലും തോന്നിയ ഒരു ദിവസമില്ല്യ. എന്നോളം എന്നെ ഒരാൾക്ക് മുന്നിൽ തുറന്നു വെക്കുക എന്നത് വലിയ പ്രയാസമാണ്, അത് ചെയ്യണമെങ്കിൽ കൊടുംസ്നേഹം വേണം.  പകരം അതെങ്ങനെ അവർ ഉപയോഗിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല്യ. എന്നിട്ടും അത് ചെയ്തു പോകുന്ന സ്നേഹത്തെ ഒക്കെ പറ്റിക്കാൻ ഈ ലോകം കൂട്ട് നിൽക്കില്ല്യ.

കാരണം നിഗൂഢമായ കാടുപോലെയാണതെന്ന് കണ്ടവർ തിരിച്ചറിയില്ല്യ. ദിശതെറ്റി അലയുമ്പോഴേ അവരതറിയൂ.

 അതേ ഇന്നും,  ഞാൻ കൂടുതൽ നല്ല ഒരാളായി പുനർജനിച്ചിരിക്കുന്നു. ഞാനെന്റെ നിറമുള്ള ചിറകുകൾ നോക്കി അഭിമാനിച്ചു കൊണ്ട് വീണ്ടും പറക്കട്ടെ. 

എന്നോടെനിക്ക് കടലോളം കരയോളം കാടോളം സ്നേഹം.

Wednesday, 2 July 2025

ജനനവും മരണവും

 


ജനനമാഘോഷിക്കുമ്പോൾ എന്തായാലും മരണത്തെയും കൂടെ ഓർക്കണമല്ലോ.  


ഞാൻ മരിച്ചാൽ ആരും കരയരുതെന്നോ മറ്റു നിയമങ്ങളോ എനിക്കില്ല്യ.


നിങ്ങൾ എന്നത്തേയും പോലെ,  എന്നെ കാണാൻ വരിക, പണ്ടത്തെ പോലെ തന്നെ നിങ്ങളായി എനിക്ക് മുൻപിൽ വെളിപ്പെടുക.


മരിച്ചാൽ എന്റെ ശരീരത്തെ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് 


മരിച്ചാൽ എന്നെ കുഴിച്ചിടണമെന്നാണെന്റെ ആഗ്രഹം.


എനിക്ക് വേണ്ടി ഇളംകാറ്റിലുലയുന്ന കാട്ടുമരങ്ങൾ നിറഞ്ഞ, ഇത്തിരി മണ്ണ് കണ്ടു പിടിക്കണം..മഴ വരുമ്പോൾ ഉള്ളുറവകൾ ഊറാൻ സാധ്യതയുള്ള ഇത്തിരി മണ്ണ്!


നല്ല മണ്ണിൽ ആഴത്തിൽ വെട്ടിയ കുഴിയിൽ എന്നെ അടക്കം ചെയ്തേക്കുക, 


എന്നെ നിവർത്തി കിടത്താതേ അമ്മയുടെ വയറ്റിൽ കിടന്ന പോലെ ചുരുട്ടി കിടത്തിയേക്കണം,

മണ്ണിന്റെ ഇളം ചൂടിൽ, അതിന്റെ സ്‌നിഗ്ധ  ഗന്ധത്തിൽ മുങ്ങി  ഗർഭപാത്രത്തിലെന്ന വണ്ണം,ഇന്നലെകളോ ഇപ്പോഴോ ഇല്ലാതെ ഞാൻ കിടന്നോളാം.


എന്നെ മണ്ണിന്റെ പുതപ്പണിയിച്ചു മുഴുവൻ മൂടി കഴിഞ്ഞാൽ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ടു മരങ്ങൾ കാൽക്കലും തലയ്ക്കലും വെച്ച് പിടിപ്പിക്കുക!


അവർ എന്നിലേക്ക് വേരുകളാഴ്ത്തി, എന്നെ ഭക്ഷിച്ചു വളരട്ടെ.


എന്നിട്ട് കാലമെറെ കഴിയുമ്പോൾ നിങ്ങൾ പറയുക ഞാനതാ പൂത്തും കായ്ച്ചും നിൽക്കുന്നു എന്ന്.


എന്നെ വീണ്ടും ഭക്ഷിക്കാനെത്തുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും കണക്കെടുക്കുക, 


എന്നിട്ട് സന്തോഷത്തോടെ ഇറുകേ പൂത്തും കായ്ച്ചും നില്കുന്നത് ഞാനെന്ന് കരുതി ഓർമ്മകളെ പുതുക്കുക

 ആ പൂക്കളിലും കായ്കളിലും എന്റെ സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതുക,

ഞാൻ കരൾ പകുത്തെടുത്ത പ്രണയങ്ങൾ, പ്രണയ നിരാസങ്ങൾ, എന്റെ സന്തോഷങ്ങൾ, കണ്ണീരിറ്റു വീഴാതെ കരഞ്ഞ വിങ്ങലുകൾ, സ്നേഹിച്ചു മരവിപ്പിച്ച കാലങ്ങൾ അങ്ങനെ, അങ്ങനെ  എന്തെല്ലാം നിങ്ങൾക് കണ്ടെത്താൻ പറ്റുമെന്ന് ശ്രമിക്കുക.


 പിന്നെയും കാലം പോകെ കുഞ്ഞു കുഞ്ഞു വിത്തുകൾ വീണു, മഴയത്ത് തലയുയർത്തി ഞാനേതെന്നും കാടേതെന്നും തിരിച്ചറിയരുത്.


എന്നിട്ട് പറയണം അവിടെ കാട് പോലൊരു പെണ്ണുണ്ടായിരുന്നു, അവളെ കാടെടുത്തു പോയെന്ന്! 

