Saturday, 13 December 2025

മിയ കിളിയും ഞാനും പിന്നെ ഞങ്ങളുടെ ഡിപ്രഷനും

 


മിയ ഞങ്ങളുടെ കിളി പെണ്ണാണ്. ലോക്ക് ഡൌൺ കാലത്ത്, മോൾടെ നിർബന്ധത്തിനു വാങ്ങിയ ഗ്രീൻ വയലറ്റ് ലവ് ബേർഡ്സിൽ ഒരാളാണ് മിയ , കാര്യം ഗ്രീൻ വയലറ്റ് എന്നൊക്കെയാണ് പേരെങ്കിലും, അവൾക്ക് ശരിക്കും നീല നിറമാണ്. ഞങ്ങളുടെ നടുമുറ്റത്ത് വളരുന്ന അമ്മിണി കുട്ടി എന്ന മരവും ചെടികളും ആയി നല്ല പച്ചപ്പാണ്, അവിടെ ഇവരെ  പറക്കാൻ വിട്ട ഒരു ദിവസം, അവളുടെ ഇണയായ ആൺ കിളി പുറത്തേക്ക് പറന്നു പോയിരുന്നു. മനുഷ്യരോട് ഇണക്കമില്ലെങ്കിലും അവർ രണ്ടുപേരും അവിടെ പറന്നു നടക്കുമായിരുന്നു അതിനിടയിൽ ആരോ ഗ്രിൽ തുറന്നപ്പോഴാണ് കിളി പുറത്തേക്ക് പോയത്. ഇത്തരം കിളികൾ പുറത്ത് സർവൈവ് ചെയ്യാൻ സാധ്യതയില്ല എന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് ആ കിളി ചത്ത് പോയി കാണണം .

കൗമാരത്തിന്റെ കിറുക്കുകളിലേക്ക് കാലെടുത്തു വെച്ച ഇവിടുത്തെ മനുഷ്യകുട്ടിയുടെ മാറ്റവും , മനുഷ്യനോട് ഒട്ടും  ഇണക്കം കൂടെ ഇല്ലാതെ  ആയപ്പോൾ അവൾക്കും കിളിയെ  പതിയെ മടുത്തു തുടങ്ങിയിരുന്നു. 

ഒറ്റയ്ക്ക് ആയിപ്പോയ മിയക്കിളിക്ക് കൂട്ട് പിന്നെ ഞാനായിരുന്നു, എനിക്കാണെങ്കിൽ സംസാരിക്കാൻ കിളിയോ മരമോ പുല്ലോ പുൽച്ചാടിയോ മതിയെന്നതാണ് സത്യം, ഇടയ്ക്കിടെ മുകളിൽ ചെന്ന് അവളോട് വിശേഷം പറയും. അവൾക്ക് കടിച്ചു കളിക്കാൻ ഇലകൾ കൊടുക്കും, ഇഷ്ടമുള്ള സീഡ്സ് കൊടുക്കും, നിറയെ വിശേഷങ്ങൾ പറയും താഴെയിരുന്നാലും മുകളിലേക്ക് ശൂ ശൂ ... എന്ന് വിളിച്ചു അവളോടെന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. പല തരം കിളി ചിലപ്പിലൂടെ, തല ചെരിച്ചെന്നെ നോക്കിയും അവളതിനു മറുപടികൾ തരും. ഞാനത് മൊഴിമാറ്റി ഉത്തരവും പറയും. ഞാനോ ആമിയോ പുറത്ത് നിന്ന് വരുന്നത് കണ്ടാൽ ചിറക് വിടർത്തി ഒരു സംന്തോഷപ്രകടനവും കൂടെയുണ്ട്. അങ്ങനെ അവൾ ഒറ്റക്കല്ലെന്നും ഞങ്ങൾ ഒരുമിച്ചാണെന്നും ഞാൻ ഉറപ്പു വരുത്തി കൊണ്ടിരുന്നു .

എന്നാലും ഒറ്റയ്ക്കായി പോയ ആ പാവത്തിന് ഞാൻ തന്നെയായിരുന്നു അടുത്ത കൂട്ടുകാരി എനിക്ക് മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു .

അങ്ങനെയിരിക്കെയാണ്, ഈയടുത്ത് എനിക്ക് ഒരു മൈൽഡ് ഡിപ്രഷൻ വന്നത്. സദാ നെഞ്ചിൽ ഒരു ചിത എരിയും പോലെ എന്തോ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ആവശ്യമില്ലാത്ത സങ്കടങ്ങൾ, ഉത്കണ്ഠകൾ, വേദനകൾ, ഓർമ്മകൾ, വിഷമങ്ങൾ ഒക്കെ മാത്രമായി ഞാൻ  . പുറത്തേക്കിറങ്ങാനും മടിയായി. ഡോക്ടറെ കാണിച്ചപ്പോൾ ഡിപ്രഷന്റെ മൈൽഡ് വേർഷൻ ആണത്രേ, പെരിമെനോപോസിന്റേതായിരിക്കാം എന്ന് പറഞ്ഞു. വലിയ ഡിപ്രഷനുകളും മാനസിക പ്രശ്നം ഉള്ളവരെയെല്ലാം ഓർത്ത് എനിക്ക് വളരെ വിഷമം തോന്നി. എന്തായിരിക്കും കഠിനമായ അവസ്ഥയിൽ അവരെ വേട്ടയാടുന്ന വേദനകൾ എന്നോർത്ത് സങ്കടപ്പെട്ടു. 

നിലവിൽ എനിക്ക് ഉണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളെയും അത് പറിച്ചു കളഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന എല്ലാ പണികളും മടുത്തു, നിറയെ ചെടികൾ വച്ചുപിടിപ്പിച്ചിരുന്ന ഞാൻ ചെടികളെ മര്യാദയ്ക്ക് നോക്കാതെയായി. മിയ കിളിയോട് സംസാരിക്കാറേ ഇല്ല്യ. വീട്ടിലെ സഹായി മുടങ്ങാതെ അവൾക്കുള്ള വെള്ളവും കഴിക്കാനുള്ളതും എടുത്തു കൊടുക്കും, ചെടികൾക്കെല്ലാം വെള്ളമൊഴിക്കും, അമ്മിണി കുട്ടി എന്ന മരമാകട്ടെ തുടരെ ഇല പൊഴിച്ചും പ്രധിഷേധിക്കുന്നുണ്ടായിരുന്നു.

വിവരമറിഞ്ഞ എന്റെ കൂട്ടുകാർ എല്ലാവരും എനിക്ക് ചുറ്റും പലപ്പോഴായി വന്നു. അവരെന്നെ എന്നെ സഹായിച്ചതിന് കണക്കില്ല. ഉറക്കമില്ലാത്ത രാത്രികളിൽ കാനഡയിൽ നിന്ന് രശ്മി വിളിച്ചു എന്റെ ഉറക്കം വരുവോളം സംസാരിക്കും. എല്ലാ ദിവസവും 'എടീ നീ ഓക്കേ അല്ലെ' എന്നും ചോദിച്ചു ബാംഗ്ലൂരിൽ നിന്ന് അനുമോൾ വിളിക്കും. എന്തെങ്കിലും വായിൽ തോന്നിയത് പറഞ്ഞെന്നെ ചിരിപ്പിക്കും. എന്റെ പാർട്ണർ ഓടിയോടി വരും, ഫോണിൽ ഇടയ്ക്കിടെ വിളിക്കും. ചില രാവുകളിൽ ചിലപ്പോൾ രാജും  രമ്യയും വരും. തിരുവന്തപുരം മുഴുവൻ കറങ്ങും, രാത്രികളിലെ ശംഖുമുഖം ബീച്ചും, തുമ്പ ബീച്ചും കണ്ട് കഥ പറഞ്ഞു ഞങ്ങൾ രാവെളുക്കുവോളം നടക്കും. 

 കടൽ തീരത്തിരുന്ന് ചായ കുടിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളെല്ലാം നടത്തി തന്ന് , കവിത പോലെ സുന്ദരമായ പടങ്ങൾ എടുക്കും. വൈകുന്നേരങ്ങളിൽ നടക്കാൻ പോകും. നമിത ആഴ്ചയിലൊരിക്കലെങ്കിലും വന്നു എവിടെയെങ്കിലും വച്ച് കണ്ടു,  ഞങ്ങൾ തിരുവനന്തപുരം മുഴുവൻ അളക്കും. 

എന്റെ മുഴുവൻ ദൗർബല്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും അവർ കാവലിരുന്നു. എന്റെ സങ്കടകടൽ ഇരമ്പിയാർകുമ്പോൾ, കനത്ത കടൽ ഭിത്തി പോലെ അവരെല്ലാവരും എനിക്കൊപ്പം നിന്നു . പലപ്പോഴും സന്തോഷം കൊണ്ടെനിക്ക് കരച്ചിൽ വരുമായിരുന്നു, ഞാൻ എത്ര ഭാഗ്യം ചെയ്ത ജന്മമാണെന്ന് ഓർത്തെന്റെ ഹൃദയം തുടിക്കുമായിരുന്നു. എനിക്ക് ചുറ്റും എത്ര സ്നേഹം നിറഞ്ഞ ഹൃദയങ്ങൾ ആണെന്ന് ഓർക്കും.

 വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഞാൻ ഇതിനെ റിക്കവർ ചെയ്തു തുടങ്ങി. നെഗറ്റീവ് ആയ, എന്നെ ബുദ്ധിമുട്ടിക്കുന്ന എല്ലാവരെയും, എല്ലാ തരം ജോലികളെയും ഞാൻ ഉപേക്ഷിച്ചിരുന്നു.

അതിനെല്ലാം ശേഷമാണ് ഞാൻ മിയ കിളിയെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത്. കൊടുക്കുന്ന വെള്ളവും ഭക്ഷണവും അതെ പോലെ ദിവസങ്ങളോളം ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഉണ്ടകുട്ടി ആയിരുന്ന ആ ശരീരം, ഒരു ബ്ലേഡ് പോലെയായിരിക്കുന്നു, തീരെ കനം കുറഞ്ഞിട്ടുമുണ്ട് , പഴയ പോലെ ചിലയ്ക്കലോ വർത്തമാനമോ ഇല്ല. തൂങ്ങി പിടിച്ചിരിപ്പാണ്.

