Tuesday 26 April 2022

രണ്ട് രാത്രികൾ




രാത്രികളെ മനോഹരമാക്കിയ ഓർമ്മകളല്ല എഴുതുന്നത്. ഇന്നും വേദനകളെ ഓർമിപ്പിക്കുന്ന, അതിലേക്ക് എന്നേ തള്ളി വലിച്ചെറിയുന്ന ഓർമ്മകൾ അതാണിത്. മറക്കാൻ പറയുന്ന മര്യാദാജനങ്ങൾക്ക് അറിയുമോ ഇപ്പോഴും എന്നേ പേടിപ്പിക്കുന്ന ഈവേദനകൾക്ക് ഉയർന്നു വരാൻ ഒരു സിനിമാ കാഴ്ചയോ ഒരു ഇൻസ്റ്റാ റീലോ മതിയെന്ന്


ഒന്നാം രാത്രി


 കുട്ടിക്ക്  എന്നും അപ്പൂപ്പൻ കഥ  പറഞ്ഞു കൊടുക്കുമായിരുന്നു. ആർക്കും ഉപദ്രവം ചെയ്യാത്തൊരു ആ ആത്മാവ് പേരകുട്ടികളെ സ്നേഹിച്ചിരുന്നു. ആ കഥകളിൽ മുഴുവനും ദയാലുകളായ ജിന്നുകൾ ഉണ്ടായിരുന്നത് കൊണ്ട് കുട്ടിക്ക് ജിന്നുകളെ വലിയ ഇഷ്ടമായിരുന്നു.

ജിന്നുകൾ ഭൂമിയിൽ പത്തുവർഷത്തിലൊരിക്കൽ രാത്രിയുടെ ഏതോ  യാമങ്ങളിൽ വരുമെന്നും ഇവിടം അവരുടേതാക്കുമെന്നും അവിടെ കച്ചവടം നടത്തുമെന്നും കുട്ടിക്ക് അറിയാമായിരുന്നു. ഭാഗ്യമുള്ള ഒരു പാട് ദാരിദ്രർ അവരുടെ കരുണ അറിഞ്ഞിട്ടുണ്ടത്രേ.

അത് കൊണ്ടായിരിക്കണം 

എട്ട് വയസ്സുകാരി ഉറക്കത്തിൽ ജിന്നിനെ സ്വപ്നം കണ്ടത്.. കുറച്ചു കശുവണ്ടി വിൽക്കാൻ ജിന്നുകളുടെ അടുത്ത് പോയ അവൾക്ക് കശുവണ്ടിയോളം പൊന്ന് തന്ന ജിന്നുകളെ നോക്കി അവൾ ഉറക്കത്തിൽ ചിരിക്കുകയായിരുന്നിരിക്കണം

അമ്മേ കൊറേ കാശു കിട്ടിയെന്ന് കുട്ടി ആവേശം പൂണ്ട് കണ്ണ് തുറന്നത് അമ്മയുടെ ഉണർവ്വിലേക്കായിരുന്നു.

അമ്മ തുറന്നു വെച്ച ചെറ്റ വാതിലൂടെ കടന്നു വരുന്ന നിലാ വെളിച്ചത്തിൽ ഒരു സാരിക്ക് മുകളിലൂടെ രണ്ടാമതൊരു സാരി കൂടെ മുറുക്കി ഉടുക്കുകയായിരുന്നു.

ഉറക്കത്തിലാണോ സ്വപ്നത്തിലാണോ എന്ന് കുട്ടി മനസ്സിലാക്കും മുൻപേ അമ്മ കുഞ്ഞുങ്ങളുടെ കാലിൽ മുത്തി, മുറ്റത്തേക്ക്  നിലവിളിക്കുന്നൊരു കാറ്റായി നീങ്ങി.

ഉറക്കം തളർത്തിയ ശരീരത്തെ വലിച്ചെടുത്ത് കുട്ടി പിടഞ്ഞോടി ചെന്ന് അമ്മയെ വട്ടം പിടിച്ചു.എട്ടു വയസിന്റെ കരുത്തിനെ അമ്മ പറിച്ചെടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു.

കുട്ടി വിട്ടില്ല.

മൂന്നാം പക്കം തിരിച്ചു തരാൻ കടലിനോടിരക്കാൻ, അതിന് കാത്തിരിക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. അമ്മ അവൾക്കൊന്നല്ലെയൊള്ളൂ


കുട്ടി പാഞ്ഞു ചെന്ന് അമ്മയുടെ മുറുക്കി കെട്ടിയ സാരികുത്തിൽ പിടികൂടി.

മൂന്നാം പക്കം കരക്കടിയുമ്പോൾ ദേഹം കാണാതിരിക്കാൻ അമ്മ ഉണ്ടാക്കിയ കുരുക്ക്.. അതിൽ , കൈ മുറുക്കിയ കയ്യിനേ അഴിക്കാനായവർ കുട്ടിയെ ആഞ്ഞാഞ്ഞടിച്ചു.

തോറ്റു പോകുമെന്ന് തോന്നിയ നിമിഷത്തിൽ കുട്ടി  രാത്രിയെ നെടുകെ കീറിയൊരു നിലവിളിയിലൂടെ ആ ഗ്രാമത്തേ മുഴുവൻ നടുക്കി.

അമ്മയെ ഞാൻ നോക്കിക്കൊള്ളാമെന്ന് അലറി അലറി കരഞ്ഞു.

ചുറ്റും കൂടിയവർ എല്ലാവരും അമ്മയെ ആ നരകത്തിലേക്ക് വീണ്ടും കുട്ടിയുടെ ധൈര്യത്തിൽ കയറ്റി വിട്ടു.

പിറ്റേ ദിവസം വിമല ടീച്ചർ ക്ലാസ്സിൽ പാഠഭാഗം വായിക്കാൻ പറഞ്ഞപ്പോൾ ശബ്ദമില്ലാതെ നിന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചു. പിന്നെ ഒന്നുമില്ലാതെ അയഞ്ഞു കിടക്കുന്ന കുഞ്ഞി വയറിനു ഒരു ഗ്ലാസ്സ് പാലുംവെള്ളവും നേന്ത്ര പഴവും  വാങ്ങി തന്നു.


 രണ്ടാം രാത്രി

അന്ന് അമ്മ അധികം അടി കിട്ടും മുൻപേ, അച്ഛന്റെ കൈ തലമുടിയിൽ നിന്ന് അയഞ്ഞൊരു നിമിഷത്തിൽ കാട്ടു മുയലിന്റെ  വേഗത്തിൽ ഇരുട്ടിലലിഞ്ഞു. അച്ഛമ്മ നിരാശയോടെ അച്ഛന്റെ നോക്കി പറഞ്ഞു, പെങ്കോന്തൻ..

ഓലപ്പഴുതിലൂടെ  നോക്കി നിന്നിരുന്ന കുട്ടിയും സഹോദരങ്ങളും ആശ്വാസത്തോടെ പരസ്പരം ചിരിച്ചു.

രാത്രി പതുക്കെ കനത്തു,  

ഇരയെ കാത്തിരുന്ന വേട്ടക്കാരൻ മടുത്തു ഉറക്കം തുടങ്ങിയിരുന്നു.

കുട്ടിയുടെ അനിയന്മാരും.


പറമ്പിൽ കുറുക്കന്റെയും പലതരം ജീവികളുടെയും ഏങ്ങലുകൾ, ഈണത്തിലുള്ള നിലവിളികൾ... എവിടെയോ കൂമന്റെ ശബ്ദം അപ്പോഴും കുട്ടി തിരിച്ചറിഞ്ഞു. മരണം അടുക്കുമ്പോഴാണ് കൂമൻ കൂകുക  എന്ന് അപ്പൂപ്പൻ പറഞ്ഞോർത്തു. കുട്ടിയുടെ മനസ്സിൽ ഭയത്തിന്റെ വാളുകൾ  അമ്മയെ ഓർത്തു തുളച്ചു കയറി, ഉറങ്ങാനാവാതെ കുട്ടി പുറത്തേക്കിറങ്ങി.


പാതിരാ നിലാവുദിച്ചു തുടങ്ങുന്നു.കയ്യിൽ മണ്ണെണ്ണ വിളക്കും പിടിച്ച് പറമ്പിലേക്കിറങ്ങി.

ഇരുട്ടും നിലാവും ചേർന്ന് പല രൂപങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.ഭൂതപ്രേതപ്പേടികൾ പതുക്കെ  ഓർമ്മയിൽ വന്നു.

 കുട്ടിക്ക് തിരിച്ചു പോയാൽ മതിയെന്നായി. അമ്മയെ വല്ല പാമ്പും കടിച്ചാലോ, അല്ലെങ്കിൽ അമ്മ സ്വയം മരിച്ചിരിക്കുമോ എന്ന ചിന്ത ആ ഭയത്തിനും മുകളിൽ സ്ഥാനം പിടിച്ചു.

കുട്ടി ആഞ്ഞു നടന്നു, അടക്കിയ ശബ്ദത്തിൽ അമ്മാ, അമ്മാ ന്ന് വിളിച്ചു.

കുട്ടിയുടെ കാലിനരികിലൂടെ  ഒരു വലിയ ചേര ജീവനും കൊണ്ട് പിടഞ്ഞോടി.

മോളെ എന്ന അടക്കിയ മറുവിളി കേട്ട് നോക്കുമ്പോൾ കൊട്ടകാടിന്റെ നിഴലിൽ അമ്മയേത് നിഴലതെന്ന് അറിയാത്ത പോലെ അമ്മയിരിക്കുന്നു. 

കുട്ടി ഓടിച്ചെന്നു, വിളക്കിന്റെ നാളം  ഉലഞ്ഞു. അമ്മ കൈനീട്ടി വിളക്കിന്റെ തിരിയിൽ പിടിച്ചു കെടുത്തി.


