Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Thursday, 15 May 2014

സ്വര്‍ണ്ണക്കാഴ്ചകള്‍

                   ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറായ ജയ്സല്‍മേട്‌ വെയിലേറ്റ് സ്വര്‍ണ്ണം പോലെ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ചുറ്റും മഞ്ഞകലര്‍ന്ന സാന്‍ഡ്സ്റ്റോണുകളില്‍ തീര്‍ത്ത കെട്ടിടങ്ങള്‍ , രാജ പ്രൌഡിയുടെ പ്രതീകങ്ങളായ ചത്തിരികള്‍(കുടകള്‍) അമ്പലങ്ങള്‍, വീടുകള്‍, മഞ്ഞക്കല്ലുകള്‍ പാകിയ നടപ്പാതകള്‍, ഗേറ്റുകള്‍..അങ്ങിനെ നിറം കൊണ്ട് ജയ്സല്‍മേട് ശരിക്കും സ്വര്‍ണ്ണനഗരി തന്നെ.



പോകുന്ന വഴിയില്‍ പലയിടത്തും പരസ്യം കണ്ടു “No need of Viagra, use Jaisalmer bed sheets, bed sheet size apt for one wife” ഡ്രൈവര്‍ വിശദീകരിച്ചു ഇവിടം കട്ട് വര്‍ക്ക് ചെയ്ത ബെഡ്ഷീറ്റുകള്‍ക്കും, സ്റ്റോണ്‍ വര്‍ക്കുകള്‍ക്കും പ്രശസ്തമത്രെ..


ശത്രുക്കളെ പേടിച്ച്, ലോദുര്‍വ്വയില്‍ രാജകുമാരനായ ജയ്സല്‍ കണ്ടെത്തി  വികസിപ്പിച്ചെടുത്ത നഗരമാണിത്, അതു കൊണ്ട് ഇതിനു ജയ്സല്‍മേട് എന്ന പേരു കിട്ടിയതു.

ജയ്സല്‍ രാജാവ്

ജയ്സല്‍മേട് തീര്‍ത്തും ഒരു മരുഭൂമി തന്നെയാണ്, നിറയെ മണ്‍കൂനകളാല്‍ (sand dunes) നിറക്കപെട്ടിരിക്കുകയാണ് ഗ്രാമങ്ങളിലധികവും. ആന്തി അഥവാ പൊടി കൊടുംകാറ്റുകള്‍ ഇവിടെ അതി സാധാരണമാണ്, പ്രത്യേകിച്ചു   വേനല്‍ കാലത്ത്‌.ഒരു മജീഷ്യന്റെ കരവിരുതോടെ കാറ്റ് മണ്‍കൂനകളെ ഒരിടത്തു നിന്നും, മറ്റൊരിടത്തേക്ക് മാറ്റിവെക്കുന്നു. ചിലപ്പോഴൊക്കെ കാറ്റിനു ഭ്രാന്തായി റോഡുകളും വീടുകളും മൂടി കളയാറും ഉണ്ടെത്രെ. ഇന്നു കാണുന്നതിനെ നാളെ കാണണമെന്നില്ല.


സ്കയര്‍കിലോമീറ്ററില്‍‍ 17മുതല്20 വരെയാണ് ജനസാന്ദ്രത.ഏതൊരു ഉള്‍ഗ്രാമത്തെയും പോലെ ജാതി തിരിച്ചുള്ള ഗ്രാമങ്ങളും, ബാലവിവാഹങ്ങളും,  പുല്ലിലും, മണ്ണിലും തീര്‍ത്ത ചാണകം മെഴുകിയ വീടുകളും,  മുഖം മൂടിയ സ്ത്രീകളും , ഒട്ടകങ്ങളും ഒക്കെ തന്നെ കാഴ്ച



വെള്ളത്തിനു പ്രധാനമായും മഴതന്നെ ആശ്രയം, കുളങ്ങളും തടാകങ്ങളും ധാരാളമുണ്ടെന്നു പറയപ്പെടുന്നു. കുറേ അധികം മണ്‍കൂനകള്‍ക്കിടയിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ചില കുളങ്ങള്‍ തോന്നലുകള്‍ ആണെന്നു തെറ്റിദ്ധരിക്കാറുണ്ടെന്ന് ഹോട്ടലില്‍ ജോലി ചെയ്യുന്ന മുംബൈക്കാരന്‍ അത്ഭുതപെട്ടു

ഗോള്‍ഡന്‍ ഫോര്‍ട്ട്.


