Wednesday, 24 August 2016

മരണമില്ലാത്ത സ്നേഹം



ജൂണ് 7, അവന്പോയന്നറിഞ്ഞ് ഞാന് തുടങ്ങിയ യാത്ര, എന്നെ കാത്ത് അടക്കി പിടിച്ച സങ്കടത്തോടെ തൃശ്ശൂര് റയില്‍‌വേ സ്റ്റേഷനില് കവിതേച്ചി നില്ക്കുന്നുണ്ടായിരുന്നു
ഞാനവനു കരയില്ലന്ന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നെടാ, നെഞ്ചത്തെ കനം കാരണം ഞാന് ചാവൂടി’ 
എന്ന് വിളിച്ചപ്പോഴെ അവരെന്നോട് പറഞ്ഞു..
ചിരിക്കാത്ത മുഖവുമായി അവരെ ആദ്യായിട്ടാണ് കണ്ടത്‌. കരയാതെ എനിക്കവരെ ചേര്ത്ത് പിടിക്കാനാവില്ലായിരുന്നു, കരച്ചിലിന്റെആഴത്തിലും ഞാനറിയാതെ ചോദിച്ചു പോയിഎങ്ങനെന്റെ കവിതേച്ചീ നിനക്കവനെ മെഡിക്കല് കോളേജില് ഒറ്റക്ക് വിട്ടിട്ട് പോരാന് പറ്റിഎന്ന്.. ചോദ്യത്തിനവര് നിയന്ത്രണം വിട്ട് കരഞ്ഞു പോയി,കരച്ചില് കേട്ട് കൂടിയവരോട് ഒരു മരണം എന്നും പറഞ്ഞ് അവരെയും കൊണ്ട് പുറത്തേക്ക്അവര് കരഞ്ഞു കൊണ്ടേയിരുന്നു, പുറത്ത് പെയ്യുന്ന മഴയേക്കാള് ശക്തമായി, എന്റെ നെഞ്ചില് മഴ തീര്ത്തു കൊണ്ടിരുന്നു.
ഓട്ടോയിലിരികുമ്പോള് ആമികുട്ടി ചോദിച്ചുഅമ്മാ വല്യമ്മയാണോ ചന്തുമാമന്റെ അമ്മ

അതെ മോളേ അവരു തന്നെയാണമ്മ

പിഡിസിക്ക് ഒരേ കോളേജില് ഞങ്ങള് പഠിക്കുമ്പോള് മാത്രമേ അവരെ അവന്റെ ഒപ്പം കാണാതിരുന്നിട്ടോള്ളൂ..അല്ലാത്തപ്പോഴെല്ലാം അവര് അവന്റെ കൂടെയുണ്ടാകാറുണ്ട്. ഞങ്ങളെല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. സ്നേഹത്തോടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ചന്തുവിനെ മറ്റാരെങ്കിലും ഇത്തിരി കൂടുതല് സ്നേഹിച്ചാല് കുട്ടി കുശുമ്പുമായി അവര് ഒപ്പമുണ്ടായിരുന്നു.സുശാന്തെന്ന പേര് ശുശാാന്തെന്ന് നീട്ടി വിളിച്ച്, അവനോട് വഴക്കുണ്ടാക്കി, കൂട്ടുകൂടി , സ്നേഹിച്ച് അവന്റെ മരണം വരെ അവനെ കണ്ണ് കഴച്ചിട്ടും, കയ്യ് കഴച്ചിട്ടും താങ്ങായി കൂടെ ഉണ്ടായിരുന്നു. ശരീരം മെഡിക്കല് കോളേജ്കാര്ക്ക് കൊടുക്കണമെന്നും, അവനെ അവിടെ കൊണ്ടാക്കാന് കവിതേച്ചി തന്നെ കൂടെ ഉണ്ടാവണമെന്നും അവന് അവസാനത്തെ ആഗ്രഹമായി കവിതേച്ചിയോട് പറഞ്ഞിരുന്നു, അവരാ വാക്കും പാലിച്ചു, ചുരുട്ടികൂട്ടി ഫ്രീസറിലേക്ക് തള്ളിയ അവനെ ഓര്ത്ത് ഉറക്കമില്ലാതായിപ്പോയ അവരെ അവന്റെ അമ്മയെല്ലെന്നെങ്ങനെ ഞാന് കരുതുംഅവന്റെ കൂട്ടുകാരന്റെ ഭാര്യയാണെന്ന് എങ്ങനെ പറയും..പ്രിയപ്പെട്ട കവിതേച്ചി നിങ്ങളെ പോലെ നിങ്ങള് മാത്രമേ ഭൂമിയിലൊള്ളൂനിങ്ങള് വെറും സ്നേഹമാണ്

ചന്തു ഒരു പാട്ട് എന്നു പറയുമ്പോഴേക്കും ജെസ്സി എന്ന കവിതയും നാടന് പാട്ടുകളും മടി കൂടാതെ പാടി തരുമായിരുന്നു..ജനങ്ങളോടാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിനോടല്ല ഉത്തരവാദിത്തം വേണ്ടതെന്ന് പറഞ്ഞ് സേവനപാതയില് കൂട്ടായി ഇരുന്നവനാണ്. രാവും പകലുമെന്നില്ലാതെ ജനങ്ങള്ക്ക് അവരുടെ ക്ഷേമപദ്ധതികള്ക്ക് വേണ്ടി ഉറക്കമിളച്ച് ഞങ്ങളൊന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. വെട്ടം എന്ന ഗ്രാമം ഞങ്ങളെ പോലെ തലതിരിഞ്ഞവരെ ഹൃദയം കൊണ്ട് തന്നെ സ്വീകരിച്ച കാലമായിരുന്നു അത്, അവിടെ ജോലി ചെയ്യുമ്പോള് സുശാന്ത് വെട്ടത്ത്കാരന് തന്നെ ആയിരുന്നു.

വേഗം ഇനിയും വേഗം എന്ന എന്റെ ഭ്രാന്തിനൊപ്പം ബൈക്കില് കൊണ്ട് പോകുമായിരുന്നു..കാറ്റിന്റെ സ്പീഡില് വണ്ടിയോടിക്കുന്ന വേഗഭ്രാന്തന്..ദേഷ്യം വന്നാല് കണ്ണും മൂക്കുമില്ലാത്ത രീതിലുള്ള തല്ലുകൂടി, ഇണങ്ങാനും സമയമേതും വേണ്ട..അങ്ങനെ ഇണക്കവും പിണക്കവുമായി രണ്ട് കൊല്ലത്തോളമായിരുന്നു ഒരേ കൂരക്ക് കീഴെ വെട്ടത്തുണ്ടായിരുന്നത്.

അക്കാലങ്ങളില് അവനേറ്റവും അലര്ജിയുണ്ടായിരുന്നത് കുളിയോടായിരുന്നു. കവിതേച്ചിയുടെ നേതൃത്വത്തിലിടക്കിടെശുശാന്തിനെ ഓടിച്ചിട്ട് പിടിച്ച് മോട്ടോര് അടിച്ച് കുളിപ്പിക്കലും നടത്തുമായിരുന്നു ഞങ്ങള് സഹപ്രവര്ത്തകര്.

അവനുമൊത്തായിരുന്നു ജോലിയുടേ ഭാഗമായി ഇടുക്കിയിലെ ആദിവാസി കോളനികളെല്ലാം കയറി ഇറങ്ങിയത്.മൂടല് മഞ്ഞും, കാടും , തണുപ്പും, വെള്ളച്ചാട്ടത്തില് കുളിയും ഓര്മ്മകളില് ഇന്നും പച്ചപിടിച്ച് നില്ക്കുന്നു. അന്ന് അട്ട കടിക്കാതെ രക്ഷപെട്ട ഒരേ ഒരാള് ഞാനായിരുന്നു. അട്ടക്ക് പോലും വേണ്ടാത്തവളെന്ന് എല്ലാവരോടും പറയുന്നത് അടുത്ത കാലം വരെ ഉണ്ടായിരുന്നു. രാവും പകലുമില്ലാത്ത ജോലി ചെയ്യല് ഞ്ങ്ങളെല്ലാവര്ക്കും സുഖകരമായി തീര്ത്തതവന്റെ സൌഹൃദമായിരുന്നു

എന്റെ വീട്ടിലേക്ക് ഇടക്കിടെ ഓടി വരുമായിരുന്നു.എന്നിട്ടെന്റെ അമ്മക്കൊപ്പം പറമ്പില് പണിയെടുക്കാന് സഹായിക്കും, അമ്മ കൊടുക്കുന്നതെല്ലാം വാരി വലിച്ച് കഴിക്കും, ഒന്നും വേണ്ടെന്ന് പറയില്ല. അമ്മയുടെ ബലിമൃഗം എന്ന് ഞങ്ങള് പറഞ്ഞു ചിരിക്കും, അമ്മാ അമ്മാ എന്നു തന്നെ വിളിക്കും, അമ്മക്കവന് വീട്ടിലൊരാള് പോലെ ആയിരുന്നു. അവനിവിടെ ജനിക്കായിരുന്നു എന്ന് അമ്മ പറയും..ചുറ്റുമുള്ള എല്ലാവരേയും സ്നേഹം കൊണ്ട് മോഹിപ്പിച്ചായിരുന്നു അവന് ജീവിച്ചിരുന്നത്.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള എല്ലാ സാഹചര്യങ്ങളിലും ഒരു കയ്യ് സഹായം അവന്റേതായി കിട്ടിയിട്ടുണ്ട്. ഒരിക്കല് ആശുപത്രിയില് നിന്നും ഡിസ്ചാര്ജ്ജ് ആയിട്ടും ബില്ലടക്കാന് കാശില്ലാതെ നിന്നപ്പോഴായിരുന്നു അവന്റെ വിളി വന്നത്.എന്റെ അടഞ്ഞ ശബ്ദത്തിന്റെ കാരണം തിരക്കി ക്രെഡിറ്റ് കാര്ഡില് നിന്നും ലോണെടുത്ത് യാത്ര തിരിച്ചവനാണ്..എന്റെ യുക്കേ യാത്രയിലും അവന്റെ റെക്കമെന്റേഷന് ലെറ്ററും കൊണ്ടാണ് പോയത്.അവനോട് അടുപ്പമുള്ളവരോടെല്ലാം അവന് അങ്ങിനെ തന്നെ ആയിരുന്നു.