 രാത്രിയിൽ വെളിച്ചവും കൊണ്ടിറങ്ങുന്നത് നല്ലതല്ലെന്ന് പറഞ്ഞു. ഇരുട്ടത്ത് പേടിയാവൂലെ എന്ന ചോദ്യത്തിന് അമ്മ ചിരിച്ചു, ഇരുട്ടിൽ നമ്മളെ ആരാ കാണാ, കാണാത്തോണ്ട് ആരും ഉപദ്രവിക്കില്ലല്ലോ..

കുട്ടി അപ്പോഴാണ് അത് ചിന്തിച്ചത്. കുട്ടിയും അമ്മയെ പോലെ കൊട്ടക്കാടിന്റെ  നിഴലുമായി താദാത്മ്യം പ്രാപിച്ചു. അച്ഛനുറങ്ങിയോ എന്നു ചോദിച്ചതിന് ഉത്തരം പറയും മുൻപേ, 

പെട്ടെന്നമ്മ കുട്ടിയെ വട്ടം പിടിച്ച് വാ പൊത്തി പിടിച്ച് ചെവിയിൽ പറഞ്ഞു ആരോ വരുന്നുണ്ട്, മിണ്ടരുത്, അനങ്ങാതെ,പേടിക്കാതെ ഇരിക്കണം

കുട്ടി അതിനു  മറുപടി പറയാൻ  പോലും പേടിച്ച് ശിലാരൂപിയായി. 


 ഭൂമിയിൽ ഒരു കനത്ത ആഘാതമേൽപ്പിക്കുന്ന ആരുടെയോ കാലൊച്ച വലിയ ശബ്ദമില്ലാതെ അടുത്തെത്തുന്നത് കുട്ടി അനുഭവിച്ചു. എണ്ണ തേച്ചു, രാത്രിക്ക് ചേരുന്ന ഏതോ കളർ തുണി കൊണ്ട് തറ്റുടുത്ത, പുറത്ത് ഒരു ചാക്കിൽ എന്തൊക്കയോ തൂക്കി, നല്ല ആരോഗ്യമുള്ള ദേശത്തിന്റെ കള്ളൻ അമ്മയ്ക്കും കുട്ടിക്കും കാണാവുന്ന ദൂരത്തിലൂടെ ഓടി പോയി.

അമ്മ കള്ളന്റെ പേര് മന്ത്രിച്ചു.

ഇരുട്ടിൽ കക്കാനിറങ്ങി, നിലാവ് തെളിയുമ്പോഴേക്കും വീട്ടിലെത്തുന്ന ശീലമുള്ള ആ കള്ളനെ കുട്ടി പിന്നീട് സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ എന്നും കാണാറുണ്ട്.

ഇരുട്ടിനിത്ര സുരക്ഷയുണ്ടെന്നും, ഇരുട്ടിൽ കാണാനെത്ര കാഴ്ചയുണ്ടെന്നും കുട്ടി തിരിച്ചറിഞ്ഞതും രാത്രികളെ സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്

Saturday 25 July 2020

ഒട്ടും കാല്പനികമല്ലാത്ത ഒരു ഗർഭകാലം



കൂട്ടുകാരന്റെ പിറന്നാൾ ദിവസമായിരുന്ന ഡിസംബർ രണ്ടിനായിരുന്നു ആ വിശേഷം ടെസ്റ്റ് ചെയ്തുറപ്പിച്ചത്..പ്രണയാനന്തരജീവിതത്തിൽ വിപ്ലവം ഒന്നും ഇല്ലെന്നും, പറ്റുമെങ്കിൽ പള്ളിക്കാരനും, പുള്ളിക്കാരന്റെ കുടുംബത്തിനും ഒതുങ്ങി ജീവിക്കണം എന്നൊക്കെ മനസ്‌സിലാക്കിയത് കൊണ്ട് നേരെ നാട് കാലിയാക്കി മരുഭൂമിയിൽ എത്തിയതാണ്. ആനപ്പുറത്ത് ഇരിക്കുമ്പോൾ നായ കുരയെ പേടിക്കണ്ടല്ലോ..

ടെസ്റ്റ് ചെയ്യും മുൻപേ എത്തി നോക്കിയ ചർദ്ദി പിന്നീടങ്ങോട്ട് നിർത്താതെ പിന്തുടരാൻ തുടങ്ങി.. മൂക്കിലൂടെയും വായിലൂടെയും ചോര വരുന്ന രീതിയിൽ ചർദ്ദി.. 3 മാസം കൊണ്ട് 10 കിലോ കുറഞ്ഞു. ദേഹത്ത് നിന്ന് തൊലി പതുക്കെ ഡ്രൈ ആയി കൊഴിയാൻ തുടങ്ങി. 

ഓഫീസിൽ നിന്ന് ഓടി പിടിച്ച് , കരിക്ക് കിട്ടുന്ന ഇടങ്ങളിൽ നിന്ന് കരിക്കും കൊണ്ട് കൂട്ടുകാരൻ ഇടക്കിടക്ക് ഓടി വരും.. ആആ ഒരു മൂന്നു മാസമല്ലേ സഹിക്കേണ്ടൂ എന്നോർത്ത് മിണ്ടാൻ പോലും വയ്യാതെ ഒരു മൂലക്ക് കിടക്കും.
പ്രണയ വിവാഹം ആയത് കൊണ്ട് സഹായത്തിന് ആരും വരില്ലന്ന് അറിയാം. എന്നാലും ഫോണിലൂടെയുള്ള ഉപദ്രവവും ഉപദേശവും ആരും ഒട്ടും കുറച്ചില്ല. 

മനക്കട്ടി ഇല്ലാത്തത് കൊണ്ടാണ് ചർദ്ദി വരുന്നതെന്നും, ഇലക്കറി കഴിക്കാത്തത് കൊണ്ട് കണ്ണ് കാണാത്ത കുട്ടി ഉണ്ടാവുമെന്ന് ചർദ്ദിക്കാതെ പ്രസവിച്ചവരും, ഇത് വരെ പ്രസവിക്കാത്തവരും ഉപദേശിച്ചു.
എന്ത് ചെയ്യാം സഹിക്കുക തന്നെ

ഫോണ് എടുത്തില്ല എങ്കിൽ പിന്നെ കൂട്ടുകാരന്റെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുമെന്നത് കൊണ്ട് എടുക്കാതെയും നിവർത്തി ഇല്ല. ഒടുവിൽ ഫോണെടുത്ത്‌ ദൂരെ മാറ്റി വെച്ചിരിക്കും. എന്നെ ഉപദേശിച്ച നിർവൃതിയിൽ മറുവശത്തുള്ളവർ ഫോണ് വെക്കും..

3 മാസം കഴിഞ്ഞിട്ടും നിർത്താതെ ചർദ്ദി തന്നെ..അങ്ങനെയും ചില ഹതഭാഗ്യർ ഉണ്ടെന്ന് മനസ്സിലായി എന്ന് മാത്രം. 
8 മാസം നിർത്താതെ ഛർദ്ദിച്ചു. വിങ്ങി കനം പിടിച്ച തലയും, ചർദ്ദിക്കാരണം എപ്പോഴും പൊട്ടിയിരിക്കുന്ന തൊണ്ടയും, ശരീരം വേദനയും ആയി നീണ്ട 8 മാസം.ഛർദി കോരി മടുത്ത കൂട്ടുകാരനും. വീട്ടിലെ ഒരു കാര്യവും ചെയ്യാൻ പറ്റാത്ത രീതിയിൽ ചർദ്ദി എന്നെ വീഴ്ത്തി കളഞ്ഞിരുന്നു. എല്ലാം ഏറ്റെടുത്ത്, ഒരസഹ്യതയും കാണിക്കാതെ മനസ്സിൽ ഗർഭം ചുമന്നിരുന്നു എന്റെ കൂട്ടുകാരൻ..

സദാ പുളിച്ച.മണം ആയിരുന്നു എനിക്കും എന്റെ വീടിനും..അപ്പുറത്തെ വീട്ടിലെ വെളുത്തുള്ളി കാച്ചിയ മണം മതി ഒരു ചർദ്ദി തുടങ്ങാൻ . 8 മാസം കഴിഞ്ഞപ്പോൾ ചർദ്ദി ദിവസത്തിൽ മൂന്നോ നാലോ ആയി കുറഞ്ഞു. 
അങ്ങനെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഉപദേശ ട്രെയിനുകൾക്ക് തലവെക്കാൻ ഉള്ള പോക്കാണ് അതേന്ന് പ്രത്യേകം പറയേണ്ടല്ലോ..

നാട്ടിലെത്തിയ പതിനഞ്ച് ദിവസം ചർദ്ദി നിന്നു. ചർദ്ദി എന്ന് പറഞ്ഞത് അടവായിരുന്നെന്നോ എന്ന് ചില ചോദ്യങ്ങളും ഉണ്ടായി എന്തായാലും ആ പതിനഞ്ച് ദിവസം മാത്രമാണ് സന്തോഷമായിരുന്നത്. അതു കഴിഞ്ഞു ചർദ്ദി അത്യാവേശപൂർവ്വം തിരിച്ചു വന്നു.

ഇടക്ക് ചർദ്ദി കാരണം ഹോസ്പിറ്റലിൽ 6 ദിവസം കിടക്കേണ്ടിയും വന്നു. 
നിൽക്ക കുട്ടിയെ ഓപ്പറേറ്റ് ചെയ്തെടുക്കണം ന്ന്  ഉറപ്പായി പറഞ്ഞു ഡോക്ടർ ഡേറ്റും തന്നു. 
തലേ ദിവസം രാത്രിയിലും , ഓപ്പറേഷന്റെ അന്ന് രാവിലെയും ഛർദ്ദിച്ചു അവശയായി ബി പി താഴ്ന്ന് ഉള്ള ബോധം കൂടെ പോയികിട്ടി..

ഏതോ ഇരുട്ടറയിൽ പെട്ട് ശ്വാസം മുട്ടിയത് പോലെ കാലത്തിനോടും ജീവിതത്തിനോടും എന്നന്നേക്കുമായി ബന്ധം മുറിഞ്ഞ അരക്ഷിതാവസ്ഥ.. അതായിരുന്നു ആ ബോധം പോകൽ തന്ന മുറിവ്. മരണ ഭയം അതായിരിക്കണം!