ഞാനോർത്തു, പാവം ഒറ്റയ്ക്കായി പോയതിന്റെ വിഷമമായിരിക്കും. ആമിയുടെ അനുവാദത്തോടെ അവളെ കൊണ്ടുപോയി അടുത്തുള്ള ഒരു കിളികളുടെ പെറ്റ് ഷോപ്പിൽ ഏൽപ്പിച്ചു. അവളെ പോലുള്ള നിറയെ കിളികൾ ഉള്ള ഒരിടം, അവൾക്ക് നിറയെ കൂട്ടുകാരാകുമല്ലോ എന്ന് സമാധാനിച്ചു, എന്റെ വിഷമം ഞാൻ മറികടന്നു. വൈകുന്നേരം ആയപ്പോഴേക്കും കടക്കാരൻ വിളിച്ചിട്ട് പറഞ്ഞു ഈ കിളി ഇവിടെ അതിജീവിക്കുമെന്ന് തോന്നുന്നില്ല, നിങ്ങളതിനെ തിരിച്ചുകൊണ്ടുപോകൂ എന്ന്. അവൾ കഠിനമായ ഡിപ്രഷനിലാണെന്ന്.

ആ കുഞ്ഞു കിളിത്തലയിൽ ഇത്രമാത്രം വിഷാദവും ഓർമ്മകളും ഉണ്ടാകുമോ മനുഷ്യർക്ക് മാത്രമല്ലേ ഡിപ്രഷൻ വരൂ , എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ഞാൻ പെറ്റ് ഷോപ്പിൽ എത്തുമ്പോൾ കണ്ട കാഴ്ച ഹൃദയം തകർക്കുന്നതായിരുന്നു

ഇടതു ചിറകിനടിയിൽ സ്വന്തം തല ഒളിപ്പിച്ച്, ഒരു ഉരുള പോലെ മറ്റു കിളികളോട് ഒന്നും കൂട്ടുകൂടാതെ, കൂടിന് ഒരറ്റത്ത് ഒറ്റയ്ക്ക് ചുരുണ്ടുകൂടി ഇരിക്കുന്നുണ്ടായിരുന്നവൾ . എന്റെ ശബ്ദം കേട്ട ഉടനെ തല ഉയർത്തി നോക്കി, പിന്നെ ചിറകു വിരിച്ചു സന്തോഷപ്രകടനമായിരുന്നു.

ഇപ്പോഴവളെ താഴെ നടുമുറ്റത്ത് കൂട്ടിലിട്ടു കാരണം അഴിച്ചുവിട്ടാൽ പറക്കാൻ മാത്രമുള്ള ആരോഗ്യം ഒന്നുമില്ല നെഞ്ചിപ്പോഴും ശരിക്കും ഒരു ബ്ലേഡ് പോലെ കൂർത്ത് നിൽക്കുക തന്നെയാണ്. അറിയാവുന്ന വെറ്റിനോട് സംസാരിച്ചപ്പോൾ കിളികൾക്കും ഇത്തരം അവസ്ഥ ഉണ്ടത്രേ.

അവളുടെ ഡിപ്രഷൻ കുറയ്ക്കാനായി ഞാൻ പഴയ പോലെ അവളോട് സംസാരിക്കാൻ തുടങ്ങി. ആമിയും വന്നിരുന്ന സംസാരിക്കും , ഞങ്ങളുടെ വീട്ടിൽ വന്നു പോകുന്ന വിരുന്നുകാരും ഇപ്പോഴവളോട് സംസാരിക്കാൻ തുടങ്ങി.

ഇപ്പോൾ പഴയ പോലെ വെള്ളം കുടിക്കാൻ തുടങ്ങി, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി. കിളി ചിലപ്പുകൊണ്ട് വീടകം നിറയാൻ തുടങ്ങിയിട്ടുണ്ട്. ചിലപ്പോൾ കല പില പറച്ചിൽ ഭീഷണിപ്പെടുത്തി നിർത്തേണ്ടി വരുന്നുണ്ടിപ്പോൾ . ആരോഗ്യമായിട്ട് വേണം അവളെ വീണ്ടും നടുമുറ്റത്ത് അഴിച്ചു വിടാൻ.

പാവം ജീവികൾ മനുഷ്യനുവേണ്ടി വളർത്തിയെടുത്ത് മനുഷ്യരില്ലാതെ ജീവിക്കാൻ ആകാതെയായി. അവളോട് പറഞ്ഞിട്ടുണ്ട്, നിന്റെ കുഞ്ഞി തലയിൽ ഇത്രയും സ്നേഹവും ഓർമ്മയും വിഷാദമൊന്നും വേണ്ടാട്ടോ എന്ന് എല്ലാം കളഞ്ഞേക്കൂ, ഒരാളെയും മതിമറന്നു സ്നേഹിച്ചു, മനുഷ്യനെ പോലെയായി ഒരുപാടൊന്നും ബുദ്ധിമുട്ടരുതെന്ന് . എന്റെ അശ്രദ്ധയിലുള്ള കുറ്റബോധം ഇപ്പോഴും വിട്ടിട്ടില്ലെങ്കിലും അവളുടെ മാറ്റം മനസ്സു നിറയ്ക്കുന്നതാണ്.

Tuesday, 9 December 2025

ശാന്തി

 


അങ്ങിനെ ആ യുഗം കഴിഞ്ഞു

അച്ഛനോർമ്മകളിൽ ഏറെയും വേദനകളുടെയും മാറാത്ത മുറിവുകളുടേതുമായിരുന്നു. അതുകൊണ്ടുതന്നെ പൊതുവേ അച്ഛനെക്കുറിച്ച് ഞാൻ അധികം സംസാരിക്കില്ലായിരുന്നു. സംസാരിക്കാൻ തുടങ്ങിയാൽ എല്ലാ ഒളിച്ചിരുന്ന മുറിവുകളെല്ലാം ഉപ്പു തേച്ച പോലെ വേദനിച്ചുണരുമായിരുന്നു.

 പണ്ടൊക്കെ അച്ഛൻ അമ്മയുമായി വഴക്കടിക്കുമ്പോൾ എന്നെ അമ്മയുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടു പോകുമായിരുന്നു. മുനമ്പത്തുള്ള അച്ഛന്റെ സുഹൃത്തായ ആന്റണി അങ്കിളിന്റെ അമ്മയുടെ അടുത്താണ് എന്നെ കൊണ്ടുപോയി ഉപേക്ഷിക്കാറുള്ളത്. പിന്നെ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളുകുടിച്ച് അർമാദിച്ച് നടക്കും,  ഞാൻ അവിടെ എത്തിയാൽ ആ അമ്മൂമ്മ അമ്മയ്ക്ക് എഴുത്തെഴുതും, മകൾ ഇവിടെയുണ്ടെന്നുള്ള ആ അറിയിപ്പ് കിട്ടും വരെ എന്റെ അമ്മയ്ക്ക് അറിയില്ല ഞാൻ എവിടെയായിരിക്കും എന്ന്. അമ്മൂമ്മ എന്നെ വളരെ സ്നേഹത്തോടെ നോക്കും, ഊട്ടും, ഉറക്കും, കുറെ ദിവസം കഴിഞ്ഞും അച്ഛനെ കാണാതാകുമ്പോൾ അമ്മൂമ്മ അച്ഛന്റെ പണി സ്ഥലത്തേക്ക് ആളെ പറഞ്ഞയക്കും, 'അവനോട് ചെന്ന് പറയണം, ഇവിടെ ഇളം കള്ള് ചെത്തി ഇറക്കിയിട്ടുണ്ട് എന്ന്' .അച്ഛൻ ഉടനടി അതിനു വേണ്ടി വീട്ടിലെത്തുമ്പോൾ എന്നെ ഒരുക്കി നിർത്തിയിട്ടുണ്ടാകും. പിന്നെ അച്ഛനെയും കൂട്ടി എന്നെ നാട്ടിലേക്ക് പറഞ്ഞയക്കും.

  അച്ഛൻ തൊട്ടടുത്ത് ഉണ്ടാകുമ്പോൾ പോലും ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, മറിച്ച് എപ്പോഴാണ് അമ്മയെ അടിക്കാൻ തുടങ്ങുക എന്ന അറ്റം കാണാത്ത ഉത്കണ്ഠയിലായിരിക്കും ഞങ്ങൾ. കള്ളുകുടിച്ചു കിടന്നുറങ്ങുമ്പോൾ ഈ ലോകം മുഴുവൻ മറിഞ്ഞാലും തിരിച്ചറിയാത്ത അച്ഛൻ എങ്ങനെയാണ് മകളെ ആരെങ്കിലും കയ്യെത്തിച്ചു പിടിക്കുമോ എന്ന് ചിന്തിക്കുക? അതുകൊണ്ടുതന്നെ ഓർമ്മയിലെപ്പോഴും ഞാൻ സ്വയം യുദ്ധം ചെയ്തു മുന്നേറുന്ന ഒരാളായിരുന്നു , പക്ഷെ സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നെങ്കിലും അച്ഛന് ഏറ്റവും പ്രിയം എന്നോടായിരുന്നു.

പണ്ട് ഞങ്ങൾ തമ്മിലെന്നും വഴക്കുകൾ പതിവുമായിരുന്നു.നാട്ടുമ്പുറത്തെ സാധാരണക്കാരനായ ആയ അച്ഛന് ജനിച്ചത്, വളരെ തലതിരിഞ്ഞ ഒരു മകളായിരുന്നു. നന്നായി വായിക്കുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന, തർക്കുത്തരം പറയുന്ന, സ്നേഹം പ്രകടിപ്പിക്കുന്നതിൽ പോലും വ്യത്യസ്തതയുള്ള, അച്ഛനെ ഒരു പേടിയും കൂടാതെ ഭരിക്കുന്ന, അച്ഛനോട് ഒപ്പത്തിനൊപ്പം സംസാരിക്കുന്ന, അച്ഛനെ അടക്കം ആരെയും ചോദ്യം ചെയ്യാൻ ഭയമില്ലാത്ത ഒരു മകൾ. എപ്പോഴും സാധാരണ പെൺകുട്ടികളുടെ ലലനാ മണിത്തരങ്ങൾ കാണിക്കാതെ, ആരെയും കൂസാതെ, ആൺകുട്ടികളുമായി കൂട്ടുകൂടി നടക്കുന്ന, അന്നത്തെ കാലഘട്ടത്തിനു ഒട്ടും യോജിക്കാത്ത ഒരാൾ.

