Tuesday, 28 October 2008
Monday, 21 July 2008
കുറച്ചു ചോദ്യങ്ങള്‍ ???
രണ്ടായിരത്തി മൂന്നിലെ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. എയിഡ്സ് കന്‍ഡ്രോള്‍ സൊസൈറ്റിയുടെ റിസോഴ്സ് പേഴ്സണ്‍ ആയി, ഇരുപ്പത്തി നാലു സ്കൂളിന്റെ ചാര്‍ജ്ജാണ് കിട്ടിയിരിക്കുന്നത്. ഒരു ബോധവല്‍ക്കരണ പരിപാടിയായ അതിന്റെ വിഷയം സെക്സ് എജുകേഷനും, വ്യക്തിത്വ വികസനവും ആണ്. ഞാന്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ക്ലാസ്സുകള്‍ ആണ് തിരഞ്ഞെടുത്തത്. ഒരു ടീച്ചര്‍ ആയല്ല അവരുടെ അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ഞാന്‍ ആ ജോലി ചെയ്യാന്‍ തീരുമാനിച്ചത്.
സാരി ഉടുത്തിറങ്ങുമ്പോള്‍ അമ്മ കളിയാക്കി “ ആ നല്ല ഗൌരവം തോന്നുന്നുണ്ട് പക്ഷെ വായ തുറക്കല്ലേട്ടാ” അമ്മയെ കണ്ണുരുട്ടി കാണിച്ച് ഇറങ്ങുമ്പോള്‍ ഞാനറിഞ്ഞില്ല നിസ്സഹായതയുടെ നീര്‍തുളുമ്പുന്ന കുഞ്ഞു കണ്ണുകളെയാണ് കാണേണ്ടിവരിക എന്നു.
ടോട്ടോചാന്‍ വായിച്ചതിന്റെ ഭാഗമായുണ്ടായ ആദര്‍ശങ്ങളും, ചില്ലറ പൊടിക്കൈകളും, തമാശകളും ഒക്കെ ആയി കുട്ടികളില്‍ ഒരാളായി മാറാന്‍ എനിക്കെളുപ്പം കഴിഞ്ഞു. സ്ത്രീ- പുരുഷ ശാരീരിക വ്യത്യാസങ്ങളും, ലൈഗിക പീഢനങ്ങളും അവക്കെതിരെ എങ്ങിനെ പ്രതികരിക്കണം, പ്രതികരിക്കാതിരുന്നാല്‍ നമ്മുക്ക് തന്നെ നഷ്ടം എന്നെല്ലാം പഠിപ്പിക്കുമ്പോള്‍ ക്ലാസ്സില്‍ ചില കുട്ടികള്‍ തലചുറ്റി വീണു.
എങ്ങനെ അവര്‍ തലകറങ്ങാതിരിക്കും? സെക്സ് എന്താണന്നറിയാത്ത പ്രായത്തില്‍ സംരക്ഷിക്കപെടേണ്ടവരില്‍ നിന്നു തന്നെ സ്ഥിരമായി പീഢനത്തിനു ഇരയാകേണ്ടി വരുന്ന നിസ്സഹായായ ഒരു പെണ്‍കുട്ടി തലകറങ്ങാതെ എന്തു ചെയ്യാന്‍?
നൂറ് മുതല്‍ നൂറ്റിഅന്‍പത് കുട്ടികള്‍ ആണ് ഒരു ക്ലാസ്സില്‍ ഉണ്ടാവാറ്- അതില്‍ ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു പേര്‍ എങ്കിലും സ്വന്തം പിതാവിനാലൊ, ,സഹോദരനാലോ, അമ്മാവനാലോ , അടുത്ത വീട്ടിലെ സുഹ്രുത്തുക്കളാലോ സ്ഥിരമായി ലൈഗിക പീഢനത്തിനു ഇരയാണ്.മിഠായി കൊടുത്തും, പുന്നാരിച്ചും, കൂടെ കളിച്ചും അവര്‍ കുട്ടികളെ മുതലാക്കുന്നു.
