Friday, 21 November 2025

കഥയഴക്

 

ജീവിതത്തിലെ നിറമുള്ള ഓർമ്മകളിലേക്ക് സന്തോഷത്തിന്റെ ഒരു ഏടുകൂടി ചേർത്തു വെച്ചിരിക്കുകയാണ് ഞാൻ 💜

അതിനെ വെറും പുസ്തകപ്രകാശനം എന്ന് വിളിച്ചാൽ പോരാതെ വരും. തിരുവനന്തപുരം എന്ന അപരിചിത നഗരത്തിൽ വന്ന ശേഷം ഉണ്ടായ കുറെ അധികം സ്നേഹിതരുമൊത്തൊരു അഴകുള്ള സ്നേഹ സായാഹ്നം എന്നതിനെ വിളിക്കാനാണ് എനിക്കിഷ്ടം.

ഒരു നന്ദി പ്രകടനത്തിൽ ഒതുങ്ങുന്നതല്ല ഒത്തുകൂടൽ എന്നിരുന്നാലും ചില വാക്കുകൾ കുറിക്കാതെ വയ്യ, ഹൃദയം അത്രയധികം നിറഞ്ഞു തൂവി നിൽപ്പാണ്, കാലം എനിക്ക് വേണ്ടി ഒരുക്കിയ മായക്കാഴ്ചകൾക്ക് അവസാനമില്ലല്ലോ എന്ന അനാദിയായ ആനന്ദത്തിലാണ് ഞാൻ. എന്റെ അമ്മയുടെ ഭാഷ കടമെടുത്താൽ ദൈവത്തിന്റെ ഖജനാവിൽ അമ്മയുടെ മകൾക്ക് നിധികൾ ഏറെ എടുത്തു വെച്ചിട്ടുണ്ട്.

ആദ്യമേ തന്നെ ഒരു കൊച്ചു കാന്താരിയ്ക്കാണ് നന്ദി പറയേണ്ടത്, വയനാട്ടിലെ കൂട്ടുകാരന്റെ മകളായി അവൾ ജനിച്ചപ്പോൾ കയ്യിലെടുത്ത കുഞ്ഞാണ്, അന്നറിഞ്ഞില്ലല്ലോ എന്റെ മകളായി അവളിവിടെ എനിക്ക് വേണ്ടി വരുമെന്ന്. പരിപാടിയുടെ എംസി ആയി നിന്ന എന്റെ  ദത്തുപുത്രി ആഷ്ലി, അവളുടെ ലോക്കൽ അമ്മയുടെ പരിപാടിയെ കളറാക്കി, നന്ദി. 

അജയന്റെ ഭാര്യയെ എന്റെ സുഹൃത്താക്കി മാറ്റാൻ അധികസമയം വേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയണം , കാരണം സീമയോട് സംസാരിച്ച ആദ്യ ദിനം തന്നെ ഞാനെന്നെ അവളിൽ കണ്ടത്തുകയിരുന്നു. മറ്റ് ഏതൊക്കെ ബന്ധങ്ങൾ ഞങ്ങളെ കൂട്ടിയോജിപ്പിച്ചാലും അതിലും ഉയർന്നു നില്കുന്നത് ഞങ്ങൾ തമ്മിലുള്ള സ്നേഹമാണ്, അത് കൊണ്ട് കൂട്ടേ,  നീയെന്നെ എത്ര സ്നേഹത്തോടെ മനോഹരമായാണ് അവതരിപ്പിച്ചു, സന്തോഷിപ്പിച്ചത്. സീമക്ക് ഗൗരിനാഥന്റെ ഹൃദയം നിറഞ്ഞ സ്നേഹം. 

പരിപാടിയുടെ അവസാനനാളുകളിലാണ് ഹാരിസ് നെന്മേനി പറയുന്നത് പുസ്തക പരിചയം വേണമെന്ന്, ഒന്ന് വിളിച്ചു പറഞ്ഞതോടെ മുഹമ്മദ് സാദിക്ക് നിറഞ്ഞ ഹൃദയത്തോടെ നീ ആജ്ഞാപിക്കൂ ഞാൻ ചെയ്തിരിക്കും എന്ന തമാശയുടെ അകമ്പടിയോടെ കാര്യം ഏറ്റെടുത്തു , അതും സമയമില്ലാഞ്ഞിട്ടും സ്നേഹപൂർവം അതിനു സമയം കണ്ടെത്തി , വേദിയിൽ അവതരിപ്പിച്ച, മുക്കത്തിന്റെ എഴുത്തുകാരാ സ്‌നേഹം. 