കുസൃതിയുടെ കാര്യത്തിൽ മുന്പിലായിരുന്നത് കൊണ്ട് പരാതികളുടെ പ്രവാഹമായിരുന്നു. എന്നാൽ ഞാൻ ചെയ്യുന്നത് 100% ശരിയെന്ന വിശ്വാസത്തിൽ, അതിനെതിരെ അച്ഛൻ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, അച്ഛനെ ഞാൻ നിയന്ത്രിക്കുന്നത് കൊണ്ട് വഴക്കുകൾക്ക് തീരെ ക്ഷാമമുണ്ടായിരുന്നില്ല.

അമ്മയ്ക്കും അനിയന്മാർക്കും അച്ഛന്റെ കയ്യിൽ നിന്ന് അടി കിട്ടുമെങ്കിലും എനിക്ക് അതിൽ നിന്ന് ഏതുകാലത്ത് ഒഴിവുണ്ടായിരുന്നു.

നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ പ്രിയംങ്കരനായിരുന്നെങ്കിലും വീട്ടിലെ ഉത്തരവാദിത്തങ്ങളൊന്നും എടുക്കാതെ അലസനായാണ് അച്ഛൻ ജീവിച്ചത്. അത് കൊണ്ട് പട്ടിണിയ്ക്കും ക്ഷാമമുണ്ടായിരുന്നില്ല,

അയല്വക്കക്കാർക്ക് ഓല മെടഞ്ഞു കൊടുത്തും , കൃഷി ചെയ്തും, പശു വളർത്തിയുമൊക്കെയാണ് അമ്മയും ഞങ്ങൾ മൂന്ന് മക്കളും അന്നന്നത്തെ കാര്യങ്ങൾക്കുള്ള പൈസ കണ്ടെത്തിയിരുന്നത്.

ഏതു കാലത്തും അച്ഛനോർമ്മകൾ വേദനകളുടെ ഒരു വലിയ മാറാപ്പുതന്നെയായിരുന്നു.

അനുമോൾ എന്നോട് ചോദിക്കാറുണ്ട്, ഒന്നോർത്തെടുത്തു നോക്കിക്കേ , എവിടെയെങ്കിലും കാണും നിനക്ക് ഒരു നല്ല ഓർമ്മ അച്ഛനെ കുറിച്ചെന്നു.

ഞാനിരുന്നു ഓർമ്മയിൽ പരതി, പരതി രണ്ടു നല്ല ഓർമ്മകൾ കണ്ടുപിടിച്ചിരുന്നു.

ഒന്ന് എന്റെ അനിയന്മാർ എന്നെ ഭരിക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾ ആരും അവളെ ഭരിക്കണ്ട, അവള് നിങ്ങളെ ഭരിക്കേണ്ടവളാണ് എന്ന് പറഞ്ഞവരെ പേടിപ്പിച്ച ഒരു ദിനം. പിന്നെ അച്ഛൻ നന്നായി വായിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ആ വായനാശീലം എനിക്ക് കിട്ടിയത് അച്ഛനിൽ നിന്നാണ്.

നല്ല അച്ഛനോർമ്മകൾ ഇല്ലാത്ത മൂന്ന് കുട്ടികളായിരുന്നു ഞങ്ങൾ. രണ്ട് ദിവസം മുൻപ് കൂടെ ചെറിയ അനിയനോട് ചോദിച്ചിരുന്നു, 'എടാ നിനക്ക് എന്തെങ്കിലും നല്ലോർമ്മകൾ ഓർക്കാൻ പറ്റുന്നുണ്ടോ എന്ന്;. അവൻ ഇല്ലെന്നു പറഞ്ഞു സ്നേഹത്തോടെ അവന്റെ മകനെ ചേർത്ത് പിടിച്ചു.

അച്ഛൻ കള്ളും പുകവലിയുമായി നടന്ന്, അവസാനം തലച്ചോറിലെ ഞരമ്പുകൾ പൊട്ടുന്ന അസുഖം വന്നപ്പോൾ വലിയും കുടിയും നിർത്തേണ്ടി വന്നു.

കള്ളും പുകവലിയും നിന്നപ്പോൾ തന്നെ അച്ഛൻ വേറെ ഒരാളായി മാറി. തലയിലെ ഞരമ്പുകൾ പൊട്ടുന്നതിന് അനുസരിച്ച് സ്നേഹവും വികാരങ്ങളും കൂടി വരികയും ചെയ്‌തു. ഏതോ സ്‌നേഹഞരമ്പ് പൊട്ടിവിരിഞ്ഞിട്ടുണ്ട് ആ തലയിൽ എന്നും പറഞ്ഞു അച്ഛനെ ഞാൻ കളിയാക്കുകയും ചെയ്യുമായിരുന്നു. ഞാൻ വീട്ടിൽ വന്നു തിരിച്ചു പോകുന്ന അവസരങ്ങളിലെല്ലാം , അച്ഛനെന്റെ കൈപിടിച്ചു പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു. എപ്പോഴൊക്കെയോ അച്ഛൻ എന്നോട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

ഞാൻ ആകട്ടെ പഴയ ഓർമ്മകളിൽ, വേദനകളിൽ കുടുങ്ങി, ആ മനുഷ്യനെ നോക്കി വികാര രഹിതയായി നിൽക്കുമായിരുന്നു . മനസ്സ് കൊണ്ടൊരു മാപ്പ് കൊടുക്കൽ നടന്നിട്ടില്ലായിരുന്നു . അത്രയും കാലത്തേ പരാതികൾ, അരക്ഷിതാവസ്ഥകൾ , ഉപേക്ഷിക്കപെടൽ, ആരുടെക്കെയോ ഉപദ്രവിക്കൽ, എല്ലാം മനസ്സിൽ കൂട്ടി വെച്ചിരുന്ന കുഞ്ഞു തന്നെയായിരുന്നു ഉള്ളിൽ ഞാൻ .

ഇതായിരുന്നു ഞങ്ങളുടെ ഏഴുമാസം മുൻപ് വരെയുള്ള ശീലങ്ങൾ.

അങ്ങനെയാണ് അനോണിമസായ എനിക്ക് ആരെന്നോ, എന്തെന്നോ അറിയാത്ത, എന്നോട് പ്രത്യേകിച്ച് യാതൊരു സ്നേഹമോ അടുപ്പമോ ഇല്ലാത്ത, ഒരാളെ ഞാൻ പരിചയപ്പെടുന്നത്, സോഷ്യൽ മീഡിയ അനോണികളുടെയും കൂടിയാണല്ലോ,

ഒരിക്കൽ എന്തിനോ വേണ്ടി സംസാരിച്ചപ്പോൾ, അച്ഛനും അമ്മയും ഇല്ലാത്ത ആ മനുഷ്യൻ അച്ഛനിലേക്ക് എന്നെ എത്തിച്ചു. ഞാൻ അയാളോട് പറഞ്ഞു 'അച്ഛനെന്റെ കൈപിടിച്ചു സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ഇമോഷണലെസ്സ് ആയി മാറാറാണ് പതിവ്, എന്തോ പഴയ വേദനകൾ എനിക്ക് മറക്കാൻ പറ്റുന്നേ ഇല്ലെന്നു' പറഞ്ഞത് . അന്ന് അയാളെന്നെ ഉപദേശിച്ചു 'നിനക്ക് ബാക്കിയുള്ള എല്ലാവരോടും കരുണയോടെ പെരുമാറാം എന്നുണ്ടെങ്കിൽ അച്ഛനോട് എന്തുകൊണ്ടായിക്കൂടാ, ലോകത്തുള്ള ആരെയും മുൻധാരണകൾ ഇല്ലാതെ കേൾക്കാൻ നിനക്ക് പറ്റിയിട്ടുണ്ടാകാം, പക്ഷെ അച്ഛന് പറയാൻ ഉള്ളത് കേട്ടിട്ടുണ്ടോ? രണ്ടാമതൊരിക്കൽ നിനക്ക് അച്ഛനോട് സംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലോ? സത്യത്തിൽ നമ്മൾ ഒരാളോട് മാപ്പ് കൊടുക്കുമ്പോൾ നമ്മളോട് തന്നെയാണ് മാപ്പ് കൊടുക്കുന്നതെന്നു ആലോചിച്ചിട്ടുണ്ടോ' എന്നൊക്കെ ചോദിച്ചത് .

സത്യമാണ് , പരിചയമില്ലാത്തവരോട് കരുണ കാണിക്കാൻ എളുപ്പമാണ് കാരണം അവർ നമ്മളോട് ചെയ്ത ദ്രോഹങ്ങളോ , വേദനകളോ ഇടയിൽ ഇല്ലല്ലോ , അത് കൊണ്ട് അവരോട് കരുണ കാണിക്കുമ്പോൾ , ആളുകൾക്ക് നമ്മളോട് സ്നേഹം തോന്നും, പക്ഷെ നമ്മുടെ മുറിവുകളെ ഓർമ്മിപ്പിക്കുന്നവരെ കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്യുമ്പോഴല്ലേ നമ്മൾ യഥാർത്ഥത്തിൽ കരുണയുള്ളവർ ആകൂ എന്ന് അപ്പോഴാണ് ചിന്തിച്ചത് തന്നെ.

അപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു, അച്ഛനെ കാണുംവരെ എനിക്ക് വിഷമമായിരുന്നു. അന്ന് അച്ഛന്റെ നഖം വെട്ടി കൊടുത്തു കൊണ്ടിരിക്കുമ്പോൾ ,അച്ഛനുമായി കുറെ സംസാരിച്ചു. അച്ഛൻ എന്നോട് പറഞ്ഞത് മക്കളിൽ ഏറ്റവും ഇഷ്ടം എന്നെ ആയതുകൊണ്ടാണ് എന്നെ കട്ടെടുത്തു കൊണ്ടുപോയിരുന്നത് എന്നായിരുന്നു,  കൂടെ എന്നെ അനുഗ്രഹിക്കലും നടത്തി ആൾ .

