ജനനമാഘോഷിക്കുമ്പോൾ എന്തായാലും മരണത്തെയും കൂടെ ഓർക്കണമല്ലോ.
ഞാൻ മരിച്ചാൽ ആരും കരയരുതെന്നോ മറ്റു നിയമങ്ങളോ എനിക്കില്ല്യ.
നിങ്ങൾ എന്നത്തേയും പോലെ, എന്നെ കാണാൻ വരിക, പണ്ടത്തെ പോലെ തന്നെ നിങ്ങളായി എനിക്ക് മുൻപിൽ വെളിപ്പെടുക.
മരിച്ചാൽ എന്റെ ശരീരത്തെ എന്ത് ചെയ്യണമെന്ന് ഞാൻ നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്
മരിച്ചാൽ എന്നെ കുഴിച്ചിടണമെന്നാണെന്റെ ആഗ്രഹം.
എനിക്ക് വേണ്ടി ഇളംകാറ്റിലുലയുന്ന കാട്ടുമരങ്ങൾ നിറഞ്ഞ, ഇത്തിരി മണ്ണ് കണ്ടു പിടിക്കണം..മഴ വരുമ്പോൾ ഉള്ളുറവകൾ ഊറാൻ സാധ്യതയുള്ള ഇത്തിരി മണ്ണ്!
നല്ല മണ്ണിൽ ആഴത്തിൽ വെട്ടിയ കുഴിയിൽ എന്നെ അടക്കം ചെയ്തേക്കുക,
എന്നെ നിവർത്തി കിടത്താതേ അമ്മയുടെ വയറ്റിൽ കിടന്ന പോലെ ചുരുട്ടി കിടത്തിയേക്കണം,
മണ്ണിന്റെ ഇളം ചൂടിൽ, അതിന്റെ സ്‌നിഗ്ധ ഗന്ധത്തിൽ മുങ്ങി ഗർഭപാത്രത്തിലെന്ന വണ്ണം,ഇന്നലെകളോ ഇപ്പോഴോ ഇല്ലാതെ ഞാൻ കിടന്നോളാം.
എന്നെ മണ്ണിന്റെ പുതപ്പണിയിച്ചു മുഴുവൻ മൂടി കഴിഞ്ഞാൽ നിറയെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ടു മരങ്ങൾ കാൽക്കലും തലയ്ക്കലും വെച്ച് പിടിപ്പിക്കുക!
അവർ എന്നിലേക്ക് വേരുകളാഴ്ത്തി, എന്നെ ഭക്ഷിച്ചു വളരട്ടെ.
എന്നിട്ട് കാലമെറെ കഴിയുമ്പോൾ നിങ്ങൾ പറയുക ഞാനതാ പൂത്തും കായ്ച്ചും നിൽക്കുന്നു എന്ന്.
എന്നെ വീണ്ടും ഭക്ഷിക്കാനെത്തുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും കണക്കെടുക്കുക,
എന്നിട്ട് സന്തോഷത്തോടെ ഇറുകേ പൂത്തും കായ്ച്ചും നില്കുന്നത് ഞാനെന്ന് കരുതി ഓർമ്മകളെ പുതുക്കുക
ആ പൂക്കളിലും കായ്കളിലും എന്റെ സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് കരുതുക,
ഞാൻ കരൾ പകുത്തെടുത്ത പ്രണയങ്ങൾ, പ്രണയ നിരാസങ്ങൾ, എന്റെ സന്തോഷങ്ങൾ, കണ്ണീരിറ്റു വീഴാതെ കരഞ്ഞ വിങ്ങലുകൾ, സ്നേഹിച്ചു മരവിപ്പിച്ച കാലങ്ങൾ അങ്ങനെ, അങ്ങനെ എന്തെല്ലാം നിങ്ങൾക് കണ്ടെത്താൻ പറ്റുമെന്ന് ശ്രമിക്കുക.
പിന്നെയും കാലം പോകെ കുഞ്ഞു കുഞ്ഞു വിത്തുകൾ വീണു, മഴയത്ത് തലയുയർത്തി ഞാനേതെന്നും കാടേതെന്നും തിരിച്ചറിയരുത്.
എന്നിട്ട് പറയണം അവിടെ കാട് പോലൊരു പെണ്ണുണ്ടായിരുന്നു, അവളെ കാടെടുത്തു പോയെന്ന്!
ഗൗരിനാഥൻ