Sunday, 29 September 2013

മാഞ്ഞുപോയ സ്നേഹകാഴ്ചയിലേക്ക്…


നാട്ടുകാരും, വീട്ടുകാരും മനസ്സുകൊണ്ടു ഞങ്ങളെ ഉപേക്ഷിച്ച ഒരു നാളിലാണ് ഥാര്‍ മരുഭൂമിയിലേക്ക് ഞങ്ങള്‍ കുടിയേറ്റം നടത്തിയത്‌. എന്നത്തേയും പോലെ ദൈവത്തിന്റെ ഖജനാവില്‍ ഷൈലേന്ദ്രനെന്ന മാര്‍വാടി സ്നേഹത്തിന്റേയും, സൌഹൃദത്തിന്റേയും രൂപത്തില്‍ ഞങ്ങള്‍ക്കു വേണ്ടി ഇവിടെ കാത്തിരിപ്പുണ്ടായിരുന്നു.

ചിരിക്കാന്‍ പോലും മടി കാണിക്കുന്ന, ജാതി ചോദിച്ചതിനു ശേഷം മാത്രം സ്നേഹം കാണിക്കണോ എന്ന്‌ തീരുമാനിക്കുന്ന മാര്‍വാടികള്‍ക്കിടയിലെ വ്യത്യസ്ഥനായിരുന്നു അവന്‍, കറതീര്‍ന്ന സ്നേഹം ആത്മാര്ത്ഥത എന്നതിന്റെ എല്ലാം അര്‍ത്ഥം അവനായിരുന്നു. അവനെനിക്ക്‌ വെറും ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല.മാര്‍വാടിന്റെ ഹൃദയത്തിലേക്ക്‌ തുറന്നുവെച്ച ഒരു വാതിലായിരുന്നു, കാഴ്ചയായിരുന്നു, വാക്കുകളായിരുന്നു, ദ്വിഭാഷിയായിരുന്നു, സംരക്ഷകനായിരുന്നു..
കുറെ അധികം ആണുങ്ങള്‍ക്കൊപ്പം ഒറ്റക്ക്‌ കിലോമീറ്ററുകളോളം നീളുന്ന വിജനമായ മരുഭൂമിയില്‍ അവന്‍ കൂടെയുണ്ടെന്നതിന്റെ അറിവില്‍ കടന്നു ചെല്ലാത്ത ഇടങ്ങളില്ല, കാഴ്ചകളില്ല. മാര്‍വാടിന്റെ വേദനകള്‍ പകര്‍ന്നു നല്‍കിയത്‌ അവനായിരുന്നു, ദളിതരോടും സ്ത്രീകളോടും സമത്വത്തോടെ, ബഹുമാനത്തോടെ പെരുമാറിയിരുന്ന ഒരേ ഒരു മാര്‍വാടിയേ ഞാനിവിടെ ജോലി ചെയ്യുമ്പോള്‍ കണ്ടിട്ടൊള്ളൂ. മാര്‍വാടിലെ കാഴ്ചകളോരോന്നും എനിക്ക്‌ ഷോക്കുകളായിരുന്നെങ്കില്‍ ഇവിട്ത്തുകാര്‍ക്കു, എനിക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കും ശീലമായിരുന്നു.പക്ഷെ ഷൈലേന്ദ്രന്‍ അങ്ങനെയായിരുന്നില്ല, അതു തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തിനു ആദ്യ കാരണമായി തീര്‍ന്നതും
( എനിക്കൊപ്പം ഓഫീസില്‍))) )
പതിയെ അവന്‍ ഞങ്ങളുടെതായി മാറി. ഓരോ യാത്രയും ആദ്യം മൂന്നുപേരായും, പിന്നെ അവന്റെ ഭാര്യയും കൂടി ചേര്‍ന്ന്‌ നാലായും പരിണമിച്ചു.ഞങ്ങള്‍ കൊടുത്ത കേരളാസാരി ഉടുത്തപ്പോള്‍ അവള്‍ തനി മലയാളി തന്നെയായി മാറി. വൃത്തിയിലും അടുക്കിലും, ചിട്ടയിലും, കൃത്യനിഷ്ഠയിലും ഒരേ പോലുള്ള മാത്യൂസും, ഷൈലെന്ദ്രനും, കൂടെ നേരെ എതിര്‍ദിശയിലുള്ള ഞാനും. സ്നെഹിച്ചും തര്‍ക്കിച്ചും സ്വപ്നം കണ്ടും ഞങ്ങള്‍ മാര്‍വാട്‌ സ്വന്തം നാടാക്കി മാറ്റി.

(മാത്യൂസിനൊപ്പം ഫീല്‍ഡില്‍) )


മാര്‍വാട്‌ കേരളം പോലെ ഹരിത സുന്ദരമാകുന്നതവന്റെ സ്വപ്നമായിരുന്നു, അതിനു വേണ്ടി അവന്റെ ഗ്രാമം നിറയെ മരങ്ങള്‍ വെച്ചു , നനച്ചു വളര്‍ത്തിയിരുന്നു അവന്‍. ഇന്നാട്ടിലെ എല്ലാ മരങ്ങളും ചെടികളും അവയുടെ ഉപയോഗങ്ങളും അവനു കാണാപ്പാഠമായിരുന്നു. അറിയാത്തവ മറ്റുള്ളവരോട്‌ ചോദിച്ചു മനസ്സിലാക്കുന്നതു പോലും മനോഹരമായിരുന്നു.. ഉറുമ്പ്‌ പോകും പോലെയായിരുന്നു അവന്‍ ഗ്രാമങ്ങളില്‍ യാത്ര ചെയ്യാറ്‌. എല്ലാവരെയും വണങ്ങി, സംസാരിച്ച്‌. ഒരു തവണ അവനെ കണ്ടവരും മിണ്ടിയവരും അവനെ സ്നേഹിച്ചു പോകും, അത്രമേല്‍ സ്നേഹിച്ചുകൊണ്ട്‌, ലാഭെച്ഛയില്ലാതെ ഗ്രാമവാസികള്‍ക്ക്‌ അറിവില്ലാത്ത പലസഹായങ്ങളും ചെയ്തു കൊണ്ടായിരുന്നു അവന്‍ കടന്നു പോയ്ക്കൊണ്ടിരുന്നതു..അത്തരം ഉറുമ്പു യാത്രകള്‍ ഞങ്ങളൊന്നിച്ച്‌ എത്രയോ ആസ്വദിച്ചിരിക്കുന്നു.

(കിണറ്റില്‍ വീണ മയിലിനെ രക്ഷിച്ചപ്പോള്‍ )


രണ്ടേ രണ്ടു കാര്യങ്ങള്‍ക്കാണ് അവന്‍ ആരോടെങ്കിലും മുഷിയാറ്‌, ഒന്ന്‌ പറഞ്ഞ വാക്ക്‌ പാലിക്കാതിരുന്നാല്‍, രണ്ട്‌ പറഞ്ഞ സമയത്തിനു വരാതെ അവര്‍ക്കു വേണ്ടി കാത്തുനിര്‍ത്തിയാല്‍. എങ്കിലും ആരോടെങ്കിലും വഴക്കിടുന്നത്‌ 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കണ്ടിട്ടേയില്ല

(ഗ്രാമത്തില്‍ മരം വിതരണവും നടലും )

40 വയസ്സു വരെ ജോലി ചെയ്യാനേ അവനു ഇഷ്ടമുണ്ടായിരുന്നൊള്ളൂ, പിന്നീട്‌ സ്വന്തം ഗ്രാമത്തില്‍ കൃഷി ചെയ്തും, ഗ്രാമം നിറച്ച്‌ മരങ്ങള്‍ നട്ടു നനച്ചും ജീവിക്കണമെന്നായിരുന്നു ആഗ്രഹം. അതറിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഗ്രീന്‍‌ഹാര്‍മണി എന്ന ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച്‌ പറഞ്ഞത്‌. വൈകാതെ പകുതി സമയം അതിന്റെ കാര്യങ്ങള്‍ക്കു കൊടുത്തുകൊണ്ട്‌ ഞങ്ങള്‍ അതു മാര്‍വാടില്‍ തുടങ്ങി വെച്ചു. ആദ്യത്തെ ജോലി നഷ്ടപെട്ടപ്പോള്‍ അവനത്‌ മുഴുവന്‍ സമയവും ജോലിയായി ഏറ്റെടുത്തു. എങ്കിലും നല്ല ശംബളക്കൂടുതലുള്ള പല ജോലിക്കും പോകാന്‍ ഞങ്ങള്‍ അവനോട്‌ പറയുമായിര്‍ന്നു. അപ്പോഴൊക്കെ അവന്‍ പറയും, ഇല്ല്യ മരിക്കും വരെ ഇനി ഗ്രീന്‍ ഹാര്‍മണി ക്കൊപ്പമേ ജോലി ചെയ്യൂ, ഈ ഫ്രീഡവും , സംന്തുഷ്ടിയൊക്കെ പിന്നെ എവിടെന്നു കിട്ടാനാ, എന്ന്‌. അതു സത്യമായിരുന്നു താനും..പരസ്പര വിശ്വാസം വല്ലാത്ത സ്വാതന്ത്യം നല്‍കിയിരുന്നു. പലപ്പോഴും മൂന്നുപെരും ചേരിതിരിഞ്ഞ്‌ തര്‍ക്കിക്കുകയും പിണങ്ങുകയും ചെയ്യുമായിരുന്നു.മാത്യൂസും അവനും പിണങ്ങിയാല്‍ പിറ്റേന്ന്‌ വെളുപ്പിനെ പരസ്പരം അന്വേഷിച്ചിറങ്ങുന്നതു കാണാം. മിക്കവാറും പാതിവഴിയില്‍ പരസ്പരം കണ്ടെത്തി പ്രഭാത ഭക്ഷണം എന്റെടുത്തു നിന്നും കഴിച്ചിട്ടായിരിക്കും മടക്കം. അങ്ങിനെ അവന്‍ ഞങ്ങളുടെ വീട്ടുകാരെയും, ഞങ്ങള്‍ അവന്റെ ആള്‍ക്കാരെയും കൂടി സ്വന്തമാക്കി .
എന്നും ഞങ്ങളുടെ വീട്ടില്‍ വന്നിട്ടേ അവന്‍ പോകാറൊള്ളൂ, ഞങ്ങളുടെ ഏതു കാര്യവും പറയാതെ തന്നെ ഏറ്റെടുത്ത്‌ ചെയ്യുന്നതും പതിവായിരുന്നു. ഇന്നും അവന്‍ അറേഞ്ച്‌ ചെയ്തിട്ട വീടാണു ഞങ്ങളുടേത്‌.