ഞാൻ ആദ്യമായിട്ടായിരിക്കും അച്ഛനെ കേൾക്കാൻ മനസ്സുതുറന്നു വെച്ചത്.

അന്നത്തോടെ എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന സകല കാലുഷ്യങ്ങളും മാറ്റിവെച്ച്, അച്ഛനെ അത്തരത്തിലാക്കിയ എല്ലാ സാഹചര്യങ്ങളോടും, എല്ലാ വേദനകൾക്കും ഞാൻ മാപ്പു കൊടുത്തിരുന്നു

എനിക്കുണ്ടായ വേദനകൾ എല്ലാം ശാന്തിയിലേക്ക് പരിവർത്തനം ചെയ്യാൻ മാത്രം മാനസികവും ശാരീരികവുമായി ഞാൻ വളർന്നെന്നു തോന്നുന്നു , അല്ലെങ്കിൽ അയാളുടെ ഉപദേശം ആ മാനസിക വളർച്ചയിലേക്ക് ഒരു വഴികാട്ടിയായി, മുൻപോട്ടുള്ള വെളിച്ചമായി നിന്നിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഏഴ് മാസങ്ങൾക്ക് ശേഷം ആ അനോണിയെ കാണാതായി, യാത്രയൊന്നും പറയാതെ അയാൾ അയാളുടെ വഴിക്കു ഇറങ്ങിപ്പോയിരുന്നു . അന്ന് മുതൽ എന്തെന്നറിയാത്ത ഉൾവിളി പോലെ അച്ഛന്റെ മരണത്തെ ഞാൻ മുൻകൂട്ടി കണ്ടിരുന്നു, അത് പറയുമ്പോഴെല്ലാം കൂടെ നിന്ന് എന്റെ പാർട്ണറും അനുമോളും  രശ്മിയും ആശ്വസിപ്പിക്കുമായിരുന്നു .

ഒരുപക്ഷേ അയാൾ ഉപദേശിച്ചപ്പോൾ മനസ്സിലായതിനേക്കാൾ, അയാൾ പറഞ്ഞ കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ അച്ഛൻ മരിച്ച രാത്രിയിലാണ് എനിക്ക് മനസ്സിലായത്.

കെടാവിളക്കിനു മുമ്പിൽ നീണ്ടുനിവർന്ന്, ഉറങ്ങിയെന്ന പോലെ അച്ഛൻ കിടക്കുമ്പോൾ, ഞാൻ ഉറക്കമില്ലാതെ ഉഴറി നില്കുകയായിരുന്നു. എന്റെ പാർട്ണർ രാത്രി ഒരു മണിയോടെ എന്നെ ചേർത്ത് പിടിച്ചു വീടിനു മുൻപിലുള്ള വിജനമായ റോഡിലൂടെ എനിക്കൊപ്പം നടന്നു . ഞാനവനോട് പറഞ്ഞു, 'എന്തൊരു ശാന്തിയാണ്, അച്ഛന്റെ ആഗ്രഹങ്ങളെല്ലാം നടത്തി കൊടുത്ത മകൾ എന്ന് സമാധാനം, മകളുടെ അച്ഛനായി അറിയപ്പെട്ട അച്ഛന്റെ അഭിമാനം, അതിലുപരി അച്ഛനും ഞാനും തമ്മിൽ ഉണ്ടായിരുന്ന കാലുഷ്യമെല്ലാം മാഞ്ഞ് , അച്ഛൻ നിറഞ്ഞ മനസ്സോടെയാണ് കിടക്കുന്നത്. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഈ രാത്രിയും ശേഷം വരാൻ പോകുന്ന എല്ലാ ദിനവും, അച്ഛനോട് പറയാനുള്ളത് പറയാതെയും, ക്ഷമിക്കാതെയും, പോയതോർത്ത് ഞാൻ കരഞ്ഞേനെ, ഇപ്പോഴാണ് എനിക്ക് അയാൾ പറഞ്ഞത് മനസ്സിലായത്, ഞാൻ എന്നോട് തന്നെയായിരുന്നു ക്ഷമിച്ചത്,ഈ ശാന്തി അതായിരുന്നു ഞാൻ എന്നോട് ചെയ്ത കാര്യം.'

അയാളെ കണ്ടെത്തിയത് ഇതിനു വേണ്ടിയായിരിക്കും എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.

ശാന്തനായി അച്ഛൻ കടന്നു പോകുമ്പോൾ, തികഞ്ഞ ശാന്തിയോടെ ഇനിയൊരിക്കലും അച്ഛനെ കാണില്ലല്ലോ എന്ന ദുഃഖം മാത്രം ബാക്കി നിർത്തി, അച്ഛനെ ഈ ഭൂമിയിൽ നിന്ന് യാത്ര അയക്കുമ്പോൾ മനസ്സു നിറയെ സമാധാനം ഉണ്ടായിരുന്നു.

അയാളുടെ ഉപദേശമില്ലായിരുന്നെങ്കിൽ, ഞാൻ എത്ര പാകപ്പെട്ടിട്ടും പാകപ്പെടാത്ത ഈഗോയുമായി, വാശിക്കാരിയായ കുഞ്ഞായി കാലം കഴിച്ചേനേ. 

എന്നെ പാകപ്പെടുത്തിയെടുക്കാൻ കാരണമായ അയാളുടെ വാക്കുകളോടും, അയാളോടും എന്നന്നേക്കുമായി ഞാൻ കടപ്പെട്ടിരിക്കുന്നു.

ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത, കണ്ടുമുട്ടിയാൽ തിരിച്ചറിയാൻ സാധിക്കാത്ത അജ്ഞാതനായ സുഹൃത്തെ നിങ്ങൾ എവിടെയുണ്ടെങ്കിലും നിങ്ങൾക്ക് എന്റെ സ്നേഹം.

(മീരയും വിജുവും യും പലപ്പോഴും   ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിക്കാറുണ്ട്. ആ ഉത്തരം കൂടെയാണ് ഈ പോസ്റ്റ് )

Friday, 21 November 2025

കഥയഴക്

 

ജീവിതത്തിലെ നിറമുള്ള ഓർമ്മകളിലേക്ക് സന്തോഷത്തിന്റെ ഒരു ഏടുകൂടി ചേർത്തു വെച്ചിരിക്കുകയാണ് ഞാൻ 💜

അതിനെ വെറും പുസ്തകപ്രകാശനം എന്ന് വിളിച്ചാൽ പോരാതെ വരും. തിരുവനന്തപുരം എന്ന അപരിചിത നഗരത്തിൽ വന്ന ശേഷം ഉണ്ടായ കുറെ അധികം സ്നേഹിതരുമൊത്തൊരു അഴകുള്ള സ്നേഹ സായാഹ്നം എന്നതിനെ വിളിക്കാനാണ് എനിക്കിഷ്ടം.

ഒരു നന്ദി പ്രകടനത്തിൽ ഒതുങ്ങുന്നതല്ല ഒത്തുകൂടൽ എന്നിരുന്നാലും ചില വാക്കുകൾ കുറിക്കാതെ വയ്യ, ഹൃദയം അത്രയധികം നിറഞ്ഞു തൂവി നിൽപ്പാണ്, കാലം എനിക്ക് വേണ്ടി ഒരുക്കിയ മായക്കാഴ്ചകൾക്ക് അവസാനമില്ലല്ലോ എന്ന അനാദിയായ ആനന്ദത്തിലാണ് ഞാൻ. എന്റെ അമ്മയുടെ ഭാഷ കടമെടുത്താൽ ദൈവത്തിന്റെ ഖജനാവിൽ അമ്മയുടെ മകൾക്ക് നിധികൾ ഏറെ എടുത്തു വെച്ചിട്ടുണ്ട്.

ആദ്യമേ തന്നെ ഒരു കൊച്ചു കാന്താരിയ്ക്കാണ് നന്ദി പറയേണ്ടത്, വയനാട്ടിലെ കൂട്ടുകാരന്റെ മകളായി അവൾ ജനിച്ചപ്പോൾ കയ്യിലെടുത്ത കുഞ്ഞാണ്, അന്നറിഞ്ഞില്ലല്ലോ എന്റെ മകളായി അവളിവിടെ എനിക്ക് വേണ്ടി വരുമെന്ന്. പരിപാടിയുടെ എംസി ആയി നിന്ന എന്റെ  ദത്തുപുത്രി ആഷ്ലി, അവളുടെ ലോക്കൽ അമ്മയുടെ പരിപാടിയെ കളറാക്കി, നന്ദി. 

അജയന്റെ ഭാര്യയെ എന്റെ സുഹൃത്താക്കി മാറ്റാൻ അധികസമയം വേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയണം , കാരണം സീമയോട് സംസാരിച്ച ആദ്യ ദിനം തന്നെ ഞാനെന്നെ അവളിൽ കണ്ടത്തുകയിരുന്നു. മറ്റ് ഏതൊക്കെ ബന്ധങ്ങൾ ഞങ്ങളെ കൂട്ടിയോജിപ്പിച്ചാലും അതിലും ഉയർന്നു നില്കുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണ്, അത് കൊണ്ട് കൂട്ടേ,  നീയെന്നെ എത്ര സ്നേഹത്തോടെ മനോഹരമായാണ് അവതരിപ്പിച്ചു, സന്തോഷിപ്പിച്ചത്. സീമക്ക് ഗൗരിനാഥന്റെ ഹൃദയം നിറഞ്ഞ സ്നേഹം. 

പരിപാടിയുടെ അവസാനനാളുകളിലാണ് ഹാരിസ് നെന്മേനി പറയുന്നത് പുസ്തക പരിചയം വേണമെന്ന്, ഒന്ന് വിളിച്ചു പറഞ്ഞതോടെ മുഹമ്മദ് സാദിക്ക് നിറഞ്ഞ ഹൃദയത്തോടെ നീ ആജ്ഞാപിക്കൂ ഞാൻ ചെയ്തിരിക്കും എന്ന തമാശയുടെ അകമ്പടിയോടെ കാര്യം ഏറ്റെടുത്തു , അതും സമയമില്ലാഞ്ഞിട്ടും സ്നേഹപൂർവം അതിനു സമയം കണ്ടെത്തി , വേദിയിൽ അവതരിപ്പിച്ച, മുക്കത്തിന്റെ എഴുത്തുകാരാ സ്‌നേഹം. 