ഇതെന്നോട് തുറന്നു പറഞ്ഞവ മാത്രം, തുറന്ന് പറയാത്തവ എത്രയുണ്ടാകാം? എത്രെ നിസ്സഹായരാണു നമ്മുടെ കുട്ടികള്‍, ബസ്സില്‍ വച്ചുപദ്രവിക്കുന്ന ഒരാള്‍ക്കെതിരെ പ്രതികരിച്ചാല്‍ പ്രതിക്കൂട്ടിലാകുന്ന കേരളത്തിലവര്‍ എത്രത്തോളം ശക്തരാകും? ജനലിലൂടെ കാണുന്ന ചതുരാകാശവും, ഇത്തിരി നക്ഷത്രങ്ങളും...പിന്നെ കുറെ അരുതുകളും അവരെ തളര്‍ത്തുകയല്ലാതെ വളര്‍ത്തുകയില്ലല്ലോ... ഇരുപത്തിനാലു സ്കൂളുകളിലും അനുഭവം ഒന്നു തന്നെയായിരുന്നു.. അനുഭവസ്തരുടെ എണ്ണത്തില്‍ മാത്രം വ്യത്യാസം കാണാറുണ്ടു.
എടുത്തു പറയെണ്ട ഒരു അനുഭവം കൊണ്ടാണ് ഞാന്‍ ആ ജോലി വേണ്ടെന്ന് വെച്ചത്.ഈ പദ്ധതി ഒരു ബോധവല്‍ക്കരണ ക്ലാസ്സ് കൊണ്ടു അവസാനിക്കുന്നതായിരുന്നു.പക്ഷെ ഞങ്ങളില്‍ ചിലര്‍ കുട്ടികള്‍ക്ക് ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് പദ്ധതി വഴി സഹായങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു. അങ്ങനെയാണ് ജയ( തല്‍ക്കാലം ഞാനവളെ അങ്ങിനെ വിളിക്കുന്നു) എന്റെ അടുത്തെത്തിയത്.
എന്റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല പൂവന്‍പഴം പൊലെ ഐശ്വര്യമുള്ള കുട്ടി’. കരഞ്ഞു ചുവന്ന പൊലെ കവിളുകള്‍, കണ്ണുകള്‍ നിറച്ചും സങ്കടം. “ടീച്ചറെ എന്നെ രക്ഷിക്കാമോ?” എന്നായിരുന്നു എന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് “ ഞാന്‍ ഉറങ്ങിയിട്ടേറെ നാളായി ടീച്ചറെ, അമ്മ ഉറങ്ങിയാല്‍ അച്ഛന്‍( രണ്ടാനച്ഛന്‍) എന്റെ റൂമില്‍ വന്ന് ശല്യപെടുത്തുകയാ” ബാക്കി പറയാനാകാതെ ജയ വാ വിട്ട് കരഞ്ഞു.
അമ്മയോടിക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ അവളെ അടിച്ചെത്രെ!! സ്നേഹം കാണിക്കുന്ന അച്ഛനെ കുറിച്ച് അപവാദം പറഞ്ഞതിന് . ആ പെണ്‍ക്കുട്ടിക്ക് ലോകം കാണിക്കേണ്ട അമ്മ അവരുടെ ജീവിതം നഷ്ടപെടുമൊ എന്ന ഭീതിയിലായിരുന്നു.
ജയയെ സെന്‍ട്രല്‍ ഗവണ്‍മെന്റ് പദ്ധതിയിലേക്കു മാറ്റിതാമസ്സിപ്പിക്കാം എന്നു തീരുമാനമായപ്പോള്‍ ജയയുടെ അച്ഛന്‍ ആ കുട്ടിയെ ബലമായി എങ്ങോട്ടോ കൊണ്ട് പോയി. പക്ഷെ ജയയുടെ ഒരു ടീച്ചര്‍ ഇതു മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍, ജയയെ അവര്‍ നിരീക്ഷിച്ചിരുന്നു. അവര്‍ അവള്‍ എവിടെയെന്നു കണ്ട് പിടിച്ച് പദ്ധതിയിലേക്ക് എത്തിച്ചു.
ഈ സംഭവങ്ങളെല്ലാം വളരെ രഹസ്യമായി ചെയ്യണമായിരുന്നു എന്നതായിരുന്നു അതിന്റെ എറ്റവും വലിയ റിസ്ക്.പുറത്തറിഞ്ഞാല്‍ എല്ലാവരും കുറ്റം ചുമത്തുക ആ കുട്ടിയെ ആകും, ചിലപ്പോള്‍ വിലയിടാന്‍ കാത്തു നില്‍ക്കുന്ന കഴുകന്മാര്‍ ഉണ്ടാകും....