കവിതയും പാട്ടും , കള്ളുകുടിയും, വലിയും അവന് സൌഹൃദം പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു. ആദ്യമായി സിഗരറ്റ് വലിക്കാന് പഠിപ്പിച്ചതും, പഠിച്ചതവിടെ തന്നെ ഉപേക്ഷിച്ചതും അവന്റെ അടുത്ത് തന്നെ ആയിരുന്നു. അതു ഉപേക്ഷിച്ചത് ഞാന് ഭീരുവായിട്ടാണെന്ന് എപ്പോഴും കളിയാക്കുമായിരുന്നു.

കുട്ടനാട്ടില് ജോലി ചെയ്യുമ്പോള്, എന്നെ കാണാന് വന്നിരുന്നു, അപ്പോഴും കുടം കണക്കിനു കള്ള് കുടിച്ച് രാവൊട്ടുക്ക് വാളു വെച്ചിരുന്നു.അന്ന് ഛര്ദ്ദിച്ചതില് ധാരാളം രക്തം കണ്ടിരുന്നു, ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാനുള്ള എന്റെ ശ്രമത്തെ അവന് പുച്ഛിച്ച് തള്ളി,അസുഖങ്ങളെ ഭയക്കുന്ന എന്നെ പേടിതൊണ്ടിയെന്ന് വിളിച്ചു. അന്നും അവന് അവനു വല്ലാത്ത വയറുവേദന ഉണ്ടായിരുന്നു.ഒരിക്കല് വീണു പോയിടത്ത് നിന്നും എണീറ്റയെന്റെ ഭീതികള്ക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന് സാധിച്ചുമില്ല.

പിന്നീട് കാണുമ്പോഴല്ലം അവന് ജീവിതത്തിന്റെ തകര്ച്ചകളുടെ , ഇടര്ച്ചകളുടെ തീരാ ആധികളിലായിരുന്നു. അതില് മുങ്ങി കിടക്കുകയായിരുന്നു, അതിന്റെ ദേഷ്യങ്ങളിലായിരുന്നു, സങ്കടങ്ങളിലായിരുന്നു..എങ്കിലും കാണാതിരിക്കുമ്പോഴെല്ലാം വിളിക്കുമായിരുന്നു..‘എല്ലാം ശരിയാകൂടാഎന്ന അര്ത്ഥമില്ലാത്ത വാക്കുകള് പറഞ്ഞ് അവസാനിപ്പിച്ചിരുന്ന വിളികള്..

വീണ്ടും കാലം ഒന്നിച്ച് ജോലി ചെയ്യാന് അവസരം തന്നപ്പോഴേക്കും, ഞാനും അവനും ഒരു പാട് മാറി പോയിരുന്നു. അടുത്തിരികുമ്പോഴും അധികം സംസാരിക്കാത്തവരായി ആറുമാസം പ്രത്യെകിച്ച് അവന്റെ ജീവിതതിനെ മാറ്റി മറിക്കുന്ന സമയം കൂടി ആയിരുന്നു. എന്നിട്ടും എന്റ് എന്റെ വിവാഹവാര്ത്ത പറഞ്ഞ ഉടന് അവന് പറഞ്ഞുനിനക്ക് ചേരാത്തൊരാളാണ്, നീ ഓവര് പ്രാക്ടിക്കലായി സ്വയം മറക്കുന്ന
ഞങ്ങളുടെ പ്രണയത്തെ കുറിച്ച്എത്ര പറഞ്ഞിട്ടും മനസ്സിലാകാഞ്ഞപ്പോള്ദേഷ്യം വന്നു പോയി.
ടാ പ്രാക്ടിക്കലാകുന്നതോണ്ട് എന്താ തെറ്റ്, നീ പട്ടിണി കിടന്നിട്ടുണ്ടോ, ഇല്ലാ അതു കൊണ്ടാ ഇങ്ങനെ ഒക്കെ തോന്നുന്നേ..എനിക്ക് നല്ല പോലെ ജീവിക്കാനറിയുന്ന ഒരു സാധാരണക്കാരനെ കെട്ട്യാ മതീടാ..എനിക്കിനീം പട്ടിണി കിടക്കാന് വയ്യിഷ്ടാ..അന്യന്റെ വീട്ടിലെ ഊണ് മണത്താല് വയറു നിറയൂലടാഎന്ന് ദേഷ്യപെടുകയും ചെയ്തു

പറഞ്ഞത് അറം പറ്റി പോയി, ആരുടെയൊക്കയോ ഊണീന്റെ മണം കൊണ്ട് മാത്രം വയറ് നിറച്ചാണവന് പടിയിറങ്ങിയത്. വയറ്റിലാണസുഖമെന്നറിഞ്ഞപ്പോഴെ നാവ് വിട്ടു പോയ വാചകമോര്ത്ത് ഞാനെപ്പോഴും വിഷമിച്ചു..

അവന് കീമോയുടെ ഭയാനകമായ വേദനകളിലൂടെ അമ്പരപ്പിക്കുന്ന മനസ്സാന്നിധ്യത്തോടെ കടന്ന് പോയ്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്ക്കിടയിലുള്ള വിളികള് നിന്നു പോയത്. വിളിച്ചാലവനോട് ഞാനെന്ത് ചോദിക്കും, എന്ന വേവലാതി കൊണ്ട്, ഫോണ് ചെയ്യാതെ എല്ലാവരെയും വിളിച്ച് വിവരങ്ങള് ചോദിച്ചു കൊണ്ടിരുന്നു. അവന്റെ സഹനവും വേദനയും അറിഞ്ഞിട്ടും, സ്വാര്ത്ഥതയുടെ ഒരു തിരി കൊളുത്തി വെച്ചിരുന്നു മനസ്സില്. അതവന് ജീവിതത്തിലെക്ക് തിരിച്ച് വരാന് വേണ്ടിയുള്ള എന്റെ ആഗ്രഹമായിരുന്നു.

അവസാനം അവനെ കണ്ടപ്പോള് അവനെന്റെ കൈകള് പിടിച്ച് കരഞ്ഞു,കരയാനല്ലാതെ എന്റെ സ്നേഹം കൊണ്ടൊന്നും അവന് നല്കാനായില്ല. കാന്സര് കവര്ന്നെടുത്ത അവന്റെ മെലിഞ്ഞ രൂപം എന്റെ നെഞ്ചില് തീര്ത്ത മുറിവ്,ആഴത്തില് വേദനിപ്പിച്ചു.പക്ഷെ അവന്റെ ധീരതക്ക് മുന്പില് എല്ലാം തോറ്റ് പോകുമെന്ന് ഞാനുറച്ചു വിശ്വസിച്ചു. ഒരുമ്മ കൊണ്ട് അവന്റെ കൈകള് വേര്പ്പെടുത്തിയപ്പോള് ഞാനറിഞ്ഞില്ല ഞങ്ങളിനി ഒരിക്കലും കാണില്ലന്ന്.

രാത്രി വഴിതെറ്റി വന്ന കോളില് അതറിയും വരെ ഞാന് പ്രതീക്ഷിച്ചു. മരണത്തെ അവനുമായി ചേര്ത്ത് പറയാനാകാതെ മാത്യൂസിനോടിത്ര പറഞ്ഞുഅവനും എന്നോട് പറയാതെ യാത്ര പോയെന്ന്

ജീവിതതില് ഒത്തിരി ആഗ്രഹങ്ങള് ബാക്കിയാക്കിയാണ് അവന് പോയതെങ്കിലും, അവന് ഒന്നുമാകാതെ പോയെന്ന് ഞാനെരിക്കലും പറയില്ല.എല്ലാവരുടേയും മനസ്സിലെ സ്നേഹമാകാന് എത്രയാളുകള്ക്കു സാധിക്കും? ‘ചന്തൂ നീ ഞങ്ങളുടെ ഒക്കെ ഉള്ളിലെ സ്നേഹമാണു മനുഷ്യാ..അതു നിലനില്ക്കും വരെ നീ ഞങ്ങളുടെ ഉള്ളിലുണ്ടടാ..’
കണ്ടുമുട്ടലുകളില്ലാത്ത അനേക വഴിത്താരകളിലാണ് നമ്മള്, എന്നാലും ഒരിക്കലും മറക്കാത്തവരിലേക്ക് നിന്നേയും ഞാന് ചേര്ത്തുവെക്കുന്നു എന്റെ കൂട്ടുകാരാ

Saturday, 8 August 2015

ആനന്ദത്തിന്റെ അവകാശികള്‍


സാധാരണ എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അതു നമ്മുടെ സംസ്കാരത്തിനു നിരക്കുന്നതല്ല അഥവാ സംസ്കാരസമ്പന്നമായ ഇന്ത്യയാണിത് എന്നൊക്കെ. അതു കേള്‍‌കുമ്പോഴൊക്കെ സഹിക്കാനാകാത്ത ദേഷ്യം വരാറുണ്ട്..

