Sunday, 2 November 2025

ഞാൻ

 


കേരളത്തിൽ ഇന്ന് അതിദാരിദ്ര്യമുള്ളവർ ഉണ്ടോ എന്ന ചോദ്യം എന്നെ  ഒരു വലിയ തിര എടുത്തടിച്ച, കുഞ്ഞു വള്ളം പോലെ ഒരു ഇരുണ്ട കാലത്തിലേക്ക്  തകർത്തെറിഞ്ഞു.


ഉള്ളിലൊരു കുഞ്ഞു ഉള്ളുലഞ്ഞു തേങ്ങുന്നുണ്ട്. അത് കൊണ്ട് ഉത്തരമായി ഗദ്ഗദം കാരണം ഇത്രയേ പറയാൻ പറ്റിയൊള്ളോ, എന്നെ പോലൊരു കുഞ്ഞെങ്കിലും വിശന്നിരിക്കില്ല എന്നത് എത്ര വലിയ സന്തോഷം ഉണ്ടാക്കുമെന്നോ, എന്നെ പോലെ ഒരു പെൺകുഞ്ഞിന് വളർന്നു വരാൻ സഹായിക്കുന്നതെന്തും നല്ലതാണ്.


കുഞ്ഞായിരിക്കുമ്പോൾ വിശപ്പ്, വിശപ്പ് എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു, വിശപ്പറിഞ്ഞവന് ബാക്കിയെല്ലാം വെറും ദുഖങ്ങളാണ്. കഠിനദുഃഖം വിശപ്പ് മാത്രമാണ്. 


അന്നൊക്കെ വിശപ്പ് സഹിക്കാനാകാതെ ഞാൻ സ്‌കൂളിൽ തലകറങ്ങി വീഴുമായിരുന്നു. കസ്തൂരി ടീച്ചറും വിമല ടീച്ചറും ഭക്ഷണം വാങ്ങിച്ചു തരും. എന്നും തലകറങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള് കണ്ടിട്ടുണ്ടോ? അത് ഞാനായിരുന്നു.


എനിക്കെന്നും ഒട്ടി ഉള്ളിലേക്ക് വലിഞ്ഞ വയറായിരുന്നു., വിശപ്പ് തീരാത്ത വയർ, വാടിയ, കരുവാളിച്ച നിറവും കാണാനൊരു അഴകും ഇല്ലാത്ത ഒരു കുട്ടി. വലിയ രണ്ടു കണ്ണുകൾ മാത്രം അപ്പോഴും പ്രതീക്ഷയിൽ തിളങ്ങും. മുടി മാത്രം ആരോടോ ഉള്ള വാശിക്ക് വളരുമായിരുന്നു. 


ദാരിദ്ര്യം നമുക്ക് ഉണ്ടാകുന്ന അപമാനം എന്തെന്ന് അനുഭവിച്ചവർക്ക് മാത്രമേ തിരിച്ചറിയൂ. ആരും കൂട്ടത്തിൽ ചേർക്കാത്ത, ചില ക്രൂരർക്ക് കളിയാക്കാനും കൂടെയുള്ളവർ ആയിരുന്നു ഞങ്ങൾ.


ആറാം ക്‌ളാസിൽ നവോദയ കിട്ടാതെ ആയപ്പോൾ മുതൽ ഉറക്കത്തിൽ ഞാൻ പേടി സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും വലിയ പേടി എന്റെ പഠനം നിന്നു പോകുമോ എന്നതായിരുന്നു. ലംസം ഗ്രാൻഡ് എന്ന ഗവൺമെന്റ് സംവിധാനം ഇല്ലായിരുന്നുവെങ്കിൽ എന്നേ സ്കൂളിന്റെ പടിയിറങ്ങേണ്ടുന്ന ഒരാളായിരുന്നു ഞാൻ. ബീഡി ത്തൊഴിലാളിയോ അല്ലെങ്കിൽ അടുക്കള തൊഴിലാളിയോ ആയി മാറേണ്ട ഒരാളായിരുന്നു.