ജയ്സല്‍മേടിന്റ്റെ ചരിത്രം തന്നെ ഉറങ്ങികിടക്കുന്നിടമാണ് ഗോള്‍ഡന്‍ ഫോര്‍ട്ട്.  മഹാറാവല്‍  ജയ്സല്‍ സിംങ്ങാണ് 1156 എ ഡിയില്‍ ഈ കോട്ടക്ക് തറക്കല്ലിട്ടത്‌. പണിത്തീര്‍ത്തെങ്കിലും രാജാവിനധികകാലം ഭരിക്കാനായില്ല, അദ്ദേഹത്തിന്റെ കാലശേഷം തലമുറകളായി ഈ കോട്ട കൈമാറപ്പെട്ടിരുന്നു. ഈ കോട്ടയായിരുന്നു തന്ത്രപ്രധാനമായ സ്ഥാനം അതു കൊണ്ട് തന്നെ ഈ കോട്ട ധാരാളം യുദ്ധങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു..മുഗള്‍ രാജാക്കന്മാരുമായുണ്ടായ ചില യുദ്ധങ്ങള്‍ തലമുറകള്‍ നീണ്ടുനില്‍കുന്നവയായിരുന്നത്രെ. തോല്‍ക്കുമെന്നുറപ്പുള്ള ഘട്ടങ്ങളിലെല്ലാം രാജാക്കന്മാരുടേയും ആശ്രിതരുടേയും ഭാര്യമാരും പെണ്‍കുട്ടികളും ഈ കോട്ടക്കകത്ത്‌ അത്മാഹൂതി ചെയ്തിട്ടുണ്ടെത്രെ. 50000 ല്‍ അധികം സ്ത്രീകളും കുട്ടികളുമാണ് പലതവണകളായി മരിച്ചിട്ടുള്ളതു. പെണ്‍കുട്ടികളെ അമ്മമാരോ അച്ഛന്മാരോ തലവെട്ടിയോ, വയറ്റില്‍ കുത്തിയോ ആണ്   കൊല്ലാറ്, അതിനു ശേഷം അമ്മമാര്‍ ചിതയിലേക്കു ചാടും. കൊട്ടാരത്തിനകത്തു നിന്നും  ആ ചോര ഒഴുകി ഒരു കിലോമീറ്ററോളം ദൂരത്തുള്ള കോട്ടയുടെ ഒന്നാം ഗേറ്റ് വരെ വന്നിട്ടുണ്ടെത്രെ.. ആ ചോരയില്‍ മുക്കിയെടുത്ത വസ്ത്രവുമുടുത്താണ് പോരാളികള്‍ തോല്‍ക്കാനുള്ള യുദ്ധം നയിച്ചിരുന്നതത്രെ …



ആ വീരകഥയുടെ യാതൊരു ചൂടും ചൂരും അവശേഷിക്കാത്ത വിധം  തിരക്കുള്ള ഒരു ചന്ത പോലെയാണ് ഗോള്‍ഡന്‍ ഫോര്‍ട്ട് ഇപ്പോള്‍.. കോട്ട മുഴുവനായും ഹോട്ടലുകളും, കടകളും..കണ്ട് കോട്ടയെവിടെ എന്നും ചോദിച്ചു പരക്കം പാഞ്ഞപ്പോള്‍ കമായ്ച എന്ന രാജസ്ഥാന്‍ വീണ വായിച്ച്  പാടുന്ന ഓം സിംങ്ങ് ജി പറഞ്ഞു ബഹന്‍ ഇക്കാണുന്നതൊക്കെ തന്നെ കോട്ട.ആളുകള്‍ ഉപയോഗിക്കുന്ന അപ്പൂര്‍വ്വം കൊട്ടാരങ്ങളേ ലോകത്തോള്ളൂ‍, അതില്‍ പലതും ജയ്സല്‍മേഡിലാണുള്ളതു, അതില്‍ ഏറ്റവും പ്രധാനപ്പെട്ട കോട്ടയാണിത്‌.


1949 ല്‍ രാജസ്ഥാന്‍ സംസ്ഥാനം നിലവില്‍ വന്നെങ്കിലും  1971 ലാണ് രാജാധികാരം പൂര്‍ണ്ണമായും എടുത്തു കളഞ്ഞത്‌. അന്നത്തെ രാജാവായ മഹാറാവല്‍ രഘുനാഥ് സിംങ്ങ് ജി യാണ് ഈ കുന്നുമ്പുറത്തുള്ള ഈ കോട്ട അവിടത്തെ ജോലിക്കാരോരുത്തര്‍ക്കായി വിട്ടു കൊടുത്തതു.എല്ലാ മുറികളിലും കച്ചവടക്കാരും കുടുംബവുണ്ട്.കൊട്ടാരത്തിന്റെ ഇടുങ്ങിയ എല്ലാ വഴികളിലും ഓട്ടോ ചെന്നെത്തും..ഇപ്പോഴത്തെ രാജാവ്‌ ബദല്‍ മഹലിലാണ്(മന്ദിര്‍ പാലസ്) താമസിക്കുന്നത്‌. അതിന്റെ പകുതി ഒരു ഹെറിറ്റേജ് ഹോട്ടലും കൂടിയാണ്.
രാത്രി കുന്നിനു ചുറ്റും ഇട്ടിരിക്കുന്ന മഞ്ഞ വെളിച്ചത്തില്‍ ഉച്ചക്ക് കണ്ടതിനേക്കാള്‍ സ്വര്‍ണ്ണനിറത്തില്‍ കോട്ട  തിളങ്ങുന്നുണ്ടായിരുന്നു.
കോട്ടയില്‍ നിന്നും ഇറങ്ങിയാല്‍ ചുറ്റും പഴയ രാജനിര്‍മിതങ്ങളായ ലോക്കല്‍ മാര്‍ക്കറ്റുകളാണ്.പണ്ടത്തെ അതേ ഡ്രയിനേജ്‌ സംബ്രദായവും, കല്ലില്‍ പണിത കടകളും..ഇടുങ്ങിയ വഴികളില്‍ നിറയെ വഴിമുടക്കികളായ ഭീമാകരന്‍ കാളകളും….



