Friday, 23 September 2011

Friday, 16 September 2011

മഴയോര്‍മ്മകള്‍‌

മഴക്കാലത്തെ ഓര്‍മ്മകള്‍ മഴ പോലെ മനോഹരങ്ങളാണ്, എന്നാലോ കോര്‍ത്തിണക്കാന്‍ പ്രയാസമുള്ളത്രയും അനവധിയുമാണ്.എങ്കിലും പറയാതെ പോകാനാകാത്ത ഓര്‍മ്മകളില്‍ ചിലതാണിത്. ഞങ്ങള്‍ തീരദേശവാസികള്‍ക്ക് മഴക്കാലമെന്നാല്‍ കടലിന്റെ മുഴക്കമാര്‍ന്ന ഇരമ്പങ്ങളില്‍ കാതോര്‍ത്ത് കിടന്നുറങ്ങുന്ന രാത്രികളാണ്.. അന്ന് ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിന്‍ പുറത്തായിരുന്നു, പെയ്യുന്ന മഴയെ മുഴുവനോടെ വിഴുങ്ങുന്ന ആ കുന്നിറങ്ങിയാല്‍ കാണുന്ന ആദ്യത്തെ വീട്ടുപറമ്പിലാകട്ടെ നിറച്ചും കുഞ്ഞുമീനുകള്‍ ഓടികളിക്കുന്ന അത്രയും വെള്ളം നിറയും മൂന്നാം മഴക്ക് തന്നെ . തോര്‍ത്ത് മുണ്ടുകള്‍ വിരിച്ച് പിടിച്ച് ഞങ്ങള്‍ കുട്ടിപട്ടാളങ്ങള്‍ ആ മീനുകള്‍ക്ക് പുറകെ പായും, അന്നൊക്കെ അസൂയയോടെ ഓര്‍ക്കും, ഇത്രയും മീനോടി കളിക്കുന്ന പറമ്പുള്ള അവരെത്ര ഭാഗ്യവാന്മാരണെന്ന്!
മഴയോര്‍മ്മയില്‍ മുഖ്യം സ്കൂളിലേക്കുള്ള പത്ത് മിനുട്ട് നീണ്ട നാട്ട് വഴി നടത്തം തന്നെയാണ്. ഉണങ്ങാന്‍ മടിക്കുന്ന നീണ്ട ശീലക്കുടകള്‍ ചൂടി, പത്തോളം ചെറുതോടുകള്‍ കടന്ന്, അവയില്‍ പൊടുന്നനെ മുളച്ച് പൊങ്ങിയ അല്ലിച്ചെടികളെയും, ആമ്പല്‍ പൂക്കളെയും കണ്ട് അത്ഭുതപ്പെട്ട്, വെള്ളം കാലുകൊണ്ടടിച്ച് ‘ഠോ’ ന്ന് ശബ്ദമുണ്ടാക്കി…അങ്ങനെ നനഞ്ഞീറനായാകും ക്ലാസ്സിലെത്തുക.


അക്കാലത്ത് സ്കൂളില്‍ നാലോ അഞ്ചോ കുട്ടികള്‍ക്ക് പൂക്കള്‍ നിറഞ്ഞ കളര്‍ കുടകള്‍ ഉണ്ടായിരുന്നു, ഗള്‍ഫുകാരുടെ മക്കളായിരുന്നു അവരില്‍ മിക്കവാ‍റു പേരും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്തരമൊരു കളര്‍ കുട സ്വന്തമാക്കുക എന്നത്.

മഴക്കുറുമ്പുകളുടെ അകമ്പടിയായി ഒരു പനിയും ഉറപ്പായിരുന്നു, ചുക്കു കാപ്പിയുടെ എരിവില്‍ കട്ടിപുതപ്പിനുള്ളില്‍ പനിച്ചു കിടന്നുള്ള ഉറക്കവും എന്ത് സുഖമായിരുന്നു.

എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍  നീളന്‍ ശീലകുടകള്‍ക്ക് പകരം മടക്കു കുടകള്‍ വന്നെങ്കിലും, കളറ് കുടയെന്ന മോഹം ബാക്കി നിന്നു. കുട കൊണ്ട് കുത്ത് കൂടി കളിക്കുക എന്ന മഴക്കാലവിനോദത്തിനു നീളന്‍ കുടകള്‍ തന്നെയായിരുന്നു നന്നെന്ന് പിന്നീട് ഓര്‍ക്കാറുണ്ടായിരുന്നു



ഏതൊരു മഴക്കാലവും വരാന്‍ പോകുന്ന ചാകരക്കാലത്തിന്റെ ഉത്സവപ്രതീക്ഷയോടെയാണ് ഓരോ തീരദേശവാസികളും എതിരേല്‍ക്കാറ്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്ന് ഓരോ വീട്ടിലും സ്ത്രീകള്‍ പാതിരയാവോളം ബീഡിതെരുക്കുന്നുണ്ടാകും, അതായത് കടലില്‍ പോയ അവരുടെ പുരുഷന്മാര്‍ തിരിച്ചുവരുവോളം.



അവര്‍ വന്നു കഴിഞ്ഞാല്‍ കൊണ്ട് വരുന്ന മീന്‍ മുറിക്കലും, അയല്‌വക്കക്കാര്‍ക്ക് കൊടുക്കലും, ഉറക്കെ വര്‍ത്തമാ‍നം പറഞ്ഞിരുന്ന് മീന്‍ കറിവെക്കലും പതിവായിരുന്നു. എന്നും വെളുപ്പിനേ കനത്ത മഴയിലും, കടലില്‍ പോകാന്‍ ബീഡിയും പുകച്ച് ആവേശഭരിതരായി ഇറങ്ങുന്ന പുരുഷന്മാരെ ഇന്നും അത്ഭുതത്തോടെയേ ഓര്‍ക്കാനാകു.
അത്തരമൊരു കനത്ത മഴക്കാലത്ത് തന്നെയായിരുന്നു മഴയേക്കാള്‍ ശക്തിയായി കരയുന്ന അമ്മയെ കണ്ടത്. ആ പെരുമഴക്കാലത്ത് അച്ചമ്മ ഞങ്ങളെ വീ 
ട്ടില്‍ നിന്ന് പുറത്താക്കിയ ദിവസമായിരുന്നു അന്ന്. ഞങ്ങളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അമ്മക്ക് ശക്തി തിരികെ വന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു, ഞാനും മൂത്ത അനിയനും വലിയ മരങ്ങളില്‍ വലിഞ്ഞ് കയറി കമ്പുകള്‍ വെട്ടിയിട്ടു, ചെറിയ അനിയനും അമ്മയും അവ വൃത്തിയാക്കി. രാത്രി കുറേ ഏറിയപ്പോഴേക്കും പറമ്പിന്റെ കിഴക്കെ അറ്റത്ത് ഒരു കുടിലിന്റെ പ
കുതി ഭംഗിയോടെ പണി തീര്‍ത്തു. മറുകുതി ക്ഷീണവും വിശപ്പും കൊണ്ട് മടുത്ത ഞങ്ങള്‍ ഒപ്പിച്ചും വെച്ചു. ആ പകുതി എല്ലാ മഴക്കും ചോര്‍ന്നൊലിച്ച് ഞങ്ങള്‍ കിടന്നുറങ്ങുന്ന നല്ല പകുതിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അമ്മ കുടിലിനകത്ത് ഒരു ചാലു വെട്ടി വെള്ളം തെങ്ങിന്‍ തടത്തിലേക്ക് തിരിച്ച് വിട്ടു. ആ മഴക്കാലമത്രയും ഉറക്കം പിടിക്കുമ്പോഴും, ഉണരുമ്പോഴും ആ ചാലിലെ വെള്ളമൊഴുക്കായിരുന്നു
കണി.



