Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, 16 September 2016

വക്കീലെന്നാല് സിമ്പിളാ, ബട്ട് പവര്‍ഫുള്ളും..



വാടാനപ്പള്ളി എന്റെ നാടാണ്, അതിന്റെയൊരുഅധികാരത്തോടെയാണ് അവിടെ കറങ്ങി നടക്കാറ്‌.ജയ്പൂരിലു വെച്ചുണ്ടാകാറുള്ള അന്യസംസ്ഥാനക്കാരിതോന്നലങ്ങനെ ഇല്ല്യാതായി പോകുന്നത്‌ ഒരു സുഖമാണ്.ഒപ്പം പഠിച്ചവരോ പരിചയക്കാരോ ആണ് ചുറ്റിലും.ഓരോ കറക്കത്തിലും മിനിമം പത്ത്‌ പേരെ എങ്കിലുംകണ്ടുമുട്ടാറുണ്ട്.. പറഞ്ഞാലും തീരാത്ത വിശേഷങ്ങള്എല്ലാവര്‍ക്കും  പറയാനുണ്ടാകാറുണ്ട്..ജയ്‌പൂരിലിരുന്നോര്‍ക്കുമ്പോള്ഏറ്റവും വലിയ നഷ്ടമായി തോന്നാറുള്ളതും സ്നേഹസമ്പന്നതയാണ്.
സെന്ററിലെ പച്ചക്കറി കടയില്‍ നല്ല ഭംഗിയുള്ള കയ്പക്ക കണ്ടാണ് ചാടി കയറിയത്‌. അതും ഞായറാഴ്ച , കട മാത്രമേ തുറന്നിട്ടോള്ളൂ..പച്ചക്കറീ എടുത്ത്‌ തരുന്ന ചേട്ടനെ ആവശ്യമില്ലാത്തതിനെല്ലാം വഴക്ക് പറഞ്ഞ്‌മുതലാളി‘     ഭരിച്ചു കൊണ്ടിരിപ്പുണ്ട്‌. തന്നേക്കാള് താഴ്ന്നുനില്‍ക്കാന്യോഗമുണ്ടായ അയാളോട് മെക്കിട്ട് കയറുന്നതില്‍ അയാള്‍ക്ക് അതീവ രസമുണ്ടെന്ന്‌ മനസ്സിലായി,,അതു കാണുന്നവര്‍ക്കും കൂടി രസമായിരിക്കാം എന്നൊരു തോന്നാലും ശക്തമായുണ്ട്.. ആള്‍ക്കാരെ കാണുമ്പോള്‍ കടുക് പൊട്ടിക്കും പോലെ സ്പീഡ്‌ കൂടുന്നുണ്ട്..പൊതിഞ്ഞെടുക്കുന്ന ചേട്ടനാകാട്ടെ ഇതൊന്നും ഞാനറിയുന്നില്ലന്നതു പോലെ ഏതോ സാങ്കല്പിക ലോകത്താണെന്നും തോന്നിപ്പിച്ചു.
ചേട്ടാ വായ കഴക്കൂലേന്ന്..എന്റെ എല്ലാം സഹിക്കുന്ന അമ്മ പോലും ചോദിച്ചു പോയി, ചോദ്യം അയാള്‍ക്കൊരു പ്രചോദനമായന്നെല്ലാതെ എന്ത് പറയാന്‍..  തൊട്ടപ്പുറത്തെ ബേക്കറിയിലു നിന്നും അപ്പോഴാണ്‍ തമിഴരാ‍യ രണ്ട് വയസ്സത്തി അമ്മൂമ്മമാര്‍ പൈസ കൊടുത്ത്‌ ചായയും സമോസയും വാങ്ങി, ബേക്കറി വരാന്തയിലിരുന്ന് കഴിക്കാന്‍ തുടങ്ങിയത്‌. അവരുടെ പൈസ കൊടുത്തിട്ടും അവര്‍ക്കിരിക്കാനാകാത്ത ഒഴിഞ്ഞ  മേശകളും കസേരകളും കട നിറയെ..…വെറുതെ പറയാം കേരളമെന്നാലു നന്മ പൂക്കുന്നിടമാണെന്ന്..  
പൊടുന്നനേയാണ് യാതൊരു പ്രകോപനവുമില്ലാതെ പച്ചക്കറി മുതലാളി ടീ ആദിവാസികളെ പോടീ അവിടന്ന്..എന്നും അലറി കൊണ്ട്‌ ആ സ്ത്രീകള്‍ക്ക് നേരെ ചാടിയത്‌.കയ്യിലിരിക്കുന്ന വലിയ ഒരു കടചക്ക കൊണ്ടായിരുന്നു അയാള്‍ അവരെ അടിക്കാനാഞ്ഞത്‌. അയാളെ ചാടി കയറീ തടയുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല, അവരെ അയാളുടേ അടിയില്‍ നിന്നും രക്ഷിക്കണമെന്നല്ലാതെഇതെല്ലാം അറിയാതെ ചെയ്ത് പോയതുമാണ്.  അവര് രണ്ട്‌ പേരും സമോസയും ചായയും തറയിലുപേക്ഷിച്ചു ദൂരേക്ക്ഓടി മാറി..അവരോട് അവിടെ വന്നിരിക്കു എന്ന് പറഞ്ഞിട്ടും ഭയത്തോടെ അയാളെ തന്നെ നോക്കി ദൂരെ നിന്നു. ദൈന്യത മാത്രം കൂട്ടുള്ള അശരണരായ വയസ്സര്‍ ഇയാള്‍ക്കെന്ത് ദോഷം ചെയ്തു എന്ന അമ്പരപ്പിലായിരുന്നു അപ്പോള്‍, എന്റെ ധൈര്യശാലിയായ അമ്മയാകട്ടെ കരയാനും ആരംഭിച്ചു.  സകലദേഷ്യത്തോടെ പിന്നെ അയാള്‍ വാളെടുത്തത്‌ എനിക്ക് നേരെ ആയിരുന്നു.വെടി പൊട്ടുന്ന ശബ്ദത്തിലാണയാള്
‘ നീ ആരാടീ ആദിവാസ്യോടെ ---------- ആണോന്ന്‌…
 അപ്പോള്‍ മുതല്‍ അയാള്‍ടെ നല്ല നേരം ആരംഭിച്ചു അയാളുടെ മോശം സ്വഭാവത്തിനു മുന്‍പില് ഒന്നും പറയാതെ കടന്നു പോയവരായിരിക്കും അധികവും, അതാണയാളുടെ ധൈര്യവുമെന്ന്‌ ശരീരഭാഷ വ്യക്തമാക്കുന്നുമുണ്ട്‌. അയാളേക്കാള് തറയാ‍യ ഒരാളോടാണ് അയാളലറിയതെന്ന്, കൂസലില്ലാതെ അയാളെ നോക്കി നില്‍ക്കുന്ന എന്നെ കണ്ടപ്പോഴെ മനസ്സിലായോള്ളു.എന്റെ കണ്ണിലേക്ക് നോക്കാനായാള്‍ക്കാവുന്നില്ലായിരുന്നു..
‘ചേട്ടാ ഞാനിപ്പോ പോയി നിങ്ങള്‍ക്കെതിരെ കേസ്‌ കൊടുക്കും, ജാതി വിളിച്ചാക്ഷേപം, സ്ത്രീപീഡനം തുടങ്ങി എനിക്ക് തോന്നുന്ന എല്ലാ വകുപ്പും ചുമത്തും ട്ടാ..എല്ലാരോടും കളിക്കുന്ന കളി എന്നോട്‌ വേണ്ട.’
‘നീയ്യാരാണ്ടീ വല്ല്യേ വക്കീലാ‘ [ ഒരു ലോഡ്‌ പുച്ഛം കൂടെ)  കാഴ്ചകാരിലെ പരിചയക്കാരനായ് ഓട്ടോ ഡ്രൈവര്‍ അയാളോട്‌ പറഞ്ഞു ‘ അതു ശരിക്കും വക്കീല് തന്നേട്ടാ’
അണിയാനെന്നും മടി കാണിച്ച കുപ്പായമാണ്, എങ്കിലും ആ പഠനത്തിന്റെ വിലയറിയുന്ന അപൂര്‍വ്വ നിമിഷങ്ങളാണത്‌.ഈ ധൈര്യവും അവിടന്ന്‌ ഉറച്ച്‌ കിട്ടിയത്‌ തന്നെ..പൊടുന്നനെ ഞാന്‍ നല്ലൊരു വക്കീലായി മാറി.
‘അതെ ഞാന്‍ വക്കീലന്നെ, ചേട്ടനു ഒരു പണി തരാന്‍ വേണ്ടി ഞാനേത്‌ കോടതീം കേറുംട്ടാ..’
കാറ്റ്‌ പോയ ബലൂണ്‍ പോലെ നില്‍ക്കാണ് ആള്‍..പിന്നെ എനിക്ക് പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാനുള്ള യോഗമായിരുന്നു അയാള്‍ക്ക്..കേസ്‌ കൊടുത്താല്‍ അയാള്‍ക്ക്‌ കിട്ടാന്‍ പോകുന്ന തടവും ഫൈനും സമയ നഷ്ടത്തിന്റെ സങ്കല്പ വിവരണം തന്നെ അയാളുടെ കലിയെ കുറച്ചിരുന്നു.അവസാനം ദയനീയമെങ്കിലും അഹങ്കാരത്തോടെ പറഞ്ഞു
 ‘ വക്കീലാണെങ്കീ വീട്ടീ കൊണ്ടോയി വെക്ക്’ ന്ന്‌.
വക്കീലായത്‌ വീട്ടില് വെക്കാനല്ല ചേട്ടാ , വാ ബോധ്യാക്കി തരാംന്നു കൂടി പറഞ്ഞതോടെ ആളിറങ്ങി പോയി.  കണ്ണുനിറയെ സ്നേഹം നിറച്ച്‌ കുറച്ചാള്‍ക്കാര്‍ ചുറ്റും കൂടി. അയാളെ കൊണ്ട് പൊറുതി മുട്ടിയ ഓട്ടോഡ്രൈവര്‍മാരായിരുന്നു കൂടുതലും.. കടക്കു മുന്‍പില്‍ ഓട്ടോ ഇട്ടന്നും പറഞ്ഞാണെത്ര ആ പീഡനം. കടക്കകത്ത്‌ നിന്ന്‌ പച്ചക്കറി എടുത്ത്‌ കൊടുക്കുന്ന ചേട്ടന്‍ സ്നേഹപൂര്‍വ്വം ചിരിച്ചു.. വാങ്ങിക്കെണ്ടതെല്ലാം വാങ്ങി തിരിച്ച്‌ ആ കടക്ക്‌ മുന്‍പിലെത്തിയപ്പോള്‍ എന്നെ കാണാത്തമട്ടിലിരിപ്പുണ്ട്‌ ആശാന്‍ എന്റെ വാടാനപ്പള്ളിയില്‍ ഞാന്‍ കാര്യം പറഞ്ഞ്‌ അയാളിറങ്ങി പോയ സന്തോഷത്തിലും തന്നേക്കാള്‍ താഴ്ന്നവരോടിങ്ങനെ പെരുമാറുന്നത്‌ മനുഷ്യരിലെ സ്ഥിരം ശീലമാണെന്നത്‌ വേദനയുണ്ടാക്കുന്നു..അതു കൊണ്ടാരും വലുതാകില്ല മറിച്ച്‌ സ്വയം താഴുന്നതേ ഒള്ളുവെന്ന്‌ മനസ്സിലാക്കാത്തെന്തേ ആവോ…

