Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts

Friday, 22 February 2008

അമ്മ

തിരുമംഗലം അമ്പലം പേരുകേട്ട ശിവന്റെ അമ്പലമാണ് ..ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന സ്ഥലമാണ്‌.അന്നും പതിവു പോലെ ഞങ്ങള്‍ അമ്മയും മക്കളും, അമ്മയുടെ അനിയത്തിയും കൂടെ പോയി.തൊഴുതു വലം വെക്കുമ്പോൾ അമ്പലത്തില്‍ ഇടാന്‍ തന്ന അമ്പത് പൈസ ഞങ്ങള്‍ സ്വന്തമാക്കി. അമ്മയെ പറ്റിച്ച സന്തോഷത്തേക്കാള്‍ നാളെ മോഹനേട്ടന്റെ കടയില്‍ നിന്നും ഞങ്ങള്‍ മേടിക്കാന്‍ പോകുന്ന മിഠായിയുടെ മധുരം ആയിരുന്നു മനസ്സില്‍ . വാടാനപ്പള്ളിയില്‍ തിരിച്ചു ബസ്സ് ഇറങ്ങിയപ്പോള്‍ അമ്മയുടെ കയ്യില്‍ അച്ഛന്‍ തിട്ടപെടുത്തി കൊടുത്ത പൈസ തീര്‍ന്നിരുന്നു.അതറിയാമായിരുന്ന ചിറ്റ (അമ്മയുടെ അനിയത്തി )പരിഹാസച്ചിരി ഒളിപ്പിച്ച് ,മൊഞ്ചന്റെ കടയില്‍ നിന്നും സാമാനങ്ങള്‍ വാങ്ങിച്ചു.ഞങ്ങള്‍ അതും നോക്കി അസൂയയോടെ കടത്തിണ്ണയില്‍ ഇരുന്നു. വീട്ടിലേക്ക് നടക്കും വഴി വാടാനപ്പള്ളി മീഞ്ചന്തയുടെ അടുത്തെത്തിയപ്പോള്‍ പുറകില്‍ അമ്മയില്ല.കടത്തിണ്ണയില്‍ കിടക്കുന്ന ഒരു ഭിക്ഷക്കാരിയോടു അലിവോടെ എന്തോ ചോദിക്കുകയാണ് അമ്മ ,അത് കണ്ടു ചിറ്റ ദേഷ്യപെട്ടു മുന്‍പോട്ടു നടന്നു പോയി.ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് ഒരു നിമിഷം സംശയിച്ചു നിന്നു,പിന്നെ ഓടി അമ്മയുടെ അരികിലേക്ക് പോയി. അമ്മ ഞങ്ങളെ കണ്ടതും ഒളിപ്പിച്ചു വച്ച അമ്പത് പൈസകള്‍ വാങ്ങിച്ചെടുത്തു.അമ്മമാരുടെ കണ്ണുകളെ പറ്റിക്കാന്‍ എന്ത് പ്രയാസമാണ് എന്ന് ഞങ്ങള്‍ മനസ്സില്‍ ഓര്‍ത്തു.വാടിയ മുഖവുമായി നിന്ന ഞങ്ങളോട് അമ്മ വിശദീകരിച്ചു ''അവര്‍ക്ക് വയ്യാഞ്ഞിട്ടല്ലേ മക്കളെ ...കുറച്ചു വെള്ളം വാങ്ങിച്ചു കൊടുക്കാനല്ലെ?'' മിഠായിയുടെ മധുരം മനസ്സില്‍ സങ്കടകടല്‍ ഉണ്ടാക്കുകയാണ് ....ചെറിയ അനിയന്‍ പൈസക്ക് വേണ്ടി കരയാന്‍ തുടങ്ങി ,അവനെ ആശ്വസിപ്പിച്ചു കൊണ്ടു അമ്മ അടുത്തുള്ള സര്‍ബത് കടയിലേക്ക്‌ നടന്നു. കടക്കാരന്‍ ചേട്ടന്‍ ഒരു രൂപ ഇരുപത്തി അഞ്ചു പൈസക്ക്‌ സര്‍ബത് ഉണ്ടാക്കി തന്നു.കൂട്ടത്തില്‍ അമ്മയോട് ചോദിച്ചു ''എന്തിനാടി ശാന്തേ അവന്റെ ഖജനാവ് തട്ടി പറിച്ചത്'' എന്നും