ഗൗരിനാഥൻ

Tuesday, 16 July 2024

ഡോക്ടേഴ്സ് ഡേ


 

ഇന്നലെ ആയിരുന്നു ഡോക്ടേഴ്സ് ഡേ. ഒരു ഡോക്ടർ ജീവിതത്തിൽ എന്തെല്ലാം മാറ്റം വരുത്തും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ. ഒരടിയിലൂടെയാണ് ഞാൻ എന്റെ ഡോക്ടറെ കണ്ടെത്തുന്നത് അല്ലെങ്കിൽ എന്റെ അമ്മ എന്റെ ഡോക്ടറെ കണ്ടെത്തുന്നത്. തെങ്ങിന്റെ പൊല്ല(വേര് )വെച്ച് അമ്മ തന്ന ഒരു അടി വലത് കൈകൊണ്ട് തടുത്തതാണ്,  വലത്തെ കൈവെള്ളയിൽ അതിന്റെ ആര് (വേര് )തറച്ച് കയറിയിട്ടുണ്ടായിരുന്നു  . അഞ്ചാം ക്ലാസിലെ സ്കൂൾ വെക്കേഷൻ സമയമായിരുന്നു അത്. കൈവെള്ള തടിച്ചു പൊങ്ങി ഒരു ഡസ്റ്ററിന്റെ വലിപ്പത്തിൽ നിന്നിരുന്നു. 

വിവരമറിഞ്ഞ് പതിവുപോലെ അമ്മയുടെ അനുജത്തി പാർവതി ചിറ്റ നാട്ടികയിൽ നിന്ന് നടന്നെത്തി. പിന്നെ എന്നെയും കൊണ്ട് നാട്ടികലേക്ക് പോയി. നാട്ടികയിലെ പി എച്ച് സി യിലാണ് ആദ്യം കാണിച്ചത്. അവിടത്തെ ഡോക്ടർമാരും നേഴ്സുമാരും പാർവതി ചിറ്റയും, അല്ലി ചിറ്റയും മുറുക്കെ പിടിച്ചുകൊണ്ട് പച്ചക്ക് അവർ കൈവെള്ള കീറി. ഒന്നും കിട്ടിയില്ല. എങ്കിലും കയ്യിലെ നീരും പഴുപ്പും അതുപോലെതന്നെ നിലനിൽക്കുകയും ചെയ്തു. അവിടെനിന്നും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചിറ്റമാർ രണ്ടും കൂടെ താങ്ങിയെടുത്ത് വീണ്ടും പിഎച്ച്എസ്സിയിലേക്ക് കൊണ്ടുപോയി. അവർ വീണ്ടും ബലമായി പിടിച്ചു കിടത്തി പച്ചയ്ക്ക് കീറി ഒന്നും ലഭിച്ചില്ല. പിന്നീട് പെരിങ്ങോട്ടുകര സി എച്ച് സി യിലേ ഡോക്ടറെ ആയിരുന്നു കാണിച്ചത്. അവിടെയും തരിപ്പിക്കാൻ ഒരു ഇഞ്ചക്ഷൻ പോലും എടുക്കാതെയാണ് ഈ കൈ പിടിച്ച് കീറി നോക്കുന്നത്. ഫലം തഥൈവ! ഒന്നുമില്ല കൈവെള്ളയിൽ എന്നവർ വിധിയെഴുതി. 

കൈ പക്ഷെ വീർത്തു, പഴുത്തു സമരം ചെയ്തു.   വലതു കൈയാണ് എഴുതാനോ, എന്തെങ്കിലും ചെയ്യാനോ വയ്യ.  വെക്കേഷനാകട്ടെ കഴിയാറുമായി.  വെക്കേഷൻ കഴിയാൻ ഒരാഴ്ച മുൻപ് മരുന്നും കെട്ടിപ്പൂട്ടലുകളും ആയി ഞാൻ തിരിച്ച് വീട്ടിലെത്തി.

അപ്പോഴാണ് അയൽവക്കത്ത് ആരോ കൃഷ്ണൻ ഡോക്ടറെ കുറിച്ച് ഞങ്ങളോട് പറയുന്നത്. വലിയ പൈസയൊന്നും വാങ്ങിക്കാത്ത ഒരാളാണ് എന്നതാണ് പ്രധാന ആകർഷണം. ഞങ്ങളുടെ ദാരിദ്ര്യത്തിൽ നല്ലപോലെ പൈസ വാങ്ങിക്കുന്ന ഒരു പ്രൈവറ്റ് ഡോക്ടർ സ്വപ്നത്തിൽ പോലുമില്ല. അതിലും ഭേദം ആ കൈ അങ്ങ് ചീഞ്ഞു പോകട്ടെ എന്ന് വിചാരിക്കുന്നതായിരുന്നു.

അങ്ങനെ വാടാനപ്പള്ളി അമ്പലനടയിൽ, ഇടത്തെ ഭാഗത്തുള്ള ഒരു ചെറിയ ബിൽഡിങ്ങിൽ കൃഷ്ണൻ ഡോക്ടറുടെ വെയ്റ്റിംഗ് റൂമിൽ ഞങ്ങൾ കാത്തിരുന്നു. എല്ലുന്തി ക്ഷീണിച്ച ശരീരവും തളർന്ന മുഖഭാവമുള്ള അമ്മയെയും മകളെയും കണ്ടപ്പോഴേ കൃഷ്ണൻ ഡോക്ടർക്ക് കാര്യം മനസ്സിലായി. കൃഷ്ണൻ ഡോക്ടർ കാരുണ്യത്തിന്റെ ഒരു കടലായി ഞങ്ങളുടെ മുമ്പിൽ നിവർന്നു നിന്ന്, മനസ്സ് നിറച്ച് ചിരിച്ചു. അമ്മയോട് പറഞ്ഞു ഭരതേട്ടന്റെ കടയിൽ പോയി തരിപ്പിക്കാനുള്ള ഒരു ഇഞ്ചക്ഷൻ മരുന്നു വാങ്ങിച്ചിട്ട് വരു എന്ന്. പത്തു രൂപയാണ് ആ മരുന്നിനെന്നാണ് അന്നത്തെ ഓർമ്മ. 

അമ്മ മരുന്നു വാങ്ങിക്കാൻ പോകുമ്പോൾ എന്നോട് പറഞ്ഞു,  പേടിക്കണ്ട ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഇല്ലാതെ ഞാൻ അത് ശരിയാക്കിത്തരാം ട്ടോ എന്ന്.കഴിഞ്ഞുപോയ വേദനകളുടെയും, നിത്യവും അനുഭവിക്കുന്ന വേദനയുടെയും ആധിക്യത്തിൽ ഇതുകൂടെ സഹിച്ചേക്കാം, ഈ വേദനയും കൂടെ കടിച്ചു പിടിച്ചിരിക്കാം എന്ന് തീരുമാനിച്ച ആ ചെറിയ പെൺകുട്ടിക്ക് എന്തൊരാശ്വാസമായിരുന്നു ആ ചിരിയും ആ ഉറപ്പും.