Saturday, 8 August 2015

ആനന്ദത്തിന്റെ അവകാശികള്‍


സാധാരണ എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അതു നമ്മുടെ സംസ്കാരത്തിനു നിരക്കുന്നതല്ല അഥവാ സംസ്കാരസമ്പന്നമായ ഇന്ത്യയാണിത് എന്നൊക്കെ. അതു കേള്‍‌കുമ്പോഴൊക്കെ സഹിക്കാനാകാത്ത ദേഷ്യം വരാറുണ്ട്..

കുറഞ്ഞകാലം മാത്രം ജീവിതപരിചയം ഉള്ള ഒരാളാണ് ഞാന്‍, എന്നിട്ടും ചില അനുഭവങ്ങള്‍ സംസ്കാരത്തിനോടുള്ള ബഹുമാനം ഇല്ലാതാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ കരയിപ്പിച്ചിട്ടൂണ്ട്, അല്ല കരയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.. കാരണം കണ്ട കാഴ്ചകളിലെ ക്രൂരതകള്‍ക്കെല്ലാം കാരണമായി നിലകൊണ്ടിരിക്കുന്നതും മേല്പറഞ്ഞ സംസ്കാര സമ്പന്നതയാണ്.

6 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചിരിക്കുന്നത്, അവള്‍ക്ക് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന സുന്ദരമായ ചുണ്ടും മൂക്കും മരിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. കള്ളുകുടിച്ചെത്തിയ അവളുടെ സ്വന്തം അച്ഛന്‍ കാമഭ്രാന്ത് കയറിയപ്പോള്‍ കടിച്ചു പറിച്ചെടുത്തതാണ്. ജില്ലാ കളക്ടറ് ആരതി രാവും പകലും കാവലേര്‍പ്പെടുത്തി, തെളിവില്ലാതാക്കാനായി അവളെ അച്ഛന്‍ അപായപെടുത്തതിരിക്കാന്‍. കാവലാകേണ്ടിയിരുന്ന അമ്മ തന്നെ അവള്‍ക്ക് പാലും മരുന്നും കൊടുക്കാതെ കൊന്നു കളഞ്ഞു. ഭര്‍ത്താവ് അവരോട് പറഞ്ഞത്രെ കുഞ്ഞുങ്ങളിനിയും ഉണ്ടാകില്ലേ, ഭര്‍ത്താവോ എന്നു. സ്ത്രീകള്‍ ഭര്‍ത്താവിനെ കുറ്റവാളി ആക്കി വിധവയാകുന്നതും സംസ്കാരത്തിനു നിരക്കുന്നതല്ലല്ലോ, ഗര്‍ഭിണിയുടെ വയറിന്റെ ലക്ഷണം നോക്കി അകത്തുള്ളത് പെണ്ണാണെന്ന നിഗമനത്തില്‍ നാടന്‍ രീതിയില്‍ ഗര്‍ഭം ഇല്ലാതാക്കുന്ന നാടണിന്നും ഇന്ത്യ, അപ്പോളൊരു പെണ്‍ഹത്യക്ക് വല്യ പുതുമയൊന്നുമില്ല. 

11 വയസ്സുള്ള പെണ്‍‌രൂപമെത്താത്തൊരു കുഞ്ഞു, അവളുടെ ഗര്‍ഭപാത്രം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അവളെ വീട്ടിലാരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തത് അച്ഛന്റെ അനിയനായിരുന്നു. പിന്നീടമ്മ മജിസ്ട്രേട്ടിനു മൊഴി നല്‍കി, വീടിനു മുകളില്‍ നിന്നും മറിഞ്ഞു വീണതാണെന്നു. അതിലും നിസ്സംഗതയോടെ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചു പെണ്‍കുട്ടികള്‍ ഇതൊക്കെ സഹിക്കാന്‍ പഠിക്കണമെന്ന്. സ്ത്രീകളെപ്പോഴും ക്ഷമയുടെ പര്യായമായിരികുന്നതല്ലേ  നമ്മുടെ സംസ്കാരം.