ആ സ്നേഹവും കരുതലുമാണ് ഒരുമിച്ചൊരു പ്ലോട്ടില്‍ വീട്‌ വെക്കാന്‍ തീരുമാനമാക്കിയത്‌, ഞാനും അവന്റെ ഭാര്യയും ആ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു. ഒരിക്കല്‍ ലോണെടുക്കാനായി ഭാര്യയുടെ പേരില്‍ അവന്റെ പിതൃസ്വത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു, അതും ജോദ്പൂര്‍ ടൌണിലാണെങ്കിലും അത്ര നല്ല സ്ഥലത്തായിരുന്നില്ല, ആ ഭൂമി വിറ്റ്‌ അതടക്കം രണ്ട്‌ പേരും ചേര്‍ന്ന്‌  പുതിയയതെടുത്ത്‌ പണി തുടങ്ങാം എന്നു തീരുമാനമായി. ആ തീരുമാനമായിരുന്നു തുടര്‍ന്നുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്‌. അവനറിയാതെ ഭാര്യയും , അവളുടെ അച്ഛനും ചേര്‍ന്ന്‌ അതു കുറേ കാലം മുന്‍പെ വിറ്റിരുന്നു. വീട്ടുകാരോടോ, ഞങ്ങളോടോ അവനത്‌ പറയാതെ അതു തിരിച്ചു പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. അതു പിന്നീട്‌ വലിയ വഴക്കിലെത്തിയ ശേഷമാണ് ഞങ്ങളെല്ലാവരും ഇക്കാര്യങ്ങള്‍ അറിയുന്നത്‌.ഭാര്യ പിണങ്ങിപ്പോയിട്ടും എന്തുകൊണ്ടെന്നില്ലാത്ത ദേഷ്യത്തോടേ അവനാ സമരം തുടര്‍ന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അമ്മായിഅച്ഛന്‍ അവനെ വെടി വെച്ചിട്ടത്‌.

(ഗ്രീന്‍ ഹാര്‍മണി ഇക്കോ ബാലസഭക്കൊപ്പം)

ഈ മനോവിഷമങ്ങള്‍ക്കിടയിലും അവന്‍ ഗ്രീന്‍ ഹാര്‍മണിയുടെ ജോലികള്‍ അതീവ ഭംഗിയോടെ നടത്തിയിരുന്നു. വെളിച്ചമില്ലാത്ത പല ഗ്രാമങ്ങളിം സോളാര്‍ലാമ്പുകള്‍ വിതരണം നടത്തി, 300 അധികം പാവപെട്ട സ്ര്തീകള്‍ക്കു നല്ല നിലയിലുള്ള സ്ഥിര വരുമാനം,അമ്പലങ്ങളില്‍ കാവുകള്‍, സ്കൂളുകളില്‍ ഇക്കോബാലസഭകള്‍, ഗ്രാമങ്ങള്‍ നിറയെ മരങ്ങള്‍ അങ്ങിനെ അങ്ങിനെ ഒരു പാട്‌ കാര്യങ്ങള്‍..

(ആദ്യമായി വെളിച്ചം എത്തിയ ഗ്രാമത്തിലെ കുട്ടികളുടെ സന്തോഷക്കാഴ്ച അവന്‍ പകര്‍ത്തിയപ്പോള്‍) )


എന്റെ മകള്‍ ഗ്രീന്‍ ഹാര്‍മണിയുടെ ബാലസഭയുടെ ട്രയിനര്‍ ആകുന്നത്‌ അവന്റെ സ്വപ്നമായിരുന്നു. കുട്ടികളില്ലാത്ത അവന് അവള്‍ സ്വന്തം കുഞ്ഞു തന്നെ ആയിരുന്നു. അവള്‍ക്കൊപ്പം ആനകളിച്ചും, സ്നേഹിച്ചും അവന്‍ ആ കുഞ്ഞു ഹൃദയത്തില്‍ പറ്റിക്കൂടി. ഞങ്ങള്‍ ജയ്പൂരിലെക്ക്‌ മാറിയപ്പോള്‍ അവന്‍ എല്ലാ മാസവും ഞങ്ങളെ കാണാന്‍ വരുമായിരുന്നു. അപ്പോഴെല്ലാം അവള്‍ മതിമറന്നാഹ്ലാദിച്ചു. അവന്‍ തിരിച്ചു പോകുമ്പോള്‍ അവള്‍ വിങ്ങിക്കരഞ്ഞു. അവന്‍ പോയ അന്നു മുതല്‍ പിന്നീടുള്ള വരവ്‌ വരെയും ‘നാളെ എന്റെ ഷൈലെന്ദ്ര മാമാജി വരൂലോ‘ എന്നും പറഞ്ഞവള്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പറയുന്ന ഹിന്ദി അവള്‍ക്കത്ര എളുപ്പം വഴങ്ങാറില്ല. പക്ഷെ അവന്റെ മാര്‍വാടി കലര്‍ന്ന ഹിന്ദിയോടവള്‍ ഹിന്ദിയില്‍ തന്നെ മറുപടികള്‍ പറഞ്ഞു. അവര്‍ക്കിടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും ഉണ്ടായില്ല. അവളിപ്പൊഴും അവളുടെ മാമനെ കാത്തിരിപ്പാണ്.

(എന്റെ മകള്‍ക്കൊപ്പം )


അവന്‍ വെന്റിലേറ്ററില്‍ കിടന്ന്‌ ജീവനു വേണ്ടി പൊരുതുന്ന സമയത്തെല്ലാം അവന്‍ ഉറക്കത്തില്‍ എന്റെ ഷൈലേന്ദ്രമാമാജി എന്താ എന്നെ കാണാ‍ന്‍ വരാത്തെതെന്നും പറഞ്ഞ്‌ കരഞ്ഞെണീറ്റു കൊണ്ടിരുന്നു. അവളെ ആശ്വസിപ്പിക്കാനാകാതെ ഞങ്ങള്‍ പാടുപെട്ടു. കണ്ണീരടക്കാനാകാതെ എത്ര പരസ്പരം ആശ്വസിപ്പിച്ചിട്ടും സങ്കടം തീരാതെ ഞങ്ങളവന്റെ ജീവന് കാവലായി. വരാമെന്ന്‌ പറഞ്ഞ്‌ പോയതല്ലേ, നമ്മളോട്‌ പറയാതെ അവന്‍ പോകില്ലെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. ,കാത്തിരുന്നു.
എന്നിട്ടും യാത്രയൊന്നും പറയാതെ ഞങ്ങള്‍ക്കിടയില്‍ നിന്നും അവന്‍ പൊടുന്നനെ മാഞ്ഞു പോയി. മരിക്കും വരെ ഗ്രീന്‍ ഹാര്‍മണിയിലേ ജോലി ചെയ്യൂ എന്ന വാക്കും പാലിച്ചു കൊണ്ട്‌
ഞങ്ങളെ കൊണ്ടുപോകാമെന്ന് എന്നും പറഞ്ഞു മോഹിപ്പിച്ചിരുന്ന അവന്റെ ഗ്രാമത്തിലേക്ക്‌ ഞങ്ങള്‍ അവനില്ലാതെ പോയി. വലിയ ഉരുളകളായി എത്തുന്ന ചുകന്ന നിറത്തിലുളള പൊടിക്കാറ്റായിരുന്നു ഞങ്ങളെ സ്വീകരിച്ചത്‌. ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കേണ്ടിരുന്ന ആ വീട്ടുകാര്‍ വലിയ നിലവിളികളോടെ ആയിരുന്നു ഞങ്ങളെ അകത്ത്‌ കയറ്റിയത്‌. ഞാനെടുത്ത അവന്റെ ഒരു ഫോട്ടോ ചില്ലിട്ട്‌ വെച്ചിട്ടുണ്ടായിരുന്നു, അത്‌ കണ്ടെന്റെ മകള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.
ഞങ്ങളെ കുറിച്ച്‌ അവര്‍ക്കറിയാത്തായി ഒന്നുമുണ്ടായിരുന്നില്ല. മോളുടെ നല്ല മുടി വെട്ടികളഞ്ഞവളുടെ ചന്തം കുറച്ചതിനു അവളെ ഒരിക്കല്‍ പോലും കാണാത്ത അവന്റെ വലിയമ്മ എന്നെ വഴക്കു പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന അവന്റെ അമ്മ എന്റെ കയ്യില്‍ ഒരു പൊതി വെച്ചു തന്നു. നിനക്കിതു വലിയ ഇഷ്ടമാണെന്നു പറയാറുണ്ട്‌. എന്റെ സ്വപ്നമായ മാര്‍വാടി ഫൂല്‍‌വാലി ഡ്രെസ്സ്‌. അല്ലെങ്കിലും ഞങ്ങളുടെ ഏത്‌ ആഗ്രഹമാണ് അവന്‍ നടത്തി തരാതിരുന്നിട്ടുള്ളത്‌.
മാത്യൂസ്‌ പറയുന്നു, ഞങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ അവനെ കാണാന്‍ പറ്റുമെന്ന്‌. അവനെ കണ്ടാല്‍ ഞാനെന്തു പറയും… അല്ല നല്ല രണ്ടടി കൊടുത്തിട്ട്‌ ‘നീ ആരോട്‌ ചോദിച്ചിട്ടാണ്, ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ്, ഈ മരുഭൂമിയില്‍ ഞങ്ങളെ ഇട്ടിട്ട്‌ പോയത്‌ എന്നു ചോദിക്കൂ….

Sunday, 14 October 2012

ബുള്ളറ്റ് ബാബ അഥവാ ബുള്ളറ്റ് ദൈവം


ജോദ്പൂരില്‍ നിന്നും ഒരു മണീക്കൂറിലധികം യാത്ര ചെയ്ത്, രോഹത് എന്ന ചെറിയ ടൌണ്‍ കഴിഞ്ഞാല്‍, പാലി എന്ന സ്ഥലമെത്തും മുന്‍പാണ് ബുള്ളറ്റ്‌ബാബ അഥവാ ബുള്ളറ്റ്‌ ദൈവത്തിന്റെ അമ്പലം ആദ്യമായി കണ്ടത്‌. അത്‌ 2008 ലായിരുന്നു. അന്ന്‌ വണ്ടി അവിടെ ഒന്നു നിര്‍ത്തു, എന്താണെന്നു നോക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ജോദ്പൂരി സുഹൃത്തിനൊരു ചളിപ്പ്. വീണ്ടും എന്താ അതെന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ അതു ബുള്ളറ്റിനെ ദൈവമാക്കി ആരാധിക്കുന്ന ഒരു അമ്പലമാണെന്നു മറുപടി..

സുഹൃത്തെ ജീവിച്ചിരിക്കുന്നവരെ പിടിച്ച്‌ ദൈവമാക്കിയ നാടാ എന്റേത്..പിന്നീടാ ദൈവങ്ങളും അവരുടേ ശിങ്കിടികളും ബിസിനസ്സ്‌ ചെയ്യുന്ന നാടാ..മാത്രമല്ല തൊട്ടയല്‍‌പക്കത്ത്‌ തമിഴ്നാട്ടില്‍ നടിയെയും ദൈവമാക്കി അമ്പലം പണിതിട്ടുണ്ട്…അത്രകില്ലല്ലോ അല്ലേ?