ഇടാനുള്ള വസ്ത്രങ്ങൾ ഏറെയും ചില നല്ല മനുഷ്യരുടെ സ്നേഹസമ്മാനമായിരുന്നു. എന്നും എപ്പോഴും സ്നേഹാസമ്മാനം കിട്ടില്ലല്ലോ അത് കൊണ്ട് തന്നെ വലുതായി വരും തോറും വസ്ത്രങ്ങൾ കുറഞ്ഞു വന്നു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ജോഡി ഡ്രസ്സ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അതെന്ന് തന്ന ആളെ ഇന്ന് കണ്ടാലും ഞാൻ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും മൂടി കളയാറുണ്ട്. അന്നും വളരെ അഭിമാനിയായിരുന്നത് കൊണ്ട് ആരും ഇട്ടത് ഞാൻ മേടിക്കില്ലായിരുന്നു. കാരണം ഞാൻ വല്യ ആളാകുമ്പോൾ കളിയാക്കുമോ എന്നാ പേടിയായിരുന്നു. സത്യം അന്നും മണ്ണെണ്ണ വിളക്കിന്റെ കരിപ്പിടിച്ച വെളിച്ചത്തിൽ വലിയ, വലിയ പുസ്തകങ്ങൾ വായിച്ചു ഞാൻ വലിയ ,വലിയ സ്വപ്‌നങ്ങൾ കൊണ്ട് വിശപ്പടക്കുമായിരുന്നു.


അന്നും കിട്ടുന്ന എല്ലാ പുസ്തകവും ഞാൻ വായികുമായിരുന്നു. പാട്ടിനോട് അമിതമായ ഇഷ്ടവും ഉണ്ടായിരുന്നു. അയല്പക്കത്തെ നല്ല ചിലമനുഷ്യർ പാട്ട് കേൾക്കാൻ സമ്മതിക്കുമായിരുന്നു. അന്നവർ എനിക്ക് ദൈവമായിരുന്നു.


ബസ് സമരം വരുമ്പോൾ സ്കൂളിൽ പോകാൻ കാശില്ലാതാകുന്ന ദിവസങ്ങളിൽ പാട്ടും പാടി കാഞ്ഞാണിയിൽ നിന്ന് തളിക്കുളം വരെ രണ്ടു മണിക്കൂർ പുല്ല് പോലെ നടക്കും. പഠിക്കുക എന്നതായിരുന്നു എന്റെ സ്വപ്നങ്ങളിലേക്കുള്ള വഴിയായി ഞാൻ തിരഞ്ഞെടുത്തത്.


വെള്ളം ചോരുന്ന വീട്ടിൽ, യാതൊരു സുരക്ഷയുമില്ലാതെ വളർന്ന ഒരു പെൺകുഞ്ഞ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്. അത് കൊണ്ട് തന്നെ എനിക്കേറ്റവും പ്രിയം നിറഞ്ഞ പുരുഷൻ ഒരു സ്ത്രീയെ പറ്റിച്ചെന്ന് പറഞ്ഞാൽ പോലും ഞാൻ കണ്ണും പൂട്ടി ആ പെണ്ണിനോപ്പം അയാളെ ചീത്ത വിളിച്ചു, സ്ത്രീയെ സമാധാനിപ്പിക്കും. ഇന്നും എന്നെ ഇത് പറഞ്ഞു പറ്റിക്കാൻ വളരെ ഈസിയാണ്. ദാ ഈയടുത്തും കൂടെ അങ്ങനെ കള്ളനാടകം കളിച്ചെന്നെ ഒരു സ്ത്രീ പറ്റിച്ചിരുന്നു, എനിക്കേറെ ഇഷ്ടമുള്ള ഒരാളെ വെറുപ്പിക്കാനും ഞാൻ പറഞ്ഞെതെല്ലാം അയാളോട് പറഞ്ഞു വെറുപ്പിക്കാനും സാധിച്ചു.