പിന്നീട് ജയയെ കാണാന്‍ ഞാനൊരിക്കല്‍ ഈ പദ്ധതിയില്‍ ചെന്നു. ജയ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. “ ടീച്ചറേ എന്നെ ടീച്ചറുടെ കൂടെ കൊണ്ടോകാമൊ?” എന്നും ചോദിച്ച്.. ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്ന NGO ഒരു മതതിന്റെ സാമൂഹ്യസേവനത്തിനു വേണ്ടി ഉണ്ടാക്കിയതാണ്, അതു കൊണ്ട് ഇവിടെയുള്ള അന്തേവാസികള്‍ അവരുടെ മതാചാര-അനുഷ്ഠാനങ്ങള്‍ ചെയ്യേണ്ടതായി വരുന്നു. ഹിന്ദു മതത്തില്‍ ജനിച്ചു വളര്‍ന്ന ജയയടക്കം പല കുട്ടിക്കള്‍ക്കും അതു വീണ്ടും മാനസ്സിക വിഷമത്തിനു ഇടയാക്കി. അന്നു ജയയെ അടക്കി പിടിച്ച് ആശ്വസിപ്പികുമ്പോള്‍ ഞാന്‍ ഉള്ളില്‍ കരഞ്ഞു.
“ ഇല്ല കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാര്‍ക്കും തരാന്‍ ഒന്നുമ്മില്ല എന്റെയീ ദുര്‍ബലമായ കൈക്കുള്ളില്‍..”
ഞാന്‍ ഈ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കേരളം മറ്റൊരു വാര്‍ത്ത കൊണ്ടാടുകയായിരുന്നു.ഒറ്റക്കു താമസ്സിക്കുന്ന ഒരു എഴുത്തുക്കാരിയുടെ (ശ്രീബാലയാണെന്നാണ് ഓര്‍മ്മ) ഫ്ലാറ്റില്‍ വന്നു പോകുന്ന പുരുഷന്മാരും അവെരെന്തിനു വരുന്നു, ആ എഴുത്ത് കാരിയുടെ സദാചാരം, ചാരിത്ര്യം ഇത്യാദി കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വിലക്കേര്‍പ്പെടുത്തിയ ഒരു ഹൌസിങ്ങ് കോളനിക്കാരെ കുറിച്ച്.. പത്രങ്ങളില്‍ വാര്‍ത്തകള്‍, ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍, വായിച്ചപ്പോള്‍, തമാശ തോന്നി. എന്റെ കൊച്ചു കേരളത്തിലെ കപട സദാചാരികളോട് ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു.
മറ്റുള്ളവരുടെ ജാലകങ്ങളിലേക്ക് കണ്ണും മിഴിച്ചിരിക്കുമ്പോള്‍ പുറകില്‍ നിങ്ങളുടെ കുഞ്ഞ് അത് ആണോ പെണ്ണോ ആകട്ടെ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടോ?
നിങ്ങളെന്തിനു സദാചാരതിനു കാവല്‍ ഇരിക്കണം, എത്ര പേര്‍ക്കതിനു യോഗ്യത ഉണ്ട്?
ഉണ്ടെന്നു ഭാവിക്കുന്ന സദാചാരത്തിനു ചലനം സംഭവികുമ്പോള്‍ നിങ്ങള്‍ എന്തിനു വേവലാതി പിടിക്കണം?
നിങ്ങള്‍ നിങ്ങളെ വെച്ച് മറ്റുള്ളവരെ അളന്നിട്ടല്ലേ?
ഒരു ആണിനും പെണ്ണിനും സൌഹ്രുദം ആയിക്കൂട എന്നുണ്ടോ?
പ്രായപൂര്‍ത്തി ആയ ഒരു ആണും പെണ്ണും തമ്മില്‍ അടുത്തിടപഴകുന്നതാണോ, അതോ അറിയാത്ത പ്രായത്തില്‍ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മേല്‍ സെക്സ് എന്ന ദൌര്‍ബല്യം മുതിര്‍ന്നവര്‍ വെച്ച് കെട്ടി കൊടുക്കുന്നതാണോ തെറ്റ് ?