കുറഞ്ഞകാലം മാത്രം ജീവിതപരിചയം ഉള്ള ഒരാളാണ് ഞാന്‍, എന്നിട്ടും ചില അനുഭവങ്ങള്‍ സംസ്കാരത്തിനോടുള്ള ബഹുമാനം ഇല്ലാതാക്കിയിട്ടുണ്ട്, അതിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ കരയിപ്പിച്ചിട്ടൂണ്ട്, അല്ല കരയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.. കാരണം കണ്ട കാഴ്ചകളിലെ ക്രൂരതകള്‍ക്കെല്ലാം കാരണമായി നിലകൊണ്ടിരിക്കുന്നതും മേല്പറഞ്ഞ സംസ്കാര സമ്പന്നതയാണ്.

6 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചിരിക്കുന്നത്, അവള്‍ക്ക് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന സുന്ദരമായ ചുണ്ടും മൂക്കും മരിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. കള്ളുകുടിച്ചെത്തിയ അവളുടെ സ്വന്തം അച്ഛന്‍ കാമഭ്രാന്ത് കയറിയപ്പോള്‍ കടിച്ചു പറിച്ചെടുത്തതാണ്. ജില്ലാ കളക്ടറ് ആരതി രാവും പകലും കാവലേര്‍പ്പെടുത്തി, തെളിവില്ലാതാക്കാനായി അവളെ അച്ഛന്‍ അപായപെടുത്തതിരിക്കാന്‍. കാവലാകേണ്ടിയിരുന്ന അമ്മ തന്നെ അവള്‍ക്ക് പാലും മരുന്നും കൊടുക്കാതെ കൊന്നു കളഞ്ഞു. ഭര്‍ത്താവ് അവരോട് പറഞ്ഞത്രെ കുഞ്ഞുങ്ങളിനിയും ഉണ്ടാകില്ലേ, ഭര്‍ത്താവോ എന്നു. സ്ത്രീകള്‍ ഭര്‍ത്താവിനെ കുറ്റവാളി ആക്കി വിധവയാകുന്നതും സംസ്കാരത്തിനു നിരക്കുന്നതല്ലല്ലോ, ഗര്‍ഭിണിയുടെ വയറിന്റെ ലക്ഷണം നോക്കി അകത്തുള്ളത് പെണ്ണാണെന്ന നിഗമനത്തില്‍ നാടന്‍ രീതിയില്‍ ഗര്‍ഭം ഇല്ലാതാക്കുന്ന നാടണിന്നും ഇന്ത്യ, അപ്പോളൊരു പെണ്‍ഹത്യക്ക് വല്യ പുതുമയൊന്നുമില്ല. 

11 വയസ്സുള്ള പെണ്‍‌രൂപമെത്താത്തൊരു കുഞ്ഞു, അവളുടെ ഗര്‍ഭപാത്രം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അവളെ വീട്ടിലാരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്തത് അച്ഛന്റെ അനിയനായിരുന്നു. പിന്നീടമ്മ മജിസ്ട്രേട്ടിനു മൊഴി നല്‍കി, വീടിനു മുകളില്‍ നിന്നും മറിഞ്ഞു വീണതാണെന്നു. അതിലും നിസ്സംഗതയോടെ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചു പെണ്‍കുട്ടികള്‍ ഇതൊക്കെ സഹിക്കാന്‍ പഠിക്കണമെന്ന്. സ്ത്രീകളെപ്പോഴും ക്ഷമയുടെ പര്യായമായിരികുന്നതല്ലേ  നമ്മുടെ സംസ്കാരം.

ഗ്രാമങ്ങളിലെ ദളിതര്‍ക്കാവട്ടെ വെള്ളമില്ല, വെളിച്ചമില്ല, വിദ്യാഭ്യാസവുമില്ല. അതൊക്കെ നിഷേധിച്ചിരിക്കുന്നത് ഉയര്‍ന്ന ജാതിക്കാരാണ്, അവരുടെ അടിമകളായി കഴിയുന്ന ദളിതര്‍ ഇല്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സൌകര്യങ്ങളും നടക്കില്ല. പ്രധാന സിറ്റികള്‍ വിട്ട് കഴിഞ്ഞാല്‍ എല്ലാ ചായക്കടകളിലും ദളിത് ഗ്ലാസ്സുകള്‍ കാണാം.( പ്രധാനമന്ത്രിയുടെ നാട് ഇക്കാര്യത്തിലൊട്ടും പിറകിലല്ല) ദളിതനു ചായ വേണമെങ്കില്‍ മതിലിരിക്കുന്ന ചായഗ്ലാസ്സ് എടുത്ത് വന്നാല്‍ ഗ്ലാസ്സില്‍ തൊടാതെ ചായ ഒഴിച്ചു കൊടുക്കും, ആ ഗ്ലാസ്സ് പ്രത്യേകം വെച്ചിട്ടുള്ള വെള്ളത്തില്‍ കഴുകി പുറം മതിലില്‍ കമിഴ്ത്തി വെക്കണം.

ഒരിക്കല്‍ സഫായിവാലകള്‍ വന്നപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിക്കാനവരെ വിളിച്ചു. ഒട്ടിയ വയറും അഴുക്കു പുരണ്ട് ചിരിയുമായി  വെറും നിലത്ത് കുട്ടിപട്ടാളം നിരന്നിരുന്നു. വിളമ്പാന്‍ പാത്രം കൊണ്ട് വന്നപ്പോള്‍ വെറും നിലത്ത് വിളമ്പാനായിരുന്നു അവര്‍ പറഞ്ഞത്. ഇല്ലെന്ന് വാശി പിടിച്ചപ്പോള്‍ ഭക്ഷണത്തിനോടുള്ള കൊതി കൊണ്ടായിരിക്കണം പൂക്കളുള്ള പ്ലേറ്റില്‍ കഴിക്കാമെന്ന് സമ്മതിച്ചത്. സെക്കന്റുകള്‍ കൊണ്ട്, ശ്വാസം മുട്ടലോടെ കഴിച്ചു തീര്‍ത്ത് ആ പ്ലേറ്റും കൊണ്ടാണവര്‍ പോയത്. അതിലിനി ഞങ്ങള്‍ കഴിച്ചാല്‍ അവര്‍ നരകത്തില്‍ പോകുമെന്നാണത്രെ വിശ്വാസം.

പട്ടണത്തിന്റെ നടുവിലൂടെ വരുന്ന വര്‍ണ്ണങ്ങളില്‍ കുളിച്ച ബരാത്തിലേക്ക് എത്തി നോക്കാതിരിക്കാന്‍ കഴിയില്ല, അത്രക്ക് സിനിമാറ്റിക്ക് ആണ് വിവാഹങ്ങള്‍, ഈയിടെ കണ്ട വരനു കൂടിയാല്‍ 7 വയസ്സുവരും , വധു ചെറിയകുഞ്ഞ് കല്യാണപല്ലക്കില്‍ തളര്‍ന്നുറങ്ങുന്നു.നിയമം വഴി നിരോധിക്കപെട്ടിട്ടും ആയിരകണക്കിനു ബാലവിവാഹങ്ങളാണ് നടക്കുന്നതിന്ത്യയില്‍.

പര്‍ദ്ദാ സമ്പ്രദായ പ്രകാരം ജീവിക്കുന്ന ഒരു സ്ത്രീയെ അബദ്ധവശാല്‍ പുറത്തുള്ള ഒരാള്‍ കണ്ടു. അന്നു തന്നെ ആ സ്ത്രീയെ ജാതിയില്‍ നിന്നു പുറത്താക്കി, അവള്‍ പിന്നീട് മറ്റൊരു ജാതിക്കാരുടെ വേശ്യയായി മാറി.
കുഞ്ഞുങ്ങള്‍ മുതല്‍ ഹിജഡകള്‍ വരെ ലൈഗികപീഡനത്തിനിരയാകുന്നു, എന്തിനേറേ അഴുക്കു കൊണ്ട് നാറുന്ന ഭ്രാന്തിയെ പോലും വെറുതെ വിടില്ല.കൂട്ടബലാത്സംഗം ഒരു ശിക്ഷയായി നടപ്പിലാക്കുന്ന ഗ്രാമങ്ങള്‍ ധാരാളമുണ്ടിപ്പോഴും. അഭിമാനം രക്ഷിക്കാന്‍‌ കൊല, എന്തിനും ഏതിനും ലൈഗിംകപീഡനം ഒരു പരിഹാരമായി കാണുന്ന അതു നടപ്പിലാക്കാന്‍ സദാ തയ്യാറുള്ള പുരുഷലിംഗങ്ങളുള്ള നാടാണിത്.