നോൺ വെജ് ഞങ്ങൾക്ക് ആർഭാടാമായിരുന്നത് കൊണ്ട് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി ഭക്ഷണം ആയിരുന്നു ഇഷ്ടം, പിന്നീടാ ശീലം മാറ്റാനും പോയില്ല. അത് കൊണ്ട് തന്നെ ഇത് വരെ മീറ്റ് കഴിച്ചിട്ടും ഇല്ല്യ. അത് ജാതിയല്ല ദാരിദ്ര്യം ആണ്.


ഇലക്ട്രിസിറ്റി ഇല്ലാത്ത വീട്ടിലിരുന്നാണ് എൽഎൽബി വരെ പഠിച്ചത്. രാവിലെ എണീക്കുമ്പോൾ മൂക്ക് നിറയെ കരിയുണ്ടാകും മണ്ണെണ്ണ വിളക്കിന്റെ സ്നേഹം. രാവിലെ എണീറ്റാൽ ആദ്യം മൂക്കിൽ വെള്ളം വലിച്ചു കയറ്റി കഴുകി വൃത്തിയാക്കുന്നത് ഒരു ശീലമായിരുന്നു.


ശമ്പളം കിട്ടിയപ്പോൾ ആദ്യം ചെയ്തത് വീട്ടിലേക്ക് ഇലക്ട്രിസിറ്റി എടുക്കുകയായിരുന്നു, വീട്ടിൽ ഓരോന്നായി ഒപ്പിച്ചു ,വീട് വീടാകുന്നത് കാണുമ്പോൾ അഭിമാനമാണ് അന്നും ഇന്നും,


ജീവിതത്തിൽ എന്നും തലകുത്തി വീണു തളർന്നു പോകാനുള്ള വഴികൾ ആയിരുന്നു ധാരാളം, ചെറുപ്രായത്തിൽ ഒരു കുടുംബത്തെ എടുത്ത് ചുമലിൽ വെയ്ക്കുമ്പോൾ എടുത്ത തീരുമാനം ഇനി പട്ടിണി കിടക്കാൻ വയ്യ എന്നതായിരുന്നു. ആ ഏറ്റെടുക്കൽ ഭാരമായിട്ട്  ഞാൻ ഇന്നുവരെ കരുതിയിട്ടില്ല.


 ജീവിതം ശ്വാസം പിടിച്ചുള്ള ഒരു ഓട്ടമായിരുന്നു, ഇപ്പോൾ ഓർക്കുമ്പോൾ അത് ഞാൻ തന്നെയായിരുന്നോ ആ ദുരിതം മുഴുവൻ സഹിച്ചത് എന്ന് ഭയപ്പാടോടെ തിരിഞ്ഞുനോക്കുന്ന അത്രയും ദുരിതവും കഷ്ടപ്പാടും മാത്രമായിരുന്നു എന്റെ ജീവിതം.


ഇത്രയേറെ ദുരിതത്തിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ക്ലാസിലെ സ്കൂളിലെ അല്ലെങ്കിൽ കോളേജിലെയോ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി ഞാനായിരുന്നു. അവരിൽ ചുരുക്കം ചിലർക്ക് ഒഴിച്ച് ആർക്കും എന്റെ ചരിത്രം അറിയില്ലായിരുന്നു. അതൊരു അഭിനയവും ആയിരുന്നില്ല. ഞാൻ ബൈ ഡിഫോൾട്ട് സന്തോഷം തന്നെയായിരുന്നു. ജീവിത ദുരിതങ്ങൾ മാത്രം പാകപ്പെടുത്തിയ ജന്മം ആയത് കൊണ്ട് കാണുന്ന കുഞ്ഞു സന്തോഷങ്ങൾ എല്ലാം വലുതായാണ് തോന്നാറുള്ളത്. അത് കൊണ്ട് തന്നെ സന്തോഷത്തിന്റെ ഗ്രാഫ് എന്നും ഉയർന്നു നിൽക്കാറുണ്ട്, കൂടെയുള്ളവരെയും സ്നേഹവും സന്തോഷവും കൊണ്ട് മൂടാറുമുണ്ട്. അതും കൂടെയാണ് ഞാൻ.