ദൈവത്തിന്റെ സ്വന്തം നാട് എന്ന മുഖം മൂടിക്കുള്ളില്‍ സാക്ഷര സമ്പന്നരായ നാം എത്ര കാലം ഇത്തരം സത്യങ്ങളെ മൂടി വെക്കും?
----------------------------------------------------------------
Saturday, 19 July 2008
എന്റെ പ്രിയപ്പെട്ട കാതറിന്‍
കൊഴ കൊഴാന്ന് കേള്‍ക്കുന്ന ഇംഗ്ലീഷ് പകുതിയും മനസ്സിലായില്ല, പ്രത്യേകിച്ച് അമേരിക്കന്‍, ചൈനീസ് ഇംഗ്ലീഷ്. എങ്കിലും ജന്മ വാസന കൊണ്ടെന്നവണ്ണം ആദ്യ ദിവസം തന്നെ ക്ലാസ്സിലെ എല്ലാവരെയും പരിചയപെടുകയും പേരുകള്‍ ഓര്‍ത്ത് വെക്കുകയും ചെയ്തു . അതിനിടക്കാണ് വായ നിറച്ചും പുകയും വിട്ടു, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു നില്‍കുന്ന ഒരാളെ കണ്ടത്. അടുത്ത് ചെന്നു, അറിഞ്ഞ ഭാവം ഇല്ല. ഞാന്‍ വെളുക്കെ ചിരിച്ചു വിഷ് ചെയ്തു. വളരെ ബുദ്ധിമുട്ടി തല ഒന്നു ഉയര്‍ത്തി പറഞ്ഞു.'' ഞാന്‍ ഗ്രീസില്‍ നിന്നും കാതറിൻ ''.
ഞാന്‍ പറഞ്ഞു ''ഞാന്‍ ഇന്ത്യയില്‍ നിന്നു ശാരി'' കണ്ണുകളില്‍ ചിരിപരന്നു, പിന്നെ ചോദിച്ചു ഇന്ത്യയില്‍ എവിടെ? കണ്ട കൂട്ടുകാരില്‍ പലരും ഇന്ത്യയില്‍ വന്നവരാണ്. അത് കൊണ്ടു തന്നെ പറഞ്ഞു '' കേരളം'' കയ്യിലിരുന്ന സിഗരെറ്റ് വലിച്ചെറിഞ്ഞു കാതറിന്‍ എന്നെ പുണര്‍ന്നു. കേരളം ...ഞാന്‍ കേരളത്തിന്റെ ആരാധികയാണ് ..ഗ്രീസും കേരളവും തമ്മില്‍ പണ്ടു കച്ചവട ബന്ധം ഉണ്ടായിരുന്നു. പിന്നെ നിങ്ങളുടെ സിനിമകളും മനോഹരമാണ്. കലാപനിയും പിറവിയും ഞാന്‍ കണ്ടിട്ടുണ്ട്..... എന്നിങ്ങനെ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയം ,സാമൂഹ്യ സാമ്പത്തികമായ മാറ്റങ്ങള്‍, എല്ലാം കാണാപാഠമാണ് കാതെറിനു .
ക്ലാസ്സില്‍ ഒന്നും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരി ആയ കാതെറിന്‍ എന്റെ അടുത്ത സുഹൃത്തായി. സംസാരിക്കുക എന്നത് എനിക്കൊരു ഹോബി ആയതുകൊണ്ട് ക്ലാസ്സിലെ എല്ലാ ആള്‍ക്കാരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ എളുപ്പമായിരുന്നു. കാതെറിനു ഞാന്‍ വഴി അവരുമായി നല്ല ബന്ധം ഉണ്ടാവുകയും ചെയ്തു. അതിന് അന്ന് മുതല്‍ ഇന്നു വരെ നന്ദി പറയുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ എന്നെ കണ്ടാല്‍ ''നല്ല ദിവസം '' എന്ന് മലയാളത്തില്‍ ആശംസിക്കാന്‍ അവള്‍ മറക്കാറില്ല.