കരവിരുതിന്റെ ഉത്തമമാതൃകയായി ജയ്സല്‍മേട് ജൈന്‍ ടെമ്പിള്‍, അതും സാന്‍ഡ്സ്റ്റോണില്‍ തീര്‍ത്തതു തന്നെ. സിറ്റിയില്‍ നിന്നും 5 കിലോമീറ്ററോളം ദൂരമിണ്ടിവിടേക്ക്‌. പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലായിരുന്നു…അതിന്റെ സൌന്ദര്യവും ശാന്തതയും മനസ്സു നിറക്കുന്നതായിരുന്നു. മകള്‍ക്കാണെങ്കില്‍ അതിന്റെ ഗോപുരത്തില്‍ കയറാനുള്ള രസം കാരണം കുറച്ചു സമയം അവിടെ നിന്നു..


അവിടെ നിന്നായിരുന്നു 30 കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കുല്‍ധാര എന്ന ഗ്രാമത്തിലേക്കു യാത്ര ആരംഭിച്ചത്‌.കുല്‍ധാര ഇന്നറിയപ്പെടുന്നതു ശാപഭൂമി അഥവാ ഭൂതാവാസമുള്ള ഗ്രാമം എന്നാണ്( cursed land  or haunted village)
കുല്‍ധാര


പണ്ട് പാലിവാല്‍ ബ്രാഹ്മണര്‍ താമസിച്ചിരുന്ന ഗ്രാമമായിരുന്നു അത്‌. 20 രുപയുടെ ആര്‍ക്കിയോളജിക്കാരുടെ ടിക്കറ്റെടുക്കുമ്പോഴെ വാതിക്കല്‍ നരച്ച താടിയും, മുഷിഞ്ഞ തലപ്പാവും കണ്ണില്‍ പെട്ടിരുന്നു.. ഓഫീസിലേക്കുള്ള വെള്ളവും കൊണ്ട് വന്ന വണ്ടിയില്‍  ടിക്കറ്റ് ഓഫീസിലിരിക്കുന്ന മകനെ കണ്ടെന്തോ പറയാന്‍ വന്നതായിരുന്നു അദ്ദേഹം..മണിയടിച്ചു മുന്നേറിയപ്പോള്‍ 85 കാരനായ സുമാറാം സിംങ്ങിജി കഥ പറയാമെന്നേറ്റു. മാര്‍വാടി കലര്‍ന്ന ഹിന്ദിയില്‍ ഏതോ നാടന്‍ പാട്ടിന്റ് ഈണത്തില്‍ അദ്ദേഹം നാനൂറ് വര്‍ഷം മുന്‍പു നടനെന്നു പറയുന്ന കഥ പറഞ്ഞു…

സുമാറാം സിംങ്ങ് ജി

പാലിവാല്‍ ബ്രാഹ്മണര്‍ അന്നാട്ടിലെ പണക്കാരായ കച്ചവടക്കാരായിരുന്നു. സ്വത്തിന്റ് കാര്യത്തില്‍ രാജാവിനോളം തന്നെ പോന്നവര്‍. ജയ്സല്‍മേഡില്‍ 84 ഗ്രാമങ്ങളിലായാണ് അവര്‍ താമസിച്ചിരുന്നത്‌.അന്നത്തെ രാജാവിന്റെ ധിവാനായിരുന്നു സാലം സിംങ്ങ്‌ ഒരിക്കല്‍ കുല്‍ധാരയില്‍ വരികയുണ്ടായി. ഗ്രാമത്തിന്റെ കൃഷ്ണമന്ദിറില്‍ വിളക്കു കൊളുത്താന്‍ വന്ന 12 വയസ്സുകാരിയായ അതി സുന്ദരിയെ കണ്ടയാള്‍ മോഹിച്ചു പോയി. 