പ്രകാശനത്തിന് എത്തിയ എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഇന്ദുഗോപനെ കുറിച്ച് പറയാതെ വയ്യ. രണ്ടു ദിവസമായി. മാറാത്ത  വസ്ത്രവും, വിലായത്ത്  ബുദ്ധയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ പണികൾ കാരണം ഉറക്കമില്ലാത്ത രാത്രികളെയും താണ്ടിയാണ്  എന്നോട് പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഓടിയെത്തിയത്. എന്നിട്ട് എന്നെ അപകടം എന്നൊക്കെ വിളിച്ചു സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ, പ്രശസ്തിയുടെ യാതൊരു കനവുമില്ലാതെ സ്നേഹസമ്പന്നമാക്കി ആ സായാഹ്നം.സത്യമായും 'മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം 'തന്നെയായി മാറി.ഇത്രയും ലാളിത്യവും എളിമയും ഉള്ള ഒരാളുമായി ഞാൻ അടുത്തകാലത്ത് കൂട്ടുകൂടിയിട്ടില്ല എന്ന് തന്നെ പറയാം. അയാളോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്.

ഇനി എന്റെ ചേച്ചിയെ കുറിച്ച്,കുറെ ജന്മങ്ങളായി ഒന്നിച്ചാണെന്ന് തോന്നിപ്പിക്കുന്ന അത്രേം സ്നേഹം, അതാണെനിക്ക് ആശ ചേച്ചി. എന്റെ കഥകളെ ഇത്രയധികം ഉൾക്കൊണ്ട ഒരു വായനക്കാരിയില്ല , എന്നിട്ട് വായിച്ചത് പറഞ്ഞന്നെ കണ്ണു നിറയിപ്പിച്ചു.

പുസ്തകം സ്വീകരിക്കാൻ വരേണ്ട ആൾ വൈകിയത് കൊണ്ട് ചേച്ചിയത് സ്വീകരിച്ചത്തിൽ എനിക്ക് അടങ്ങാനാകാത്ത സന്തോഷമുണ്ട്. എന്റെ ജീവിത വഴിയിൽ എല്ലായിടത്തും അവരുണ്ടായിരുന്നു. ഇപ്പോഴും എന്നും ഉണ്ടാകട്ടെ എന്ന് മാത്രമേ ഈ നിമിഷവും ആഗ്രഹമുള്ളൂ.

ചില ഫെയറി റ്റയിൽസ് ആളുകൾക്ക് വിശ്വസിക്കാൻ പ്രയാസമാണ്, അതിലൊന്നാണ് എന്റെ പാർട്ണർ, അയാളെന്നും എന്നെ പ്രണയം കൊണ്ട് തോൽപ്പിക്കാറുണ്ട്, അയാൾ എന്നാൽ എന്നോടുള്ള പ്രണയം മാത്രമാകുന്നു, ഞങ്ങളുടെ ജീവിതം എത്രത്തോളം സാധാരണമാണോ, അതിനുമപ്പുറം അസാധാരണവും കൂടെയാണ്. എന്നെ കുറിച്ച് പറഞ്ഞു കരച്ചിൽ വന്നു തൊണ്ടയടഞ്ഞു പ്രസംഗം നിർത്തി പോയിരുന്നു അവൻ , അത് കേട്ട്, തൊണ്ട വരെ എത്തി നോക്കിയ സന്തോഷകരച്ചിൽ കാരണം എന്നിലെ കരുതി വെച്ച വാക്കുകൾ എല്ലാം ഒലിച്ചു പോയിരുന്നു. കരഞ്ഞു പോകാതിരിക്കാൻ ആഗ്രഹിച്ചു കൊണ്ട് അപ്പോൾ തോന്നിയ പെറുക്കി കൂട്ടിയ വാക്കുകൾ കൊണ്ട് ഒരു നന്ദി പ്രകടനം നടത്തേണ്ടി വന്നെനിക്ക്. അത്രത്തോളം പരസ്പരം അറിയാവുന്നത് കൊണ്ടായിരിക്കാം ഞങ്ങളിങ്ങനെ ഉപാധികൾ ഇല്ലാതെ പരസ്പരം സ്നേഹിക്കുന്നത്, അതൊരിക്കലും അവസാനിക്കല്ലേ എന്നായിരുന്നു എന്റെ പ്രസംഗം നന്നായില്ലെങ്കിലും മനസ്സിൽ ഉണ്ടായിരുന്നത്.