കാലമെന്നെ എല്‍ത്തുരുത്തിലെത്തിച്ചു, പ്രീഡിഗ്രി പഠനത്തിനു..അവിടത്തെ  മഴ സ്വപ്നതുല്യമായിരുന്നു.പുല്ലു പിടിച്ച് കിടക്കുന്ന ഗ്രൌണ്ടിലും , ആകാശം  അതിരിടുന്ന കോള്‍വയലില്‍  പെയ്യുന്ന കൌമാരത്തിലെ  സ്വപ്നങ്ങള്‍ പോലെ മനോഹരമായ മഴ. അന്ന് മൂന്നു മടക്കുള്ള കുടകള്‍ക്കായിരുന്നു പ്രിയം, പൂക്കളുള്ള കുടകളോടുള്ള കമ്പം  എവിടെയോ അലിഞ്ഞുപോയിരുന്നു.

എന്നാല്‍ വിമലയിലെ ഹോസ്റ്റലിന്റെ നടുമുറ്റത്തെ  മഴ സങ്കടങ്ങളുടേതായിരുന്നു. കന്യാസ്ത്രീകളുടെ കനത്തനോട്ടത്തിന്‍ കീഴില്‍ ക്രിമിനലുകളായി കഴിഞ്ഞിരുന്ന മഴക്കാലങ്ങള്‍ . കുട്ടികളില്‍ ചിലര്‍ മഴ വരുമ്പോള്‍ കരയുന്നത് കാണാമായിരുന്നു. ഹോസ്റ്റലില്‍ നിന്നും കാലെടുത്ത് വെച്ചാലെത്തുന്ന കോളേജിലേക്കെന്ത് കുട. അങ്ങിനെ മൂന്നു വര്‍ഷം മഴ
ക്കൊള്ളാകുട്ടിയായി കഴിഞ്ഞിട്ട് ലോകോളേജിലെത്തി ആദ്യമഴയില്‍ നനഞ്ഞീറനായപ്പോള്‍ മഴയോട് അരിശപെട്ടതും മറ്റൊരോര്‍മ്മയാണ്.

ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ് മുറികളില്‍ കുടപിടിച്ചിരുന്ന ക്ലാസ്സുകള്‍…അതായിരുന്നു ലോകോളേജിലെ ക്ലാസ്സുകള്‍. ഓടുകള്‍ക്കിടയിലൂടെ അതിഥിയായെത്തിയ മഴത്തുള്ളികളെ തൊട്ട് ഡെസ്ക്കുകളില്‍ കുട്ടികളെല്ലാവരും പടം വരച്ചുതുടങ്ങിയപ്പോള്‍ ടീച്ചര്‍മ്മാര്‍ അവധി തന്ന ഒരു ദിനം,  അന്നായിരുന്നു കൃഷ്ണവര്‍ണ്ണമുള്ള ചുരുളന്‍ മുടിക്കാരന്‍ മഴയെ പേടിച്ച് ഓടിക്കയറി മുന്‍പിലെത്തിയത്. വേണ്ട വെറുതെയൊരു പുലിവാല്‍ എന്ന് കരുതി, പ്രണയം മനസ്സിലൊളിപ്പിച്ച് അയാളെ അകറ്റി നിര്‍ത്തിയതും ആ മഴക്കാലത്ത് തന്നെ ആയിരുന്നു.

ഒരു ജോലിക്കാരിയുടെ ഉത്തരവാദിത്തങ്ങളിലേക്ക്‌ മഴ വഴങ്ങി തന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. അങ്ങനെ ആദിവാസി ഊരുകള്‍ തോറും കറങ്ങി നടന്ന് കൊണ്ട പനിവരാ മഴകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇടുക്കിയിലെ ഇടമലക്കുടിയെന്ന മുതുവാന്‍ കോളനിയിലേക്ക് പുറപ്പെട്ട് ഇടമലയാറിന്റെ തുടക്കത്തിലെവിടെയോ വഴിതെറ്റി ഒരു ഗുഹയില്‍ ഇരുന്നനുഭവിച്ച ഒരു രാത്രി മഴയാണതില്‍ ഏറ്റവും മനോഹരം. 

ചുറ്റും വര്‍ണ്ണപ്രപഞ്ചം വിരിഞ്ഞെന്നോണം ഇറങ്ങിവരുന്ന വിവിധവര്‍ണ്ണത്തിലുള്ള വലിപ്പമേറിയ ഒച്ചുകള്‍‌, നോക്കിയിരിക്കുമ്പോള്‍ ഗുഹക്കടിയിലെ വെള്ളാരംക്കല്ലുകള്‍ ഇളകി വരുന്ന ആയിരക്കണക്കിനു കുഞ്ഞുറവകള്‍‌, ആടിയുലയുന്ന മ
രങ്ങളുടെ നിലവിളികള്‍…ആ ഇരിപ്പില്‍ ഉറങ്ങിപ്പോയി ഉണരുമ്പോള്‍ തണുത്ത ശാന്തത ചുറ്റും.
കാലം  വെള്ളത്തിന്റെ നാട്ടിലേക്കെന്നെ ഒഴുക്കിയപ്പോള്‍ പമ്പയിലും മണിമലയാറ്റിലും പെയ്യുന്ന മഴകള്‍ കണ്ടു. 
എങ്കി ലും എടത്വാ പാലത്തിന്റെ കൈവരിയില്‍ കൈകള്‍ രണ്ടും വിരിച്ച് പിടിച്ച് മഴകൊണ്ടതും, എന്റെ  പാര്‍ട്ട്ണര്‍  ഓടിവന്ന് കുടചൂടി തന്നതിനും പമ്പ മാത്രം സാക്ഷിയായിരുന്നു. അന്ന് ചൂടി തന്നത് ജീവിതമെന്ന പ്രണയാര്‍ദ്രമായ കുട തന്നെയായി മാറി എന്നത് മഴ സാക്ഷിയായ മറ്റൊരു സത്യമായിരുന്നു.  

തണുത്തു വിറപ്പിച്ച്, പല്ലുകള്‍ കൂട്ടിയിടിപ്പിച്ച്, പിശറന്‍ കാറ്റോട് കൂടി പെയ്ത മാഞ്ചെസ്റ്റര്‍ മഴയെ ഭീതിയോടെയേ ഓര്‍ക്കാനാകൂ, അന്ന് എന്നെയും ഉപേക്ഷിച്ച് ഒടിഞ്ഞ് മടങ്ങി പറന്നകന്ന മൂന്നുമടക്കി കുടയെ ദേഷ്യത്തോടെയെ ഓര്‍ക്കാനാകു.പിന്നീട് സ്നേഹപൂര്‍വ്വം നനഞ്ഞ ആഫ്രിക്കയിലെ കനോപ്പി മഴയാണ് ആ മഴ ദേഷ്യത്തെ തണുപ്പിച്ചെടുത്തത്.

വേനലില്‍ പെയ്യുന്ന വയനാടന്‍ മഴയുടെ തണുപ്പ് വേനലിനെ വല്ലാതെ  സുന്ദരമാക്കുന്നതാണ്,അത്തരമൊരു മഴയുള്ള വേനല്‍ക്കാലത്താണ് വയനാട്ടിലെത്തുന്നത്. ആ തണുപ്പില്‍ പുതച്ച് മൂടി ഉറങ്ങാറുള്ള നാലു മണി ഉറക്കത്തോളം മനോഹരമായ ഉറക്കമില്ല തന്നെ.