കഥയിലെ കൃഷ്ണമന്ദിര്‍

അവിടത്തെ കുലഗുരുവിന്റെ മകളായിരുന്നു ആ സുന്ദരി. സാലം സിംങ്ങ്‌ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്രെ.പക്ഷെ ബ്രാഹ്മണര്‍ സമ്മതിച്ചില്ല, ഒന്നാമത്തെ കാരണം അവര്‍ അവരുടെ ജാതിക്കാരെ മാത്രമെ വിവാഹം കഴിച്ചിരുന്നൊള്ളൂ..രണ്ടാമതായി സാലം സിംങ്ങ് ഒരു ദുര്‍നടത്തക്കാരനായിരുന്നു. അയാള്‍ രാജാവിന്റെ പണമിടപാടില്‍ ഇടനിലക്കാരന്നായും, രാജാവിന്റെ ഏത് ആവ്ശ്യവും നടത്തി കൊടുത്തും അനധികൃതമായാണ് ധിവാനായാത്‌. രാജാവ്‌ സാലം സിംങ്ങിന്റെ കയ്യിലെ ഒരു പാവ മാത്രമായിരുന്നത്രെ.
ധിവാനാകാന്‍ രജപുത്രനായിരിക്കണമായിരുന്നു, ജാതിയില്‍ താഴ്ന്ന സാലം സിങ്ങിനെ രജപുത്രനായി രാജാവ് പ്രഖ്യാപിക്കുകയായിരുന്നത്രെ. സ്വ:താല്പര്യങ്ങള്‍ക്കായി അദ്ദേഹം എന്തു ദുഷ്ടതയും ചെയ്തു പോന്നിരുന്നു.സാലം സിംങ്ങ്‌ ഈ പെണ്‍കുട്ടിക്കു വേണ്ടി സ്ഥിരമായി കുല്‍‌ധാരക്കാരെ ശല്യം ചെയ്തു പോന്നു, ഒടുവില്‍  24 മണിക്കൂറിനുള്ളില്‍ അനുകൂല തീരുമാനമെടുക്കാനായി അവസാന താക്കീതും കൊടുത്തയാള്‍ മടങ്ങി.
അന്നേ ദിവസം 84 ഗ്രാമങ്ങളിലേയും പാലിവാല്‍ ബ്രഹ്മണരെ വിളിച്ചു കൂട്ടി കുല്‍ധാരയില്‍ ഒരു മീറ്റിംങ്ങ്‌ നടന്നു. അതേ രാത്രിയില്‍ 84 ഗ്രാമങ്ങളിലെയും മുഴുവന്‍ ജനങ്ങളും നാടു വിട്ടു.. അവരുടെ ജാതിയുടെ അഭിമാനത്തിനു മീതെ വീണ ഭീഷണിയെ  നാടുവിടലിലൂടെയാണ്  അവര്‍  നേരിട്ടത്‌.
രാജാവും, സാലം സിംങ്ങും എത്ര അന്വേഷിച്ചിട്ടും അവര്‍ ഒറ്റ രാത്രികൊണ്ട് എങ്ങോട്ടാണ് പോയതെന്ന്‌ കണ്ടുപിടിക്കാനായില്ല.
അവര്‍ നാടു വിടുമ്പോള്‍ പശുക്കള്‍, ആടുകള്‍, ഒട്ടകങ്ങള്‍ എല്ലാം അവിടെ വിട്ടിട്ടാണ് പോയത്‌, അവരുടെ സമ്പാദ്യങ്ങള്‍ ആ ഭൂമിയില്‍ പലയിടത്തായി കുഴിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. പലരും നിധി തേടി ഇവിടെ ഇപ്പോഴും വരാറുണ്ടത്രെ. പലര്‍ക്കും നിധി കിട്ടിയതായും പറയപെടുന്നു. എന്തായാലും നിധി അന്വേഷകര്‍ കുല്‍ധാര നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ആര്‍ക്കിയോളജി ഇതു ഏറ്റെടുത്തത്‌.




കുല്‍ധാര നഷ്ടജീവിതത്തിന്റെയും കൂടി പ്രതീകമായി തോന്നി. ഇടക്കിടെ വരുന്ന ടൂറിസ്റ്റുകളുടെ ശബ്ദമൊഴിച്ചാല്‍ സര്‍വ്വം നിശബ്ദം..അവിടെ വന്നു കയറുമ്പോഴെ ഒരു നിശബ്ദത നമ്മളെയും ബാധിക്കുന്നുണ്ടായിരുന്നു. നോക്കെത്താ ദൂരം പരന്നു കിടന്ന് പാലിവാല്‍ ബ്രഹ്മണരുടെ അഭിമാനം വിളമ്പുന്ന ശാപഭൂമി നോക്കി നില്‍കുമ്പോള്‍ , ആ വിജനത അസഹ്യമായ അസ്വസ്ഥത മനസ്സിലുണ്ടാക്കുന്നണ്ടെന്നു തോന്നി.. അതിലും വിഷമം തോന്നിയതു, ഇതു പോലെ 83 ഗ്രാമങ്ങള്‍ കൂടി ഉണ്ടെന്ന അറിവായിരുന്നു.


തിരിച്ചുള്ള യാത്രയില്‍ സുമാറാം സിങ്ങ്ജിയെ ഗ്രാമത്തില്‍ ഇറക്കുമ്പോള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.. ശാപഭൂമിയില്‍ നിന്നുള്ള വരവല്ലേ അമ്പലത്തില്‍ കയറിയിട്ടു പോ….




സ്വര്‍ണ്ണ മണ്‍ക്കൂന തേടിയുള്ള യാത്ര, വീണ്ടും 20 കിലോമീറ്റര്‍ കൂടി യാത്ര ചെയ്യിപ്പിച്ചു. മണ്‍കൂനകള്‍ക്കപ്പുറം സൂര്യനസ്തമിക്കുന്ന ഗോള്‍ഡന്‍ സണ്‍സെറ്റ്! കടലില്‍ താഴുന്ന സൂര്യനെ കണ്ട് പരിചയിച്ചതുകൊണ്ടായിരിക്കാം, മണ്‍കൂനകള്‍ കടലെന്നു ഒരു നിമിഷം തോന്നിപ്പിച്ചു.