 ഡോക്ടർ ആദ്യം ഇഞ്ചക്ഷൻ എടുത്തു, പിന്നീട് എന്തൊക്കെയോ കഥകൾ പറഞ്ഞുകൊണ്ട് എന്റെ കൈ മുറിച്ച് വൃത്തിയാക്കി അതിനുള്ളിൽ നിന്ന് ഒരു വലിയപൊല്ലയുടെ( വേരിന്റെ )കഷ് ണം കണ്ടെടുത്തു. 

ഇതുവരെ ആരും നോക്കിയിട്ട് കിട്ടാത്ത ഒരു പിടികിട്ടാ പുള്ളിയെ പിടികൂടിയ മട്ടിൽ അതെന്റെ മുമ്പിൽ വെച്ച് ഡോക്ടർ ചിരിച്ചു. പിന്നീട് കൈ പൊതിഞ്ഞുകെട്ടി. 

അമ്മ കടം വാങ്ങിച്ചു കൊണ്ടുവന്ന പൈസ കൊടുത്തപ്പോൾ ഡോക്ടർ വാങ്ങിയില്ല, പകരം ഏതൊക്കെയോ വിറ്റാമിൻ സിറപ്പുകൾ മൂന്നോ നാലെണ്ണം ഞങ്ങൾക്ക് തന്നു വിട്ടു, കഴിക്കാനുള്ള ആന്റിബയോട്ടിക്കും ഫ്രീയായി തന്നു. അന്നുമുതൽ ഏറെക്കാലം നാടുവിടും വരെ എന്റെ ഡോക്ടർ,  കൃഷ്ണൻ ഡോക്ടർ ആയിരുന്നു. 

കൃഷ്ണൻ ഡോക്ടറുടെ മക്കളും ഞാനും ഒരേ സ്കൂളിലായിരുന്നു പിന്നീട് പഠിച്ചിരുന്നത്. കൃഷ്ണൻ ഡോക്ടറുടെ രണ്ടാമത്തെ മകന്റെ ബാച്ച് മേറ്റ് കൂടെയായിരുന്നു ഞാൻ.  

ഞങ്ങളെ ജീവനോടെ പിടിച്ചുനിർത്താൻ അമ്മയെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കൃഷ്ണൻ ഡോക്ടറായിരിക്കും. പലപ്പോഴായി തന്ന വിറ്റാമിൻ ടോണിക്കുകളും, ഉപദേശങ്ങളും ഞങ്ങളുടെ ആരോഗ്യം  പിടിച്ചുനിർത്താൻ ഞങ്ങളെ നല്ലപോലെ സഹായിച്ചിട്ടുണ്ട്.

ഒരുപക്ഷേ കൃഷ്ണൻ ഡോക്ടർ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ആരും തന്നെ ഇത്ര ആരോഗ്യത്തിൽ ജീവിച്ചിരിക്കില്ലായിരുന്നു എന്ന്  തന്നെ ഉറപ്പിച്ചു പറയാം.

ജീവിതത്തിൽ ഒരിക്കലും അദ്ദേഹം ഞങ്ങളുടെ കയ്യിൽ നിന്ന് അമിതമായ ഫീസ് വാങ്ങിയിരുന്നില്ല. ഫീസ് കൊടുക്കുവാൻ കൊടുക്കാൻ പ്രാപ്തരായപ്പോൾ പോലും വേണ്ടെടി നിനക്ക് നീ എനിക്ക് പത്ത് രൂപ തന്നാൽ മതി എന്ന് ആ മനുഷ്യൻ സ്നേഹത്തോടെ പറയുമായിരുന്നു.

എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയധികം സഹിഷ്ണുതയോടെ,  മനസ്സിലാക്കലോടെ ദരിദ്രരെ ചേർത്തു പിടിച്ചിരുന്നത് എന്നത് എനിക്കൊരു മാതൃക തന്നെയായിരുന്നു. ദാരിദ്ര്യം മനുഷ്യരെ പലതരത്തിൽ വഴക്കാളികളും, അസഹിഷ്ണരും ആക്കി മാറ്റാറുണ്ട്. അത് ഞങ്ങളുടെ നിവർത്തികേടാണ്, അത് കൃത്യമായി മനസ്സിലാക്കി പെരുമാറിയിരുന്ന ഒരു ഒരാളായിരുന്നു കൃഷ്ണൻ ഡോക്ടർ.

ഇംഗ്ലണ്ടിൽ അഡ്മിഷൻ കിട്ടിയപ്പോൾ മെഡിക്കലി ഫിറ്റ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പരിചയമുള്ള ഒരു ഫാമിലി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഞാൻ കൃഷ്ണൻ ഡോക്ടറെ കാണാൻ ചെന്നപ്പോൾ ഡോക്ടർ, എന്തിന് അഞ്ച് വർഷത്തെ പരിചയം എനിക്ക് നിന്നെ എനിക്ക് 25 വർഷമായിട്ട് അറിയാമല്ലോ എന്നും പറഞ്ഞു 25 വർഷമായി അദ്ദേഹം എന്റെ കുടുംബ ഡോക്ടർ ആണെന്ന് എന്ന് എഴുതിത്തന്നു. എന്നിട്ട് കാരുണ്യം നിറഞ്ഞ ആ ചിരി എന്നോട് വീണ്ടും ചിരിച്ചു. അന്നും ഇന്നും, ഇനി ഒരിക്കലും വീട്ടാനാകാത്ത കടം കൃഷ്ണൻ ഡോക്ടറോട് തന്നെയാണ്.

 ചെറിയ ചെറിയ ഇടപെടലിലൂടെ ഞങ്ങളുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിച്ച ആ മനുഷ്യന്  ഇന്നത്തെ ദിനം എന്റെ സ്നേഹവും ആദരവും.