ഇത് കെട്ടുകഥകളല്ല, കണ്ട കാഴ്ചകളാണ്, ഇന്നാട്ടിലെ കൂടുതല്‍ ജനങ്ങളും ഈയവസ്ഥയിലാണ്. ഇത്തരത്തില്‍ പരമകഷ്ടമായ വ്യവ്സ്ഥിതിയുടെ ജനത പറയും ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗപ്രേമികളുമൊക്കെ അവരുടേ സമ്പന്നമായ സംസ്കാരത്തിനു യോജിക്കാനാവാത്തതാണെന്നു. അവരും മനുഷ്യരാണ്, അവരെ കുറ്റവാളികളാക്കുന്നത് നമ്മുടെ (മജോറിറ്റിയുടെ) വ്യവസ്ഥാപിത താല്പര്യങ്ങളാണ്.ജീവിച്ചിരിക്കാന്‍ കൊതിയുണ്ടായിട്ടും നിവൃത്തിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരാണവര്‍. ജീവിക്കാനുതകാത്ത സംബ്രദായങ്ങളേക്കാള്‍, ജീവനെടുക്കാത്ത , കരുണയുള്ള സംബ്രദായങ്ങളല്ലേ നല്ലത്? അവരെ അംഗീകരിക്കുമ്പോഴല്ലേ നമ്മള്‍ സംസ്കാരസ്മ്പന്നരാകുക.
 ഈ ഭൂമിയില്‍ ഓരോരുത്തരും ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കാനാണ്. ഒരാളുടെ ആനന്ദത്തിന്റെ അതിര്‍ വരമ്പ് മറ്റൊരാളിന്റെ മൂക്കുനോവിക്കാത്ത അത്രയും അകലെയുമായിരിക്കണം . ഈ ചെറിയ നിയമം മാത്രമേ വേണ്ടു സംസ്കാര സമ്പന്നരായി ഈ ഭൂമിയില്‍ ജീവിക്കാന്‍. എന്നിട്ടും എത്ര മാത്രം സങ്കീര്‍ണ്ണമായ വ്യവസ്ഥിതിയാണ് നാം കൊണ്ട് നടക്കുന്നതു.ഭൂമിയിലെ ഓരോ ജീവനും ആനന്ദിക്കട്ടെ, ആരും പിടിച്ചു വെക്കാതെ തന്നെ…

Wednesday, 23 July 2014

കാലുകള്‍ കഥ പറയുന്ന കാലം…


കുറച്ച്‌ കാലങ്ങളായി ഞാന്‍ മനുഷ്യരെ കാണുന്നതു കാലുകളും, നടത്തങ്ങളുമായി മാത്രമാണ്. ഹീല്‍‌സിട്ട് ഞാന്‍ ഭൂമിയിലല്ലാ എന്ന മട്ടില്‍ വരുന്ന പെണ്‍‌കുട്ടികള്‍, ഉറച്ച കാല്‍‌വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍, പിച്ച വെക്കുന്ന പിഞ്ചു കുട്ടികള്‍, തട്ടി തടഞ്ഞും പ്രയാസപ്പെട്ടും നടന്നു വരുന്ന വയസ്സായവര്‍, വയസ്സായി വരികയാണെന്നു ഭാവിച്ചു വരുന്ന തളര്‍ച്ച ബാധിച്ചു തുടങ്ങിയ കാലുകള്‍, സ്റ്റേജില്‍ ഭ്രാന്തന്‍ സ്റ്റെപ്പുകളോടെ കാലുകളാണെന്റെ എല്ലാമെന്നു പറയുന്ന ഡാന്‍സുകാര്‍, മസിലുകള്‍ ഡാന്‍സു ചെയ്യുന്ന സ്പോര്‍ട്ട്സ് കാലുകള്‍, അങ്ങിനെ അങ്ങിനെ ഒരു പാട്‌ കാലുകള്‍, അതിനെയെല്ലാം അസൂയയോടെയാണ് ഞാന്‍ നോക്കാറ്‌, വികലാംഗകരായ കാലുകളെയും നടത്തങ്ങളെയും ഞാന്‍ കരുണയോടെ ശ്രദ്ധിക്കാറുണ്ട്, അതിലും കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കാറ് ചിരിക്കുന്ന മുഖത്തോടെ ആത്മവിശ്വാസകുറവോടെ തനിക്കു നടക്കാന്‍ ബുദ്ധിമുട്ടുട്ടുണ്ടെന്ന്‌ മറ്റാരും അറിയാതെ സൂക്ഷിച്ച്‌ നടക്കുന്ന ചെറുപ്പക്കാരെ തന്നെയാണ്.  


2003 വരെ ഞാന്‍  നടത്തകളെയോ കാലുകളേയോ ചെരിപ്പുകളേയോ ശ്രദ്ധിച്ചിരുന്നില്ല. കാടുകളും മലകളും കയറി ഇറങ്ങി ചെറുപ്പത്തിനെ ആഘോഷിക്കുമ്പോഴാണ് നട്ടെല്ലില്‍ ഒരിടത്തൊരു ചെറുവേദനയായി ബുദ്ധിമുട്ടുകള്‍ തലനീട്ടിയത്,കുമ്പിട്ടു നിവരാനുള്ള ചില പ്രയാസങ്ങള്‍, നടക്കുമ്പോള്‍ തണ്ടെലിനു(നടുവിനു)ള്ള പിടുത്തങ്ങള്‍, കാലു വേദന, കൈവേദന ഒക്കെ സാധാരണമായപ്പോള്‍ തൃശ്ശൂരിലെ തിരക്കിസ്റ്റായ ഓര്ത്തോ ഡോക്ടറെ കണ്ടത്. പിന്നില് നീണ്ട നിരയിലിരിക്കുന്ന രോഗികളെ തീര്‍ക്കുന്ന തിരക്കിലാണാ ഡോക്ടര്‍, മുന്പിലെത്തുന്ന രോഗിയെ കേള്‍ക്കാനേ സമയമില്ല. എല്ലാ രോഗികള്‍ക്കും സേവനം ലഭ്യമാക്കലിനേക്കാള്‍, അതി ല്‍ ബിസിനസ്സിന്റെ സാധ്യതകളാണ് കൂടുതലയാള്‍ കാണുന്നതെന്നു തോന്നിപ്പോയി..നട്ടെല്ലു കാണിക്കാന്‍ ഉടുപ്പിട്ടാണോ ഡോക്ടര്‍ക്കു മുന്പില് നിലക്കുന്നതെന്ന” അലര്‍ച്ചയോടെയായിരുന്നു അയാള്‍ എന്റെടുത്തേക്കെത്തിയത്.  ,അതു കേട്ടതിന്റെ നടുക്കത്തിനൊപ്പം സ്വയം മാത്രം കണ്ടിട്ടുള്ള നഗ്നത അയാള്‍ക്ക് മുന്‍പില്‍ പ്രദര്‍ശന വസ്തുവാക്കി. കേട്ടു നിന്ന നേഴ്സ് സഹതാപത്തോടെ ഊരിയിട്ടും കിട്ടാത്തവ ഊരിയെടുക്കാന്‍ സഹായിച്ചു, അയാളുടെ അക്ഷമയും, ദേഷ്യവും ആ സമയത്ത്‌ കൂടുതല്‍ വെപ്രാളത്തിലേക്കാണ് ഞങ്ങളെ നയിച്ചത്‌. പരിശോധന കഴിഞ്ഞപ്പോള്‍ കൂടി വന്ന വേദനയേക്കാളും എന്റെ കണ്ണുനനയിപ്പിച്ചത് അയാളുടെ മനുഷ്യത്വമില്ല്യായ്മയായിരുന്നു.    കഴിവുള്ള ഡോക്ടര്‍മാര്‍ എന്നാല്‍ മനുഷ്യത്തവില്ലാത്തവര്‍ എന്നാണെങ്കില്‍ തീര്‍ച്ചയായും അവരെ മനുഷ്യത്തം ഉണ്ടാകാനുള്ള കോഴ്സിനുകൂടി പറഞ്ഞയച്ചിട്ടേ ചികിത്സക്ക് ഇറക്കാവു എന്ന് അന്നു തോന്നിയിരുന്നു.                                                                                                                                                          സ്കാനിങ്ങും ടെസ്റ്റകളും കഴിഞ്ഞ്‌ ചികിത്സ നിശ്ചയിച്ചു. കുറേ അധികം പെയിന്‍ കില്ലറുകള്‍, നട്ടെല്ലിനു 12 ദിവസം ഇഞ്ചക്ഷന്‍, വെയിറ്റിട്ട് കുറച്ചു നാള്‍ കട്ടിലില്‍, ഒരു വര്‍ഷത്തെ വിശ്രമം.പിന്നീട് സെക്കന്റും തേര്‍ഡും ഫോര്‍ത്തും അഭിപ്രായമെടുക്കാനായി പല ഡോക്ടര്‍മാരെയും കണ്ടു..വെജിറ്റബിള്‍ പോലെ ജീവിക്കു, പെയിന്‍ കില്ലറും കഴിക്കു കുറേ കാലം പോകാം എന്നു പറഞ്ഞവരും നേരത്തേ പറഞ്ഞ ചികിത്സാ വിധിയും മാത്രമേ അലോപ്പതിക്കാര്‍ക്കൊള്ളൂ..പിന്നെ മരുന്നുകള്‍ ഇഞ്ചെക്ഷനുകള്‍, എന്നിട്ടും നിന്നെം കൊണ്ടേ പോകു എന്ന മട്ടില്‍ വേദനകള്‍ എന്നെ പിന്തുടര്‍ന്നു. വിശ്രമിച്ചുള്ള ചികിത്സ, നടക്കാ സ്വപ്നമാണ്, വീട്ടിലെ കാര്യങ്ങള്‍ക്കും, എന്തിനു മരുന്നു മേടിക്കാനുള്ള പൈസക്കും ജോലി തന്നെ ശരണം
പിന്നെയാരോ പറഞ്ഞതു കേട്ട്‌ ആയുര്‍വേദം ചെയ്തു, വേദനകള്‍ വിഴുങ്ങിയ, ഉറക്കമില്ല്യാത്ത രാത്രികള്‍ തന്നെ ഫലം. വയ്യാ എന്നു പറഞ്ഞു ശീലമില്ലാത്ത നാവു വളച്ച്‌ ചിരിച്ചു കൊണ്ട് പറഞ്ഞു 'എനിക്കു വയ്യാ', കേട്ടു നിന്ന കൂടെ ജോലി ചെയ്യുന്നവരടക്കം ചിരിച്ചു,
'എന്താ അസുഖം?
'തണ്ടലു(നടുവിനു) വേദന',
'ഇപ്രായത്തിലോ? കണ്ടാലും പറയും'..