സുഹൃത്തിന്റെ കണ്ണില്‍ അത്ഭുതം…ഇത്രയും പഠിപ്പുള്ളവരുടെ നാട്ടിലോ??

അതിലൊന്നും വലിയ കാര്യമില്ലന്നേ..ഞങ്ങളുടെ നാട്ടിലുള്ളത്ര കുട്ടിച്ചാത്തന്മാരും, ആള്‍ദൈവങ്ങളും ഇവിടെയുണ്ടാവില്ലന്ന് ഞാന്‍ ആണയിട്ടപ്പോള്‍ അദ്ദേഹം ആ കഥ പറഞ്ഞു..ഇങ്ങിനെയാണ്‍ ബുള്ളറ്റും, അതിന്റെ ഉടമസ്ഥനും ദൈവമായതെന്നു…
*****      *****     *****
1988 ലെ ഒരു മഞ്ഞുകാലത്തായിരുന്നു അയാള്‍ അടുത്ത കൂട്ടുകാരനുമൊത്ത്‌ അഭിമാനപൂര്‍വ്വം, അതിലേറെ ആവേശത്തോടെയും, അങ്ങേയറ്റം സന്തോഷത്തോടെയും ചോട്ടില എന്ന ഗ്രാമത്തില്‍ നിന്നും കറങ്ങാനിറങ്ങിയത്‌—അതും സമ്മാനമായി കിട്ടിയ റോയല്‍ എന്‍ഫീഡ് ബുള്ളറ്റിലെ ആദ്യ യാത്ര. 9 മാസങ്ങള്‍ നീണ്ട ഭാര്യഗൃഹവാസത്തിനു ശേഷം ആദ്യമാണ് ജന്മനാടും വീടും കാണുന്നതും..ഈ യാത്രയാണ് ഠാക്കൂര്‍ ഓംബനസിംങ്ങ്‌ പാത്താവത്ത്‌ എന്ന രജപുത്ര യുവാവിനെയും, അയാളുടെ ബുള്ളറ്റിനേയും ദൈവമാക്കി മാറ്റിയത്‌.


സുന്ദരനും സുമുഖനുമായ ഓംബനസിംങ്ങ്‌ പാത്താവത്ത്‌ ചിത്തോര്‍ഘട്ടിലുള്ള സുഹൃത്തിന്റെ വിവാഹചടങ്ങില്‍ വെച്ചാണ്‌ ഊര്‍മിള റാണാവത്ത്‌ എന്ന സുന്ദരിയെ കണ്ട്‌ മുട്ടുന്നത്‌. പത്തു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ക്കിടയില്‍ അവരുടെ പ്രണയവും കത്തിപടര്‍ന്നു. പതിവു പോലെ അതു ഇരുവരുടേയും വീടുകളില്‍ അറിഞ്ഞു, അതിലും പതിവു പോലെ പൊട്ടിതെറികള്‍, എതിര്‍പ്പുകള്‍ എല്ലാം മുറപോലെ ഉണ്ടായി. കാരണം രണ്ട് പേരും രജപുത്രരാണെങ്കിലും പരസ്പരം വിവാഹം കഴിക്കാറില്ല. ചിത്തോര്‍ഘട്ടിലെ റാണാവത്തുക്കളും, രോഹത്ത്ഘട്ടിലെ പാത്താവത്തുക്കളും പണ്ടു മുതലെ ശത്രുക്കളാണ്, വളരെ പണ്ട് കാലത്ത്‌ ഈ രണ്ട്‌ രാജ്യത്തെയും രാജാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന വഴക്കിന്റെ ഫലമായി ഉണ്ടായി വന്ന നാട്ടാചാരമാണി ശത്രുത.




ഓംബനയും, ഊര്‍മിളയും

ചോട്ടില ഗ്രാമത്തിലെ പ്രമുഖനായ പ്രമാണിയാണ് ഓംബനയുടെ പിതാവ് ഠാക്കൂര്‍ ജോഗ്സിംങ്ങ്‌ പാത്താവത്ത്‌,. പാത്താവത്ത്‌ കുടുംബമൊന്നൊടക്കം ഒന്നൊടക്കം എതിര്‍ത്തിട്ടും ഓംബന തീരുമാനത്തില്‍ ഉറച്ച്‌ നിന്നു..ഒടുവില്‍ മകന്‍ തന്റെ അനുവാദമില്ലാതെ ഊര്‍മിളയെ െ വിവാഹം കഴിക്കുമെന്ന ഘട്ടം വന്നപ്പോള്‍ നാട്ടാചാരങ്ങള്‍ മറികടന്ന്‌ 88 മാര്‍ച്ചില്‍ ചിത്തോര്‍ഘട്ടിലെ വധുഗൃഹത്തില്‍ വെച്ച്‌ വിവാഹം നടത്തി കൊടുത്തു  എങ്കിലും വരനെയും, വധുവിനേയും ചോട്ടിലയിലേക്ക് കൊണ്ട് വരാന്‍ പാത്താവത്ത്‌ കുടുംബം മനസ്സു കാണിച്ചില്ല. ജോഗ്സിംങ്ങ്‌ പാത്താവത്തും, ഭാര്യ സ്വരൂപ്‌ കൌറും തങ്ങളുടെ ഒറ്റമകനെ കാണാ‍തെ എന്നും വിഷമിച്ചിരുന്നു എന്നത്‌ മറ്റൊരു കാര്യം..

അങ്ങനെ മാസങ്ങള്‍ കടന്ന് പോകവെ, ചിത്തോര്‍ഘട്ടില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത എത്തി, ഊര്‍മിള മൂന്നുമാസം ഗര്‍ഭിണീയാണ്. പാത്താവത്ത്‌ കുടുംബവും ഗ്രാമവാസികളും എല്ലാം മറന്നു, ജോഗ്‌ സിംങ്ങ്‌ ഗ്രാമവാസികള്‍ക്കെല്ലാം രസഗുളയും, ലഡുവും വിതരണം ചെയ്തു. തുടര്‍ന്ന്‌ ആചാരപ്രകാരം മകനെയും, ഭാര്യയേയും ചോട്ടിലയിലേക്ക് കൊണ്ടു വന്നു. മകനായി അച്ചന്‍ ഒരു പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റും സമ്മാനമായി കാത്തുവെച്ചിരുന്നു.


 സ്വന്തം നാട് കണ്‍കുളിര്‍ക്കേ കണ്ട് കൊണ്ട് ഹൈവേയിലൂടെ പാലിക്ക് പൊയ്‌കൊണ്ടിരുന്ന ബുള്ളറ്റില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ലോറി വന്നിടിച്ചു. ദൂരേക്ക് തെറിച്ചു വീണ ഓംബന ചെന്ന്‌ വീണത്‌ ജാല്‍ എന്ന മരത്തിന്റെ ഉണക്ക കമ്പിലായിരുന്നു, ആ കൊമ്പ്‌ തലയില്‍ തുളച്ചു കയറി.. എല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സന്തോഷങ്ങളും അവിടെ അവസാനിച്ചു. ജോഗ്‌സിംങ്ങ്‌ പാത്താവത്തിന്റെ ഒരേയൊരു മകന്‍, ജനിക്കാനിരിക്കുന്ന തന്റെ മകന്റെ മുഖം ഒരു നോക്കു കാണാനാകും മുന്‍പേ സംഭവസ്ഥലത്ത്‌ വെച്ചു തന്നെ മരണമടഞ്ഞു.പിന്നിലിരുന്ന സുഹൃത്തിനു നിസ്സാരമായ പരിക്കുകളേ ഉണ്ടായിരുന്നൊള്ളൂ

ഓംബന ചെന്നിടിച്ചു വീണ ജാല്‍ മരം

ഇവിടെ ഒരു പ്രണയ കഥ അവസാനിച്ചുവെങ്കിലും, ഒരു ദൈവകഥ  തുടങ്ങുകയാണുണ്ടായത്‌.. സംഭവസ്ഥലത്തു നിന്നും ബുള്ളറ്റ്‌ പോലീസ്‌സ്റ്റേഷനിലെത്തിച്ചു.എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ്‌അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. പോലീസുകാര്‍ അതു വല്ല കള്ളന്മാരുടെ വിദ്യയാകും എന്നു കരുതി വീണ്ടും ബുള്ളറ്റ്‌ സ്റ്റേഷനിലെത്തിച്ചു..എന്നാല്‍ സംഭവം വീണ്ടും ആവര്‍ത്തിച്ചു, ഒന്നല്ല അഞ്ചു തവണ. ഭയന്നു പോയ പോലീസുകാര്‍ ആ ബുള്ളറ്റിനെ അവിടെ ഉപേക്ഷിച്ചു പോന്നു.താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അതു വഴി ആരും സംഞ്ചരിക്കാതെയായി, കഥയൊന്നും അറിയാതെ എത്തുന്ന ദൂരദേശക്കാരുടെ വണ്ടികള്‍ സംഭവസ്ഥലത്ത്‌ അപകടങ്ങളില്‍ പെട്ടു..പലരും മദ്യം ചോദിക്കുന്ന സുന്ദരനാ‍യ ചെറുപ്പക്കാരനെ അപകടശേഷം കണ്ടതായി സാക്ഷ്യം പറഞ്ഞു.(അപകടത്തില്‍ പെടുമ്പോള്‍ ഓംബന മദ്യപിച്ചിരുന്നുവത്രെ)

മാത്രമല്ല രോഹത്തിലും, പാലിയിലും, ചോട്ടില ഗ്രാമത്തിലുമെല്ലാം അകാല്‍ (വരള്‍ച്ച) അതിന്റെ സകല കാഠിന്യത്തോടെ ആക്രമിച്ചു..
ആ ഗ്രാമം കണ്ടതില്‍ വെച്ചേറ്റവും രൂക്ഷമായിരുന്നു രണ്ട് കൊല്ലം നീണ്ടു നിന്ന വരള്‍ച്ച. എന്നും പൊടിക്കാറ്റും, ഉഗ്രമായ ചൂടും കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി.കുടി വെള്ളത്തിനായി ജനങ്ങള്‍ അന്യനാടുകളിലേക്ക് പോയി, കൃഷികള്‍ നശിച്ചു, നാട്ടില്‍ പച്ചപ്പില്ലാ‍തായി. വെള്ളമില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങി. അവയുടെ ശവശരീരങ്ങളുടെ ദുര്‍ഗന്ധത്താല്‍ നാട്‌ വലഞ്ഞു. ഗവണ്‍മ്മെന്റ് റേഷനായി നല്‍കുന്ന ഗോതമ്പുമാവ്‌ വിശപ്പിനു തികയാതെയായി..അവര്‍ കേജഡി എന്ന മരത്തിന്റെ പുറംതൊലി ചെത്തിയെടുത്ത്‌ പൊടിച്ച്‌ മാവില്‍ കൂട്ടി റൊട്ടിയുണ്ടാക്കി  വിശപ്പടക്കി.