ഒട്ടകപ്പുറത്തു കയറുന്നതു അത്ര എളുപ്പമല്ലെന്നറിയുന്നതു കൊണ്ട്, ഒട്ടക വണ്ടിയിലാണ് മണ്‍കൂനകള്‍ക്കിടയിലേക്ക് യാത്രയായത്‌.കാറ്റ് ഡിസൈന്‍ ചെയ്ത മണ്ണിനെ നോക്കി രസിക്കാനധികം കഴിഞ്ഞില്ല. അതിലും മുന്‍പേ ഞാന്‍ ഭൂമി തൊട്ടേ എന്നലറികൊണ്ടെന്റെ മകള്‍ താഴേക്ക് ശയനപ്രദക്ഷിണം തുടങ്ങിയിരുന്നു. പിന്നെ പിടിച്ചു നില്‍ക്കാനായില്ല്യ. മണ്ണിന്റെ മിനുമിനുപ്പും, തരിതരിപ്പും പണ്ടെന്നോ  മറന്നിട്ടു പോയ കുട്ടിക്കാലത്തിലെക്ക്‌ കൈപിടിച്ചു നടത്തിച്ചു


പിന്നീട് മരുഭൂമിയിലെ ജീവികളെ കണ്ടുപിടിക്കാനായുള്ള സൂഷ്മ പരിശോധന. ഒരടയാളം ഒരു പല്ലിയുടേയൊ, ഓന്തിന്റെയോ എന്നു തോന്നിപ്പിച്ചു. മറ്റൊന്നു സൈക്കിള്‍ ടയര്‍ പോലെ ഒരു അടയാളമായിരുന്നു. ചെറിയ പൊന്തക്കാട്ടിലെത്തി അതു നിന്നു.. അതിന്റെ വീട്ടില്‍ കയറി റെയ്ഡ് വേണ്ടെന്നു തീരുമാനിച്ച് ഡെസേര്‍ട്ട് ക്യാമ്പിലെ ഡാന്‍സിലേക്കും, ഭക്ഷണത്തിലേക്കും മടക്കം.

പിറ്റേ ദിവസം രാവിലെയാണ് ഗഡ്സി സാഗര്‍ ലേക്ക് കാണാന്‍ പോയത്‌. രാജ്യത്തിലെ എല്ലാവര്‍ക്കും വെള്ളമെത്തിക്കുക എന്നതിനു വേണ്ടി രാജാ ഗഡ്സി ഉണ്ടാക്കിയതാണീ തടാകം. അതു പൂര്‍ണമാകും മുന്‍പേ അദ്ദേഹം മരിച്ചിരുന്നു, അതു പൂര്‍ത്തിയാക്കിയ ശേഷമാണത്രെ അദ്ദേഹത്തിന്റ് ഭാര്യ സതി അനുഷ്ഠിച്ചതു, അത്രയും കാലം സതി നീട്ടി വെച്ചു അവര്‍. വേനലിന്റ് തുടക്കത്തിലേ ഗഡ്സിയിലെ വെള്ളം കൊഴുത്തു തുടങ്ങി, എന്നാലും പെടല്‍ ബോട്ടുകള്‍ ഉപയോഗിക്കാനുള്ളത്ര വെള്ളം ഉണ്ട്.
പട്ട്‌വോം ക്കി ഹവേലി


ഇവിടത്തെ ഹവേലികള്‍ ആഡംഭരത്തിന്റെ അവസാന വാക്കായാണ് തോന്നിയതു.ജൈന്‍ മതസ്ഥരായ ബിസിനസ്സുകാരുടേതാണിവ കൂടുതലും… ഏറ്റവും പ്രധാനപെട്ടത് പട്ട്‌വോം ക്കി ഹവേലിയാണ്. ആഡംഭരഹോട്ടലുകളെ വെല്ലുന്ന സൌകര്യങ്ങളാണ് അന്നവര്‍ക്കുണ്ടായിരുന്നത്‌.



രാജാവ് പതിച്ചു നല്‍കിയ സ്ഥാനപേരാണ്‍ പട്‌വ, പ്രധാനമായും സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് വസ്ത്രങ്ങളില്‍ കലാരുപങ്ങള്‍ നെയ്യുന്നവരായിരുന്നു ഇവര്‍, ഒപ്പം ആഭരണങ്ങളും ഉണ്ടാക്കുന്നതിലും മിടുക്കരായിരുന്നു. ആ മിടുക്കിനു പകരമായാണ് പട്ട്‌വ എന്ന സ്ഥാനപേര്‍ ലഭിച്ചത്‌. ബിസ്സിനസ്സുകാരായ ഇവര്‍ തന്നെ ആയിരുന്നു ഖജനാവ്‌ കാലിയാകുമ്പോള്‍ പലിശക്കു പണം കടം കൊടുത്തിരുന്നത്‌. അതു കൊണ്ട് തന്നെ ഭരണത്തില്‍ ഇവര്‍ക്കു കാര്യമായ പിടിപാടുണ്ടായിരുന്നത്രെ.


അമ്പലങ്ങളും, അറുപതിലധികം ബാല്‍കെണികളോടു കൂടിയ വലിയ കൊട്ടാരം തന്നെയായിരുന്നു പട്ട്‌വോം ക്കി ഹവേലി. ആഡംഭരക്കാഴ്ചകളില്‍ പഴയകാല ഫ്രിഡ്ജ്, ഫാന്‍, വസ്ത്രങ്ങള്‍, കണ്ണാടി കൊണ്ട് പണിത ആഡംഭര മുറികള്‍, കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ മുതല്‍ വിലകൂടിയ പെയിന്റിങ്ങുകള്‍ വരെ ഉള്‍പ്പെടുന്നു.