പ്രകാശനത്തിന് എത്തിയ എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഇന്ദുഗോപനെ കുറിച്ച് പറയാതെ വയ്യ. രണ്ടു ദിവസമായി. മാറാത്ത  വസ്ത്രവും, വിലായത്ത്  ബുദ്ധയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ പണികൾ കാരണം ഉറക്കമില്ലാത്ത രാത്രികളെയും താണ്ടിയാണ്  എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഓടിയെത്തിയത്. എന്നിട്ട് എന്നെ അപകടം എന്നൊക്കെ വിളിച്ചു സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ, പ്രശസ്തിയുടെ യാതൊരു കനവുമില്ലാതെ സ്നേഹസമ്പന്നമാക്കി ആ സായാഹ്നം.സത്യമായും 'മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം 'തന്നെയായി മാറി.ഇത്രയും ലാളിത്യവും എളിമയും ഉള്ള ഒരാളുമായി ഞാൻ അടുത്തകാലത്ത് കൂട്ടുകൂടിയിട്ടില്ല എന്ന് തന്നെ പറയാം. അയാളോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്.

ഇനി എന്റെ ചേച്ചിയെ കുറിച്ച്,കുറെ ജന്മങ്ങളായി ഒന്നിച്ചാണെന്ന് തോന്നിപ്പിക്കുന്ന അത്രേം സ്നേഹം, അതാണെനിക്ക് ആശ ചേച്ചി. എന്റെ കഥകളെ ഇത്രയധികം ഉൾക്കൊണ്ട ഒരു വായനക്കാരിയില്ല , എന്നിട്ട് വായിച്ചത് പറഞ്ഞന്നെ കണ്ണു നിറയിപ്പിച്ചു.

പുസ്തകം സ്വീകരിക്കാൻ വരേണ്ട ആൾ വൈകിയത് കൊണ്ട് ചേച്ചിയത് സ്വീകരിച്ചത്തിൽ എനിക്ക് അടങ്ങാനാകാത്ത സന്തോഷമുണ്ട്. എന്റെ ജീവിത വഴിയിൽ എല്ലായിടത്തും അവരുണ്ടായിരുന്നു. ഇപ്പോഴും എന്നും ഉണ്ടാകട്ടെ എന്ന് മാത്രമേ ഈ നിമിഷവും ആഗ്രഹമുള്ളൂ.

ചില ഫെയറി റ്റയിൽസ് ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസമാണ്, അതിലൊന്നാണ് എന്റെ പാർട്ണർ, അയാളെന്നും എന്നെ പ്രണയം കൊണ്ട് തോൽപ്പിക്കാറുണ്ട്, അയാൾ എന്നാൽ എന്നോടുള്ള പ്രണയം മാത്രമാകുന്നു, ഞങ്ങളുടെ ജീവിതം എത്രത്തോളം സാധാരണമാണോ, അതിനുമപ്പുറം അസാധാരണവും കൂടെയാണ്. എന്നെ കുറിച്ച് പറഞ്ഞു കരച്ചിൽ വന്നു തൊണ്ടയടഞ്ഞു പ്രസംഗം നിർത്തി പോയിരുന്നു അവൻ , അത് കേട്ട്, തൊണ്ട വരെ എത്തി നോക്കിയ സന്തോഷകരച്ചിൽ കാരണം എന്നിലെ കരുതി വെച്ച വാക്കുകൾ എല്ലാം ഒലിച്ചു പോയിരുന്നു. കരഞ്ഞു പോകാതിരിക്കാൻ ആഗ്രഹിച്ചു കൊണ്ട് അപ്പോൾ തോന്നിയ പെറുക്കി കൂട്ടിയ വാക്കുകൾ കൊണ്ട് ഒരു നന്ദി പ്രകടനം നടത്തേണ്ടി വന്നെനിക്ക്. അത്രത്തോളം പരസ്പരം അറിയാവുന്നത് കൊണ്ടായിരിക്കാം ഞങ്ങളിങ്ങനെ ഉപാധികൾ ഇല്ലാതെ പരസ്പരം സ്നേഹിക്കുന്നത്, അതൊരിക്കലും അവസാനിക്കല്ലേ എന്നായിരുന്നു എന്റെ പ്രസംഗം നന്നായില്ലെങ്കിലും മനസ്സിൽ ഉണ്ടായിരുന്നത്.

ഇനിയും ഏറെ പേരെ ഓർക്കാനുണ്ട് , എന്നാലും ഒഴിവാക്കാൻ പറ്റാത്തവരെ പറ്റി കുറിക്കട്ടെ,

ഈ കഥകൾ എല്ലാം പുസ്തകരൂപത്തിൽ ഇത്രവേഗം എത്തുന്നതിനും, അത് പുറംലോകം അറിയുന്നതിനും രണ്ട് രാജ്, മാർ എന്റെ ഒപ്പമുണ്ടായിരുന്നു. ഒരാൾ പ്രചോദനമായും മറ്റൊരാൾ ഒപ്പത്തിനൊപ്പം കൂടെ ഓടാനും. രണ്ടു പേരോടും ഈ ജന്മം കൊണ്ടു കടപ്പെട്ടിരിക്കുന്നു.

രാജിന്റെ പാർട്ണർ , എന്റെ നല്ല കൂട്ട്, രമ്യയെന്ന സ്നേഹ പ്രോത്സാഹനം കൂടെ ഇല്ലാതിരുന്നെങ്കിൽ, മനസ്സിലാക്കൽ ഇല്ലാതിരുന്നു എങ്കിൽ രാജിന് എന്റെ ഒപ്പം ഓടിയെത്താൻ സാധിക്കില്ലായിരുന്നു, മാത്രമല്ല രമ്യക്ക് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നു. അവരെല്ലാം എനിക്ക് ഒപ്പത്തിനൊപ്പം ഈ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. 

ചങ്ക് സുഹൃത്തായ സുജിത്തിനോട് നന്ദി പറഞ്ഞാൽ ഒരു തട്ട് കിട്ടാൻ സാധ്യത ഉള്ളത് കൊണ്ട് പറയുന്നില്ല, ഈ പരിപാടിയുടെ പ്ലാനിങ്ങിൽ മൊത്തം ഒപ്പം നിന്ന് കാര്യങ്ങൾ ഉപദേശം തരാൻ അവൻ കൂടെ തന്നെ ഉണ്ടായിരുന്നു. പ്രകാശനത്തിന്  ഇന്ദുഗോപനെ വിളിക്കാൻ മടിച്ചു നിന്ന എനിക്ക് വേണ്ടി അദ്ദേഹത്തെ വിളിച്ചതും സുജിത്താണ്. 

കഥയെഴുത്തെന്ന യാതനാപർവ്വത്തിൽ താങ്ങും തണലും ആയി നിന്ന അനു വക്കീൽ ദ മാലാഖ, നമിതയെന്ന എന്റെ ആത്മമിത്രം, സിൽജ , രശ്മി, പിന്നെ എന്റെ പാർട്ണർ, എന്റെ ചിറ്റ അങ്ങനെ ഒരു പാട് പേരുണ്ട് . എന്റെ വികാരപ്രഷുബ്ധത മുഴുവൻ താങ്ങിയത് അവരാണ് .

അതിനുമപ്പുറം എനിക്ക് ബന്ധുക്കളായി വന്നനുഗ്രഹിച്ച ഓരോരുത്തർക്കും എൻെറ സ്നേഹം, മറക്കില്ല നിങ്ങളെ ആരെയും .

ഇനി നന്ദി പറയാനുള്ളത് എന്റെ കുഞ്ഞി കിളിയോടാണ് , പഴയ പോലുള്ള അമ്മാ...വിളികൾ ഇല്ലാതെ അമ്മയെ എഴുതാൻ വിട്ട് , സ്വന്തം കാര്യങ്ങൾ ഏറ്റെടുത്തു ചെയ്ത അവളെ ഓർക്കാതിരിക്കുന്നത് എങ്ങനെ? കൂട്ടുകാരെ മൊത്തം കൂട്ടി അവൾ വന്നിരുന്നു വേദി നിറച്ചു കളഞ്ഞു എന്റെ കുട്ടി .

ഇതെഴുതാൻ ഇത്ര വൈകിയത് , സ്വന്തം അനിയന് തുല്യനായ ഷിനുവിന്റെ മരണം കാരണം വേദനിച്ചനെന്റെ മനസ്സ് തളർന്നു പോയിരുന്നു. ഞങ്ങളിൽ ഏറ്റവും ചെറിയവനെയാണ് ആദ്യം കൊണ്ട് പോയത്. ഓർമ്മകളിൽ അവനൊപ്പമുള്ള കുട്ടികാലം നിറഞ്ഞു നിൽക്കുന്നു , അവൻ ഞങ്ങളെ ഇട്ട് പോയ വേദനയിൽ എല്ലാം മറന്നു പോയി ഞാൻ, എന്റെ കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Sunday, 2 November 2025

ഞാൻ

 


കേരളത്തിൽ ഇന്ന് അതിദാരിദ്ര്യമുള്ളവർ ഉണ്ടോ എന്ന ചോദ്യം എന്നെ  ഒരു വലിയ തിര എടുത്തടിച്ച, കുഞ്ഞു വള്ളം പോലെ ഒരു ഇരുണ്ട കാലത്തിലേക്ക്  തകർത്തെറിഞ്ഞു.


ഉള്ളിലൊരു കുഞ്ഞു ഉള്ളുലഞ്ഞു തേങ്ങുന്നുണ്ട്. അത് കൊണ്ട് ഉത്തരമായി ഗദ്ഗദം കാരണം ഇത്രയേ പറയാൻ പറ്റിയൊള്ളോ, എന്നെ പോലൊരു കുഞ്ഞെങ്കിലും വിശന്നിരിക്കില്ല എന്നത് എത്ര വലിയ സന്തോഷം ഉണ്ടാക്കുമെന്നോ, എന്നെ പോലെ ഒരു പെൺകുഞ്ഞിന് വളർന്നു വരാൻ സഹായിക്കുന്നതെന്തും നല്ലതാണ്.