മറ്റുള്ളവരുടെ കരച്ചിലേക്കും ഡോക്ടർമാരുടെ നിസ്സഹയതായിലേക്ക് ആശ്വാസമായി കണ്ണുകൾ പൊടുന്നനെ മിഴിച്ച് അവരെ ഞെട്ടിച്ചു എന്ന് പറയാം.. എന്നാലും പ്രസവിക്കാൻ ഭയന്നാണ് ബോധം പോയത് എന്ന കളിയാക്കൽ കാലം കുറെ വരെ നേരിടേണ്ടി വന്നു. 
എന്റെ കൂട്ടുകാരൻ മാത്രം പറഞ്ഞു, അല്ല അതു കൊണ്ടല്ല. കുഞ്ഞിനെ കാണാൻ, ഈ ചർദ്ദി ഒന്നവസാനിക്കാൻ അവൾ എന്തിനും തയ്യാറായിരുന്നു എന്ന്.

ആണ്കുഞ്ഞിന് വേണ്ടി എല്ലാവരും ആഗ്രഹിച്ചപ്പോൾ ഞങ്ങൾ രണ്ടും ഒരു പെണ്കുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹിച്ചത്. കഴുത്തൊപ്പം മുടിയുമായി, അമ്മയുടെ ചർദ്ദിയെ വെല്ലുവിളിച്ചെന്നോണം മൂന്നര കിലോ ഭാരവുമായി അവൾ ജനിച്ചു വീണു. 

ഓപ്പറേഷൻ ടേബിൾ കിടന്ന് അവളെ തൊട്ട ഉടനെ ഞാൻ സിന്ധു സിസ്റ്ററിനോട് പറഞ്ഞു. ഇനി വേണം എനിക്ക് വയർ നിറച്ചൊന്ന് ഭക്ഷണം കഴിക്കാൻ..ആദ്യം വന്ന ആഗ്രഹം അതായിരുന്നു..സത്യം .ഡോക്ടർ സുലോചന അലിവോടെ പറഞ്ഞു നാളെ കഴിഞ്ഞു മറ്റന്നാൾ മുതൽ തിന്നു നിറച്ചോണം..ന്ന്
ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചിരിച്ചു..

പുറത്തെത്തി കൂട്ടുകാരൻ കെട്ടിപിടിച്ചു ഉമ്മ തന്നത് ഓർമ്മയുണ്ട്..പിന്നെ ഓർമ്മ വന്നും പോയി ഇരുന്നു..

അവൾ വന്ന് കയറിയത് മുതൽ ജീവിതം മാറി സിനിമാറ്റിക്ക് ആയി..തീർച്ചയായും അവൾ അകത്തു കിടന്നിരുന്ന കാലം ഞങ്ങൾ രണ്ടു പേർക്കും ഒട്ടും കാല്പനികം ആയിരുന്നില്ല.

കല്പനികതയുടെ ഒരകമ്പടിയുമില്ലാത്ത 9 മാസവും ചില്ലറ ദിവസവും അവസാനിച്ചതിന്റെ വാർഷികം നാളെയാണ്

Saturday 13 June 2020

ജാർഗൻ



തലനിറച്ച്  ബുദ്ധി ഉണ്ടെന്ന അറിവിൽ അല്പമൊന്നഹങ്കരിച്ച്, അത് കൂടെയുള്ള ഏവർക്കും മനസ്സിലാക്കി കൊടുക്കണമെന്ന വാശിയോടെ, ബുദ്ധിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത പദങ്ങൾ കൊണ്ടാലങ്കരിച്ചായിരുന്നു അവളുടെ സുഹൃത്ത് സംസാരിച്ചിരുന്നത്. ചെറുപ്പത്തിന്റെ വിവരമില്ലായ്മയിൽ അവളാ ഭാഷാധൂർത്തിൽ അലിഞ്ഞു പോകുമായിരുന്നു, പിന്നെ ആ വാക്കുകളുടെ ശടാ ശടാ ശബ്ദത്തിന്റെ അലയൊലികൾ ആസ്വദിച്ചിരുന്നു. പലപ്പോഴും തുടങ്ങിയതെവിടെയാണെന്ന് അവൾക്ക് ഓർത്തെടുക്കാനാവാത്ത  അത്രയും നീളമുള്ള വാചകങ്ങൾ ആയിരുന്നു അയാൾ പറഞ്ഞിരുന്നത്. അവൾ കേട്ടിട്ട് പോലുമില്ലാത്ത കടുപ്പം നിറഞ്ഞ വാക്കുകൾ ആയിരുന്നു അയാൾ ഉപയോഗിച്ചിരുന്നത്. അവൾക്ക് അതുണ്ടാക്കിയെടുക്കുന്ന, ഒരു തീവണ്ടിയുടെ ചാരുതയോടെ കൂട്ടി ചേർക്കുന്ന അയാളോട് കടുത്ത ആരാധന തോന്നാറുണ്ടായിരുന്നു. അവയിലൊന്നും അവൾക്ക് പ്രണയം ദർശിക്കാനോ, മണക്കാനോ തോന്നിയിട്ടേ ഇല്ലായിരുന്നു.
പ്രണയിക്കാൻ അവൾക്ക് വക്രതയില്ലാത്ത, ഇറ്റിറ്റു വീഴുന്ന തെളിഞ്ഞ വെള്ളം പോലെ എളിമയാർന്ന, കരുണയുള്ള വാക്കുകൾ ആയിരുന്നു ആവശ്യം. അവളുടെ കാമുകനാകട്ടെ  ആവശ്യത്തിന് വേണ്ട വാക്കുകൾ പോലും ഓർത്തെടുക്കേണ്ടിയിരുന്നു. അതാകട്ടെ പതിഞ്ഞ കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്നു വന്ന് സ്നേഹത്തോടെ നിലം തൊടും പോലെയായിരുന്നു അവൾക്ക് മേൽ തൊട്ടുരുമ്മിയത്.അതിൽ മുഴുവൻ അവൾ പ്രണയത്തെ ദർശിച്ചു. അവ കരുണയോടെ അവളോട് സംവദിക്കുമ്പോൾ ഹൃദയം നെഞ്ചിടം വേദനിക്കും വിധം തുടിച്ചു ചാടി.. അടങ്ങെന്റെ ഹൃദയമേ എന്നു പറഞ്ഞിട്ടും അതയാൾക്ക് മുൻപിൽ ഒരു നാണവും കൂടാതെ വെളിപ്പെട്ടു.

അവനൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ആദ്യം ചുളിഞ്ഞത് സുഹൃത്തിന്റെ മുഖമായിരുന്നു. അന്നാദ്യമായി കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങൾ ഒന്നുമില്ലാതെ സുഹൃത്ത് അവളെ ഉപദേശിച്ചു, ഏതൊരു ഉപദേശിയെയും പോലെ " ഇതല്ല, നിനക്ക് ചേരാത്ത ആളാ, നിറച്ചും ശബ്ദമുണ്ടാക്കുന്ന ഒരാൾ ആയിരുന്നു നിനക്ക് വേണ്ടിയിരുന്നത്"

അവളാദ്യമായി ചുറ്റുമുള്ളവരുടെ വിലാപങ്ങളിലേക്ക് ഇറങ്ങി ചെന്ന സമയത്തായിരുന്നു നിസ്സംഗതയോടെ നിന്നിരുന്ന കാമുകനെ ആദ്യമായി കണ്ടെത്തിയത്. നിസ്സംഗതയിലെ ഹൃദയത്തെ ചൂണ്ടു വിരൽ കൊണ്ട് കുത്തി പുറത്തെടുത്തവൾ അയാളെ ഓർമ്മിപ്പിച്ചു " അതാ നോക്ക് നിന്റെ ഹൃദയം ആ വിലാപങ്ങൾക്ക് കരയുന്നത് കണ്ടോ"

അസ്വസ്ഥതയുടെ വേലിയേറ്റങ്ങൾ അയാളിൽ ഉണ്ടാവുകയും അസഹ്യതയോടെ അതിനെ നിരാകരിക്കാൻ അയാൾ ശ്രമിച്ചെങ്കിലും.. പിന്നെ പതുക്കെ പതുക്കെ വിലപിക്കുന്നവരെ കരുണ നിറഞ്ഞ ഹൃദയത്തോടെ കാമുകൻ ചേർത്തു പിടിച്ചു.  എന്നിട്ടും കാലം പോകെ ചേർത്ത് പിടിക്കലിൽ നിസ്സംഗത പാറി വീഴുന്നത് അവൾ കാണുന്നുണ്ടായിരുന്നു. നീ അത് അറിയുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് കാമുകൻ അറിയുന്നുണ്ട്, ഞാനതിന്റെ കാരണം തിരക്കട്ടെ എന്ന് പറഞ്ഞു അവളിൽ ആശ്വാസം നിറച്ചു.

വിലാപങ്ങളുടെ കാരണവും ഉറവിടങ്ങളും തേടി അയാൾ പൊയ്കൊണ്ടിരുന്നു. തുടങ്ങിയാൽ അറ്റം കാണാത്ത പുസ്തകങ്ങളിൽ, വല നെയ്തു കൂട്ടി വെച്ച അറിവുകളിൽ അയാൾ എഴുന്നേൽക്കാനാകാത്ത വിധം  ഉരുണ്ടു വീണു കിടക്കുന്നത് കണ്ടവൾ  വ്രണപ്പെട്ടു.

പരസ്‌പരം കാണുമ്പോഴെല്ലാം കാമുകൻ കട്ടിയുള്ള പദങ്ങൾ കൂട്ടി വെച്ച് തിയറികൾ പറഞ്ഞു തുടങ്ങി.. ദാരിദ്യത്തിന്റെ, സഹനത്തിന്റെ, ദുഃഖത്തിന്റെ  തിയറികൾ.. ആ വാക്കുകളുടെ ശബ്ദത്തിൽ ആത്മരതി പൂണ്ട, അയാളെ കണ്ട് അവൾ വഴിമറന്ന കടൽ പക്ഷിയെ പോലെ പ്രാണൻ തല്ലി.