കണ്ടതില്‍ കൂടുതല്‍ കാണാനിരിപ്പുണ്ടെന്ന തിരിച്ചറിവില്‍, ഫെബ്രുവരിയിലെ ഡെസേര്‍ട്ട് ഫെസ്റ്റിവലില്‍ ജയസല്‍മേടിന്റെ മറ്റൊരു മുഖം കൂടി കാണണമെന്ന മോഹവും കൊണ്ടാണ് ജയ്സല്‍മേടിനോട് യാത്ര പറഞ്ഞത്‌.

Tuesday, 15 June 2010

കാടിനുമുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്

രണ്ട് വര്‍ഷത്തിനു ശേഷമാണീ മഴക്കാലത്ത് കേരളത്തിലെത്തിയത്. എത്ര കണ്ടാലും, കൊണ്ടാലും മതിവരാത്ത സ്വര്‍ഗ്ഗമാണെനിക്കു മഴക്കാലം.മഴനനഞ്ഞ്കൊണ്ട് കാട്ടിലൂടെ ഒരു യാത്ര വലിയ സ്വപ്നമായിരുന്നു.ഒരിക്കല്‍ മഴയത്ത് കാട്ടിലൂടെ നടത്തിയ യാത്രയാകട്ടെ അട്ടയുടെ അമിതലാളനം കൊണ്ട് കുളമാകുകയും ചെയ്തിരുന്നു. അതിനു ശേഷമാണ്‌ മഴയത്ത് കാടിനുമുകളിലൂടെ ഒരു യാത്ര തരമായത്, അതും അങ്ങ് വെസ്റ്റ് ആഫ്രിക്കന്‍ കാട്ടിലും! ആ ഓര്‍മ്മക്കിന്നും പച്ചപ്പും ,തണുപ്പും കൂടുതല്‍ തന്നെ..
അതെ വൃക്ഷതലപ്പുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര അഥവാ കനോപ്പി വാക്കിംങ്ങ്!!
അന്ന് എല്‍മിന അടിമ കൊട്ടാരം ( ഇവിടെ കാണൂ )കണ്ടതിന്റെ നടുക്കം മാറ്റിയത് ഈ യാത്രയാണ്. കേപ് ഓഫ് കോസ്റ്റ് എന്ന തീരപ്രദേശത്തിനടുത്ത് തന്നെയാണീ മഴക്കാടുകളും.എല്‍മിന ബീച്ച് റിസോട്ടില്‍ നിന്നും ഡുംക്കുവ റോഡ് വഴി എകദേശം 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കക്കും നാഷണല്‍ പാര്‍ക്ക് എത്തുകയായി.


ഒരു കാലത്ത് വളരെ നിബിഡമായ എവെര്‍ ഗ്രീന്‍ റെയിന്‍ഫോറെസ്റ്റ് ആയിരുന്നത്രെ ഇത്, പണ്ടുള്ളതിന്റെ 20% ശതമാനം മാത്രമെ ഇന്ന് നിലനില്‍കുന്നൊള്ളൂ എന്നാണറിഞ്ഞത്.വംശനാശം നേരിടുന്ന ആഫ്രിക്കന്‍ ആനകള്‍ അടക്കം 40 ഇനത്തില്‍ പെട്ട മൃഗങ്ങള്‍, 200 അധികം ഇനത്തിലുള്ള പക്ഷികള്‍ എന്നിങ്ങനെ ധാരാളം ജീവികള്‍ വിഹരിക്കുന്ന കാടാണീ കക്കും നാഷണല്‍ പാര്‍ക്ക്.

നടത്തം ആരംഭിക്കും മുന്‍പു തന്നെ പാര്‍ക്കുകാരുടെ വക നീലനിറത്തിലുള്ളാ ടാഗ് കഴുത്തിലണിയിപ്പിച്ചു,അതില്ലെങ്കില്‍ ഉള്ളിലുള്ള ഗാര്‍ഡുകള്‍ നമ്മളെ അകത്ത് കടത്തില്ല. അങ്ങനെ ഒരു ഗൈഡിനൊപ്പം കക്കും നാഷണല്‍ പാര്‍ക്കിനുള്ളിലെക്കുള്ള നടത്തം ഞങ്ങള്‍ ആരംഭിച്ചു.



ഇലകള്‍ വീണ്‍ കറുത്ത് വളക്കൂറുള്ള മണ്ണ്, ഉള്ളിലേക്ക് നടക്കുംതോറും നേര്‍ത്ത ഇരുട്ടും, തണുപ്പും കൂടി വരുന്നതിനോടൊപ്പം വന്‍‌വൃക്ഷങ്ങളുടെ നിബിഡതയും ദൃശ്യമായി തുടങ്ങി. 10 മിനുട്ടെത്തെ നടത്തം കഴിഞ്ഞപ്പോള്‍ ഗൈഡ് ചില മരങ്ങളെ കാണിച്ച് അവയുടെ ഉപയോഗങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങി. മിക്കവാറും മരങ്ങളെയും നല്ല കണ്ട് പരിചയം തോന്നിച്ചു, കേരളത്തിലെ സസ്യലതാദികളെയാണ് പാര്‍ക്കിനു പുറത്ത് കണ്ടിരുന്നത്, അതു കൊണ്ടാവാം ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്.


പണ്ട് ഘാനക്കാര്‍ പല്ലുവൃത്തിയാക്കാന്‍ ബ്രഷ് പോലെ ഒരു മരത്തിന്റെ കമ്പ് ഉപയൊഗിച്ചിരുന്നത്രെ, ആ വന്‍‌വൃക്ഷത്തെ സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ മനസ്സിലായത്- അതെ നമ്മുടെ ആര്യവേപ്പ് തന്നെ!! ഏറ്റവും വിലകൂടിയ മരമെന്ന് വിശേഷിപ്പിച്ച മഹാഗണിയും കേരളക്കരക്ക് ചിരപരിചിതം തന്നെ.


പണ്ട് ഇവിടെത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഈ കാടിനുള്ളില്‍ വേട്ടയാടാനുള്ള അവകാശം ഉണ്ടായിരുന്നത്രെ,പിന്നീട് കാടിന്റെ ശോഷണം കൂടി വന്നപ്പോള്‍ അതേ ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ വേട്ടയാടല്‍ നിര്‍ത്തി വെച്ച് ഈ കാടിനെ സംരക്ഷണ മേഖലയാക്കാന്‍ ഗവണ്മെന്റ്റിനോട് ആവശ്യപെട്ടത്.അത് കൊണ്ട് ഇന്നും കാട് നിബിഡമായി നിലനില്‍ക്കുന്നു.


പാര്‍ക്കിനുള്ളിലെക്ക് കടക്കും മുന്‍പു തന്നെ കാടിനുള്ളില്‍ പ്ലാസ്റ്റിക്കോ, മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കരുതെന്ന കല്പനയും പരിശോധനയും നടന്നിരുന്നു,എന്നിട്ടും കനോപ്പി റോപ്പിലേക്ക് കയറും മുന്‍പ് അവര്‍ അവസാനവട്ട പരിശോധന നടത്തി. ഇക്കാര്യത്തില്‍ ഗൈഡുകളുടെ ശ്രദ്ധയും, ആത്മാര്‍ഥതയും എടുത്ത് പറയേണ്ടതാണ്. അത് കൊണ്ട് തന്നെയാകാം വരുന്ന വഴിക്കൊരിടത്തും ഒരു മിഠായി തോലു പോലും കണ്ടില്ല. കേരളത്തിലെ ഉള്‍വനങ്ങളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാ‍ണാറുണ്ട്. അവ കഴിച്ച് മാന്‍ പോലുള്ള ജീവികളുടെ മരണവും സാധാരണമാണ്.

പതിനഞ്ചോളം സ്റ്റെപ്പുകള്‍ കയറിയ ശേഷം,ഒരു മരകുടിലില്‍ ഞങ്ങളെ ഇരുത്തി ഗൈഡ് ഞങ്ങള്‍ക്ക് മുന്‍പ് കയറിയവര്‍ ഇറങ്ങിയോ എന്നു ഉറപ്പുവരുത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ച് കനോപ്പി വാക്ക്‌വേയിലേക്ക് കയറുന്നത് അപകടസാധ്യത കൂട്ടുമെന്നത് കൊണ്ട് തന്നെ 15 ല്‍ അധികം ആള്‍ക്കാരെ ഒരുമിച്ച് കയറ്റാറില്ല.
മരകുടിലിനുള്ളില്‍ എന്റെ കൂട്ടുകാരി.


ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന്‍ വിതിയുള്ള മരപലകകള്‍ പാകിയ തൂക്കുപാലമാണ് കനോപ്പി വാക്ക് വേ. 10 ഓളം തൂക്കുപാലങ്ങള്‍ മരങ്ങളീല്‍ നിന്ന് മറ്റ് മരങ്ങളിലേക്ക് കയറും, സ്റ്റീല്‍ റോപ്പും ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്.
ആള്‍ക്കാര്‍‌ നടക്കുമ്പോള്‍ അവ ചെറുതായി ആടാന്‍ തുടങ്ങും. തൂക്കുപാലങ്ങളുടെ തുടക്കം ഉയരം കുറഞ്ഞ മരങ്ങളില്‍ നിന്നാണെങ്കിലും നടുവിലെത്തുമ്പോള്‍ 70 മീറ്റര്‍ ഉയരത്തില്‍ കൂടുതലുള്ള മരങ്ങളിലായിരുന്നു തൂങ്ങികിടക്കുന്നത്. .അതിനു മുകളിലൂടെ നടക്കുമ്പോള്‍ താഴെയുള്ള കാടും, മൃഗങ്ങളെയും കണ്‍കുളിക്കെ കാണാം, എന്നാലത് കാടിനു നാശമാകുകയും ഇല്ല.

യാത്രയുടെ തുടക്കം

ആ മരകുടിലില്‍ ഊഴം കാത്തിരിക്കുമ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. പലരും മഴ കഴിയാന്‍ കാത്തിരിക്കെ ഞങ്ങള്‍ എട്ട് പേര്‍ ഈ മഴക്കാഴ്ച സ്വന്തമാക്കാനായി കനോപ്പി പാലങ്ങളിലേക്ക് കയറി. നനുനനെയുള്ള മഴ നടുവിലെത്തുമ്പോഴെക്കും ശക്തി പ്രാപിച്ചു.മരങ്ങള്‍ക്ക് മുകളില്‍ മഴമേഘങ്ങളെ മുട്ടിയുരുമ്മി നില്‍കുന്ന ഏതൊ അപൂര്‍വ്വ ജീവിയാണ് ഞാനെന്ന് എനിക്ക് തോന്നി.മഴ കൂടുന്തോറും വൃക്ഷതലപ്പുകള്‍ നൃത്തമാടാന്‍ തുടങ്ങി അതിനനുസരിച്ച് തൂക്കുപാലങ്ങളും കൂടുതല്‍ ആടാന്‍ തുടങ്ങി.






മഴയത്ത് മരങ്ങള്‍

ഇടക്കിടെ വിശ്രമിക്കാനായി ചില മരങ്ങള്‍ക്ക് ചുറ്റും പ്ലാറ്റ്ഫോമുകള്‍ ഉണ്ടാ‍യിരുന്നു, അതില്‍ നിന്ന്കൈകള്‍ മുകളിലെക്കുയര്‍ത്തിയപ്പോള്‍ മേഘങ്ങളെ സ്പര്‍ശിച്ചുവെന്ന വിഭ്രമാവസ്ഥയും ഉണ്ടായി.
നനഞ്ഞൊതുങ്ങി ഇരിക്കുന്ന ചില പക്ഷികളും, ഒരു ചെറിയ പുഴയും മാത്രമാണ്‍ മഴകൊണ്ട് ഇരുളടഞ്ഞ കാട്ടില്‍ കണ്ട മറ്റൊരു കാഴ്ച. മറ്റ് മൃഗങ്ങളെയൊന്നും കാണാനായില്ലെന്ന നഷ്ടബോധത്തെ മഴ തുടച്ച് കളഞ്ഞിരുന്നു.

കൂടെ കയറിയവരില്‍ ഒരാള്‍ക്ക് മാത്രം ഉയരത്തെ പേടിച്ചുണ്ടായ അസ്വസ്ഥതകള്‍ ഉണ്ടായി, ഹാര്‍ട്ട് ബീറ്റ് കൂടി സ്റ്റീഫന്‍ മോയോ എന്ന സിംബാംബ്‌വേക്കാരന്‍ കനോപ്പി പാലത്തില്‍ തളര്‍ന്നു വീണു. ജെസ്സ് എന്ന സ്കോട്ടിഷ്കാരി ശക്തനായ സ്റ്റീഫനെ പുല്ലു പോലെ താങ്ങി കൊണ്ട് പോയതും മറക്കാനാകാത്ത രസകാഴ്ചയായി.

ഫിനിഷിംങ്ങ് പോയിന്റിനടുത്ത് എത്തിയപ്പോഴേക്കും ഞാന്‍ പാലത്തിലൂടെ ഓടാന്‍ തുടങ്ങി. മഴത്തുള്ളികള്‍ മുഖത്തടിച്ച് വേദനിക്കുന്നുണ്ടായിരുന്നെങ്കിലും ഓളങ്ങള്‍ക്ക് മുകളിലൂടെയെന്നവണ്ണം ഓടാന്‍ പ്രത്യേക രസമായിരുന്നു.



വീണ്ടും നിലത്തേക്ക്..മരകുടിലില്‍ വഴിയെ ഒരു തിരിച്ചുപോക്ക്.

ഫിനിഷിംങ്ങ് പോയിന്റില്‍ എത്തിയപ്പോള്‍

തിരിച്ച് നടക്കുമ്പോല്‍ കേരളത്തിലെ വനസമ്പത്തിനെ കുറിച്ചായിരുന്നു ചിന്ത.. ഇതിലും എത്രയോ നല്ല കാടുകള്‍ നമ്മുക്കുണ്ടായിട്ടും നമ്മളെന്തെ ഇങ്ങനെ ചിന്തിച്ചില്ല? ഘാന ഇന്ത്യയേക്കാള്‍ ദരിദ്രമായ രാഷ്ട്രമായിട്ടും എത്ര പവിത്രമായിട്ടാണിതിനെ സൂക്ഷിക്കുന്നത്. കേരളത്തിലാണിങ്ങനെ ഒരു കനോപ്പി വേ എങ്കില്‍ ഉറപ്പാണ് രണ്ട് അഴിമതി കേസ്, പിന്നെ അപകടങ്ങളും…

കക്കും നാഷണല്‍ പാര്‍ക്ക് റെസ്റ്റോറന്റില്‍ നിന്ന് ഘാനക്കാരുടെ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ മനസ്സിലുറപ്പിച്ചു .ഇനിയുമൊരുന്നാ‍ള്‍ ഞാന്‍ വരും..എനിക്കുറപ്പാണ് ഇതു പോലെ നോക്കുകയാണെങ്കില്‍‌ അന്നും ഈ വനം ഇതു പോലെ ഉണ്ടാകും എന്ന്‍....