ഗ്രാമങ്ങളിലെ ദളിതര്‍ക്കാവട്ടെ വെള്ളമില്ല, വെളിച്ചമില്ല, വിദ്യാഭ്യാസവുമില്ല. അതൊക്കെ നിഷേധിച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിക്കാരാണ്, അവരുടെ അടിമകളായി കഴിയുന്ന ദളിതര്‍ ഇല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സൌകര്യങ്ങളും നടക്കില്ല. പ്രധാന സിറ്റികള്‍ വിട്ട് കഴിഞ്ഞാല്‍ എല്ലാ ചായക്കടകളിലും ദളിത് ഗ്ലാസ്സുകള്‍ കാണാം.( പ്രധാനമന്ത്രിയുടെ നാട് ഇക്കാര്യത്തിലൊട്ടും പിറകിലല്ല) ദളിതനു ചായ വേണമെങ്കില്‍ മതിലിരിക്കുന്ന ചായഗ്ലാസ്സ് എടുത്ത് വന്നാല്‍ ഗ്ലാസ്സില്‍ തൊടാതെ ചായ ഒഴിച്ചു കൊടുക്കും, ആ ഗ്ലാസ്സ് പ്രത്യേകം വെച്ചിട്ടുള്ള വെള്ളത്തില്‍ കഴുകി പുറം മതിലില്‍ കമിഴ്ത്തി വെക്കണം.

ഒരിക്കല്‍ സഫായിവാലകള്‍ വന്നപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിക്കാനവരെ വിളിച്ചു. ഒട്ടിയ വയറും അഴുക്കു പുരണ്ട് ചിരിയുമായി  വെറും നിലത്ത് കുട്ടിപട്ടാളം നിരന്നിരുന്നു. വിളമ്പാന്‍ പാത്രം കൊണ്ട് വന്നപ്പോള്‍ വെറും നിലത്ത് വിളമ്പാനായിരുന്നു അവര്‍ പറഞ്ഞത്. ഇല്ലെന്ന് വാശി പിടിച്ചപ്പോള്‍ ഭക്ഷണത്തിനോടുള്ള കൊതി കൊണ്ടായിരിക്കണം പൂക്കളുള്ള പ്ലേറ്റില്‍ കഴിക്കാമെന്ന് സമ്മതിച്ചത്. സെക്കന്റുകള്‍ കൊണ്ട്, ശ്വാസം മുട്ടലോടെ കഴിച്ചു തീര്‍ത്ത് ആ പ്ലേറ്റും കൊണ്ടാണവര്‍ പോയത്. അതിലിനി ഞങ്ങള്‍ കഴിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമെന്നാണത്രെ വിശ്വാസം.

പട്ടണത്തിന്റെ നടുവിലൂടെ വരുന്ന വര്‍ണ്ണങ്ങളില്‍ കുളിച്ച ബരാത്തിലേക്ക് എത്തി നോക്കാതിരിക്കാന്‍ കഴിയില്ല, അത്രക്ക് സിനിമാറ്റിക്ക് ആണ് വിവാഹങ്ങള്‍, ഈയിടെ കണ്ട വരനു കൂടിയാല്‍ 7 വയസ്സുവരും , വധു ചെറിയകുഞ്ഞ് കല്യാണപല്ലക്കില്‍ തളര്‍ന്നുറങ്ങുന്നു.നിയമം വഴി നിരോധിക്കപെട്ടിട്ടും ആയിരകണക്കിനു ബാലവിവാഹങ്ങളാണ് നടക്കുന്നതിന്ത്യയില്‍.

പര്‍ദ്ദാ സമ്പ്രദായ പ്രകാരം ജീവിക്കുന്ന ഒരു സ്ത്രീയെ അബദ്ധവശാല്‍ പുറത്തുള്ള ഒരാള്‍ കണ്ടു. അന്നു തന്നെ ആ സ്ത്രീയെ ജാതിയില്‍ നിന്നു പുറത്താക്കി, അവള്‍ പിന്നീട് മറ്റൊരു ജാതിക്കാരുടെ വേശ്യയായി മാറി.
കുഞ്ഞുങ്ങള്‍ മുതല്‍ ഹിജഡകള്‍ വരെ ലൈഗികപീഡനത്തിനിരയാകുന്നു, എന്തിനേറേ അഴുക്കു കൊണ്ട് നാറുന്ന ഭ്രാന്തിയെ പോലും വെറുതെ വിടില്ല.കൂട്ടബലാത്സംഗം ഒരു ശിക്ഷയായി നടപ്പിലാക്കുന്ന ഗ്രാമങ്ങള്‍ ധാരാളമുണ്ടിപ്പോഴും. അഭിമാനം രക്ഷിക്കാന്‍‌ കൊല, എന്തിനും ഏതിനും ലൈഗിംകപീഡനം ഒരു പരിഹാരമായി കാണുന്ന അതു നടപ്പിലാക്കാന്‍ സദാ തയ്യാറുള്ള പുരുഷലിംഗങ്ങളുള്ള നാടാണിത്.

ഇത് കെട്ടുകഥകളല്ല, കണ്ട കാഴ്ചകളാണ്, ഇന്നാട്ടിലെ കൂടുതല്‍ ജനങ്ങളും ഈയവസ്ഥയിലാണ്. ഇത്തരത്തില്‍ പരമകഷ്ടമായ വ്യവ്സ്ഥിതിയുടെ ജനത പറയും ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗപ്രേമികളുമൊക്കെ അവരുടേ സമ്പന്നമായ സംസ്കാരത്തിനു യോജിക്കാനാവാത്തതാണെന്നു. അവരും മനുഷ്യരാണ്, അവരെ കുറ്റവാളികളാക്കുന്നത് നമ്മുടെ (മജോറിറ്റിയുടെ) വ്യവസ്ഥാപിത താല്പര്യങ്ങളാണ്.ജീവിച്ചിരിക്കാന്‍ കൊതിയുണ്ടായിട്ടും നിവൃത്തിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരാണവര്‍. ജീവിക്കാനുതകാത്ത സംബ്രദായങ്ങളേക്കാള്‍, ജീവനെടുക്കാത്ത , കരുണയുള്ള സംബ്രദായങ്ങളല്ലേ നല്ലത്? അവരെ അംഗീകരിക്കുമ്പോഴല്ലേ നമ്മള്‍ സംസ്കാരസ്മ്പന്നരാകുക.
 ഈ ഭൂമിയില്‍ ഓരോരുത്തരും ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കാനാണ്. ഒരാളുടെ ആനന്ദത്തിന്റെ അതിര്‍ വരമ്പ് മറ്റൊരാളിന്റെ മൂക്കുനോവിക്കാത്ത അത്രയും അകലെയുമായിരിക്കണം . ഈ ചെറിയ നിയമം മാത്രമേ വേണ്ടു സംസ്കാര സമ്പന്നരായി ഈ ഭൂമിയില്‍ ജീവിക്കാന്‍. എന്നിട്ടും എത്ര മാത്രം സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയാണ് നാം കൊണ്ട് നടക്കുന്നതു.ഭൂമിയിലെ ഓരോ ജീവനും ആനന്ദിക്കട്ടെ, ആരും പിടിച്ചു വെക്കാതെ തന്നെ…

Wednesday, 23 July 2014

കാലുകള്‍ കഥ പറയുന്ന കാലം…


കുറച്ച്‌ കാലങ്ങളായി ഞാന്‍ മനുഷ്യരെ കാണുന്നതു കാലുകളും, നടത്തങ്ങളുമായി മാത്രമാണ്. ഹീല്‍‌സിട്ട് ഞാന്‍ ഭൂമിയിലല്ലാ എന്ന മട്ടില്‍ വരുന്ന പെണ്‍‌കുട്ടികള്‍, ഉറച്ച കാല്‍‌വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍, പിച്ച വെക്കുന്ന പിഞ്ചു കുട്ടികള്‍, തട്ടി തടഞ്ഞും പ്രയാസപ്പെട്ടും നടന്നു വരുന്ന വയസ്സായവര്‍, വയസ്സായി വരികയാണെന്നു ഭാവിച്ചു വരുന്ന തളര്‍ച്ച ബാധിച്ചു തുടങ്ങിയ കാലുകള്‍, സ്റ്റേജില്‍ ഭ്രാന്തന്‍ സ്റ്റെപ്പുകളോടെ കാലുകളാണെന്റെ എല്ലാമെന്നു പറയുന്ന ഡാന്‍സുകാര്‍, മസിലുകള്‍ ഡാന്‍സു ചെയ്യുന്ന സ്പോര്‍ട്ട്സ് കാലുകള്‍, അങ്ങിനെ അങ്ങിനെ ഒരു പാട്‌ കാലുകള്‍, അതിനെയെല്ലാം അസൂയയോടെയാണ് ഞാന്‍ നോക്കാറ്‌, വികലാംഗകരായ കാലുകളെയും നടത്തങ്ങളെയും ഞാന്‍ കരുണയോടെ ശ്രദ്ധിക്കാറുണ്ട്, അതിലും കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കാറ് ചിരിക്കുന്ന മുഖത്തോടെ ആത്മവിശ്വാസകുറവോടെ തനിക്കു നടക്കാന്‍ ബുദ്ധിമുട്ടുട്ടുണ്ടെന്ന്‌ മറ്റാരും അറിയാതെ സൂക്ഷിച്ച്‌ നടക്കുന്ന ചെറുപ്പക്കാരെ തന്നെയാണ്.  