കുഞ്ഞായിരിക്കുമ്പോൾ വിശപ്പ്, വിശപ്പ് എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു, വിശപ്പറിഞ്ഞവന് ബാക്കിയെല്ലാം വെറും ദുഖങ്ങളാണ്. കഠിനദുഃഖം വിശപ്പ് മാത്രമാണ്. 


അന്നൊക്കെ വിശപ്പ് സഹിക്കാനാകാതെ ഞാൻ സ്‌കൂളിൽ തലകറങ്ങി വീഴുമായിരുന്നു. കസ്തൂരി ടീച്ചറും വിമല ടീച്ചറും ഭക്ഷണം വാങ്ങിച്ചു തരും. എന്നും തലകറങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള് കണ്ടിട്ടുണ്ടോ? അത് ഞാനായിരുന്നു.


എനിക്കെന്നും ഒട്ടി ഉള്ളിലേക്ക് വലിഞ്ഞ വയറായിരുന്നു., വിശപ്പ് തീരാത്ത വയർ, വാടിയ, കരുവാളിച്ച നിറവും കാണാനൊരു അഴകും ഇല്ലാത്ത ഒരു കുട്ടി. വലിയ രണ്ടു കണ്ണുകൾ മാത്രം അപ്പോഴും പ്രതീക്ഷയിൽ തിളങ്ങും. മുടി മാത്രം ആരോടോ ഉള്ള വാശിക്ക് വളരുമായിരുന്നു. 


ദാരിദ്ര്യം നമുക്ക് ഉണ്ടാകുന്ന അപമാനം എന്തെന്ന് അനുഭവിച്ചവർക്ക് മാത്രമേ തിരിച്ചറിയൂ. ആരും കൂട്ടത്തിൽ ചേർക്കാത്ത, ചില ക്രൂരർക്ക് കളിയാക്കാനും കൂടെയുള്ളവർ ആയിരുന്നു ഞങ്ങൾ.


ആറാം ക്‌ളാസിൽ നവോദയ കിട്ടാതെ ആയപ്പോൾ മുതൽ ഉറക്കത്തിൽ ഞാൻ പേടി സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും വലിയ പേടി എന്റെ പഠനം നിന്നു പോകുമോ എന്നതായിരുന്നു. ലംസം ഗ്രാൻഡ് എന്ന ഗവൺമെന്റ് സംവിധാനം ഇല്ലായിരുന്നുവെങ്കിൽ എന്നേ സ്കൂളിന്റെ പടിയിറങ്ങേണ്ടുന്ന ഒരാളായിരുന്നു ഞാൻ. ബീഡി ത്തൊഴിലാളിയോ അല്ലെങ്കിൽ അടുക്കള തൊഴിലാളിയോ ആയി മാറേണ്ട ഒരാളായിരുന്നു.


ഇടാനുള്ള വസ്ത്രങ്ങൾ ഏറെയും ചില നല്ല മനുഷ്യരുടെ സ്നേഹസമ്മാനമായിരുന്നു. എന്നും എപ്പോഴും സ്നേഹാസമ്മാനം കിട്ടില്ലല്ലോ അത് കൊണ്ട് തന്നെ വലുതായി വരും തോറും വസ്ത്രങ്ങൾ കുറഞ്ഞു വന്നു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ജോഡി ഡ്രസ്സ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അതെന്ന് തന്ന ആളെ ഇന്ന് കണ്ടാലും ഞാൻ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും മൂടി കളയാറുണ്ട്. അന്നും വളരെ അഭിമാനിയായിരുന്നത് കൊണ്ട് ആരും ഇട്ടത് ഞാൻ മേടിക്കില്ലായിരുന്നു. കാരണം ഞാൻ വല്യ ആളാകുമ്പോൾ കളിയാക്കുമോ എന്നാ പേടിയായിരുന്നു. സത്യം അന്നും മണ്ണെണ്ണ വിളക്കിന്റെ കരിപ്പിടിച്ച വെളിച്ചത്തിൽ വലിയ, വലിയ പുസ്തകങ്ങൾ വായിച്ചു ഞാൻ വലിയ ,വലിയ സ്വപ്‌നങ്ങൾ കൊണ്ട് വിശപ്പടക്കുമായിരുന്നു.


അന്നും കിട്ടുന്ന എല്ലാ പുസ്തകവും ഞാൻ വായികുമായിരുന്നു. പാട്ടിനോട് അമിതമായ ഇഷ്ടവും ഉണ്ടായിരുന്നു. അയല്പക്കത്തെ നല്ല ചിലമനുഷ്യർ പാട്ട് കേൾക്കാൻ സമ്മതിക്കുമായിരുന്നു. അന്നവർ എനിക്ക് ദൈവമായിരുന്നു.


ബസ് സമരം വരുമ്പോൾ സ്കൂളിൽ പോകാൻ കാശില്ലാതാകുന്ന ദിവസങ്ങളിൽ പാട്ടും പാടി കാഞ്ഞാണിയിൽ നിന്ന് തളിക്കുളം വരെ രണ്ടു മണിക്കൂർ പുല്ല് പോലെ നടക്കും. പഠിക്കുക എന്നതായിരുന്നു എന്റെ സ്വപ്നങ്ങളിലേക്കുള്ള വഴിയായി ഞാൻ തിരഞ്ഞെടുത്തത്.


വെള്ളം ചോരുന്ന വീട്ടിൽ, യാതൊരു സുരക്ഷയുമില്ലാതെ വളർന്ന ഒരു പെൺകുഞ്ഞ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്. അത് കൊണ്ട് തന്നെ എനിക്കേറ്റവും പ്രിയം നിറഞ്ഞ പുരുഷൻ ഒരു സ്ത്രീയെ പറ്റിച്ചെന്ന് പറഞ്ഞാൽ പോലും ഞാൻ കണ്ണും പൂട്ടി ആ പെണ്ണിനോപ്പം അയാളെ ചീത്ത വിളിച്ചു, സ്ത്രീയെ സമാധാനിപ്പിക്കും. ഇന്നും എന്നെ ഇത് പറഞ്ഞു പറ്റിക്കാൻ വളരെ ഈസിയാണ്. ദാ ഈയടുത്തും കൂടെ അങ്ങനെ കള്ളനാടകം കളിച്ചെന്നെ ഒരു സ്ത്രീ പറ്റിച്ചിരുന്നു, എനിക്കേറെ ഇഷ്ടമുള്ള ഒരാളെ വെറുപ്പിക്കാനും ഞാൻ പറഞ്ഞെതെല്ലാം അയാളോട് പറഞ്ഞു വെറുപ്പിക്കാനും സാധിച്ചു.


നോൺ വെജ് ഞങ്ങൾക്ക് ആർഭാടാമായിരുന്നത് കൊണ്ട് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി ഭക്ഷണം ആയിരുന്നു ഇഷ്ടം, പിന്നീടാ ശീലം മാറ്റാനും പോയില്ല. അത് കൊണ്ട് തന്നെ ഇത് വരെ മീറ്റ് കഴിച്ചിട്ടും ഇല്ല്യ. അത് ജാതിയല്ല ദാരിദ്ര്യം ആണ്.


ഇലക്ട്രിസിറ്റി ഇല്ലാത്ത വീട്ടിലിരുന്നാണ് എൽഎൽബി വരെ പഠിച്ചത്. രാവിലെ എണീക്കുമ്പോൾ മൂക്ക് നിറയെ കരിയുണ്ടാകും മണ്ണെണ്ണ വിളക്കിന്റെ സ്നേഹം. രാവിലെ എണീറ്റാൽ ആദ്യം മൂക്കിൽ വെള്ളം വലിച്ചു കയറ്റി കഴുകി വൃത്തിയാക്കുന്നത് ഒരു ശീലമായിരുന്നു.


ശമ്പളം കിട്ടിയപ്പോൾ ആദ്യം ചെയ്തത് വീട്ടിലേക്ക് ഇലക്ട്രിസിറ്റി എടുക്കുകയായിരുന്നു, വീട്ടിൽ ഓരോന്നായി ഒപ്പിച്ചു ,വീട് വീടാകുന്നത് കാണുമ്പോൾ അഭിമാനമാണ് അന്നും ഇന്നും,


ജീവിതത്തിൽ എന്നും തലകുത്തി വീണു തളർന്നു പോകാനുള്ള വഴികൾ ആയിരുന്നു ധാരാളം, ചെറുപ്രായത്തിൽ ഒരു കുടുംബത്തെ എടുത്ത് ചുമലിൽ വെയ്ക്കുമ്പോൾ എടുത്ത തീരുമാനം ഇനി പട്ടിണി കിടക്കാൻ വയ്യ എന്നതായിരുന്നു. ആ ഏറ്റെടുക്കൽ ഭാരമായിട്ട്  ഞാൻ ഇന്നുവരെ കരുതിയിട്ടില്ല.


 ജീവിതം ശ്വാസം പിടിച്ചുള്ള ഒരു ഓട്ടമായിരുന്നു, ഇപ്പോൾ ഓർക്കുമ്പോൾ അത് ഞാൻ തന്നെയായിരുന്നോ ആ ദുരിതം മുഴുവൻ സഹിച്ചത് എന്ന് ഭയപ്പാടോടെ തിരിഞ്ഞുനോക്കുന്ന അത്രയും ദുരിതവും കഷ്ടപ്പാടും മാത്രമായിരുന്നു എന്റെ ജീവിതം.