അവിടെ നിന്നും താര്‍ മരുഭൂമിയില്‍ എത്തിയപ്പോഴാണ് കേരളത്തിലെ ചാറ്റല്‍ മഴയെ ‘തണ്ട ര്‍സ്റ്റോം’ എന്നു വിശേഷിപ്പിക്കുന്ന ജനതയെ കണ്ടത്. 
നമ്മുടെ മഴയെ സ്നേഹത്തോടെ ഓര്‍ത്ത് കൊണ്ട് തിരിച്ചെത്തിയ ജൂണ്‌മാസമഴയില്‍ എന്റെ മകള്‍ എട്ടാം മാസത്തില്‍ വയറ്റിനുള്ളില്‍ തുള്ളി കളിച്ചു, അവള്‍ക്കും മഴ ഇഷ്ടമായിരിക്കുന്നു.


ഈമഴക്ക് ഞാനൊരു കളറുകുട സ്വന്തമാക്കി, അതും ചൂടി ഞാനും എന്റ മകളും പുറത്തിറങ്ങിയ കനത്തമഴ ദിവസം.. അവള്‍ പൊടുന്നനെ കുഞ്ഞികൈകളില്‍ പുറത്തിട്ട് മഴയെ കോരിയെടുത്ത് പൊട്ടിച്ചിരിച്ചു.. കൂടെ കണ്‍നിറയുവോളം, മഴനിറവോടെ ഞാനും ചിരിച്ചു

Tuesday, 4 January 2011

Friday, 31 December 2010

മെഹ്റാം ഘട്ട്

ഓരോ യാത്രയും ഓരോ സംസ്ക്കാരത്തിലേക്കുള്ള കടന്നു ചെല്ലലാണ്. അത് അവിടത്തെ പഴയ കൊട്ടാരക്കെട്ടുകളിലേക്കാണങ്കില്‍ ആ സംസ്ക്കാരത്തിന്റെ ചരിത്രത്തിലല്‍പ്പം ജീവിക്കലും കൂടിയാകും. അത് കൊണ്ട് തന്നെ യാത്രകളിലൊരിടത്തും പഴയ കൊട്ടാരങ്ങള്‍ ഒഴിവാക്കാറില്ല. പഴമയുടെ സൌന്ദര്യം മാത്രമല്ല പണ്ടെങ്ങോ പറഞ്ഞ് കേട്ടിട്ടുണ്ടാകാനിടയുള്ള പഴംകഥകളുടെ യഥാര്‍ത്ഥകഥ നമ്മുടെ ഉള്‍മനസ്സ് തിരിച്ചറിയും..അത് തന്നെ വലിയ ഒരു യാത്രാനുഭവമാണ്.



ഇത് മെഹ്‌റാം ഘട്ടിലെക്കുള്ള യാത്രയാണ്. വഴിയുടെ പകുതിയിലേ കണ്ടു ചുറ്റും കെട്ടിപൊക്കിയിരിക്കുന്ന മതിലിനുള്ളില്‍ വലിയ പാറക്കെട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെഹ്‌റാം ഘട്ട്.
സൂര്യന്‍ എന്നര്‍ത്ഥം വരുന്ന മിഹിര്‍, കോട്ട എന്നര്‍ത്ഥമുള്ള ഘട്ട് എന്ന രണ്ട് സംസ്ക്കൃത വാക്കില്‍ നിന്നാണ് സൂര്യന്റെ കോട്ടയെന്ന മെഹ്‌റാം ഘട്ടിന്റെ ഉത്ഭവം..(ജോദ്പൂര്‍ നഗരം സൂര്യനഗരമെന്നും ബ്ലൂസിറ്റിയെന്ന പേരിലും അറിയപെടാറുണ്ട്.)
ഈ കോട്ട സ്ഥിതി ചെയ്യുന്നത് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ്. പണ്ടത്തെ കാലത്ത് ശത്രുക്കളുടെ നീക്കം അകലെ നിന്നേ തിരിച്ചറിയാനായിരുന്നത്രെ ഇത്തരം സ്ഥലങ്ങളില്‍ കോട്ടകള്‍ പണിതിരുന്നത്. ഏഴു വലിയ ഗേറ്റുകള്‍ കടന്ന് വേണം കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കാനെന്നു ആദ്യമേ കേട്ടിരുന്നു. ഈ ഓരോ ഗേറ്റും ഓരോ കാലത്തെ രാജാക്കന്മാരുടെ വിജയങ്ങളുടെ ഓര്‍മ്മക്കായാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്.ഒന്നാമത്തെ ഗേറ്റ് ചുറ്റുമതിലിനോട് ചേര്‍ന്ന് എകദേശം ഒരു കിലോമിറ്ററോളം അപ്പുറമാണ്.

ഒന്നാമത്തെ ഗേറ്റ്
ആ ഗേറ്റും കടന്ന് റാണിസര്‍ താലാബ്(കുളം) ചുറ്റിയാണ് അടുത്ത ഗേറ്റിലെത്തുക.


ഈ താലാബില്‍ നിന്നായിരുന്നു കോട്ടയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉള്ള ജലം എത്തിച്ചിരുന്നത്. കോട്ടയുടെ മുകളില്‍ ഒരു ചക്രം വെച്ച് അത് ചവുട്ടിയായിരുന്നു ജലം മുകളില്‍ എത്തിച്ചിരുന്നതു.
1459 ല്‍ റാവു ജോദ്ദാ എന്ന രാജാവായിരുന്നു ഈ കോട്ടയുടെ നിര്‍മ്മാണം തുടങ്ങിവെച്ചത്. പിന്നീട് ഭരണത്തില്‍ വന്നവര്‍ അവരവരുടെ ഇഷ്ടപ്രകാരം കൂട്ടിചേര്‍ക്കലുകല്‍ നടത്തിയിരുന്നു. ഇപ്പോഴിതിന്റെ ഉടമസ്ഥര്‍ ഇപ്പോഴത്തെ രാജാവാ‍യ രാജാ ഗജ്സിംങ്ങിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്.
വിഭജനകാലത്ത് മാര്‍വാഡിലെ രാജാക്കന്മാര്‍ക്ക് പാക്കിസ്ഥാനില്‍ ചേരാനായിരുന്നത്രെ താല്പര്യം. എന്നാല്‍ അവര്‍ അന്നനുഭവിക്കുന്ന ചില അധികാരങ്ങളും അവകാശങ്ങളും അവരുടെ വരും തലമുറക്കു പില്‍ക്കാലത്തും അനുവദിച്ച് കൊടുക്കാം എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുണ്ടായ രഹസ്യ ധാരണയിന്മേലാണത്രെ അവര്‍ ഇന്ത്യയില്‍ ചേര്‍ന്നത്.അത് കൊണ്ട് തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരും മുന്‍പേ രാജാക്കന്മാരെ വിവരം അറിയിക്കുകയും, അവര്‍ ഒട്ട് മിക്കവാറു സ്വത്ത് വകകള്‍ അവരുടെ തന്നെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ കീഴിലാക്കി. മെഹ്‌റാം ഘട്ടിലേയും വരുമാനം പോകുന്നത് ഇപ്പോഴത്തെ രാജാവിനാണ്. . ഇവിടത്തെ രാജാക്കന്മാര്‍ ഇന്നും പണ്ടത്തെ അതേ ആഡംഭരത്തോടെ ജീവിക്കുന്നതിനു കാരണമായി ഇത്തരം പിന്നാമ്പുറകഥകള്‍ സുലഭം. എങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കൊട്ടാരങ്ങള്‍ പോലെയല്ല ഇത് സൂക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇനി വീണ്ടും ചില കോട്ടകാഴ്ച്കളിലേക്ക്….