2003 വരെ ഞാന്‍  നടത്തകളെയോ കാലുകളേയോ ചെരിപ്പുകളേയോ ശ്രദ്ധിച്ചിരുന്നില്ല. കാടുകളും മലകളും കയറി ഇറങ്ങി ചെറുപ്പത്തിനെ ആഘോഷിക്കുമ്പോഴാണ് നട്ടെല്ലില്‍ ഒരിടത്തൊരു ചെറുവേദനയായി ബുദ്ധിമുട്ടുകള്‍ തലനീട്ടിയത്,കുമ്പിട്ടു നിവരാനുള്ള ചില പ്രയാസങ്ങള്‍, നടക്കുമ്പോള്‍ തണ്ടെലിനു(നടുവിനു)ള്ള പിടുത്തങ്ങള്‍, കാലു വേദന, കൈവേദന ഒക്കെ സാധാരണമായപ്പോള്‍ തൃശ്ശൂരിലെ തിരക്കിസ്റ്റായ ഓര്ത്തോ ഡോക്ടറെ കണ്ടത്. പിന്നില് നീണ്ട നിരയിലിരിക്കുന്ന രോഗികളെ തീര്‍ക്കുന്ന തിരക്കിലാണാ ഡോക്ടര്‍, മുന്പിലെത്തുന്ന രോഗിയെ കേള്‍ക്കാനേ സമയമില്ല. എല്ലാ രോഗികള്‍ക്കും സേവനം ലഭ്യമാക്കലിനേക്കാള്‍, അതി ല്‍ ബിസിനസ്സിന്റെ സാധ്യതകളാണ് കൂടുതലയാള്‍ കാണുന്നതെന്നു തോന്നിപ്പോയി..നട്ടെല്ലു കാണിക്കാന്‍ ഉടുപ്പിട്ടാണോ ഡോക്ടര്‍ക്കു മുന്പില് നിലക്കുന്നതെന്ന” അലര്‍ച്ചയോടെയായിരുന്നു അയാള്‍ എന്റെടുത്തേക്കെത്തിയത്.  ,അതു കേട്ടതിന്റെ നടുക്കത്തിനൊപ്പം സ്വയം മാത്രം കണ്ടിട്ടുള്ള നഗ്നത അയാള്‍ക്ക് മുന്‍പില്‍ പ്രദര്‍ശന വസ്തുവാക്കി. കേട്ടു നിന്ന നേഴ്സ് സഹതാപത്തോടെ ഊരിയിട്ടും കിട്ടാത്തവ ഊരിയെടുക്കാന്‍ സഹായിച്ചു, അയാളുടെ അക്ഷമയും, ദേഷ്യവും ആ സമയത്ത്‌ കൂടുതല്‍ വെപ്രാളത്തിലേക്കാണ് ഞങ്ങളെ നയിച്ചത്‌. പരിശോധന കഴിഞ്ഞപ്പോള്‍ കൂടി വന്ന വേദനയേക്കാളും എന്റെ കണ്ണുനനയിപ്പിച്ചത് അയാളുടെ മനുഷ്യത്വമില്ല്യായ്മയായിരുന്നു.    കഴിവുള്ള ഡോക്ടര്‍മാര്‍ എന്നാല്‍ മനുഷ്യത്തവില്ലാത്തവര്‍ എന്നാണെങ്കില്‍ തീര്‍ച്ചയായും അവരെ മനുഷ്യത്തം ഉണ്ടാകാനുള്ള കോഴ്സിനുകൂടി പറഞ്ഞയച്ചിട്ടേ ചികിത്സക്ക് ഇറക്കാവു എന്ന് അന്നു തോന്നിയിരുന്നു.                                                                                                                                                          സ്കാനിങ്ങും ടെസ്റ്റകളും കഴിഞ്ഞ്‌ ചികിത്സ നിശ്ചയിച്ചു. കുറേ അധികം പെയിന്‍ കില്ലറുകള്‍, നട്ടെല്ലിനു 12 ദിവസം ഇഞ്ചക്ഷന്‍, വെയിറ്റിട്ട് കുറച്ചു നാള്‍ കട്ടിലില്‍, ഒരു വര്‍ഷത്തെ വിശ്രമം.പിന്നീട് സെക്കന്റും തേര്‍ഡും ഫോര്‍ത്തും അഭിപ്രായമെടുക്കാനായി പല ഡോക്ടര്‍മാരെയും കണ്ടു..വെജിറ്റബിള്‍ പോലെ ജീവിക്കു, പെയിന്‍ കില്ലറും കഴിക്കു കുറേ കാലം പോകാം എന്നു പറഞ്ഞവരും നേരത്തേ പറഞ്ഞ ചികിത്സാ വിധിയും മാത്രമേ അലോപ്പതിക്കാര്‍ക്കൊള്ളൂ..പിന്നെ മരുന്നുകള്‍ ഇഞ്ചെക്ഷനുകള്‍, എന്നിട്ടും നിന്നെം കൊണ്ടേ പോകു എന്ന മട്ടില്‍ വേദനകള്‍ എന്നെ പിന്തുടര്‍ന്നു. വിശ്രമിച്ചുള്ള ചികിത്സ, നടക്കാ സ്വപ്നമാണ്, വീട്ടിലെ കാര്യങ്ങള്‍ക്കും, എന്തിനു മരുന്നു മേടിക്കാനുള്ള പൈസക്കും ജോലി തന്നെ ശരണം
പിന്നെയാരോ പറഞ്ഞതു കേട്ട്‌ ആയുര്‍വേദം ചെയ്തു, വേദനകള്‍ വിഴുങ്ങിയ, ഉറക്കമില്ല്യാത്ത രാത്രികള്‍ തന്നെ ഫലം. വയ്യാ എന്നു പറഞ്ഞു ശീലമില്ലാത്ത നാവു വളച്ച്‌ ചിരിച്ചു കൊണ്ട് പറഞ്ഞു 'എനിക്കു വയ്യാ', കേട്ടു നിന്ന കൂടെ ജോലി ചെയ്യുന്നവരടക്കം ചിരിച്ചു,
'എന്താ അസുഖം?
'തണ്ടലു(നടുവിനു) വേദന',
'ഇപ്രായത്തിലോ? കണ്ടാലും പറയും'..

സത്യമാണ് ആരെയും കുറ്റം പറയാനാകില്ല. പ്രത്യേകിച്ചൊരു രോഗലക്ഷണവും ഇല്ല, അറ്റന്‍ഷന്‍ സീക്കിങ്ങിനു വേണ്ടി ചില മനോരോഗികള്‍ കാണിക്കുന്ന തരം ഫേഷ്യല്‍ എക്സ്പ്രെഷന്‍, നടത്തത്തിനു മടിയുടെ ഒരു വേഗതകുറവ്‌ അത്ര തന്നെ..  അങ്ങിനെ വേണമെങ്കിലും ഈ ലക്ഷണങ്ങളെ കാണാം, അതാണ് കൂടുതല്‍ ആള്‍ക്കാര്‍ക്കും ഇഷ്ടവും.. 
                        
