പണ്ടൊക്കെ ചില ദിനങ്ങളിൽ കണ്ണും തിരുമ്മി ചൊറിഞ്ഞു നില്കുന്നത് കാണുമ്പോൾ അമ്മ പിടിച്ചു നിർത്തും.. എന്നിട്ട്, അഗ്രഭാഗം മൂർച്ചയുള്ള സ്റ്റീൽ കിണ്ണം ഒരെണ്ണം എടുക്കും. അതിൽ നല്ല തെളിവാർന്ന അരിച്ചെടുത്ത വെള്ളവും കൊണ്ട് അമ്മ വരും പൊടിയിലും മണ്ണിലും കളിച്ചു തളർന്ന എന്നെ പിടിച്ചു കിടത്തും പിന്നെ പോയി കശുമാവിന്റെ പച്ചില പറിച്ചെടുത്ത് കുമ്പിൾ കുത്തും.. പിന്നെയാ കുമ്പിളിന്റെ ഒത്ത നടുവിൽ ഒരു ചെറിയ ഓട്ടയിട്ടു കൊടുക്കും. ശേഷം ഈ കിണ്ണം മലർന്നു കിടക്കുന്ന എന്റെ കൺകോണിനോട് ചേർത്തുപിടിച്ച് അതിൽ നിന്ന് ഓരോ കുമ്പിൾ വെള്ളം കോരിയെടുത്ത് എന്റെ കടക്കണ്ണിലേക്ക് 'കണ്ണ് തുറന്നു പിടിക്കണേ' എന്നും പറഞ്ഞു ഒഴിക്കും.
കടകണ്ണിലൂടെ ജലം ഒഴുകി വാൽകണ്ണിലൂടെ കിണ്ണത്തിലേക്ക് തന്നെ എത്തും.. ജലത്തിന്റെ തണുത്ത ഒഴുക്ക് ഇത്രയും കാലം ഒളിച്ചു കിടന്നിരുന്ന അഴുക്കിനെയും കരടുകളെയും കണ്ടെത്തും .. പിന്നെയവയും കൊണ്ട് പുറത്തേക്ക് ഒഴുകും..കണ്ണുകൾ ആദ്യം വേദനിക്കും.. പ്രതിഷേധിക്കും.. പിന്നെ പതുക്കെ ആ ജലധാരയിൽ അലിയും..
അമ്മ നിർത്താതെയപ്പോഴും ധാര കോരും.. കണ്ണറിയാതെ ധാര ഒഴുകാൻ തുടങ്ങും, അപ്പോൾ കരയാതെ പിടിച്ചുനിന്ന എല്ലാ ഞരമ്പുകളും ഉയിർത്തെഴുന്നേൽക്കും. പിടഞ്ഞെണീറ്റ് ജീവൻ വെക്കും.. അത്രയും നാൾ കരയാതെ പിടിച്ചു വച്ച കണ്ണുനീർ ആ വെള്ളമൊഴുക്കിലൂടെ ഒട്ടും വിതുമ്പാതെ കിണ്ണത്തിൽ അഭയം പ്രാപിക്കും..
കണ്ണിൽനിന്ന് കരടും പൊടിയും എല്ലാം പോയി തെളിഞ്ഞെന്ന് അമ്മ അവകാശപ്പെടും. തെളിഞ്ഞ സ്റ്റീൽ കിണ്ണത്തിലെ വെള്ളത്തിൽ എന്റെ കണ്ണിൽ ഒളിച്ചിരുന്നിരുന്ന പൊടിയും കരടുകളും ഒഴുകി നടക്കുന്നുണ്ടായിരിക്കും ഒപ്പം അതിൽ എന്റെ കണ്ണുനീരും ഉണ്ടായിരുന്നു.
ധാര കഴിഞ്ഞാൽ കണ്ണിനും തലയ്ക്കും ചുറ്റും കാണുന്ന എല്ലാ കാഴ്ചക്കും തണുപ്പുണ്ടാകും സമാധാനത്തിന്റെ പൊടി തടയാത്ത തെളിഞ്ഞ കാഴ്ചകൾ ചുറ്റും കാണും.
അതുപോലെയാണ് ഇപ്പോൾ ജീവിതവും, കരടും പൊടിയും ഇല്ലാത്ത തെളിഞ്ഞ കാഴ്ചകളുടെ ജീവിതം.
ആവശ്യമില്ലാത്തതെല്ലാം ധാര കോരി കളഞ്ഞ് തെളിവാക്കിയ ജീവിതം.
ആരുടെയും നിബന്ധനകൾക്ക് വഴങ്ങാതെ സമാധാനത്തോടെ പതുക്കെ ജീവിച്ചു തുടങ്ങിയിരിക്കുന്നു
ആരുടെയും നിർവചനങ്ങൾക്കുള്ളിൽ നിന്ന് സ്നേഹം പ്രകടിപ്പിക്കാനോ അവർക്ക് വേണ്ടി സ്നേഹിക്കാനോ എനിക്ക് വയ്യ. മാത്രമല്ല എനിക്ക് എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നവരെ പിടിച്ചു മാറ്റാനും കയറിയവരിൽ ഇറക്കി വിടേണ്ടവരെ ഇറക്കി വിടാനും, എന്നെ ഇഷ്ടമില്ലാത്തവരെ അതിലും അരമണിക്കൂർ മുൻപേ ഇഷ്ടം കളയാനും, അതിൽ വേദനിക്കാതെ മുന്നോട്ട് നടക്കാനുമെല്ലാം ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു.
വന്നു കയറിയവരോടും പോയവരോടും കൂടെ നിന്നവരോടും സ്നേഹിച്ചവരോടും വെറുത്തവരോടും ഉപദ്രവിച്ചവരോടും നന്ദി.. നിങ്ങൾ എല്ലാവരും എന്നെ ചിലത് പഠിപ്പിച്ചിരുന്നു.. നിങ്ങളെല്ലാം എന്റെ പാഠപുസ്തകങ്ങളായിരുന്നു. ആരോടും ദേഷ്യമോ പരിഭവമോ ഇല്ല. മറിച്ച് നന്ദിയുണ്ട്..നല്ലതും ചീത്തയുമായ എല്ലാ നിമിഷങ്ങൾക്കും.
കിടക്കയിലേക്ക് തല വെക്കുമ്പോഴേ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സുന്ദര സ്വപ്‌നങ്ങൾ തരുന്ന എന്റെ മനസ്സാണ് ഞാനിപ്പോൾ നേടിയിരിക്കുന്നത്.. നാല്പത്തി ഒൻപതാമത്തെ വയസ്സിൽ ഏറ്റവും വലിയ നേട്ടമായി ആ ഉറക്കത്തെ കണക്കാക്കുന്നു.. ഈ പിറന്നാൾ രാത്രിയിലും ഞാൻ എന്നത്തേയും പോലെ സുന്ദര സ്വപ്നങ്ങൾ കാണുമായിരിക്കും എന്ന പ്രതീക്ഷയോടെ .
49 not out..
ആാാ അത് തന്നെ ചത്തിട്ടില്ല മക്കളെ...