Tuesday, 26 April 2022

രണ്ട് രാത്രികൾ




രാത്രികളെ മനോഹരമാക്കിയ ഓർമ്മകളല്ല എഴുതുന്നത്. ഇന്നും വേദനകളെ ഓർമിപ്പിക്കുന്ന, അതിലേക്ക് എന്നേ തള്ളി വലിച്ചെറിയുന്ന ഓർമ്മകൾ അതാണിത്. മറക്കാൻ പറയുന്ന മര്യാദാജനങ്ങൾക്ക് അറിയുമോ ഇപ്പോഴും എന്നേ പേടിപ്പിക്കുന്ന ഈവേദനകൾക്ക് ഉയർന്നു വരാൻ ഒരു സിനിമാ കാഴ്ചയോ ഒരു ഇൻസ്റ്റാ റീലോ മതിയെന്ന്


ഒന്നാം രാത്രി


 കുട്ടിക്ക്  എന്നും അപ്പൂപ്പൻ കഥ  പറഞ്ഞു കൊടുക്കുമായിരുന്നു. ആർക്കും ഉപദ്രവം ചെയ്യാത്തൊരു ആ ആത്മാവ് പേരകുട്ടികളെ സ്നേഹിച്ചിരുന്നു. ആ കഥകളിൽ മുഴുവനും ദയാലുകളായ ജിന്നുകൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടിക്ക് ജിന്നുകളെ വലിയ ഇഷ്ടമായിരുന്നു.

ജിന്നുകൾ ഭൂമിയിൽ പത്തുവർഷത്തിലൊരിക്കൽ രാത്രിയുടെ ഏതോ  യാമങ്ങളിൽ വരുമെന്നും ഇവിടം അവരുടേതാക്കുമെന്നും അവിടെ കച്ചവടം നടത്തുമെന്നും കുട്ടിക്ക് അറിയാമായിരുന്നു. ഭാഗ്യമുള്ള ഒരു പാട് ദാരിദ്രർ അവരുടെ കരുണ അറിഞ്ഞിട്ടുണ്ടത്രേ.

അത് കൊണ്ടായിരിക്കണം 

എട്ട് വയസ്സുകാരി ഉറക്കത്തിൽ ജിന്നിനെ സ്വപ്നം കണ്ടത്.. കുറച്ചു കശുവണ്ടി വിൽക്കാൻ ജിന്നുകളുടെ അടുത്ത് പോയ അവൾക്ക് കശുവണ്ടിയോളം പൊന്ന് തന്ന ജിന്നുകളെ നോക്കി അവൾ ഉറക്കത്തിൽ ചിരിക്കുകയായിരുന്നിരിക്കണം

അമ്മേ കൊറേ കാശു കിട്ടിയെന്ന് കുട്ടി ആവേശം പൂണ്ട് കണ്ണ് തുറന്നത് അമ്മയുടെ ഉണർവ്വിലേക്കായിരുന്നു.

അമ്മ തുറന്നു വെച്ച ചെറ്റ വാതിലൂടെ കടന്നു വരുന്ന നിലാ വെളിച്ചത്തിൽ ഒരു സാരിക്ക് മുകളിലൂടെ രണ്ടാമതൊരു സാരി കൂടെ മുറുക്കി ഉടുക്കുകയായിരുന്നു.

ഉറക്കത്തിലാണോ സ്വപ്നത്തിലാണോ എന്ന് കുട്ടി മനസ്സിലാക്കും മുൻപേ അമ്മ കുഞ്ഞുങ്ങളുടെ കാലിൽ മുത്തി, മുറ്റത്തേക്ക്  നിലവിളിക്കുന്നൊരു കാറ്റായി നീങ്ങി.

ഉറക്കം തളർത്തിയ ശരീരത്തെ വലിച്ചെടുത്ത് കുട്ടി പിടഞ്ഞോടി ചെന്ന് അമ്മയെ വട്ടം പിടിച്ചു.എട്ടു വയസിന്റെ കരുത്തിനെ അമ്മ പറിച്ചെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.

കുട്ടി വിട്ടില്ല.

മൂന്നാം പക്കം തിരിച്ചു തരാൻ കടലിനോടിരക്കാൻ, അതിന് കാത്തിരിക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. അമ്മ അവൾക്കൊന്നല്ലെയൊള്ളൂ


കുട്ടി പാഞ്ഞു ചെന്ന് അമ്മയുടെ മുറുക്കി കെട്ടിയ സാരികുത്തിൽ പിടികൂടി.

മൂന്നാം പക്കം കരക്കടിയുമ്പോൾ ദേഹം കാണാതിരിക്കാൻ അമ്മ ഉണ്ടാക്കിയ കുരുക്ക്.. അതിൽ , കൈ മുറുക്കിയ കയ്യിനേ അഴിക്കാനായവർ കുട്ടിയെ ആഞ്ഞാഞ്ഞടിച്ചു.

തോറ്റു പോകുമെന്ന് തോന്നിയ നിമിഷത്തിൽ കുട്ടി  രാത്രിയെ നെടുകെ കീറിയൊരു നിലവിളിയിലൂടെ ആ ഗ്രാമത്തേ മുഴുവൻ നടുക്കി.

അമ്മയെ ഞാൻ നോക്കിക്കൊള്ളാമെന്ന് അലറി അലറി കരഞ്ഞു.

ചുറ്റും കൂടിയവർ എല്ലാവരും അമ്മയെ ആ നരകത്തിലേക്ക് വീണ്ടും കുട്ടിയുടെ ധൈര്യത്തിൽ കയറ്റി വിട്ടു.

പിറ്റേ ദിവസം വിമല ടീച്ചർ ക്ലാസ്സിൽ പാഠഭാഗം വായിക്കാൻ പറഞ്ഞപ്പോൾ ശബ്ദമില്ലാതെ നിന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചു. പിന്നെ ഒന്നുമില്ലാതെ അയഞ്ഞു കിടക്കുന്ന കുഞ്ഞി വയറിനു ഒരു ഗ്ലാസ്സ് പാലുംവെള്ളവും നേന്ത്ര പഴവും  വാങ്ങി തന്നു.


 രണ്ടാം രാത്രി

അന്ന് അമ്മ അധികം അടി കിട്ടും മുൻപേ, അച്ഛന്റെ കൈ തലമുടിയിൽ നിന്ന് അയഞ്ഞൊരു നിമിഷത്തിൽ കാട്ടു മുയലിന്റെ  വേഗത്തിൽ ഇരുട്ടിലലിഞ്ഞു. അച്ഛമ്മ നിരാശയോടെ അച്ഛന്റെ നോക്കി പറഞ്ഞു, പെങ്കോന്തൻ..