അവളുടെ ചോദ്യങ്ങളെ 'അറിവില്യായ്മ'  എന്ന് പേരിട്ടു. ഇതാണ് ജാർഗൻസ്, ഇത്തരം പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ ഇല്ലന്ന് ആണയിട്ടു.അത് മനസ്സിലാകാത്ത ജനങ്ങളെ അയാൾ വിവരമില്ലാത്തവർ എന്ന് വിശേഷിപ്പിച്ചു ചിരിച്ചു.

അപ്പൂപ്പൻ താടികൾ വളക്കൂറുള്ള മണ്ണിൽ വീണ് മുളച്ചു പൊങ്ങി ആകാശത്തേക്ക് പൊങ്ങി കരിഞ്ഞു തുടങ്ങിയെന്ന് തോന്നിയ സന്ധ്യയിൽ, എവിടെ നിന്നെന്നറിയാതെയാണ് അവളുടെ സുഹൃത്ത് കാമുകനെ തേടി വരാൻ തുടങ്ങിയത്.

അവർ രണ്ട് പേരും ജെ സി ബി കൊണ്ട് കൽക്ഷ്ണങ്ങൾ ചൊരിയും പോലെ അവളുടെ ഇടം ജാർഗൻ കൊണ്ട് നിറച്ചു.  അവളാകട്ടെ  അവിടം   മുഴുവൻ വിലാപം കൊണ്ട് നിറച്ചു. വിലപിക്കുന്നവർക്ക് മുൻപിൽ ജാർഗൻ വിളമ്പുന്നവർക്ക് മുൻപിൽ വിലാപം കൊണ്ട് കടൽ തീർത്തതറിയാതെ  അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.