ഒരിക്കല്‍ കേരളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത ക്ലാസ്സ്മുറിയില്‍ അമേരിക്കക്കാരി ആയ പെണ്‍കുട്ടി കേരളത്തിലെ സ്ത്രീകള്‍ കുടുംബത്തിനു അടിമകള്‍ ആണെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ പ്രതികരിക്കും മുന്പേ കാതെറിന്‍ പ്രതികരിച്ചിരുന്നു. '' യൂറോപ്പിലെ സ്ത്രീകളെക്കാള്‍ ഭേദമാണ് , ഇവിടുത്തെ സ്ത്രീകള്‍ ഫാഷനും, പരസ്യങ്ങള്‍ക്ക്, സെക്സ് നും, മദ്യത്തിനും, മയക്കു മരുന്നിനും അടിമകളാണ്.. അതിലും എത്രയോ നല്ല അവസ്ഥയിലാണ് കേരളത്തിലെ സ്ത്രീകള്‍ ''..തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ..
വീട്ടുകാര്‍ക്ക് കാതെറിന്റെ പഠനത്തിനോട് എതിര്‍പ്പാണ്. അത് കൊണ്ടു തന്നെ സ്വയം ജോലി ചെയ്താണ് കാതെറിന്‍ പഠനത്തിന് പൈസ കണ്ടെത്തുന്നത്. രാവേറുവോളം നീളുന്ന ഹോട്ടെല്‍ ജോലി. എന്നാലും ക്ലാസ്സില്‍ വന്നാല്‍ ഉറങ്ങാറില്ല. ഓരോ ക്ലാസ്സും കേള്‍ക്കുന്ന ആത്മാർത്ഥത കാണുമ്പോൾ ഞാന്‍ മനസ്സു കൊണ്ടവളെ നമിക്കാറുണ്ട്.
അന്നും പതിവു പോലെ കൊച്ചു വര്‍ത്തമാനവുമായി ഞങ്ങള്‍ ഏഴുപേര്‍ കൂടി നില്‍കുന്ന ഒരു വൈകുന്നേരം..ഒരു ബ്രിട്ടീഷ്കാരി വന്നു ജിങ്ങിനോട് ഏതോ ഒരു കെട്ടിടത്തിലേക്കുള്ള വഴി ചോദിച്ചു. ജിങ്ങ് സോറി ഒന്നു കൂടി പറയു എന്ന് ചോദിച്ചതും ആ പെണ്‍കുട്ടി പരിഹസിച്ചു." ഇംഗ്ലീഷ് അറിയില്ല അല്ലെ? നാണമില്ലല്ലോ ഞങ്ങളുടെ നാട്ടില്‍ വരാന്‍"
ജിങ്ങ്ന്റെ കണ്ണുകള്‍ നിറഞ്ഞു. തൃശ്ശൂര്‍ക്കാര്‍ പറയുന്ന മലയാളം മനസ്സിലാകാത്ത തിരുവനന്തപുരം കാരന് മലയാളം അറിയില്ലാന്നു പറയാന്‍ പറ്റില്ലല്ലോ?
കാതെറിന്‍ നടന്നകന്നു കൊണ്ടിരുന്ന ആ പെണ്‍കുട്ടിയെ ഓടി ചെന്നു തടഞ്ഞു നിര്‍ത്തി. പിന്നീട് വളരെ ഗൌരവത്തില്‍ ചോദിച്ചു " അവള്‍ ഇവിടെ പീജിക്കാണ് പഠിക്കുന്നത്. ഇവിടെ എടുക്കുന്ന ഓരോ ക്ലാസ്സും അവള്‍ക്ക് മനസ്സിലാകും'' പിന്നീട് ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് കാരിയെ ചൂണ്ടി കാണിച്ചു തുടര്‍ന്നു " ഈ ബ്രിട്ടീഷ് കാരി പറയുന്നതെല്ലാം അവൾക്ക് മനസ്സിലാകും , നീ പറയുന്നതു മറ്റുള്ളവര്‍ മനസ്സിലാക്കണം എന്നഹൃദയമാണ് നിനക്കില്ലാതെ പോയത്.അവള്‍ സംസാരിക്കുന്നത് അവളുടെ സെക്കന്റ് ലാന്ഗ്വേജിലാണ് (ഭാഷ). നിനക്കു നിനക്കെന്തറിയാം ഇംഗ്ലീഷ് അല്ലാതെ , നീ ജനിച്ചതും വളര്‍ന്നതും ആ ഭാഷയില്‍ അല്ലെ? ജിങ്ങ് നീ ഒരു ചൈനീസ് വാക്ക് പറയു.. നീ ഒന്നു ശ്രമിച്ചു നോക്ക് പറയാന്‍..." ജിങ്ങ് പറഞ്ഞതു പറയാന്‍ അവർക്ക് സാധിച്ചില്ല..തുടര്‍ന്ന് ജിങ്ങിന്റെ കൈ പിടിച്ചു മാപ്പും പറഞ്ഞു ആ പെണ്‍കുട്ടി നടന്നകന്നു.