ഓലപ്പഴുതിലൂടെ  നോക്കി നിന്നിരുന്ന കുട്ടിയും സഹോദരങ്ങളും ആശ്വാസത്തോടെ പരസ്പരം ചിരിച്ചു.

രാത്രി പതുക്കെ കനത്തു,  

ഇരയെ കാത്തിരുന്ന വേട്ടക്കാരൻ മടുത്തു ഉറക്കം തുടങ്ങിയിരുന്നു.

കുട്ടിയുടെ അനിയന്മാരും.


പറമ്പിൽ കുറുക്കന്റെയും പലതരം ജീവികളുടെയും ഏങ്ങലുകൾ, ഈണത്തിലുള്ള നിലവിളികൾ... എവിടെയോ കൂമന്റെ ശബ്ദം അപ്പോഴും കുട്ടി തിരിച്ചറിഞ്ഞു. മരണം അടുക്കുമ്പോഴാണ് കൂമൻ കൂകുക  എന്ന് അപ്പൂപ്പൻ പറഞ്ഞോർത്തു. കുട്ടിയുടെ മനസ്സിൽ ഭയത്തിന്റെ വാളുകൾ  അമ്മയെ ഓർത്തു തുളച്ചു കയറി, ഉറങ്ങാനാവാതെ കുട്ടി പുറത്തേക്കിറങ്ങി.


പാതിരാ നിലാവുദിച്ചു തുടങ്ങുന്നു.കയ്യിൽ മണ്ണെണ്ണ വിളക്കും പിടിച്ച് പറമ്പിലേക്കിറങ്ങി.

ഇരുട്ടും നിലാവും ചേർന്ന് പല രൂപങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.ഭൂതപ്രേതപ്പേടികൾ പതുക്കെ  ഓർമ്മയിൽ വന്നു.

 കുട്ടിക്ക് തിരിച്ചു പോയാൽ മതിയെന്നായി. അമ്മയെ വല്ല പാമ്പും കടിച്ചാലോ, അല്ലെങ്കിൽ അമ്മ സ്വയം മരിച്ചിരിക്കുമോ എന്ന ചിന്ത ആ ഭയത്തിനും മുകളിൽ സ്ഥാനം പിടിച്ചു.

കുട്ടി ആഞ്ഞു നടന്നു, അടക്കിയ ശബ്ദത്തിൽ അമ്മാ, അമ്മാ ന്ന് വിളിച്ചു.

കുട്ടിയുടെ കാലിനരികിലൂടെ  ഒരു വലിയ ചേര ജീവനും കൊണ്ട് പിടഞ്ഞോടി.

മോളെ എന്ന അടക്കിയ മറുവിളി കേട്ട് നോക്കുമ്പോൾ കൊട്ടകാടിന്റെ നിഴലിൽ അമ്മയേത് നിഴലതെന്ന് അറിയാത്ത പോലെ അമ്മയിരിക്കുന്നു. 

കുട്ടി ഓടിച്ചെന്നു, വിളക്കിന്റെ നാളം  ഉലഞ്ഞു. അമ്മ കൈനീട്ടി വിളക്കിന്റെ തിരിയിൽ പിടിച്ചു കെടുത്തി.


 രാത്രിയിൽ വെളിച്ചവും കൊണ്ടിറങ്ങുന്നത് നല്ലതല്ലെന്ന് പറഞ്ഞു. ഇരുട്ടത്ത് പേടിയാവൂലെ എന്ന ചോദ്യത്തിന് അമ്മ ചിരിച്ചു, ഇരുട്ടിൽ നമ്മളെ ആരാ കാണാ, കാണാത്തോണ്ട് ആരും ഉപദ്രവിക്കില്ലല്ലോ..

കുട്ടി അപ്പോഴാണ് അത് ചിന്തിച്ചത്. കുട്ടിയും അമ്മയെ പോലെ കൊട്ടക്കാടിന്റെ  നിഴലുമായി താദാത്മ്യം പ്രാപിച്ചു. അച്ഛനുറങ്ങിയോ എന്നു ചോദിച്ചതിന് ഉത്തരം പറയും മുൻപേ, 

പെട്ടെന്നമ്മ കുട്ടിയെ വട്ടം പിടിച്ച് വാ പൊത്തി പിടിച്ച് ചെവിയിൽ പറഞ്ഞു ആരോ വരുന്നുണ്ട്, മിണ്ടരുത്, അനങ്ങാതെ,പേടിക്കാതെ ഇരിക്കണം

കുട്ടി അതിനു  മറുപടി പറയാൻ  പോലും പേടിച്ച് ശിലാരൂപിയായി. 


 ഭൂമിയിൽ ഒരു കനത്ത ആഘാതമേൽപ്പിക്കുന്ന ആരുടെയോ കാലൊച്ച വലിയ ശബ്ദമില്ലാതെ അടുത്തെത്തുന്നത് കുട്ടി അനുഭവിച്ചു. എണ്ണ തേച്ചു, രാത്രിക്ക് ചേരുന്ന ഏതോ കളർ തുണി കൊണ്ട് തറ്റുടുത്ത, പുറത്ത് ഒരു ചാക്കിൽ എന്തൊക്കയോ തൂക്കി, നല്ല ആരോഗ്യമുള്ള ദേശത്തിന്റെ കള്ളൻ അമ്മയ്ക്കും കുട്ടിക്കും കാണാവുന്ന ദൂരത്തിലൂടെ ഓടി പോയി.

അമ്മ കള്ളന്റെ പേര് മന്ത്രിച്ചു.

ഇരുട്ടിൽ കക്കാനിറങ്ങി, നിലാവ് തെളിയുമ്പോഴേക്കും വീട്ടിലെത്തുന്ന ശീലമുള്ള ആ കള്ളനെ കുട്ടി പിന്നീട് സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ എന്നും കാണാറുണ്ട്.