സത്യമാണ് ആരെയും കുറ്റം പറയാനാകില്ല. പ്രത്യേകിച്ചൊരു രോഗലക്ഷണവും ഇല്ല, അറ്റന്‍ഷന്‍ സീക്കിങ്ങിനു വേണ്ടി ചില മനോരോഗികള്‍ കാണിക്കുന്ന തരം ഫേഷ്യല്‍ എക്സ്പ്രെഷന്‍, നടത്തത്തിനു മടിയുടെ ഒരു വേഗതകുറവ്‌ അത്ര തന്നെ..  അങ്ങിനെ വേണമെങ്കിലും ഈ ലക്ഷണങ്ങളെ കാണാം, അതാണ് കൂടുതല്‍ ആള്‍ക്കാര്‍ക്കും ഇഷ്ടവും.. 
                        
  വലതു കയ്യും, വലതു കാലും 70% ത്തോളം പണി മുടക്കി തുടങ്ങിയിരുന്നു. മുടി ചീകാനോ, പേന പിടിക്കാനോ ആകാത്തവിധം കയ്യും, . വലിച്ചു കൊണ്ടുപോകും  വിധത്തില്‍ ഭാരമായി വലതു കാലും തൂങ്ങി കിടന്നു. മുഴുവന്‍ ഭാരവും ഇടത് ഭാഗത്തു കൊടുത്തായി നടത്തം, ആ ഭാരം തൂങ്ങി ഇടത്തു ഭാഗം മുഴുവന്‍ നീരു വന്നു വീര്‍ത്തു.ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ബാല്യത്തിലെ വാശിയില്‍ നിന്നും ആരെങ്കിലും നീട്ടുന്ന ആശ്രയത്തിനു കാത്തു നിലക്കേണ്ടി വരുന്ന നിസ്സഹായതയിലേക്ക് ജീവിതം കൂപ്പു കുത്തി.                                                                                                ഇന്നും ഓര്‍മ്മയിലുണ്ട് ഒരു മീറ്റിങ്ങിന്റെ മിനുട്സ് എഴുതാന്‍ ആവശ്യപെട്ടപ്പോള്‍ 'കൈ വേദനയാ സാര്‍ എഴുതാന്‍ വയ്യെന്ന' എന്റെ മറുപടിക്കു അഹങ്കാരി എന്ന മട്ടിലുള്ള നോട്ടവും, തുടര്‍ന്ന്‌ ഇത്ര മടി പാടില്ലന്ന സഹപ്രവര്‍ത്തകരുടെ ഉപദേശവും കിട്ടിയത്‌.


 ഒരുപാട്‌ അലച്ചിലുകള്‍ക്കൊടുവിലാണ് തിരുനാവായയിലെ പാരമ്പര്യ തിരുമ്മു ചികത്സാ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്‌.വൈദ്യന്‍ കൈനാഡി പിടിച്ച്‌ വേദനയുള്ള എല്ലാ ജോയിന്റുകളും തൊട്ട്‌ ചോദിച്ചു ‘ഇവിടെയൊക്കെ അല്ലേ വേദനയുള്ളത്‌? എനിക്ക്‌ തിരിച്ചറിയാന്‍ സാധിക്കാത്ത അത്രയും ഇടങ്ങളില്‍, ഓരോ ദിവസവും പല തരത്തിലും,രൂപത്തിലും ആണ് വേദനകള്‍ പിടികൂടാറ്‌. അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തെത്തി എല്ലാ വേദനകളേകുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ഏതെങ്കിലും ഒരു വേദന പറയൂ എന്നാകും മറുപടി, അവസാനം വേദനയുള്ളടത്തെല്ലാം പുരട്ടാന്‍ ഒരു ഓയില്‍മെന്റും എഴുതി തരും,ഒരു ഓയില്‍മെന്റ് ഒരു ദിവസത്തിനു തികയാത്ത അവസ്ഥയാണെന്നുള്ളതായിരുന്നു സത്യം. ആ ഗതികേടിനെയായിരുന്നു ആ വൈദ്യന്‍ ആദ്യം തീര്‍ത്തുതന്നത്‌, ആശ്വാസത്തോടെ കാര്യങ്ങള്‍ പറയാന്‍ അതു മൂലം സാധിച്ചു

'കുറച്ചുകാലം ചികത്സ വേണ്ടിവരും, ഉഴിച്ചില്‍, കിഴി , കടിവസ്തി ഒക്കെ വേണം. ചികത്സ കഴിഞ്ഞാലും വിവാഹം, പ്രസവം ഒക്കെ കുറച്ച് കാലത്തേക്ക് മാറ്റിവെക്കേണ്ടി വരും..പ്രസവം ഏതു കാലത്തായാലും ബുദ്ധിമുട്ടാകും...എന്താ തയ്യാറാണോ?                                                                  'എനിക്കൊന്നുറങ്ങണം , പരസഹായമില്ലാതെ നടക്കണം' എന്ന ലളിതമായ രണ്ടാവശ്യങ്ങളുമായി എത്തിയ എനിക്കെന്തു തടസ്സം  ഒരു മാസവും 21 നീണ്ടു നിന്ന ചികിത്സക്കു തുടക്കം കുറിച്ചു.                                                                                        നട്ടെല്ലിനു കേടു വന്ന കല്യാണപ്രായമായ മകളെ നാട്ടുകാരും വീട്ടുകാരും അറിയാതെ ചികിത്സിക്കുക എന്ന അമ്മയുടെ ഉദ്യമത്തിനു മുന്‍പില്‍ സഹായത്തിനു ഹോംനേഴ്സിനെ വെക്കുക മാത്രമേ എനിക്കു നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ... അമ്മ എനിക്കു കല്ല്യാണ ആലോചനകള്‍ മുടങ്ങാതിരിക്കാനായും, രോഗവിവരം ആരുമറിയാതിരിക്കാനുമായി വീട്ടിലിരുന്നും സകല അമ്പലങ്ങളിലും, ജ്യോതിഷികളുടേയും അടുത്തു പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചു പോന്നു.  ഹോംനേഴ്സിനെ അന്വേഷിച്ചിരുന്ന  ദിവസങ്ങളില്‍ മനസ്സില്‍ നൂറുപ്രധിഷേധങ്ങളായിരുന്നു. കേരളത്തിലെ വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ക്ക് ഇമ്മാതിരി അസുഖങ്ങള്‍ വരാന്‍ പാടില്ലേ, അഥവാ വന്നാല്‍ തന്നെ വീട്ടില്‍ നിന്നുള്ള ഇത്തരം സേവനങ്ങള്‍ ലഭ്യമാകില്ലേ…ഇല്ല എന്നു തന്നെയായിരുന്നു ഉത്തരം, എനിക്കും ഹോം നേഴ്സിനെ തന്നെ നിര്‍ത്തേണ്ടി വന്നു.ചെറിയ അനിയന്‍ ഹോംനേഴ്സ് വരും വരെ എനിക്കു തുണയായി ആറു ദിവസം കൂട്ടു നിന്നു. അതു തന്നെ വലിയ കാര്യമായിരുന്നു.

                                                                                                                            നിറഞ്ഞ അനാഥത്തത്തില്‍ കൂട്ടു വന്ന വൃദ്ധയായ ട്രീസചേച്ചി എന്റെ ഇടം കൈകൊണ്ട് കോരി വായിലേക്കെത്താത്ത സ്പൂണ്‍ സ്നേഹപൂര്‍വ്വം വായിലടുപ്പിച്ചു തന്നു, സ്റ്റൂളീലിരുത്തി വൃത്തിയായി കുളിക്കാന്‍ പാകത്തിനു വെള്ളം കോരിയൊഴിച്ചു തന്നു, കൈപിടിച്ച് വലതു ഭാഗം താങ്ങി നടത്തി ഉഴിച്ചില്‍ മുറിയില്‍ കിടത്തി തന്നു, ഇടക്കിടെ താഴ്ന്നു പോകുന്ന ബിപിയുടെ അബോധാവസ്ഥയില്‍ ഞാന്‍ അവരെ നോക്കി ‘അമ്മേ; എന്നു വിളിച്ചു കരഞ്ഞിരുന്നെത്രെ.കഴുത്തൊപ്പം വെട്ടിയ മുടി വേഗം വളരട്ടെ എന്നും പറഞ്ഞ്‌ തല നിറച്ചും എണ്ണ തേച്ച്‌ മസ്സാജ്ജു ചെയ്തു തന്നു,മസ്സാജിന്റെ സുഖത്തില്‍ കണ്ണടയുമ്പോള്‍ ഉഴിച്ചില്‍ക്കാരി സല്‍മാത്ത ഭീഷണിപ്പെടുത്തും 'പകലുറങ്ങല്ലേ' 


രാത്രികളിലെല്ലാം കുഞ്ഞുകുട്ടിക്കെന്നവണ്ണം ട്രീസച്ചേച്ചി കേട്ടതും കേള്‍ക്കാത്തതുമായ മുത്തശ്ശി കഥകള്‍ പറഞ്ഞു തരുമായിരുന്നു. അത്‌ കേട്ട്‌ കേട്ടായിരുന്നു ചിലപ്പോള്‍ ബോറടിച്ചും, ബോറടിക്കാതെയും ഉറങ്ങാറ്‌. ആ കഥകള്‍ വലിയ ആശ്വാസം തന്നെയായിരുന്നു. 