Sunday 29 March 2020

ഉയിർത്തെഴുന്നേൽപ്പ്



ഥാർ മരുഭൂമി തീപിടിപ്പിക്കുന്ന വേനൽക്കാലത്ത്‌ മനുഷ്യൻ വരെ ഉണങ്ങി പോകാറുണ്ട്.എന്നിട്ടും ജാനദേസർ ഗ്രാ‍മത്തിനും ഹിംഗോളക്കും ഇടക്കുള്ള ആ സ്ഥലത്ത് മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ മനസ്സ് നിറയ്ക്കും വിധം, ഇറുകെ പൂക്കുകയും കായ്ക്കുകയും ചെയ്തു പോന്നു. ആ വളപ്പിനപ്പുറം മറ്റെല്ലാം ജ്വലിക്കുന്ന അഗ്നിയിലൂടെ കാണുന്ന കാഴ്ച പോലെ വിറച്ചും മങ്ങിയും പ്രതീക്ഷയറ്റതുമായി മരവിച്ചു കിടന്നു.
അതായിരുന്നു മേരിക്കുട്ടി സിസ്റ്ററുടെ പി എച്ച് സി.സിസ്റ്ററുടെ മിഴി മുന കൊണ്ടാണ് ഇലകൾ കാണാത്ത രീതിയിൽ , കാലം തെറ്റി അവ പൂക്കുന്നതും കായ്ക്കുന്നതും എന്ന് ആ രണ്ട് ഗ്രാമങ്ങളിലേയും മനുഷ്യർ അടക്കം പറഞ്ഞിരുന്നു. അത്രമേൽ മനോഹരങ്ങളായ കൂമ്പിയ വലിയ കണ്ണുകൾ തന്നെ ആയിരുന്നു അവരുടേത്. ഒറ്റനോട്ടത്തിൽ ഹൃദയങ്ങളെ പ്രണയത്താൽ പൊള്ളിക്കാൻ ശേഷിയുള്ള നോട്ടവും ആയിരുന്നു.
എല്ലാമാസവും വീടുകൾ സന്ദർശിക്കാനെത്തുമ്പോഴാകട്ടെ മദിരാശിക്കാരി കാലിപീലി എന്നൊരു ചെറു പുച്ഛം മുഖത്തൊട്ടിച്ച് രണ്ട് ഗ്രാമങ്ങളിലെയും ജനങ്ങൾ അവരുടെ ഉപദേശം സ്വീകരിച്ചു പോന്നു. നാട്ടിലെ പെണ്ണുങ്ങൾ ആകട്ടെ കാലിപീലിയുടെ പ്രണയം നീറി കിടക്കുന്ന നോട്ടത്തിൽ അവരവരുടെ പുരുഷന്മാർ പൂത്തുലയാതിരിക്കട്ടെ എന്നും പ്രാർത്ഥിച്ചിരുന്നു.
ഇതൊന്നും അറിയാതെയോ, അറിയാത്ത മട്ടിലോ കൂസലന്യേ മേരിക്കുട്ടി സിസ്റ്റർ മാർവാഡുകാരിയെ പോലെ, സാരി തലപ്പ് ഖൂംഘട്ടാക്കി തലയിൽ വലിച്ചിട്ട്, മനോഹരങ്ങളായ കണ്ണുകൾ മറച്ചു വെച്ചു. അവർ ഓരോ വീട്ടിലും കുത്തി വെപ്പ് എടുക്കേണ്ടതിനെ കുറിച്ച്, ഗർഭ ശുശ്രൂഷയെ കുറിച്ച്, ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ച് വൃഥാ വിശദീകരിച്ചു പോന്നു. ആ ഗ്രാമത്തിൽ ഇതിനെ കുറിച്ചെല്ലാം പറയാൻ സാധിക്കുന്ന ഏക വനിത എന്നും പറയ്യാം.
പണ്ട് മദിരാശിയിൽ നിന്നും മേരിക്കുട്ടി സിസ്റ്റർ ഗ്രാമത്തിലെ പി എച്ച് സി യിൽ ചാർജ്ജെടുക്കുമ്പോൾ ചെറുപ്പമായിരുന്നു. ഇരുണ്ട നിറത്തിൽ, കൂമ്പിയ കണ്ണുള്ള അവരെ ഗ്രാമത്തിലെ പുരുഷന്മാർ രഹസ്യമായി ആരാധിച്ചിരുന്നു. മേരിക്കുട്ടി സിസ്റ്ററുടെ കണ്ണൊന്ന് തുറന്നു കാണാൻ അവരിൽ പലരും അതിയായി ആഗ്രഹിച്ചിരുന്നു. 
പി എച്ച് സി ക്ക് ചുറ്റും ഉള്ള മാവുകൾ നിറയെ കായ്ച മാങ്ങയിലേക്ക് നോക്കി, കൊതി കൊണ്ട് പതിവിലും വിടർന്ന കണ്ണുകൾ ആയിരുന്നു അന്ന്. തല മറ്യ്ക്കാൻ മറന്ന് സിസ്റ്റർ മുറ്റത്തേക്കിറങ്ങിയ ആ നിമിഷത്തിൽ ആയിരുന്നു ഭാനു സിംങ്ങ് അവരുടെ വിടർന്ന കണ്ണുകൾ കണ്ടത്. പിന്നീട് കുറേ കാലത്തേക്ക് മറ്റൊരു കണ്ണിനേയോ കാഴ്ചകളെയോ അയാൾ കണ്ടില്ലെന്ന് പറയുന്നതായിരിക്കണം ശരി.
പ്രണയച്ചൂടിൽ മാർവാഡ് കരിഞ്ഞു നിൽക്കുന്ന വേനലിൽ ആയിരുന്നു ഭാനുസിംങ്ങിന്റെ അമ്മ ഭവർ കൌർ മാർവാഡിയിൽ ചീത്ത വാക്കുകൾ ഉച്ചരിച്ചു കൊണ്ട് മേരിക്കുട്ടി സിസ്റ്ററിനെ പരസ്യമായി അടിച്ചു വീഴ്ത്തിയത്.ഒത്തൊരാണിന്റെ വലുപ്പമുള്ള അവരോടും അവരുടെ ശബ്ദത്തോടും പേടിച്ചോടുക മാത്രമേ, മേരിക്കുട്ടി സിസ്റ്ററിന് വഴിയുണ്ടായിരുന്നൊള്ളൂ.
മൂന്നാം നാൾ പ്രണയം ഉയിർത്തെഴുനേൽപ്പിച്ച സിസ്റ്റർ ജോദ്പൂർ നിന്നും  ബസിന് മുകളിലേറി ഭാനുസിംങ്ങിന്റെ കയ്യ് പിടിച്ച് ഗ്രാമത്തിലിറങ്ങി. വേവുന്ന പകലിനെ വെല്ലുവിളിച്ച് അവർ രണ്ടും പിച്ച് സി ലക്ഷ്യമാക്കി നടന്നു പോയി.
മുറ്റത്തെ ആൽമരചുവട്ടിലെ ചാർപൈറിൽ സ്വസ്ഥതയോടെ, സാമധാനത്തോടെ ഭവർ കൌർ ഉറങ്ങിയതും ആ ദിവസം തന്നെയായിരുന്നു. ഉരുളിന്റെ ചങ്ങലപ്പൂട്ടിൽ പെടുത്തി മദിരാശിക്കാരിയുടെ പ്രാണനെടുക്കാൻ അഞ്ചംഗസംഘം പോയത് കൊണ്ടായിരുന്നു അവരുടെ സമാധാനം. ഭാനു സിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങ്, അമ്മാവൻ, അമ്മാവന്റെ മകൻ, ഭാനു സിങ്ങിന്റെ രണ്ട് അനിയന്മാർ കൂടി സിസ്റ്ററിനെ കടിച്ചു കുടഞ്ഞ് , അർദ്ധപ്രാണയാക്കി വിട്ടു.
മാസത്തിലൊരിക്കൽ മലയാളം പത്രങ്ങളും, വാരികകളും സിസ്റ്റർക്ക് എത്തിച്ചു കൊടുക്കുന്ന, ഗ്രാമമുഖ്യന്റെ മകനായ ടിടിആർ ഗഹ്‌ലോത്ത് ആണ് മരണത്തിൽ നിന്നും സിസ്റ്ററിന്റെ കയ്യ് പിടിച്ചുയർത്തിയത്.  അവർ ബോധത്തിന്റെ പാതയിലേക്ക് കടക്കുന്നതിന് മുൻപേ ബലാത്സംഗ വാർത്ത നാടുകളേറെ കടന്ന് മദിരാശി അഥവാ കേരളത്തിൽ എത്തിയിരുന്നു. മലയാളി നേഴ്സുമാരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മലയാളി നേഴ്സുമാർ സമരം നടത്തിയെങ്കിലും പ്രത്യേകിച്ചു ഫലം ഒന്നുമുണ്ടായില്ല.
ഒരായുസ്സ് മുഴുവൻ താങ്ങി കൊണ്ട് നടക്കേണ്ട ‘മാനം’ കളഞ്ഞു കുളിച്ച സിസ്റ്ററിനെ നാട്ടിൽ കടത്താൻ ആകില്ലന്ന് രണ്ട് ഗ്രാമത്തിലേയും മുഖ്യന്മാരും ജനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഉറ്റപ്പെടൽ കൊണ്ട് ഉശിരു കൂടിയ സിസ്റ്റർ ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു. ഗ്രാമാതിർത്തി കടക്കും മുൻപേ മുഖ്യന്മാരും ഗ്രാമവാസികളുമവരെ തടഞ്ഞു വെച്ചു. ഉശിരു കൊണ്ട് മാത്രം അവരെ നേരിടാകാനാവാതെ സിസ്റ്റർ തിരിച്ചു പോയി.
പിന്നീടവർ വന്നത് രണ്ട് പോലീസുകാർക്ക് ഒപ്പമായിരുന്നു. ഗ്രാമമുഖ്യനും , സിംങ്ങ് കുടുംബത്തിനും ഒപ്പം കള്ളു കുടിച്ചു കൊണ്ടിരിക്കുന്ന പോലീസുകാർ നോക്കി നിൽക്കേ ഗ്രാമവാസികൾ പി എച്ച് സി ക്ക് തീയിട്ടു. മാറ്റി ഉടുക്കാൻ ഉടുപുടവകൾ ഇല്ലാതെ, കരിഞ്ഞു പോയ പൂക്കളിലും കായ്കളിലും നീണ്ടു നിവർന്ന മിഴികൾ അർപ്പിച്ച്, മരങ്ങൾക്ക് താഴെ സിസ്റ്റർ മുട്ടുക്കുത്തി നിന്നു.. തീ പ്രണയം പോലെ ആളിക്കത്തുകയും , പിന്നീട് അണയുകയും ചെയ്തു.
അന്ന് വൈകീട്ട് നാട്ടിലെത്തിയ ടി ടി ആർ ഗഹ്‌ലോത്ത് ആണ് സിസ്റ്ററിനോട് ആ കാര്യം പറഞ്ഞത്. ഇന്നാട്ടിൽ പോലിസിന് ഒന്നും ചെയ്യാനാകില്ല, പോയി മഹാരാജാവിനെ കണ്ടാൽ പരിഹാരം കിട്ടുമെന്ന്.. നഗരത്തിലെ രാജാവിന്റെ കൊട്ടാരത്തിലേക്ക് കാലിപീലികൾ ആയ നിരവധി സിസ്റ്റർമാർ ഒന്നിച്ചായിരുന്നു പോയത്, അവരൊന്നിച്ച് രാജാവിന്റെ കാൽക്കൽ കണ്ണീരോടെ വീണു.
സ്വർണ്ണക്കോളാമ്പിയേന്തിയ എം ബി എ ക്കാരൻ അസിസ്റ്റന്റുമൊത്ത്, സ്വർണം കെട്ടിയ ജൂത്തയും , ഷെർവാണിയുമണിഞ്ഞ് പി എച്ച് സിയിൽ എത്തിയ രാജാവിന്റെ കാൽ തൊട്ട് വണങ്ങാൻ ആൺപ്രജകൾ മാല പോലെ നിലത്ത് കിടന്നു. മുഖം മറച്ച് സ്ത്രീകൾ ഷാമിയാ‍ന കൊണ്ട് കെട്ടി മറച്ചതിനുള്ളിൽ അടങ്ങി ഇരുന്നു. രാജാവ് മേരികുട്ടി സിസ്റ്ററിനെ കുറിച്ച് പറയാൻ ആരംഭിച്ചു. “പിച്ച് സിയും മേരിക്കുട്ടി സിസ്റ്ററും നമ്മുടേതാണ്.നമ്മുക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലേക്ക് കേരളമെന്ന സുന്ദരമായ നാട്ടിൽ നിന്നും വന്നത്. ഞാനാണ് ഇവിടെ പീച്ച്സി വേണമെന്ന് സർക്കാരിനെ നിർബന്ധിച്ചത്, അതായത് ഇതെല്ലാം എന്റേതാണ്. എന്റേത് നിങ്ങൾ എങ്ങനെ ആണോ നോക്കേണ്ടത് അതു പോലെ നിങ്ങൾ സിസ്റ്ററെ നോക്കിക്കൊള്ളണം. ഇന്ന് തന്നെ സിസ്റ്ററിന്റെ കാര്യത്തിൽ തീരുമാനം ആയിരിക്കണം”
ഗ്രാമവാസികളുടെ കണ്ണിൽ ആനന്ദാശ്രു പൊഴിഞ്ഞു.രാജാവിനെ പ്രകീർത്തിച്ച് അവർ പാട്ടുകൾ പാടി, കൈകൊട്ടി. 
അന്ന് തന്നെ ഗ്രാമമുഖ്യൻ, ഭാനുസിംങ്ങിന്റെ അച്ഛൻ ഭവാനി സിംങ്ങിനോടും കുടുബത്തിനോടും എന്താണ് പ്രതിവിധി എന്ന് പഞ്ചായത്ത് കൂടി അന്വേഷിച്ചു. ഗ്രാമവാസികൾ ഏവരും കാതുകൂർപ്പിച്ച് ശ്വാസം പിടിച്ചിരുന്നു. സിസ്റ്ററിനെ വിവാഹം കഴിച്ച് കുടുംബത്തിലേക്ക് കൂട്ടാൻ തീരുമാനിച്ച വിവരം ഭവാനി സിംങ്ങ് അഭിമാനപൂർവ്വം അറിയിച്ചു.ജനങ്ങൾ ആവേശത്തോടെ കയ്യടിച്ചു. ഭാനു സിങ്ങിന്റെ അച്ഛനായ ഭവാനി സിങ്ങും , അമ്മാവൻ ഡൂംങ്കർ സിംങ്ങും വരന്മാർ ആകാൻ തയ്യാറായി. അവരിൽ ആരെ വേണമെന്ന് സിസ്റ്ററിന് തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഗ്രാമമുഖ്യൻ സന്തോഷത്തോടെ സിസ്റ്ററെ അറിയിച്ചു.
സാരിതലപ്പിൽ മറച്ചു വെച്ചിരുന്ന മുഖം പൊടുന്നനെ പുറത്തേക്കിട്ട് സിസ്റ്റർ, വിവാഹം കഴിക്കാൻ വെമ്പി നിൽക്കുന്ന വൃദ്ധന്മാരെ എരിയുന്ന നോട്ടം നോക്കി. പിന്നെ മുറിഞ്ഞ ഹിന്ദിയിൽ , ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “അവരുടെ കഴിവുകൾ ഞാൻ അനുഭവിച്ചതാണല്ലോ, ആ കുടുംബത്തിൽ ഞാൻ രുചി നോക്കാത്ത ഒരാൾ കൂടെ ബാക്കി ഉണ്ട്, ഭാനു സിംങ്ങ്, എനിക്ക് അവനെ കെട്ടിയാൽ മതി”
മേരിക്കുട്ടി സിസ്റ്ററുടെ വിടർന്ന കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി തന്നെ ഭാനുസിംങ്ങ് ഒരു ഉറച്ച നഹി പറഞ്ഞ് , കുനിഞ്ഞ ശിരസ്സോടെ സദസ്സ് വിട്ടു. ആളുകളുടെ പരിഹാസചിരികളുടെ മുകളിലൂടെ വായിൽ കനത്ത തുപ്പൽ ഭവർ കൌറിന്റെ മുഖത്തിട്ട് മേരിക്കുട്ടി സിസ്റ്റർ സ്വർണ്ണമണൽ ചവുട്ടി അരച്ച് മുന്നോട്ട് നടന്നു. അവരുടെ കാലടികളിൽ ആയിരം സ്ത്രീകളുടെ അഭിമാനം വസന്തം വിരിച്ചു. അന്നു മുതലാ‍ണ് അവരുടെ വളപ്പിൽ മാത്രം ഋതുക്കൾ നോക്കാതെ മരങ്ങൾ പൂക്കാനും കായ്ക്കാനും തുടങ്ങിയത്.