ഞാന്‍ കാതെറിനെ നോക്കി രണ്ടു മിനിട്ട് മുന്പ് കണ്ട രൌദ്ര ഭാവം മുഖത്തില്ല .. കാര്യമായി ഒന്നുംചിന്തിക്കാതെ സിഗരെറ്റും പുകച്ചു പതിവ് പോലെ ഒതുങ്ങി കൂടി നില്‍ക്കുന്നു. നേരത്തെ സടകുടഞ്ഞെഴുന്നെറ്റ ആ ഭാവം ആ മുഖത്ത് തന്നെയോ എന്ന് അത്ഭുത പെടുത്തും വിധത്തില്‍......
Wednesday, 18 June 2008
ഘാനയിലൂടെ കുറച്ചു ദിവസങ്ങള്‍
കണ്ണീരിന്റെയും , വേദനയുടെയും , രക്തത്തിന്റെയും മണമുള്ള എല്മിന അടിമ കോട്ട. ഇവിടെ ആയിരുന്നു അടിമകളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കും മുൻപ് വരെ അവരെ ഇവിടെ പൂട്ടി ഇട്ടു. നിരവധി പേരുടെ ജീവിതവും സ്വപ്നങ്ങളും പറിച്ചെടുത്ത സ്ഥലം. രണ്ടു ആഴമാര്‍ന്ന കിടങ്ങ്കള്‍ക്ക് നടുവിലാണ് ഈ ഭീകരന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. അടിമകള്‍ ചാടി പോയാലും രക്ഷപെടാതിരിക്കാനുള്ള എളുപ്പ മാര്‍ഗം. ഇതാണ് ആ കിടങ്ങുകള്‍ ...
ഇവിടെ നിന്നാണ് അറുപതു മില്ല്യന്‍ കറുത്ത വര്‍ഗക്കാരെ മറുനാട്ടിലേക്ക് അടിമകള്‍ ആക്കി വിട്ടയച്ചയത് , സെറലിയോണ്‍, നൈജീരിയ, സെനഗല്‍, ബർക്കിനോ ഫാസോ എന്ന് തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലേയും ജനങ്ങള്‍ അതില്‍ ഉള്‍പെട്ടിരുന്നു. അതില്‍ മൂന്നില്‍ ഒരു ഭാഗം ആള്‍ക്കാര്‍ ഈ കോട്ടക്ക് അകത്തു വെച്ചും, മൂന്നില്‍ ഒരു വിഭാഗം കപ്പലില്‍ വച്ചും കൊല്ലപെട്ടു. അതില്‍ കൊലപാതകങ്ങളും , ആത്മഹത്യകളും ഉള്‍പെടുന്നു. പിടിച്ചെടുത്ത അടിമകളെ ഇത്തരം ചങ്ങലകള്‍ കൊണ്ടു ബന്ധിപ്പിക്കും.
കുളിപ്പിച്ച് വൃത്തി ആക്കിയ അടിമകളെ പിന്നീട് മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യപെടും, അങ്ങനെ ബ്രാന്‍ഡ് ചെയ്യപെട്ടവരെ എല്മിന കോട്ടയിലേക്ക് കൊണ്ടു പോകും.പിന്നീട് അവിടെ നടക്കുന്ന അടിമച്ചന്തയില്‍ പലതവണ പ്രദര്‍ശിപ്പിച്ചു , വില ഉറപ്പിക്കപെടും. വിലയില്‍ വില്‍പ്പനക്കാരനും വാങ്ങുന്നവരും ഒത്തു വരുന്നതു വരെ അടിമകള്‍ ഈ കോട്ടയില്‍ താമസിക്കപെട്ടു.
പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ചു രണ്ടു മുറിയില്‍ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ആണ്‍കുട്ടികള്‍ അച്ഛനോടോപ്പവും, പെണ്‍കുഞ്ഞുങ്ങള്‍ അമ്മമാരോടപ്പവും താമസ്സിച്ചിരുന്നത്. ഒരു മുറിയില്‍ അമ്പതു മുതല്‍ നൂറു വരെ ആള്‍ക്കാര്‍ താമസിച്ചിരുന്നു. അത്തരം ഒരു മുറിയുടെ ഫ്ലാഷ് ഇടാതെ എടുത്ത ചിത്രം.