ഇനിയും ഏറെ പേരെ ഓർക്കാനുണ്ട് , എന്നാലും ഒഴിവാക്കാൻ പറ്റാത്തവരെ പറ്റി കുറിക്കട്ടെ,

ഈ കഥകൾ എല്ലാം പുസ്തകരൂപത്തിൽ ഇത്രവേഗം എത്തുന്നതിനും, അത് പുറംലോകം അറിയുന്നതിനും രണ്ട് രാജ്, മാർ എന്റെ ഒപ്പമുണ്ടായിരുന്നു. ഒരാൾ പ്രചോദനമായും മറ്റൊരാൾ ഒപ്പത്തിനൊപ്പം കൂടെ ഓടാനും. രണ്ടു പേരോടും ഈ ജന്മം കൊണ്ടു കടപ്പെട്ടിരിക്കുന്നു.

രാജിന്റെ പാർട്ണർ , എന്റെ നല്ല കൂട്ട്, രമ്യയെന്ന സ്നേഹ പ്രോത്സാഹനം കൂടെ ഇല്ലാതിരുന്നെങ്കിൽ, മനസ്സിലാക്കൽ ഇല്ലാതിരുന്നു എങ്കിൽ രാജിന് എന്റെ ഒപ്പം ഓടിയെത്താൻ സാധിക്കില്ലായിരുന്നു, മാത്രമല്ല രമ്യക്ക് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്നിരുന്നു. അവരെല്ലാം എനിക്ക് ഒപ്പത്തിനൊപ്പം ഈ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. 

ചങ്ക് സുഹൃത്തായ സുജിത്തിനോട് നന്ദി പറഞ്ഞാൽ ഒരു തട്ട് കിട്ടാൻ സാധ്യത ഉള്ളത് കൊണ്ട് പറയുന്നില്ല, ഈ പരിപാടിയുടെ പ്ലാനിങ്ങിൽ മൊത്തം ഒപ്പം നിന്ന് കാര്യങ്ങൾ ഉപദേശം തരാൻ അവൻ കൂടെ തന്നെ ഉണ്ടായിരുന്നു. പ്രകാശനത്തിന്  ഇന്ദുഗോപനെ വിളിക്കാൻ മടിച്ചു നിന്ന എനിക്ക് വേണ്ടി അദ്ദേഹത്തെ വിളിച്ചതും സുജിത്താണ്. 

കഥയെഴുത്തെന്ന യാതനാപർവ്വത്തിൽ താങ്ങും തണലും ആയി നിന്ന അനു വക്കീൽ ദ മാലാഖ, നമിതയെന്ന എന്റെ ആത്മമിത്രം, സിൽജ , രശ്മി, പിന്നെ എന്റെ പാർട്ണർ, എന്റെ ചിറ്റ അങ്ങനെ ഒരു പാട് പേരുണ്ട് . എന്റെ വികാരപ്രഷുബ്ധത മുഴുവൻ താങ്ങിയത് അവരാണ് .

അതിനുമപ്പുറം എനിക്ക് ബന്ധുക്കളായി വന്നനുഗ്രഹിച്ച ഓരോരുത്തർക്കും എൻെറ സ്നേഹം, മറക്കില്ല നിങ്ങളെ ആരെയും .

ഇനി നന്ദി പറയാനുള്ളത് എന്റെ കുഞ്ഞി കിളിയോടാണ് , പഴയ പോലുള്ള അമ്മാ...വിളികൾ ഇല്ലാതെ അമ്മയെ എഴുതാൻ വിട്ട് , സ്വന്തം കാര്യങ്ങൾ ഏറ്റെടുത്തു ചെയ്ത അവളെ ഓർക്കാതിരിക്കുന്നത് എങ്ങനെ? കൂട്ടുകാരെ മൊത്തം കൂട്ടി അവൾ വന്നിരുന്നു വേദി നിറച്ചു കളഞ്ഞു എന്റെ കുട്ടി .

ഇതെഴുതാൻ ഇത്ര വൈകിയത് , സ്വന്തം അനിയന് തുല്യനായ ഷിനുവിന്റെ മരണം കാരണം വേദനിച്ചനെന്റെ മനസ്സ് തളർന്നു പോയിരുന്നു. ഞങ്ങളിൽ ഏറ്റവും ചെറിയവനെയാണ് ആദ്യം കൊണ്ട് പോയത്. ഓർമ്മകളിൽ അവനൊപ്പമുള്ള കുട്ടികാലം നിറഞ്ഞു നിൽക്കുന്നു , അവൻ ഞങ്ങളെ ഇട്ട് പോയ വേദനയിൽ എല്ലാം മറന്നു പോയി ഞാൻ, എന്റെ കുട്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Sunday, 2 November 2025

ഞാൻ

 


കേരളത്തിൽ ഇന്ന് അതിദാരിദ്ര്യമുള്ളവർ ഉണ്ടോ എന്ന ചോദ്യം എന്നെ  ഒരു വലിയ തിര എടുത്തടിച്ച, കുഞ്ഞു വള്ളം പോലെ ഒരു ഇരുണ്ട കാലത്തിലേക്ക്  തകർത്തെറിഞ്ഞു.


ഉള്ളിലൊരു കുഞ്ഞു ഉള്ളുലഞ്ഞു തേങ്ങുന്നുണ്ട്. അത് കൊണ്ട് ഉത്തരമായി ഗദ്ഗദം കാരണം ഇത്രയേ പറയാൻ പറ്റിയൊള്ളോ, എന്നെ പോലൊരു കുഞ്ഞെങ്കിലും വിശന്നിരിക്കില്ല എന്നത് എത്ര വലിയ സന്തോഷം ഉണ്ടാക്കുമെന്നോ, എന്നെ പോലെ ഒരു പെൺകുഞ്ഞിന് വളർന്നു വരാൻ സഹായിക്കുന്നതെന്തും നല്ലതാണ്.


കുഞ്ഞായിരിക്കുമ്പോൾ വിശപ്പ്, വിശപ്പ് എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു, വിശപ്പറിഞ്ഞവന് ബാക്കിയെല്ലാം വെറും ദുഖങ്ങളാണ്. കഠിനദുഃഖം വിശപ്പ് മാത്രമാണ്. 


അന്നൊക്കെ വിശപ്പ് സഹിക്കാനാകാതെ ഞാൻ സ്‌കൂളിൽ തലകറങ്ങി വീഴുമായിരുന്നു. കസ്തൂരി ടീച്ചറും വിമല ടീച്ചറും ഭക്ഷണം വാങ്ങിച്ചു തരും. എന്നും തലകറങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള് കണ്ടിട്ടുണ്ടോ? അത് ഞാനായിരുന്നു.


എനിക്കെന്നും ഒട്ടി ഉള്ളിലേക്ക് വലിഞ്ഞ വയറായിരുന്നു., വിശപ്പ് തീരാത്ത വയർ, വാടിയ, കരുവാളിച്ച നിറവും കാണാനൊരു അഴകും ഇല്ലാത്ത ഒരു കുട്ടി. വലിയ രണ്ടു കണ്ണുകൾ മാത്രം അപ്പോഴും പ്രതീക്ഷയിൽ തിളങ്ങും. മുടി മാത്രം ആരോടോ ഉള്ള വാശിക്ക് വളരുമായിരുന്നു. 


ദാരിദ്ര്യം നമുക്ക് ഉണ്ടാകുന്ന അപമാനം എന്തെന്ന് അനുഭവിച്ചവർക്ക് മാത്രമേ തിരിച്ചറിയൂ. ആരും കൂട്ടത്തിൽ ചേർക്കാത്ത, ചില ക്രൂരർക്ക് കളിയാക്കാനും കൂടെയുള്ളവർ ആയിരുന്നു ഞങ്ങൾ.


ആറാം ക്‌ളാസിൽ നവോദയ കിട്ടാതെ ആയപ്പോൾ മുതൽ ഉറക്കത്തിൽ ഞാൻ പേടി സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരുമായിരുന്നു. അന്നത്തെ എന്റെ ഏറ്റവും വലിയ പേടി എന്റെ പഠനം നിന്നു പോകുമോ എന്നതായിരുന്നു. ലംസം ഗ്രാൻഡ് എന്ന ഗവൺമെന്റ് സംവിധാനം ഇല്ലായിരുന്നുവെങ്കിൽ എന്നേ സ്കൂളിന്റെ പടിയിറങ്ങേണ്ടുന്ന ഒരാളായിരുന്നു ഞാൻ. ബീഡി ത്തൊഴിലാളിയോ അല്ലെങ്കിൽ അടുക്കള തൊഴിലാളിയോ ആയി മാറേണ്ട ഒരാളായിരുന്നു.


ഇടാനുള്ള വസ്ത്രങ്ങൾ ഏറെയും ചില നല്ല മനുഷ്യരുടെ സ്നേഹസമ്മാനമായിരുന്നു. എന്നും എപ്പോഴും സ്നേഹാസമ്മാനം കിട്ടില്ലല്ലോ അത് കൊണ്ട് തന്നെ വലുതായി വരും തോറും വസ്ത്രങ്ങൾ കുറഞ്ഞു വന്നു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു ജോഡി ഡ്രസ്സ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അതെന്ന് തന്ന ആളെ ഇന്ന് കണ്ടാലും ഞാൻ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും മൂടി കളയാറുണ്ട്. അന്നും വളരെ അഭിമാനിയായിരുന്നത് കൊണ്ട് ആരും ഇട്ടത് ഞാൻ മേടിക്കില്ലായിരുന്നു. കാരണം ഞാൻ വല്യ ആളാകുമ്പോൾ കളിയാക്കുമോ എന്നാ പേടിയായിരുന്നു. സത്യം അന്നും മണ്ണെണ്ണ വിളക്കിന്റെ കരിപ്പിടിച്ച വെളിച്ചത്തിൽ വലിയ, വലിയ പുസ്തകങ്ങൾ വായിച്ചു ഞാൻ വലിയ ,വലിയ സ്വപ്‌നങ്ങൾ കൊണ്ട് വിശപ്പടക്കുമായിരുന്നു.


അന്നും കിട്ടുന്ന എല്ലാ പുസ്തകവും ഞാൻ വായികുമായിരുന്നു. പാട്ടിനോട് അമിതമായ ഇഷ്ടവും ഉണ്ടായിരുന്നു. അയല്പക്കത്തെ നല്ല ചിലമനുഷ്യർ പാട്ട് കേൾക്കാൻ സമ്മതിക്കുമായിരുന്നു. അന്നവർ എനിക്ക് ദൈവമായിരുന്നു.


ബസ് സമരം വരുമ്പോൾ സ്കൂളിൽ പോകാൻ കാശില്ലാതാകുന്ന ദിവസങ്ങളിൽ പാട്ടും പാടി കാഞ്ഞാണിയിൽ നിന്ന് തളിക്കുളം വരെ രണ്ടു മണിക്കൂർ പുല്ല് പോലെ നടക്കും. പഠിക്കുക എന്നതായിരുന്നു എന്റെ സ്വപ്നങ്ങളിലേക്കുള്ള വഴിയായി ഞാൻ തിരഞ്ഞെടുത്തത്.


വെള്ളം ചോരുന്ന വീട്ടിൽ, യാതൊരു സുരക്ഷയുമില്ലാതെ വളർന്ന ഒരു പെൺകുഞ്ഞ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്. അത് കൊണ്ട് തന്നെ എനിക്കേറ്റവും പ്രിയം നിറഞ്ഞ പുരുഷൻ ഒരു സ്ത്രീയെ പറ്റിച്ചെന്ന് പറഞ്ഞാൽ പോലും ഞാൻ കണ്ണും പൂട്ടി ആ പെണ്ണിനോപ്പം അയാളെ ചീത്ത വിളിച്ചു, സ്ത്രീയെ സമാധാനിപ്പിക്കും. ഇന്നും എന്നെ ഇത് പറഞ്ഞു പറ്റിക്കാൻ വളരെ ഈസിയാണ്. ദാ ഈയടുത്തും കൂടെ അങ്ങനെ കള്ളനാടകം കളിച്ചെന്നെ ഒരു സ്ത്രീ പറ്റിച്ചിരുന്നു, എനിക്കേറെ ഇഷ്ടമുള്ള ഒരാളെ വെറുപ്പിക്കാനും ഞാൻ പറഞ്ഞെതെല്ലാം അയാളോട് പറഞ്ഞു വെറുപ്പിക്കാനും സാധിച്ചു.


നോൺ വെജ് ഞങ്ങൾക്ക് ആർഭാടാമായിരുന്നത് കൊണ്ട് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി ഭക്ഷണം ആയിരുന്നു ഇഷ്ടം, പിന്നീടാ ശീലം മാറ്റാനും പോയില്ല. അത് കൊണ്ട് തന്നെ ഇത് വരെ മീറ്റ് കഴിച്ചിട്ടും ഇല്ല്യ. അത് ജാതിയല്ല ദാരിദ്ര്യം ആണ്.


ഇലക്ട്രിസിറ്റി ഇല്ലാത്ത വീട്ടിലിരുന്നാണ് എൽഎൽബി വരെ പഠിച്ചത്. രാവിലെ എണീക്കുമ്പോൾ മൂക്ക് നിറയെ കരിയുണ്ടാകും മണ്ണെണ്ണ വിളക്കിന്റെ സ്നേഹം. രാവിലെ എണീറ്റാൽ ആദ്യം മൂക്കിൽ വെള്ളം വലിച്ചു കയറ്റി കഴുകി വൃത്തിയാക്കുന്നത് ഒരു ശീലമായിരുന്നു.


ശമ്പളം കിട്ടിയപ്പോൾ ആദ്യം ചെയ്തത് വീട്ടിലേക്ക് ഇലക്ട്രിസിറ്റി എടുക്കുകയായിരുന്നു, വീട്ടിൽ ഓരോന്നായി ഒപ്പിച്ചു ,വീട് വീടാകുന്നത് കാണുമ്പോൾ അഭിമാനമാണ് അന്നും ഇന്നും,


ജീവിതത്തിൽ എന്നും തലകുത്തി വീണു തളർന്നു പോകാനുള്ള വഴികൾ ആയിരുന്നു ധാരാളം, ചെറുപ്രായത്തിൽ ഒരു കുടുംബത്തെ എടുത്ത് ചുമലിൽ വെയ്ക്കുമ്പോൾ എടുത്ത തീരുമാനം ഇനി പട്ടിണി കിടക്കാൻ വയ്യ എന്നതായിരുന്നു. ആ ഏറ്റെടുക്കൽ ഭാരമായിട്ട്  ഞാൻ ഇന്നുവരെ കരുതിയിട്ടില്ല.


 ജീവിതം ശ്വാസം പിടിച്ചുള്ള ഒരു ഓട്ടമായിരുന്നു, ഇപ്പോൾ ഓർക്കുമ്പോൾ അത് ഞാൻ തന്നെയായിരുന്നോ ആ ദുരിതം മുഴുവൻ സഹിച്ചത് എന്ന് ഭയപ്പാടോടെ തിരിഞ്ഞുനോക്കുന്ന അത്രയും ദുരിതവും കഷ്ടപ്പാടും മാത്രമായിരുന്നു എന്റെ ജീവിതം.


ഇത്രയേറെ ദുരിതത്തിലൂടെ ഞാൻ കടന്നു പോകുമ്പോൾ എന്റെ ക്ലാസിലെ സ്കൂളിലെ അല്ലെങ്കിൽ കോളേജിലെയോ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി ഞാനായിരുന്നു. അവരിൽ ചുരുക്കം ചിലർക്ക് ഒഴിച്ച് ആർക്കും എന്റെ ചരിത്രം അറിയില്ലായിരുന്നു. അതൊരു അഭിനയവും ആയിരുന്നില്ല. ഞാൻ ബൈ ഡിഫോൾട്ട് സന്തോഷം തന്നെയായിരുന്നു. ജീവിത ദുരിതങ്ങൾ മാത്രം പാകപ്പെടുത്തിയ ജന്മം ആയത് കൊണ്ട് കാണുന്ന കുഞ്ഞു സന്തോഷങ്ങൾ എല്ലാം വലുതായാണ് തോന്നാറുള്ളത്. അത് കൊണ്ട് തന്നെ സന്തോഷത്തിന്റെ ഗ്രാഫ് എന്നും ഉയർന്നു നിൽക്കാറുണ്ട്, കൂടെയുള്ളവരെയും സ്നേഹവും സന്തോഷവും കൊണ്ട് മൂടാറുമുണ്ട്. അതും കൂടെയാണ് ഞാൻ.


എന്നൊക്കെയോ കണ്ട സ്വപ്നങ്ങൾ എല്ലാം എത്തിപ്പിടിക്കുമ്പോഴും  ആർഭാടം നിറഞ്ഞ കാര്യങ്ങൾ ഞാൻ സ്നേഹപൂർവ്വം ഒഴിവാക്കും, അതിനുപകരം ചെറിയ കാറും ചെറിയ വീടും ഉണ്ടാക്കി, ബാക്കി പൈസ നല്ലതിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതിനു പൂർണ്ണ ഹൃദയത്തോടെ കൂടെ നിൽക്കുന്ന ഒരാളാണ് കൂടെയുളളത്. അയാളാണ് എന്നെ എല്ലാ സൗകര്യങ്ങളും നിർബന്ധിച്ചു തന്ന് വഷളാക്കുന്നത്. പഴങ്കഥ പറഞ്ഞ് കണ്ണ് നിറയ്ക്കുന്ന കൂട്ടുകാരിക്കൊപ്പം കണ്ണ് നിറയ്ക്കുന്ന ഒരാൾ. എന്റെ കണ്ണൊന്നു നനയിപ്പിക്കുന്ന ആരെയും വെറുക്കുന്ന ഒരാൾ 


ജീവിതത്തിലെ സന്തോഷങ്ങൾ നന്നായി ഞാൻ അനുഭവിച്ചിട്ടില്ലല്ലോ എന്നതുകൊണ്ട് ഈ ലോകത്ത് ഞാൻ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും അനുഭവിക്കട്ടെ എന്ന് ആലോചിച്ച്  സ്നേഹം മാത്രം തരുന്ന, ഒരു ഉപാധികളും ഇല്ലാതെ എന്നെ സ്നേഹിക്കുന്ന എന്റെ ആത്മമിത്രം. 


ജീവിതത്തിൽ എന്നെ തോൽപ്പിക്കാൻ വഴിയിലേറെ കടമ്പകൾ ഉണ്ടായിട്ടും, ഉള്ളിൽ എത്ര കരഞ്ഞാലും തോൽക്കാൻ ആവാത്ത ഒരു മനസ്സും കൊണ്ട് ജീവിക്കുന്നവളാണ് ഞാൻ


ജീവിതം എനിക്ക് ഒരുപാട് നന്മ നിറഞ്ഞ, ഒരു ബന്ധവും ഇല്ലാത്ത മനുഷ്യരുടെ സ്നേഹവും വാത്സല്യവും കരുണയും എല്ലാം അനുഭവിക്കാൻ ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാനും എന്റെ കരുണയ്ക്കു സ്നേഹത്തിനും ബൗണ്ടറികൾ സെറ്റ് ചെയ്യാൻ ഇടയ്ക്കിടയ്ക്ക് മറന്നുപോയി മറ്റുള്ളവർ എന്നെ പറ്റിക്കുകയും ചെയ്യാറുണ്ട്, ചിലപ്പോഴൊക്കെ അവരെന്നെ പറ്റിക്കുന്നത് നോക്കിയിരുന്നു അവർക്ക് ഉപകരിക്കട്ടെ എന്ന് വിചാരിച്ചു ചിരിയോടെ അവരെ നോക്കിയിരിക്കാറുണ്ട്


സ്നേഹത്തിനു മുൻപിൽ തോൽക്കുന്നത് ഒരു സുഖമല്ലേ


അതി ദാരിദ്ര്യം പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഞാൻ വീണ്ടും സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും എത്തി.


എന്നാലും നിറഞ്ഞ അഭിമാനം മാത്രം, എന്നോട് എനിക്ക് അത്രമേൽ ഇഷ്ടം തോന്നാറുണ്ട്, വഴിയിൽ വീണിടത്ത് നിന്നെല്ലാം എണീറ്റ് നിന്ന് മുറിവുകളെ നോക്കി ചിരിച്ച് ആ പെൺകുട്ടി ഇന്നും ഈ 48 വയസ്സ് കഴിഞ്ഞിട്ടും എന്റെ ഉള്ളിൽ അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കുന്നുണ്ട്. അത് പോലെ ആയിരം പേര് ദാരിദ്ര്യം വെടിഞ്ഞു ജീവിതത്തിൽ മുന്നേറട്ടെ . പ്രിവിലേജ്ഡ് ആയവർക്ക് മാത്രം സുന്ദരമായാൽ മതിയോ ഭൂമി .