പിന്നെ പ്രിയം എന്റെ നോക്കിയയുടെ കുട്ടി ഫോണിനോടായിരുന്നു. അതിനെ ഞാന്‍ പ്രാണനോളം സ്നേഹിച്ചു, അതിലായിരുന്നു എന്നില്‍ ഊര്‍ജ്ജം നിറക്കുന്ന സ്നേഹവിളികള്‍ വന്നിരുന്നത്‌. ഇടക്കിടെ തിരക്കിട്ട്‌ പൊതിച്ചോറുമായി അമ്മ വരും, പിന്നെ വിരലില്‍ എണ്ണാവുന്ന ചില സുഹൃത്തുക്കള്‍ ,അല്ലെങ്കിലും നമ്മള്‍ ഒറ്റപ്പെടുമ്പോഴാണ് നമ്മുടെ ശരിയായ സുഹൃത്തുക്കളെ തിരിച്ചറിയുക.  അവര്‍ പോയി കഴിഞ്ഞാല്‍ പിന്നെയും ശൂന്യമാകുന്ന ദിനങ്ങള്‍. അടുത്ത മുറിയിലുണ്ടായിരുന്ന ബ്രയിന്‍ ട്യൂമറുകരാനായ സനുവെന്ന 10 വയസ്സുകാരനായിരുന്നു ഒരാശ്രയം തുടക്കത്തില്‍, ഒരു ദിവസം പൊടുന്നനെ അവന്‍ മരിച്ചു പോയി, ആ ദിവസങ്ങള്‍ ഓര്‍ക്കാനിപ്പോഴും വയ്യ.                                                                     കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൈകാലുകളുടെ ഭാരം കുറഞ്ഞു വന്നു ഒപ്പം വേദനകളും, ചികിത്സ പുരോഗമിക്കുംതോറും ആത്മവിശ്വാസം കൂട്ടുന്ന തരത്തിലായിരുന്നു വേദനകളുടെ കുറവ്‌, തിരിച്ചു പോരുമ്പോള്‍ ആരുടെയും കൈപിടിക്കാതെ വേദനിക്കാതെ ആയിരുന്നു ഞാന്‍ നടന്നത്‌.ഡോക്ടര്‍ പറഞ്ഞത്രയും വിശ്രമം കഴിഞ്ഞപ്പോള്‍ സ്ഥിതി നേരെ തിരിച്ചും ആയി അവസ്ഥ. ശരീരം വെറുതെ കിടന്നും ഇരുന്നും മടിച്ചിയായിരിക്കുന്നു, അതു പാകപെടുത്തി എടുക്കല്‍ അതിലും വേദനാജനകമായിരുന്നു. ഒരു സാധാരണ നടത്തം പോലും ഓരോഭാഗത്തേയും വേദനിപ്പിച്ചു. സുഖചികിത്സക്കു പോയ ആള്‍ക്കെന്ത് അസ്വസ്ഥത എന്ന മട്ടിലാണ് ഭൂരിഭാഗം ആള്‍ക്കാരും കരുതുന്നത്‌. അതു മടിയായും, വെറുതെ ഇരുന്നു കാശു മേടിക്കുന്ന ആളായും കരുതാന്‍ വഴിയൊരുക്കി, ചിലരുടെ അസ്വാരസ്യങ്ങള്‍ ജോലി ഉപേക്ഷിച്ചു കൂടെ എന്ന ചോദ്യമായി തെളിഞ്ഞും ഒളിഞ്ഞും കേള്‍ക്കേണ്ടി വന്നു. എക്സര്‍സൈസ് ചെയ്യാതിരുന്ന ഒരാള്‍ ചെയ്തു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന തരം അസ്വസ്ഥത മാത്രമാണെന്നു ചിലരോട് പറയുകയും ചെയ്തു. അന്നതിനെ മറികടക്കാനും ഉത്തരം പറയാനും പാകത്തിനു ആത്മവിശ്വാസം നിറഞ്ഞ ഒരു ശക്തി എനിക്കു ചികിത്സയിലൂടെ കിട്ടിയിരുന്നു
   പക്ഷെ ആ അത്മവിശ്വാസം അധിക കാലം നിലനിന്നില്ല, അപ്പോഴേക്കും ഒരു പുതിയ പ്രശ്നം തലപൊക്കി. ചെറിയ കല്ലില്‍ തട്ടിയാല്‍ പോലും ഞാന്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി, കല്ല് എന്നു പറഞ്ഞാല്‍ ഒരു കുഞ്ഞു പൊട്ടോളം വലുപ്പമായാലും മതി. കണ്ട് നിലക്കുന്നവരെല്ലാം ചിരിക്കും, ഞാനും കൂടെ ചിരിക്കും, ഇതു പതിവായപ്പോള്‍ എന്റെ ചിരിയണഞ്ഞു, ഒപ്പം ആത്മവിശ്വാസവും.                                                                         ഫ്ലാറ്റായ ചെരിപ്പില്‍ നിന്നും തെന്നി വീഴുക, കയറ്റം കയറുമ്പോല്‍ പിന്നോക്കം മറിഞ്ഞു വീഴുക. ഒരല്പം മിനുസമുള്ള ഏതു സ്ഥലത്തും വീഴുക എന്നു തുടങ്ങി നടക്കാന്‍ തന്നെ ധൈര്യമില്ല്യാത്ത രീതിയിലേക്കു ഞാന്‍ മാറി. അലോപ്പതിക്കാരും, ആയുര്‍വേദക്കാരും പറഞ്ഞു ഒരു കുഴപ്പവുമില്ല ഇപ്പോഴെന്ന്‌.അതു 2008 വരെ തുടര്‍ന്നു.                                                                               ഒരിക്കള്‍ അടുത്ത സുഹൃത്തായ മൈത്രിയോട് കാര്യം പറഞ്ഞു, അദ്ദേഹമാണ് വയനാട്ടിലുള്ള മറ്റൊരു വൈദ്യരെ പരിചയപെടുത്തിയത്‌.അദ്ദേഹം പറഞ്ഞത്‌ ചികിത്സകളുടെ സൈഡ് എഫക്ട് ആണ്, എന്റെ മസിലികള്‍, പ്രത്യേകിച്ച് നടുമ്പുറത്തേത്‌ സ്റ്റിഫ്‌ ആയിപ്പോയതു കൊണ്ടാണീ വീഴ്ചകള്‍ എന്നു. 2 മാസം അദ്ദേഹത്തിന്റെ വക ചികിത്സ, അതിനേയും തോല്‍പ്പിച്ചു. ആത്മവിശ്വാസത്തോടെ, നടക്കാനാരംഭിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം, ഒരു പക്ഷെ ഞാന്‍ കുട്ടിക്കാലത്തു പിച്ചവെച്ചതിലും ആഹ്ലാദിച്ചിട്ടുണ്ടെന്നു തോന്നി...




ചില്ലറ ബുദ്ധിമുട്ടുകള്‍ ബാക്കിയായെങ്കിലും പരസഹായമില്ല്യാത്ത ഈ യാത്ര സന്തോഷം തന്നെ..എന്നാലും ചിലപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍, ഉറക്കമില്ലാത്ത ചില രാത്രികളില്‍, ചില യാത്രകള്‍ കാണുമ്പോള്‍ ആലോചിക്കും.. സ്വപ്നത്തിലോ മറ്റോ ആയിരുന്നോ ഞാന്‍  എന്നൊരു പെണ്‍കുട്ടി ഒരു ബാക്ക്പാക്കും തൂക്കി, കേരളത്തിലെ കാടായ കാടെല്ലാം കയറി ഇറങ്ങിയത്‌?? ആദിവാസി ഊരുകള്‍ തേടി കിലോമീറ്ററുകളോളം നടന്നിരുന്നത്‌, അതു നടന്നതു തന്നെയായിരുന്നോ? ഇനി അങ്ങനെ വീണ്ടുമൊരു യാത്ര സാധിക്കുമോ?? ആശങ്കയോടെയാണെങ്കിലും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു, അങ്ങനെ ഒരു കാലം എനിക്കിനിയും ബാക്കി ഉണ്ടെന്നു....കാരണം എന്റെ കൈതുമ്പിലൊരു കുഞ്ഞു കയ്യുണ്ട് കിട്ടാന്‍ വലിയ പ്രയാസമായിരിക്കും എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്, അതോ ഒട്ടും പ്രയാസപ്പെടുത്താതെ കടന്നുവന്നതും…

Thursday, 3 July 2014

അന്ന് ഞങ്ങള്‍ ഒരു കൂട്ടുകുടുംബമായിരുന്നു..

റോഡ്‌ സൈഡില്‍, ഓലകൊണ്ടുണ്ടാക്കിയ, അത്യാവശ്യം വലുപ്പമുള്ള വീടായിരുന്നെന്റേത്‌, ഓര്‍മ്മയിലെ വീട് അവിടെ നിന്നാണ് ആരംഭിക്കുന്നത്‌. റോഡിലൂടെ പോകുന്നവര്‍ക്ക്‌ കാണാനാകാത്ത വിധം മരങ്ങള്‍ ആ വീടിനു മുന്‍പിലുണ്ടായിരുന്നു. ഒരു കുട ചെരിച്ചു വെച്ച പോലെയുള്ള ഒരു പറങ്കി മാവായിരുന്നു അതില്‍ പ്രധാനി. വേനല്‍ കാലത്ത്‌ അതു നിറയെ ഇളം മഞ്ഞ നിറത്തിലുള്ള പറങ്ക്യാങ്ങകള്‍ നിറയും.