ഇതു സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം ഫ്ലാഷ് ഇടാതെ എടുത്തത്.ഈ മുറികളില്‍ നൂറു മുതല്‍ നൂറ്റി അമ്പതു സ്ത്രീകള്‍ ആയിരുന്നു താമസിച്ചിരുന്നത്.
ജാലകങ്ങള്‍ ഇല്ലാത്ത കുടുസ്സു മുറികള്‍ ....ഈ ചുമരുകള്‍ എത്രയോ രോദനങ്ങള്‍ കേട്ടിരിക്കും...കാത് ചുവരിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ ആ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം എന്ന് തോന്നി. മുന്നോട്ടു നടന്നപ്പോള്‍ ആരോ ഓര്‍മ്മക്കായി വെച്ച റീത്തുകള്‍
Saturday, 19 April 2008
പേരില്ലാത്ത കഥ
ഇന്നും ഞങ്ങള്‍ എന്നും വിളിക്കുന്നു.മണിക്കുട്ടി വാക്കുകള്‍ കൂട്ടിവെച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ അമ്മയെന്നു വിളിക്കാന്‍ പഠിച്ച ഒപ്പം ശാരി അമ്മായി എന്ന് പറഞ്ഞു തുടങ്ങി. സ്നേഹത്തിന്റെ വലിയ ഒരു ലോകം എനിക്കായി ദിവ്യ തുറന്നു വെച്ചു. ആ കൊച്ചു കേരളത്തില്‍ ഇങ്ങനെയും ഒരു സ്ത്രീ ഉണ്ടെന്നത് എനിക്കിന്നും അത്ഭുതമാണ്. അവന്റെ കല്യാണത്തിന്നു ശേഷം ഞങ്ങളുടെ സൌഹൃദം പൊളിയുമെന്നും സ്വപ്നം കണ്ടു നടന്നിരുന്ന, അപവാദ കഥകള്‍ ഇറക്കിയിരുന്നവരെ ദിവ്യ തോല്‍പ്പിച്ച് കളഞ്ഞു.
ഇവിടെ ഇരുന്നു ഞാന്‍ സ്വപ്നം കാണുകയാണ്...ഞാനും ദിവ്യയും ബിജോയിയും മണിക്കുട്ടിയും കൂടി തൃശൂരും ഞങ്ങളുടെ പതിവു സ്ഥലങ്ങളിലുംകറങ്ങുന്നത് ... ഞങ്ങള്‍ കാത്തിരിക്കുകയാണ്... പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി വീണ്ടും ഒന്നിച്ചു കൂടാന്‍ ......
അങ്ങനെ ഈ കഥ തുടരും ഞങ്ങള്‍ ഉള്ള കാലത്തോളം....
Saturday, 8 March 2008
മനസ്സുകളുടെ കോളനിവല്ക്കരണം
Saturday, 23 February 2008
ഇന്ത്യക്കാരും ബ്രിട്ടനും
ഇന്ത്യക്കാരും ബ്രിട്ടനും .....
അങ്ങിനെ കൊച്ചിയില്‍ നിന്നു മുംബൈ വഴി ലണ്ടന്‍ ഹീത്രുവിലേക്ക് ....അവിടെ നിന്നും മാഞ്ചചെസ്റ്ററിലേക്ക് ...
ഹീത്രുവില്‍ ഇറങ്ങിയ ഉടനെ പ്രശ്നങ്ങള്‍ ആരംഭിച്ചു
ടോയലറ്റുകള്‍ മുഴുവന്‍ ടിഷ്യു പേപ്പര്‍ ആണ്, വെള്ളം എന്നത് കണികാണാന്‍ ഇല്ല. ബ്രിട്ടീഷുകാരെ മുഴുവന്‍ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു ഹീത്രു എയര്‍പോര്‍ട്ട്ലെ ടോയ്ലറ്റുകള്‍ മുഴുവന്‍ കയറി ഇറങ്ങി. ''ഇല്ല ഒരു തരത്തിലും ഉള്ള ഇന്ത്യന്‍ വിട്ടുവീഴ്ചകള്‍ ഇല്ല''.നിങ്ങളും ടിഷ്യു പേപ്പര്‍ ഉപയോഗിച്ചു തുടങ്ങണം എന്നത് അലിഖിത നിയമമായി മനസ്സില്‍ കിടന്നു വേദനിച്ചു.