കേജഡി എന്ന മരവും, അതിന്റെ പുറം തൊലിയും.
.
ഇതെല്ലാം കണ്ട് നടന്നിരുന്ന ഒരു ബാഹ്മണബാലന്‍ എന്നും ഒരു മാലയുണ്ടാക്കി ഓംബനയുടെ ബുള്ളറ്റിലും, ജാല്‍ മരത്തിലും ചാര്‍ത്താനും പൂജിക്കാനും തുടങ്ങി. താമസിയാതെ ബാക്കി ഗ്രാമവാസികളും ഇതു അനുകരിക്കാന്‍ തുടങ്ങി. വൈകാതെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമി കുളിക്കേ മഴ പെയ്തു. കെട്ടു പോയ പ്രതാപം പതുക്കെ അന്നാട്ടുകാര്‍ക്കു തിരിച്ചു കിട്ടാന്‍ തുടങ്ങി.

ഇപ്പോഴത്തെ അമ്പലം


പതിയെ ബുള്ളറ്റ്‌, ബുള്ളറ്റ്‌ ബാബയായും, ഓംബന –ഓംബന ബാബ( ദൈവം)യായും മാറി. അതോടൊപ്പം തിരക്കും കൂടി കൂടി വന്നു, അപകടങ്ങള്‍ ഒന്നും കൂടാതെ വീടെത്താനുള്ളാ പ്രാര്ത്ഥനകളുമായി കുടുംബങ്ങളും, നാഷണല്‍ പെര്‍മിറ്റ്‌ വണ്ടി ഡൈവര്‍മാരും ഭണ്‍ധാരം നിറയെ പൈസയും, മദ്യകുപ്പികളും വഴിപാടായി നല്‍കികൊണ്ടിരുന്നു


2008 ല്‍ അമ്പലം ഇങ്ങനെയായിരുന്നു

ക്ഷേത്രത്തിനു ചുറ്റും വെച്ചുവാണിഭക്കാര്‍ ബാബയുടെ ഫോട്ടോയും, മറ്റ് സാധനസാമഗ്രികളും വിറ്റു വരുന്നതിന്റെ തിരക്കും ഏറിവന്നു.




ഈയടുത്ത്‌ ജോദ്പൂര്‍ പോയപ്പോള്‍ ഒരു മോഹം,  2012 ല്‍ ബുള്ളറ്റ്‌ ബാബ എങ്ങിനെ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ഊര്‍മിളയെയും കാണണം എന്നും, ആ കാഴ്ചകാളിണിത്‌


ഹൈവേക്കടുത്ത്‌ അഞ്ചേക്കര്‍ സ്ഥലവും, സാമാന്യം വലിയ എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു അമ്പലമായി പുരൊഗമിച്ചിരിക്കുന്നു


പൂജാരികളും, രണ്ട്‌  കാവല്‍ക്കാരും, ധാരാളം കുടിവെള്ള കൂളറുകളും, പാര്‍ക്കിംങ്ങ്‌ ഏരിയയും ഉണ്ട്..ഇപ്പോള്‍ ട്രസ്റ്റ്‌ മെംബര്‍മാര്‍ ആണ് അമ്പലക്കാര്യങ്ങള്‍ നടത്തുന്നതു.പഴയ പൂജാരി പയ്യന്‍ വലിയ ബിസിനസ്സുകാരനായി മാറി.


ചോട്ടില ഗ്രാമം വലുതായി ഒന്നും പുരോഗമിച്ചിട്ടില്ല.പൊളിഞ്ഞടര്‍ന്ന റോഡുകളും, അലഞ്ഞു നടക്കുന്ന കന്നുകാലികളും എല്ലാം ഒരു സാധാരണ മാര്‍വാര്‍ഡ്‌ ഉള്‍ഗ്രാമം തന്നെ

ഓംബന ബാബയുടെ വീട്‌

ആദ്യം കണ്ടത്‌ ഓംബനയുടെ അച്ചന്‍ 81 വയസ്സു കഴിഞ്ഞ ഠാക്കൂര്‍ ജോഗ്‌ സിംങ്ങ് പാത്താവത്തിനെയാണ് 

ഠാക്കൂര്‍ ജോഗ്‌സിംങ്ങ്‌ പാത്താവത്ത്‌

വീടിനോട് ചേര്‍ന്ന വിവിധ ദൈവങ്ങളുടെ പടങ്ങള്‍ നിരന്നിരിക്കുന്ന അദ്ദേഹത്തിന്റെ ഗസ്റ്റ്‌ റൂമില്‍ ഒറ്റക്കാലുള്ള കണ്ണടയും വെച്ച്‌ ഓംബനയുടെ ഓര്‍മകളില്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട് വാചാലനായി…എന്തായാലും അച്ചന്റെ ദൈവങ്ങള്‍ക്കൊപ്പം മകന്റെ പടമില്ല.



പിന്നീടാണ്, ഓംബനയുടെ പ്രണയിനിയെ കണ്ടത്‌, ഇപ്പോഴും സുന്ദരി തന്നെ..ഫോട്ടോ എടുക്കാന്‍ നേരം മുടി നരച്ചു പോയി എന്നു പരാതി പറഞ്ഞു ചിരിച്ചു, പിന്നെ ഉള്‍മുറിയില്‍ തൂക്കിയിട്ടിരുന്ന വിവാഹ ഫോട്ടോ കാണിച്ചു തന്ന്‌ പഴയ പ്രതാ‍പകാലം പറഞ്ഞു

ഊര്‍മിള റാണാവത്ത്‌

അമ്മ 91 വയസ്സു കഴിഞ്ഞ സ്വരൂപ്‌ കൌര്‍ നല്ല ഗാഗ്ര ചോളി ധരിച്ചാണ്ഫോട്ടോക്ക്‌ പോസ്‌ ചെയ്തത്‌


 സ്വരൂപ്‌ കൌര്‍

 മകന്‍ മഹാന്‍പ്രാക്രം സിംങ്ങിനെ കാണാന്‍ സാധിച്ചില്ല.. വീടിനുള്ളില്‍ പല സ്ഥലത്തും ഓംബനബാബയുടെ പടമുണ്ട്, ഓംബനയുടേതല്ല…ബാബയായ ശേഷമുള്ളതാണ്.

 മഹാന്‍പ്രാക്രം സിംങ്ങ്‌

ഈ കുടുംബം മകന്റെ മാഹത്മ്യങ്ങളില്‍ അഭിമാനിച്ചു കഴിയുകയാണ്, ഒരു പക്ഷെ അയാള്‍ ദൈവമായി മാറിയതു കൊണ്ട്‌ ആ മരണത്തിന്റെ ദു:ഖത്തെ മറികടക്കാനാകുന്നുണ്ടെന്ന് തോന്നി.എന്തായാലും ഈ വഴി ആരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ ഓംബനബാബയെ കാണാന്‍ മറക്കണ്ട…ജീവിച്ചിരിക്കുന്നതും, ജീവിച്ചിരുന്നെന്നു കരുതപെടുന്ന ഒരുപാട്‌ ദൈവങ്ങളുടെ അമ്പലങ്ങള്‍ കാണുന്നത്‌ സാധാരണമായതു  കൊണ്ടാണെന്നു തോന്നുന്നു, മലയാളികള്‍ക്കു ഈ ദൈവത്തെ പരിചയപെടുത്തി കളയാം എന്നു തോന്നിയത്..ചിലപ്പോള്‍ നമ്മുക്കു പുതിയ ചില അമ്പലങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനം ആയെങ്കിലോ?? 
ഇതു ഫേസ്ബുക്കിലെ ഓംബന ബാബയുടെ ലിങ്ക്



Sunday, 15 April 2012

ജാതിയിലുള്ളത്

ജാതിയില്‍ വിശ്വാസമുണ്ടോ എന്ന് കേരളത്തിലെ ആരോടെങ്കിലും ചോദിച്ചാല്‍ ആള്‍ക്കാര്‍ പറയുന്ന മറുപടി വളരെ രസകരമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇല്ല എന്ന് തന്നെയായിരിക്കും മറുപടി, സ്വന്തം ജാതിയില്‍ പെടാത്ത ഒരാളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയായിരിക്കും ഭൂരിപക്ഷവും പറയുക. എന്നാല്‍ രാജസ്ഥാനികള്‍ ഇക്കാര്യത്തില്‍ കുറെ കൂടി മാന്യത കാണിക്കാറുണ്ട്. ജാതിയില്‍ അടിയുറച്ച വിശ്വാസവും അതു എവിടെയും തുറന്ന് പറയാനുള്ളാ ചങ്കൂറ്റവും ഇവര്‍ക്കുണ്ട്..മലയാളികള്‍ അതിനെ വിവരകുറവെന്നും പറഞ്ഞുകളിയാക്കാറുണ്ടെങ്കിലും.

ഈയിടെ മലയാളം ചാനലുകളില്‍ കൂടെ കൂടെ കമ്മ്യൂണിറ്റി മാട്രിമോണിയുടെ പരസ്യം കാണാറുണ്ട്.സത്യത്തില്‍ നമ്മുടെ നാട്ടിലെ ജാതിയുടെ രാഷ്ട്രീയം ശരിയാംവണ്ണം മനസ്സിലാക്കിയത് അവരാണെന്നു പറയാം. ഒരേ ജാതിയിലുള്ളവര്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പുകിലുകള്‍ ഓര്‍മ്മിപ്പിക്കാന്‍ അവരും നമ്മുടെ കൂടെ ഉണ്ട്.

രാജസ്ഥാനില്‍ താമസിക്കുകയും , ഇവിടത്തെ ആളുകളെ അടുത്തറിയുകയും ചെയ്ത അവസരങ്ങളിലെല്ലാം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ജാതിയുടെ എല്ലാ തരത്തിലുള്ള ഇടപെടലുകളും കണ്ടിട്ടുണ്ട്.ജാതി തന്നെയാണ് ജീവിതമെന്ന് ഇവര്‍ എപ്പോഴും, എവിടെയും ആവര്‍ത്തിച്ച് പറയുകയും ചെയ്യും. ഇവിടെ ജാതിയെ നമ്മുക്കു കണ്ടും തൊട്ടും അറിയാം. കേരളത്തില്‍ ജാതിയെ കാണാനും, തൊടാനും സാധിക്കില്ല, പക്ഷേ പൊള്ളി അറിയാറുണ്ട്.