Tuesday 17 March 2020

റാഗിംങ്ങ് കാല ഓർമ്മകൾ


റാഗിംങ്ങ് എന്ന് കേട്ടിട്ടുപൊലുമില്ലാത്ത കാലത്താണ് വിമല കോളേജിന്റെ ദീപ്തി ഹോസ്റ്റലിലേക്ക് ജീവിതം പറിച്ചു നടുന്നത്.മിക്സഡ് കോളേജിൽ നിന്ന് ചെന്നത് കൊണ്ടോ, പെൺ ലോകം ഇങ്ങനെ ഉണ്ടാകും എന്ന അറിവില്യായ്മ കൊണ്ടോ വളരെ എളുപ്പത്തിൽ പുലികളുടെ മടയിൽ തല വെച്ചെന്ന് പറഞ്ഞാൽ മതിയല്ലോ!. എന്റെ ഉറക്കെ ഉറക്കെ ഉള്ള ചിരിയും, ഒന്ന് ചോദിച്ചാൽ പത്തായി തിരിച്ചു കൊടുക്കുന്ന ഉദാരതയും എന്നെ ശരിക്കും സ്ഥലത്തെ പ്രധാന റാഗിംങ്ങ് ഇരയാക്കി എന്ന് പ്രത്യേകം പറയേണ്ടല്ലൊ. സാധാരണ ആദ്യ മൂന്നുമാസമാണ് റാഗിംങ്ങ് കാലം, ആ കാലം കഴിഞ്ഞും എന്റെ മാത്രം റാഗിംങ്ങ് കാലം നീണ്ട് പോയത് സീനിയേർസിനു ഉണ്ടായ ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു. അപ്പനും അമ്മക്കും വിളിക്കാൻ റാങ്ക് മേടിക്കുന്ന പെണ്ണുങ്ങളും മോശമല്ലെന്ന് തെളിയിക്കപ്പെട്ട കാലം! സുന്ദരികൾ റാഗ് ചെയ്യുമ്പോൾ പഞ്ചസാര പൊഴിയില്ലെന്ന തിരിച്ചറിവുണ്ടായ കാലം!
സീനിയേർസിൽ ഒരാൾക്ക് ചീത്ത പറഞ്ഞു കൊണ്ട് എഴുത്ത് എഴുതിയത് അടുത്തറിയുന്ന സുഹൃത്ത് ആയിരുന്നു.അത് ആരോടും പറയില്ലെന്ന് കൊടുത്ത വാക്ക് പാലിക്കാ‍ൻ വേണ്ടീ ഒരു കൊല്ലം ഈ പീഡനങ്ങൾ സഹിക്കേണ്ടി വന്നത്. 
ഏറെ മനപ്രയാസങ്ങലിലൂടെ കടന്നു പോയ ഇടമാണെങ്കിലും, 8 കെട്ടിന്റെ സകല നിഗൂഡതയും പേറി, പാലമരങ്ങൾക്ക് നടുവിൽ നിൽക്കുന്ന ആ സ്ഥലം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്.
 ആ തരുണീമണികളോട് തീർത്താൽ തീരാത്ത കടപ്പാടും ഉണ്ട്. കാരണം അവിടെ നിന്നാണ് റാഗിങ്ങിൽ നിന്ന് എങ്ങനെ രക്ഷപെടാം എന്ന പാഠം പഠിച്ചെടുത്തത്. 
അപേക്ഷാ ഫോം വാങ്ങിക്കാൻ പൊയപ്പോഴേ റാഗിംങ്ങിന് തുടക്കമിട്ട ലോ കോളേജ് സീനിയർമാരെ കണ്ടപ്പോഴേ ഞാൻ പാവമാകാൻ തീരുമാനിച്ചിരുന്നു.
വിമലയിലെ എല്ലാ സുന്ദരീമണികളെയും മനസ്സിൽ ധ്യാനിച്ച്, നരച്ചതിൽ നരച്ചതായ പഴയ ചുരിദാർ തന്നെ ഇട്ട് ആദ്യദിനം ധന്യമാക്കാൻ ഇറങ്ങി പുറപ്പെട്ടത്.( പാഠം നമ്പർ 1: പുതിയ ഉടുപ്പുകൾ ശ്രദ്ധയാകർഷിക്കും). നെറ്റിയിലേക്കിറക്കി മുറിച്ചിട്ടിരുന്ന മുടി വെളിച്ചെണ്ണ തേച്ച്, ഈർക്കിളി സ്ലൈഡ് ഉപയോഗിച്ച് ഒതുക്കി കുത്തി, മുടി മൊത്തം ചെർത്ത്‌ ഒരു ഓഞ്ഞ പോണി ടെയിൽ കെട്ടി. ( പാഠം 2: ഒരു ഫാഷനും അരുത്) പിന്നെ പഴകി നിറം കെട്ട ഒരു ചെരിപ്പും, തനി വെളിച്ചെണ്ണ നായികയായി ഞാൻ ഇറങ്ങുന്നത് കണ്ട് അമ്മ വാ പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ലോ കോളേജിന്റെ ഗേറ്റിൽ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട് കലാപരിപാടി. കൂട്ടത്തിൽ സുന്ദരികൾ, ഫാഷൻ‌കാരി/കാരന്മമാർ, അൽപ്പം സാമർത്ഥ്യമുണ്ടെന്ന് തോന്നുന്നവരെ അവർ പിടിച്ചു നിർത്തുന്നുണ്ടായിരുന്നു. എന്നെ വളരെ വേഗം ഒഴിവാക്കി വിട്ടു. പ്രമാദം ന്ന് ഉള്ളിൽ ചിരിച്ച് ‘പാവം ഞാൻ‘ എന്ന് മുഖത്തും ഒട്ടിച്ച് ഫസ്റ്റ് ഫ്ലോറിൽ ഉള്ള ക്ലാസ്സിലേക്ക് പാഞ്ഞു.ക്ലാസ്സിനു മുൻപിൽ ഭയങ്കര ബഹളം കേട്ടപ്പോൾ ഒന്നു പതുങ്ങി , വരാന്തയിൽ കെസ് ആർ ട്ടി സിയുടെ സൂപ്പർ ഫാസ്റ്റ് ബസ്സ് ഓടിക്കുകയാണ് ഞങ്ങളുടെ ക്ലാസ്സ്കാർ. ഡ്രൈവറും, കണ്ടക്ടറും, യാത്രാക്കാരും, ഇരിക്കുന്നവരും എല്ലാം സങ്കല്പമാണെന്ന് മാത്രം. സഡൻബ്രേക്കില്ലേഡാ ന്ന് അലറുന്ന സീനിയർമാർക്ക് വേണ്ടി സ്പെഷ്യൽ സഡൻബ്രേക്ക്,അപ്പോൾ വീഴുന്ന യാത്രാക്കാർ. ഇതൊക്കെ കണ്ട് രസിച്ച്, രസിച്ച് ചിരിക്കുന്ന സീനിയർമാരെ കണ്ടപ്പോൾ ഉള്ള ജീവനും കയ്യിലെടുത്ത്, കോണിപ്പടിക്ക് താഴെയുള്ള ഭാഗത്ത് ഒളിച്ചിരിക്കാ‍ൻ ഓടി ചെന്നപ്പോൾ, അവിടെയതാ ഒരു മനുഷ്യൻ!
എന്താടോ ഇവിടെ? ന്ന്, ഒന്നുമില്ല എന്ന് ഷോൾഡർ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ “വാ എന്റെ കൂടെ പോരെ, ഞാനാ ബസ്സ് ഒന്ന് ഓടി എത്തിയിട്ട് ക്ലാസ്സിൽ കയറിയാൽ മതീന്ന് വെച്ച് നിന്നതാ” എന്ന് അങ്ങേര്
മൂപ്പര് സാറായിരുന്നു, സാറിനെ കണ്ടപ്പോൾ “സാറെന്തൂട്ടാ ഇത്ര വേഗം വന്നേന്ന്” ആയിരുന്നു സീനിയർമാരുടെ ചോദ്യം..
അങ്ങനെ ആദ്യദിവസത്തെ ക്ലാസ്സ് തുടങ്ങി, രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അന്നത്തെ ക്ലാസ്സും കഴിഞ്ഞു. പിന്നെ മുറ പോലെ ചേട്ടന്മാരും ചേച്ചിമാരും വരുന്നു. പേടിപ്പിക്കുന്നു, ഞാൻ വേഗം വേഗം പേടിക്കുന്നു. അവരെന്ത് പറഞ്ഞാലും ചെയ്യുന്നു. അവർക്ക് പെട്ടെന്ന് ബോറടിക്കുന്നു.  ( പാഠം നമ്പർ 3: അവർ പറയുന്നത് അനുസരിചു അവരെ ബോറടിപ്പിക്കുക)
അവിടത്തെ പേടിപ്പിക്കലിൽ പ്രധാനപ്പെട്ട ഐറ്റങ്ങളിൽ ഒഴിച്ചു കൂടാനാകാ‍ത്ത രണ്ടെണ്ണമാണ്; ചൊറിച്ചു മല്ലലും, തെറികളുടെ അർത്ഥം പറയിക്കലും. യതൊരു മടിയും കൂടാതെ, നിസ്സംഗതയോടെ ഞാൻ ഇതൊക്കെ ആവർത്തിച്ചത് കൊണ്ട് അവർ ബോറടിച്ചു മരിച്ചു. വേഗം എന്നെ അവർ പറഞ്ഞയച്ചത് കണ്ട് എന്റെ ഉള്ളിൽ ഉഗ്രൻ ചോകളേറ്റ് ബോംബുകൾ പൊട്ടി.
പക്ഷെ രണ്ടാം ദിവസം, ഒരു വൃത്തിക്കെട്ടവൻ നടത്തിയ സെക്ഷ്വൽ ഹരാസ്മെന്റ് റാഗിംങ്ങ് എന്ന പേരിൽ നോക്കി നിൽക്കേണ്ടി വന്നു. ഇന്നും ആ ദിവസം ഓർക്കാൻ വയ്യ. അയാളെ പിന്നീടുള്ള കാലം മുഴുവൻ പരിചയം പോലും കാണിക്കാൻ എന്നിലെ പെണ്ണീന് കഴിഞ്ഞിട്ടില്ല.. രണ്ട് പെൺ‌കുട്ടികളെ അയാൾ ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്വന്തം സുരക്ഷയെ കരുതി പ്രതികരിക്കാതെ നിന്ന എന്നെ എനിക്ക് തന്നെ വെറുപ്പായിരുന്നു.. ആ ഇഷ്യു പിന്നീട് കമ്പ്ലയിന്റ് ആയിട്ടുണ്ടായിരുന്നു. 
പക്ഷേ ഒരാഴ്ചക്കുള്ളിൽ, കോളെജ് ഗേറ്റിനു മുൻപിൽ വെച്ച് അയാളെന്നെ പിടികൂടി, എന്റെ കൂടെ വേറെയും കുട്ടികൾ ഉണ്ടായിരുന്നിട്ടും എന്നെ വിളിച്ചു. നീ ഷഡ്ഡീ ഇട്ടിട്ടുണ്ടൊ, പാഡ് വെച്ചിട്ടുണ്ടൊ എന്നതും കഴിഞ്ഞു വജൈനയുടെ അളവു ചോദ്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്റെ റീജീയണൽ തീവ്രവാദം പുറത്തെടുത്തു. “പല്ലിന്റെ എണ്ണം കുറഞ്ഞും, എല്ലിന്റെ എണ്ണം കൂടിയും കോരി കൊണ്ട് വേണോടാ നിനക്ക് നാട്ടിൽ പൊകേണ്ടത് പട്ടിമനുഷ്യാ, തൃശ്ശൂർക്കാരോട് കളിക്കരുത് ട്ടാ” ന്ന് ഒറ്റ അലർച്ചയായിരുന്നു. അവൻ സ്തംഭിച്ചു നിൽക്കുന്ന സമയം കൊണ്ട് ഞാൻ സ്കൂട്ടായി.
പിറ്റേ ദിവസം കോളേജിൽ പോകാൻ നല്ല ഭയം ഉണ്ടായിട്ടും, അനിയന്റെ ഒരു ഇടിക്കട്ടയും ബാഗിലിട്ട് കോളെജിലേക്ക് പുറപ്പെട്ടു. അയ്യന്തോൾ കോടതിയുടെ മുൻപിൽ എത്തിയപ്പോൾ കലാഭവൻ മഹേഷ് ബൈക്കും കൊണ്ട് നിൽകുന്നു. ഉള്ള ടെൻഷൻ മുഴുവൻ അവനോട് പറഞ്ഞപ്പോൾ പട്ടിമനുഷ്യന് രണ്ടടി കൊടുത്തിട്ടേ ഒള്ളൂ ന്ന് അവൻ ആവേശകമ്മിറ്റി ആയി. അവൻ അയ്യന്തോൾകാരൻ ആണ്, വേണ്ട ഗ്യാംങ്ങും ഉണ്ട്. അവന്റെ ബൈക്കിൽ അന്ന് കോളെജിൽ ചെന്നിറങ്ങി, അവനാകട്ടെ കൊളേജിന്റെ ഉള്ളിൽ കൊണ്ട് പൊയി ബൈക്ക് നിർത്തിയിട്ട് പട്ടി മനുഷ്യന്റെ ഒറിജിനൽ പേരും , അവനെയും കാണിച്ചു കൊടുക്കാ‍ൻ പറഞ്ഞു കൊണ്ടിരുന്നു. ഇനി എന്തെങ്കിലും ഉണ്ടായാൽ മതി അടി എന്നും പറഞ്ഞ് സമാധാനിപ്പിച്ചു വിട്ടു.
എന്തായാലും പട്ടി മനുഷ്യൻ പിന്നീട് ഒരിക്കലും എന്നോട് ഉടക്കാൻ വന്നിട്ടില്ല, മനുഷ്യതമില്ലാത്ത അയാളെ ഞങ്ങളുടെ ബാച്ചുകാർ പട്ടിമനുഷ്യൻ എന്ന് വിളിച്ചു പോന്നു. 
പട്ടിമനുഷ്യന്റെ ടീമിന് പക്ഷേ എന്നോട് ഭയങ്കര ദേഷ്യമായിരുന്നു, അതിലൊരാൾ ഫയർവെൽ പാർട്ടിക്ക് പ്രസംഗിക്കുമ്പോൾ എന്നെ പണ്ട് റാഗ് ചെയ്യാൻ പറ്റാത്ത ഖേദം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അയാൾ നല്ലൊരു വ്യക്തി ആയതിനാലും, മൂന്ന് മാസം കഴിഞ്ഞ് ഞനെന്റെ തൽസ്വരൂപം പുറത്തെടുത്തത് കണ്ടാൽ ഏത് സീനിയറിനും ഇതൊക്കെ തോന്നുമെന്നുള്ളത് കൊണ്ട് ഞാനും അതങ്ങ് എൻ‌ജോയ് ചെയ്തു.