എന്നൊക്കെയോ കണ്ട സ്വപ്നങ്ങൾ എല്ലാം എത്തിപ്പിടിക്കുമ്പോഴും  ആർഭാടം നിറഞ്ഞ കാര്യങ്ങൾ ഞാൻ സ്നേഹപൂർവ്വം ഒഴിവാക്കും, അതിനുപകരം ചെറിയ കാറും ചെറിയ വീടും ഉണ്ടാക്കി, ബാക്കി പൈസ നല്ലതിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതിനു പൂർണ്ണ ഹൃദയത്തോടെ കൂടെ നിൽക്കുന്ന ഒരാളാണ് കൂടെയുളളത്. അയാളാണ് എന്നെ എല്ലാ സൗകര്യങ്ങളും നിർബന്ധിച്ചു തന്ന് വഷളാക്കുന്നത്. പഴങ്കഥ പറഞ്ഞ് കണ്ണ് നിറയ്ക്കുന്ന കൂട്ടുകാരിക്കൊപ്പം കണ്ണ് നിറയ്ക്കുന്ന ഒരാൾ. എന്റെ കണ്ണൊന്നു നനയിപ്പിക്കുന്ന ആരെയും വെറുക്കുന്ന ഒരാൾ 


ജീവിതത്തിലെ സന്തോഷങ്ങൾ നന്നായി ഞാൻ അനുഭവിച്ചിട്ടില്ലല്ലോ എന്നതുകൊണ്ട് ഈ ലോകത്ത് ഞാൻ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും അനുഭവിക്കട്ടെ എന്ന് ആലോചിച്ച്  സ്നേഹം മാത്രം തരുന്ന, ഒരു ഉപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്ന എന്റെ ആത്മമിത്രം. 


ജീവിതത്തിൽ എന്നെ തോൽപ്പിക്കാൻ വഴിയിലേറെ കടമ്പകൾ ഉണ്ടായിട്ടും, ഉള്ളിൽ എത്ര കരഞ്ഞാലും തോൽക്കാൻ ആവാത്ത ഒരു മനസ്സും കൊണ്ട് ജീവിക്കുന്നവളാണ് ഞാൻ


ജീവിതം എനിക്ക് ഒരുപാട് നന്മ നിറഞ്ഞ, ഒരു ബന്ധവും ഇല്ലാത്ത മനുഷ്യരുടെ സ്നേഹവും വാത്സല്യവും കരുണയും എല്ലാം അനുഭവിക്കാൻ ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനും എന്റെ കരുണയ്ക്കു സ്നേഹത്തിനും ബൗണ്ടറികൾ സെറ്റ് ചെയ്യാൻ ഇടയ്ക്കിടയ്ക്ക് മറന്നുപോയി മറ്റുള്ളവർ എന്നെ പറ്റിക്കുകയും ചെയ്യാറുണ്ട്, ചിലപ്പോഴൊക്കെ അവരെന്നെ പറ്റിക്കുന്നത് നോക്കിയിരുന്നു അവർക്ക് ഉപകരിക്കട്ടെ എന്ന് വിചാരിച്ചു ചിരിയോടെ അവരെ നോക്കിയിരിക്കാറുണ്ട്


സ്നേഹത്തിനു മുൻപിൽ തോൽക്കുന്നത് ഒരു സുഖമല്ലേ


അതി ദാരിദ്ര്യം പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഞാൻ വീണ്ടും സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും എത്തി.


എന്നാലും നിറഞ്ഞ അഭിമാനം മാത്രം, എന്നോട് എനിക്ക് അത്രമേൽ ഇഷ്ടം തോന്നാറുണ്ട്, വഴിയിൽ വീണിടത്ത് നിന്നെല്ലാം എണീറ്റ് നിന്ന് മുറിവുകളെ നോക്കി ചിരിച്ച് ആ പെൺകുട്ടി ഇന്നും ഈ 48 വയസ്സ് കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്. അത് പോലെ ആയിരം പേര് ദാരിദ്ര്യം വെടിഞ്ഞു ജീവിതത്തിൽ മുന്നേറട്ടെ . പ്രിവിലേജ്ഡ് ആയവർക്ക് മാത്രം സുന്ദരമായാൽ മതിയോ ഭൂമി .