ഇരുട്ടിനിത്ര സുരക്ഷയുണ്ടെന്നും, ഇരുട്ടിൽ കാണാനെത്ര കാഴ്ചയുണ്ടെന്നും കുട്ടി തിരിച്ചറിഞ്ഞതും രാത്രികളെ സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്

Saturday, 25 July 2020

ഒട്ടും കാല്പനികമല്ലാത്ത ഒരു ഗർഭകാലം



കൂട്ടുകാരന്റെ പിറന്നാൾ ദിവസമായിരുന്ന ഡിസംബർ രണ്ടിനായിരുന്നു ആ വിശേഷം ടെസ്റ്റ് ചെയ്തുറപ്പിച്ചത്..പ്രണയാനന്തരജീവിതത്തിൽ വിപ്ലവം ഒന്നും ഇല്ലെന്നും, പറ്റുമെങ്കിൽ പള്ളിക്കാരനും, പുള്ളിക്കാരന്റെ കുടുംബത്തിനും ഒതുങ്ങി ജീവിക്കണം എന്നൊക്കെ മനസ്‌സിലാക്കിയത് കൊണ്ട് നേരെ നാട് കാലിയാക്കി മരുഭൂമിയിൽ എത്തിയതാണ്. ആനപ്പുറത്ത് ഇരിക്കുമ്പോൾ നായ കുരയെ പേടിക്കണ്ടല്ലോ..

ടെസ്റ്റ് ചെയ്യും മുൻപേ എത്തി നോക്കിയ ചർദ്ദി പിന്നീടങ്ങോട്ട് നിർത്താതെ പിന്തുടരാൻ തുടങ്ങി.. മൂക്കിലൂടെയും വായിലൂടെയും ചോര വരുന്ന രീതിയിൽ ചർദ്ദി.. 3 മാസം കൊണ്ട് 10 കിലോ കുറഞ്ഞു. ദേഹത്ത് നിന്ന് തൊലി പതുക്കെ ഡ്രൈ ആയി കൊഴിയാൻ തുടങ്ങി. 

ഓഫീസിൽ നിന്ന് ഓടി പിടിച്ച് , കരിക്ക് കിട്ടുന്ന ഇടങ്ങളിൽ നിന്ന് കരിക്കും കൊണ്ട് കൂട്ടുകാരൻ ഇടക്കിടക്ക് ഓടി വരും.. ആആ ഒരു മൂന്നു മാസമല്ലേ സഹിക്കേണ്ടൂ എന്നോർത്ത് മിണ്ടാൻ പോലും വയ്യാതെ ഒരു മൂലക്ക് കിടക്കും.
പ്രണയ വിവാഹം ആയത് കൊണ്ട് സഹായത്തിന് ആരും വരില്ലന്ന് അറിയാം. എന്നാലും ഫോണിലൂടെയുള്ള ഉപദ്രവവും ഉപദേശവും ആരും ഒട്ടും കുറച്ചില്ല. 

മനക്കട്ടി ഇല്ലാത്തത് കൊണ്ടാണ് ചർദ്ദി വരുന്നതെന്നും, ഇലക്കറി കഴിക്കാത്തത് കൊണ്ട് കണ്ണ് കാണാത്ത കുട്ടി ഉണ്ടാവുമെന്ന് ചർദ്ദിക്കാതെ പ്രസവിച്ചവരും, ഇത് വരെ പ്രസവിക്കാത്തവരും ഉപദേശിച്ചു.
എന്ത് ചെയ്യാം സഹിക്കുക തന്നെ

ഫോണ് എടുത്തില്ല എങ്കിൽ പിന്നെ കൂട്ടുകാരന്റെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുമെന്നത് കൊണ്ട് എടുക്കാതെയും നിവർത്തി ഇല്ല. ഒടുവിൽ ഫോണെടുത്ത്‌ ദൂരെ മാറ്റി വെച്ചിരിക്കും. എന്നെ ഉപദേശിച്ച നിർവൃതിയിൽ മറുവശത്തുള്ളവർ ഫോണ് വെക്കും..

3 മാസം കഴിഞ്ഞിട്ടും നിർത്താതെ ചർദ്ദി തന്നെ..അങ്ങനെയും ചില ഹതഭാഗ്യർ ഉണ്ടെന്ന് മനസ്സിലായി എന്ന് മാത്രം. 
8 മാസം നിർത്താതെ ഛർദ്ദിച്ചു. വിങ്ങി കനം പിടിച്ച തലയും, ചർദ്ദിക്കാരണം എപ്പോഴും പൊട്ടിയിരിക്കുന്ന തൊണ്ടയും, ശരീരം വേദനയും ആയി നീണ്ട 8 മാസം.ഛർദി കോരി മടുത്ത കൂട്ടുകാരനും. വീട്ടിലെ ഒരു കാര്യവും ചെയ്യാൻ പറ്റാത്ത രീതിയിൽ ചർദ്ദി എന്നെ വീഴ്ത്തി കളഞ്ഞിരുന്നു. എല്ലാം ഏറ്റെടുത്ത്, ഒരസഹ്യതയും കാണിക്കാതെ മനസ്സിൽ ഗർഭം ചുമന്നിരുന്നു എന്റെ കൂട്ടുകാരൻ..

സദാ പുളിച്ച.മണം ആയിരുന്നു എനിക്കും എന്റെ വീടിനും..അപ്പുറത്തെ വീട്ടിലെ വെളുത്തുള്ളി കാച്ചിയ മണം മതി ഒരു ചർദ്ദി തുടങ്ങാൻ . 8 മാസം കഴിഞ്ഞപ്പോൾ ചർദ്ദി ദിവസത്തിൽ മൂന്നോ നാലോ ആയി കുറഞ്ഞു. 
അങ്ങനെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഉപദേശ ട്രെയിനുകൾക്ക് തലവെക്കാൻ ഉള്ള പോക്കാണ് അതേന്ന് പ്രത്യേകം പറയേണ്ടല്ലോ..

നാട്ടിലെത്തിയ പതിനഞ്ച് ദിവസം ചർദ്ദി നിന്നു. ചർദ്ദി എന്ന് പറഞ്ഞത് അടവായിരുന്നെന്നോ എന്ന് ചില ചോദ്യങ്ങളും ഉണ്ടായി എന്തായാലും ആ പതിനഞ്ച് ദിവസം മാത്രമാണ് സന്തോഷമായിരുന്നത്. അതു കഴിഞ്ഞു ചർദ്ദി അത്യാവേശപൂർവ്വം തിരിച്ചു വന്നു.