കോട്ടയുടെ മൂന്നാമത്തെയും, നാലാമത്തെയും ഗേറ്റുകള്‍ക്കിടയിലുള്ള വഴിയില്‍ നിന്നും മുകളിലെക്ക് മുകളിലേക്ക് കാണുന്നതാണ് കോട്ട അന്തപുരം


കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്


അഞ്ചാമത്തെ ഗേറ്റിനപ്പുറം രാവണ്‍ എന്ന സംഗീതോപകരണം വായിക്കുന്ന മാര്‍വാടി ബാലന്‍. വന്യമായ അതിന്റെ സംഗിതം ആസ്വദിച്ച ശേഷം വീണ്ടും മുകളിലേക്ക് നടത്തം.



ഈ തുളയിട്ട ഭാഗം വരെ മാത്രമേ കോട്ട ആദ്യം പണിതിര്‍ന്നിരുന്നൊള്ളു.
അതിനു മുകളിലുള്ള സ്ഥലം ചിഡിയോംനാഥ്( പക്ഷികളുടെ നാഥന്‍) എന്ന ഒരു മനുഷ്യനും ആയിരകണക്കിനു പക്ഷികളുടെയും വാസസ്ഥലമായിരുന്നത്രെ.ഇന്നും ഇവിടെ ധാരാളം പക്ഷികളെ കാണാം. കോട്ട പണിയാനാ‍യി ചിഡിയോനാഥിനെ ഒഴിപ്പിച്ചു, എന്നാല്‍ അയാളുടെ ശാപം മൂലം കൊട്ടാരം പണിയാനാകാതെ നിര്‍ത്തി വെക്കേണ്ടി വന്നത്രെ.പിന്നെ പതിവു പൊലെ കൊട്ടാരം ജ്യോതിഷി പരിഹാരം കണ്ടെത്തി ജീവനൊടെ ഒരു മനുഷ്യനെ മൂടി അതിനു മുകളില്‍ പണി തുടങ്ങുക.. ഇവിടെയാണ് ആ നരബലി നടന്നത്.




രാജാറാം മേഘവാള്‍ എന്ന മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടിയ സ്ഥലം.. ആള് ദളിതനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കൊട്ടാരത്തിന്റെ വിശദീകരണങ്ങളടങ്ങുന്ന ഓഡിയോ ടാപ്പില്‍ പറയുന്നത് രാജാറാം മേഘ്‌വാള്‍ സ്വമനസ്സാലെ ബലിക്ക് തയ്യാറായി എന്നാണ്. എന്നാല്‍ ആഘോഷമായി ബലിമൃഗത്തെയെന്നവണ്ണം പിടിച്ച് കൊണ്ട് വന്നാതായിരിക്കും എന്നാണ്പഴംതലമുറക്കാര്‍ പറയുന്നത്. എന്തു തന്നെയായാലും രാജാറാം മേഘ്‌വാളിന്റെ ഇപ്പോഴത്തെ തലമുറക്ക് കൊട്ടാരത്തിലെ ഏത് പരിപാടിയിലും പ്രത്യേകം സ്ഥാനമുണ്ട്, അവര്‍ ഇപ്പോഴത്തെ രാജാവിന്റെ എസ്റ്റേറ്റിലാണ് താമസിക്കുന്നത് വരെ.
ഇതു ആറാമത്തെ ഗേറ്റ്.. ഇന്ത്യയിലെ ഡോര്‍ ഓഫ് നോ റിട്ടേണ്‍ എന്നിതിനെ വിശേഷിപ്പിക്കാം. ഈ വഴി അകത്തേക്ക് പോയിട്ടുള്ള സ്ത്രീകളില്‍ പലരും തിരിച്ച് പുറത്തേക്കിറങ്ങിയിട്ടും ഇല്ല..പുറത്തിറങ്ങിയവരില്‍ പലരും മരണത്തിലേക്കായിട്ടായിരുന്നു ഇറങ്ങിയതും..അതെ ഇവിടെയാണ് സതിക്കു മുന്‍പു സ്ത്രീകള്‍ അവസാനത്തെ കയ്യടയാളം ഇട്ടിരുന്നത്‌.

ഈ ഗേറ്റിന്മേലിപ്പോഴും ഏറ്റവും അവസാനം നടന്നെന്ന് പറയപെടുന്ന സതി അനിഷ്ഠിച്ച റാണിമാരുടെ കൈയടയാളം ശേഷിക്കുന്നുണ്ട്

ഈ അടയാളങ്ങള്‍ കൂടുതലുള്ളത് ഓരോ കൊട്ടാരത്തിന്റെയും അന്തസ്സ് ഉയര്‍ത്തുമത്രെ.. കാരണം അവിടെ അത്രയധികം പതിവ്രതകള്‍ ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണല്ലോ.
രാജവിവാഹങ്ങള്‍ ഒരു ഉത്സവം പോലെയാണ്..പടക്കവും , മേളവും, ആനയും ഡാന്‍സുകാരുമൊക്കെയായിട്ടാണ് റാണിമാരെ അന്തപുരത്തില്‍ എത്തിക്കുക..മറ്റ് കൊട്ടാരങ്ങള്‍ പിടിച്ചടക്കി ആ അന്തപുരങ്ങളില്‍ നിന്നും കൊണ്ട് വരുന്ന സ്ത്രീകളെയും ഇത്തരം ആഘോഷത്തോടെ തന്നെയാണ് കൊണ്ട്‌വരാറുള്ളതത്രെ. അതു പോലെ തന്നെ ഓരോ സതിയും ഓരോ അഘോഷമായിട്ടായിരുന്നു ഇവിടെ അനുഷ്ഠിച്ചിരുന്നത്. സതി അനുഷ്ഠിക്കുന്ന വധുക്കളെ അണിയിച്ചൊരുക്കി, എല്ലാ ആഘോഷങ്ങളോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറക്കി കൊണ്ട് വരും. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി പുറത്തിറങ്ങുന്ന ചില റാണിമാരും ഉണ്ടാകും അക്കൂട്ടത്തില്‍. ഈ ഗേറ്റിലെത്തുമ്പോള്‍ മേളം മുറുകും, തുടര്‍ന്ന് റാണിമാര്‍ അവരുടെ കൈ ചെളിയില്‍ മുക്കി ചുമരില്‍ പതിപ്പിക്കും. പിന്നീടവര് തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നു.




അങ്ങനെ പതിപ്പിച്ച കൈഅടയാളങ്ങള്‍ നേര്‍ത്ത വെള്ളി തകിട് കൊണ്ട് പൊതിഞ്ഞ് ചായം പൂശിയതാണിത്.ഇതിലേറെ കഷ്ടം ഒരു രാജാവിനു ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതാണ്. . ഇതില്‍ കാണുന്ന എല്ലാ കൈകളും രാജ മാന്‍സിംങ്ങ് എന്ന രാജാവിന്റെ മാത്രം വധുക്കളുടെതാണ്.ഇതു പോലെ എത്ര വധുക്കള്‍ ഈ വഴി അടയാളങ്ങല്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്ന് പോയിരിക്കും

ഏഴാമത്തെ ഗേറ്റ് കടന്നാല്‍ കോട്ടയിലെ ആഡംഭരകാഴ്ചകളാണ്....ചില മുറികളില്‍ ആയുധശേഖരങ്ങളുടെ പ്രദര്‍ശനങ്ങളും ഉണ്ട്.എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..