Thursday 20 February 2020

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം

സമൂഹ മാധ്യമങ്ങളിലെ വായ്നോക്കി ഊളകളെ തിരിച്ചറിയാം
( എഫ്.ബി/ വാട്സാപ്പ്)

1. ഇൻബോക്‌സ് മെസ്സേജുകളിൽ കൂടുതൽ താല്പരർ ആയിരിക്കും
2. ഗ്രൂപ്പിൽ ആക്റ്റീവ് ആണെങ്കിലും അല്ലെങ്കിലും ഗ്രൂപ്പിലെ സ്ത്രീകളുടെ പ്രൊഫൈൽ/ ഡി പി നോക്കി ഇടക്കിടെ സുന്ദരി എന്ന് പ്രകീർത്തിച്ചു കൊണ്ടിരിക്കും
3. ഇടക്ക് ചില ഫോട്ടോകൾ കാണാൻ ഭംഗി ഇല്ലാന്നും എനിക്ക് കാണാൻ വേണ്ടി എങ്കിലും അതൊന്നു മാറ്റാനും അഭ്യർത്ഥിക്കും. ഇതൊന്നും ആണ് സുഹൃത്തുക്കളോട് പറയുകയില്ല
4. വിധവ/ സിംഗിൾ ആയ അമ്മമാരെ സഹോദരി ആയി ഇടക്കിടെ പ്രഖ്യാപിച്ചു കളയും
5. ഗ്രൂപ്പുകളിലെ ഏറ്റവും നല്ല മാന്യന് ഉള്ള അവാർഡ് ഒക്കെ കൊടുക്കാൻ തോന്നുന്ന തരം പെരുമാറ്റം ആയിരിക്കും.
6. തെറ്റു പറ്റിയാൽ വളരെ വേഗം മാപ്പ് പറഞ്ഞു ഒഴിയും. എന്നിട്ട് ഇൻബോക്സിൽ പോയി ധാർഷ്ട്യം പറയും . എന്നെ അവൾക്ക്/ അവന് അറിയാഞ്ഞിട്ടാണ് എന്ന മട്ടിൽ
7. നിങ്ങളുടെ പേര് ഉപയോഗിച്ച് അധികം അഭിസംബോധന ചെയ്യില്ല, പകരം സ്വന്തം ഭാര്യയെ പോലും വിളിച്ചിട്ടില്ലാത്ത പുന്നാര പേരുകൾ ഉപയോഗിക്കും
8. സ്വന്തം കുടുംബം പൊതുവെ സ്വകാര്യമായിരിക്കും. ഫോട്ടോ ഇടില്ല, അവരെ കുറിച്ച് അധികം സംസാരിക്കില്ല. ഇനി അഥവാ സംസാരിച്ചാൽ അതിൽ അയാളോട് സഹതാപം ഉണ്ടാകാൻ വേണ്ട എല്ലാം കയറ്റിയിട്ടും ഉണ്ടാകും.
9. പണ്ടത്തെ അയാളുടെ പ്രണയങ്ങൾ അതിന്റെ നിരാശ, ഹൃദയ വേദന, നിർവൃതി ഇടതടവില്ലാതെ ഇൻബോക്സിൽ തന്നു കൊണ്ടിരിക്കും.
10.നിങ്ങൾ അത് കേൾക്കാൻ ഇഷ്ടം കാണിച്ചാൽ പോകെ പോകെ എന്റെ ex. നിങ്ങളുടെ അതേ പോലെ ആയിരുന്നു എന്നും പറഞ്ഞു കളയും
11. ലക്ഷ്യം വെച്ചിരിക്കുന്ന സ്ത്രീ അടുത്ത് ഇടപഴകുന്ന എല്ലാ ആണ്സുഹൃത്തുക്കളെയും അവരുടെ കാമുകന്മാർ ആയി ചിത്രീകരിക്കും.
12. അവർ ഇവർക്ക് വഴങ്ങാത്തവർ ആണെങ്കിൽ പറയണ്ട അവരെ പരദൂഷണം പറഞ്ഞു ബാക്കിയുള്ളവരെ കൊണ്ട് വെറുപ്പിച്ചിരിക്കും
13. ഇവർ ഭയങ്കര റോമന്റിക്ക് ആയിരിക്കും, ഇടക്കിടെ മേമ്പൊടിക്ക് കെയറിങ്ങ് കൂടെ ചേർക്കുന്ന വർത്തമാനം ആയിരിക്കും
14. വായ്നോക്കി ആണ് എന്ന് പറയാൻ വലിയ തെളിവില്ലാത്ത തരം ചാറ്റ് ആയിരിക്കും അവരുടേത്. എന്നാൽ വായിക്കുന്ന പെണ്ണിന് അസ്വസ്ഥത തോന്നുകയും ചെയ്യും. മറ്റൊരാൾ കണ്ടാൽ ഇതാണോ എന്നേ ചോദിക്കൂ.
15. ആദ്യ ചാറ്റിൽ തന്നെ സെക്സ് ചാറ്റിലേക്ക്  ചാടി വീഴുന്ന മണ്ടന്മാർ ആയിട്ടിക്കില്ല. പക്കാ മാന്യൻ ആയിരിക്കും.
 പെണ്ണുങ്ങളോട് രണ്ട് വാക്ക് പറയട്ടെ, അവരുടെ കുടുംബം അവരുടെ മാത്രം ബാധ്യതയാണ്. ഈ അസ്വസ്ഥത സഹിച്ചും ക്ഷമിച്ചും, മനസ്സിൽ ഇട്ട് വേവിച്ചും അവരുടെ കുടുംബത്തെ കാത്തു സൂക്ഷിക്കേണ്ട ഒരു ബാധ്യതയും ഏൽക്കരുത്. പകരം ഇതു പോലുള്ള ഉടായിപ്പുകൾ  കണ്ടാൽ തുടക്കത്തിലേ,അവരുടെ ഭാര്യ 'അമ്മ സഹോദരി അടുത്ത ബന്ധുക്കൾ (അവരെ ആരെയും അറിയില്ലെങ്കിൽ അടുത്ത പെണ്സുഹൃത്തുക്കൾ) എന്നിവർക്ക് കൈമാറുക.
"നീ ചീത്തയായത് കൊണ്ടാണ് എന്റെ അണ്ണൻ ഇത് കാണിച്ചത്"  എന്ന് അവരിൽ ആരെങ്കിലും പറഞ്ഞാൽ സുഹൃത്ത് വലയത്തിൽ നിന്നും ആ പെണ്പ്രജകളെ വെട്ടി കളഞ്ഞേക്കുക. ഏറ്റവും വലിയ അശ്ളീലം ഇത്തരം സ്ത്രീകൾ ആണ്.
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിച്ചോളൂ.. കാരണം അവർ കറ തീർന്ന സ്നേഹമാകുന്നു.