ഇടക്ക് ചർദ്ദി കാരണം ഹോസ്പിറ്റലിൽ 6 ദിവസം കിടക്കേണ്ടിയും വന്നു. 
നിൽക്ക കുട്ടിയെ ഓപ്പറേറ്റ് ചെയ്തെടുക്കണം ന്ന്  ഉറപ്പായി പറഞ്ഞു ഡോക്ടർ ഡേറ്റും തന്നു. 
തലേ ദിവസം രാത്രിയിലും , ഓപ്പറേഷന്റെ അന്ന് രാവിലെയും ഛർദ്ദിച്ചു അവശയായി ബി പി താഴ്ന്ന് ഉള്ള ബോധം കൂടെ പോയികിട്ടി..

ഏതോ ഇരുട്ടറയിൽ പെട്ട് ശ്വാസം മുട്ടിയത് പോലെ കാലത്തിനോടും ജീവിതത്തിനോടും എന്നന്നേക്കുമായി ബന്ധം മുറിഞ്ഞ അരക്ഷിതാവസ്ഥ.. അതായിരുന്നു ആ ബോധം പോകൽ തന്ന മുറിവ്. മരണ ഭയം അതായിരിക്കണം!

മറ്റുള്ളവരുടെ കരച്ചിലേക്കും ഡോക്ടർമാരുടെ നിസ്സഹയതായിലേക്ക് ആശ്വാസമായി കണ്ണുകൾ പൊടുന്നനെ മിഴിച്ച് അവരെ ഞെട്ടിച്ചു എന്ന് പറയാം.. എന്നാലും പ്രസവിക്കാൻ ഭയന്നാണ് ബോധം പോയത് എന്ന കളിയാക്കൽ കാലം കുറെ വരെ നേരിടേണ്ടി വന്നു. 
എന്റെ കൂട്ടുകാരൻ മാത്രം പറഞ്ഞു, അല്ല അതു കൊണ്ടല്ല. കുഞ്ഞിനെ കാണാൻ, ഈ ചർദ്ദി ഒന്നവസാനിക്കാൻ അവൾ എന്തിനും തയ്യാറായിരുന്നു എന്ന്.

ആണ്കുഞ്ഞിന് വേണ്ടി എല്ലാവരും ആഗ്രഹിച്ചപ്പോൾ ഞങ്ങൾ രണ്ടും ഒരു പെണ്കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹിച്ചത്. കഴുത്തൊപ്പം മുടിയുമായി, അമ്മയുടെ ചർദ്ദിയെ വെല്ലുവിളിച്ചെന്നോണം മൂന്നര കിലോ ഭാരവുമായി അവൾ ജനിച്ചു വീണു. 

ഓപ്പറേഷൻ ടേബിൾ കിടന്ന് അവളെ തൊട്ട ഉടനെ ഞാൻ സിന്ധു സിസ്റ്ററിനോട് പറഞ്ഞു. ഇനി വേണം എനിക്ക് വയർ നിറച്ചൊന്ന് ഭക്ഷണം കഴിക്കാൻ..ആദ്യം വന്ന ആഗ്രഹം അതായിരുന്നു..സത്യം .ഡോക്ടർ സുലോചന അലിവോടെ പറഞ്ഞു നാളെ കഴിഞ്ഞു മറ്റന്നാൾ മുതൽ തിന്നു നിറച്ചോണം..ന്ന്
ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചിരിച്ചു..

പുറത്തെത്തി കൂട്ടുകാരൻ കെട്ടിപിടിച്ചു ഉമ്മ തന്നത് ഓർമ്മയുണ്ട്..പിന്നെ ഓർമ്മ വന്നും പോയി ഇരുന്നു..

അവൾ വന്ന് കയറിയത് മുതൽ ജീവിതം മാറി സിനിമാറ്റിക്ക് ആയി..തീർച്ചയായും അവൾ അകത്തു കിടന്നിരുന്ന കാലം ഞങ്ങൾ രണ്ടു പേർക്കും ഒട്ടും കാല്പനികം ആയിരുന്നില്ല.

കല്പനികതയുടെ ഒരകമ്പടിയുമില്ലാത്ത 9 മാസവും ചില്ലറ ദിവസവും അവസാനിച്ചതിന്റെ വാർഷികം നാളെയാണ്

Saturday, 13 June 2020

ജാർഗൻ



തലനിറച്ച്  ബുദ്ധി ഉണ്ടെന്ന അറിവിൽ അല്പമൊന്നഹങ്കരിച്ച്, അത് കൂടെയുള്ള ഏവർക്കും മനസ്സിലാക്കി കൊടുക്കണമെന്ന വാശിയോടെ, ബുദ്ധിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത പദങ്ങൾ കൊണ്ടാലങ്കരിച്ചായിരുന്നു അവളുടെ സുഹൃത്ത് സംസാരിച്ചിരുന്നത്. ചെറുപ്പത്തിന്റെ വിവരമില്ലായ്മയിൽ അവളാ ഭാഷാധൂർത്തിൽ അലിഞ്ഞു പോകുമായിരുന്നു, പിന്നെ ആ വാക്കുകളുടെ ശടാ ശടാ ശബ്ദത്തിന്റെ അലയൊലികൾ ആസ്വദിച്ചിരുന്നു. പലപ്പോഴും തുടങ്ങിയതെവിടെയാണെന്ന് അവൾക്ക് ഓർത്തെടുക്കാനാവാത്ത  അത്രയും നീളമുള്ള വാചകങ്ങൾ ആയിരുന്നു അയാൾ പറഞ്ഞിരുന്നത്. അവൾ കേട്ടിട്ട് പോലുമില്ലാത്ത കടുപ്പം നിറഞ്ഞ വാക്കുകൾ ആയിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. അവൾക്ക് അതുണ്ടാക്കിയെടുക്കുന്ന, ഒരു തീവണ്ടിയുടെ ചാരുതയോടെ കൂട്ടി ചേർക്കുന്ന അയാളോട് കടുത്ത ആരാധന തോന്നാറുണ്ടായിരുന്നു. അവയിലൊന്നും അവൾക്ക് പ്രണയം ദർശിക്കാനോ, മണക്കാനോ തോന്നിയിട്ടേ ഇല്ലായിരുന്നു.
പ്രണയിക്കാൻ അവൾക്ക് വക്രതയില്ലാത്ത, ഇറ്റിറ്റു വീഴുന്ന തെളിഞ്ഞ വെള്ളം പോലെ എളിമയാർന്ന, കരുണയുള്ള വാക്കുകൾ ആയിരുന്നു ആവശ്യം. അവളുടെ കാമുകനാകട്ടെ  ആവശ്യത്തിന് വേണ്ട വാക്കുകൾ പോലും ഓർത്തെടുക്കേണ്ടിയിരുന്നു. അതാകട്ടെ പതിഞ്ഞ കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്നു വന്ന് സ്നേഹത്തോടെ നിലം തൊടും പോലെയായിരുന്നു അവൾക്ക് മേൽ തൊട്ടുരുമ്മിയത്.അതിൽ മുഴുവൻ അവൾ പ്രണയത്തെ ദർശിച്ചു. അവ കരുണയോടെ അവളോട് സംവദിക്കുമ്പോൾ ഹൃദയം നെഞ്ചിടം വേദനിക്കും വിധം തുടിച്ചു ചാടി.. അടങ്ങെന്റെ ഹൃദയമേ എന്നു പറഞ്ഞിട്ടും അതയാൾക്ക് മുൻപിൽ ഒരു നാണവും കൂടാതെ വെളിപ്പെട്ടു.

അവനൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ആദ്യം ചുളിഞ്ഞത് സുഹൃത്തിന്റെ മുഖമായിരുന്നു. അന്നാദ്യമായി കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങൾ ഒന്നുമില്ലാതെ സുഹൃത്ത് അവളെ ഉപദേശിച്ചു, ഏതൊരു ഉപദേശിയെയും പോലെ " ഇതല്ല, നിനക്ക് ചേരാത്ത ആളാ, നിറച്ചും ശബ്ദമുണ്ടാക്കുന്ന ഒരാൾ ആയിരുന്നു നിനക്ക് വേണ്ടിയിരുന്നത്"

അവളാദ്യമായി ചുറ്റുമുള്ളവരുടെ വിലാപങ്ങളിലേക്ക് ഇറങ്ങി ചെന്ന സമയത്തായിരുന്നു നിസ്സംഗതയോടെ നിന്നിരുന്ന കാമുകനെ ആദ്യമായി കണ്ടെത്തിയത്. നിസ്സംഗതയിലെ ഹൃദയത്തെ ചൂണ്ടു വിരൽ കൊണ്ട് കുത്തി പുറത്തെടുത്തവൾ അയാളെ ഓർമ്മിപ്പിച്ചു " അതാ നോക്ക് നിന്റെ ഹൃദയം ആ വിലാപങ്ങൾക്ക് കരയുന്നത് കണ്ടോ"

അസ്വസ്ഥതയുടെ വേലിയേറ്റങ്ങൾ അയാളിൽ ഉണ്ടാവുകയും അസഹ്യതയോടെ അതിനെ നിരാകരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും.. പിന്നെ പതുക്കെ പതുക്കെ വിലപിക്കുന്നവരെ കരുണ നിറഞ്ഞ ഹൃദയത്തോടെ കാമുകൻ ചേർത്തു പിടിച്ചു.  എന്നിട്ടും കാലം പോകെ ചേർത്ത് പിടിക്കലിൽ നിസ്സംഗത പാറി വീഴുന്നത് അവൾ കാണുന്നുണ്ടായിരുന്നു. നീ അത് അറിയുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് കാമുകൻ അറിയുന്നുണ്ട്, ഞാനതിന്റെ കാരണം തിരക്കട്ടെ എന്ന് പറഞ്ഞു അവളിൽ ആശ്വാസം നിറച്ചു.

വിലാപങ്ങളുടെ കാരണവും ഉറവിടങ്ങളും തേടി അയാൾ പൊയ്കൊണ്ടിരുന്നു. തുടങ്ങിയാൽ അറ്റം കാണാത്ത പുസ്തകങ്ങളിൽ, വല നെയ്തു കൂട്ടി വെച്ച അറിവുകളിൽ അയാൾ എഴുന്നേൽക്കാനാകാത്ത വിധം  ഉരുണ്ടു വീണു കിടക്കുന്നത് കണ്ടവൾ  വ്രണപ്പെട്ടു.

പരസ്‌പരം കാണുമ്പോഴെല്ലാം കാമുകൻ കട്ടിയുള്ള പദങ്ങൾ കൂട്ടി വെച്ച് തിയറികൾ പറഞ്ഞു തുടങ്ങി.. ദാരിദ്യത്തിന്റെ, സഹനത്തിന്റെ, ദുഃഖത്തിന്റെ  തിയറികൾ.. ആ വാക്കുകളുടെ ശബ്ദത്തിൽ ആത്മരതി പൂണ്ട, അയാളെ കണ്ട് അവൾ വഴിമറന്ന കടൽ പക്ഷിയെ പോലെ പ്രാണൻ തല്ലി.

അവളുടെ ചോദ്യങ്ങളെ 'അറിവില്യായ്മ'  എന്ന് പേരിട്ടു. ഇതാണ് ജാർഗൻസ്, ഇത്തരം പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ ഇല്ലന്ന് ആണയിട്ടു.അത് മനസ്സിലാകാത്ത ജനങ്ങളെ അയാൾ വിവരമില്ലാത്തവർ എന്ന് വിശേഷിപ്പിച്ചു ചിരിച്ചു.

അപ്പൂപ്പൻ താടികൾ വളക്കൂറുള്ള മണ്ണിൽ വീണ് മുളച്ചു പൊങ്ങി ആകാശത്തേക്ക് പൊങ്ങി കരിഞ്ഞു തുടങ്ങിയെന്ന് തോന്നിയ സന്ധ്യയിൽ, എവിടെ നിന്നെന്നറിയാതെയാണ് അവളുടെ സുഹൃത്ത് കാമുകനെ തേടി വരാൻ തുടങ്ങിയത്.

അവർ രണ്ട് പേരും ജെ സി ബി കൊണ്ട് കൽക്ഷ്ണങ്ങൾ ചൊരിയും പോലെ അവളുടെ ഇടം ജാർഗൻ കൊണ്ട് നിറച്ചു.  അവളാകട്ടെ  അവിടം   മുഴുവൻ വിലാപം കൊണ്ട് നിറച്ചു. വിലപിക്കുന്നവർക്ക് മുൻപിൽ ജാർഗൻ വിളമ്പുന്നവർക്ക് മുൻപിൽ വിലാപം കൊണ്ട് കടൽ തീർത്തതറിയാതെ  അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.