ഇത്രയേറെ ദുരിതത്തിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ക്ലാസിലെ സ്കൂളിലെ അല്ലെങ്കിൽ കോളേജിലെയോ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി ഞാനായിരുന്നു. അവരിൽ ചുരുക്കം ചിലർക്ക് ഒഴിച്ച് ആർക്കും എന്റെ ചരിത്രം അറിയില്ലായിരുന്നു. അതൊരു അഭിനയവും ആയിരുന്നില്ല. ഞാൻ ബൈ ഡിഫോൾട്ട് സന്തോഷം തന്നെയായിരുന്നു. ജീവിത ദുരിതങ്ങൾ മാത്രം പാകപ്പെടുത്തിയ ജന്മം ആയത് കൊണ്ട് കാണുന്ന കുഞ്ഞു സന്തോഷങ്ങൾ എല്ലാം വലുതായാണ് തോന്നാറുള്ളത്. അത് കൊണ്ട് തന്നെ സന്തോഷത്തിന്റെ ഗ്രാഫ് എന്നും ഉയർന്നു നിൽക്കാറുണ്ട്, കൂടെയുള്ളവരെയും സ്നേഹവും സന്തോഷവും കൊണ്ട് മൂടാറുമുണ്ട്. അതും കൂടെയാണ് ഞാൻ.


എന്നൊക്കെയോ കണ്ട സ്വപ്നങ്ങൾ എല്ലാം എത്തിപ്പിടിക്കുമ്പോഴും  ആർഭാടം നിറഞ്ഞ കാര്യങ്ങൾ ഞാൻ സ്നേഹപൂർവ്വം ഒഴിവാക്കും, അതിനുപകരം ചെറിയ കാറും ചെറിയ വീടും ഉണ്ടാക്കി, ബാക്കി പൈസ നല്ലതിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതിനു പൂർണ്ണ ഹൃദയത്തോടെ കൂടെ നിൽക്കുന്ന ഒരാളാണ് കൂടെയുളളത്. അയാളാണ് എന്നെ എല്ലാ സൗകര്യങ്ങളും നിർബന്ധിച്ചു തന്ന് വഷളാക്കുന്നത്. പഴങ്കഥ പറഞ്ഞ് കണ്ണ് നിറയ്ക്കുന്ന കൂട്ടുകാരിക്കൊപ്പം കണ്ണ് നിറയ്ക്കുന്ന ഒരാൾ. എന്റെ കണ്ണൊന്നു നനയിപ്പിക്കുന്ന ആരെയും വെറുക്കുന്ന ഒരാൾ 


ജീവിതത്തിലെ സന്തോഷങ്ങൾ നന്നായി ഞാൻ അനുഭവിച്ചിട്ടില്ലല്ലോ എന്നതുകൊണ്ട് ഈ ലോകത്ത് ഞാൻ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും അനുഭവിക്കട്ടെ എന്ന് ആലോചിച്ച്  സ്നേഹം മാത്രം തരുന്ന, ഒരു ഉപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്ന എന്റെ ആത്മമിത്രം. 


ജീവിതത്തിൽ എന്നെ തോൽപ്പിക്കാൻ വഴിയിലേറെ കടമ്പകൾ ഉണ്ടായിട്ടും, ഉള്ളിൽ എത്ര കരഞ്ഞാലും തോൽക്കാൻ ആവാത്ത ഒരു മനസ്സും കൊണ്ട് ജീവിക്കുന്നവളാണ് ഞാൻ


ജീവിതം എനിക്ക് ഒരുപാട് നന്മ നിറഞ്ഞ, ഒരു ബന്ധവും ഇല്ലാത്ത മനുഷ്യരുടെ സ്നേഹവും വാത്സല്യവും കരുണയും എല്ലാം അനുഭവിക്കാൻ ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനും എന്റെ കരുണയ്ക്കു സ്നേഹത്തിനും ബൗണ്ടറികൾ സെറ്റ് ചെയ്യാൻ ഇടയ്ക്കിടയ്ക്ക് മറന്നുപോയി മറ്റുള്ളവർ എന്നെ പറ്റിക്കുകയും ചെയ്യാറുണ്ട്, ചിലപ്പോഴൊക്കെ അവരെന്നെ പറ്റിക്കുന്നത് നോക്കിയിരുന്നു അവർക്ക് ഉപകരിക്കട്ടെ എന്ന് വിചാരിച്ചു ചിരിയോടെ അവരെ നോക്കിയിരിക്കാറുണ്ട്


സ്നേഹത്തിനു മുൻപിൽ തോൽക്കുന്നത് ഒരു സുഖമല്ലേ


അതി ദാരിദ്ര്യം പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഞാൻ വീണ്ടും സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും എത്തി.


എന്നാലും നിറഞ്ഞ അഭിമാനം മാത്രം, എന്നോട് എനിക്ക് അത്രമേൽ ഇഷ്ടം തോന്നാറുണ്ട്, വഴിയിൽ വീണിടത്ത് നിന്നെല്ലാം എണീറ്റ് നിന്ന് മുറിവുകളെ നോക്കി ചിരിച്ച് ആ പെൺകുട്ടി ഇന്നും ഈ 48 വയസ്സ് കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്. അത് പോലെ ആയിരം പേര് ദാരിദ്ര്യം വെടിഞ്ഞു ജീവിതത്തിൽ മുന്നേറട്ടെ . പ്രിവിലേജ്ഡ് ആയവർക്ക് മാത്രം സുന്ദരമായാൽ മതിയോ ഭൂമി .

Sunday, 14 September 2025

യാത്രക്കാരി



 എന്നെ സത്യമായി സന്തോഷിപ്പിക്കുന്നത് എന്താണെന്ന് അറിയുമോ? അപരിചിതരായ ആളുകളോട് സംസാരിക്കുന്നതാണ്! ആ അത് തന്നെ 

സംഭാഷണത്തിന്റെ പൂന്തോട്ടത്തിൽ പൂത്തു നിൽക്കുന്ന സന്തോഷത്തിന്റെ മൊത്തകച്ചവടക്കാരിയാണ് ഞാനെന്ന് പറഞ്ഞാൽ അധികമാകില്യ. 

ആളുകളോട് സംസാരിക്കുന്നതെൻറെ ദിനങ്ങളെ നിറയ്ക്കുന്നു, കണ്ടു മുട്ടുന്ന ഓരോരുത്തരും ഓരോ അറിവാണ്,  ചിലർ രസകരമായ ഓർമ്മയാണ് ,  ചിലർ രഹസ്യ സ്വപ്നം പോലെ നിഗൂഢമാണ് , ചിലർ ഓരോ കഥയാണ് , ചിലപ്പോൾ കണ്ണീരാണ് , ഞാനാകട്ടെ അവയെല്ലാം ശേഖരിക്കുന്ന, യാത്രകൾ ചെയ്യാതെ തന്നെ  അവരിലൂടെ, ലോകം ചുറ്റുന്ന യാത്രക്കാരിയാണ് . 

ചിലർക്ക് തോന്നാം ഞാൻ അതികൗതുകിയായെന്ന്, പക്ഷേ സത്യം പറയാം, ഇതൊരു നിമിഷ ബന്ധത്തിന്റെ തുടക്കമാണെങ്കിലും അവരെന്നെ ഇടക്കെങ്കിലും ആലോചിയ്ക്കും, ഒന്ന് കൂടെ കണ്ടെങ്കിലെന്ന്! 

കാരണം ഞാൻ മാത്രമല്ല അവരെയും കൂടെ സന്തോഷത്തിലാക്കിയേ ഞാൻ അവരിൽ നിന്ന് യാത്ര തിരിക്കാറുള്ളൂ. 

കാലങ്ങളായി കേൾക്കാത്ത നല്ലൊരു കാര്യം കേട്ടതിന്റെ സന്തോഷം അവരെ ഭരിക്കുമ്പോഴേക്കും ഞാൻ പോയിട്ടുണ്ടാകും. എന്നാലും ആ സന്തോഷം അവരുടെ കണ്ണുകളിൽ തിളങ്ങുന്നത് കാണാൻ എന്ത് രസമാണെന്നോ.

 അഞ്ചുമിനിറ്റ് സംസാരിച്ചാൽ പോലും ഒരാളുടെ ദിനം പ്രകാശിക്കുന്നത് അത്ഭുതമാണ്, അതെന്റേയും  ദിനം പ്രകാശഭരിതമാക്കുന്നു.

ലോകം മുഴുവൻ എന്റെ കണ്ണിൽ ഒരു വലിയ കുടുംബമാണ്. ഒരോ സംഭാഷണവും ഒരു ചേർത്തുപിടിത്തം പോലെയാണ്,ഇറുക്കിയ കെട്ടിപിടുത്തമാണ്!

 അതും ഇനി ഒരിക്കലും കാണാനാകാത്തവരുമായി. 

 അന്യരോടൊപ്പം ചിരിക്കാനും, അവരിൽ നിന്ന് പഠിക്കാനും, ഒടുവിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ തിരിച്ചു പോവാനും    ഉള്ളഴിഞ്ഞു സാധിക്കുന്നത് എന്ത് സന്തോഷമെന്നോ!  

ജനക്കൂട്ടങ്ങളിലോ ശബ്ദങ്ങളിലോ അല്ല എന്റെ സന്തോഷം,

മനസ്സിനെ തൊടുന്ന ബന്ധങ്ങളിലാണ് എന്റെ സന്തോഷം

ഒരു കടക്കാരനോടുള്ള ചിരിയുടെ പങ്കുവെപ്പ്,

ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരാളോട് ഒരു ഹൃദയസംഭാഷണം,

ചായകപ്പിനപ്പുറമിരുന്ന് പറയാവുന്ന കഥകളുടെ സൗഹൃദം.

 അങ്ങനെ, അങ്ങനെ ഓരോ ‘ഹലോ’പോലും ഒരു പുതിയ സുന്ദര തുടക്കം ആകാമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു നിമിഷം മാറ്റാൻ,

അല്ലെങ്കിൽ ഒരു ജീവിതം തന്നെ മാറ്റാൻ

വീണ്ടും കണ്ടുമുട്ടാത്ത ഈ സൗഹൃദം കാരണമായേക്കാം 


ശബ്ദങ്ങളാലും, പുഞ്ചിരികളാലും,

അപ്രതീക്ഷിത സംഭാഷണങ്ങളുടെ കരകൗശലത്താൽ നെയ്തെടുത്തൊരു ഹസ്തശില്പങ്ങളാണ് ഓരോ കുഞ്ഞു സൗഹൃദവും.. 