രാജസ്ഥാനില്‍ ഓരോ കോളേജിനോടും ചേര്‍ന്ന് അവരവരുടെ ജാതിക്കാരുടെ സൌജന്യ ഹോസ്റ്റലുകള്‍ ഉണ്ട്. സമുദായസംഘടനകളുടെ നേതാക്കന്മാരുടെ കീഴിലാണ് ഇവ പ്രവര്‍ത്തികുക.അതു കൊണ്ട് ജാതി ഏതെന്നു പറയുന്നത് ഇവര്‍ക്ക് ഏറെ പ്രയോജനപെടുന്നുണ്ട്. അതെ സമയം ജാതിയുടെ കീഴില്‍ ഇവരെ അണിനിരത്താനുള്ള മൂലധനമാണ് ജാതി സംഘടനകള്‍ ചെലവിടുന്നത്. ഇതു പോലെ ജീവിതതിന്റെ ഓരോ ചുവടുവെപ്പിലും ജാതിയുടെ ഇടപെടലുകള്‍ നമ്മുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടെ വന്ന അവസരത്തിലൊരിക്കല്‍ ട്രയിനില്‍ വെച്ച് ഏകദേശം 4 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പരിചയപെട്ടു.അവളാദ്യം പേരു ചോദിച്ചു, പേരു പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു, ആന്റീജിയുടെ സര്‍ നെയിം എന്താ? സര്‍ നെയിമില്‍ ഇവിടെ ജാതി അറിയാം, ഇതിവിടത്തെ തുടരനുഭവമായപ്പോഴാണ് ഈ ഗുട്ടന്‍സ് പിടികിട്ടിയത്

എന്നാല്‍ കേരളത്തില്‍ , ഏറ്റവും വിദ്യാസമ്പന്നരുള്ള, ‘a developed state in a developing country’ എന്ന് വിശേഷണമുള്ള, വിപ്ലവാത്മകമായ സാമൂഹിക നവീകരണങ്ങള്‍ നടന്നിട്ടുള്ള ഇവിടെ, ജാതിയില്ലന്നും, അതില്‍ വിശ്വാസമില്ലെന്നും ഉപരിപ്ലവമായി പറയുകയും, അതിനേക്കാ‍ള്‍ ശക്തമായി ജാതിയെ നെഞ്ചില്‍ കൊണ്ട് നടക്കുന്നവരേയുമാണ് കാണാന്‍ സാധിക്കാറ്‌.

80കളിലൊന്നും കേരളത്തില്‍ ജാതി ചിന്തകള്‍ ഇത്ര ശക്തമായിരുന്നു എന്ന് തോന്നിയിട്ടില്ല.പന്ത്രണ്ടാം ക്ലാസ്സ് എത്തുന്നത് വരെ ജാതി എന്തെന്ന് ഞാനൊന്നും ചിന്തിച്ചിട്ട് തന്നെയില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസ്സില്‍ വെച്ചാണ് ആദ്യമായി ജാതിയെ കുറിച്ചുള്ള പരാമര്‍ശം കേട്ടിട്ടുള്ളതും. മനകൊടി എന്നൊരു സ്ഥലത്ത് ഒരു കൃസ്ത്യന്‍ വിവാഹ ചടങ്ങില്‍ ഇളം പച്ച പട്ടു പാവാട ഇട്ടു വന്ന കൂട്ടുകാരിയെ നോക്കി ‘ഇവള്‍ നീചജാതിയാണല്ലേ‘ എന്നു ചോദിച്ച കൃസ്ത്യന്‍ സുഹൃത്താണ് ജാതിയെന്ന മഹാമേരുവിനെ ആദ്യമായി ഓര്‍മ്മിപ്പിച്ചത്. നീചജാതിക്കാര്‍ ഉപയോഗിക്കുന്ന തരം നിറമാണത്രെ അതു. അന്നൊക്കെ ജാതി ഒളിപ്പിച്ച് വെക്കാന്‍ ആ കമന്റ് കാരണമായി തീര്‍ന്നു. ജാതി എത്രതോളം ജീവിതത്തില്‍ പ്രധാനമാണെന്നും, ശക്തമാണെന്നും പഠിപ്പിച്ചത് വിമല കോളേജ് ഹോസ്റ്റലിലെ ജീവിതമായിരുന്നു. താഴ്ന്ന ജാതിക്കാരണെന്ന് കരുതുന്നവരോട് വ്യക്തവും ശക്തവുമായ വേര്‍തിരിവ് കാണിക്കാന്‍ കന്യാസ്ത്രീകള്‍ അടക്കം എല്ലാവരും ശീലിച്ചിരുന്നു. അന്ന് മുതല്‍ ആണ് വായനയുടെയോ, സ്വന്തമെന്നു പറയുന്നതിനോടുള്ള ബഹുമാനമോ എന്തോ ഞാനിന്ന ജാതിയാണെന്ന് തുറന്ന് പ്രഖ്യാപിക്കുകയും, അതിന്റെ പേരില്‍ പലതവണ വേര്‍തിരിവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പണം, ഭാഷ, നിറം, ഭംഗി കൂടാതെ ജാതിയും വേര്‍തിരിവിന്നാധാരമാണെന്ന് നല്ല പോലെ തിരിച്ചറിയാന്‍ ആ അനുഭവങ്ങള്‍ പഠിപ്പിച്ചു.

ഇനി ജാതിയില്ലെന്ന് പറയുന്നവരുടെ കാര്യമെടുത്താലോ? അത് അതിലും രസകരമാണ്‌. കൃസ്ത്യാനികളെല്ലാവരും ബ്രഹ്മണരില്‍ നിന്നും മാര്‍ക്കം കൂടിയവരാണെന്നാണ് അടുത്തറിയാവുന്ന എല്ലാ കൃസ്ത്യാനികളുടെയും വാദം. അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്ന ജാതിക്കാരുടെ മക്കളെയാണ് സ്നേഹിച്ച് വിവാഹം കഴിക്കുന്നതെങ്കില്‍ അവര്‍ക്ക് കുറ്ച്ച് മനസമാധനം ഉണ്ടാകാറുണ്ട്. അവരുടെ മതം മാറ്റത്തോടെ രണ്ട് കൂട്ടരും ഒരേ തരക്കാരാവുമല്ലോ.

ഇനി താഴ്ന്ന ജാതിക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ‘ഞങ്ങളുടെ തറവാട്ടുപേര്‍ കേട്ടില്ലേ ശരിക്കും ഒരു ഇല്ല പേരാ അതു. അവിടത്തെ ഒരമ്മ ഓടിപോന്നുണ്ടായതാ ഈ പേര്‍’ ഇത്തരം പ്രസ്താവനകള്‍ പണ്ട് സാധാരണമാണെങ്കിലും ഞെട്ടിക്കുന്ന മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റം ശരിക്കും ഞെട്ടിക്കുന്നതു തന്നെയാണ്. കാലങ്ങളായി നവീകരണ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളിലൂടെ നേടിയെടുത്ത അദ്ധ്വാനമാണ് മാറുന്നത്, അതും മുന്നോട്ടുള്ള മാറ്റമല്ല, പിന്നോക്കമാണ് പോക്ക്. ജാതി തിരിച്ച് അയല്‍ക്കൂട്ടങ്ങള്‍ , അവയുടെ മാസം തോറുമുള്ള മീറ്റിംങ്ങുകള്‍, ജനങ്ങളുടെ നിത്യ ജീവിതത്തില്‍ അവയുടെ ഇടപെടലുകള്‍. മാത്രമല്ല ജാതി സംഘടനകളുടെ , ചില ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ പേരിലുള്ള സംഘടനകള്‍ എന്നിവര്‍ ഉള്‍ഗ്രാമങ്ങളില്‍ പോലും നടത്തുന്ന ഹിന്ദുമതത്തെയും ആരാധനാക്രമങ്ങളെയും കുറിച്ച് നടത്തുന്ന സെമിനാറുകള്‍. തികച്ചും പ്രകോപനപരവും, മറ്റ് മതങ്ങളെ ഇടിച്ച് താഴ്ത്തിയുമാണ്‍ പ്രസംഗങ്ങള്‍, പ്രാസംഗികനും മോശക്കാരനല്ല, ഒരു പാട് ഡിഗ്രികളുടെ പിന്‍ബലത്തോടെയാണ് അയാളും വന്നിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ സിഡികള്‍ ചൂടപ്പം പോലെ വില്‍ക്കുന്നു. ഒരു കാര്യം പറയാതെ വയ്യ, ആ പ്രസംഗം കേട്ട് കഴിഞ്ഞാല്‍ പിന്നെ മറിച്ചൊന്നു ചിന്തിക്കുക പോലുമില്ല അത്രക്ക് ശക്തമായി സ്വാധീനിക്കുന്നതാണത്. ഇങ്ങനെ ഓരോരുത്തരും പാകിയിട്ട് പോകുന്നത് തീവ്രഹിന്ദുയിസത്തിന്റെ വിത്തുകളാണ്. ഏത് വികാരമായാലും അധികമായാല്‍ തീവ്രവാദം തന്നെയാണ്, ഓരോരുത്തരുടെയും ജാതിയില്‍ അഭിമാനിക്കുന്നത് നല്ലതു തന്നെ. സംഘടിച്ച് ശക്തരാകുന്നതും നല്ലത് തന്നെ. ഇതൊക്കെ കാണുമ്പോള്‍ സംഘടിച്ച് തീവ്രവാദികള്‍ ആയി പോവുകയാണോ എന്നു തോന്നി പോകും.

ഇനി ജോത്സ്യവും, അമ്പലങ്ങളുടെയും ആള്‍ദൈവങ്ങളുടെയും വളര്‍ച്ചയെ കുറിച്ച് പറയാനാണെങ്കില്‍ ഈ കുറിപ്പ് എനിക്കു നിര്‍ത്തേണ്ടി വരില്ല. അതു കൊണ്ട് ആ വഴിക്കു കടക്കുന്നില്ല

ഹിന്ദൂയിസം ഒരു സംസ്കാരമാണ് മതമല്ല, മറ്റുള്ളവരെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഗുണമെന്നൊക്കെ കേട്ടിട്ടുണ്ട്..ഒന്നു പറയാതെ വയ്യ അതിനകത്തുള്ള വ്യക്തി സ്വതന്ത്ര്യം മറ്റേതു മതത്തിനേക്കാളും അധികമായതു കൊണ്ട് ഞാനും വിശ്വസിക്കുന്നു അതു ഒരു സംസ്കാരം തന്നെയായിരിക്കും എന്നു. അതൊക്കെയാണ് ഈ ഇടപെടലുകള്‍ കൊണ്ട് നശിക്കുന്നത് എന്നു നാം അറിയുന്നേ ഇല്ല്യല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നുണ്ട്. അതിന്റെ വില, അതു തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി എന്ത് മാത്രം നാം അദ്ധ്വാനിക്കേണ്ടി വരും..

ജാതി ഇല്ലാതായാല്‍ വേര്‍തിരിവുകള്‍ ഇല്ലാതാകും എന്നൊരു വിശ്വാസം എനിക്ക് തീരെയില്ല. കാരണം ജാതി ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഇത്തരം വേര്‍തിരിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. വികസിത രാഷ്ട്രങ്ങളില്‍ വര്‍ഗ്ഗവും, രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ നമ്മുക്കുള്ള എല്ലാ കാര്യങ്ങളെയും നല്ലതിനും, നന്മക്കും ഉപയോഗിക്കുമ്പോള്‍ നാം വലിയവരാകില്ലേ ജാതിയും നമ്മുക്ക് അതു പോലെ ഉപയോഗിക്കാവുന്ന നല്ല കാര്യമായി എനിക്ക് തോന്നാറുണ്ട്.. ഉത്സവങ്ങളും, കൂട്ടായ്മകളും, വിവിധ ചടങ്ങുകളും ആചാരങ്ങളും അങ്ങിനെ മനുഷ്യരെ ഒന്നിച്ച് നിര്‍ത്താന്‍ അതിനുള്ളില്‍ എത്ര സാധ്യതകളാണുള്ളതു…


അടിക്കുറിപ്പ്:- മേല്‍പറഞ്ഞ ഒരു കാര്യങ്ങളും ഒരു കണക്കിന്റെയോ പഠനത്തിന്റെയോ അടിസ്ഥാനത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുമാണ് എഴുതിയിരിക്കുന്നത്.