Monday 20 January 2020

മറവിയുടെ പാഠങ്ങൾ പഠിപ്പിക്കുന്നവർ...



അങ്ങനെ നാട്ടിലൊന്ന് പോയി വന്നു. അതെന്താ ഇത്ര പറയാൻ അല്ലേ? ഉണ്ടെന്നേ, അതായത് ഞാൻ ബ്ലോഗിൽ എഴുതിയ ഒരു അനുഭവം ചിലരെ ഒക്കെ വേദനിപ്പിച്ചുവെന്നും അതു കൊണ്ട് ചിലർ എന്നെ വീട്ടിൽ കേറ്റില്ല എന്ന് തീരുമാനിച്ചിട്ടുണ്ടെത്രെ! ഒരു കൂട്ടർ എന്നെ നല്ല പോലെ ചീത്തയും വിളിച്ചു, തിരിച്ച് ചീത്ത വാക്കുകൾ ഒന്നും പറഞ്ഞില്ല എങ്കിലും പറയാൻ ഉള്ളത് സത്യം സത്യമായത് മാത്രം പറഞ്ഞാണ് ഇറങ്ങി പോന്നത്. ആ അനുഭവത്തിലെ ഒരാൾ ഞങ്ങളുടെ ജീവിതത്തിൽ വില്ലനായത് അദ്ദേഹത്തെ മറ്റുള്ളവർ ഉപയോഗിച്ചത് കൊണ്ടാണ് എന്ന് എനിക്ക് ഉറച്ച ബോധ്യം ഉള്ളത് കൊണ്ട് , അദ്ദേഹത്തോട് പരിഭവമോ പിണക്കമോ ഇല്ല. അണിയറയിൽ എനിക്കെതിരെ പതിവ് പോലെ അടവുകൾ ഉണ്ടാകുന്നുണ്ട്. പരിഭവമില്ല, എനിക്ക് ഉള്ള ആയുധങ്ങൾ സത്യവും അതെഴുതാനുള്ള കരുത്തും ധൈര്യവും മാത്രമാണ്. അതു കൊണ്ടുണ്ടാകുന്ന ഏത് കഷ്ടനഷ്ടങ്ങളും ഞാൻ സഹിക്കാൻ തയ്യാറാണ്.

ദരിദ്രനും കുടിയനുമായ അച്ഛന്റെ മക്കൾക്ക് ഭൂമിയിൽ ഒരിടത്തും സ്ഥാനമില്ലാത്തവർ ആണ്. ആർക്കും എപ്പോൾ വേണമെങ്കിലും വേദനിപ്പിക്കാനുള്ള ഒരു ഉപകരണമാണ് അത്തരം കുട്ടികൾ. ദരിദ്ര്യമാകട്ടെ ഓരോ ഇഞ്ചിലും ആ കുട്ടികളിൽ കയ്യൊപ്പു ചാർത്തിയിട്ടുണ്ടാകും. വിളറിയ മുഖവും , ക്ഷീണിച്ച ശരീരവും, കരുവാളിച്ച തൊലിപ്പുറമോ എന്തും അവരുടെ പുഞ്ചിരിക്ക് മുകളിൽ  നിന്ന് പ്രഖ്യാപിക്കും ഏതോ ദരിദ്യവാസി എന്ന്. അത്തരം ഒരു സാഹചര്യത്തിന്റെ അവകാശികൾ ആയ ഞങ്ങൾക്കും മറിച്ചെന്താണ് സംഭവിക്കുക?

തന്നിൽ താഴ്‌നാവരോട് മനുഷ്യകുലം എന്നും ക്രൂരമായ തരംതാഴ്തൽ കാണിക്കും. ഒരു തരം റാഗിംഗിന്റെ അതേ മനോഭാവം. അത്തരം കാക്കത്തൊള്ളായിരം അനുഭവങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. അതിന്റെ മുറിവുകൾ ഇന്നും, കൊല്ലങ്ങൾ കടന്നു പോയിട്ടും വിങ്ങുന്നുണ്ട്‌.വളരെ കുറച്ചു എഴുത്തുകളിൽ മാത്രമേ അതിൽ ചിലത് സത്യസന്ധമായി എഴുതിയിട്ടൊള്ളൂ. ഒരു പ്രായം വരെയും എനിക്ക് അതെഴുതാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള ആ ക്രൂരത കാണിച്ചവരെ ഭയന്നു തന്നെ ആയിരുന്നു എഴുതാതെ ഇരുന്നത്. പ്രായം ചെല്ലും തോറും അവ കുറഞ്ഞു വന്നു.

ഈ പ്രായത്തിലും കടന്നു പോയ വേദനകൾ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കാറുണ്ട്. എന്തിനാണ് ഈ വേദനകളുടെ ഭാണ്ഡം ഞാൻ മുറുക്കി കെട്ടി കൂടെ കൊണ്ട് നടക്കുന്നതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഓർമ്മകളിൽ ഏറ്റവും വേദനിപ്പിച്ചവയെ ഓടിച്ചു കളയാൻ ഒരു തെറാപ്പി പോലെ എഴുതി വെച്ചതാണ് അവയെല്ലാം.  വേദനയുടെ കനം കുറക്കുന്ന കൺ കെട്ട് വിദ്യയാണത്.

അപമാനിക്കുന്നവർ ഓർത്തു വെക്കില്ലെങ്കിലും, അപമാനമേറ്റവർ മുറിവുണങ്ങാതെ നടക്കും. അത്തരം ഒരു തിരിച്ചറിവ് എങ്കിലും ഞാൻ അവരിൽ നിന്ന് പ്രതീക്ഷിച്ചത് തെറ്റാണ് എന്നറിയാം. നമ്മൾ വിചാരിക്കും പോലെ നമ്മൾ ആരും അത്രക്ക് പ്രൈവറ്റ് അല്ല. ഒരു പാട് പേരുടെ കൂടെയാണ്. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ എന്തൊക്കെ നമ്മൾ കുടഞ്ഞിട്ടോ അവയെല്ലാം ഒരിക്കൽ നമ്മുടെ വഴിയിൽ തിരികെ വരിക തന്നെ ചെയ്യും.. അതു തന്നെയാണ് ഞാനും ചെയ്തത്.
എനിക്കറിയാം എനിക്ക് ചുറ്റുമുള്ളവർ ആരും മദർ തെരേസയെ പോലെയോ, ബുദ്ധനെ പോലെയോ വേദനിപ്പിക്കാത്തവരോ ക്ഷമിക്കുന്നവരോ അല്ലെന്ന്. അങ്ങനെയുള്ളവർ എന്നെയും മറവിയുടെയും ക്ഷമയുടെയും പാഠങ്ങൾ പഠിപ്പിക്കാൻ വരരുത് എന്ന് എനിക്ക് നിർബന്ധമാണ്. ആദ്യമേ നിങ്ങൾ വഴി തെളിയിച്ചാൽ ഞാനും കൂടും. അങ്ങനെ അല്ലാതാകാൻ ഞാൻ ദൈവമല്ല.

എങ്കിലും ഇവരോടൊക്കെ എനിക്ക് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് ട്ടോ. അവരെന്നെ അപമാനിച്ച ദിവസങ്ങളിൽ ഞാൻ കൂടുതൽ പഠിച്ചിരുന്നു. . പുതിയ കൂട്ടുകാരെ നേടിയിരുന്നു.അവരിൽ നിന്നെല്ലാം അകന്നു നിന്നു. അപവാദത്തിൽ ഒറ്റപ്പെട്ടവരെ ചേർത്തു പിടിച്ചു, കൂട്ടത്തിലുള്ളവരെ ചതിക്കാതെ സ്നേഹിച്ചു.എന്റെ മുൻപിൽ ആരെയും അപമാനിക്കാൻ സമ്മതിക്കാതിരുന്നു.  ഏത് കുഞ്ഞു സന്തോഷത്തിലും ഉള്ളു നിറഞ്ഞു ചിരിച്ചു. മനസ്സ് തുറന്ന് സത്യസന്ധമായി ജീവിച്ചു. സ്നേഹവും മനസ്സിലാക്കലും അല്ലാതെ മറ്റൊന്നും ബന്ധങ്ങളിൽ വേണ്ടെന്ന് പഠിച്ചു. ചുമ്മാ പഠിച്ചതല്ല, എന്റെ ചുറ്റുമുള്ളവർ എന്താണോ അതാകരുത് എന്ന് മനസ്സിലാക്കിയത് കൊണ്ട് കിട്ടിയ പാഠങ്ങൾ ആണ് ഇവയെല്ലാം.

ഇന്നെനിക്ക്
മാണിക്യം പോലത്തെ സുഹൃത്തുക്കൾ ഉണ്ട്..
നല്ല വജ്രം പോലുള്ള ചില ബന്ധുക്കൾ ഉണ്ട്, ഏത് ദരിദ്ര്യത്തിലും സമത്വവും സ്നേഹവും കാണിച്ച് ഒപ്പം നിന്നവർ. അവർക്ക് ചേർത്തു പിടിച്ചു ഒരു കെട്ടിപിടുത്തം കൊടുക്കാതെ ഈ എഴുത്ത് നിർത്തുക വയ്യ . കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാവരോടും സ്നേഹം മാത്രം..

വിവാദമായ എഴുത്തിന്റെ ലിങ്ക് താഴെ 👇

http://mayakazhchakal.blogspot.com/2018/11/blog-post.html?