ഫൂല്‍ മഹല്‍ എന്ന ആഡംഭരമുറി














താക്കത്ത് വില്ല എന്ന സ്വകാര്യമുറി















കൊട്ടാരത്തിലെ തൊട്ടിലുകള്‍ സൂക്ഷിക്കുന്ന മുറി




ആയുധശേഖരങ്ങള്‍.



ഇവിടെയാണ് കൊട്ടാരം കണക്കപിള്ള ഇരുന്നിരുന്നത്.
മോത്തി മഹല്‍ എന്ന പൊതുമീറ്റിംങ്ങ് സ്ഥലം


പഴയ കാലത്തെ രണ്ട് ഇതളുകള്‍ ഉള്ള ഫാന്‍

ഇവയൊക്കെ കൂടാതെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും, ആനകൊമ്പില്‍ പണിതീര്‍ത്ത വിവിധ ഫര്‍ണീച്ചറുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കോട്ടയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച



ഇപ്പോഴാണ് ജോദ്പൂര്‍ നഗരം ബ്ലൂസിറ്റിയെന്ന് അറിയപെടുന്നതിന്റെ രഹസ്യം പിടികിട്ടിയത്. സിറ്റിയിലെ ഒട്ട് മിക്കവരും വീടുകള്‍ ബ്ലൂ നിറത്തിലാണ്. . പണ്ടേതോ രാജാവിന്റെ കാലത്ത് ബ്രാഹ്മണവീടുകള്‍ തിരിച്ചറിയാന്‍ വേണ്ടി ചെയ്തത് മറ്റുള്ളവരും അനുകരിച്ചതാണത്രെ, കാരണം ബ്ലൂ നിറത്തിലുള്ള വീടുകള്‍ കടുത്ത വേനലില്‍ ചൂട് കുറക്കുന്നുണ്ടെന്ന് പറയപെടുന്നു.
ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.. ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു

Tuesday, 15 June 2010

കാടിനുമുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്

രണ്ട് വര്‍ഷത്തിനു ശേഷമാണീ മഴക്കാലത്ത് കേരളത്തിലെത്തിയത്. എത്ര കണ്ടാലും, കൊണ്ടാലും മതിവരാത്ത സ്വര്‍ഗ്ഗമാണെനിക്കു മഴക്കാലം.മഴനനഞ്ഞ്കൊണ്ട് കാട്ടിലൂടെ ഒരു യാത്ര വലിയ സ്വപ്നമായിരുന്നു.ഒരിക്കല്‍ മഴയത്ത് കാട്ടിലൂടെ നടത്തിയ യാത്രയാകട്ടെ അട്ടയുടെ അമിതലാളനം കൊണ്ട് കുളമാകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ്‌ മഴയത്ത് കാടിനുമുകളിലൂടെ ഒരു യാത്ര തരമായത്, അതും അങ്ങ് വെസ്റ്റ് ആഫ്രിക്കന്‍ കാട്ടിലും! ആ ഓര്‍മ്മക്കിന്നും പച്ചപ്പും ,തണുപ്പും കൂടുതല്‍ തന്നെ..
അതെ വൃക്ഷതലപ്പുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്!!
അന്ന് എല്‍മിന അടിമ കൊട്ടാരം ( ഇവിടെ കാണൂ )കണ്ടതിന്റെ നടുക്കം മാറ്റിയത് ഈ യാത്രയാണ്. കേപ് ഓഫ് കോസ്റ്റ് എന്ന തീരപ്രദേശത്തിനടുത്ത് തന്നെയാണീ മഴക്കാടുകളും.എല്‍മിന ബീച്ച് റിസോട്ടില്‍ നിന്നും ഡുംക്കുവ റോഡ് വഴി എകദേശം 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കക്കും നാഷണല്‍ പാര്‍ക്ക് എത്തുകയായി.


ഒരു കാലത്ത് വളരെ നിബിഡമായ എവെര്‍ ഗ്രീന്‍ റെയിന്‍ഫോറെസ്റ്റ് ആയിരുന്നത്രെ ഇത്, പണ്ടുള്ളതിന്റെ 20% ശതമാനം മാത്രമെ ഇന്ന് നിലനില്‍കുന്നൊള്ളൂ എന്നാണറിഞ്ഞത്.വംശനാശം നേരിടുന്ന ആഫ്രിക്കന്‍ ആനകള്‍ അടക്കം 40 ഇനത്തില്‍ പെട്ട മൃഗങ്ങള്‍, 200 അധികം ഇനത്തിലുള്ള പക്ഷികള്‍ എന്നിങ്ങനെ ധാരാളം ജീവികള്‍ വിഹരിക്കുന്ന കാടാണീ കക്കും നാഷണല്‍ പാര്‍ക്ക്.

നടത്തം ആരംഭിക്കും മുന്‍പു തന്നെ പാര്‍ക്കുകാരുടെ വക നീലനിറത്തിലുള്ളാ ടാഗ് കഴുത്തിലണിയിപ്പിച്ചു,അതില്ലെങ്കില്‍ ഉള്ളിലുള്ള ഗാര്‍ഡുകള്‍ നമ്മളെ അകത്ത് കടത്തില്ല. അങ്ങനെ ഒരു ഗൈഡിനൊപ്പം കക്കും നാഷണല്‍ പാര്‍ക്കിനുള്ളിലെക്കുള്ള നടത്തം ഞങ്ങള്‍ ആരംഭിച്ചു.



ഇലകള്‍ വീണ്‍ കറുത്ത് വളക്കൂറുള്ള മണ്ണ്, ഉള്ളിലേക്ക് നടക്കുംതോറും നേര്‍ത്ത ഇരുട്ടും, തണുപ്പും കൂടി വരുന്നതിനോടൊപ്പം വന്‍‌വൃക്ഷങ്ങളുടെ നിബിഡതയും ദൃശ്യമായി തുടങ്ങി. 10 മിനുട്ടെത്തെ നടത്തം കഴിഞ്ഞപ്പോള്‍ ഗൈഡ് ചില മരങ്ങളെ കാണിച്ച് അവയുടെ ഉപയോഗങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങി. മിക്കവാറും മരങ്ങളെയും നല്ല കണ്ട് പരിചയം തോന്നിച്ചു, കേരളത്തിലെ സസ്യലതാദികളെയാണ് പാര്‍ക്കിനു പുറത്ത് കണ്ടിരുന്നത്, അതു കൊണ്ടാവാം ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്.


പണ്ട് ഘാനക്കാര്‍ പല്ലുവൃത്തിയാക്കാന്‍ ബ്രഷ് പോലെ ഒരു മരത്തിന്റെ കമ്പ് ഉപയൊഗിച്ചിരുന്നത്രെ, ആ വന്‍‌വൃക്ഷത്തെ സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ മനസ്സിലായത്- അതെ നമ്മുടെ ആര്യവേപ്പ് തന്നെ!! ഏറ്റവും വിലകൂടിയ മരമെന്ന് വിശേഷിപ്പിച്ച മഹാഗണിയും കേരളക്കരക്ക് ചിരപരിചിതം തന്നെ.


പണ്ട് ഇവിടെത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഈ കാടിനുള്ളില്‍ വേട്ടയാടാനുള്ള അവകാശം ഉണ്ടായിരുന്നത്രെ,പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു.


പാര്‍ക്കിനുള്ളിലെക്ക് കടക്കും മുന്‍പു തന്നെ കാടിനുള്ളില്‍ പ്ലാസ്റ്റിക്കോ, മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കരുതെന്ന കല്പനയും പരിശോധനയും നടന്നിരുന്നു,എന്നിട്ടും കനോപ്പി റോപ്പിലേക്ക് കയറും മുന്‍പ് അവര്‍ അവസാനവട്ട പരിശോധന നടത്തി. ഇക്കാര്യത്തില്‍ ഗൈഡുകളുടെ ശ്രദ്ധയും, ആത്മാര്‍ഥതയും എടുത്ത് പറയേണ്ടതാണ്. അത് കൊണ്ട് തന്നെയാകാം വരുന്ന വഴിക്കൊരിടത്തും ഒരു മിഠായി തോലു പോലും കണ്ടില്ല. കേരളത്തിലെ ഉള്‍വനങ്ങളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാ‍ണാറുണ്ട്. അവ കഴിച്ച് മാന്‍ പോലുള്ള ജീവികളുടെ മരണവും സാധാരണമാണ്.

പതിനഞ്ചോളം സ്റ്റെപ്പുകള്‍ കയറിയ ശേഷം,ഒരു മരകുടിലില്‍ ഞങ്ങളെ ഇരുത്തി ഗൈഡ് ഞങ്ങള്‍ക്ക് മുന്‍പ് കയറിയവര്‍ ഇറങ്ങിയോ എന്നു ഉറപ്പുവരുത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ച് കനോപ്പി വാക്ക്‌വേയിലേക്ക് കയറുന്നത് അപകടസാധ്യത കൂട്ടുമെന്നത് കൊണ്ട് തന്നെ 15 ല്‍ അധികം ആള്‍ക്കാരെ ഒരുമിച്ച് കയറ്റാറില്ല.
മരകുടിലിനുള്ളില്‍ എന്റെ കൂട്ടുകാരി.


ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന്‍ വിതിയുള്ള മരപലകകള്‍ പാകിയ തൂക്കുപാലമാണ് കനോപ്പി വാക്ക് വേ. 10 ഓളം തൂക്കുപാലങ്ങള്‍ മരങ്ങളീല്‍ നിന്ന് മറ്റ് മരങ്ങളിലേക്ക് കയറും, സ്റ്റീല്‍ റോപ്പും ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്.
ആള്‍ക്കാര്‍‌ നടക്കുമ്പോള്‍ അവ ചെറുതായി ആടാന്‍ തുടങ്ങും. തൂക്കുപാലങ്ങളുടെ തുടക്കം ഉയരം കുറഞ്ഞ മരങ്ങളില്‍ നിന്നാണെങ്കിലും നടുവിലെത്തുമ്പോള്‍ 70 മീറ്റര്‍ ഉയരത്തില്‍ കൂടുതലുള്ള മരങ്ങളിലായിരുന്നു തൂങ്ങികിടക്കുന്നത്. .അതിനു മുകളിലൂടെ നടക്കുമ്പോള്‍ താഴെയുള്ള കാടും, മൃഗങ്ങളെയും കണ്‍കുളിക്കെ കാണാം, എന്നാലത് കാടിനു നാശമാകുകയും ഇല്ല.

യാത്രയുടെ തുടക്കം

ആ മരകുടിലില്‍ ഊഴം കാത്തിരിക്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. പലരും മഴ കഴിയാന്‍ കാത്തിരിക്കെ ഞങ്ങള്‍ എട്ട് പേര്‍ ഈ മഴക്കാഴ്ച സ്വന്തമാക്കാനായി കനോപ്പി പാലങ്ങളിലേക്ക് കയറി. നനുനനെയുള്ള മഴ നടുവിലെത്തുമ്പോഴെക്കും ശക്തി പ്രാപിച്ചു.മരങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങളെ മുട്ടിയുരുമ്മി നില്‍കുന്ന ഏതൊ അപൂര്‍വ്വ ജീവിയാണ് ഞാനെന്ന് എനിക്ക് തോന്നി.മഴ കൂടുന്തോറും വൃക്ഷതലപ്പുകള്‍ നൃത്തമാടാന്‍ തുടങ്ങി അതിനനുസരിച്ച് തൂക്കുപാലങ്ങളും കൂടുതല്‍ ആടാന്‍ തുടങ്ങി.






മഴയത്ത് മരങ്ങള്‍

ഇടക്കിടെ വിശ്രമിക്കാനായി ചില മരങ്ങള്‍ക്ക് ചുറ്റും പ്ലാറ്റ്ഫോമുകള്‍ ഉണ്ടാ‍യിരുന്നു, അതില്‍ നിന്ന്കൈകള്‍ മുകളിലെക്കുയര്‍ത്തിയപ്പോള്‍ മേഘങ്ങളെ സ്പര്‍ശിച്ചുവെന്ന വിഭ്രമാവസ്ഥയും ഉണ്ടായി.
നനഞ്ഞൊതുങ്ങി ഇരിക്കുന്ന ചില പക്ഷികളും, ഒരു ചെറിയ പുഴയും മാത്രമാണ്‍ മഴകൊണ്ട് ഇരുളടഞ്ഞ കാട്ടില്‍ കണ്ട മറ്റൊരു കാഴ്ച. മറ്റ് മൃഗങ്ങളെയൊന്നും കാണാനായില്ലെന്ന നഷ്ടബോധത്തെ മഴ തുടച്ച് കളഞ്ഞിരുന്നു.

കൂടെ കയറിയവരില്‍ ഒരാള്‍ക്ക് മാത്രം ഉയരത്തെ പേടിച്ചുണ്ടായ അസ്വസ്ഥതകള്‍ ഉണ്ടായി, ഹാര്‍ട്ട് ബീറ്റ് കൂടി സ്റ്റീഫന്‍ മോയോ എന്ന സിംബാംബ്‌വേക്കാരന്‍ കനോപ്പി പാലത്തില്‍ തളര്‍ന്നു വീണു. ജെസ്സ് എന്ന സ്കോട്ടിഷ്കാരി ശക്തനായ സ്റ്റീഫനെ പുല്ലു പോലെ താങ്ങി കൊണ്ട് പോയതും മറക്കാനാകാത്ത രസകാഴ്ചയായി.

ഫിനിഷിംങ്ങ് പോയിന്റിനടുത്ത് എത്തിയപ്പോഴേക്കും ഞാന്‍ പാലത്തിലൂടെ ഓടാന്‍ തുടങ്ങി. മഴത്തുള്ളികള്‍ മുഖത്തടിച്ച് വേദനിക്കുന്നുണ്ടായിരുന്നെങ്കിലും ഓളങ്ങള്‍ക്ക് മുകളിലൂടെയെന്നവണ്ണം ഓടാന്‍ പ്രത്യേക രസമായിരുന്നു.



വീണ്ടും നിലത്തേക്ക്..മരകുടിലില്‍ വഴിയെ ഒരു തിരിച്ചുപോക്ക്.

ഫിനിഷിംങ്ങ് പോയിന്റില്‍ എത്തിയപ്പോള്‍

തിരിച്ച് നടക്കുമ്പോല്‍ കേരളത്തിലെ വനസമ്പത്തിനെ കുറിച്ചായിരുന്നു ചിന്ത.. ഇതിലും എത്രയോ നല്ല കാടുകള്‍ നമ്മുക്കുണ്ടായിട്ടും നമ്മളെന്തെ ഇങ്ങനെ ചിന്തിച്ചില്ല? ഘാന ഇന്ത്യയേക്കാള്‍ ദരിദ്രമായ രാഷ്ട്രമായിട്ടും എത്ര പവിത്രമായിട്ടാണിതിനെ സൂക്ഷിക്കുന്നത്. കേരളത്തിലാണിങ്ങനെ ഒരു കനോപ്പി വേ എങ്കില്‍ ഉറപ്പാണ് രണ്ട് അഴിമതി കേസ്, പിന്നെ അപകടങ്ങളും…

കക്കും നാഷണല്‍ പാര്‍ക്ക് റെസ്റ്റോറന്റില്‍ നിന്ന് ഘാനക്കാരുടെ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലുറപ്പിച്ചു .ഇനിയുമൊരുന്നാ‍ള്‍ ഞാന്‍ വരും..എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍‌ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....

Tuesday, 24 November 2009

ആണ്‍‌ഗ്രാമങ്ങള്‍‌

ഇതു ഇരുപത്തിഒന്നാമത്തെ തവണയാണ് ഹിംഗോള എന്ന ഗ്രാമത്തിലേക്ക് പോകുന്നത്

ഇത്തവണ ആ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍‌... ഒരു സ്ത്രീയെ എങ്കിലും ആ ഗ്രാമത്തില്‍ കാണാനാകുമെന്ന അത്ഭുതം!!!

ആദ്യകാലങ്ങളില്‍ സ്ത്രീകളെ അവിടെ കാണാത്തത് അത്ര ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായിട്ട് പോലും ഒരു സ്ത്രീയെയോ, ,ഒരു പെണ്‍കുട്ടിയെയൊ അവിടെ കണ്ടിട്ടില്ല.. ഞാനോര്‍ത്തു ഇതെന്താ മേലേപറമ്പില്‍ ആണ്‍‌വീട് എന്ന് പറയും പോലെ, ആണ്‍ഗ്രാമമോ... മാത്രമല്ല ഗ്രാമമുഖ്യനും മകനും എന്നെ കാണുമ്പോള്‍ ഒരു ശത്രുവിനെ പോലെയുമാണ്. പിന്നീടാണ് കൂടെയുള്ള സുഹൃത്ത് വിശദീകരിച്ചത്‌. ഇതു രാജ്പുരൊഹിതരുടെ ഗ്രാമമാണത്രെ, സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍‌ തന്നെ കഴിഞ്ഞ് കൂടണം.. വിരുന്ന് പോകലുകളില്ല, വിരുന്ന് വരവുകളില്ല.വെള്ളം കൊണ്ട് വരാന്‍‌ പോലും പുറത്തേക്കിറങ്ങില്ല. രാജസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരണത്രെ ഇവര്‍‌...രാജാവിന്റെ പുരോഹിതരാകുന്നവരാണിവര്‍‌.
ഗ്രാമമുഖ്യനൊപ്പം ഒരു ചര്‍ച്ച...


എണ്‍പത് രാജ്പുരോഹിത് കുടുംബങ്ങളും, പത്ത് മേഘ്‌വാളരും(ദളിതര്‍)ആണിപ്പോള്‍‌ ഹിംഗോളയില്‍ താമസിക്കുന്നത്‌. പിന്നീട് ഹിംഗോളയിലെ സ്ത്രീകളുമായി സംസാരിക്കുക എന്നത് എന്റെ മുഖ്യ അജണ്ടയായി മാറി. മുഖമില്ലാത്തതെങ്കിലും കുറച്ച് സ്ത്രീകളെ കാണാമായിരുന്നു മറ്റ് ഗ്രാമങ്ങളില്‍, എന്തു തന്നെ ആയാലും സ്ത്രീകളെ കാണണം എന്ന ഉദ്ദേശത്തിലാണ് മറ്റ് ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍‌ കുട്ടികളെ സംഘടിപ്പിച്ച് അവിടെ ഒരു ജാഥ നടത്തിയത്.


വയസ്സായതെങ്കിലും ഒരു സ്തീയെ കാണുമെന്ന എന്റെ പ്രതീക്ഷ മുഴുവനും തെറ്റി. ജാഥയല്ല ഭൂകമ്പം ഉണ്ടായാലും ഇവര്‍ പുറത്തിറങ്ങില്ലന്ന് തോന്നുന്നു..


ഒരിക്കല്‍ ഹിംഗോള ലോവര്‍‌ പ്രൈമറി സ്കൂളിലെത്തിയപ്പോള്‍ പേരിനെങ്കിലും കുറച്ച് പെണ്‍കുട്ടികളെ കാണാനൊത്തു, പക്ഷെ അവരുമായി സംസാരിക്കണമെങ്കില്‍‌ എന്റെ ജാതി അവിടത്തെ ടീച്ചറെ ബോധ്യപെടുത്തണമായിരുന്നു. സാധാരണ എല്ലാ ഗ്രാമവാസികളും മേംസാബിന്റെ പേരിനേക്കാള്‍ മുന്‍പേ ജാതിയായിരുന്നു ചോദിക്കാറ്, അതു കൊണ്ട് തന്നെ ജാതി പറയല്‍‌ പ്രയാസമല്ല. പക്ഷെ എന്റെ കൂടെ രണ്ട് പുരുഷന്മാര്‍ കൂടി ഉണ്ടെന്ന് കണ്ടതോടെ ടീച്ചറും കയ്യൊഴിഞ്ഞു. സഹായത്തിനാളില്ലെങ്കില്‍ ഇവര്‍ സംസാരിക്കുന്ന മാര്‍വാടി എനിക്ക് മുഴുവന്‍ പിടികിട്ടുകയും ഇല്ല.


അന്ന് മടിച്ചാണെങ്കിലും ഗ്രാമമുഖ്യനോട് ഞാന്‍‌ ഒരു സ്സ്ത്രീയെ കാണാന്‍‌ അനുവദിക്കണമെന്ന് ആവശ്യപെട്ടു, പ്രതീക്ഷിച്ച പോലെ അയാള്‍‌ പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ക്ക് ചിരപരിചിതനായ പൂസാറാം, ജാനദേസര്‍ എന്ന പഞ്ചായത്തിന്റെ പ്രസിഡണ്ട് ഹിംഗോളക്കാരനാണന്ന് അറിയുന്നത്. അയാളാണെങ്കില്‍ മുഴുവന്‍‌ സമയവും സോഹാ ഖാ എന്ന മുസ്ലിം സുഹൃത്തിനോടൊപ്പമാണ് കാണാറുള്ളത്, പൊതുവെ രാജ്പുരോഹിതര്‍‌ മറ്റുള്ള ജാതിക്കാരുമായി സമ്പര്‍ക്കം കുറവായത് കൊണ്ട് പൂസാറാം രാജ്പുരോഹിതനാണെന്ന് ഞാന്‍‌ കരുതിയിരുന്നില്ല.
പൂസാറാമുമൊത്തൊരു മീറ്റിങ്ങില്‍, സ്യുട്ടിട്ടിരുകുന്നത് പൂസാറാം.
പഞ്ചായത്ത് പ്രസിഡണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ സ്ര്തീകളെ കാണാന്‍‌ അവസരമൊരുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു, എങ്കിലും അതിലും ഒരു ഉറപ്പുണ്ടായിരുന്നില്ല. കാരണം പൂസാറാം ഹിംഗോളക്കാര്‍ക്ക് സ്വീകാര്യനായ നേതാവല്ല തന്നെ. ഞാന്‍‌ അതിശയത്തോടെ ചോദിച്ചു ‘അപ്പോള്‍ വാര്‍ഡ് മെംബര്‍‌‌ ആയതെങ്ങിനെ?”
പൂസാറാം ചിരിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു ‘ എന്റെ വീട്ടുകാരുടെ വോട്ട് പോലും എനിക്ക് ലഭിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്, മറിച്ച് മൂല്‍ ക്കി ഡാണിയിലെ (മറ്റൊരു ഗ്രാമം) മുന്നൂറ്റി എണ്‍‌പത് സിന്ധ് (വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാന്‍‌ പറ്റാതെ ഇന്ത്യന്‍‌ ബോര്‍ഡറില്‍ കുടുങ്ങി പോയ മുസ്ലീങ്ങളാണ് സിന്ധ്കള്‍) കുടുംബങ്ങളിലെയും മുഴുവന്‍ വോട്ടും കിട്ടി വന്‍‌ഭൂരിപക്ഷത്തിലാണ് ഞാന്‍‌ ജയിച്ചത്.
പണ്ട് ഹിംഗോള അഞ്ഞൂറോളം കുടുംബങ്ങള്‍‌ നിറഞ്ഞ, ഒന്‍‌പത് കുളങ്ങള്‍‌ സ്വന്തമായുള്ള അതായത് ഏത് വരള്‍ച്ചയേയും അതിജീവിക്കാന്‍‌ വിധം കുടിവെള്ള ലഭ്യത ഉള്ള ഒരു ഗ്രാമമായിരുന്നു. അഞ്ഞൂറ് കുടുംബത്തില്‍ ഈ മുന്നൂറ്റി എണ്‍പത് സിന്ധുകളും ഉണ്ടായിരുന്നു, എന്നാല്‍‌ രാജ്പുരോഹിതര്‍ സ്ഥിരമായി ഈ മുസ്ലിങ്ങളെ ഉപദ്രവിക്കുകയും, വിദ്യാഭ്യാസം മുതല്‍ കുടിവെള്ളം വരെ തടയുകയും ചെയ്ത് പോന്നു.. സ്ത്രീകളെ പുറത്തിറങ്ങി കണ്ടാല്‍ അപമാനിക്കുന്നതും ഒരു പതിവായിരുന്നത്രെ. ഒടുവില്‍‌ ആ എണ്‍പതോളം രാജ്പുരോഹിത കുടുംബങ്ങളോട് പൊരുതി നില്‍ക്കാനാകതെ സിന്ധുകള്‍‌ എല്ലാവരും പത്ത് കിലോമീറ്ററോളം അപ്പുരത്തേക്ക് മാറി താമസിച്ചു, ആ ഗ്രാമമാണ് മൂല്‍ ക്കീ ഡാണി.
അതീവ രൂക്ഷമായ കുടിവെള്ള ക്ഷാമം മൂല്‍‌ ക്കീ ഡാണിക്കാര്‍‌ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് കൂടി അവകാശപ്പെട്ട കുളങ്ങള്‍‌ ഹീംഗോളക്കാര്‍‌ ഒറ്റക്ക് അനുഭവിക്കുകയാണ്.
എങ്കിലും സോഹാ ഖായോട് സംസാരിച്ചപ്പോള്‍‌ സംന്തോഷം തോന്നി.. അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍‌ ആരെയും പേടിക്കാതെ ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍‌ പോകാം, കിട്ടുന്ന വെള്ളം പങ്കിട്ടെടുത്ത് ഉള്ളത് കൊണ്ട് സന്തോഷം പോലെ കഴിയാം. ഞങ്ങളുടെ സ്ര്തീകള്‍ നരേഗക്ക് (എന്‍‌. ആര്‍‌. ജി. എ) പോയി നല്ല വരുമാനം കിട്ടുന്നുണ്ട്...ഞങ്ങളിപ്പോള്‍‌ സന്തോഷത്തിലാണ്.പക്ഷെ അവിടെ ഇപ്പോഴും താമസിക്കുന്ന മേഘ്‌വാളരുടെ കാര്യം വലിയ കഷ്ട്ടത്തിലാണ്’.
സോഹാ ഖാക്കൊപ്പം ഒരു മീറ്റിംങ്ങ്.
ഇവിടെ താമാസിക്കുന്ന മേഘ്‌വാളരുടെ വീടെവിടെയാണ് എന്ന എന്റെ ചോദ്യം കേട്ടപ്പോഴെ ഹിംഗോള ഗ്രാമമുഖ്യന്റെ മുഖം ചുവന്നു വന്നു. അവിടേക്ക് പോകരുത് എന്ന് പറഞ്ഞിട്ടും ഞങ്ങള്‍‌ പോയി. പത്ത് കുടുംബങ്ങള്‍‌, കുടിലുകളില്‍‌ നിശബ്ദരായി കഴിഞ്ഞു കൂടുന്നു. രാജ്പുരോഹിതര്‍‌ കല്‍പ്പിച്ചിട്ടുള്ള അയിത്തം കാരണം തലമുറകളായി സ്കൂളില്‍‌ പ്രവേശനമില്ലാത്തവര്‍, വെളിച്ചമില്ല, വെള്ളമില്ല.. സമൃദ്ധമായി കുടിവെള്ളം ലഭ്യമായിട്ടും, വെള്ളം എടുക്കാന്‍‌ അനുവാദമില്ല. ആരും കാണാതെ, എല്ലാവരും എടുത്ത ശേഷമാണിവര്‍‌ വെള്ളം എടുക്കാറ്..ആരെങ്കിലും കണ്ടാല്‍ തല്ലും ചവിട്ടും ഉറപ്പ്... അവരുടെ സങ്കടങ്ങള്‍ എണ്ണമില്ലാതെ തുടരുകായാണ്...
നിങ്ങള്‍ക്കും സിന്ധ്കള്‍‌ പോയ പോലെ മാറിതാമസിച്ചു കൂടെ?
പൈസ ഇല്ല മേംസാബ്....
എന്തു പറയാന്‍‌... വിദേശത്ത് നിന്നും ധാരാളം ഫണ്ടൊഴുകി വരുന്ന, രാജ്പുത്രര്‍‌ ഭരിക്കുന്ന എന്റെ സ്ഥാപനത്തിലെ തലവരോട് ഒരു കെഞ്ചല്‍‌...
‘അവര്‍ക്ക് കുടിവെള്ളത്തിനെന്തെങ്കിലും,അല്ലെങ്കില്‍‌ ആ കുട്ടികളുടെ പഠനത്തിനെന്തെങ്കിലും.....
അവര്‍‌ ചിരിച്ച് കൊണ്ട് പറഞ്ഞു ‘ഏസാ ഹീ ഹോത്താ ഹേ...
ഒരു സൌത്ത് ഇന്ത്യക്കാരി നോര്‍ത്ത് ഇന്ത്യന്‍‌ ദളിതരെ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് ആണത്രെ!!!
അവരോട് ദേഷ്യപെട്ടിറങ്ങി... പൊള്ളുന്ന വെയിലിലേക്കിറങ്ങി നിന്നു... നക്സല്‍‌ മൂവ്മെന്റുകള്‍‌‌ ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന് മനസ്സില്‍‌ സിന്ദാബാദ് വിളിച്ചു..
ശ്രീനിവാസന്‍‌ അറബികഥയില്‍‌ കണ്ണാടിക്ക് മുന്‍പില്‍‌ നിന്ന് സിന്ദാബാദ് വിളിക്കും പോലെ!!!