ഞങ്ങള്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വാശിയോടെ മാഞ്ചചെസ്റ്റെറിലേക്ക് പറന്നു, മാഞ്ചചെസ്റ്റെര്‍കാര്‍ എങ്കിലും ഞങ്ങളെ മാനിക്കാതിരിക്കില്ല .പക്ഷെ ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷകളെ തകര്‍ത്തുക്കൊണ്ട് അവരും ഹീത്രുവിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചു.
''തമ്പുരാനേ ഈ ഭാരം എവിടെയെങ്കിലും ഇറക്കണമല്ലോ'' ആരോക്കയോ പിറുപിറുക്കുന്നത് കേട്ടു. എന്റെ മനസ്സില്‍ അവസാനത്തെ ആശ്രയമായി ആഴ്ച്ചക്ക് 92 പൌണ്ട് കൊടുത്തു ഉറപ്പിച്ചിട്ടിരുന്ന യൂണിവേര്‍സിറ്റി ഫ്ലാറ്റ് ലെ എന്റെ റൂം ആയിരുന്നു പ്രതീക്ഷ . അങ്ങനെ വളരെ സന്തോഷത്തോടെയാണ് ടോയലറ്റിന്റെ വാതില്‍ തുറന്നത് .... ഈശ്വരാ അപ്പൊ നീ ഇവിടേം ചതിച്ചോ?
ഞാന്‍ നിരാശയോടെ പുറത്തു വന്നപ്പോള്‍ നിരാശ പൂണ്ട മറ്റു രണ്ടു ഇന്ത്യന്‍ മുഖങ്ങള്‍ കൂടി പുറത്തു വന്നു,അങ്ങിനെ ഞാന്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലെ തെറികള്‍ പഠിച്ചു. പക്ഷെ അത് കൊണ്ടു കാര്യം ഇല്ലല്ലോ,കാര്യം സാധിക്കണമല്ലോ?
അങ്ങിനെ പരസ്പരം പരിചയപെടും മുൻപേ ഞങ്ങള്‍ പരസ്പരസഹായം തുടങ്ങി. മൂന്നുപേരുടെയും കയ്യില്‍ ഉണ്ടായിരുന്ന പെപ്സി കടലാസ് കപ്പുകള്‍ എടുത്തു വെള്ളം നിറച്ചു ഓരോരുത്തര്‍ ആയി പോയി തുടങ്ങി.ബാക്കി രണ്ടുപേരും കാര്യം സാധിക്കും വരെയുള്ള കാത്തിരിപ്പ്. ഇന്ത്യ യില്‍ നിന്നും മാഞ്ചചെസ്റ്റെര്‍ വരെ കാത്തിരിക്കാം എങ്കില്‍ ഇതൊരു കാത്തിരിപ്പാണോ?
അങ്ങിനെ ആശ്വാസത്തില്‍ ഇരുന്നു പരിചയപെടുമ്പോഴാണ് ഞങ്ങളുടെ അമേരിക്കക്കാരി ആയ ഫ്ലാറ്റ്‌മേറ്റ് പരിചയപെടാന്‍ എത്തിയത്.ഇന്ത്യക്കാരി ആയ ട്രിനറ്റ് പതുക്കെ മൂക്കുവിടര്‍ത്തി മണപ്പിച്ചു നോക്കി ,എന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു,'' ഇവരും കടലാസുതന്നെ അല്ലെ ഉപയോഗിക്കുന്നത്, അബദ്ധത്തില്‍ ഉണങ്ങിപിടിചിരിപ്പുണ്ടോ എന്ന് ആര്‍ക്കറിയാം''
ചിരിവിഴുങ്ങാന്‍ എന്ത് ബുദ്ധിമുട്ടാണെന്നോ.....
ആദ്യത്തെ ലക്ഷ്യം ബക്കറ്റു തന്നെ എന്ന് തീരുമാനിച്ചാണ് ഞങ്ങള്‍ അന്ന് പുറത്തു പോയത് .