മഴക്കാലങ്ങളുടെയും ഓര്‍മ്മ തുടങ്ങുന്നതും ആ വീട്ടില്‍ നിന്നു തന്നെ ആയിരുന്നു.അലച്ച്‌ പെയ്യുന്ന മഴ ഓലവീടിന്മേല്‍ പ്രത്യേകശബ്ദത്തിലായിരുന്നു വീണിരുന്നത്‌, ജലദോഷം വന്ന് അടങ്ങ ശബ്ദം പോലെ അടഞ്ഞ മഴശബ്ദം കേട്ട്‌, ആദ്യമഴയുടെ മണ്‍‌ മണവും നുകര്‍ന്ന്‌, ഭൂമിയിലൂടെ ഉറവകളും, ചാലുകളും ഉണരുന്നതിനെ അറിഞ്ഞുള്ള മഴക്കാല ഉറക്കം മനോഹരമായിരുന്നു.



വേനല്‍ക്കാലങ്ങളിലാകട്ടെ മുന്‍‌വാതിലും, പിന്‍‌വാതിലും തുറന്ന്‌ വെച്ചായിരുന്നു ഉറക്കം, ഫാനും കറന്റും വ്യാപകമല്ലായിരുന്ന അക്കാലത്ത്‌ അറബികടലും താണ്ടി, മരങ്ങളുടെയും, കുളങ്ങളുടെയും തണുപ്പും വഹിച്ചെത്തുന്ന കാറ്റായിരുന്നു, ഞങ്ങളുടെ ഫാന്‍.




മുറ്റത്തെ പറങ്കിമാവിന്റെ തണലില്‍, സ്വര്‍‌ണ്ണ നിറമുള്ള മണലില്‍ , അതി വിശാലമായ ഒരു മുറ്റവും ആ ഓലവീടിനുണ്ടായിരുന്നു. ആ മുറ്റത്തായിരുന്നു അയല്‍‌വക്കകാരായ ചിലരൊക്കെ ഉറങ്ങിയിരുന്നത്‌.എന്നും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കിഴക്കേ വീട്ടില്‍ നിന്നും കണ്ണേട്ടനായിരുന്നു ആദ്യത്തെ അതിഥിയായി എത്തിയിരുന്നത്‌. കണ്ണേട്ടന്‍ വളരെ സൌമ്യനും, സ്നേഹമുള്ളയാളുമായിരുന്നു. കാര്യങ്ങള്‍ നന്നായി പറയുകയും ഉള്ളറിഞ്ഞ്‌ ചിരിക്കുകയും ചെയ്തിരുന്ന ഓരാള്‍! കണ്ണേട്ടന്റെ കയ്യില്‍ തൂങ്ങി നാണം കുണുങ്ങി മകന്‍ രാജുവോ, അല്ലെങ്കില്‍ രാജുവിന്റേട്ടന്‍ പ്രേമേട്ടനോ ഉണ്ടാകുമായിരുന്നു. 


കയ്യില്‍ കരുതിയിരിക്കുന്ന പായ്‌ വിരിച്ചോ, അല്ലെങ്കില്‍ തോളിലിട്ടിരിക്കുന്ന തോര്‍ത്ത്‌ വിരിച്ച്, കാറ്റും കൊണ്ട് ആകാശം നോക്കി അവര്‍ കിടക്കും

തൊട്ട് പിന്നാലെ തെക്ക് കിഴക്ക് നിന്നും ബാലേട്ടനും മകന്‍ ഷാജു ഏട്ടനും കൂടി എത്തുകയായി. ബാലേട്ടന്റെ കയ്യില്‍ 4കട്ടയുടെ വെള്ളിനിറമുള്ള ടോര്‍ച്ചുണ്ടാകും. ബാലേട്ടന്‍ അസാധ്യ ഹൂമര്‍സെന്‍സുള്ള ഒരാളായിരുന്നു. ബാലേട്ടന്റെ സംസാരം എപ്പോഴും തമാശയുടെ കൂടാരമായിരുന്നു. ആള്‍ക്കാരെ കളിയാക്കാന്‍ അദ്ദേഹം അതി വിദഗ്ദനായിരുന്നു, അതാകട്ടെ ആര്‍ക്കും പരിഭവം കൂടി തോന്നിക്കാറില്ലായിരുന്നു




നാനി( അപ്പൂപ്പന്റെ അനിയന്റെ ഭാര്യ) കൊടുത്ത ചോറും വാരി വലിച്ചു തിന്നു സഭകൂടാനെത്തുന്ന എല്ലാവര്‍ക്കും പ്രിയങ്കരനായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള വിത്സനെന്ന നായ. സത്യത്തില്‍ വില്‍‌സനായിരുന്നു ആ മുറ്റത്തെ കൂട്ടുകുടംബത്തിന്റെ വാതില്‍ ഒരു ഇല അനങ്ങിയാലും, ഒരു തവള ചാടിയാലും, പാമ്പിനെയോ എലിയേയോ കണ്ടാലും അവന്‍ കുര തുടങ്ങും. ബാലേട്ടന്‍ നാലുകട്ട ടോര്‍ച്ചടിച്ച്  നോക്കി, ഞങ്ങള്‍ക്ക് ആപത്തൊന്നുമില്ലന്നവനു ബോധ്യമായാലേ അവന്‍ കുര നിര്‍ത്താറൊള്ളു.ഞങ്ങള്‍ മക്കളും, അച്ഛനും, അമ്മയും അപ്പൂപ്പനും അച്ഛമ്മയും ആ സഭയിലേക്ക് കൂടുന്നതോടെ രാത്രി കിസ സജീവമാകും


പിന്നീടങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായി, അത്ഭുതങ്ങളുടെ ത്രസിപ്പിക്കുന്ന വീരകഥകള്‍, ഭയത്തിന്റെ കഥകള്‍. അവ ശരിക്കും ഒരു നാടിന്റെ കഥ കൂടി ആയിരുന്നു..അക്കാലത്തെ പ്രണയങ്ങള്‍, ഓടിപോകലുകള്‍, കുടുംബവഴക്കുകള്‍, ഗര്‍ഭിണി ആയിട്ടു വിവാഹം കഴിച്ചവര്‍, ഗര്‍ഭിണിയായിട്ടും വിവാഹം കഴിക്കാനാകാഞ്ഞവര്‍, അങ്ങനെ അങ്ങനെ... കുറ്റപേരുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു.. നായ, കുറുക്കന്‍, കാടന്‍, പോക്കര, കൊള്ളി, കൊള്ളക്കാരന്‍, തേന്‍, തപ്പി, അല്പായുസ്സ്, അടപ്പി, കൊഞ്ഞ, വിശപ്പ്… ഓര്‍മ്മയില്‍ നില്‍ക്കാത്ത അത്രയും നീളുന്ന നിരയാണത്‌.


കടലില്‍ വഞ്ചി തകര്‍ന്നിട്ടും രക്ഷപെട്ടവര്‍, കടലിലെ വീരേതിഹാസങ്ങള്‍,തുടങ്ങി.. വിവിധ ഇനം മീനുകള്‍, ആകാശം നോക്കി സമയം പറയല്‍, നക്ഷത്രങ്ങളുടെ നാടന്‍ പേരുകള്‍, അവ ഉദിക്കുന്ന കൃത്യസമയങ്ങള്‍ എല്ലാം അവര്‍ക്ക്‌ അറിയാമായിരുന്നു.


വടക്കന്‍ പാട്ടുകളത്രയും പാട്ടായി കേട്ടതു, യക്ഷിയെം ഗന്ധര്‍വനേയും പരിചയപെട്ടതും ആ സഭയില്‍ നിന്നായിരുന്നു. അവര്‍ കാണാത്ത ദൈവങ്ങളും ഉണ്ടായിരുന്നില്ല, വെളുപ്പിന്‍ കോട്ടത്തായ കുളത്തില്‍ കുളി കഴിഞ്ഞ്‌ പോകുന്ന വാടാനപ്പള്ളി ദേവി, തൃപ്രയാറപ്പന്‍ കടല്‍‌പ്പുറത്ത് കാറ്റ് കൊള്ളാന്‍ പാതിരാക്കു വന്നപ്പോള്‍  കണ്ട കഥ അതില്‍ പ്രധാനപ്പെട്ടതായിരുന്നു.ഒടിയന്‍, ജിന്ന്, മലക്ക്, കുട്ടിച്ചാത്തന്‍, ബ്രഹ്മരക്ഷസ്‌ എന്നു തുടങ്ങി പല ശക്തികളെയും അവര്‍ പലപ്പോഴായി കണ്ടിട്ടുണ്ടെന്ന വാദം അവര്‍ പരസ്പരം അംഗീകരിക്കുകയും, അതു ഞങ്ങള്‍ കുട്ടികള്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ജനിക്കും മുന്‍പേ ഉണ്ടായിരുന്ന കാടും അതിലുണ്ടായിരുന്ന കുട്ടികളെ തട്ടികൊണ്ട്‌ പോകുന്ന ഒറ്റമുലച്ചി എന്ന യക്ഷിയെ കുറിച്ച് അച്ഛമ്മ എന്നും വാചാലയാകുമായിരുന്നു.



 അക്കാലത്ത്‌ പകലുകളില്‍ അപ്പൂപ്പന്‍ വീട്ടിലേക്കുള്ള വഴി തെറ്റുന്നത് പതിവായിരുന്നു. ജിന്നിന്റെ അതിര്‍ത്തി പുല്ലെന്ന പുല്ല് ചവിട്ടിയിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്‌, അന്നൊക്കെ ആ പുല്ല്‌ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്‌, പേരറിയാത്ത എല്ലാ പുല്ലുകളേയും ഞങ്ങള്‍ കുട്ടികള്‍ സംശയിച്ചിരുന്നു. വയസ്സാകുമ്പോള്‍ ഉണ്ടാകുന്ന ദിശാഭ്രമമായിരുന്നു അതെന്നു തിരിച്ചറിയാന്‍ പിന്നെയും കാലമേറെ എടുത്തു.

