ആദ്യമായി ഫോണിലൂടെ ഞങ്ങള്‍ സംസാരിച്ചു..അന്ന് മുതല്‍ ഞാന്‍ പോസിറ്റീവ് ആയി..കാരണം ദിവ്യയെന്ന അവള്‍ അങ്ങിനെ ആയിരുന്നു.പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍ ഞാനൊരു കട്ടുറുമ്പായി അവരുടെ ഒപ്പം കറങ്ങി നടന്നു. വേഗം ഒരു ഉണ്ണി വേണമെന്നും എന്നെ അമ്മായി എന്ന് വിളിപ്പിക്കണം എന്നെല്ലാം പറഞ്ഞു പരസ്പരം മറ്റുള്ളവരെ കുറിച്ചു കമന്റുകള്‍ പറഞ്ഞു ...എന്നെയവള്‍ ഒരു പുറമക്കാരി ആക്കിയില്ല, പകരം സൗഹൃദത്തിന്റെ പുതിയ ലോകം തന്നു. എന്റെ പ്രിയ സുഹൃത്തിനെ പറിച്ചെടുത്തില്ല....പകരം മനസ്സു തുറന്നു എന്തും പറയാന്‍ അവള്‍ അവളെ തന്നെ തന്നു.. പിന്നീട് ബിജോയ് ഔട്ട് ഓഫ് ഫോകസ് ആയി എന്നത് സത്യം.ബിജോയ് അബുദാബി ക്ക് പോയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിഷമിച്ചു.മണികുട്ടി പിറന്നപ്പോള്‍ ഒരുമിച്ചു ആഘോഷിച്ചു
അങ്ങനെയിരിക്കെ ആണ് എനിക്ക് മാഞ്ചസ്റ്റര്‍ ല്‍ നിന്നും അണ്‍കണ്ടീഷനല്‍ ഓഫര്‍ വന്നത് . സ്കോളർഷിപ്പിനു അപേക്ഷിക്കണമെങ്കില്‍ പൈസ വേണം.എത്ര ശമ്പളം കിട്ടിയാലും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പങ്കു വെക്കുന്നത് കാരണം കൈ എപ്പോഴും ശൂന്യമാണ് .അടുത്ത കൂട്ടുകാരനായ മാത്യൂസിനോട് അഡ്മിഷന്‍ സമയത്തു ആവശ്യത്തിലും അധികം വാങ്ങിയിട്ടുണ്ട് .ബിജോയ് ആണേല്‍ കുടുംബമായി ,മണികുട്ടി ആയി അവനും ചെലവുകള്‍ ഏറെ ...ഇനി ആരോടു ചോദിക്കും എന്ന വലിയ സങ്കടവും മനസ്സിലിട്ടാണ് അന്ന് മണികുട്ടിയേം ദിവ്യയേം കാണാന്‍ പോയത്.അന്ന് ഞങ്ങള്‍ രണ്ടു പേരും കൂടെ ഗുരുവായൂര്‍ പോയി , ദിവ്യ എ ടി എമ്മില്‍ നിന്നും പൈസ എടുക്കുന്നത് കണ്ടു.തിരിച്ചു പോകാന്‍ ഇറങ്ങുമ്പോള്‍ നാലായിരം രൂപ ദിവ്യ ആരും കാണാതെ കയ്യില്‍ വച്ചു തന്നു. ഇരിങ്ങപ്പുറത്തു നിന്നും ബസ് കയറാന്‍ നടക്കുമ്പോള്‍ വഴിയില്‍ നടന്നു ഞാന്‍ കരഞ്ഞു..അമ്മയുടെ മകള്‍ക്ക് ദൈവത്തിന്റെ ഖജനാവില്‍ ഒരു ദിവ്യയും കൂടെ ഉണ്ടായിരുന്നു....
അവളുടെ ബന്ധുക്കളെല്ലാവരോടും ഇതെന്റെ കൂട്ടുകാരി എന്നും , അവളുടെ വീട്ടില്‍ ഇതു മണിക്കുട്ടിയുടെ അമ്മായി എന്നും പറയുന്നതിന്റെ സ്നേഹം കണക്കുകളില്ലാത്തതായിരുന്നു.
പിന്നീട് സ്കോളർഷിപ്പ് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ടവള്‍ എന്റെ ഒപ്പം കരഞ്ഞു. വിസ എടുക്കാന്‍, മുംബൈ വരെയുള്ള ഫ്ലൈറ്റിനു എന്ന് തുടങ്ങി ഞാന്‍ ചോദിയ്ക്കാതെ നിറഞ്ഞ ഹൃദയത്തോടെ അവള്‍ എനിക്ക് വാരി കോരി തന്നു.
പൈസക്ക് ആവശ്യം വന്നപ്പോള്‍ തരാന്‍ ഉണ്ടായിരുന്ന അടുത്ത സുഹൃത്തുക്കള്‍ മുഖം തിരിച്ചപ്പോള്‍ ആ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ ആശ്വാസവാക്കുകള്‍ എന്നെ എന്ത് മാത്രം ശക്തിപെടുതിയിരുന്നെന്നോ ..എന്ത് മാത്രം പിടിച്ചു നിര്‍ത്തിയിരുന്നു...അവള്‍ കരുതുന്നതിലും അധികമായിരുന്നു.
പിരിയുന്ന വിഷമം ഉണ്ടായിരുന്നെങ്കിലും ഇങ്ങോട്ടുള്ള യാത്രയില്‍ ഓരോ ചുവടു വെപ്പിലും അവള്‍ തന്നിട്ടുള്ള ധൈര്യം വല്ലാത്തതായിരുന്നു .
എന്നെ അവര്‍ക്കിടയില്‍ ഒരാളാക്കി, മണിക്കുട്ടിയുടെ അമ്മായി ആക്കി ...അവളെന്റെ അമ്മയുടെ മരുമകളായി, അവളെന്റെ പ്രിയസഖി ആയി ...
മാഞ്ചസ്റ്ററിലേക്ക് പോരുമ്പോള്‍ ഞാന്‍ അവളോട് മാത്രം യാത്ര പറഞ്ഞില്ല....അവളുടെ വാടിയ മുഖം കാണുമ്പോഴൊക്കെ ഞാന്‍ ഉള്ളില്‍ കരഞ്ഞു. യാത്ര പറയാതിരുന്നാല്‍ ഒരു വലിയ കരച്ചില്‍ ഒഴിവാക്കാം...തൃശ്ശൂര്‍ക്ക് പോകും പോലെ എന്തോ തമാശയും പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത് ...പിന്നീട് ഞാന്‍ ഒറ്റക്കിരുന്നു കരഞ്ഞു...അവള്‍ അവിടെയും ഇരുന്നു കരഞ്ഞു..അന്ന് ബിജോയ് എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് നിങ്ങളെ കാണുമ്പോള്‍ സന്തോഷം ഉണ്ടെടി..എന്ന്.
ഇന്നും ഞങ്ങള്‍ എന്നും വിളിക്കുന്നു.മണിക്കുട്ടി വാക്കുകള്‍ കൂട്ടിവെച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ അമ്മയെന്നു വിളിക്കാന്‍ പഠിച്ച ഒപ്പം ശാരി അമ്മായി എന്ന് പറഞ്ഞു തുടങ്ങി. സ്നേഹത്തിന്റെ വലിയ ഒരു ലോകം എനിക്കായി ദിവ്യ തുറന്നു വെച്ചു. ആ കൊച്ചു കേരളത്തില്‍ ഇങ്ങനെയും ഒരു സ്ത്രീ ഉണ്ടെന്നത് എനിക്കിന്നും അത്ഭുതമാണ്. അവന്റെ കല്യാണത്തിന്നു ശേഷം ഞങ്ങളുടെ സൌഹൃദം പൊളിയുമെന്നും സ്വപ്നം കണ്ടു നടന്നിരുന്ന, അപവാദ കഥകള്‍ ഇറക്കിയിരുന്നവരെ ദിവ്യ തോല്‍പ്പിച്ച് കളഞ്ഞു.
ഇവിടെ ഇരുന്നു ഞാന്‍ സ്വപ്നം കാണുകയാണ്...ഞാനും ദിവ്യയും ബിജോയിയും മണിക്കുട്ടിയും കൂടി തൃശൂരും ഞങ്ങളുടെ പതിവു സ്ഥലങ്ങളിലുംകറങ്ങുന്നത് ... ഞങ്ങള്‍ കാത്തിരിക്കുകയാണ്... പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി വീണ്ടും ഒന്നിച്ചു കൂടാന്‍ ......
അങ്ങനെ ഈ കഥ തുടരും ഞങ്ങള്‍ ഉള്ള കാലത്തോളം....