അനിയന്‍ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. അമ്മ ആ ചേട്ടനോട് പറഞ്ഞു '' ചേട്ടാ എന്റെ മക്കള്‍ക്ക്‌ വേണ്ടി ദൈവത്തിന്റെ ഖജനാവില്‍ എന്തൊക്കെ കരുതീട്ടുണ്ടാകും, അത് കൊണ്ടു ഈ കുട്ടി ഖജനാവ് ഇന്നു ആ സ്ത്രീ ക്ക് ഇരിക്കട്ടെ '' അനിയന്‍ കരച്ചില്‍ നിര്‍ത്തി , ദൈവത്തിന്റെ ഖജനാവില്‍ നിറച്ചും മിഠായി ഉണ്ടാകുമോ എന്ന് എന്നോട് ചോദിക്കാന്‍ തുടങ്ങി.ഞാന്‍ ആകട്ടെ കാണാത്ത ദൈവത്തിന്റെ കേള്‍ക്കാത്ത ഖജനാവിലെ മിഠായിയെ കുറിച്ചു വിശദീകരിച്ചു. അമ്മ ആ ഭിക്ഷക്കാരിയുടെ അഴുക്കു പിടിച്ച തല വലതു കയ്യില്‍ കോരി എടുത്തു വായിലേക്ക് സര്‍ബത് ശ്രദ്ധയോടെ ഒഴിച്ച് കൊടുത്തു.അവര്‍ ആ സര്‍ബത് ആര്‍ത്തിയോടെ കുടിച്ച് , പീള പറ്റിയ കണ്ണില്‍ നിറയെ നന്ദിയോടെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആശീര്‍വദിച്ചു, ''നന്നാ വറും''. ഞങ്ങള്‍ നടന്നു വീട്ടില്‍ എത്തും മുന്പേ വാടാനപ്പള്ളിയില്‍ നിന്നും സൈക്കിളും ചവുട്ടി വന്ന മണികുട്ടന്‍ പറഞ്ഞു '' ശാന്തേച്ച്യേ ...അറിഞ്ഞോ ആ ഭിക്ഷക്കാരി ചത്തൂട്ടാ..ചേച്ചീടെ കയ്യീന്നാ അവരവസാനത്തെ വെള്ളം കുടിച്ചേ.....'' നമ:ശിവായ, നമ:ശിവായ .....എന്ന് അമ്മ പതുക്കെ മന്ത്രിക്കുന്നത് കേട്ടു അവര്‍ക്ക് വേണ്ടി ദൈവത്തിനോട് പറയുകയായിരിക്കും... ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട് അമ്മ പറഞ്ഞതു എത്ര ശരി ആണെന്ന് ,ദൈവത്തിന്റെ ഖജനാവില്‍ അമ്മയുടെ മക്കള്‍ക്ക്‌ എന്തെല്ലാം ഉണ്ടായിരുന്നു ...സ്വപ്നം കാണുന്നതിലും അപ്പുറം ...മാഞ്ചെസ്റ്റർ യൂണിവേര്‍സിറ്റിയില്‍ സ്ക്കോളര്‍ഷിപ്പോടെ പഠിക്കുക എന്നത് അതില്‍ ഏറ്റവും വലുതായിരിക്കും .... എന്നും രാവിലെ എഴുന്നെല്‍ക്കുമ്പോള്‍ നന്മ നിറഞ്ഞ ആ ചിരിയുണ്ട് മനസ്സില്‍...അത് കൊണ്ടായിരിക്കാം ഞാന്‍ ഇവിടെ നന്മ നിറഞ്ഞവരെ മാത്രം കണ്ടു മുട്ടുന്നത് ,അവരെയെല്ലാം ഞാന്‍ വഴിയേ പരിചയപെടുത്താം..... ഗ്രീക്ക് ല്‍ നിന്നുള്ള കാതെറിൻ ചൈനയില്‍ നിന്നും ജിങ്ങ് അങ്ങനെ സോഷ്യല്‍  ഡെവലപ്പ്മെന്റ് പഠിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വന്ന നല്ല കുറെ മനുഷ്യരെ കുറിച്ചു ,ഈ ലോകത്തെ കുറിച്ചു എല്ലാം .....