അന്നാട്ടിലെ ചില വ്യക്തികളെ സ്നേഹത്തോടെ കാണാന്‍ ആ സഭയിലെ കഥകള്‍ കാരണമായിട്ടുണ്ടായിരുന്നു. വീട് കെട്ടിമേയാനും, പറമ്പു കിളക്കാനും വരുന്ന വേലുകുട്ടി അച്ചാച്ചന്‍ അതിലൊരാളായിരുന്നു. 16 രൂപ മാസ ശമ്പളം കിട്ടുന്ന ഗവണ്മെന്റ് ഉദ്യോഗം പുല്ലു പോലെ വലിച്ചെറിഞ്ഞു പോന്നയാളായിരുന്നു അദ്ദേഹം.. അതില്‍ കൂടുതല്‍ പൈസ അന്നാദ്ദേഹത്തിന് ഇത്തരം പണികളിലൂടെ ഒരു മാസം കിട്ടുമായിരുന്നത്രെ , അതു പറഞ്ഞാണദ്ദേഹം ആ ജോലി വേണ്ടെന്ന്‌ വെച്ചത്‌.
പിന്നെ സദാ സമയം ചതി ചതി എന്നലറികൊണ്ട് നടന്നിരുന്ന മാടമ്പിയേട്ടന്‍ എന്ന ഭ്രാന്തന്‍ അദ്ദേഹത്തിന്റെ നല്ല കാലത്ത്‌ എത്ര മിടുക്കനായിരുന്നത്രെ..
പിന്നെ മന്ത്രവാദം, കൈവിഷം, ഒടിവെക്കല്‍, എന്നു തുടങ്ങിയ കലാരൂപങ്ങളെ കുറിച്ച്‌ അറിഞ്ഞതും ആ രാത്രികാല കഥകളില്‍ നിന്നായിരുന്നു.
കഥയുടെ രസത്തിനും പേടിക്കും മീതെ പാതിയുറക്കം വന്നു വീഴുമ്പോഴായിരുന്നു അമ്മ ഞങ്ങളെ അകത്തേക്ക് എടുത്ത്‌ കിടത്താറുണ്ടായിരുന്നത്‌.


പകലുകളാകട്ടെ അന്നാട്ടിലെ അമ്മൂമ്മമാരുടെ സംഗമസ്ഥലം കൂടിയായിരുന്നു ആ മുറ്റം. ആ കാറ്റും സുഖവും തേടി ഉച്ചയൂണു കഴിഞ്ഞ ഉടനെ എത്തുക വടക്കേവീട്ടില്‍ നിന്നും നാനിയായിരുന്നു. പിന്നെ തെക്കെലെ അമ്മാമ്മ, ചക്കിഅമ്മാമ്മ, കിഴക്കേലെ അമ്മാമ്മ, രണ്ട കല്യാണി അമ്മാമ്മമാര്‍, മങ്കമ്മാമ്മ..ഇതില്‍  ഏറ്റവും ദൂരെ നിന്നും വരുന്നത്‌ മങ്കമ്മാമ്മയായിരുന്നു, അവരുടെ കൂടെ ഒന്നോ രണ്ടോ ആടുകളും ഉണ്ടാകാറുണ്ട്, അവക്ക് ഇലയൊടിക്കാനാണ് വരുന്നതെന്നായിരുന്നു മൂപ്പര്‍ പറയാറ്‌. ഇക്കൂട്ടത്തിലെ ഏറ്റവും മാന്യയും, സ്നേഹമുള്ള അമ്മാമ്മയായി തോന്നിയിട്ടുള്ളതും അവരെ തന്നെയാണ്. കൂട്ടത്തില്‍ എറ്റവും സുന്ദരിയും , പാവവും ചക്കി അമ്മാമ്മയായിരുന്നു. അച്ഛമ്മയും നാനിയും ആരെയും വരച്ച വരയില്‍ നിര്‍ത്താന്‍ ശേഷിയുള്ള തന്റേടികളായിരുന്നു.ഭ്രാന്തിനോളം വരുന്ന വഴക്കാളികളായിരുനു കല്യാണി അമ്മാമ്മമാര്‍.തെക്കേലെ അമ്മാമ്മ സ്നേഹം വരുമ്പോഴും, ദേഷ്യം വരുമ്പോഴും തെറിവാക്കുകള്‍ കൊണ്ടായിരുന്നു ആളുകളെ അഭിസംബോധന ചെയ്തിരുന്നത്‌.അല്പം സെക്സ് കലര്‍ത്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയായിരുന്നു കിഴക്കേലെ അമ്മാമ്മ സംസാരിച്ചിരുന്നത്‌

ആ സഭയില്‍ വെച്ചായിരുന്നു ആ വീടുകളിലെയെല്ലാം മരുമക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കപ്പെട്ടിരുന്നത്‌. ഒരു വിധപെട്ട മരുമക്കളും ചെറുപ്പക്കാരികളും ആ ഗ്രൂപ്പിനു മുന്നില്‍ വന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. മരുമക്കള്‍ക്കെതിരെയുള്ള  ചില കാര്യങ്ങള്‍ ശരിയല്ലെന്നു പറയാന്‍ ആകെ ധൈര്യം കാണിച്ചിരുന്നത്‌ മങ്കമ്മാമ്മയായിരുന്നു.,ഇവര്‍ക്കെല്ലാം ഇടക്കിടെ കട്ടന്‍ ചായയുമായി വരുന്ന എന്റെ അമ്മയുടെ നേരെ നീളുന്ന അവരുടെ നോട്ടത്തിലെ ദയ ഇന്നും മനസ്സിലുണ്ട്.


ഞങ്ങള്‍ കുട്ടികളും, വില്‍‌സനും ഒട്ടുമിക്കവാറു സഭകളുടേയും കൂടെ ഇരിക്കാമായിരുന്നു. അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ നൂറായിരം വിമര്‍ശനങ്ങളും, ഉപദേശങ്ങളും ചാക്കു കണക്കിനു ഞങ്ങള്‍ക്ക്‌ നല്‍കിപോന്നിരുന്നു.വില്‍‌സന്‍ പോലും അവകേട്ട്, ആലസ്യത്തോടെ കോട്ടുവാ വിട്ട് പാതി അടഞ്ഞ കണ്ണുകളോടെ കിടക്കും.. അവരോടെല്ലാം മര്യാദയിലും, ബഹുമാനത്തിലും പെരുമാറുക എന്നത്‌ ഒരു അനുഭവമായിരുന്നു. സദാസമയം ഞങ്ങളുടെ അമ്മമ്മാരെ ചീത്ത പറയുന്നതു കേട്ടിട്ടും തിരിച്ചൊന്നും പറയാനാകാത്തത്, ജീവിതമെന്ന പ്രയാണത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു എന്നു ഇപ്പോഴാണ് തിരിച്ചറിയുന്നതെനു മാത്രം. പെട്ടെന്നു തന്നെ ക്ഷമിക്കാനും, ചുറ്റുമുള്ളവരെല്ലാം എന്റേതാണെന്ന്‌ കരുതി സ്നേഹിക്കാനുള്ള മനസ്സൊക്കെ ആ ക്ലാസ്സ്മുറിയില്‍ നിന്നു കിട്ടിയതാണ്.



ഇന്നിപ്പോള്‍ മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ടു, അവക്കു പകരം മറ്റൊന്നു വെചുപിടിപ്പിച്ചുമില്ല, ഓലവീടെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി, അവയുടെ മുറ്റത്തേക്ക് ചായുന്ന മരങ്ങളെല്ലാം അപ്പപ്പോള്‍ വെട്ടി ചെറുതാക്കി..രാത്രിയിലും നട്ടപ്ര വെയിലത്താണോ കിടക്കുന്നതെന്ന് സംശയം തോന്നാറുണ്ടന്നമ്മ പറയുന്നു. കാറ്റു കടക്കാനിടം തരാതെ ജാലകങ്ങളും വാതിലും അടച്ചിട്ടും തൃപ്തി വരാതെ ഉറക്കം വരാത്ത രാത്രികളാണിപ്പോള്‍, ഭയത്തിന്റേയും, അവിശ്വാസത്തിന്റേയും മതിലുകളും വാതിലുകളും കൊണ്ട്‌ എന്റെ ഗ്രാമം നിറഞ്ഞിരിക്കുന്നു.ആരെയും പരസ്പരം വിശ്വാസമില്ലാത്ത അയല്‌വക്കമായിരിക്കുന്നു ഞങ്ങളെല്ലാം...



കനത്ത താഴിട്ടു പൂട്ടിയ ഗേറ്റിനപ്പുറം നിന്നു അയല്‍‌വക്കകാരോട് വര്‍ത്തമാനം പറഞ്ഞപ്പോള്‍ ഓര്‍ത്തു, ഇനിയില്ല അങ്ങനെ വിശ്വാസത്തിന്റെ ഒരു കൂട്ടുകുടുംബം, ഇനിയില്ല അങ്ങനെയൊരു സ്നേഹക്കാലം, ഇനിയില്ല ആ കഥാകാലം.. അല്ലെങ്കിലും നൊസ്റ്റാള്‍ജിയകള്‍ സുഖമുള്ള ഒരു വേദനയല്ലേ..