Friday, 23 September 2011

Friday, 16 September 2011

മഴയോര്‍മ്മകള്‍‌

മഴക്കാലത്തെ ഓര്‍മ്മകള്‍ മഴ പോലെ മനോഹരങ്ങളാണ്, എന്നാലോ കോര്‍ത്തിണക്കാന്‍ പ്രയാസമുള്ളത്രയും അനവധിയുമാണ്.എങ്കിലും പറയാതെ പോകാനാകാത്ത ഓര്‍മ്മകളില്‍ ചിലതാണിത്. ഞങ്ങള്‍ തീരദേശവാസികള്‍ക്ക് മഴക്കാലമെന്നാല്‍ കടലിന്റെ മുഴക്കമാര്‍ന്ന ഇരമ്പങ്ങളില്‍ കാതോര്‍ത്ത് കിടന്നുറങ്ങുന്ന രാത്രികളാണ്.. അന്ന് ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിന്‍ പുറത്തായിരുന്നു, പെയ്യുന്ന മഴയെ മുഴുവനോടെ വിഴുങ്ങുന്ന ആ കുന്നിറങ്ങിയാല്‍ കാണുന്ന ആദ്യത്തെ വീട്ടുപറമ്പിലാകട്ടെ നിറച്ചും കുഞ്ഞുമീനുകള്‍ ഓടികളിക്കുന്ന അത്രയും വെള്ളം നിറയും മൂന്നാം മഴക്ക് തന്നെ . തോര്‍ത്ത് മുണ്ടുകള്‍ വിരിച്ച് പിടിച്ച് ഞങ്ങള്‍ കുട്ടിപട്ടാളങ്ങള്‍ ആ മീനുകള്‍ക്ക് പുറകെ പായും, അന്നൊക്കെ അസൂയയോടെ ഓര്‍ക്കും, ഇത്രയും മീനോടി കളിക്കുന്ന പറമ്പുള്ള അവരെത്ര ഭാഗ്യവാന്മാരണെന്ന്!
മഴയോര്‍മ്മയില്‍ മുഖ്യം സ്കൂളിലേക്കുള്ള പത്ത് മിനുട്ട് നീണ്ട നാട്ട് വഴി നടത്തം തന്നെയാണ്. ഉണങ്ങാന്‍ മടിക്കുന്ന നീണ്ട ശീലക്കുടകള്‍ ചൂടി, പത്തോളം ചെറുതോടുകള്‍ കടന്ന്, അവയില്‍ പൊടുന്നനെ മുളച്ച് പൊങ്ങിയ അല്ലിച്ചെടികളെയും, ആമ്പല്‍ പൂക്കളെയും കണ്ട് അത്ഭുതപ്പെട്ട്, വെള്ളം കാലുകൊണ്ടടിച്ച് ‘ഠോ’ ന്ന് ശബ്ദമുണ്ടാക്കി…അങ്ങനെ നനഞ്ഞീറനായാകും ക്ലാസ്സിലെത്തുക.


അക്കാലത്ത് സ്കൂളില്‍ നാലോ അഞ്ചോ കുട്ടികള്‍ക്ക് പൂക്കള്‍ നിറഞ്ഞ കളര്‍ കുടകള്‍ ഉണ്ടായിരുന്നു, ഗള്‍ഫുകാരുടെ മക്കളായിരുന്നു അവരില്‍ മിക്കവാ‍റു പേരും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അത്തരമൊരു കളര്‍ കുട സ്വന്തമാക്കുക എന്നത്.

മഴക്കുറുമ്പുകളുടെ അകമ്പടിയായി ഒരു പനിയും ഉറപ്പായിരുന്നു, ചുക്കു കാപ്പിയുടെ എരിവില്‍ കട്ടിപുതപ്പിനുള്ളില്‍ പനിച്ചു കിടന്നുള്ള ഉറക്കവും എന്ത് സുഖമായിരുന്നു.

എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍  നീളന്‍ ശീലകുടകള്‍ക്ക് പകരം മടക്കു കുടകള്‍ വന്നെങ്കിലും, കളറ് കുടയെന്ന മോഹം ബാക്കി നിന്നു. കുട കൊണ്ട് കുത്ത് കൂടി കളിക്കുക എന്ന മഴക്കാലവിനോദത്തിനു നീളന്‍ കുടകള്‍ തന്നെയായിരുന്നു നന്നെന്ന് പിന്നീട് ഓര്‍ക്കാറുണ്ടായിരുന്നു



ഏതൊരു മഴക്കാലവും വരാന്‍ പോകുന്ന ചാകരക്കാലത്തിന്റെ ഉത്സവപ്രതീക്ഷയോടെയാണ് ഓരോ തീരദേശവാസികളും എതിരേല്‍ക്കാറ്. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്ന് ഓരോ വീട്ടിലും സ്ത്രീകള്‍ പാതിരയാവോളം ബീഡിതെരുക്കുന്നുണ്ടാകും, അതായത് കടലില്‍ പോയ അവരുടെ പുരുഷന്മാര്‍ തിരിച്ചുവരുവോളം.



അവര്‍ വന്നു കഴിഞ്ഞാല്‍ കൊണ്ട് വരുന്ന മീന്‍ മുറിക്കലും, അയല്‌വക്കക്കാര്‍ക്ക് കൊടുക്കലും, ഉറക്കെ വര്‍ത്തമാ‍നം പറഞ്ഞിരുന്ന് മീന്‍ കറിവെക്കലും പതിവായിരുന്നു. എന്നും വെളുപ്പിനേ കനത്ത മഴയിലും, കടലില്‍ പോകാന്‍ ബീഡിയും പുകച്ച് ആവേശഭരിതരായി ഇറങ്ങുന്ന പുരുഷന്മാരെ ഇന്നും അത്ഭുതത്തോടെയേ ഓര്‍ക്കാനാകു.
അത്തരമൊരു കനത്ത മഴക്കാലത്ത് തന്നെയായിരുന്നു മഴയേക്കാള്‍ ശക്തിയായി കരയുന്ന അമ്മയെ കണ്ടത്. ആ പെരുമഴക്കാലത്ത് അച്ചമ്മ ഞങ്ങളെ വീ 
ട്ടില്‍ നിന്ന് പുറത്താക്കിയ ദിവസമായിരുന്നു അന്ന്. ഞങ്ങളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ അമ്മക്ക് ശക്തി തിരികെ വന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു, ഞാനും മൂത്ത അനിയനും വലിയ മരങ്ങളില്‍ വലിഞ്ഞ് കയറി കമ്പുകള്‍ വെട്ടിയിട്ടു, ചെറിയ അനിയനും അമ്മയും അവ വൃത്തിയാക്കി. രാത്രി കുറേ ഏറിയപ്പോഴേക്കും പറമ്പിന്റെ കിഴക്കെ അറ്റത്ത് ഒരു കുടിലിന്റെ പ
കുതി ഭംഗിയോടെ പണി തീര്‍ത്തു. മറുകുതി ക്ഷീണവും വിശപ്പും കൊണ്ട് മടുത്ത ഞങ്ങള്‍ ഒപ്പിച്ചും വെച്ചു. ആ പകുതി എല്ലാ മഴക്കും ചോര്‍ന്നൊലിച്ച് ഞങ്ങള്‍ കിടന്നുറങ്ങുന്ന നല്ല പകുതിയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അമ്മ കുടിലിനകത്ത് ഒരു ചാലു വെട്ടി വെള്ളം തെങ്ങിന്‍ തടത്തിലേക്ക് തിരിച്ച് വിട്ടു. ആ മഴക്കാലമത്രയും ഉറക്കം പിടിക്കുമ്പോഴും, ഉണരുമ്പോഴും ആ ചാലിലെ വെള്ളമൊഴുക്കായിരുന്നു
കണി.



കാലമെന്നെ എല്‍ത്തുരുത്തിലെത്തിച്ചു, പ്രീഡിഗ്രി പഠനത്തിനു..അവിടത്തെ  മഴ സ്വപ്നതുല്യമായിരുന്നു.പുല്ലു പിടിച്ച് കിടക്കുന്ന ഗ്രൌണ്ടിലും , ആകാശം  അതിരിടുന്ന കോള്‍വയലില്‍  പെയ്യുന്ന കൌമാരത്തിലെ  സ്വപ്നങ്ങള്‍ പോലെ മനോഹരമായ മഴ. അന്ന് മൂന്നു മടക്കുള്ള കുടകള്‍ക്കായിരുന്നു പ്രിയം, പൂക്കളുള്ള കുടകളോടുള്ള കമ്പം  എവിടെയോ അലിഞ്ഞുപോയിരുന്നു.

എന്നാല്‍ വിമലയിലെ ഹോസ്റ്റലിന്റെ നടുമുറ്റത്തെ  മഴ സങ്കടങ്ങളുടേതായിരുന്നു. കന്യാസ്ത്രീകളുടെ കനത്തനോട്ടത്തിന്‍ കീഴില്‍ ക്രിമിനലുകളായി കഴിഞ്ഞിരുന്ന മഴക്കാലങ്ങള്‍ . കുട്ടികളില്‍ ചിലര്‍ മഴ വരുമ്പോള്‍ കരയുന്നത് കാണാമായിരുന്നു. ഹോസ്റ്റലില്‍ നിന്നും കാലെടുത്ത് വെച്ചാലെത്തുന്ന കോളേജിലേക്കെന്ത് കുട. അങ്ങിനെ മൂന്നു വര്‍ഷം മഴ
ക്കൊള്ളാകുട്ടിയായി കഴിഞ്ഞിട്ട് ലോകോളേജിലെത്തി ആദ്യമഴയില്‍ നനഞ്ഞീറനായപ്പോള്‍ മഴയോട് അരിശപെട്ടതും മറ്റൊരോര്‍മ്മയാണ്.