  വലതു കയ്യും, വലതു കാലും 70% ത്തോളം പണി മുടക്കി തുടങ്ങിയിരുന്നു. മുടി ചീകാനോ, പേന പിടിക്കാനോ ആകാത്തവിധം കയ്യും, . വലിച്ചു കൊണ്ടുപോകും  വിധത്തില്‍ ഭാരമായി വലതു കാലും തൂങ്ങി കിടന്നു. മുഴുവന്‍ ഭാരവും ഇടത് ഭാഗത്തു കൊടുത്തായി നടത്തം, ആ ഭാരം തൂങ്ങി ഇടത്തു ഭാഗം മുഴുവന്‍ നീരു വന്നു വീര്‍ത്തു.ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ബാല്യത്തിലെ വാശിയില്‍ നിന്നും ആരെങ്കിലും നീട്ടുന്ന ആശ്രയത്തിനു കാത്തു നിലക്കേണ്ടി വരുന്ന നിസ്സഹായതയിലേക്ക് ജീവിതം കൂപ്പു കുത്തി.                                                                                                ഇന്നും ഓര്‍മ്മയിലുണ്ട് ഒരു മീറ്റിങ്ങിന്റെ മിനുട്സ് എഴുതാന്‍ ആവശ്യപെട്ടപ്പോള്‍ 'കൈ വേദനയാ സാര്‍ എഴുതാന്‍ വയ്യെന്ന' എന്റെ മറുപടിക്കു അഹങ്കാരി എന്ന മട്ടിലുള്ള നോട്ടവും, തുടര്‍ന്ന്‌ ഇത്ര മടി പാടില്ലന്ന സഹപ്രവര്‍ത്തകരുടെ ഉപദേശവും കിട്ടിയത്‌.


 ഒരുപാട്‌ അലച്ചിലുകള്‍ക്കൊടുവിലാണ് തിരുനാവായയിലെ പാരമ്പര്യ തിരുമ്മു ചികത്സാ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്‌.വൈദ്യന്‍ കൈനാഡി പിടിച്ച്‌ വേദനയുള്ള എല്ലാ ജോയിന്റുകളും തൊട്ട്‌ ചോദിച്ചു ‘ഇവിടെയൊക്കെ അല്ലേ വേദനയുള്ളത്‌? എനിക്ക്‌ തിരിച്ചറിയാന്‍ സാധിക്കാത്ത അത്രയും ഇടങ്ങളില്‍, ഓരോ ദിവസവും പല തരത്തിലും,രൂപത്തിലും ആണ് വേദനകള്‍ പിടികൂടാറ്‌. അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തെത്തി എല്ലാ വേദനകളേകുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ഏതെങ്കിലും ഒരു വേദന പറയൂ എന്നാകും മറുപടി, അവസാനം വേദനയുള്ളടത്തെല്ലാം പുരട്ടാന്‍ ഒരു ഓയില്‍മെന്റും എഴുതി തരും,ഒരു ഓയില്‍മെന്റ് ഒരു ദിവസത്തിനു തികയാത്ത അവസ്ഥയാണെന്നുള്ളതായിരുന്നു സത്യം. ആ ഗതികേടിനെയായിരുന്നു ആ വൈദ്യന്‍ ആദ്യം തീര്‍ത്തുതന്നത്‌, ആശ്വാസത്തോടെ കാര്യങ്ങള്‍ പറയാന്‍ അതു മൂലം സാധിച്ചു

'കുറച്ചുകാലം ചികത്സ വേണ്ടിവരും, ഉഴിച്ചില്‍, കിഴി , കടിവസ്തി ഒക്കെ വേണം. ചികത്സ കഴിഞ്ഞാലും വിവാഹം, പ്രസവം ഒക്കെ കുറച്ച് കാലത്തേക്ക് മാറ്റിവെക്കേണ്ടി വരും..പ്രസവം ഏതു കാലത്തായാലും ബുദ്ധിമുട്ടാകും...എന്താ തയ്യാറാണോ?                                                                  'എനിക്കൊന്നുറങ്ങണം , പരസഹായമില്ലാതെ നടക്കണം' എന്ന ലളിതമായ രണ്ടാവശ്യങ്ങളുമായി എത്തിയ എനിക്കെന്തു തടസ്സം  ഒരു മാസവും 21 നീണ്ടു നിന്ന ചികിത്സക്കു തുടക്കം കുറിച്ചു.                                                                                        നട്ടെല്ലിനു കേടു വന്ന കല്യാണപ്രായമായ മകളെ നാട്ടുകാരും വീട്ടുകാരും അറിയാതെ ചികിത്സിക്കുക എന്ന അമ്മയുടെ ഉദ്യമത്തിനു മുന്‍പില്‍ സഹായത്തിനു ഹോംനേഴ്സിനെ വെക്കുക മാത്രമേ എനിക്കു നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ... അമ്മ എനിക്കു കല്ല്യാണ ആലോചനകള്‍ മുടങ്ങാതിരിക്കാനായും, രോഗവിവരം ആരുമറിയാതിരിക്കാനുമായി വീട്ടിലിരുന്നും സകല അമ്പലങ്ങളിലും, ജ്യോതിഷികളുടേയും അടുത്തു പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു പോന്നു.  ഹോംനേഴ്സിനെ അന്വേഷിച്ചിരുന്ന  ദിവസങ്ങളില്‍ മനസ്സില്‍ നൂറുപ്രധിഷേധങ്ങളായിരുന്നു. കേരളത്തിലെ വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ഇമ്മാതിരി അസുഖങ്ങള്‍ വരാന്‍ പാടില്ലേ, അഥവാ വന്നാല്‍ തന്നെ വീട്ടില്‍ നിന്നുള്ള ഇത്തരം സേവനങ്ങള്‍ ലഭ്യമാകില്ലേ…ഇല്ല എന്നു തന്നെയായിരുന്നു ഉത്തരം, എനിക്കും ഹോം നേഴ്സിനെ തന്നെ നിര്‍ത്തേണ്ടി വന്നു.ചെറിയ അനിയന്‍ ഹോംനേഴ്സ് വരും വരെ എനിക്കു തുണയായി ആറു ദിവസം കൂട്ടു നിന്നു. അതു തന്നെ വലിയ കാര്യമായിരുന്നു.

                                                                                                                            നിറഞ്ഞ അനാഥത്തത്തില്‍ കൂട്ടു വന്ന വൃദ്ധയായ ട്രീസചേച്ചി എന്റെ ഇടം കൈകൊണ്ട് കോരി വായിലേക്കെത്താത്ത സ്പൂണ്‍ സ്നേഹപൂര്‍വ്വം വായിലടുപ്പിച്ചു തന്നു, സ്റ്റൂളീലിരുത്തി വൃത്തിയായി കുളിക്കാന്‍ പാകത്തിനു വെള്ളം കോരിയൊഴിച്ചു തന്നു, കൈപിടിച്ച് വലതു ഭാഗം താങ്ങി നടത്തി ഉഴിച്ചില്‍ മുറിയില്‍ കിടത്തി തന്നു, ഇടക്കിടെ താഴ്ന്നു പോകുന്ന ബിപിയുടെ അബോധാവസ്ഥയില്‍ ഞാന്‍ അവരെ നോക്കി ‘അമ്മേ; എന്നു വിളിച്ചു കരഞ്ഞിരുന്നെത്രെ.കഴുത്തൊപ്പം വെട്ടിയ മുടി വേഗം വളരട്ടെ എന്നും പറഞ്ഞ്‌ തല നിറച്ചും എണ്ണ തേച്ച്‌ മസ്സാജ്ജു ചെയ്തു തന്നു,മസ്സാജിന്റെ സുഖത്തില്‍ കണ്ണടയുമ്പോള്‍ ഉഴിച്ചില്‍ക്കാരി സല്‍മാത്ത ഭീഷണിപ്പെടുത്തും 'പകലുറങ്ങല്ലേ' 


രാത്രികളിലെല്ലാം കുഞ്ഞുകുട്ടിക്കെന്നവണ്ണം ട്രീസച്ചേച്ചി കേട്ടതും കേള്‍ക്കാത്തതുമായ മുത്തശ്ശി കഥകള്‍ പറഞ്ഞു തരുമായിരുന്നു. അത്‌ കേട്ട്‌ കേട്ടായിരുന്നു ചിലപ്പോള്‍ ബോറടിച്ചും, ബോറടിക്കാതെയും ഉറങ്ങാറ്‌. ആ കഥകള്‍ വലിയ ആശ്വാസം തന്നെയായിരുന്നു. 




പിന്നെ പ്രിയം എന്റെ നോക്കിയയുടെ കുട്ടി ഫോണിനോടായിരുന്നു. അതിനെ ഞാന്‍ പ്രാണനോളം സ്നേഹിച്ചു, അതിലായിരുന്നു എന്നില്‍ ഊര്‍ജ്ജം നിറക്കുന്ന സ്നേഹവിളികള്‍ വന്നിരുന്നത്‌. ഇടക്കിടെ തിരക്കിട്ട്‌ പൊതിച്ചോറുമായി അമ്മ വരും, പിന്നെ വിരലില്‍ എണ്ണാവുന്ന ചില സുഹൃത്തുക്കള്‍ ,അല്ലെങ്കിലും നമ്മള്‍ ഒറ്റപ്പെടുമ്പോഴാണ് നമ്മുടെ ശരിയായ സുഹൃത്തുക്കളെ തിരിച്ചറിയുക.  അവര്‍ പോയി കഴിഞ്ഞാല്‍ പിന്നെയും ശൂന്യമാകുന്ന ദിനങ്ങള്‍. അടുത്ത മുറിയിലുണ്ടായിരുന്ന ബ്രയിന്‍ ട്യൂമറുകരാനായ സനുവെന്ന 10 വയസ്സുകാരനായിരുന്നു ഒരാശ്രയം തുടക്കത്തില്‍, ഒരു ദിവസം പൊടുന്നനെ അവന്‍ മരിച്ചു പോയി, ആ ദിവസങ്ങള്‍ ഓര്‍ക്കാനിപ്പോഴും വയ്യ.                                                                     കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈകാലുകളുടെ ഭാരം കുറഞ്ഞു വന്നു ഒപ്പം വേദനകളും, ചികിത്സ പുരോഗമിക്കുംതോറും ആത്മവിശ്വാസം കൂട്ടുന്ന തരത്തിലായിരുന്നു വേദനകളുടെ കുറവ്‌, തിരിച്ചു പോരുമ്പോള്‍ ആരുടെയും കൈപിടിക്കാതെ വേദനിക്കാതെ ആയിരുന്നു ഞാന്‍ നടന്നത്‌.ഡോക്ടര്‍ പറഞ്ഞത്രയും വിശ്രമം കഴിഞ്ഞപ്പോള്‍ സ്ഥിതി നേരെ തിരിച്ചും ആയി അവസ്ഥ. ശരീരം വെറുതെ കിടന്നും ഇരുന്നും മടിച്ചിയായിരിക്കുന്നു, അതു പാകപെടുത്തി എടുക്കല്‍ അതിലും വേദനാജനകമായിരുന്നു. ഒരു സാധാരണ നടത്തം പോലും ഓരോഭാഗത്തേയും വേദനിപ്പിച്ചു. സുഖചികിത്സക്കു പോയ ആള്‍ക്കെന്ത് അസ്വസ്ഥത എന്ന മട്ടിലാണ് ഭൂരിഭാഗം ആള്‍ക്കാരും കരുതുന്നത്‌. അതു മടിയായും, വെറുതെ ഇരുന്നു കാശു മേടിക്കുന്ന ആളായും കരുതാന്‍ വഴിയൊരുക്കി, ചിലരുടെ അസ്വാരസ്യങ്ങള്‍ ജോലി ഉപേക്ഷിച്ചു കൂടെ എന്ന ചോദ്യമായി തെളിഞ്ഞും ഒളിഞ്ഞും കേള്‍ക്കേണ്ടി വന്നു. എക്സര്‍സൈസ് ചെയ്യാതിരുന്ന ഒരാള്‍ ചെയ്തു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന തരം അസ്വസ്ഥത മാത്രമാണെന്നു ചിലരോട് പറയുകയും ചെയ്തു. അന്നതിനെ മറികടക്കാനും ഉത്തരം പറയാനും പാകത്തിനു ആത്മവിശ്വാസം നിറഞ്ഞ ഒരു ശക്തി എനിക്കു ചികിത്സയിലൂടെ കിട്ടിയിരുന്നു
   പക്ഷെ ആ അത്മവിശ്വാസം അധിക കാലം നിലനിന്നില്ല, അപ്പോഴേക്കും ഒരു പുതിയ പ്രശ്നം തലപൊക്കി. ചെറിയ കല്ലില്‍ തട്ടിയാല്‍ പോലും ഞാന്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി, കല്ല് എന്നു പറഞ്ഞാല്‍ ഒരു കുഞ്ഞു പൊട്ടോളം വലുപ്പമായാലും മതി. കണ്ട് നിലക്കുന്നവരെല്ലാം ചിരിക്കും, ഞാനും കൂടെ ചിരിക്കും, ഇതു പതിവായപ്പോള്‍ എന്റെ ചിരിയണഞ്ഞു, ഒപ്പം ആത്മവിശ്വാസവും.                                                                         ഫ്ലാറ്റായ ചെരിപ്പില്‍ നിന്നും തെന്നി വീഴുക, കയറ്റം കയറുമ്പോല്‍ പിന്നോക്കം മറിഞ്ഞു വീഴുക. ഒരല്പം മിനുസമുള്ള ഏതു സ്ഥലത്തും വീഴുക എന്നു തുടങ്ങി നടക്കാന്‍ തന്നെ ധൈര്യമില്ല്യാത്ത രീതിയിലേക്കു ഞാന്‍ മാറി. അലോപ്പതിക്കാരും, ആയുര്‍വേദക്കാരും പറഞ്ഞു ഒരു കുഴപ്പവുമില്ല ഇപ്പോഴെന്ന്‌.അതു 2008 വരെ തുടര്‍ന്നു.                                                                               ഒരിക്കള്‍ അടുത്ത സുഹൃത്തായ മൈത്രിയോട് കാര്യം പറഞ്ഞു, അദ്ദേഹമാണ് വയനാട്ടിലുള്ള മറ്റൊരു വൈദ്യരെ പരിചയപെടുത്തിയത്‌.അദ്ദേഹം പറഞ്ഞത്‌ ചികിത്സകളുടെ സൈഡ് എഫക്ട് ആണ്, എന്റെ മസിലികള്‍, പ്രത്യേകിച്ച് നടുമ്പുറത്തേത്‌ സ്റ്റിഫ്‌ ആയിപ്പോയതു കൊണ്ടാണീ വീഴ്ചകള്‍ എന്നു. 2 മാസം അദ്ദേഹത്തിന്റെ വക ചികിത്സ, അതിനേയും തോല്‍പ്പിച്ചു. ആത്മവിശ്വാസത്തോടെ, നടക്കാനാരംഭിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം, ഒരു പക്ഷെ ഞാന്‍ കുട്ടിക്കാലത്തു പിച്ചവെച്ചതിലും ആഹ്ലാദിച്ചിട്ടുണ്ടെന്നു തോന്നി...




ചില്ലറ ബുദ്ധിമുട്ടുകള്‍ ബാക്കിയായെങ്കിലും പരസഹായമില്ല്യാത്ത ഈ യാത്ര സന്തോഷം തന്നെ..എന്നാലും ചിലപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍, ഉറക്കമില്ലാത്ത ചില രാത്രികളില്‍, ചില യാത്രകള്‍ കാണുമ്പോള്‍ ആലോചിക്കും.. സ്വപ്നത്തിലോ മറ്റോ ആയിരുന്നോ ഞാന്‍  എന്നൊരു പെണ്‍കുട്ടി ഒരു ബാക്ക്പാക്കും തൂക്കി, കേരളത്തിലെ കാടായ കാടെല്ലാം കയറി ഇറങ്ങിയത്‌?? ആദിവാസി ഊരുകള്‍ തേടി കിലോമീറ്ററുകളോളം നടന്നിരുന്നത്‌, അതു നടന്നതു തന്നെയായിരുന്നോ? ഇനി അങ്ങനെ വീണ്ടുമൊരു യാത്ര സാധിക്കുമോ?? ആശങ്കയോടെയാണെങ്കിലും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, അങ്ങനെ ഒരു കാലം എനിക്കിനിയും ബാക്കി ഉണ്ടെന്നു....കാരണം എന്റെ കൈതുമ്പിലൊരു കുഞ്ഞു കയ്യുണ്ട് കിട്ടാന്‍ വലിയ പ്രയാസമായിരിക്കും എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്, അതോ ഒട്ടും പ്രയാസപ്പെടുത്താതെ കടന്നുവന്നതും…

Sunday, 15 April 2012

ജാതിയിലുള്ളത്

ജാതിയില്‍ വിശ്വാസമുണ്ടോ എന്ന് കേരളത്തിലെ ആരോടെങ്കിലും ചോദിച്ചാല്‍ ആള്‍ക്കാര്‍ പറയുന്ന മറുപടി വളരെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇല്ല എന്ന് തന്നെയായിരിക്കും മറുപടി, സ്വന്തം ജാതിയില്‍ പെടാത്ത ഒരാളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയായിരിക്കും ഭൂരിപക്ഷവും പറയുക. എന്നാല്‍ രാജസ്ഥാനികള്‍ ഇക്കാര്യത്തില്‍ കുറെ കൂടി മാന്യത കാണിക്കാറുണ്ട്. ജാതിയില്‍ അടിയുറച്ച വിശ്വാസവും അതു എവിടെയും തുറന്ന് പറയാനുള്ളാ ചങ്കൂറ്റവും ഇവര്‍ക്കുണ്ട്..മലയാളികള്‍ അതിനെ വിവരകുറവെന്നും പറഞ്ഞുകളിയാക്കാറുണ്ടെങ്കിലും.

ഈയിടെ മലയാളം ചാനലുകളില്‍ കൂടെ കൂടെ കമ്മ്യൂണിറ്റി മാട്രിമോണിയുടെ പരസ്യം കാണാറുണ്ട്.സത്യത്തില്‍ നമ്മുടെ നാട്ടിലെ ജാതിയുടെ രാഷ്ട്രീയം ശരിയാംവണ്ണം മനസ്സിലാക്കിയത് അവരാണെന്നു പറയാം. ഒരേ ജാതിയിലുള്ളവര്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ ഓര്‍മ്മിപ്പിക്കാന്‍ അവരും നമ്മുടെ കൂടെ ഉണ്ട്.

രാജസ്ഥാനില്‍ താമസിക്കുകയും , ഇവിടത്തെ ആളുകളെ അടുത്തറിയുകയും ചെയ്ത അവസരങ്ങളിലെല്ലാം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ജാതിയുടെ എല്ലാ തരത്തിലുള്ള ഇടപെടലുകളും കണ്ടിട്ടുണ്ട്.ജാതി തന്നെയാണ് ജീവിതമെന്ന് ഇവര്‍ എപ്പോഴും, എവിടെയും ആവര്‍ത്തിച്ച് പറയുകയും ചെയ്യും. ഇവിടെ ജാതിയെ നമ്മുക്കു കണ്ടും തൊട്ടും അറിയാം. കേരളത്തില്‍ ജാതിയെ കാണാനും, തൊടാനും സാധിക്കില്ല, പക്ഷേ പൊള്ളി അറിയാറുണ്ട്.

രാജസ്ഥാനില്‍ ഓരോ കോളേജിനോടും ചേര്‍ന്ന് അവരവരുടെ ജാതിക്കാരുടെ സൌജന്യ ഹോസ്റ്റലുകള്‍ ഉണ്ട്. സമുദായസംഘടനകളുടെ നേതാക്കന്മാരുടെ കീഴിലാണ് ഇവ പ്രവര്‍ത്തികുക.അതു കൊണ്ട് ജാതി ഏതെന്നു പറയുന്നത് ഇവര്‍ക്ക് ഏറെ പ്രയോജനപെടുന്നുണ്ട്. അതെ സമയം ജാതിയുടെ കീഴില്‍ ഇവരെ അണിനിരത്താനുള്ള മൂലധനമാണ് ജാതി സംഘടനകള്‍ ചെലവിടുന്നത്. ഇതു പോലെ ജീവിതതിന്റെ ഓരോ ചുവടുവെപ്പിലും ജാതിയുടെ ഇടപെടലുകള്‍ നമ്മുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടെ വന്ന അവസരത്തിലൊരിക്കല്‍ ട്രയിനില്‍ വെച്ച് ഏകദേശം 4 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പരിചയപെട്ടു.അവളാദ്യം പേരു ചോദിച്ചു, പേരു പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു, ആന്റീജിയുടെ സര്‍ നെയിം എന്താ? സര്‍ നെയിമില്‍ ഇവിടെ ജാതി അറിയാം, ഇതിവിടത്തെ തുടരനുഭവമായപ്പോഴാണ് ഈ ഗുട്ടന്‍സ് പിടികിട്ടിയത്

എന്നാല്‍ കേരളത്തില്‍ , ഏറ്റവും വിദ്യാസമ്പന്നരുള്ള, ‘a developed state in a developing country’ എന്ന് വിശേഷണമുള്ള, വിപ്ലവാത്മകമായ സാമൂഹിക നവീകരണങ്ങള്‍ നടന്നിട്ടുള്ള ഇവിടെ, ജാതിയില്ലന്നും, അതില്‍ വിശ്വാസമില്ലെന്നും ഉപരിപ്ലവമായി പറയുകയും, അതിനേക്കാ‍ള്‍ ശക്തമായി ജാതിയെ നെഞ്ചില്‍ കൊണ്ട് നടക്കുന്നവരേയുമാണ് കാണാന്‍ സാധിക്കാറ്‌.

80കളിലൊന്നും കേരളത്തില്‍ ജാതി ചിന്തകള്‍ ഇത്ര ശക്തമായിരുന്നു എന്ന് തോന്നിയിട്ടില്ല.പന്ത്രണ്ടാം ക്ലാസ്സ് എത്തുന്നത് വരെ ജാതി എന്തെന്ന് ഞാനൊന്നും ചിന്തിച്ചിട്ട് തന്നെയില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ വെച്ചാണ് ആദ്യമായി ജാതിയെ കുറിച്ചുള്ള പരാമര്‍ശം കേട്ടിട്ടുള്ളതും. മനകൊടി എന്നൊരു സ്ഥലത്ത് ഒരു കൃസ്ത്യന്‍ വിവാഹ ചടങ്ങില്‍ ഇളം പച്ച പട്ടു പാവാട ഇട്ടു വന്ന കൂട്ടുകാരിയെ നോക്കി ‘ഇവള്‍ നീചജാതിയാണല്ലേ‘ എന്നു ചോദിച്ച കൃസ്ത്യന്‍ സുഹൃത്താണ് ജാതിയെന്ന മഹാമേരുവിനെ ആദ്യമായി ഓര്‍മ്മിപ്പിച്ചത്. നീചജാതിക്കാര്‍ ഉപയോഗിക്കുന്ന തരം നിറമാണത്രെ അതു. അന്നൊക്കെ ജാതി ഒളിപ്പിച്ച് വെക്കാന്‍ ആ കമന്റ് കാരണമായി തീര്‍ന്നു. ജാതി എത്രതോളം ജീവിതത്തില്‍ പ്രധാനമാണെന്നും, ശക്തമാണെന്നും പഠിപ്പിച്ചത് വിമല കോളേജ് ഹോസ്റ്റലിലെ ജീവിതമായിരുന്നു. താഴ്ന്ന ജാതിക്കാരണെന്ന് കരുതുന്നവരോട് വ്യക്തവും ശക്തവുമായ വേര്‍തിരിവ് കാണിക്കാന്‍ കന്യാസ്ത്രീകള്‍ അടക്കം എല്ലാവരും ശീലിച്ചിരുന്നു. അന്ന് മുതല്‍ ആണ് വായനയുടെയോ, സ്വന്തമെന്നു പറയുന്നതിനോടുള്ള ബഹുമാനമോ എന്തോ ഞാനിന്ന ജാതിയാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയും, അതിന്റെ പേരില്‍ പലതവണ വേര്‍തിരിവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പണം, ഭാഷ, നിറം, ഭംഗി കൂടാതെ ജാതിയും വേര്‍തിരിവിന്നാധാരമാണെന്ന് നല്ല പോലെ തിരിച്ചറിയാന്‍ ആ അനുഭവങ്ങള്‍ പഠിപ്പിച്ചു.

ഇനി ജാതിയില്ലെന്ന് പറയുന്നവരുടെ കാര്യമെടുത്താലോ? അത് അതിലും രസകരമാണ്‌. കൃസ്ത്യാനികളെല്ലാവരും ബ്രഹ്മണരില്‍ നിന്നും മാര്‍ക്കം കൂടിയവരാണെന്നാണ് അടുത്തറിയാവുന്ന എല്ലാ കൃസ്ത്യാനികളുടെയും വാദം. അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്ന ജാതിക്കാരുടെ മക്കളെയാണ് സ്നേഹിച്ച് വിവാഹം കഴിക്കുന്നതെങ്കില്‍ അവര്‍ക്ക് കുറ്ച്ച് മനസമാധനം ഉണ്ടാകാറുണ്ട്. അവരുടെ മതം മാറ്റത്തോടെ രണ്ട് കൂട്ടരും ഒരേ തരക്കാരാവുമല്ലോ.

ഇനി താഴ്ന്ന ജാതിക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ‘ഞങ്ങളുടെ തറവാട്ടുപേര്‍ കേട്ടില്ലേ ശരിക്കും ഒരു ഇല്ല പേരാ അതു. അവിടത്തെ ഒരമ്മ ഓടിപോന്നുണ്ടായതാ ഈ പേര്‍’ ഇത്തരം പ്രസ്താവനകള്‍ പണ്ട് സാധാരണമാണെങ്കിലും ഞെട്ടിക്കുന്ന മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം ശരിക്കും ഞെട്ടിക്കുന്നതു തന്നെയാണ്. കാലങ്ങളായി നവീകരണ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളിലൂടെ നേടിയെടുത്ത അദ്ധ്വാനമാണ് മാറുന്നത്, അതും മുന്നോട്ടുള്ള മാറ്റമല്ല, പിന്നോക്കമാണ് പോക്ക്. ജാതി തിരിച്ച് അയല്‍ക്കൂട്ടങ്ങള്‍ , അവയുടെ മാസം തോറുമുള്ള മീറ്റിംങ്ങുകള്‍, ജനങ്ങളുടെ നിത്യ ജീവിതത്തില്‍ അവയുടെ ഇടപെടലുകള്‍. മാത്രമല്ല ജാതി സംഘടനകളുടെ , ചില ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ പേരിലുള്ള സംഘടനകള്‍ എന്നിവര്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും നടത്തുന്ന ഹിന്ദുമതത്തെയും ആരാധനാക്രമങ്ങളെയും കുറിച്ച് നടത്തുന്ന സെമിനാറുകള്‍. തികച്ചും പ്രകോപനപരവും, മറ്റ് മതങ്ങളെ ഇടിച്ച് താഴ്ത്തിയുമാണ്‍ പ്രസംഗങ്ങള്‍, പ്രാസംഗികനും മോശക്കാരനല്ല, ഒരു പാട് ഡിഗ്രികളുടെ പിന്‍ബലത്തോടെയാണ് അയാളും വന്നിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ സിഡികള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഒരു കാര്യം പറയാതെ വയ്യ, ആ പ്രസംഗം കേട്ട് കഴിഞ്ഞാല്‍ പിന്നെ മറിച്ചൊന്നു ചിന്തിക്കുക പോലുമില്ല അത്രക്ക് ശക്തമായി സ്വാധീനിക്കുന്നതാണത്. ഇങ്ങനെ ഓരോരുത്തരും പാകിയിട്ട് പോകുന്നത് തീവ്രഹിന്ദുയിസത്തിന്റെ വിത്തുകളാണ്. ഏത് വികാരമായാലും അധികമായാല്‍ തീവ്രവാദം തന്നെയാണ്, ഓരോരുത്തരുടെയും ജാതിയില്‍ അഭിമാനിക്കുന്നത് നല്ലതു തന്നെ. സംഘടിച്ച് ശക്തരാകുന്നതും നല്ലത് തന്നെ. ഇതൊക്കെ കാണുമ്പോള്‍ സംഘടിച്ച് തീവ്രവാദികള്‍ ആയി പോവുകയാണോ എന്നു തോന്നി പോകും.

ഇനി ജോത്സ്യവും, അമ്പലങ്ങളുടെയും ആള്‍ദൈവങ്ങളുടെയും വളര്‍ച്ചയെ കുറിച്ച് പറയാനാണെങ്കില്‍ ഈ കുറിപ്പ് എനിക്കു നിര്‍ത്തേണ്ടി വരില്ല. അതു കൊണ്ട് ആ വഴിക്കു കടക്കുന്നില്ല

ഹിന്ദൂയിസം ഒരു സംസ്കാരമാണ് മതമല്ല, മറ്റുള്ളവരെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഗുണമെന്നൊക്കെ കേട്ടിട്ടുണ്ട്..ഒന്നു പറയാതെ വയ്യ അതിനകത്തുള്ള വ്യക്തി സ്വതന്ത്ര്യം മറ്റേതു മതത്തിനേക്കാളും അധികമായതു കൊണ്ട് ഞാനും വിശ്വസിക്കുന്നു അതു ഒരു സംസ്കാരം തന്നെയായിരിക്കും എന്നു. അതൊക്കെയാണ് ഈ ഇടപെടലുകള്‍ കൊണ്ട് നശിക്കുന്നത് എന്നു നാം അറിയുന്നേ ഇല്ല്യല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നുണ്ട്. അതിന്റെ വില, അതു തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി എന്ത് മാത്രം നാം അദ്ധ്വാനിക്കേണ്ടി വരും..

ജാതി ഇല്ലാതായാല്‍ വേര്‍തിരിവുകള്‍ ഇല്ലാതാകും എന്നൊരു വിശ്വാസം എനിക്ക് തീരെയില്ല. കാരണം ജാതി ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. വികസിത രാഷ്ട്രങ്ങളില്‍ വര്‍ഗ്ഗവും, രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ നമ്മുക്കുള്ള എല്ലാ കാര്യങ്ങളെയും നല്ലതിനും, നന്മക്കും ഉപയോഗിക്കുമ്പോള്‍ നാം വലിയവരാകില്ലേ ജാതിയും നമ്മുക്ക് അതു പോലെ ഉപയോഗിക്കാവുന്ന നല്ല കാര്യമായി എനിക്ക് തോന്നാറുണ്ട്.. ഉത്സവങ്ങളും, കൂട്ടായ്മകളും, വിവിധ ചടങ്ങുകളും ആചാരങ്ങളും അങ്ങിനെ മനുഷ്യരെ ഒന്നിച്ച് നിര്‍ത്താന്‍ അതിനുള്ളില്‍ എത്ര സാധ്യതകളാണുള്ളതു…


അടിക്കുറിപ്പ്:- മേല്‍പറഞ്ഞ ഒരു കാര്യങ്ങളും ഒരു കണക്കിന്റെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ് എഴുതിയിരിക്കുന്നത്.