എനിക്കുറപ്പാണ് ഇന്നലെ കണ്ട വിടർന്ന കണ്ണുകളുള്ള ചേച്ചി, അവരുടെ കൗമാരത്തിലെ കാമുകനെ ഓർത്തൊരു ചിരി നുണഞ്ഞാവും രാത്രി ഉറങ്ങിയിട്ടുണ്ടാവുക. അവരെത്ര കാലം കഴിഞ്ഞാകും ആ കണ്ണുകളുടെ സൗന്ദര്യത്തെ കുറിച്ച്  ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടാവുക!


നല്ല ഉശിരൻ ചായ ഉണ്ടാക്കി തന്ന ചായക്കടക്കാരൻ ചേട്ടൻ കട വലുതാകുന്നതും സ്വപ്നം കണ്ടു കാണും.!

തലകറങ്ങാതെ ഊഞ്ഞാലാടാൻ ആഗ്രഹമുള്ള 60 വയസ്സുകാരി ഉറക്കത്തിൽ തലകറങ്ങാതെ ഊഞ്ഞാലാടി കാണും.!

എന്റെ കൂടെ വന്ന രാജ്, രമ്യയോട് പറഞ്ഞു കാണും ഞാനൊരു പ്രാന്തത്തിയെയും കൊണ്ടാണ് മടവൂർ പാറക്ക് പോയതെന്ന്!

പാറക്കുള്ളിൽ കുടിയിരിക്കുന്ന ദൈവത്തെ  എനിക്ക് ചുറ്റുമുള്ള മനുഷ്യരിൽ ആണിന്നലെ ഞാൻ  കണ്ടെത്തിയത്!




Friday, 15 August 2025

പാതിരാവിൽ രണ്ടുമണിയോടെ തിരിച്ചറിഞ്ഞത്



ഞാനിടയ്ക്കിടെ നിറങ്ങളുടെ ഉത്സവമായി  പുനർജനിക്കാറുണ്ട്. പ്യൂപ്പയുടെ പുറം കുപ്പായം പൊഴിച്ചു കളഞ്ഞു ചിറകു വിരിച്ചു ലോകത്തെ ആദ്യം കാണുന്നത് പോലെ നോക്കുന്ന ഒരു പൂമ്പാറ്റയെ പോലേ!

ഞാനാർക്കൊക്കെ വേണ്ടി കരുണയുടെ കടും പായസമായിട്ടുണ്ടോ അതിനിരട്ടിയായി എനിക്കത് തിരിച്ചു കിട്ടിയിട്ടുണ്ട്!

 പ്രണയമായും, സൗഹൃദമായും, സ്നേഹമായും, ആരാധനയായും കരുതലായും എനിക്കൊപ്പം എന്റെ മനുഷ്യർ കൂടെ നിന്നിട്ടുണ്ട് എന്നിട്ട് ഹൃദയം നിറയെ വാരി കോരി ഊട്ടിയിട്ടുണ്ട്. 

ഇന്നെന്റെ ഹൃദയം കൃതജ്ഞതാഭാരത്താൽ നിറഞ്ഞിരിക്കുകയാണ്. 

ഹൃദയത്തിൽ ഒരു മുള്ളു കൊള്ളാൻ പോകുകയാണെന്ന്, എന്റെ വഴി നീളെ ചിതറി കിടക്കുന്ന തീഷ്ണ വിഷം തീണ്ടിയ മുള്ളുകളെ കുറിച്ച് മുന്നറിയിപ്പ് തന്നത് ഏത് ശക്തിയാണെന്ന് എനിക്കറിയില്ല്യ. എന്റെ ബുദ്ധി,  അറിവ് എന്ന് മാത്രം പറഞ്ഞു മാത്രം നിർത്താനും വയ്യ.

 എന്റെ കാഴ്ചവട്ടത്തിലേക്ക് ഇരുണ്ട അഗാധമായ ആ കയത്തെ കാണിച്ചു തരുന്നത്, എനിക്ക് ചുറ്റുമുള്ളവരുടെ സ്നേഹം, എന്റെ ആത്മാർത്ഥത, കറ തീർന്ന സ്നേഹം ഒക്കെയാണന്ന് തോന്നിപോവുകയാണ്.

അല്ലെങ്കിലും  ഇത്രയെല്ലാം ഉള്ളയെന്നെ പറ്റിക്കാൻ ആർക്കും സാധിക്കില്ല്യ.

 ഇന്നത്തോളം എന്നോട്, എനിക്ക് ഇത്രയും സ്നേഹവും കരുതലും തോന്നിയ ഒരു ദിവസമില്ല്യ. എന്നോളം എന്നെ ഒരാൾക്ക് മുന്നിൽ തുറന്നു വെക്കുക എന്നത് വലിയ പ്രയാസമാണ്, അത് ചെയ്യണമെങ്കിൽ കൊടുംസ്നേഹം വേണം.  പകരം അതെങ്ങനെ അവർ ഉപയോഗിക്കുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാകില്ല്യ. എന്നിട്ടും അത് ചെയ്തു പോകുന്ന സ്നേഹത്തെ ഒക്കെ പറ്റിക്കാൻ ഈ ലോകം കൂട്ട് നിൽക്കില്ല്യ.

കാരണം നിഗൂഢമായ കാടുപോലെയാണതെന്ന് കണ്ടവർ തിരിച്ചറിയില്ല്യ. ദിശതെറ്റി അലയുമ്പോഴേ അവരതറിയൂ.

 അതേ ഇന്നും,  ഞാൻ കൂടുതൽ നല്ല ഒരാളായി പുനർജനിച്ചിരിക്കുന്നു. ഞാനെന്റെ നിറമുള്ള ചിറകുകൾ നോക്കി അഭിമാനിച്ചു കൊണ്ട് വീണ്ടും പറക്കട്ടെ. 

എന്നോടെനിക്ക് കടലോളം കരയോളം കാടോളം സ്നേഹം.

Wednesday, 2 July 2025

ജനനവും മരണവും

 


ജനനമാഘോഷിക്കുമ്പോൾ എന്തായാലും മരണത്തെയും കൂടെ ഓർക്കണമല്ലോ.  


ഞാൻ മരിച്ചാൽ ആരും കരയരുതെന്നോ മറ്റു നിയമങ്ങളോ എനിക്കില്ല്യ.


നിങ്ങൾ എന്നത്തേയും പോലെ,  എന്നെ കാണാൻ വരിക, പണ്ടത്തെ പോലെ തന്നെ നിങ്ങളായി എനിക്ക് മുൻപിൽ വെളിപ്പെടുക.


മരിച്ചാൽ എന്റെ ശരീരത്തെ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട് 


മരിച്ചാൽ എന്നെ കുഴിച്ചിടണമെന്നാണെന്റെ ആഗ്രഹം.


എനിക്ക് വേണ്ടി ഇളംകാറ്റിലുലയുന്ന കാട്ടുമരങ്ങൾ നിറഞ്ഞ, ഇത്തിരി മണ്ണ് കണ്ടു പിടിക്കണം..മഴ വരുമ്പോൾ ഉള്ളുറവകൾ ഊറാൻ സാധ്യതയുള്ള ഇത്തിരി മണ്ണ്!


നല്ല മണ്ണിൽ ആഴത്തിൽ വെട്ടിയ കുഴിയിൽ എന്നെ അടക്കം ചെയ്തേക്കുക, 


എന്നെ നിവർത്തി കിടത്താതേ അമ്മയുടെ വയറ്റിൽ കിടന്ന പോലെ ചുരുട്ടി കിടത്തിയേക്കണം,

മണ്ണിന്റെ ഇളം ചൂടിൽ, അതിന്റെ സ്‌നിഗ്ധ  ഗന്ധത്തിൽ മുങ്ങി  ഗർഭപാത്രത്തിലെന്ന വണ്ണം,ഇന്നലെകളോ ഇപ്പോഴോ ഇല്ലാതെ ഞാൻ കിടന്നോളാം.


എന്നെ മണ്ണിന്റെ പുതപ്പണിയിച്ചു മുഴുവൻ മൂടി കഴിഞ്ഞാൽ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ടു മരങ്ങൾ കാൽക്കലും തലയ്ക്കലും വെച്ച് പിടിപ്പിക്കുക!


അവർ എന്നിലേക്ക് വേരുകളാഴ്ത്തി, എന്നെ ഭക്ഷിച്ചു വളരട്ടെ.


എന്നിട്ട് കാലമെറെ കഴിയുമ്പോൾ നിങ്ങൾ പറയുക ഞാനതാ പൂത്തും കായ്ച്ചും നിൽക്കുന്നു എന്ന്.


എന്നെ വീണ്ടും ഭക്ഷിക്കാനെത്തുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും കണക്കെടുക്കുക, 


എന്നിട്ട് സന്തോഷത്തോടെ ഇറുകേ പൂത്തും കായ്ച്ചും നില്കുന്നത് ഞാനെന്ന് കരുതി ഓർമ്മകളെ പുതുക്കുക

 ആ പൂക്കളിലും കായ്കളിലും എന്റെ സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതുക,

ഞാൻ കരൾ പകുത്തെടുത്ത പ്രണയങ്ങൾ, പ്രണയ നിരാസങ്ങൾ, എന്റെ സന്തോഷങ്ങൾ, കണ്ണീരിറ്റു വീഴാതെ കരഞ്ഞ വിങ്ങലുകൾ, സ്നേഹിച്ചു മരവിപ്പിച്ച കാലങ്ങൾ അങ്ങനെ, അങ്ങനെ  എന്തെല്ലാം നിങ്ങൾക് കണ്ടെത്താൻ പറ്റുമെന്ന് ശ്രമിക്കുക.


 പിന്നെയും കാലം പോകെ കുഞ്ഞു കുഞ്ഞു വിത്തുകൾ വീണു, മഴയത്ത് തലയുയർത്തി ഞാനേതെന്നും കാടേതെന്നും തിരിച്ചറിയരുത്.


എന്നിട്ട് പറയണം അവിടെ കാട് പോലൊരു പെണ്ണുണ്ടായിരുന്നു, അവളെ കാടെടുത്തു പോയെന്ന്! 

ഗൗരിനാഥൻ