ചോര്‍ന്നൊലിക്കുന്ന ക്ലാസ്സ് മുറികളില്‍ കുടപിടിച്ചിരുന്ന ക്ലാസ്സുകള്‍…അതായിരുന്നു ലോകോളേജിലെ ക്ലാസ്സുകള്‍. ഓടുകള്‍ക്കിടയിലൂടെ അതിഥിയായെത്തിയ മഴത്തുള്ളികളെ തൊട്ട് ഡെസ്ക്കുകളില്‍ കുട്ടികളെല്ലാവരും പടം വരച്ചുതുടങ്ങിയപ്പോള്‍ ടീച്ചര്‍മ്മാര്‍ അവധി തന്ന ഒരു ദിനം,  അന്നായിരുന്നു കൃഷ്ണവര്‍ണ്ണമുള്ള ചുരുളന്‍ മുടിക്കാരന്‍ മഴയെ പേടിച്ച് ഓടിക്കയറി മുന്‍പിലെത്തിയത്. വേണ്ട വെറുതെയൊരു പുലിവാല്‍ എന്ന് കരുതി, പ്രണയം മനസ്സിലൊളിപ്പിച്ച് അയാളെ അകറ്റി നിര്‍ത്തിയതും ആ മഴക്കാലത്ത് തന്നെ ആയിരുന്നു.

ഒരു ജോലിക്കാരിയുടെ ഉത്തരവാദിത്തങ്ങളിലേക്ക്‌ മഴ വഴങ്ങി തന്നത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. അങ്ങനെ ആദിവാസി ഊരുകള്‍ തോറും കറങ്ങി നടന്ന് കൊണ്ട പനിവരാ മഴകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇടുക്കിയിലെ ഇടമലക്കുടിയെന്ന മുതുവാന്‍ കോളനിയിലേക്ക് പുറപ്പെട്ട് ഇടമലയാറിന്റെ തുടക്കത്തിലെവിടെയോ വഴിതെറ്റി ഒരു ഗുഹയില്‍ ഇരുന്നനുഭവിച്ച ഒരു രാത്രി മഴയാണതില്‍ ഏറ്റവും മനോഹരം. 

ചുറ്റും വര്‍ണ്ണപ്രപഞ്ചം വിരിഞ്ഞെന്നോണം ഇറങ്ങിവരുന്ന വിവിധവര്‍ണ്ണത്തിലുള്ള വലിപ്പമേറിയ ഒച്ചുകള്‍‌, നോക്കിയിരിക്കുമ്പോള്‍ ഗുഹക്കടിയിലെ വെള്ളാരംക്കല്ലുകള്‍ ഇളകി വരുന്ന ആയിരക്കണക്കിനു കുഞ്ഞുറവകള്‍‌, ആടിയുലയുന്ന മ
രങ്ങളുടെ നിലവിളികള്‍…ആ ഇരിപ്പില്‍ ഉറങ്ങിപ്പോയി ഉണരുമ്പോള്‍ തണുത്ത ശാന്തത ചുറ്റും.
കാലം  വെള്ളത്തിന്റെ നാട്ടിലേക്കെന്നെ ഒഴുക്കിയപ്പോള്‍ പമ്പയിലും മണിമലയാറ്റിലും പെയ്യുന്ന മഴകള്‍ കണ്ടു. 
എങ്കി ലും എടത്വാ പാലത്തിന്റെ കൈവരിയില്‍ കൈകള്‍ രണ്ടും വിരിച്ച് പിടിച്ച് മഴകൊണ്ടതും, എന്റെ  പാര്‍ട്ട്ണര്‍  ഓടിവന്ന് കുടചൂടി തന്നതിനും പമ്പ മാത്രം സാക്ഷിയായിരുന്നു. അന്ന് ചൂടി തന്നത് ജീവിതമെന്ന പ്രണയാര്‍ദ്രമായ കുട തന്നെയായി മാറി എന്നത് മഴ സാക്ഷിയായ മറ്റൊരു സത്യമായിരുന്നു.  

തണുത്തു വിറപ്പിച്ച്, പല്ലുകള്‍ കൂട്ടിയിടിപ്പിച്ച്, പിശറന്‍ കാറ്റോട് കൂടി പെയ്ത മാഞ്ചെസ്റ്റര്‍ മഴയെ ഭീതിയോടെയേ ഓര്‍ക്കാനാകൂ, അന്ന് എന്നെയും ഉപേക്ഷിച്ച് ഒടിഞ്ഞ് മടങ്ങി പറന്നകന്ന മൂന്നുമടക്കി കുടയെ ദേഷ്യത്തോടെയെ ഓര്‍ക്കാനാകു.പിന്നീട് സ്നേഹപൂര്‍വ്വം നനഞ്ഞ ആഫ്രിക്കയിലെ കനോപ്പി മഴയാണ് ആ മഴ ദേഷ്യത്തെ തണുപ്പിച്ചെടുത്തത്.

വേനലില്‍ പെയ്യുന്ന വയനാടന്‍ മഴയുടെ തണുപ്പ് വേനലിനെ വല്ലാതെ  സുന്ദരമാക്കുന്നതാണ്,അത്തരമൊരു മഴയുള്ള വേനല്‍ക്കാലത്താണ് വയനാട്ടിലെത്തുന്നത്. ആ തണുപ്പില്‍ പുതച്ച് മൂടി ഉറങ്ങാറുള്ള നാലു മണി ഉറക്കത്തോളം മനോഹരമായ ഉറക്കമില്ല തന്നെ.

അവിടെ നിന്നും താര്‍ മരുഭൂമിയില്‍ എത്തിയപ്പോഴാണ് കേരളത്തിലെ ചാറ്റല്‍ മഴയെ ‘തണ്ട ര്‍സ്റ്റോം’ എന്നു വിശേഷിപ്പിക്കുന്ന ജനതയെ കണ്ടത്. 
നമ്മുടെ മഴയെ സ്നേഹത്തോടെ ഓര്‍ത്ത് കൊണ്ട് തിരിച്ചെത്തിയ ജൂണ്‌മാസമഴയില്‍ എന്റെ മകള്‍ എട്ടാം മാസത്തില്‍ വയറ്റിനുള്ളില്‍ തുള്ളി കളിച്ചു, അവള്‍ക്കും മഴ ഇഷ്ടമായിരിക്കുന്നു.


ഈമഴക്ക് ഞാനൊരു കളറുകുട സ്വന്തമാക്കി, അതും ചൂടി ഞാനും എന്റ മകളും പുറത്തിറങ്ങിയ കനത്തമഴ ദിവസം.. അവള്‍ പൊടുന്നനെ കുഞ്ഞികൈകളില്‍ പുറത്തിട്ട് മഴയെ കോരിയെടുത്ത് പൊട്ടിച്ചിരിച്ചു.. കൂടെ കണ്‍നിറയുവോളം, മഴനിറവോടെ ഞാനും ചിരിച്ചു

Tuesday, 4 January 2011

Friday, 31 December 2010

മെഹ്റാം ഘട്ട്

ഓരോ യാത്രയും ഓരോ സംസ്ക്കാരത്തിലേക്കുള്ള കടന്നു ചെല്ലലാണ്. അത് അവിടത്തെ പഴയ കൊട്ടാരക്കെട്ടുകളിലേക്കാണങ്കില്‍ ആ സംസ്ക്കാരത്തിന്റെ ചരിത്രത്തിലല്‍പ്പം ജീവിക്കലും കൂടിയാകും. അത് കൊണ്ട് തന്നെ യാത്രകളിലൊരിടത്തും പഴയ കൊട്ടാരങ്ങള്‍ ഒഴിവാക്കാറില്ല. പഴമയുടെ സൌന്ദര്യം മാത്രമല്ല പണ്ടെങ്ങോ പറഞ്ഞ് കേട്ടിട്ടുണ്ടാകാനിടയുള്ള പഴംകഥകളുടെ യഥാര്‍ത്ഥകഥ നമ്മുടെ ഉള്‍മനസ്സ് തിരിച്ചറിയും..അത് തന്നെ വലിയ ഒരു യാത്രാനുഭവമാണ്.



ഇത് മെഹ്‌റാം ഘട്ടിലെക്കുള്ള യാത്രയാണ്. വഴിയുടെ പകുതിയിലേ കണ്ടു ചുറ്റും കെട്ടിപൊക്കിയിരിക്കുന്ന മതിലിനുള്ളില്‍ വലിയ പാറക്കെട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മെഹ്‌റാം ഘട്ട്.
സൂര്യന്‍ എന്നര്‍ത്ഥം വരുന്ന മിഹിര്‍, കോട്ട എന്നര്‍ത്ഥമുള്ള ഘട്ട് എന്ന രണ്ട് സംസ്ക്കൃത വാക്കില്‍ നിന്നാണ് സൂര്യന്റെ കോട്ടയെന്ന മെഹ്‌റാം ഘട്ടിന്റെ ഉത്ഭവം..(ജോദ്പൂര്‍ നഗരം സൂര്യനഗരമെന്നും ബ്ലൂസിറ്റിയെന്ന പേരിലും അറിയപെടാറുണ്ട്.)
ഈ കോട്ട സ്ഥിതി ചെയ്യുന്നത് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ്. പണ്ടത്തെ കാലത്ത് ശത്രുക്കളുടെ നീക്കം അകലെ നിന്നേ തിരിച്ചറിയാനായിരുന്നത്രെ ഇത്തരം സ്ഥലങ്ങളില്‍ കോട്ടകള്‍ പണിതിരുന്നത്. ഏഴു വലിയ ഗേറ്റുകള്‍ കടന്ന് വേണം കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കാനെന്നു ആദ്യമേ കേട്ടിരുന്നു. ഈ ഓരോ ഗേറ്റും ഓരോ കാലത്തെ രാജാക്കന്മാരുടെ വിജയങ്ങളുടെ ഓര്‍മ്മക്കായാണത്രെ നിര്‍മ്മിച്ചിരിക്കുന്നത്.ഒന്നാമത്തെ ഗേറ്റ് ചുറ്റുമതിലിനോട് ചേര്‍ന്ന് എകദേശം ഒരു കിലോമിറ്ററോളം അപ്പുറമാണ്.

ഒന്നാമത്തെ ഗേറ്റ്
ആ ഗേറ്റും കടന്ന് റാണിസര്‍ താലാബ്(കുളം) ചുറ്റിയാണ് അടുത്ത ഗേറ്റിലെത്തുക.


ഈ താലാബില്‍ നിന്നായിരുന്നു കോട്ടയിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉള്ള ജലം എത്തിച്ചിരുന്നത്. കോട്ടയുടെ മുകളില്‍ ഒരു ചക്രം വെച്ച് അത് ചവുട്ടിയായിരുന്നു ജലം മുകളില്‍ എത്തിച്ചിരുന്നതു.
1459 ല്‍ റാവു ജോദ്ദാ എന്ന രാജാവായിരുന്നു ഈ കോട്ടയുടെ നിര്‍മ്മാണം തുടങ്ങിവെച്ചത്. പിന്നീട് ഭരണത്തില്‍ വന്നവര്‍ അവരവരുടെ ഇഷ്ടപ്രകാരം കൂട്ടിചേര്‍ക്കലുകല്‍ നടത്തിയിരുന്നു. ഇപ്പോഴിതിന്റെ ഉടമസ്ഥര്‍ ഇപ്പോഴത്തെ രാജാവാ‍യ രാജാ ഗജ്സിംങ്ങിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്.
വിഭജനകാലത്ത് മാര്‍വാഡിലെ രാജാക്കന്മാര്‍ക്ക് പാക്കിസ്ഥാനില്‍ ചേരാനായിരുന്നത്രെ താല്പര്യം. എന്നാല്‍ അവര്‍ അന്നനുഭവിക്കുന്ന ചില അധികാരങ്ങളും അവകാശങ്ങളും അവരുടെ വരും തലമുറക്കു പില്‍ക്കാലത്തും അനുവദിച്ച് കൊടുക്കാം എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുണ്ടായ രഹസ്യ ധാരണയിന്മേലാണത്രെ അവര്‍ ഇന്ത്യയില്‍ ചേര്‍ന്നത്.അത് കൊണ്ട് തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരും മുന്‍പേ രാജാക്കന്മാരെ വിവരം അറിയിക്കുകയും, അവര്‍ ഒട്ട് മിക്കവാറു സ്വത്ത് വകകള്‍ അവരുടെ തന്നെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ രൂപീകരിച്ച് അതിന്റെ കീഴിലാക്കി. മെഹ്‌റാം ഘട്ടിലേയും വരുമാനം പോകുന്നത് ഇപ്പോഴത്തെ രാജാവിനാണ്. . ഇവിടത്തെ രാജാക്കന്മാര്‍ ഇന്നും പണ്ടത്തെ അതേ ആഡംഭരത്തോടെ ജീവിക്കുന്നതിനു കാരണമായി ഇത്തരം പിന്നാമ്പുറകഥകള്‍ സുലഭം. എങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കൊട്ടാരങ്ങള്‍ പോലെയല്ല ഇത് സൂക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇനി വീണ്ടും ചില കോട്ടകാഴ്ച്കളിലേക്ക്….

കോട്ടയുടെ മൂന്നാമത്തെയും, നാലാമത്തെയും ഗേറ്റുകള്‍ക്കിടയിലുള്ള വഴിയില്‍ നിന്നും മുകളിലെക്ക് മുകളിലേക്ക് കാണുന്നതാണ് കോട്ട അന്തപുരം


കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്


അഞ്ചാമത്തെ ഗേറ്റിനപ്പുറം രാവണ്‍ എന്ന സംഗീതോപകരണം വായിക്കുന്ന മാര്‍വാടി ബാലന്‍. വന്യമായ അതിന്റെ സംഗിതം ആസ്വദിച്ച ശേഷം വീണ്ടും മുകളിലേക്ക് നടത്തം.



ഈ തുളയിട്ട ഭാഗം വരെ മാത്രമേ കോട്ട ആദ്യം പണിതിര്‍ന്നിരുന്നൊള്ളു.
അതിനു മുകളിലുള്ള സ്ഥലം ചിഡിയോംനാഥ്( പക്ഷികളുടെ നാഥന്‍) എന്ന ഒരു മനുഷ്യനും ആയിരകണക്കിനു പക്ഷികളുടെയും വാസസ്ഥലമായിരുന്നത്രെ.ഇന്നും ഇവിടെ ധാരാളം പക്ഷികളെ കാണാം. കോട്ട പണിയാനാ‍യി ചിഡിയോനാഥിനെ ഒഴിപ്പിച്ചു, എന്നാല്‍ അയാളുടെ ശാപം മൂലം കൊട്ടാരം പണിയാനാകാതെ നിര്‍ത്തി വെക്കേണ്ടി വന്നത്രെ.പിന്നെ പതിവു പൊലെ കൊട്ടാരം ജ്യോതിഷി പരിഹാരം കണ്ടെത്തി ജീവനൊടെ ഒരു മനുഷ്യനെ മൂടി അതിനു മുകളില്‍ പണി തുടങ്ങുക.. ഇവിടെയാണ് ആ നരബലി നടന്നത്.




രാജാറാം മേഘവാള്‍ എന്ന മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടിയ സ്ഥലം.. ആള് ദളിതനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കൊട്ടാരത്തിന്റെ വിശദീകരണങ്ങളടങ്ങുന്ന ഓഡിയോ ടാപ്പില്‍ പറയുന്നത് രാജാറാം മേഘ്‌വാള്‍ സ്വമനസ്സാലെ ബലിക്ക് തയ്യാറായി എന്നാണ്. എന്നാല്‍ ആഘോഷമായി ബലിമൃഗത്തെയെന്നവണ്ണം പിടിച്ച് കൊണ്ട് വന്നാതായിരിക്കും എന്നാണ്പഴംതലമുറക്കാര്‍ പറയുന്നത്. എന്തു തന്നെയായാലും രാജാറാം മേഘ്‌വാളിന്റെ ഇപ്പോഴത്തെ തലമുറക്ക് കൊട്ടാരത്തിലെ ഏത് പരിപാടിയിലും പ്രത്യേകം സ്ഥാനമുണ്ട്, അവര്‍ ഇപ്പോഴത്തെ രാജാവിന്റെ എസ്റ്റേറ്റിലാണ് താമസിക്കുന്നത് വരെ.
ഇതു ആറാമത്തെ ഗേറ്റ്.. ഇന്ത്യയിലെ ഡോര്‍ ഓഫ് നോ റിട്ടേണ്‍ എന്നിതിനെ വിശേഷിപ്പിക്കാം. ഈ വഴി അകത്തേക്ക് പോയിട്ടുള്ള സ്ത്രീകളില്‍ പലരും തിരിച്ച് പുറത്തേക്കിറങ്ങിയിട്ടും ഇല്ല..പുറത്തിറങ്ങിയവരില്‍ പലരും മരണത്തിലേക്കായിട്ടായിരുന്നു ഇറങ്ങിയതും..അതെ ഇവിടെയാണ് സതിക്കു മുന്‍പു സ്ത്രീകള്‍ അവസാനത്തെ കയ്യടയാളം ഇട്ടിരുന്നത്‌.

ഈ ഗേറ്റിന്മേലിപ്പോഴും ഏറ്റവും അവസാനം നടന്നെന്ന് പറയപെടുന്ന സതി അനിഷ്ഠിച്ച റാണിമാരുടെ കൈയടയാളം ശേഷിക്കുന്നുണ്ട്

ഈ അടയാളങ്ങള്‍ കൂടുതലുള്ളത് ഓരോ കൊട്ടാരത്തിന്റെയും അന്തസ്സ് ഉയര്‍ത്തുമത്രെ.. കാരണം അവിടെ അത്രയധികം പതിവ്രതകള്‍ ഉണ്ടായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണല്ലോ.
രാജവിവാഹങ്ങള്‍ ഒരു ഉത്സവം പോലെയാണ്..പടക്കവും , മേളവും, ആനയും ഡാന്‍സുകാരുമൊക്കെയായിട്ടാണ് റാണിമാരെ അന്തപുരത്തില്‍ എത്തിക്കുക..മറ്റ് കൊട്ടാരങ്ങള്‍ പിടിച്ചടക്കി ആ അന്തപുരങ്ങളില്‍ നിന്നും കൊണ്ട് വരുന്ന സ്ത്രീകളെയും ഇത്തരം ആഘോഷത്തോടെ തന്നെയാണ് കൊണ്ട്‌വരാറുള്ളതത്രെ. അതു പോലെ തന്നെ ഓരോ സതിയും ഓരോ അഘോഷമായിട്ടായിരുന്നു ഇവിടെ അനുഷ്ഠിച്ചിരുന്നത്. സതി അനുഷ്ഠിക്കുന്ന വധുക്കളെ അണിയിച്ചൊരുക്കി, എല്ലാ ആഘോഷങ്ങളോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറക്കി കൊണ്ട് വരും. വിവാഹം കഴിഞ്ഞ ശേഷം ആദ്യമായി പുറത്തിറങ്ങുന്ന ചില റാണിമാരും ഉണ്ടാകും അക്കൂട്ടത്തില്‍. ഈ ഗേറ്റിലെത്തുമ്പോള്‍ മേളം മുറുകും, തുടര്‍ന്ന് റാണിമാര്‍ അവരുടെ കൈ ചെളിയില്‍ മുക്കി ചുമരില്‍ പതിപ്പിക്കും. പിന്നീടവര് തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നു.




അങ്ങനെ പതിപ്പിച്ച കൈഅടയാളങ്ങള്‍ നേര്‍ത്ത വെള്ളി തകിട് കൊണ്ട് പൊതിഞ്ഞ് ചായം പൂശിയതാണിത്.ഇതിലേറെ കഷ്ടം ഒരു രാജാവിനു ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതാണ്. . ഇതില്‍ കാണുന്ന എല്ലാ കൈകളും രാജ മാന്‍സിംങ്ങ് എന്ന രാജാവിന്റെ മാത്രം വധുക്കളുടെതാണ്.ഇതു പോലെ എത്ര വധുക്കള്‍ ഈ വഴി അടയാളങ്ങല്‍ ഒന്നും അവശേഷിപ്പിക്കാതെ കടന്ന് പോയിരിക്കും

ഏഴാമത്തെ ഗേറ്റ് കടന്നാല്‍ കോട്ടയിലെ ആഡംഭരകാഴ്ചകളാണ്....ചില മുറികളില്‍ ആയുധശേഖരങ്ങളുടെ പ്രദര്‍ശനങ്ങളും ഉണ്ട്.എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..


ഫൂല്‍ മഹല്‍ എന്ന ആഡംഭരമുറി














താക്കത്ത് വില്ല എന്ന സ്വകാര്യമുറി















കൊട്ടാരത്തിലെ തൊട്ടിലുകള്‍ സൂക്ഷിക്കുന്ന മുറി




ആയുധശേഖരങ്ങള്‍.



ഇവിടെയാണ് കൊട്ടാരം കണക്കപിള്ള ഇരുന്നിരുന്നത്.
മോത്തി മഹല്‍ എന്ന പൊതുമീറ്റിംങ്ങ് സ്ഥലം


പഴയ കാലത്തെ രണ്ട് ഇതളുകള്‍ ഉള്ള ഫാന്‍

ഇവയൊക്കെ കൂടാതെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും, ആനകൊമ്പില്‍ പണിതീര്‍ത്ത വിവിധ ഫര്‍ണീച്ചറുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കോട്ടയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ച



ഇപ്പോഴാണ് ജോദ്പൂര്‍ നഗരം ബ്ലൂസിറ്റിയെന്ന് അറിയപെടുന്നതിന്റെ രഹസ്യം പിടികിട്ടിയത്. സിറ്റിയിലെ ഒട്ട് മിക്കവരും വീടുകള്‍ ബ്ലൂ നിറത്തിലാണ്. . പണ്ടേതോ രാജാവിന്റെ കാലത്ത് ബ്രാഹ്മണവീടുകള്‍ തിരിച്ചറിയാന്‍ വേണ്ടി ചെയ്തത് മറ്റുള്ളവരും അനുകരിച്ചതാണത്രെ, കാരണം ബ്ലൂ നിറത്തിലുള്ള വീടുകള്‍ കടുത്ത വേനലില്‍ ചൂട് കുറക്കുന്നുണ്ടെന്ന് പറയപെടുന്നു.
ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.. ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു